വിവിധ മതവിശ്വാസങ്ങളും സംസ്‌കാരവും ഒരുപോലെ പരിഗണിക്കപ്പെടുന്ന രാഷ്ട്രം എന്ന സ്വത്വമാണ് സ്വതന്ത്ര ഇന്ത്യയെ മറ്റു രാജ്യങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ഭരണഘടന അനുശാസിക്കുന്നതും ഇതുതന്നെയാണ്.
മതം അടിസ്ഥാനമാക്കി പൗരത്വം നൽകുകയും നിഷേധിക്കുകയും ചെയ്യുന്ന പുതിയ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥി- സാമൂഹിക സംഘടനകളും പല സ്വതന്ത്ര ഗ്രൂപ്പുകളും മുന്നോട്ടു വന്നു.
ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ പൊലീസ് അതിക്രമിച്ചു കയറിയതിനെ തുടർന്നുണ്ടായ പ്രക്ഷോഭത്തിന്റെ ഭാഗമായി 2019 ഡിസംബർ 24ന് ജന്തർ മന്ദറിൽ നടന്ന വിദ്യാർത്ഥി സമരം മതത്തിന്റെയോ ജാതിയുടെയോ പേരിലായിരുന്നില്ല, മറിച്ച് പൗരത്വ നിയമത്തിനെതിരായ ജനകീയ മുന്നേറ്റമായിരുന്നു.
![](https://cdn.truecopymagazine.in/image-cdn/width=1024/img/2020-03/caa-20-6ecb.jpg)
അന്ന് ജന്തർമന്ദറിൽ പല ഗ്രൂപ്പിൽ പെട്ട വിദ്യാർത്ഥികൾ ഒത്തുചേർന്നു, പലരും ഒരു പാർട്ടിയിലും പെടാത്തവരായിരുന്നു, സ്വന്തം തീരുമാനമനുസരിച്ച് എത്തിയവർ. മുതിർന്നവരും അവർക്കൊപ്പമുണ്ടായിരുന്നു. വിദ്യാർത്ഥികൾ ചോക്കുകൊണ്ട് റോഡിൽ ഗ്രാഫിറ്റികൾ വരച്ചും മുദ്രവാക്യം വിളിച്ചും പാടിയും പ്രതിഷേധിച്ചു. ചില ന്യൂസ് ചാനലുകളെ 'മോദി മീഡിയ'യുമായി ബന്ധമുണ്ടെന്ന് പറഞ്ഞു തിരിച്ചയച്ചു, അവർക്കെതിരെയും മുദ്രവാക്യം വിളിയുണ്ടായി. പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന നിരവധി സംഘടനകളുടെ സാന്നിധ്യവും അന്നുണ്ടായിരുന്നു.
![](https://cdn.truecopymagazine.in/image-cdn/width=1024/img/2020-03/caa-3-3bf9.jpg)
പെൺകുട്ടികളുടെ പങ്ക് എടുത്തുപറയേണ്ടതാണ്. അവർ ധീരരായി മുന്നിലുണ്ടായിരുന്നു. പൊലീസുകാർക്ക് അവർ പൂച്ചെണ്ട് നൽകി. രാത്രി യോഗേന്ദ്ര യാദവ് വന്നു സംസാരിക്കുകയും പിന്നീട് സമരം പൊലീസ് പിരിച്ചു വിടുകയും ചെയ്തു.
![](https://cdn.truecopymagazine.in/image-cdn/width=1024/img/2020-03/caa-4-5620.jpg)
ഡൽഹി അടിച്ചിനിയിലെ ശ്രീ അരബിന്ദോ സെന്റർ ഫോർ ആർട്‌സ് ആൻഡ് കമ്യൂണിക്കേഷനിൽ ഡോക്യുമെന്ററി ഫോട്ടോഗ്രാഫി വിദ്യാർഥിയായ ഞാൻ ജെ.എൻ.യുവിൽ എ.ബി.വി.പി പ്രവർത്തകർ ആക്രമണം നടത്തിയ വിവരമറിഞ്ഞാണ് എത്തിയത്.
2020 ജനുവരി അഞ്ച് രാത്രി. വാഹനങ്ങൾ പോകാത്തവിധം വഴി തടഞ്ഞ് ഒരു കിലോമീറ്റർ ചുറ്റളവിൽ തെരുവ് വിളക്ക് അണച്ചിരിക്കുന്നു. ജെ.എൻ.യുവിന്റെ പ്രധാന കവാടം പൊലീസ് വലയത്തിലായിരുന്നു. ആരെയും അകത്ത് കയറ്റുന്നില്ല. ഞാൻ അവിടെ എത്തുമ്പോൾ കണ്ടത്, അകത്തുകടക്കാനൊരുങ്ങുന്ന യോഗേന്ദ്ര യാദവിനെ എ.ബി.വി.പി പ്രവർത്തകർ തടയുന്നതാണ്. പിന്നീട് അത് വാക്കുതർക്കത്തിലേക്കും കൈയേറ്റത്തിലേക്കു മാറി. പൊലീസ് വെറും കാഴ്ചക്കാരായിരുന്നു. പിന്നീട് യാദവിനെ മടക്കി അയക്കുകയായിരുന്നു.
![](https://cdn.truecopymagazine.in/image-cdn/width=1024/img/2020-03/caa-5-0cc5.jpg)
ഇക്കാര്യം പുറത്തറിഞ്ഞപ്പോൾ പല കോളേജുകളിൽ നിന്നും മറ്റു സംഘടനകളിൽ നിന്നും വിദ്യാർത്ഥികൾ എത്തി, പ്രധാന കവാടം തുറക്കാനാവശ്യപ്പെട്ട് അവർ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. എ.ബി.വി.പി പ്രവർത്തകർക്കുനേരെയും മുദ്രാവാക്യം വിളിയുയർന്നു. എ.ബി.വി.പി പ്രവർത്തകർ സംഘം ചേർന്ന് വിദ്യാർത്ഥികളെ അവർക്കിടയിലേക്ക് വലിച്ചു വീഴ്ത്തി തല്ലിച്ചതച്ചു. പിന്നീട് വിദ്യാർത്ഥിനികൾ മുന്നിൽ വന്നു നിന്നുകൊണ്ടായിരുന്നു പ്രതിഷേധം നയിച്ചത്, അതുകൊണ്ട് കുറെ കൈയേറ്റം തടയാൻ കഴിഞ്ഞു.
![](https://cdn.truecopymagazine.in/image-cdn/width=1024/img/2020-03/caa-6-6489.jpg)
പൊലീസ് ഒന്നിലും ഇടപെടാതെ മാറിനിൽക്കുകയായിരുന്നു. ഫോട്ടോ എടുക്കുകയായിരുന്ന എന്നെ രാത്രി 11 മണിയോടെ എ.ബി.വി.പി പ്രവർത്തകർ അവർക്കിടയിലേക്ക് വലിച്ചിട്ടു. മുടിയിൽ പിടിച്ചു വലിക്കുകയും 10ഓളം പേർ ചേർന്ന് നിലത്തിട്ടു ചവിട്ടുകയും അടിക്കുകയും ചെയ്തു. പ്രാണരക്ഷാർത്ഥം ഞാൻ ഓടി. പുറകെ വന്നയാൾ എന്നെ അടിച്ചിടുകയും കാനോൻ 6ഡി ക്യാമറ ബലമായി കൊണ്ടുപോവുകയും ചെയ്തു. മറ്റൊരു വിദ്യാർത്ഥിയും ഫോട്ടോഗ്രാഫറുമാണ് എന്നെ രക്ഷപ്പെടുത്തിയത്. രാവിലെ മുതൽ എടുത്ത ഫോട്ടോയും ക്യാമറയും എനിക്ക് നഷ്ടമായി. അന്ന് രാത്രി സമാന സംഭവം അവിടെ ആവർത്തിച്ചു. തെരുവ് വിളക്കുകൾ ഇല്ലാത്തത് അക്രമികൾക്ക് തുണയായി.
![](https://cdn.truecopymagazine.in/image-cdn/width=1024/img/2020-03/caa-7-e096.jpg)
പിറ്റേന്ന് ഉച്ചയ്ക്ക് 12ന് മറ്റൊരു സുഹൃത്തിന്റെ ക്യാമറയുമായി ഞാൻ വീണ്ടും അവിടെയെത്തി. റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡ് വെച്ചിരുന്നെങ്കിലും എ.ബി.വി.പി പ്രവർത്തകർ മറ്റു വഴിയിലൂടെ വരുന്നത് പൊലീസ് നോക്കിനിൽക്കുകയായിരുന്നു. വല്ലാത്ത ഭീകരാന്തരീക്ഷമായിരുന്നു.
![](https://cdn.truecopymagazine.in/image-cdn/width=1024/img/2020-03/caa-8-f174.jpg)
ഇതിനിടെ ഒരാൾ എന്റെ അടുത്ത് വന്ന് മുഖത്തുനോക്കി, ക്യാമറയിലേക്കും. ഇന്നലെ രാത്രി എന്നെ അടിച്ചവരിൽ ഒരാളാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു. അങ്ങോട്ടും ഇങ്ങോട്ടും മാറി നിന്നെങ്കിലും അയാൾ എന്നെ പിന്തുടരുന്നുണ്ടെന്ന് കണ്ട ഞാൻ മറ്റൊരു വഴിയിലൂടെ തിരിച്ചു പോവുകയായിരുന്നു. ഡൽഹി സർവകലാശാലയിലെ പല കോളേജുകളിൽ നിന്ന് ആയിരകണക്കിന് വിദ്യാർഥികളാണ് ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ എ.ബി.വി.പി നടത്തിയ ആക്രമണങ്ങൾക്കെതിരെയും പൗരത്വ നിയമത്തിനെതിരെയും ക്ലാസ്മുറികൾ ബഹിഷ്‌കരിച്ച് ജനുവരി എട്ടിന് നോർത്ത് ക്യാമ്പസിലേക്കു മാർച്ച് നടത്തിയത്.
![](https://cdn.truecopymagazine.in/image-cdn/width=1024/img/2020-03/caa-9-ac2f.jpg)
![](https://cdn.truecopymagazine.in/image-cdn/width=1024/img/2020-03/caa-10-c46d.jpg)
സമാധാനപരമായിരുന്നു സമരങ്ങളെല്ലാം, വിദ്യാർത്ഥി സമരവും വിദ്യാർത്ഥികൾക്കെതിരെ നടന്ന ആക്രമണവും പല സ്വതന്ത്ര സംഘടനകളും പല വിഭാഗത്തിൽ പെട്ട ജനങ്ങളും ഫാസിസ്റ്റ് ചിന്താഗതിക്കെതിരെയും പൗരത്വ നിയമത്തിനെതിരെയും മുന്നിട്ടിറങ്ങാൻ കാരണമായി.
എടുത്തുപറയേണ്ടത് ഷഹീൻബാഗിലെ സ്ത്രീപോരാട്ടമാണ്. സമരപന്തലിലേക്ക് രാപകൽ കലാകാരന്മാരും വിദ്യാർത്ഥികളും കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും ഒഴുകിയെത്തി. ഷഹീൻബാഗ് അതിവേഗം അടിച്ചമർത്തലിനെതിരായ സംഘടിത പ്രതിഷേധമായി മാറി. സ്ത്രീകൾ എല്ലാ പണിയും മാറ്റിവെച്ച് പ്രക്ഷോഭകാരികളായി. കൊടും തണുപ്പിലും അവർ രാത്രി അവിടെ തന്നെ ചെലവഴിച്ചു. ചിലപ്പോൾ വീട്ടിലെ മുഴുവൻ പേരെയും സമരപ്പന്തലിൽ കാണാമായിരുന്നു. പൗരത്വ നിയമത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം പ്രതിഷേധങ്ങൾ ഫാസിസത്തിനും വർഗീയതയ്ക്കുമെതിരെ കുറെയധികം ആളുകളെ ഒരു കുടക്കീഴിൽ അണിനിരത്താൻ സഹായിച്ചു.
![](https://cdn.truecopymagazine.in/image-cdn/width=1024/img/2020-03/caa-11-d046.jpg)
![](https://cdn.truecopymagazine.in/image-cdn/width=1024/img/2020-03/caa-12-6fd5.jpg)
![](https://cdn.truecopymagazine.in/image-cdn/width=1024/img/2020-03/caa-13-a140.jpg)
![](https://cdn.truecopymagazine.in/image-cdn/width=1024/img/2020-03/caa-14-cee5.jpg)
![](https://cdn.truecopymagazine.in/image-cdn/width=1024/img/2020-03/caa-15-911f.jpg)
സമാധാനപരമായിരുന്നു സമരങ്ങളെല്ലാം, വിദ്യാർത്ഥി സമരവും വിദ്യാർത്ഥികൾക്കെതിരെ നടന്ന ആക്രമണവും പല സ്വതന്ത്ര സംഘടനകളും പല വിഭാഗത്തിൽ പെട്ട ജനങ്ങളും ഫാസിസ്റ്റ് ചിന്താഗതിക്കെതിരെയും പൗരത്വ നിയമത്തിനെതിരെയും മുന്നിട്ടിറങ്ങാൻ കാരണമായി.
![](https://cdn.truecopymagazine.in/image-cdn/width=1024/img/2020-03/caa-16-f54d.jpg)
![](https://cdn.truecopymagazine.in/image-cdn/width=1024/img/2020-03/caa-17-be63.jpg)