വെളിപ്പെടാതെ പോകുന്ന പാരിസ്ഥിതിക യുദ്ധങ്ങൾ, ഇന്ത്യ-ചൈന തർക്കം: ഒരു 'ബയോപ്‌സി' വിശകലനം

ആഗോള ജനസംഖ്യയുടെ പാതിയിലധികം പേർ ജീവിക്കുന്ന ഏഷ്യാ വൻകര പല കാരണങ്ങൾ കൊണ്ടും ഭൗമ രാഷ്ട്രീയത്തിലെ പുതിയ സംഘർഷ മേഖലയായി പരിണമിക്കുകയാണ്. അത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് നയിക്കുന്ന പല ഘടകങ്ങളിൽ സുപ്രധാനമായ ഒന്ന് മേഖല നേരിടുന്ന ജല ദൗർലഭ്യമാണെന്നത് യാഥാർത്ഥ്യമാണ്. ദശാബ്ദത്തിന്റെ അന്ത്യത്തോടെ ചൈന അനുഭവിക്കാൻ പോകുന്ന ഗുരുതരമായ ജലദൗർലഭ്യം ബ്രഹ്മപുത്രയിലെ വെള്ളത്തിലേക്ക് കണ്ണ്പായിക്കാൻ ചൈനയെ പ്രേരിപ്പിക്കുമെന്നും അത് അനിവാര്യമായ ഒരു ജലയുദ്ധത്തിലേക്ക് നയിക്കുമെന്നും പ്രവചിക്കുന്നുണ്ട്. ഇന്ത്യ-ചൈന അതിർത്തി തർക്കത്തിന് പിന്നിൽ പുതുതായി ഉടലെടുത്തിരിക്കുന്ന പാരിസ്ഥിതിക കാരണങ്ങൾ വിശകലനം ചെയ്യുകയാണ് ലേഖകൻ

യുദ്ധങ്ങളെ നാം മനസ്സിലാക്കുന്നത് വെടിയൊച്ചകളിലൂടെയും ജവാന്മാരുടെ ചേതനയറ്റ ശരീരങ്ങളിലൂടെയുമാണ്. മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരണങ്ങളും ദേശസ്‌നേഹത്താൽ പൊലിപ്പിച്ച പോർവിളികൾക്കും അപ്പുറത്ത് അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുമായി സംസാരിച്ചാൽ യുദ്ധത്തിന്റെ പല മുഖങ്ങളും തെളിഞ്ഞുവരും. യുദ്ധം ചിലപ്പോൾ മിന്നൽ പ്രളയത്തിന്റെ രൂപത്തിലാകാം. മറ്റു ചിലപ്പോൾ കടും വരൾച്ചയുടെ രൂപത്തിൽ! ഇത് പ്രകൃതി, മനുഷ്യന് നേരെ പ്രയോഗിക്കുന്ന യുദ്ധമുറകളല്ല. ഭരണാധികാരികൾ തീരുമാനിച്ചുറപ്പിച്ച് നടത്തുന്ന പാരിസ്ഥിതികാക്രമണങ്ങൾ!

2012 ഫെബ്രുവരി 12ന് അരുണാചൽ പ്രദേശിലെ ഈസ്റ്റ് സിയാംഗ് ജില്ലയിലെ പാസിഘാട്ട് ടൗണിൽ താമസിക്കുന്ന ജനങ്ങൾ അമ്പരപ്പിക്കുന്ന ഒരു കാഴ്ച കണ്ടാണ് ഉണർന്നത്. പാസിഘാട്ടിലൂടെ കടന്നുപോകുന്ന സിയാംഗ് നദി (ബ്രഹ്മപുത്രയ്ക്ക് അരുണാചലിൽ വിളിക്കുന്ന പേര്) പൂർണ്ണമായും വരണ്ടിരിക്കുന്നു! ജില്ലാ അധികൃതർ നടത്തിയ അന്വേഷണങ്ങളിൽ നിന്നും മനസ്സിലായത് ചൈനീസ് അധികൃതർ യാർലാംഗ് സാംഗ്‌പോ (ബ്രഹ്മപുത്രയുടെ ചൈനയിലെ വിളിപ്പേര്) നദിയിൽ കെട്ടിയ അണക്കെട്ട് രാത്രിക്ക് രാത്രി അടച്ചതിനാലാണ് സിയാംഗ് നദി വരണ്ടതെന്നാണ്. പിന്നീട് നയതന്ത്ര ഇടപെടലുകളും മറ്റും നടത്തിയാണ് ചൈന ഇന്ത്യയ്ക്ക് വെള്ളം വിട്ടുനൽകിയത്!

സിയാങ് നദി

2000 ജൂൺ മാസത്തിൽ നടന്ന മറ്റൊരു സംഭവം ബ്രഹ്മപുത്ര നദിക്കരയിൽ താമസിക്കുന്ന ജനങ്ങൾക്ക് എളുപ്പത്തിൽ വിസ്മരിക്കാൻ പറ്റുന്നതല്ല. ബ്രഹ്മപുത്രയുടെ ഉപരിതട (Upper Riparian) മേഖലയിൽ നടന്ന ഒരു അണക്കെട്ട് പൊട്ടിത്തെറിയിൽ ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകുകയും നൂറ് കണക്കിന് ആളുകൾക്ക് നിമിഷാർദ്ധത്തിനുള്ളിൽ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഈയൊരു പൊട്ടിത്തെറി ചൈനീസ് അധികൃതർ ആസൂത്രണം ചെയ്തതാണെന്ന ആരോപണങ്ങൾ ഉയർന്നുവെങ്കിലും സാറ്റലൈറ്റ് ഇമേജുകളിൽ നിന്ന് ഇതൊരു സ്വാഭാവിക പൊട്ടിത്തെറി (Natural Dam Burst) മാത്രമായിരുന്നുവെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു.

ഈ രണ്ട് സംഭവങ്ങളിലും അവിശ്വാസം, അപകടസാധ്യത, ജലത്തെ ഒരു യുദ്ധോപകരണമാക്കി മാറ്റാമെന്നുള്ള ആശങ്ക എന്നിവ കാണാവുന്നതാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായെങ്കിലും ഹിന്ദുക്കുഷ് ഹിമാലയൻ മേഖല ഇത്തരം ആശങ്കകളിലും അവിശ്വാസങ്ങളിലും ആണ്ട് കിടക്കുകയാണ്. മേഖലയിൽ നടക്കുന്ന ജല സംഘർഷങ്ങൾ വെടിയൊച്ചകളായി പരിണമിക്കുമ്പോൾ മാത്രമേ അത് ദേശീയ-അന്തർദ്ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്നുള്ളൂ എന്നതാണ് വസ്തുത.

ഈ രണ്ട് സംഭവങ്ങളിലും അവിശ്വാസം, അപകടസാധ്യത, ജലത്തെ ഒരു യുദ്ധോപകരണമാക്കി മാറ്റാമെന്നുള്ള ആശങ്ക എന്നിവ കാണാവുന്നതാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലമായെങ്കിലും ഹിന്ദുക്കുഷ് ഹിമാലയൻ മേഖല ഇത്തരം ആശങ്കകളിലും അവിശ്വാസങ്ങളിലും ആണ്ട് കിടക്കുകയാണ്.

ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സാമ്പ്രദായിക അതിർത്തി തർക്കം എന്ന നിലയിൽ നിന്നും സങ്കീർണ്ണവും അപരിഹാര്യവുമായ പാരിസ്ഥിതിക പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന യാഥാർത്ഥ്യം തിരിച്ചറിയണമെങ്കിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായെങ്കിലും ഈ മേഖലയിൽ ഇരുരാജ്യങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന വിവിധങ്ങളായ നിർമ്മാണ പ്രവർത്തനങ്ങളും അവ ഹിമാലയൻ ഇക്കോളജിയിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങളും വിലയിരുത്തേണ്ടതുണ്ട്. ഇന്ത്യ-ചൈന അതിർത്തി തർക്കത്തിന് പിന്നിൽ പുതുതായി ഉടലെടുത്തിരിക്കുന്ന പാരിസ്ഥിതിക കാരണങ്ങളെക്കുറിച്ചുള്ള വിശകലനമാണ് ഇവിടെ നടത്തുന്നത്.

ജലം: ആഘോഷങ്ങൾ അവസാനിക്കുന്നു
പുതു സഹസ്രാബ്ദത്തിൽ ഏറ്റവും കൂടുതൽ സംഘർഷത്തിന് കാരണമാകുന്നത് ജലം ആയിരിക്കുമെന്നത് പല രീതിയിൽ പ്രവചിക്കപ്പെട്ടിട്ടുണ്ട്. "നീലഗ്രഹ' (Blue Planet) മെന്ന വിശേഷണത്തിന് ഇനി അധികനാൾ ആയുസ്സില്ലെന്ന് തെളിയിക്കുന്നതാണ് ഭൂമിയിലെ ശുദ്ധജലത്തിന്റെ ലഭ്യത സംബന്ധിച്ച കണക്കുകൾ. വരാനിരിക്കുന്ന ജലസംഘർഷങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾക്ക് ഏതാണ്ട് ആറ് പതിറ്റാണ്ട് കാലത്തെയെങ്കിലും ചരിത്രമുണ്ട്. ഐക്യരാഷ്ട്ര സഭ പോലുള്ള അന്താരാഷ്ട്ര സമിതികൾ ഭാവിയിലെ ജലദൗർലഭ്യത്തെക്കുറിച്ച് അംഗരാഷ്ട്രങ്ങൾക്ക് ദീർഘകാലമായി മുന്നറിയിപ്പ് നൽകിക്കൊണ്ടിരുന്നു. എന്നാൽ തൊട്ടുമുന്നിലുള്ള ജലസമൃദ്ധിയെ മാത്രം കണ്ടറിഞ്ഞ രാഷ്ട്രീയ നേതൃത്വങ്ങൾ എല്ലാ മുന്നറിയിപ്പുകളെയും അവഗണിക്കുകയായിരുന്നു. ഭൗമ രാഷ്ട്രീയ ചർച്ചകളിൽ ജലത്തെ സംബന്ധിച്ച ചർച്ചകൾ അടുത്തകാലം വരെ അന്യമായിരുന്നു. വികസനാസൂത്രണങ്ങളിലും രാഷ്ട്രീയ അജണ്ടകളിലും ജല സംരക്ഷണത്തിന് വലിയ പ്രാധാന്യമൊന്നും ലഭിച്ചിരുന്നില്ലെന്ന് കാണാം.

ജീവജാലങ്ങളുടെ ദൈനംദിന നിലനിൽപ് തൊട്ട് മനുഷ്യന്റെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് വരെ അടിസ്ഥാന വിഭവമായി നിലകൊള്ളുന്ന ജലം ഇന്ന് നിരന്തര സംഘർഷങ്ങളുടെ മൂലകാരണമായി പരിവർത്തിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് നമ്മുടെ രാഷ്ട്രീയ-ആസൂത്രണ നേതൃത്വങ്ങളുടെ ദീർഘവീക്ഷണമില്ലായ്മ ഒന്നുകൊണ്ടുമാത്രമാണ്. ആഗോളതലത്തിലെ ജലദൗർലഭ്യം ഇന്ന് മൂന്നിൽ രണ്ട് ഭാഗം ജനങ്ങളെയും ബാധിക്കുന്ന ഒരു പ്രശ്‌നമായി ഉയർന്നുകഴിഞ്ഞു. ജല സമൃദ്ധി സംബന്ധിച്ചുള്ള ആഘോഷങ്ങൾ അവസാനിച്ചുകഴിഞ്ഞെന്ന് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുമ്പോഴേക്കും അത് പ്രാദേശിക ജനവിഭാഗങ്ങളും രാഷ്ട്രങ്ങളും തമ്മിലുള്ള നിരന്തര സംഘർഷങ്ങളുടെ തലത്തിലേക്ക് വളർന്നുകഴിഞ്ഞിരിക്കുന്നു. ആഗോള ജനസംഖ്യയുടെ പാതിയിലധികം പേർ ജീവിക്കുന്ന ഏഷ്യാ വൻകര പല കാരണങ്ങൾ കൊണ്ടും ഭൗമ രാഷ്ട്രീയത്തിലെ പുതിയ സംഘർഷ മേഖലയായി പരിണമിക്കുകയാണ്. അത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് നയിക്കുന്ന പല ഘടകങ്ങളിൽ സുപ്രധാനമായ ഒന്ന് മേഖല നേരിടുന്ന ജല ദൗർലഭ്യമാണെന്നത് ഇനിയും ഒളിപ്പിച്ചുവെക്കാൻ കഴിയാത്ത യാഥാർത്ഥ്യമാണ്. കലുഷിതമായിക്കൊണ്ടിരിക്കുന്ന ഇന്ത്യ-ചൈന ബന്ധത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന ജല വിഷയത്തെ കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ ശ്രമിക്കാം.

ലോകത്തിലെ തന്നെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ചൈനയും ലോകത്തെ "എമേർജിംഗ് ഇക്കണോമി'കളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയും തമ്മിലുള്ള സംഘർഷം ഏഷ്യൻ മേഖലകളിൽ സൃഷ്ടിക്കാനിരിക്കുന്ന സംഘർഷങ്ങൾ കൂടുതൽ ആഴത്തിലുള്ളതാണ്. പ്രത്യേകിച്ചും ആണവായുധങ്ങൾ കൈവശമുള്ള, സമഗ്രാധിപത്യ സ്വഭാവമുള്ള രാഷ്ട്രീയ നേതൃത്വങ്ങൾ ഭരിക്കുന്ന മൂന്ന് രാഷ്ട്രങ്ങൾ ഈ പ്രതിസന്ധികളിൽ ഭാഗഭാക്കാണ് എന്നതുകൊണ്ടുതന്നെ.

ചൈന: വളരുന്ന സമ്പദ്‌വ്യവസ്ഥ, വരളുന്ന ജലസ്രോതസ്സുകൾ
139 കോടി ജനസംഖ്യയും 14 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയും ഉള്ള ജനകീയ പരമാധികാര ചൈന പവർ പർച്ചേസിംഗ് പാരിറ്റിയുടെ അടിസ്ഥാനത്തിൽ ലോകത്തെ ഒന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി പരിഗണിക്കപ്പെടുന്ന (2020) രാജ്യമാണ്. കുറഞ്ഞ ഉത്പാദനച്ചെലവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ചൈനീസ് ഉത്പന്നങ്ങൾ സാമ്പത്തിക തകർച്ച നേരിടുന്ന അമേരിക്ക അടക്കമുള്ള എല്ലാ രാജ്യങ്ങളുടെയും വിപണി കയ്യടക്കി വെച്ചിരിക്കുന്ന അവസ്ഥയാണുള്ളത്. ഈയൊറ്റ കാരണം കൊണ്ടുതന്നെ ചൈനയുടെ നിലവിലുള്ള സാമ്പത്തിക മുന്നേറ്റത്തിന് തടയിടാൻ അമേരിക്ക അടക്കമുള്ള ഭരണനേതൃത്വങ്ങളുടെ ഇടപെടലുകൾക്ക് കഴിയാതെ വന്നിട്ടുണ്ട്. ഉയർന്ന ജനസംഖ്യയും സമ്പദ്‌വ്യവസ്ഥയുടെ വലുപ്പവും വിഭവ വിനിയോഗത്തെ അതിന്റെ പാരമ്യതയിലേക്ക് ഉയർത്താൻ ചൈനയെ നിർബന്ധമാക്കുന്നുണ്ട്.

70ലധികം രാജ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ട്, ഒരു ട്രില്യൺ ഡോളർ ചെലവഴിച്ച്, ചൈന ആസൂത്രണം ചെയ്തിട്ടുള്ള "ബെൽറ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവ്' (Belt & Road Initiative-BRI), കരയും കടലും വഴിയുള്ള ചൈനീസ് വ്യാപാരബന്ധം കൂടുതൽ ശക്തമാക്കുന്നതാണ്. അടുത്ത ഒരു ദശാബ്ദക്കാലയളവിൽ പൂർത്തിയാക്കാനുദ്ദേശിച്ചുകൊണ്ട് ചൈന ആസൂത്രണം ചെയ്തിരിക്കുന്ന നിരവധി ബൃഹദ് പദ്ധതികൾ, ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (China-Pakistan Economic Corridor-CPEC) അടക്കം, വലിയ തോതിലുള്ള വിഭവ വിനിയോഗം ആവശ്യപ്പെടുന്നതാണ്. അതിൽ ഏറ്റവും സുപ്രധാനമായിരിക്കുന്നതും അങ്ങേയറ്റം ദൗർലഭ്യം നേരിടുന്നതുമായ ഒരു വിഭവം ജലം ആണ്.

ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി മാപ്പ്

ആഗോള ജനസംഖ്യയുടെ 20%ത്തോളം പേർ അധിവസിക്കുന്നത് ചൈനയിലാണ്. എന്നാൽ ആഗോള ജല വിഭവത്തിൽ കേവലം 7% (FAO, Aquastat, Online Data, 2011) മാത്രമേ ചൈനയുടെ അധീനതയിലുള്ളൂ എന്നത് ആ രാജ്യം അനുഭവിക്കുന്ന ജലദൗർലഭ്യത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്. വേൾഡ് റിസോർസ് ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ അക്വഡക്ട് വാട്ടർ റിസ്‌ക് അറ്റ്‌ലസ് (Aquaduct water Risk Atlas) ചൈനയിലെ ഭൗമോപരിതലത്തിന്റെ 30ശതമാനത്തോളം പ്രദേശം കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണെന്ന് വെളിപ്പെടുത്തുന്നു. ഇതിനർത്ഥം ചൈനീസ് ജനസംഖ്യയിൽ ഏതാണ്ട് 67.8 കോടി ജനങ്ങൾ ജല പ്രതിസന്ധിയുടെ ഇരകളാണ് എന്നതാണ്. ജനസംഖ്യയുടെ 48ശതമാനത്തിലധികം വരും ഇത്. 2001 മുതൽ 2010വരെ ലഭ്യമായ ഡാറ്റകളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള കണക്കാണിത്.

ചൈനയുടെ ജലക്ഷാമത്തിന് കാരണമായി ചൂണ്ടിക്കാട്ടാവുന്ന ഒരു പ്രതിഭാസത്തെക്കുറിച്ച്, രാജ്യം ആദ്യമായി നടത്തിയ ദേശീയ ജല സെൻസസ് വഴി, പുറംലോകം അറിയുകയുണ്ടായി. ഏകദേശം 20 വർഷങ്ങൾ മുമ്പുവരെ ഉണ്ടായിരുന്ന 50,000ത്തോളം നദികളിൽ 28,000ത്തോളം നദികൾ അപ്രത്യക്ഷമായി എന്നതായിരുന്നു സെൻസസിൽ വെളിപ്പെട്ട കാര്യം.

കഴിഞ്ഞ ഒരു ദശകക്കാലത്തിനിടയിൽ വരൾച്ച അനുഭവിക്കുന്ന ചൈനീസ് ഭൂപ്രദേശത്തിന്റെ വ്യാപ്തി 57%ആയി ഉയർന്നിരിക്കുന്നുവെന്ന് ജല വിഭവ വിദഗ്ദ്ധയായ ജിയാവോ വാംഗിന്റെ പഠനം വിശദീകരിക്കുന്നു.(Drop by Drop, Better Management Makes Dents in China’s Water Stress, Jiao Wang, April, 2018, WRI).

ചൈനയുടെ ജലക്ഷാമത്തിന് കാരണമായി ചൂണ്ടിക്കാട്ടാവുന്ന ഒരു പ്രതിഭാസത്തെക്കുറിച്ച്, രാജ്യം ആദ്യമായി നടത്തിയ ദേശീയ ജല സെൻസസ് (National Census of Water- 2013) വഴി, പുറംലോകം അറിയുകയുണ്ടായി. ഏകദേശം 20 വർഷങ്ങൾ മുമ്പുവരെ ഉണ്ടായിരുന്ന 50,000ത്തോളം നദികളിൽ 28,000ത്തോളം നദികൾ അപ്രത്യക്ഷമായി എന്നതായിരുന്നു സെൻസസിൽ വെളിപ്പെട്ട കാര്യം. നദികൾ അപ്രത്യക്ഷമായി എന്ന സെൻസസ് റിപ്പോർട്ടിനെ "statistical error' ആയിട്ടാണ് ചൈനീസ് അധികൃതർ വ്യാഖ്യാനിച്ചതെങ്കിലും കാലാവസ്ഥാ വിദഗ്ദ്ധരും പരിസ്ഥിതി ശാസ്ത്രജ്ഞരും അടങ്ങുന്ന വലിയൊരു വിഭാഗം കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ചൈന നേരിടുന്ന യഥാർത്ഥ പ്രതിസന്ധിയാണിതെന്ന് ചൂണ്ടിക്കാട്ടുന്നു.

ഉയർന്ന സാമ്പത്തിക വളർച്ചയും കയറ്റുമതി ലക്ഷ്യം വെച്ചുകൊണ്ടുള്ള ഉത്പാദന മേഖലയും വൻതോതിലുള്ള ജലചൂഷണത്തിന് കാരണമായി മാറുന്നുണ്ട്. ഭൂഗർഭ ജലസ്രോതസ്സുകളിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തിനിടയിൽ സംഭവിച്ച മാറ്റം ചൈനയുടെ സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെടുത്തി വേണം മനസ്സിലാക്കാൻ. ഉത്പാദനച്ചെലവ് കുറയ്ക്കാനുള്ള ചൈനീസ് നടപടികളിലൊന്ന് പ്രകൃതി വിഭവങ്ങളുടെ ദീർഘവീക്ഷണമില്ലാത്ത ചൂഷണമാണെന്നതും ഭൂഗർഭ ജലസ്രോതസ്സുകൾ അതിന്റെ ഏറ്റവും അടുത്ത ഇരയാണെന്നതും വസ്തുതയാണ്.
വർദ്ധിച്ച ജനസംഖ്യയും ഉയർന്ന ഭൗതിക ജീവിത നിലവാരവും ഗാർഹിക ജല വിനിയോഗത്തിൽ വമ്പിച്ച മാറ്റങ്ങളാണ് കഴിഞ്ഞ ഏതാനും ദശകക്കാലം കൊണ്ട് ചൈനയിൽ ഉണ്ടാക്കിയിരിക്കുന്നത്. ഭൂഗർഭ ജലസ്രോതസ്സുകളുടെ അമിത ചൂഷണത്തിന് ഇവ കാരണമാകുന്നുണ്ടെന്നത് പരക്കെ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. 2030 ആകുമ്പോഴേക്കും ചൈനയുടെ ജലാവശ്യം 818 ബില്യൺ (1 ബില്യൺ = 100 കോടി) ഘന മീറ്റർ ആയിരിക്കുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. നിലവിലുള്ള ജലവിതരണം 618 ബില്യൺ ഘന മീറ്റർ ആണ്. ആവശ്യവും വിതരണവും തമ്മിലുള്ള 24%ത്തോളം വരുന്ന വിടവ് നികത്താൻ കഴിഞ്ഞാൽ മാത്രമേ ചൈന ഇന്ന് വിഭാവനം ചെയ്തിട്ടുള്ള സാമ്പത്തിക വളർച്ച മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ എന്നതാണ് യാഥാർത്ഥ്യം.

ത്രീ ഗോർജസ് അണക്കെട്ട്

സാമ്പത്തിക വളർച്ചാ സംവാദങ്ങളിൽ ഇടംപിടിക്കാതെ മറഞ്ഞുനിൽക്കുന്ന ഈ "ബാഹ്യഘടകങ്ങൾ' പല രാജ്യാന്തര സംഘർഷങ്ങൾക്ക് പിന്നിലും മറഞ്ഞിരിപ്പുണ്ടെന്നതാണ് വസ്തുത. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമ്മാണക്കാർ എന്ന പദവി ചൈനയ്ക്ക് അവകാശപ്പെട്ടതാണ്. ചൈനയുടെ ത്രീ ഗോർജസ് അണക്കെട്ട് പ്രതിഷ്ഠാപിത ശേഷിയുടെ കാര്യത്തിൽ ലോകത്തിലെ മറ്റെല്ലാ അണക്കെട്ടുകളെയും പിന്നിലാക്കുന്നതാണ്. വരാനിരിക്കുന്ന ജലപ്രതിസന്ധിയെ മറികടക്കാൻ അതിവിപുലമായ ജലപദ്ധതികൾക്കുള്ള ആസൂത്രണമാണ് ചൈന നടത്തിക്കൊണ്ടിരിക്കുന്നതെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിർദ്ദിഷ്ട ഗ്രേറ്റ് ബെന്റ് പദ്ധതി

യാർലംഗ് സാങ്‌പോ (ബ്രഹ്മപുത്ര) നദീതടത്തിൽ ത്രീ ഗോർജസിന്റെ ഇരട്ടി വലുപ്പമുള്ള "ഗ്രേറ്റ് ബെൻഡ്' (The Great Bend) പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കുന്നതിനായി 2006ൽ 35 അംഗങ്ങളുള്ള സ്റ്റേറ്റ് കൗൺസിലിനെ ഏൽപ്പിച്ചിരിക്കുകയാണ് (Brahma Chellaney, “China’s New War Front,” Times of India, April 23, 2013).

"ഇന്ത്യ-ചീനി ഭായ് ഭായ്': വരൾച്ചാ ഭൂപടത്തിലെ ഇരട്ടകൾ
ആഗോള ജനസംഖ്യയുടെ 17% ആളുകളും അധിവസിക്കുന്നത് ഇന്ത്യയിലാണ്. അതേസമയം ആഗോള ജല വിഭവത്തിന്റെ കാര്യത്തിൽ നാല് ശതമാനം മാത്രമാണ് ഇന്ത്യയുടെ കൈവശമുള്ളത് (FAO, Aquastat, Online Data, 2011). ജന-ജല അനുപാതത്തിലെ ഈ ഭീമമായ വിള്ളൽ ഇന്ത്യയുടെ വികസന ഭാവിയെ സംബന്ധിച്ച് വലിയ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്.

കനാലിന്റെ നിയന്ത്രണം പട്ടാളം ഏറ്റെടുക്കുകയും അതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ 18ഓളം പേർ കൊല്ലപ്പെടുകയും ചെയ്തു. ജലം ഒരു മൂർച്ചയേറിയ സമരായുധമാണെന്ന തിരിച്ചറിവ് പ്രാദേശിക സമൂഹങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്നു എന്നതാണ് ഈ സംഭവത്തിലൂടെ വെളിപ്പെടുന്നത്.

ഉപദേശീയതകൾ തമ്മിലുള്ള ജല സംഘർഷങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദൈനംദിന വ്യവഹാരങ്ങളായി മാറിക്കഴിഞ്ഞിട്ട് ഏതാണ്ട് മൂന്ന് ദശകങ്ങളെങ്കിലും ആയിക്കാണും. കാവേരി, കൃഷ്ണ, മഹാനദി, ദാമോദർ, യമുന തുടങ്ങി ഇന്ത്യയിലെ വലുതും ചെറുതുമായ എല്ലാ നദികളിലെയും ജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ വലിയ സംഘട്ടനങ്ങളിലേക്കും രക്തച്ചൊരിച്ചിലുകളിലേക്കും വഴി മാറിക്കൊണ്ടിരിക്കുകയാണ്. ജലം ഒരു സമരായുധമായി ഉപയോഗപ്പെടുത്താമെന്ന അവസ്ഥപോലും ഇന്ത്യയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. 2016 ജൂൺ മാസത്തിൽ ഹരിയാനയിലെ ജാട്ട് വിഭാഗം സാമ്പത്തിക സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിനിടെ സ്വീകരിച്ച ഒരു സമരായുധം ദില്ലിയിലേക്കുള്ള ജല വിതരണം സ്തംഭിപ്പിക്കുക എന്നതായിരുന്നു. ദില്ലിയിലെ ഒരു കോടിയോളം വരുന്ന ജനങ്ങളുടെ കുടിവെള്ള വിതരണമാണ് പ്രതിഷേധക്കാർ മുനാക് കനാൽ അടച്ചിട്ടതോടെ അവതാളത്തിലായത്. പിന്നീട് കനാലിന്റെ നിയന്ത്രണം പട്ടാളം ഏറ്റെടുക്കുകയും അതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ 18ഓളം പേർ കൊല്ലപ്പെടുകയും ചെയ്തു. ജലം ഒരു മൂർച്ചയേറിയ സമരായുധമാണെന്ന തിരിച്ചറിവ് പ്രാദേശിക സമൂഹങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്നു എന്നതാണ് ഈ സംഭവത്തിലൂടെ വെളിപ്പെടുന്നത്. വർദ്ധിച്ചുവരുന്ന അന്തർ സംസ്ഥാന നദീജല തർക്കങ്ങൾ ഇന്ത്യൻ ദേശീയതയുടെ നിലനിൽപിനെ കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കുന്നതായിരിക്കും എന്ന സൂചനയും ഇതിലൂടെ വ്യക്തമാകുന്നുണ്ട്.

ജാട്ട് പ്രക്ഷോഭകാരികൾ തകർത്ത മുനാക് കനാൽ Photo/Delhi Jal Board

സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനം പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിൽ ആരംഭിക്കേണ്ടതുണ്ടെന്ന പ്രാഥമിക ധാരണപോലുമില്ലാത്ത സാമ്പത്തിക വിദഗ്ധരാൽ നയിക്കപ്പെടുന്ന വികസന ആസൂത്രണങ്ങളാണ് ഇന്ത്യയെ ഒരു ജലദുർലഭ രാഷ്ട്രമാക്കി മാറ്റിയിരിക്കുന്നതെന്ന് നമ്മുടെ വികസന ചരിത്രം പരിശോധിച്ചാൽ മതിയാകും. 2030 ആകുമ്പോഴേക്കും രാജ്യത്തിന്റെ പ്രതിശീർഷ ജലലഭ്യതയും (Supply 765 km3) ആവശ്യവും (Demand 1498 km3) തമ്മിലുള്ള വിടവ് ഏതാണ്ട് ഇരട്ടിയോളമാകുമെന്ന് നീതി ആയോഗ് തയ്യാറാക്കിയ "കോംപസിറ്റ് വാട്ടർ മാനേജ്‌മെന്റ് സൂചിക' (CWMI 2019) സൂചിപ്പിക്കുന്നു. ഇന്ത്യയിലെ 739 ജില്ലകളിൽ 100 എണ്ണം (13.5%) അതിഗുരുതരമായ ജലദൗർലഭ്യം അനുഭവിക്കുന്നവയാണെന്ന് 2020ലെ ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രസ്താവിക്കുകയുണ്ടായി. ഇന്ത്യൻ ജനസംഖ്യയിൽ 66 കോടിയോളം വരുന്ന ജനങ്ങൾ ശുദ്ധമായ കുടിവെള്ളം ലഭിക്കാത്തവരാണെന്നതാണ് വസ്തുത. രാജ്യത്തിന്റെ ഭൂജലക്ഷയ നിരക്ക് (ground water depletion rate) 2000 ത്തിനും 2010 നുമിടയിൽ 23% ആയി ഉയർന്നിരിക്കുന്നതും, ഈയൊരു പ്രവണത വർധിച്ചുകൊണ്ടിരിക്കുകയാണെന്നതും ആശങ്കപ്പെടുത്തുന്ന സംഗതിയാണ്. 2025 ആകുമ്പോഴേക്കും അഞ്ച് ട്രില്യൺ ഇക്കണോമിയായി ഇന്ത്യ വളരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നത്തിന് തടയിടുന്ന മുഖ്യഘടകങ്ങളിലൊന്ന് മേൽ സൂചിപ്പിച്ച തരത്തിലുള്ള ജലക്ഷാമമായിരിക്കും. ജല ദൗർലഭ്യം കാർഷിക-വ്യാവസായിക ഉത്പാദന മേഖലയിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതും ഇന്ത്യയുടെ ആഭ്യന്തര മൊത്തോൽപാദനത്തിൽ 6% വരെ കുറവിന് കാരണമാകുന്നതും ആയിരിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഇന്ത്യയിലെ 739 ജില്ലകളിൽ 100 എണ്ണം (13.5%) അതിഗുരുതരമായ ജലദൗർലഭ്യം അനുഭവിക്കുന്നവയാണെന്ന് 2020ലെ ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രസ്താവിക്കുകയുണ്ടായി. ഇന്ത്യൻ ജനസംഖ്യയിൽ 66 കോടിയോളം വരുന്ന ജനങ്ങൾ ശുദ്ധമായ കുടിവെള്ളം ലഭിക്കാത്തവരാണെന്നതാണ് വസ്തുത.

രാഷ്ട്രത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ജലക്ഷാമം പ്രതിസന്ധികൾ തീർക്കുമ്പോൾ ഉപദേശീയതകൾ തമ്മിലുള്ള തർക്കങ്ങൾ കൂടുതൽ വിശാലമായ ആഭ്യന്തര സംഘർഷങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയും സംജാതമാകുന്നുണ്ട്. ആന്ധ്ര-തെലങ്കാന സംസ്ഥാനത്തിന്റെ വിഭജനത്തിന് പിന്നിലെ പ്രധാന കാരണം കൃഷ്ണ നദിയിലെ ജലവിനിയോഗവുമായി ബന്ധപ്പെട്ടതാണ് എന്നത് നിഷേധിക്കാൻ കഴിയാത്ത വസ്തുതയാണ്. കാവേരി നദിയുമായി ബന്ധപ്പെട്ട് കർണ്ണാടകയും തമിഴ്‌നാടുമായി നിലനിൽക്കുന്ന തർക്കം നിരവധി തവണ കലാപത്തിലേക്ക് വഴിതിരിഞ്ഞിട്ടുണ്ട്. മഹാനദിയിലെ ജലം ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് ഒഡീഷയും ഛത്തീസ്ഗഢുമായും തർക്കങ്ങൾ ഇപ്പോഴും തുടരുകയാണ്. മഹാനദിയിൽ 13ഓളം ബാർജുകൾ നിർമ്മിക്കുവാനുള്ള ഛത്തീസ്ഗഢ് സർക്കാരിന്റെ നീക്കത്തിനെതിരെ സംസ്ഥാനമൊട്ടാകെ ഹർത്താൽ ആചരിച്ചായിരുന്നു ഒഡീഷ പ്രതികരിച്ചത്. രവി, ബിയാസ് നദികളിലെ ജലം പങ്കുവെക്കുന്നത് സംബന്ധിച്ച് പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും, നർമ്മദാ നദീജലം വിനിയോഗിക്കുന്നത് സംബന്ധിച്ച് ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ ഇന്ന് സജീവമാണ്. കേരളത്തിൽ മുല്ലപ്പെരിയാർ, പറമ്പികുളം-ആളിയാർ അണക്കെട്ടുകളിലെ ജലവിനിയോഗവുമായി ബന്ധപ്പെട്ട തർക്കങ്ങളും കൂടുതൽ രൂക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്. മേൽപ്പറഞ്ഞ ജല തർക്കങ്ങൾ പരിഹരിക്കുന്നതിനായി വിവിധ ട്രൈബ്യൂണലുകൾ വർഷങ്ങളായി പ്രവർത്തിച്ചുവരുന്നുണ്ടെങ്കിലും ഉചിതമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിന് നാളിതുവരെയും കഴിഞ്ഞിട്ടില്ല. നാളുകൾ ചെല്ലുന്തോറും പ്രശ്‌നങ്ങളുടെ സങ്കീർണ്ണതകൾ വർദ്ധിക്കുകയും സംഘർഷങ്ങൾ കലാപങ്ങളിലേക്ക് വഴിതിരിഞ്ഞുപോകുകയും ചെയ്യുന്നു.

അതിർത്തി തർക്കങ്ങളിൽ മറഞ്ഞിരിക്കുന്ന ജലസംഘർഷങ്ങൾ
സ്വതന്ത്ര ഭാരതത്തിന്റെ പിറവിക്ക് മുന്നെ തന്നെ നിരവധി സന്ദേഹങ്ങൾ നിറഞ്ഞുനിന്നിരുന്ന അതിർത്തി പ്രദേശങ്ങളാണ് ഇന്ത്യ-ചൈന-തിബറ്റൻ മേഖലകൾ. ഇരുഭാഗത്തും വലിയ ആൾനാശങ്ങൾക്ക് കാരണമായ 1962ലെ യുദ്ധത്തിനും നിരവധി സൈനിക സംഘർഷങ്ങൾക്കും നയതന്ത്ര ഇടപെടലുകൾക്കും "യഥാർത്ഥ നിയന്ത്രണ രേഖ' (Line of Actual Control-LoAC) അംഗീകരിച്ചുകൊണ്ട് 1996ൽ ഇരുരാജ്യങ്ങളും കരാർ ഒപ്പുവെക്കുന്നതുവരെയുള്ള കാലയളവിൽ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സാധാരണ അതിർത്തർക്കങ്ങളുടെ നിലയിൽ നിന്നും അവ വികസിച്ചിരുന്നില്ല. എന്നാൽ പുതുസഹസ്രാബ്ദം തൊട്ടിങ്ങോട്ട് ഹിമാലയൻ നീർത്തട മേഖലയിൽ അണക്കെട്ട് നിർമ്മാണങ്ങളും ഖനന പ്രവർത്തനങ്ങളുമായി ചൈനയും അരുണാചൽ പ്രദേശിൽ അണക്കെട്ട് ശൃംഖലകളുമായി ഇന്ത്യൻ ഭരണകൂടവും മുന്നോട്ടു നീങ്ങിയതോടെ ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങൾ വരാനിരിക്കുന്ന ജലയുദ്ധങ്ങളുടെ സൂചകങ്ങളായി മാറാൻ തുടങ്ങിയിരുന്നു.

യാർലംഗ്-ബ്രഹ്മപുത്ര-ജമുന
ഇന്ത്യയും മറ്റ് അയൽരാജ്യങ്ങളുമായി നാല് പ്രധാന നദികളാണ് ചൈന പങ്കിടുന്നതെങ്കിലും അവയിൽ ഏറ്റവും പ്രധാനപ്പെട്ട നദി ഇന്ത്യയിൽ ബ്രഹ്മപുത്രയെന്നും ബംഗ്ലാദേശിൽ ജമുനയെന്നും (യമുന നദിയല്ല) വിളിക്കപ്പെടുന്ന യാർലംഗ് സാങ്‌പോ-യാണ്. തിബറ്റൻ മേഖലയിൽ നിന്നുത്ഭവിച്ച് ഇന്ത്യയിൽ അരുണാചൽ, അസം എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകി ഗംഗാനദിയുമായി ചേർന്ന് മേഘാലയ വഴി ബംഗ്ലാദേശിലൂടെ ബംഗാൾ ഉൾക്കടലിൽ ചെന്നു പതിക്കുന്ന ബ്രഹ്മപുത്ര നദി 2880 കിലോമീറ്റർ നീളമുള്ള, ലോകത്തിലെ തന്നെ ഏറ്റവും വിശാലമായ നദികളിലൊന്നാണ്. ബ്രഹ്മപുത്ര റിവർ ബേസിന്റെ 50% (2,70,900 ചതുരശ്ര കി.മീറ്റർ) ചൈനയിലും 36% (1,95,000 ചതുരശ്ര കി.മീറ്റർ) ഇന്ത്യയും ബാക്കി ഭാഗം മ്യാൻമർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും പങ്കിടുന്നു. മേൽപ്പറഞ്ഞ നാല് രാജ്യങ്ങളിലുമായി ഏതാണ്ട് 63 കോടി ജനങ്ങളാണ് ബ്രഹ്മപുത്ര നദീ തടത്തെ ആശ്രയിച്ച് ജീവിക്കുന്നത്.

ചൈന ആസൂത്രണം ചെയ്തിരിക്കുന്ന വ്യാവസായിക വളർച്ചയിൽ ജലം ഒരു സുപ്രധാന ഘടകമാണ് എന്നത് കാണാവുന്നതാണ്. ചൈനീസ് വ്യവസായ മേഖല പ്രതിവർഷം 120 ബില്യൺ ക്യൂബിക് മീറ്റർ ജലമാണ് വിനിയോഗിക്കുന്നത്. രാജ്യത്തെ കൽക്കരി ഖനന മേഖലയും സമാനമായ രീതിയിൽ ജല വിനിയോഗം ആവശ്യപ്പെടുന്നതാണ്. രാഷ്ട്രത്തിന്റെ വർധിച്ചുവരുന്ന ജലാവശ്യവും വ്യാവസായിക വളർച്ചയും ലക്ഷ്യം വെച്ചുകൊണ്ട് ചൈനീസ് ഭരണകൂടം ആസൂത്രണം ചെയ്തിരിക്കുന്ന "വെസ്റ്റേൺ ചൈന ഡെവലപ്പ്‌മെന്റ് സ്ട്രാറ്റജി' തിബറ്റൻ മേഖലയിലെ പ്രകൃതി വിഭവങ്ങൾ -പ്രധാനമായും ധാതുക്കൾ, ജലം- വൻതോതിലുള്ള ചൂഷണത്തിന് വിധേയമാക്കുന്നതാണ്. യാർലംഗ് സാങ്‌പോ നദീ തടത്തിൽ നിന്നുള്ള വൈദ്യുതോത്പാദന സാധ്യത ചൈനീസ് വിദഗ്ദ്ധർ കണക്കാക്കിയിരിക്കുന്നത് 114 ഗിഗാവാട്ടാണ് (Managing the Rise of a Hydro-Hegemon: China’s Strategic Interests in the Yarlung-Tsngpo river, Jesper Svensson, IDSA Occassional Paper, No-23). ഇതിൽ 550 മെഗാവാട്ടിന്റെ സാങ്മു (Zangmu) പ്രൊജക്ടിന്റെ പണി ആരംഭിച്ചിരിക്കുകയാണ്. ഈ പദ്ധതി കൂടാതെ ഏതാണ്ട് 20ഓളം ജല വൈദ്യുത പദ്ധതികൾ കൂടി യാർലംഗ് നദീതടത്തിൽ ചൈന ആസൂത്രണം ചെയ്തിട്ടുണ്ട്. തിബറ്റൻ ഓട്ടോണമസ് റീജ്യണിന്റെ വികസനവുമായി ബന്ധപ്പെട്ട് 700 ദശലക്ഷം ഘനമീറ്റർ ജലവിതരണം സാധ്യമാകുന്ന തരത്തിലുള്ള പദ്ധതികളാണ് ഇവയെന്ന് ചൈനീസ് ഔദ്യോഗിക പത്രമായ "പീപ്പ്ൾസ് ഡെയ്‌ലി' 2011 മാർച്ച് 28ന് റിപ്പോർട്ട് ചെയ്തതായി ജെസ്പർ സ്വെൻസൻ രേഖപ്പെടുത്തുന്നു.

12ഓളം അണക്കെട്ടുകൾ ബ്രഹ്മപുത്രയുടെ ഉപരിതടത്തിൽ പണിയാനാണ് ചൈന പദ്ധതിയിട്ടിരിക്കുന്നത്. മധ്യനിരയിലുള്ള ഒരെണ്ണത്തിന്റെ പണി ആരംഭിച്ചിരിക്കുകയാണ്. ഈ അണക്കെട്ടുകൾ ജലപ്രവാഹത്തെ ബാധിക്കുമെന്ന് മാത്രമല്ല, താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്ന പോഷകാംശങ്ങളെ തടയുകയും ചെയ്യും.

""ഉപരി നദീതട രാജ്യമെന്ന നിലയിൽ തങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഉറച്ച ബോധ്യമുണ്ടെന്ന്'' വിവിധ നയതന്ത്ര ചർച്ചകൾക്കിടയിൽ ചൈനീസ് ഭരണകൂടം ഇന്ത്യൻ അധികൃതർക്ക് ആവർത്തിച്ച് ഉറപ്പുനൽകാറുള്ളതാണ്. സാങ്‌പോ നദിയിലെ തങ്ങളുടെ പദ്ധതികൾ "റൺ ഓഫ് ദ റിവർ' (നദികളുടെ ഒഴുക്ക് തടസ്സപ്പെടുത്താതെ പ്രത്യേകതരം ടർബൈനുകൾ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനെയാണ് റൺ ഓഫ് ദ റിവർ പ്രൊജക്ട് എന്ന് വിശേഷിപ്പിക്കുന്നത്) പദ്ധതികളാണ് എന്ന് ചൈനീസ് വിദഗ്ധർ വിശദീകരിക്കുന്നു. എന്നാൽ ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന "സെന്റർ ഫോർ പോളിസി റിസർച്ച്' പ്രൊഫസറും ജല സുരക്ഷാ വിദഗ്ദ്ധനുമായ ബ്രഹ്മ ചെല്ലാനി ചൈനയുടെ ജല വിനിയോഗ- അണക്കെട്ട് നിർമ്മാണ രീതികളെ വിലയിരുത്തിക്കൊണ്ട് ചൈനയുടെ അവകാശവാദങ്ങളെ ഖണ്ഡിക്കുന്നുണ്ട്. ""യാങ്ട്‌സെ (Yangtze) മുതൽ മെകോംഗ് (Mekong) വരെ, ഇപ്പോൾ ബ്രഹ്മപുത്രയിലും ചൈനയുടെ അണക്കെട്ട് നിർമ്മാണ രീതി വളരെ കൃത്യമായൊരു മാതൃക പിന്തുടരുന്നുണ്ട്. 12ഓളം അണക്കെട്ടുകൾ ബ്രഹ്മപുത്രയുടെ ഉപരിതടത്തിൽ പണിയാനാണ് ചൈന പദ്ധതിയിട്ടിരിക്കുന്നത്. മധ്യനിരയിലുള്ള ഒരെണ്ണത്തിന്റെ പണി ആരംഭിച്ചിരിക്കുകയാണ്. ഈ അണക്കെട്ടുകൾ ജലപ്രവാഹത്തെ ബാധിക്കുമെന്ന് മാത്രമല്ല, താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്ന പോഷകാംശങ്ങളെ തടയുകയും ചെയ്യും. ഇത് കീഴ് നദീതട മേഖലയിലെ കാർഷിക പ്രവർത്തനങ്ങൾക്ക് പ്രതികൂലമായി ഭവിക്കും'' (Simon Denyer, “Chinese Dams in Tibet Raise Hackles in India,”Washington Post, February 7, 2013).

ബ്രഹ്മപുത്ര നദി

ഹിമാലയൻ നീർത്തട മേഖലയിലെ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാനുള്ള നീക്കത്തോടൊപ്പം തന്നെ തിബറ്റൻ മേഖലയിൽ സമൃദ്ധമായി നിലനിൽക്കുന്ന വിവിധതരം വിലപിടിപ്പുള്ള ധാതുക്കൾ ഖനനം ചെയ്യാനുള്ള പദ്ധതികളും ചൈനീസ് ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. 60 ബില്യൺ ഡോളർ മൂല്യമുള്ള, സ്വർണ്ണം, വെള്ളി, ഇലക്‌ട്രോണിക് വ്യവസായങ്ങൾക്കാവശ്യമുള്ള മറ്റ് വിലപിടിപ്പുള്ള ധാതുക്കൾ എന്നിവ ഈ മേഖലയിലുണ്ടെന്ന് ചൈനീസ് ജിയോളജിസ്റ്റുകളെ ഉദ്ധരിച്ചുകൊണ്ട് "സൗത്ത് ചൈന മോണിംഗ് പോസ്റ്റ്' പത്രം റിപ്പോർട്ട് ചെയ്യുന്നു (How Chinese mining in the Himalayas may create a new military flashpoint with India, Stephen Chen, South China Morning Post, 20 May 2018). തിബറ്റൻ മേഖലയിൽ വൻതോതിലുള്ള ധാതുനിക്ഷേപം കണ്ടെത്തിയതോടെ മേഖലയിലെ ജനസംഖ്യയിൽ അഭൂതപൂർവ്വമായ വർധനവ് സംഭവിച്ചതായും പത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ സുപ്രധാന നദികളിലൊന്നായി പരിഗണിക്കപ്പെടുന്ന ബ്രഹ്മപുത്ര ഏതാണ്ട് 918 കിലോമീറ്റർ താണ്ടിയാണ് ബംഗ്ലാദേശിൽ എത്തുന്നത്. അരുണാചൽ, ആസം എന്നീ സംസ്ഥാനങ്ങളിലായി പ്രധാനപ്പെട്ട എട്ടോളം ജലവൈദ്യുത പദ്ധതികൾ ബ്രഹ്മപുത്രയിലും കൈവഴികളിലുമായി ഇന്ത്യ പണിതിട്ടുണ്ട്. രാജ്യത്തെ വർധിച്ചുവരുന്ന ജലപ്രശ്‌നം പരിഹരിക്കുന്നതോടൊപ്പം തന്നെ ഹിമാലയൻ മേഖലയിലെ ചൈനീസ് സാന്നിധ്യത്തോടുള്ള പ്രതികരണം എന്ന നിലയിലും നൂറുകണക്കായ ജലവൈദ്യുത പദ്ധതികൾ ബ്രഹ്മപുത്ര നദീതടത്തിൽ പണിയുന്നതിനുള്ള അനുമതി സംസ്ഥാന ഭരണകൂടങ്ങൾ നൽകിയിരിക്കുകയാണ്. 2000 മുതൽ 2016 വരെയുള്ള കാലയളവിൽ 153 ജല പദ്ധതികൾക്കാണ് അരുണാചൽ പ്രദേശ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ലാഭകരമാകുന്ന നിരക്കിലുള്ള ധാതു നിക്ഷേപങ്ങൾ ഈ മേഖലയിൽ കണ്ടെത്താൻ ഇന്ത്യൻ പര്യവേക്ഷണ സംഘത്തിന് സാധിക്കാത്തതുകൊണ്ടുതന്നെ ഇന്ത്യയുടെ ഭാഗത്തുനിന്നും അത്തരത്തിലുള്ള കാര്യമായ നീക്കങ്ങളൊന്നും തന്നെ നാളിതുവരെ ഉണ്ടായിട്ടില്ല. എന്നാലതേ സമയം അതിർത്തി പ്രദേശങ്ങളോട് ചേർന്നുള്ള, പ്രത്യേകിച്ചും തിബറ്റൻ മേഖലയിലെ, ചൈനീസ് വികസന പ്രവർത്തനങ്ങളെ സംശയദൃഷ്ടിയോടെയാണ് നോക്കിക്കാണുന്നത് എന്നതുകൊണ്ടുതന്നെ ഈ മേഖലയിലെ സൈനിക സാന്നിധ്യം വലിയ തോതിൽ വർധിപ്പിച്ചിരിക്കുകയാണ് ഇന്ത്യാ ഗവൺമെന്റ്. വിമാനത്താവളങ്ങൾ, മിസൈൽ ലോഞ്ചിംഗ് പാഡുകൾ, മറ്റ് സൈനിക താവളങ്ങൾ എന്നിവയുടെ നിർമ്മാണം ഈ അതിർത്തി പ്രദേശങ്ങളിൽ വ്യാപകമായി നടക്കുന്നു.

അന്തർദ്ദേശീയ നദീതട ബന്ധങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ കീഴ് നദീതട (Lower Riparian) രാജ്യങ്ങൾ ഒരു ഉപരി നദീതട രാജ്യങ്ങളെ സംശയ ദൃഷ്ടിയോടെയാണ് നോക്കിക്കാണാറുള്ളതെന്നത് ആഗോള തലത്തിൽ നിലനിൽക്കുന്ന നദീജല തർക്കങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്ക് ബോധ്യമാകുന്ന കാര്യമാണ്. ബ്രഹ്മപുത്രയുടെ കാര്യത്തിലും ഇത് വളരെ സുപ്രധാന ഘടകമായി വർത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര നദീ ജല വിനിയോഗ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് പല ജല പദ്ധതികളും ചൈന നിർമ്മിച്ചുകൊണ്ടിരിക്കുകയാണെന്ന ആരോപണം ഇന്ത്യൻ അധികൃതർ ഉന്നയിക്കാറുണ്ട്. അനുവദനീയമായ "റൺ ഓഫ് റിവർ' പദ്ധതികൾ കൂടാതെയുള്ള പദ്ധതികളെക്കുറിച്ചാണ് ഇന്ത്യയുടെ പരാതികൾ. അന്തർദ്ദേശീയ നദികൾ സംബന്ധിച്ച 2006ലെ ഇന്ത്യ-ചൈന എക്‌സപേർട്ട് ലെവൽ മെക്കാനിസം (Expert Level Mechanism-ELM) അനുസരിച്ച് എല്ലാ വർഷവും മെയ് 15 മുതൽ ഒക്‌ടോബർ 15 വരെയുള്ള ജലസംബന്ധിയായ വിവരങ്ങൾ (Hydrological Data) ഇന്ത്യയ്ക്ക് കൈമാറാൻ ചൈന ബാദ്ധ്യസ്ഥരാണ്. 2017ലെ ഡോക്‌ലാം പ്രതിസന്ധിക്ക് ശേഷം ഈയൊരു ഡാറ്റ കൈമാറുന്നതിൽ നിന്ന് ചൈന പിന്മാറുകയാണ് ചെയ്തത്. കീഴ് നദീതടങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കാൻ പോകുന്ന നീക്കമായിരുന്നു അത്. ബ്രഹ്മപുത്രയിലെ വെള്ളപ്പൊക്ക സാധ്യതയും മുന്നൊരുക്കങ്ങളും നടത്താൻ അധികാരികളെ പ്രാപ്തരാക്കുന്നത് മൺസൂൺ കാലയളവിൽ ലഭിക്കുന്ന ഹൈഡ്രോളജിക്കൽ ഡാറ്റയാണ്. ഈ അവശ്യ വിവരങ്ങൾ നൽകുന്നതിൽ നിന്നാണ് ചൈനീസ് ഭരണാധികാരികൾ ഏകപക്ഷീയമായി പിന്മാറിയത്.

തകർന്നുകൊണ്ടിരിക്കുന്ന ഹിമാലയൻ പരിസ്ഥിതി

ഏഷ്യൻ മേഖലയിലെ സൂപ്പർ പവർ ആകാൻ കൊതിക്കുന്ന, ഉത്തരവാദിത്തബോധമുള്ള രാഷ്ട്രങ്ങളെന്ന് സ്വയം വിശേഷിപ്പിക്കുന്ന രണ്ട് സുപ്രധാന രാജ്യങ്ങളുടെ ഹിന്ദുക്കുഷ് ഹിമാലയൻ മേഖലയിലെ ഇടപെടൽ ദക്ഷിണേഷ്യയിലെ സമാധാനാന്തരീക്ഷത്തെ കലുഷിതമാക്കുന്നതെങ്ങിനെയെന്നതിന്റെ ഉദാഹരണങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. വൻതോതിലുള്ള പാരിസ്ഥിതിക പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്ന, ദുർബല ആവാസ വ്യവസ്ഥയായ, ഹിമാലയൻ ഇക്കോളജിയിൽ ഈ രണ്ടു രാജ്യങ്ങളുടെയും ഇടപെടലുകൾ ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നതിൽ തർക്കമില്ല. കാലാവസ്ഥാ വ്യതിയാനമടക്കമുള്ള പ്രശ്‌നങ്ങൾ ഹിമാലയൻ പരിസ്ഥിതിയുടെ നിലനിൽപിനെ കൂടുതൽ ഗുരുതരാവസ്ഥയിലെത്തിച്ചിരിക്കുന്നു. അന്തരീക്ഷ താപത്തിൽ സംഭവിക്കുന്ന നേരിയ വ്യതിയാനം പോലും ഹിമാലയത്തിലെ മഞ്ഞുരുകലിന്റെ വ്യാപ്തി വർധിപ്പിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത് അടിക്കടിയുള്ള വെള്ളപ്പൊക്കത്തോടൊപ്പം ഹിമതടാക സ്‌ഫോടന പ്രളയ (Glacial Lake Outburst Floods-GLOF’s) ങ്ങൾക്കും കാരണമായിത്തീരുന്നുണ്ട്. ഹിമാലയൻ താഴ്‌വര പ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ ജീവിതത്തിലേക്ക് നിരന്തരമായ അനിശ്ചിതത്വം സൃഷ്ടിക്കുന്നതിലേക്കാണ് ഇത് നീങ്ങിക്കൊണ്ടിരിക്കുന്നത്. പ്രളയം, ഉരുൾപൊട്ടൽ, മേഘവിസ്‌ഫോടനം, വരൾച്ച തുടങ്ങിയ അതിതീവ്ര കാലാവസ്ഥാ പ്രതിസന്ധി ഈ മേഖലകളിൽ കൂടുതൽ നാശനഷ്ടങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതായി കാണാൻ സാധിക്കും. സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള വികസന പ്രവർത്തനങ്ങൾക്കായി ഒരു ഭാഗത്ത് വൻകിട പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ ഇത്തരത്തിലുള്ള അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ മറുഭാഗത്ത് സമ്പദ്ഘടനയിൽ വലിയ നഷ്ടങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന യാഥാർത്ഥ്യത്തെ അവധാനതയോടുകൂടി വിശകലനം ചെയ്യാൻ നാം സന്നദ്ധരാകേണ്ടതുണ്ട്.

ഉപരി നദീതട മേഖലയിൽ ചൈന നടത്തുന്ന വൻതോതിലുള്ള നിർമ്മാണ-ഖനന പ്രവർത്തനങ്ങൾ ലോകത്തിലെ തന്നെ വിശാലമായ നദീതടങ്ങളിലൊന്നായ ബ്രഹ്മപുത്ര തടത്തിൽ ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനുതകുന്നവയാണ്. ഏഷ്യൻ മേഖലയിലെ തന്ത്രപ്രധാനമായ (Strategic) ഒരു പ്രദേശമെന്ന നിലയിലാണ് ചൈനയും ഇന്ത്യയും തിബറ്റൻ പീഠഭൂമിയെ കാണുന്നത്. ഇരു രാഷ്ട്രങ്ങളും തങ്ങളുടെ സൈനിക സാന്നിദ്ധ്യം മേഖലയിൽ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നതും ഹിമാലയൻ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നതാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ സ്ഥിതിവിവരക്കണക്കുകൾ മേഖലയിലെ പ്രകൃതി ദുരന്തങ്ങളുടെ ആവർത്തന സ്വഭാവത്തെയും ബാധിച്ച ആളുകളുടെ എണ്ണത്തെയും അടിസ്ഥാനപ്പെടുത്തി പരിഗണിക്കുകയാണെങ്കിൽ വെള്ളപ്പൊക്ക ദുരിതങ്ങളാണ് സുപ്രധാനമായി നിൽക്കുന്നത്. അതേസമയം ആൾനാശത്തെയും ക്ഷാമത്തെയും പരിഗണിക്കുമ്പോൾ വരൾച്ചയാണ് പ്രധാന വില്ലനെന്ന് കാണാം. കഴിഞ്ഞ മുപ്പത് കൊല്ലക്കാലയളവിൽ ഇതിൽ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ആൾനാശത്തിന് കാരണമായി വർത്തിക്കുന്നത് ഭൂകമ്പങ്ങളും മണ്ണിടിച്ചിലുമാണെന്നതാണ് ആ മാറ്റം. ഈയൊരു മാറ്റത്തിന് മൂലകാരണമായി വർത്തിക്കുന്നത് മേഖലയിലെ വൻതോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് എന്നതാണ് യാഥാർത്ഥ്യം.

നൂറ്റാണ്ടുകളായി ഹിമാലയൻ മേഖലയിൽ കാർഷിക ജോലികളിൽ ഏർപ്പെട്ട് ജീവിക്കുന്ന കുമിക് നിവാസികൾക്ക് തങ്ങളുടെ ഗ്രാമം ഉപേക്ഷിച്ച് മറ്റ് പല സ്ഥലങ്ങളിലേക്കായി കുടിയേറേണ്ടിവന്നു. ഒരു പക്ഷേ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പലായനം ചെയ്യേണ്ടിവന്ന ഇന്ത്യയിലെ ആദ്യ പാരിസ്ഥിതിക അഭയാർത്ഥികൾ കുമിക് നിവാസികൾ ആയിരിക്കാം.

എഷ്യൻ മേഖലയിൽ ഇന്ത്യ, പാകിസ്ഥാൻ, ചൈന, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, മ്യാൻമർ, നേപ്പാൾ തുടങ്ങിയ എട്ടോളം രാജ്യങ്ങളിലെ 100 കോടിയോളം ജനങ്ങളുടെ ജീവിതത്തെ നേരിട്ടു സ്വാധീനിക്കുന്ന ഹിമാലയൻ ഇക്കോളജിയിൽ സംഭവിക്കുന്ന എന്ത് വ്യതിയാനവും വൻതോതിലുള്ള ആൾനാശത്തിലേക്കും സാമ്പത്തിക തകർച്ചയിലേക്കും നയിക്കുമെന്നത് വസ്തുതയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹിമശേഖരങ്ങളിലൊന്നായ ഹിന്ദുക്കുഷ് ഹിമാലയൻ മേഖല അത്തരമൊരു ഭീഷണിയെ അഭിമുഖീകരിക്കുകയാണ് എന്ന് ശാസ്ത്ര സമൂഹം മുന്നറിയിപ്പ് നൽകുന്നു. ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് (Intergovernmental Panel on Climate Change-IPCC) ചെയ്ഞ്ച് അടക്കമുള്ള ഔദ്യോഗിക സംവിധാനങ്ങൾ പ്രശ്‌നത്തിന്റെ തീവ്രതയെയും ഗൗരവസ്വഭാവത്തെയും അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. ലോക കാലാവസ്ഥാ പഠനകേന്ദ്രം (World Meteorological Organisation) നൽകുന്ന സൂചനയനുസരിച്ച് ഹിന്ദുക്കുഷ് ഹിമാലയൻ മേഖലയിൽ അടുത്ത അഞ്ച് വർഷത്തേക്കെങ്കിലും ശരാശരി താപനിലയിലെ വർദ്ധനവ് 1.8ഡിഗ്രി സെൽഷ്യസ് ആയി ഉയരുമെന്ന് കണക്കാക്കുന്നു. ഹിന്ദുക്കുഷ് ഹിമാലയൻ അസസ്സ്‌മെന്റ് (Hindu-Kush-Himalayan Assessment Report) റിപ്പോർട്ട് നൽകുന്ന മറ്റൊരു സൂചന, ഭൂതകാലത്ത് നാം തയ്യാറാക്കിയ എല്ലാ കരാറുകളും നടപ്പിലാക്കിയാൽ തന്നെയും മേഖലയിലെ ശരാശരി താപനിലയിലെ വർധനവ് 2.1 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ്. ഇവയെല്ലാം സൂചിപ്പിക്കുന്നത് 2050 ആകുമ്പോഴേക്കും ഹിമാലയൻ പർവ്വതനിരകളിലെ മഞ്ഞുപാളികളിൽ മൂന്നിലൊന്ന് ഭാഗവും അപ്രത്യക്ഷമാകാൻ പോകുന്നുവെന്നാണ്. ഹിമാലയൻ നദികളിലെ ജലത്തിന്റെ വലിയൊരളവ് മഞ്ഞുരുകി രൂപപ്പെടുന്നതാണ് എന്നതുകൊണ്ടുതന്നെ താപനിലയിലെ വർധനവ് മഞ്ഞുരുകലിന് ആക്കം കൂട്ടുകയും ചെറിയൊരു കാലയളവിനുള്ളിൽ തന്നെ രൂക്ഷമായ ജലക്ഷാമത്തിലേക്ക് മേഖലയെ കൊണ്ടുചെന്നെത്തിക്കുമെന്നും വിദഗ്ദ്ധർ ആശങ്കപ്പെടുന്നു.
3500 കിലോമീറ്റർ നീളമുള്ള ഹിന്ദുക്കുഷ് ഹിമാലയൻ മേഖലയിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ വ്യത്യസ്തങ്ങളായിരിക്കും. വ്യത്യസ്ത കാലാവസ്ഥാ സവിശേഷതകളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും നിലനിൽക്കുന്ന ഈ മേഖലയിൽ പർവ്വതമേഖലയെയും താഴ്‌വാര പ്രദേശങ്ങളെയും കീഴ്‌നദീതട പ്രദേശങ്ങളെയും വ്യത്യസ്തമായ രീതിയിലായിരിക്കും പ്രതിസന്ധികൾ ബാധിക്കുക. തീവ്ര വെള്ളപ്പൊക്കവും കടുത്ത വരൾച്ചയും കീഴ്‌നദീതട-താഴ്‌വാര മേഖലയ്ക്ക് ഭീഷണിയാകുമ്പോൾ, ഭൂചലനവും മണ്ണിടിച്ചിലും പർവ്വതമേഖലയിലെ ജീവനും സ്വത്തിനും പ്രതിസന്ധി സൃഷ്ടിക്കുന്നു.

കാലാവസ്ഥയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഹിമാലയൻ മേഖലയിലെ കാർഷിക രീതികളിൽ കാര്യമായ വ്യത്യാസങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ രണ്ട്

കുമിക് ഗ്രാമം

പതിറ്റാണ്ടിനുള്ളിൽ ഉത്തരാഖണ്ഡ് മേഖലയിൽ 30ഓളം വിളകൾ കൃഷി ചെയ്യുന്നത് അവസാനിപ്പിച്ചിരിക്കുകയാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ ഭാഗമായ സൻസ്‌കാർ താഴ്‌വരയിലെ കുമിക് ഗ്രാമത്തിലെ ജനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗ്രാമമെന്നറിയപ്പെടുന്ന കുമിക് ഇന്ന് രൂക്ഷമായ ജലക്ഷാമത്തെ അഭിമുഖീകരിക്കുകയാണ്. നൂറ്റാണ്ടുകളായി ഹിമാലയൻ മേഖലയിൽ കാർഷിക ജോലികളിൽ ഏർപ്പെട്ട് ജീവിക്കുന്ന കുമിക് നിവാസികൾക്ക് തങ്ങളുടെ ഗ്രാമം ഉപേക്ഷിച്ച് മറ്റ് പല സ്ഥലങ്ങളിലേക്കായി കുടിയേറേണ്ടിവന്നു. ഒരു പക്ഷേ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പലായനം ചെയ്യേണ്ടിവന്ന ഇന്ത്യയിലെ ആദ്യ പാരിസ്ഥിതിക അഭയാർത്ഥികൾ കുമിക് നിവാസികൾ ആയിരിക്കാം. മഞ്ഞ് പാളികളിൽ നിന്ന് ഉറവെടുക്കുന്ന നീരരുവികളെ ആശ്രയിച്ച് കഴിയുന്ന ഇവർക്ക് മഞ്ഞുപാളികളിലെ ശോഷണം തിരിച്ചടിയായി മാറി. ഗ്രാമം ഉപേക്ഷിക്കുകയല്ലാതെ അവരുടെ മുന്നിൽ മറ്റ് മാർഗ്ഗങ്ങളൊന്നും തന്നെയില്ല. ഇത് കേവലം ഒരു ഗ്രാമത്തിന്റെ മാത്രം കഥയല്ലാതായിരിക്കുന്നു. ഹിമാലയൻ മേഖലയിലെ ആയിരക്കണക്കിന് ഗ്രാമങ്ങൾ സമാനമായ അവസ്ഥയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ കാർബൺ പാദമുദ്ര (carbon footprint) എത്രയും വേഗത്തിൽ കുറച്ചുകൊണ്ടുവരിക മാത്രമേ ഇതിന് പ്രതിവിധിയായുള്ളൂ.
ജലയുദ്ധങ്ങൾ യാഥാർത്ഥ്യമാകുന്നുവോ?
ഇന്ത്യൻ കരസേന മേധാവിയായിരുന്ന എസ്.പത്മനാഭൻ 2014ൽ ഒരു പുസ്തകം രചിക്കുകയുണ്ടായി. ഫിക്ഷൻ സ്വഭാവത്തോടുകൂടിയ ഈ പുസ്തകത്തിന്റെ തലക്കുറിപ്പ് "Next China-India War: World’s First Water War-2029' എന്നാണ്. ഈ പുസ്തകത്തിൽ ദശാബ്ദത്തിന്റെ അന്ത്യത്തോടെ ചൈന അനുഭവിക്കാൻ പോകുന്ന ഗുരുതരമായ ജലദൗർലഭ്യം ബ്രഹ്മപുത്രയിലെ വെള്ളത്തിലേക്ക് കണ്ണ്പായിക്കാൻ ചൈനയെ പ്രേരിപ്പിക്കുമെന്നും അത് അനിവാര്യമായ ഒരു ജലയുദ്ധത്തിലേക്ക് നയിക്കുമെന്നും പ്രവചിക്കുന്നുണ്ട്. ഇന്ത്യ-ചൈന ബന്ധങ്ങളിൽ ബ്രഹ്മപുത്ര നദീജലം സൃഷ്ടിക്കാൻ പോകുന്ന വിള്ളലുകൾ സംബന്ധിച്ച് കഴിഞ്ഞ ഒരു ദശകക്കാലമായി ആഗോള മാധ്യമങ്ങൾ വൻതോതിൽ റിപ്പോർട്ട് ചെയ്യാനാരംഭിച്ചിട്ടുണ്ട്. ഹഫിങ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, ഗാർഡിയൻ, സൗത്ത് ചൈന മോർണിംഗ് പോസ്റ്റ്, വാഷിംഗ്ടൺ പോസ്റ്റ് എന്നീ പത്രങ്ങളും വേൾഡ് അഫയേർസ്, പ്രൊജക്ട് സിൻഡിക്കേറ്റ്, വേൾഡ് റിവ്യൂ, ജിയോപൊളിറ്റിക്കൽ മോണിറ്റർ തുടങ്ങിയ ജേർണലുകളും നൂറുകണക്കായ ലേഖനങ്ങളും ഉപന്യാസങ്ങളും ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ നിരവധി ഗവേഷണ പ്രബന്ധങ്ങളും പുസ്തകങ്ങളും ഇതേ വിഷയത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചൂണ്ടിക്കാട്ടുന്നത്, ഇന്ത്യ-ചൈന ബന്ധങ്ങൾ പരമ്പരാഗത അതിർത്തി തർക്കങ്ങൾക്കപ്പുറത്തേക്ക് അതീവ ഗൗരവമായ ജലയുദ്ധമായി മാറാനുള്ള സാധ്യതകളാണ് എന്നതാണ്. കഴിഞ്ഞ രണ്ട് ദശകക്കാലമായെങ്കിലും ഇന്ത്യ-ചൈന നയതന്ത്ര ചർച്ചകളിലെ സുപ്രധാന വിഷയം ബ്രഹ്മപുത്രയിലെ ജലവുമായി ബന്ധപ്പെട്ടതായിരുന്നുവെന്ന് കാണാൻ സാധിക്കും. കീഴ് നദീതട (Lower Ripparian) രാജ്യങ്ങളുമായി നിയമപരമായി ബാധ്യതപ്പെട്ടു നിൽക്കുന്ന കരാറുകൾ (Binding Agreements) ഒപ്പുവെക്കുന്നതിൽ ചൈനീസ് ഭരണാധികാരികൾ എക്കാലവും മടികാണിക്കാറുണ്ട്. ഇത് അവരുടെ ഏത് നീക്കങ്ങളെയും സംശയദൃഷ്ടിയോടെ കാണാൻ ഇടയാക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. ബ്രഹ്മപുത്രയിലെ വെള്ളം ചൈനയുടെ ഹൃദയഭൂമിയിലേക്ക് എത്തിക്കുന്നതിനായി 1000 കിലോമീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കം നിർമ്മിക്കാനുള്ള പദ്ധതിക്ക് ചൈനീസ് ഭരണകൂടം അനുമതി നൽകിയിരിക്കുകയാണെന്ന വാർത്തകളും പ്രചാരണത്തിലുണ്ട്. എന്നാൽ ചൈനയുടെ ജലപദ്ധതികൾ ബ്രഹ്മപുത്രയെ ആശ്രയിച്ചുള്ളതല്ലെന്നും അവ പ്രധാനമായും യാങ്ട്‌സെ (Yangtze), യെല്ലോ (Yellow) എന്നീ നദികളെ ബന്ധിപ്പിച്ചുകൊണ്ടുള്ളതാണെന്നും ഉള്ള അഭിപ്രായങ്ങളും പ്രബലമാണ് (Sino-Indian water disputes: the coming water wars?, Hongzhou Zhang, WIREs Water 2016, 3:155–166).

ദശാബ്ദത്തിന്റെ അന്ത്യത്തോടെ ചൈന അനുഭവിക്കാൻ പോകുന്ന ഗുരുതരമായ ജലദൗർലഭ്യം ബ്രഹ്മപുത്രയിലെ വെള്ളത്തിലേക്ക് കണ്ണ്പായിക്കാൻ ചൈനയെ പ്രേരിപ്പിക്കുമെന്നും അത് അനിവാര്യമായ ഒരു ജലയുദ്ധത്തിലേക്ക് നയിക്കുമെന്നും പ്രവചിക്കുന്നുണ്ട്.

നദീതട മേഖലകളിൽ ഉപരിതടങ്ങളിലെ രാജ്യങ്ങൾക്ക് ലഭിക്കുന്ന സ്വാഭാവിക മേൽക്കൈ ആ രാജ്യം എങ്ങിനെ വിനിയോഗിക്കണം എന്നത് സംബന്ധിച്ച് വളരെ വ്യക്തമായ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഇന്ന് നിലനിൽക്കുന്നുണ്ട്. എന്നാൽ മാറിവരുന്ന ഭൗമരാഷ്ട്രീയ ഗതിവിഗതികൾക്കനുസരിച്ച് ഈ മേൽക്കൈ കീഴ്തടങ്ങളിലെ രാജ്യങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുന്നതിനുള്ള ഉപാധിയായി മാറ്റുന്നത് ചൈന മാത്രമല്ല. ഇന്ത്യ-പാകിസ്ഥാൻ ബന്ധങ്ങളിലും സമാനമായ ഇടപെടൽ കാണാൻ സാധിക്കും. "Blood and water cannot flow together' എന്ന് കശ്മീരിലെ പാക് ഇടപെടലുകൾക്ക് മറുപടിയെന്ന നിലയിൽ, 2016 സെപ്തംബർ 26ന് ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന നാളതുവരെ ഇന്ത്യയിലെ ഒരു ഭരണാധികാരിയും നടത്തിയില്ലാത്ത വിധത്തിലുള്ള ഒന്നായിരുന്നു. സിന്ധുനദീതടത്തിൽ ഡസൻകണക്കായ അണക്കെട്ടുകൾ നിർമ്മിച്ചുകൊണ്ട് പാകിസ്ഥാന്റെ ആശങ്കകളെ വർധിപ്പിക്കുന്നതിൽ ഇന്ത്യൻ അധികൃതരും ഒട്ടും പിറകിലല്ല എന്നതാണ് വസ്തുത.

അന്താരാഷ്ട്ര നദീബന്ധങ്ങൾ കൂടുതൽ സംയമനത്തോടും ദീർഘവീക്ഷണത്തോടും കൂടി കൈകാര്യം ചെയ്യപ്പെടേണ്ട ഒന്നാണ്. പ്രത്യേകിച്ചും കാലാവസ്ഥാ പ്രതിസന്ധികൾ പോലുള്ള ഒരു ഭീഷണ യാഥാർത്ഥ്യമായി നമ്മുടെ മുന്നിൽ അവതരിച്ചിരിക്കുമ്പോൾ. ആഗോളതലത്തിൽ ജലദൗർലഭ്യം അനുഭവിക്കുന്ന പ്രധാന രാജ്യങ്ങൾ ഇന്ത്യയും ചൈനയും പാകിസ്ഥാനും അടങ്ങുന്ന ഏഷ്യൻ മേഖലയിലാണെന്ന വസ്തുത, ഈ വിഷയത്തെ കൂടുതൽ ഗൗരവത്തോടെയും വിവേകത്തോടെയും സമീപിക്കുവാൻ പ്രേരിപ്പിക്കുന്നു. ആണവായുധങ്ങൾ കാട്ടിയും സൈനിക ശക്തിതെളിയിച്ചും വളർന്നുവരുന്ന പാരിസ്ഥിതിക ഭീഷണികളെ നേരിടാമെന്നത് മൗഢ്യം നിറഞ്ഞ വ്യാമോഹം മാത്രമാണ്. ഒരു യുദ്ധംപോലും ആവശ്യമില്ലാത്ത വിധത്തിലുള്ള കൂട്ടപലായനങ്ങളും നിത്യദുരിതങ്ങളുമാണ് അതിന്റെ പരിണതഫലം.
2020 മെയ് അഞ്ച് മുതൽ ഇന്ത്യ-ചൈന അതിർത്തികളിൽ ആരംഭിച്ച്, 20ഓളം ഇന്ത്യൻ സൈനികരുടെയും അത്രയോ അതിലിരട്ടിയോ ചൈനീസ് സൈനികരുടെയും മൃത്യുവിലേക്ക് എത്തിനിൽക്കുന്ന, ഇപ്പോഴും തുടരുന്ന സംഘർഷങ്ങൾക്കിടയിൽ മേൽപ്പറഞ്ഞ യാഥാർത്ഥ്യങ്ങളൊന്നും തന്നെ ചർച്ച ചെയ്യപ്പെടാതെ നിൽക്കുകയാണ്. വ്യാജ ദേശസ്‌നേഹം കൊണ്ടും വൈകാരിക പ്രകടനങ്ങൾ കൊണ്ടും മൂടിവെക്കാവുന്നതല്ല ഇവയൊന്നും എന്ന കാര്യം എത്ര നേരത്തെ തിരിച്ചറിയുന്നുവോ അത്രയും നന്ന്.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments