കാശ്മീർ പ്രശ്നം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തിലൂടെ പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഭാഷണങ്ങളോ ചർച്ചകളോ ഉടമ്പടികളോ കൊണ്ടുപോലും കാശ്മീർ പ്രശ്നം തീരുകയില്ല. അതിന്റെ കാരണം പ്രാഥമികമായി കാശ്മീർ പ്രശ്നത്തെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നമായല്ല കാണേണ്ടത്, കാശ്മീരി ജനതയും ഇന്ത്യ എന്ന ദേശരാഷ്ട്രവും തമ്മിലുള്ള, ഇന്ത്യയുടെ രൂപവത്ക്കരണത്തിൽത്തന്നെ തീർപ്പാക്കാൻ ബാക്കിയുള്ള ഒരു പ്രശ്നമായാണ്. അങ്ങനെ സമീപിക്കുമ്പോൾ മാത്രമാണ് സങ്കുചിതമായ ദേശാഭിമാന വാചകമടികളുടെയും യുദ്ധവെറിയുടെയും ജനാധിപത്യവിരുദ്ധമായ അന്തരീക്ഷത്തിൽനിന്ന് മാറിനിന്ന് കാശ്മീർ പ്രശ്നത്തെ സമീപിക്കാൻ കഴിയൂ.
എന്നാൽ ഇന്ത്യൻ ഭരണകൂടം ഈ വിഷയത്തെ സമീപിക്കുന്നതുതന്നെ സമഗ്രാധിപത്യത്തിന്റെ സൈനികഭാഷയിലൂടെയാണ് എന്നത് വലിയൊരു പ്രതിസന്ധിയാണ്. ഒരുതരത്തിലും അത് നീണ്ടുനിൽക്കുന്ന സമാധാന പ്രക്രിയയെ രൂപപ്പെടുത്തുകയില്ല. എന്നാൽ കാശ്മീർ പ്രശ്‌നത്തിനോടുള്ള ഇന്ത്യയുടെ സമീപനത്തിൽ ഇല്ലാതെ പോകുന്നത് ജനാധിപത്യപരമായ പ്രശ്നപരിഹാരത്തിനുള്ള തിരിച്ചറിവാണ്. ഇത് ജമ്മു കാശ്മീർ ഇന്ത്യൻ യൂണിയനിൽ ചേരാൻ സമ്മതിച്ചുകൊണ്ടുള്ള ഉടമ്പടിയുടെ തൊട്ടുപിന്നാലെ തുടങ്ങിയ സമീപനമാണ് എന്നത് ചരിത്രപരമായി അതിലുറഞ്ഞുകൂടിയ ഭാരത്തെ ഭീതിദമായ തരത്തിൽ വലുതാക്കുന്നുണ്ട്.
രണ്ടു രാജ്യങ്ങൾ തമ്മിലുള്ള തർക്കത്തിലേക്ക് വലിച്ചിടേണ്ടതല്ല ഒരു ജനതയുടെ ജനാധിപത്യ അവകാശങ്ങൾ എന്ന് അംഗീകരിക്കുന്നതിലൂടെ മാത്രമാണ് കാശ്മീർ പ്രശ്നത്തെ പട്ടാളനടപടികളുടെ വെടിയും പുകയുമില്ലാതെ പരിഹരിക്കാനുള്ള ശ്രമം നടത്താനാകൂ.
ഇന്നിപ്പോൾ നമ്മൾ ജീവിക്കുന്ന ഇന്ത്യ എന്നത് അതിപുരാതന കാലം മുതൽക്കേ ഇത്തരത്തിൽത്തന്നെ നിലനിൽക്കുന്ന ഒരു രാജ്യമല്ല. 1947 ആഗസ്റ്റ് 15-ന് ബ്രിട്ടന്റെ കൊളോണിയൽ ഭരണം അവസാനിപ്പിച്ച് സ്വാതന്ത്ര്യം നേടിയശേഷം അതുവരെ ബ്രിട്ടന്റെ കൊളോണിയൽ അധീനതയിലുണ്ടായിരുന്ന പ്രദേശങ്ങളെയും ബ്രിട്ടന് കീഴിൽ അവർക്ക് വിധേയരായി കഴിഞ്ഞിരുന്ന നാട്ടുരാജ്യങ്ങളെയും കൂട്ടിച്ചേർത്ത് സൃഷ്ടിച്ച ഒരു ഒരു ദേശരാഷ്ട്രമാണ് നമ്മളിന്ന് കാണുന്ന ഇന്ത്യ. അത് കൊളോണിയൽ ആധിപത്യത്തിനെതിരായ വലിയ ദേശീയ വിമോചന സമരത്തിന്റെ സൃഷ്ടിയാണ്. ഒപ്പം അത് നിരവധിയായ ജനവിഭാഗങ്ങളെ ഒരു രാഷ്ട്രമെന്ന നിലയിലേക്ക് യോജിപ്പിച്ചു നിർത്തുന്ന ഒരു രാഷ്ട്രീയപ്രക്രിയയുടെ ഉത്പ്പന്നവുമാണ്. അതുകൊണ്ടുതന്നെ അത്തരത്തിലൊരു രാഷ്ട്രരൂപവത്ക്കരണ പ്രക്രിയയെ ചരിത്രനിരപേക്ഷമായി കാണാനാകില്ല. കാശ്മീർ പ്രശ്നവും അതുകൊണ്ടുതന്നെ ഇന്ത്യ എന്ന ദേശരാഷ്ട്ര നിർമ്മാണത്തിലെ, വേണ്ടവിധത്തിൽ പൂർത്തിയാക്കാൻ കഴിയാത്ത ഒരു പ്രക്രിയയയും അതുകൊണ്ടുതന്നെ ഇനിയും പരിഹരിക്കാൻ കഴിയാത്തൊരു പ്രശ്നവുമാണ്. ഇന്ത്യ, പാകിസ്ഥാൻ എന്ന രണ്ടു രാഷ്ട്രങ്ങൾ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ഒരു ജനത രണ്ടായി പിരിഞ്ഞുണ്ടാക്കിയ രണ്ടു രാജ്യങ്ങളാണ്. ഒരു കൊളോണിയൽ പദ്ധതിയുടെ കൂടി ഭാഗമായി ഉണ്ടായതാണ് ഇന്നു കാണുന്ന അതിർത്തിവരകൾ എന്നതുകൊണ്ട് അതിലെ തർക്കങ്ങൾക്ക് പെട്ടന്നൊന്നും പരിഹാരം സാധ്യവുമായിട്ടില്ല. കാശ്മീർ ഈയൊരു തർക്കത്തിൽ കുടുങ്ങിപ്പോയൊരു ഭൂപ്രദേശവും ജനതയും കൂടിയാണ്. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള തർക്കത്തിലേക്ക് വലിച്ചിടേണ്ടതല്ല ഒരു ജനതയുടെ ജനാധിപത്യ അവകാശങ്ങൾ എന്ന് അംഗീകരിക്കുന്നതിലൂടെ മാത്രമാണ് കാശ്മീർ പ്രശ്നത്തെ പട്ടാളനടപടികളുടെ വെടിയും പുകയുമില്ലാതെ പരിഹരിക്കാനുള്ള ശ്രമം നടത്താനാകൂ.

2025 ഏപ്രിൽ 22-ന് കാശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളടക്കമുള്ള 26 പേരെ അതിഹീനമായ ഭീകരാക്രമണത്തിൽ കൊന്നതോടെ കാശ്മീർ പ്രശ്നത്തിനുള്ള പരിഹാരം പാകിസ്ഥാനുമായി യുദ്ധം ചെയ്തു ജയിക്കുകയാണെന്നുള്ള ആക്രോശം വീണ്ടും ശക്തമാവുകയാണ്. ഇന്ത്യയിൽ ഇപ്പോൾ രാഷ്ട്രീയാധികാരം കയ്യാളുന്നതും കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്നതും തികഞ്ഞ ഹിന്ദുത്വ രാഷ്ട്രീയ ഫാഷിസ്റ്റ് കക്ഷിയായ ബി ജെ പിയും അവരടങ്ങുന്ന ഹിന്ദുത്വ രാഷ്ട്രീയ സംഘങ്ങളെയുൾക്കൊള്ളുന്ന രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (RSS) നേതൃത്വത്തിലുള്ള സംഘ്പരിവാറുമാണെന്നത് ഇത്തരത്തിലൊരു യുദ്ധവെറി കൂടുതൽ ഉച്ചത്തിലാക്കാൻ സഹായിക്കുന്നുണ്ട്. ആശങ്കാജനകമായ വിധത്തിൽ അത് സർവ്വകക്ഷി സ്വീകാര്യത നേടുന്നതിലേക്ക് നീങ്ങിയേക്കാവുന്ന സമ്മർദ്ദപ്രവണതകളും കാണാനാകും. ദേശസ്നേഹവും ദേശാഭിമാനവും പൂർണ്ണമായും വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയയുക്തിയുടെ പദകോശങ്ങളാൽ നിർമ്മിക്കപ്പെടുന്നതിന്റെ പ്രശ്നമാണിത്. ഭാരതീയ ജനത പാർട്ടിയുടെ (BJP) നേതൃത്വത്തിലുള്ള ഇന്ത്യൻ ഭരണകൂടവും സംഘപരിവാറിന്റെ രാഷ്ട്രീയയന്ത്രവും ചേർന്ന് ഇന്ത്യയെ സങ്കുചിതവും ക്ഷുദ്രവുമായ ഹിന്ദുത്വ ദേശീയതയുടെ ഭാഷയിൽ സംസാരിക്കാൻ ശീലിപ്പിച്ചിരിക്കുന്നു എന്നതിന്റെ പ്രകടമായ മാറ്റംകൂടിയാണിത്.
കാശ്മീരിനെ നിരന്തരമായ സംഘർഷപ്രദേശമായി നിലനിർത്തുകയും അവിടെ ഇത്തരം ആക്രമണങ്ങളും സായുധാക്രമണങ്ങളും ഉണ്ടാക്കുകയും ചെയ്യുക എന്നത് പാകിസ്ഥാന്റെ അത്രയൊന്നും രഹസ്യമല്ലാത്ത അജണ്ടയാണ്.
പഹൽഗാമിൽ നടന്നപോലുള്ള ഭീകരാക്രമണങ്ങളിൽ പാകിസ്ഥാൻ ഭരണകൂടത്തിനുള്ള പങ്ക് നേരിട്ടും അല്ലാതെയുമായി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയേണ്ടതില്ല. കാശ്മീരിനെ നിരന്തരമായ സംഘർഷപ്രദേശമായി നിലനിർത്തുകയും അവിടെ ഇത്തരം ആക്രമണങ്ങളും സായുധാക്രമണങ്ങളും ഉണ്ടാക്കുകയും ചെയ്യുക എന്നത് പാകിസ്ഥാന്റെ അത്രയൊന്നും രഹസ്യമല്ലാത്ത അജണ്ടയാണ്. ഇതാകട്ടെ പെട്ടന്നൊന്നും ഉണ്ടായതുമില്ല. നീണ്ടനാളുകളായി പാകിസ്ഥാൻ ഭരണകൂടം ഇതുതന്നെയാണ് ചെയ്യുന്നതും. എന്നാൽ കാശ്മീരി ജനതയുടെ ജനാധിപത്യ, രാഷ്ട്രീയ പ്രശ്നത്തെ ഇത്തരം ഭീകരാക്രമണങ്ങളുമായി മാത്രം കൂട്ടിക്കെട്ടുന്നത് ചരിത്രപരമായി നോക്കിയാൽത്തന്നെ അനീതിയാണ്. അതായത് കാശ്മീരി ജനതയുടെ രാഷ്ട്രീയസമരത്തിന് പാകിസ്ഥാന്റെ ഭരണകൂടപിന്തുണയുള്ള ഭീകരവാദവുമായല്ല ബന്ധം, അത് ‘കശ്മീരിയത്തിനു’ വേണ്ടിയുള്ള വളരെ ജൈവികമായ ഒരു ജനതയുടെ സമരമായാണ് കാണേണ്ടത്. അത്തരമൊരു സമരത്തോട് ജനാധിപത്യ സംവാദത്തിന്റെ ഭാഷയിലാണ് ഇന്ത്യൻ ഭരണകൂടം സംസാരിക്കേണ്ടിയിരുന്നത്. എന്നാൽ കാശ്മീരിന് സവിശേഷാവകാശങ്ങൾ നൽകുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം 370 അംഗീകരിച്ചതിനു പിന്നാലെത്തന്നെ അതിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളും നടത്തി, ഇന്ത്യൻ ഭരണകൂടം ഇത്തരത്തിലൊരു സംവാദത്തിന്റെ സാധ്യതയെ ഇല്ലാതാക്കുകയായിരുന്നു.

ജമ്മു കാശ്മീർ എന്ന നാട്ടുരാജ്യം ഇന്ത്യയോട് ചേരുന്നത് ഇന്ത്യ എന്ന ദേശരാഷ്ട്രം കൊളോണിയൽ ഭരണാനന്തരം രൂപപ്പെടുന്ന ചരിത്രസന്ധിയിലാണ്. അറുനൂറോളം വരുന്ന മറ്റ് മഹാഭൂരിഭാഗം നാട്ടുരാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ആദ്യഘട്ടത്തിൽ സ്വതന്ത്ര രാജ്യമായി നിൽക്കാനാണ് ജമ്മു കാശ്മീർ രാജാവായിരുന്ന ഹരി സിങ് തീരുമാനിച്ചത്. ഇന്ത്യയിൽ ചേരണോ പാകിസ്ഥാനിൽ ചേരണോ എന്ന തീരുമാനമെടുക്കാനുള്ള അധികാരം അതാത് നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാർക്കാണ് എന്ന് വരുത്തിയതുതന്നെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ, കൊളോണിയൽ വിരുദ്ധ ദേശീയ വിമോചനപ്പോരാട്ടത്തിന്റെ രാഷ്ട്രീയ അന്തഃസത്തയ്ക്ക് ചേരുന്നതല്ലായിരുന്നു. എങ്കിൽപ്പോലും ആ വഴിക്കാണ് നാട്ടുരാജ്യങ്ങളെ ഇന്ത്യയിൽ ചേർക്കുന്ന പ്രക്രിയ നടന്നത്. കാശ്മീരിൽ രാജാവ് ഹിന്ദുവാണെങ്കിലും മഹാഭൂരിപക്ഷം വരുന്ന ജനങ്ങളും മുസ്ലീങ്ങളായിരുന്നു. ഹൈദരാബാദും ജുനഗഡും തിരുവിതാംകൂറും ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതം പ്രകടിപ്പിച്ച നാട്ടു രാജ്യങ്ങളിൽ ചിലതായിരുന്നു. തിരുവിതാംകൂർ രാജാവും ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യരും ‘സ്വതന്ത്ര തിരുവിതാംകൂർ’ പ്രഖ്യാപനം വരെ നടത്തുകയും വിദേശരാജ്യങ്ങളുമായുള്ള കരാറുകളടക്കമുള്ളവയ്ക്ക് ആലോചന തുടങ്ങുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പുന്നപ്ര-വയലാറിലേതടക്കമുള്ള ഐതിഹാസികമായ സമരങ്ങളും അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യമടക്കമുയർത്തി ദിവാനെതിരെ നടന്ന വലിയ പൊതുജന പ്രതിഷേധവും അതിനൊടുവിൽ സർ സി. പിക്ക് നേരെ നടന്ന ആക്രമണവും ചേർന്നപ്പോഴാണ് സ്വതന്ത്ര തിരുവിതാംകൂറിനു വേണ്ടിയുള്ള രാജാവിന്റെയും ദിവാന്റേയും ശ്രമങ്ങൾ അവസാനിച്ചത്.
1953 ഡിസംബർ 8-ന് ഷേഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പിടിച്ചുവിടുക മാത്രമല്ല രാജ്യത്തിനെതിരായ ഗൂഢാലോചനാക്കുറ്റം ആരോപിച്ച് അബ്ദുല്ലയെ തടവിലാക്കുകയും ചെയ്തു.
തിരുവിതാംകൂറിൽ ഹിന്ദുരാജാവും ഭൂരിപക്ഷം രാജ്യവാസികളും ഹിന്ദുക്കളുമായിരുന്നുവെങ്കിൽ ഹൈദരാബാദിലെയും ജുനഗഡിലെയും സ്ഥിതി വ്യത്യസ്തമായിരുന്നു. മുസ്‌ലിം രാജാക്കന്മാരും ജനങ്ങളിൽ ഭൂരിപക്ഷവും ഹിന്ദുക്കളുമായിരുന്നു. ഹൈദരാബാദിലെ നിസാം മിർ ഉസ്മാൻ അലി ഖാൻ സ്വതന്ത്രമായി നിൽക്കാൻ ശ്രമിച്ചപ്പോൾ ഭൂരിപക്ഷം ജനങ്ങളുടെയും ആഗ്രഹം അതല്ല എന്നുകൂടി ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ അവിടെ സൈനിക ഇടപെടൽ നടത്തി ഹൈദരാബിദിനെ ഇന്ത്യൻ യൂണിയനിൽ ചേർത്തത്. ജുനഗഡിലെ നവാബ് മഹബത് ഖാൻ പാകിസ്ഥാനിൽ ചേരാനാണ് തീരുമാനിച്ചത്. എന്നാൽ ജുനഗഡിൽ ജനഹിത പരിശോധന നടത്തുകയും മഹാഭൂരിപക്ഷം ജനങ്ങളും ഇന്ത്യൻ യൂണിയനിൽ ചേരാൻ തീരുമാനിക്കുകയും ചെയ്തു. നവാബ് മഹബത് ഖാൻ പാകിസ്ഥാനിലേക്ക് നാടുവിടുകയും ചെയ്തു.
എന്നാൽ ഈ രണ്ടു സാധ്യതകളും ജമ്മു കാശ്മീരിന് നിഷേധിക്കപ്പെട്ടു എന്നതൊരു ചരിത്രവസ്തുതയാണ്. ഹിന്ദു ഡോഗ്ര രാജാവ് ഹരി സിംഗായിരുന്നു കാശ്മീർ ഭരിച്ചിരുന്നതെങ്കിലും ഭൂരിപക്ഷം ജനങ്ങളും മുസ്ലീങ്ങളായിരുന്നു. മാത്രവുമല്ല ഭൂപ്രഭുക്കളും ഉദ്യോഗസ്ഥരും വ്യാപാരികളുമൊക്കെയായുള്ള ധനിക, അധികാരി വിഭാഗങ്ങൾ ഡോഗ്ര, പണ്ഡിറ്റ് വിഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു. മുസ്ലീങ്ങളുടെ സാമ്പത്തിക, സാമൂഹ്യനില അതിദരിദ്രമായിരുന്നു. അതുകൊണ്ടുതന്നെ രാജാവിന്റെ തീരുമാനങ്ങളും ഭൂരിപക്ഷം ജനങ്ങളുടെ ആവശ്യങ്ങളും തമ്മിൽ വലിയ ബന്ധമൊന്നുമുണ്ടായിരുന്നില്ല. ഇന്ത്യയിൽ ചേരണോ പാകിസ്ഥാനിൽ ചേരണോ എന്ന കാര്യത്തിലും ജനങ്ങളുടെ അഭിപ്രായം ആരും ചോദിച്ചതുമില്ല. ഹൈദരാബാദിലും ജുനഗഡിലും രാജാവിന്റെ അഭിപ്രായത്തേക്കാളേറെ ജനങ്ങളുടെ അഭിപ്രായത്തിന്റെ ഗതിനോക്കിയാണ് ഇന്ത്യ ഇടപെട്ടതെന്ന ന്യായത്തിൽ നോക്കിയാൽ കാശ്മീരിലും അത് വേണ്ടതായിരുന്നു. എന്നാൽ അവിടെ നേരെ തിരിച്ചാണ് സംഭവിച്ചത്. അതായത് ജനങ്ങളെ മാറ്റിനിർത്തിയുള്ള ഒരു ഭൗമ- രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് അന്നുതന്നെ അത് സംഭവിച്ചത്.

സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ച രാജ ഹരിസിംഗിന്റെ തീരുമാനത്തിൽ വലിയ മാറ്റമൊന്നും തുടക്കത്തിലുണ്ടായിരുന്നില്ല. രാജഭരണത്തിനെതിരെ കാശ്മീരിൽ ഷെയ്ഖ് അബ്ദുല്ലയുടെ നേതൃത്വത്തിൽ സമരങ്ങൾ തുടങ്ങിയിരുന്നു. ബ്രിട്ടീഷ് കാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ 1946-ൽത്തന്നെ ‘Quit Kashmir’ എന്ന മുദ്രാവാക്യവുമായി ഷെയ്ഖ് അബ്ദുല്ലയുടെ നേതൃത്വത്തിൽ രാജഭരണം അവസാനിപ്പിക്കാനുള്ള സമരം തുടങ്ങി. നടപ്പാക്കുന്നതിൽ എത്രത്തോളം സത്യസന്ധത പുലർത്തി, രാഷ്ട്രീയമായി അതിന്റെ കാമ്പ് എത്രത്തോളമായിരുന്നു എന്നതൊക്കെ വളരെ ദുർബ്ബലമായ വശങ്ങളാണെങ്കിലും ഭൂപരിഷ്ക്കരണമടക്കമുള്ള സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങൾക്കും വാചകമടികൾക്കും ഷെയ്ഖ് അബ്ദുള്ളയുടെ രാഷ്ട്രീയത്തിൽ ഒട്ടും കുറവില്ലായിരുന്നു. അതുകൊണ്ടുതന്നെ ഡോഗ്രകൾക്ക് പ്രാമുഖ്യമുള്ള, മുൻ ഉദ്യോഗസ്ഥരുടെയും ഭൂവുടമകളുടെയും പ്രജാപാർട്ടി അബ്ദുല്ലക്കെതിരെ രാജാവിനനുകൂലമായി ജമ്മുവിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. രാജാവിന്റെയും ഭാരതീയ ജനസംഘത്തിന്റെയും ആർ എസ് എസിന്റെയും പിന്തുണയും പ്രജാപാർട്ടിക്കുണ്ടായിരുന്നു. എന്നാൽ മഹാഭൂരിഭാഗം വരുന്ന ജനങ്ങളും ഷെയ്ഖ് അബ്ദുല്ലയുടെ സമരത്തെ പിന്തുണച്ചു. മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്രുവും പോലുള്ള നേതാക്കളും തത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസും അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സമരത്തിനെ അനുകൂലിച്ചു.
ഇന്ത്യൻ പ്രസിഡണ്ടിന്റെ ഉത്തരവ് വഴി കാശ്മീരിന്റെ സവിശേഷാവകാശങ്ങൾക്ക് മുകളിലൂടെ കേന്ദ്ര സർക്കാരിന്റെ ഇംഗിതങ്ങളും ഉത്തരവുകളും നടപ്പാക്കാമെന്ന കുറുക്കുവഴിയിലൂടെ അനുഛേദം 370 നിരന്തരം പിന്തള്ളപ്പെട്ടു.
ഇതിനിടയിലാണ് പാകിസ്ഥാനിൽ നിന്നുള്ള ഗോത്രവർഗ ആക്രമണം കാശ്മീരിനുനേരെയുണ്ടായത്. അത് പാകിസ്ഥാൻ സൈന്യത്തിന്റെ പിന്തുണയോടെയുമായിരുന്നു. ഈ ഘട്ടത്തിൽ അതിനെ നേരിടാൻ മറ്റ് നിവൃത്തിയൊന്നുമില്ലാതിരുന്നതുകൊണ്ട് ഹരി സിങ് ഇന്ത്യൻ യൂണിയന്റെ സഹായമഭ്യർത്ഥിച്ചു. സഹായം നൽകുന്നതിനൊപ്പം ഇന്ത്യൻ യൂണിയനിൽ ചേരാനുള്ള ഉറപ്പുകൂടി ഇന്ത്യ ആവശ്യപ്പെട്ടതിന്റെ ഫലമാണ് ജമ്മു കാശ്മീരിനെ ഇന്ത്യയിൽ ചേർക്കുന്ന Instrument of Accession.
പാകിസ്ഥാനിൽ നിന്നുള്ള ഗോത്രവർഗ്ഗക്കാരുടെ ആക്രമണത്തോടെ ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്ക് ഓടിപ്പോരുകയായിരുന്നു ഹരി സിങ്. ശ്രീനഗറിലേക്ക് രാജാവായി തിരിച്ചുപോകാൻ അയാൾക്ക് മുന്നിൽ മറ്റ് വഴികളൊന്നും ഇല്ലായിരുന്നു. അങ്ങനെയാണ് 1947 ഒക്ടോബർ 24-ന് ജമ്മുവിലെത്തിയ ഹരി സിങ് ഇന്ത്യയോട് സഹായമഭ്യർത്ഥിക്കുന്നത്. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനുവേണ്ടി നിയോഗിക്കപ്പെട്ട, ആഭ്യന്തര മന്ത്രി സർദാർ വല്ലഭായി പട്ടേലിന്റെ സെക്രട്ടറി വി.പി.മേനോൻ ഉടനടി ജമ്മുവിലെത്തി. 1947 ഒക്ടോബർ 26-നു ഇന്ത്യൻ യൂണിയനിൽ ചേരാൻ രാജാവ് ഒപ്പിട്ട ഉടമ്പടിയുമായി മേനോൻ ഡൽഹിക്ക് മടങ്ങി. കാശ്മീർ ജനതയ്ക്ക് അതിൽ വലിയ പങ്കൊന്നുമുണ്ടായിരുന്നില്ല.

എന്നാൽ ആ ഉടമ്പടി ജമ്മു കാശ്മീരിനെ ഇന്ത്യയിൽ ചേർക്കുമ്പോൾ എന്തൊക്കെയായിരിക്കും ഉപാധികളെന്ന് പറയുന്നുണ്ട്. പ്രതിരോധം, വിദേശകാര്യം, നാണയം, വാർത്താവിനിമയം എന്നിവയൊഴിച്ചുള്ള എല്ലാ വിഷയങ്ങളിലും ജമ്മു കാശ്മീരിന് സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാം. പിന്നീട് ഇന്ത്യൻ ഭരണഘടനയിൽ ജമ്മു കാശ്മീരിന് സവിശേഷ അവകാശങ്ങൾ നൽകുന്ന അനുഛേദം 370 ഉൾപ്പെടുത്തുന്നതും ഈ പശ്ചാത്തലത്തിലാണ്. മാത്രവുമല്ല കാശ്മീരിന് ഇന്ത്യയിൽ ചേരണോ വേണ്ടയോ എന്നതെല്ലാം സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ഹിതപരിശോധന നടത്താമെന്ന് ഐക്യരാഷ്ട്ര സഭയിലടക്കം ഇന്ത്യ ഉറപ്പും നൽകി. അതൊരു മോശം കാര്യമല്ല എന്നുതന്നെയാണ് പറയേണ്ടത്. ഒരു പ്രത്യേക ഭൂപ്രദേശത്ത് ജീവിക്കുന്ന ജനതയുടെ രാഷ്ട്രീയ, ദേശാവകാശങ്ങളെ സംബന്ധിച്ച് അവർക്ക് സ്വയംനിർണ്ണയവാകാശമുണ്ടായിരിക്കുക എന്നത് ആധുനിക സമൂഹത്തിൽ ആവശ്യം വേണ്ട ജനാധിപത്യ അവകാശമാണ്. കാശ്മീരി ജനതയ്ക്ക് ഇത് ഇന്ത്യ വാഗ്ദാനം ചെയ്യുകയും പിന്നീട് യാതൊരു അടിസ്ഥാനവുമില്ലാതെ നിഷേധിക്കുകയുമാണുണ്ടായത്. സങ്കുചിത ദേശീയതയുടെ വൈകാരികതകളെക്കൊണ്ടല്ല ഈവിഷയത്തെ നമ്മൾ കാണേണ്ടത്.
ജനാധിപത്യരീതിയിലൂടെ കാശ്മീരിന് അതിന്റെ രാഷ്ട്രീയേച്ഛ പ്രകടിപ്പിക്കാനുള്ള അവസരങ്ങളെല്ലാം ഇന്ത്യൻ സർക്കാർ നിഷേധിച്ചുകൊണ്ടിരുന്നു. 1987-ലെ നിയമസഭ തെരഞ്ഞെടുപ്പ് ഇതിന്റെ അവസാന അധ്യായമായിരുന്നു.
അനുഛേദം 370 ആകട്ടെ, നിലവിൽ വന്നതിനു ശേഷം തുടർച്ചയായി അതിന്റെ അന്തഃസത്തയെ ചോർത്തിക്കളയുന്ന വിധത്തിൽ ദുർബ്ബലമാക്കപ്പെട്ടു. ജമ്മു കാശ്മീരിന് സ്വന്തമായി ഒരു ഭരണഘടനയും മറ്റ് നിയമങ്ങളും ഉണ്ടായി. ഇന്ത്യൻ പ്രസിഡണ്ടിന്റെ ഉത്തരവ് വഴി കാശ്മീരിന്റെ സവിശേഷാവകാശങ്ങൾക്ക് മുകളിലൂടെ കേന്ദ്ര സർക്കാരിന്റെ ഇംഗിതങ്ങളും ഉത്തരവുകളും നടപ്പാക്കാമെന്ന കുറുക്കുവഴിയിലൂടെ അനുഛേദം 370 നിരന്തരം പിന്തള്ളപ്പെട്ടു. ഇന്ത്യൻ യൂണിയനിൽ ചേരാനുള്ള ഉടമ്പടിയിൽ പറയുന്ന മൂന്നു വിഷയങ്ങൾക്ക് പുറമെ ഇന്ത്യൻ ഭരണഘടനയിലെ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്ന ഏതൊരു വിഷയത്തിലും കാശ്മീരിനുകൂടി ബാധകമാകുന്ന വിധത്തിൽ നിയമനിർമ്മാണം നടത്താനുള്ള അവകാശം 1954-ൽത്തന്നെ ഒരു പ്രസിഡണ്ട് ഉത്തരവ് വഴി കേന്ദ്ര സർക്കാർ നീട്ടിയെടുത്തു. ഇത്തരത്തിലുള്ള നിരവധി ഉത്തരവുകൾ പിന്നീട് വന്നു. സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടാനുള്ള കേന്ദ്ര സർക്കാരിന്റെ അധികാരം ജമ്മു കാശ്മീരിനുകൂടി ബാധകമാക്കികൊണ്ടും ഗവർണർമാരെ നിയമിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിന് നൽകിക്കൊണ്ടും 1964-65-ൽ സമാനമായ മാർഗത്തിലൂടെ ഉത്തരവുകളിറങ്ങി.

ഇന്ത്യയുടെ ഫെഡറൽ സ്വഭാവത്തെ മൊത്തത്തിൽ ദുർബ്ബലമാക്കിക്കൊണ്ടായിരുന്നു സ്വതന്ത്ര ഇന്ത്യയിൽ കേന്ദ്ര സർക്കാർ പ്രവർത്തിച്ചത്. ജമ്മു കാശ്മീരിന്റെ കാര്യത്തിൽ അത് വഞ്ചന നിറഞ്ഞ സമീപനം കൂടിയായി മാറി. 1953 ഡിസംബർ 8-ന് ഷേഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പിടിച്ചുവിടുക മാത്രമല്ല രാജ്യത്തിനെതിരായ ഗൂഢാലോചനാക്കുറ്റം ആരോപിച്ച് അബ്ദുല്ലയെ തടവിലാക്കുകയും ചെയ്തു. അതിനുശേഷം മൂന്നുതവണയായി ഒന്നരപ്പതിറ്റാണ്ടിലേറെ ഇന്ത്യൻ ഭരണകൂടം അബ്ദുല്ലയെ തടവിലിട്ടു. 1952-ൽ നെഹ്രുവും അബ്ദുള്ളയും ഒപ്പുവെച്ചുണ്ടാക്കിയ ദൽഹി ഉടമ്പടിയുടെ മഷിയുണങ്ങും മുമ്പാണ് ഇതൊക്കെ ചെയ്തതെന്ന് ഓർക്കണം. അബ്ദുല്ലയുടെ സഹപ്രവർത്തകനായിരുന്ന ജി.എം. ബക്ഷിയെ കാശ്മീർ ഭരണാധികാരിയാക്കി. ഡൽഹിയുടെ പാവകളെ ശ്രീനഗറിൽ കുടിയിരുത്തുന്ന പരിപാടി അങ്ങനെത്തുടങ്ങിയതാണ്. ഇന്ത്യയുമായി ചേർന്നതിനുശേഷമുള്ള കാലമെന്നത് കാശ്മീരിനെ സംബന്ധിച്ച് ജനാധിപത്യരഹിതമായ ദില്ലി ഭരണത്തിന്റെ നാളുകൾ മാത്രമായതാണ് വാസ്തവത്തിൽ കാശ്മീർ പ്രശ്നത്തെ ഇത്രയും പ്രശ്നഭരിതമാക്കിയത്.
പിന്നീട് 1975- ഇന്ദിരാഗാന്ധിയും ഷെയ്ഖ് അബ്ദുള്ളയും തമ്മിലൊരു രാഷ്ട്രീയധാരണയുണ്ടാക്കി അബ്ദുല്ല വീണ്ടും അധികാരത്തിലെത്തിയെങ്കിലും കാശ്മീരിനെ തന്ത്രപ്രധാനമായ ഒരു സൈനിക ഭൂപ്രദേശം എന്ന നിലയിൽ മാത്രം കാണുന്ന ഇന്ത്യൻ നിലപാട് ശക്തമായിരുന്നു. അതുകൊണ്ടുതന്നെ കാശ്മീരികളുടെ രാഷ്ട്രീയാവകാശങ്ങൾ അടിച്ചമർത്തപ്പെടുകയായിരുന്നു.

ജനാധിപത്യരീതിയിലൂടെ കാശ്മീരിന് അതിന്റെ രാഷ്ട്രീയേച്ഛ പ്രകടിപ്പിക്കാനുള്ള അവസരങ്ങളെല്ലാം ഇന്ത്യൻ സർക്കാർ നിഷേധിച്ചുകൊണ്ടിരുന്നു. 1987-ലെ നിയമസഭ തെരഞ്ഞെടുപ്പ് ഇതിന്റെ അവസാന അധ്യായമായിരുന്നു. നാഷണൽ കോൺഫറൻസ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് സഖ്യവും ഇസ്‌ലാമിക കക്ഷികളടക്കമുള്ള മറ്റു കക്ഷികളുടെ മുസ്‌ലിം യുണൈറ്റഡ് ഫ്രണ്ടും (MUF) തമ്മിലായിരുന്നു പ്രധാന മത്‌സരം. വലിയ തോതിൽ ജനങ്ങൾ പങ്കാളികളായൊരു തെരഞ്ഞെടുപ്പുകൂടിയായിരുന്നു അത്. MUF സ്ഥാനാർത്ഥികളാണ് വലിയ ഭൂരിപക്ഷത്തോടെ യഥാർത്ഥത്തിൽ വിജയിച്ചതെങ്കിലും നഗ്‌നമായ തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ എതിർ സ്ഥാനാർത്ഥികളെ വിജയികളായി പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യൻ ഭരണകൂടം ജനാധിപത്യ പ്രക്രിയയെ കാശ്മീരിൽ നിന്ന് ആട്ടിപ്പായിച്ചു. അതോടുകൂടിയാണ് കാശ്മീർ തീവ്രവാദമെന്നും വിഘടനവാദമെന്നുമൊക്കെ വിളിക്കുന്ന ഇന്ത്യൻ ഭരണകൂടവുമായുള്ള ഏറ്റുമുട്ടലുകളും ഹിംസാത്മകമായ ഒരു കാലത്തിലേക്ക് കാശ്മീർ കടക്കുന്നത്. വാസ്തവത്തിൽ പാകിസ്ഥാൻ അക്കാലത്ത് കാശ്മീരിലേക്കും കാശ്മീർ ജനതയിലേക്കും സുഗമമായ പ്രവർത്തനപാത പണിതിരുന്നില്ല. 1987-ലെ അട്ടിമറിക്കപ്പെട്ട തെരഞ്ഞെടുപ്പിനെത്തുടർന്ന് കാശ്മീരിലെമ്പാടും ഉയർന്ന തീവ്രമായ ഇന്ത്യ വിരുദ്ധതയിലാണ് പാകിസ്ഥാൻ തങ്ങൾക്ക് ലഭിച്ച പുതിയ അവസരം തിരിച്ചറിയുന്നത്. ജനാധിപത്യ രാഷ്ട്രീയത്തിന്റെ സാദ്ധ്യതകൾ നിഷേധിക്കപ്പെട്ട കാശ്മീരി ജനതയുടെ മുന്നിലുള്ള പലവഴികളിലൊന്നിലായി അതും മാറിയെന്നത് വാസ്തവമാണ്.
1987-ലെ അട്ടിമറിക്കപ്പെട്ട തെരഞ്ഞെടുപ്പിനെത്തുടർന്ന് കാശ്മീരിലെമ്പാടും ഉയർന്ന തീവ്രമായ ഇന്ത്യ വിരുദ്ധതയിലാണ് പാകിസ്ഥാൻ തങ്ങൾക്ക് ലഭിച്ച പുതിയ അവസരം തിരിച്ചറിയുന്നത്.
1987-ലെ തെരഞ്ഞെടുപ്പ് അട്ടിമറിയും പിന്നീടുള്ള കാശ്മീരിന്റെ അതിസംഘർഷങ്ങളിലേക്കുള്ള യാത്രയും തീവ്രവാദപ്രവർത്തനങ്ങൾ ശക്തമാകുന്നതും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതിന് ചെറിയൊരു ഉദാഹരണം മതിയാകും. 1987-ലെ തെരഞ്ഞെടുപ്പിൽ അമീറ കഡാൽ മണ്ഡലത്തിൽ നിന്നുള്ള MUF സ്ഥാനാർത്ഥിയായിരുന്നു മൊഹമ്മദ് യൂസുഫ് ഷാ. വോട്ടെണ്ണാൻ തുടങ്ങിയതോടെ യൂസഫ് ഷാ വലിയ ഭൂരിപക്ഷത്തിൽ മുന്നിലായിരുന്നു. എന്നാൽ പൊടുന്നനെ തോൽവി സമ്മതിച്ചു തിരിച്ചുപോയ നാഷണൽ കോൺഫറൻസ് സ്ഥാനാർത്ഥി ഗുലാം മുഹിയുദ്ദീൻ ഷായെ തിരിച്ചുവിളിച്ച് വിജയിയായി പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അഥവാ ഇന്ത്യൻ സർക്കാർ. മുഹമ്മദ് യൂസഫ് ഷാ തടവിലായി. ഇത് ഒരു മണ്ഡലത്തിൽ മാത്രമല്ല, ജമ്മു കാശ്മീരിൽ മുഴുവനും നടന്നു. ജനാധിപത്യത്തിന്റെ വഴികളിൽനിന്നും ഇന്ത്യൻ ഭരണകൂടം തൂക്കിയെടുത്ത് പുറത്തിട്ട മുഹമ്മദ് യൂസഫ് ഷായെ പിന്നെ നമ്മൾ കാണുന്നത് സയ്യിദ് സലാഹുദ്ദീൻ എന്ന തീവ്രവാദി നേതാവായാണ്. ഹിസ്ബുൾ മുജാഹിദ്ദീൻ ഇസ്‌ലാമിക ഭീകരവാദി സംഘത്തിന്റെ തലവനാണയാൾ.

സയ്യിദ് സലാഹുദ്ദീന്റെ തെരഞ്ഞെടുപ്പ് മാനേജരായിരുന്ന യാസിൻ മാലിക് Jammu Kashmir Liberation front (JKLF) എന്ന സായുധ സംഘമുണ്ടാക്കി. കാശ്മീരിൽ വലിയ സ്വാധീനമുണ്ടായിരുന്ന ഒരു സംഘമായി ഏറെക്കാലം JKLF. തീവ്രവാദത്തിന്റെയും സായുധ സംഘർഷത്തിന്റെയും തീച്ചൂളയാക്കി കാശ്മീരിലെ തണുത്ത താഴ് വരയെ മാറ്റിയതിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ ജനാധിപത്യ നിഷേധത്തിന്റെ പങ്ക് ചെറുതായിരുന്നില്ല. ജനാധിപത്യത്തിനുള്ള കാശ്മീരികളുടെ അവകാശത്തെ ഇന്ത്യൻ സൈന്യത്തിന്റെ സായുധബലംകൊണ്ട് അടിച്ചമർത്താൻ ശ്രമിക്കുന്നതാണ് പിന്നീടങ്ങോട്ട് നാം നിരന്തരമായി കാണുന്നത്. കാശ്മീരിനെ പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ തർക്കങ്ങളിലെയും യുദ്ധങ്ങളിലെയും ഒരു വിഷയം മാത്രമാക്കിച്ചുരുക്കുന്നതോടെ കാശ്മീരുമായി ഇന്ത്യക്കുള്ള ജനാധിപത്യ ഉടമ്പടിയെയും ഭരണഘടന ബന്ധത്തെയും അതിലെ സവിശേഷ അവകാശങ്ങളെയും വാഗ്ദാനങ്ങളെയും വളരെ എളുപ്പത്തിൽ ഇന്ത്യ വിസ്മരിക്കുന്നതായി ബോധപൂർവ്വം ഭാവിക്കുകയായിരുന്നു.

1990 ജനുവരി 19-നു ജമ്മു കാശ്മീർ ഗവർണറായി ജഗ്മോഹൻ ചുമതലയേറ്റെടുത്തു. ഗവർണറായി ജഗ്‌മോഹന്റെ രണ്ടാം വരവായിരുന്നു അത്. തൊട്ടുപിറ്റേന്ന് മുതൽ ആയിരക്കണക്കിന് കാശ്മീരി പണ്ഡിറ്റുകളുടെ താഴ് വരയിൽ നിന്നുള്ള കൂട്ടപ്പലായനം ആരംഭിച്ചു. തീവ്രവാദി സംഘങ്ങളുടെ പരസ്യഭീഷണി അതിന്റെ പശ്ചാത്തലമായിരുന്നു എന്നതിൽ സംശയമൊന്നുമില്ല. എന്നാൽ അത്തരത്തിലൊരു പലായനത്തെ ആസൂത്രിതമായി നടത്തിക്കുകവഴി കാശ്മീരിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ സൈനിക അടിച്ചമർത്തലിനുള്ള പൊതുബോധം കൂടി ഉണ്ടാക്കാനുള്ള വഴി തുറക്കുകയായിരുന്നു. പണ്ഡിറ്റുകൾക്ക് കാശ്മീരിൽ നിൽക്കാനുള്ള സംരക്ഷണമോ ഉറപ്പോ നൽകാനുള്ള സകല സാധ്യതയുമുണ്ടായിട്ടും അവരുടെ പലായനത്തെ തീവ്രവാദി സംഘങ്ങൾക്കൊപ്പം സ്വീകാര്യമായ ഒന്നായിക്കാണാനാണ് ഇന്ത്യൻ ഭരണകൂടം ശ്രമിച്ചത്. ഭൗമ-രാഷ്ട്രീയ സംഘര്ഷങ്ങളിലെ കരുക്കളായി മനുഷ്യർ മാറുന്നതിന്റെ ദുരന്തസാക്ഷ്യങ്ങളിലൊന്നായിരുന്നു അത്.
ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വന്നതോടെ അനുഛേദം 37-ഉം 35-Aയും പോലെ, ദുർബ്ബലമായതെങ്കിലും നിലനിന്നിരുന്ന ചെറിയ ഭരണഘടനാവകാശങ്ങൾ പോലും പോലും കാശ്മീരിനു നഷ്ടമായി.
ഇന്ത്യൻ സൈന്യവും CRPF അടക്കമുള്ള അർദ്ധ സൈനിക വിഭാഗങ്ങളും കാശ്മീരിലെ എല്ലാവിധ ജനാധിപത്യ പ്രതിഷേധങ്ങളെയും അടിച്ചമർത്താൻ തുടങ്ങി. ഇന്ത്യയുമായി ചേരാനുള്ള ഉടമ്പടിയുടെ മൂന്നു പതിറ്റാണ്ടു തികയുമ്പോഴേക്കും കാശ്മീരിന്റെ എല്ലാവിധ ജനാധിപത്യാവകാശങ്ങളും ഇന്ത്യൻ ഭരണകൂടം റദ്ദാക്കിയിരുന്നു. ഒരു ജനതയുടെ നിത്യജീവിതത്തിനു മുകളിൽ അവർക്കൊരു പങ്കുമില്ലാത്തൊരു ഭരണകൂടം തോക്കുകൾക്കൊണ്ട് മാത്രം സംസാരിക്കുമ്പോൾ എന്തൊരു ഭാഗ്യംകെട്ട ജനതയാണെന്ന് തോന്നുന്ന മനുഷ്യർക്ക് മുന്നിൽ, കയറിപ്പോകാൻ മലകളോ ഇറങ്ങിവരാൻ താഴ് വരകളോ ഇല്ലാതെ ഗതികെട്ട ജീവിതത്തിലേക്കവർ വീണ്ടും വീണ്ടും വലിച്ചെറിയപ്പെടുകയാണ്.
ജനാധിപത്യത്തിന്റെ ഭാഷയിൽ സംസാരിക്കുന്നത് ദൗർബ്ബല്യമാണെന്ന സങ്കുചിത ദേശീയതയുടെ ക്ഷുദ്രത ഇന്ത്യൻ ഭരണകൂടം കാശ്മീരിനോട് എക്കാലത്തും പുലർത്തിയിട്ടുണ്ട്. ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വന്നതോടെ അനുഛേദം 37-ഉം 35-Aയും പോലെ, ദുർബ്ബലമായതെങ്കിലും നിലനിന്നിരുന്ന ചെറിയ ഭരണഘടനാവകാശങ്ങൾ പോലും പോലും കാശ്മീരിനു നഷ്ടമായി. അനുച്ഛേദം 370 എന്നത് വാസ്തവത്തിൽ റദ്ദാക്കാൻ കഴിയാത്തൊരു സവിശേഷാവകാശമായിരുന്നു. കാശ്മീരിന്റെ ഭരണഘടനാ നിർമ്മാണ സഭയുടെ അംഗീകാരത്തോടെ മാത്രമേ അതുമായി ബന്ധപ്പെട്ട എന്തൊരു തീരുമാനവും എടുക്കാനാവൂ. ഭരണഘടനാ നിർമ്മാണസഭ ഇല്ലാതായതോടെ ഇനിയതിനൊരു സാധ്യതയില്ല എന്ന വാദത്തിനു പകരമായി നിയമസഭയുടെ അനുമതി എന്നുവെച്ചാൽപ്പോലും മോദി സർക്കാർ അനുഛേദം 370 റദ്ദാക്കിയത്, ജമ്മു കാശ്മീർ സർക്കാരിനെ പിരിച്ചുവിട്ട് ഗവർണറെ നിയമസഭയ്ക്ക് പകരമാക്കി പ്രതിഷ്ഠിച്ച്, ഗവർണറുടെ സമ്മതത്തെ കാശ്മീരി ജനതയുടെ സമ്മതമാക്കി വ്യാഖ്യാനിച്ചുകൊണ്ടാണ്. ഒരു ദേശരാഷ്ട്ര നിർമ്മാണത്തിന്റെ ഭാഗമായി ഒരു ജനതയുടെ ഭാഗധേയം നിർണ്ണയിക്കുന്നൊരു ചരിത്ര ഉടമ്പടിയാണ് ഇന്ത്യ റദ്ദാക്കിയത്.

ഗവർണർമാരെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്നത് തമിഴ്നാട്ടിലും ബംഗാളിലും കേരളത്തിലുമൊക്കെ ഇപ്പോൾ കാണുന്ന നമുക്ക്, കാശ്മീർ ജനതയെ മുഴുവൻ നോക്കുകുത്തികളാക്കി മോദി സർക്കാർ ഭരണഘടന അനുഛേദം 370 റദ്ദാക്കിയതിലെ ജനാധിപത്യ നിഷേധം മനസിലാക്കേണ്ടതാണ്. എന്നാൽ ഇന്ത്യയിലെ സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തെ ശരിവെക്കുകയായിരുന്നു. ഇന്ത്യ എന്ന ദേശ രാഷ്ട്രത്തെ ഏകശിലാ രൂപത്തിലുള്ളൊരു രാഷ്ട്രനിർമ്മാണപ്രക്രിയയിലേക്ക് അതിവേഗം നടത്തിക്കുന്ന ആപൽക്കരമായ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സങ്കുചിത ദേശീയവാദത്തിന് ഭരണഘടനയെ വ്യാഖ്യാനിച്ചുകൊടുക്കുകയായിരുന്നു സുപ്രീം കോടതി ചെയ്തത്. ഇന്ത്യയും കാശ്മീരും തമ്മിലുള്ള ബന്ധത്തിന്റെ ചാലകമായിരുന്നു അനുഛേദം 370. അത് റദ്ദാക്കിയതോടെ കാശ്മീർ ജനതയോട് മാത്രമല്ല ഇന്ത്യയിലെ വിവിധ ഉപദേശീയതകളെന്ന് വിളിക്കാവുന്ന ജനവിഭാഗങ്ങളെക്കൂടിയാണ് ഇന്ത്യൻ ഭരണകൂടം അന്യവത്ക്കരിച്ചത്. നിയമസഭയുടെ പോലും അനുമതികൂടാതെ ഒരു സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി സാധുത നൽകുമ്പോൾ, ഇന്ത്യ എന്ന ദേശരാഷ്ട്രത്തെ സാധ്യമാക്കിയ ബഹുസ്വരതയുടെയും ഫെഡറലിസത്തിന്റെയും സങ്കൽപ്പനങ്ങളെല്ലാം അതിവേഗം മാഞ്ഞുപോവുകയാണ്.
എല്ലാ മനുഷ്യാവകാശ ലംഘനങ്ങളും ദേശസുരക്ഷയുടെയും ദേശാഭിമാനത്തിന്റെയും ചെലവിൽ എഴുതിത്തള്ളാനാണ് ഭരണകൂടം നമ്മളോട് ആവശ്യപ്പെടുന്നത്. അതിനെ വകവെക്കാതെ നോക്കിയാൽ കാശ്മീരിൽ സംഭവിക്കുന്നതിനെക്കുറിച്ചുള്ള ശരിയായ ധാരണ നമുക്ക് ലഭിക്കും.
കാശ്മീർ ജനതയെ ഇന്ത്യ നിയന്ത്രിക്കുന്നത് സൈനിക ശക്തി ഉപയോഗിച്ചാണ് എന്ന് മനസിലാക്കാൻ ഇന്ത്യൻ ഭരണകൂടഭാഷ്യം മാത്രം വിളമ്പുന്ന പ്രചാരണങ്ങളിലും ദേശാഭിമാനത്തിന്റെ സങ്കുചിതപാഠങ്ങളിലും മാത്രം അഭിരമിക്കാതിരുന്നാൽ മതിയാകും. ലോകത്തെത്തന്നെ ഏറ്റവും സൈനികസാന്ദ്രതയുള്ള ജനവാസകേന്ദ്രമാണ് കാശ്മീർ. കാശ്മീർ ജനതയുടെ നിത്യജീവിതത്തിന്റെ ഓരോ അടിയിലും ഇന്ത്യയുടെ സായുധ സാന്നിധ്യവും നിയന്ത്രണവുമുണ്ട്. തീവ്രവാദ അംഗങ്ങൾക്കെതിരെയുള്ള സായുധനീക്കമെന്ന പേരിൽ വാസ്തവത്തിൽ കാശ്മീരിൽ നടക്കുന്നത് കാശ്മീർ ജനതയുടെ സകല മനുഷ്യാവകാശങ്ങളെയും അടിച്ചമർത്തലാണ്. ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തെ നിശ്ശബ്ദമായ അടിമത്തംകൊണ്ട് മാത്രം സാധ്യമാകുന്ന താരത്തിലേക്കാണ് ഇന്ത്യൻ ഭരണകൂടം കാശ്മീരിനെ എത്തിച്ചത്. എല്ലാ മനുഷ്യാവകാശ ലംഘനങ്ങളും ദേശസുരക്ഷയുടെയും ദേശാഭിമാനത്തിന്റെയും ചെലവിൽ എഴുതിത്തള്ളാനാണ് ഭരണകൂടം നമ്മളോട് ആവശ്യപ്പെടുന്നത്. അതിനെ വകവെക്കാതെ നോക്കിയാൽ കാശ്മീരിൽ സംഭവിക്കുന്നതിനെക്കുറിച്ചുള്ള ശരിയായ ധാരണ നമുക്ക് ലഭിക്കും.
സൈന്യവും അർധസേനാ വിഭാഗങ്ങളും നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ കാശ്മീർ ജനതയുടെ ജനാധിപത്യ, രാഷ്ട്രീയാവകാശങ്ങളെ അടിച്ചമർത്താൻ വേണ്ടിയുള്ളതാണ്. അതിന്റെ ഭാഗമായാണ് ആ ജനതയുടെ ആത്മാഭിമാനത്തെയും സാമൂഹ്യ, രാഷ്ട്രീയ ജീവിതത്തെയും നിരന്തരം മുറിവേല്പിച്ചുകൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് കാശ്മീരികളാണ് 1980-കൾ മുതലിങ്ങോട്ട് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് മനുഷ്യർ ഇന്ത്യൻ സായുധ സേനകൾ പിടിച്ചുകൊണ്ടുപോയതിനുശേഷം അപ്രത്യക്ഷരായി. നൂറുകണക്കിന് കസ്റ്റഡി കൊലപാതകങ്ങൾ നടന്നു. വ്യാജ ഏറ്റുമുട്ടലുകളുടെ പരമ്പരയാണ് തുടരുന്നത്. ജനങ്ങളുടെ രാഷ്ട്രീയ പ്രതിഷേധങ്ങൾക്കു നേരെ അതിഭീകരമായ അടിച്ചമർത്തലുകൾ നടക്കുന്നു. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ ഏതൊരു ആധുനിക സമൂഹത്തെയും ലജ്ജിപ്പിക്കുന്ന തരത്തിൽ, അടിച്ചമർത്തൽ അടവുകളുടെ ഭാഗമായുണ്ടായി. മനുഷ്യാവകാശ പ്രവർത്തകരടക്കമുള്ള നിരവധി കാശ്മീരികളെ തടവിലാക്കി. ഇതിനൊക്കെ ശേഷം കാശ്മീർ ഇന്ത്യയുടെ സ്വർഗമാണ് എന്നൊക്കെപ്പറയുന്നത് സൈനികമുഷ്ക്കിന്റെ ബലത്തിൽ മാത്രമാണ് സാധ്യമാകുന്നത്.

1991 ഫെബ്രുവരി 23-നു ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായ 4 രജ്പുത്താന റൈഫിൾസ് കാശ്മീരിലെ രണ്ടു ഗ്രാമങ്ങളെ തെരച്ചിലിനായി വളഞ്ഞു (‘cordon and search’ operations). ഗ്രാമവാസികളിലെ പുരുഷന്മാരെ പുറത്താക്കി നിർത്തിയ സൈനികർ നൂറോളം സ്ത്രീകൾക്കുമേൽ ബലാത്സംഗമടക്കമുള്ള ലൈംഗികാതിക്രമങ്ങൾ നടത്തി. ചെറിയ കുട്ടികൾ മുതൽ വൃദ്ധകൾ വരെ ഇന്ത്യൻ സൈന്യത്തിന്റെ കൂട്ട ലൈംഗിക പീഡനങ്ങൾക്കിരകളായതായി ആരോപണമുയർന്നു. ഇന്ത്യ എന്ന രാജ്യത്തിന്റെ എത്ര പ്രദേശങ്ങളിൽ ഈ ഭരണകൂട ഭീകരതയുടെ വെറുങ്ങലിക്കുന്ന വാർത്തകളെത്തി? എത്ര ഇന്ത്യക്കാർക്ക് ഇതറിയാം? നമുക്കുവേണ്ടി ഇന്ത്യൻ ഭരണകൂടം കാശ്മീരിൽ നിന്ന് തരുന്നത് ഭരണകൂടം കാശ്മീരിനെ നമുക്ക് മുന്നിൽ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള വാർത്തകൾ മാത്രമാണ്. ഇന്ത്യയിലെ പൊതുസമൂഹത്തിന്റെ ‘കാശ്മീർ പ്രശ്‌നം’ വാസ്തവത്തിൽ ഭരണകൂടത്തിന്റെ പ്രചാരണപദ്ധതിയുടെ ഭാഗമായുണ്ടാകുന്ന ബോധമാണ്. “Do you remember Kunan Poshpora?” (Essar Batool, Ifrah Butt, Samreena Mushtaq, Munaza Rashid, Natasha Rather) എന്ന പുസ്തകം കുനാൻ പോഷ്പോറ സംഭവത്തിലെ ആക്രമിക്കപ്പെട്ട സ്ത്രീകളുടെ നേരനുഭവങ്ങളടക്കം ഇന്ത്യൻ ഭരണകൂടസേന അവിടെ നടത്തിയ ആക്രമണത്തിന്റെ ഓർമ്മപ്പെടുത്തലാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല എന്നതുകൂടി മനസിലാക്കണം. സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ ഒരു ഭരണകൂട അടിച്ചമർത്തൽ ആയുധമാണ്.

ജനങ്ങളുടെ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് നേരെ വെടിവെപ്പുകൾ നടത്തുകയും സാധാരണ മനുഷ്യരെ കൊല്ലുകയും ചെയ്യുന്നത് കാശ്മീരിലാകുമ്പോൾ അത് വെറും അക്കങ്ങൾ മാത്രമായി മാറുന്നു. കാശ്മീരിലെ രാഷ്ട്രീയ പ്രതിഷേധങ്ങളും തീവ്രവാദവും ശക്തിയാർജ്ജിച്ച 1990-കൾ മുതൽ ഇത്തരം വെടിവെപ്പുകൾ പതിവ് സംഭവങ്ങളാണ്. 1990 ജനുവരി 21-നു CRPF നടപടികൾക്കെതിരെ ജനങ്ങൾ നടത്തിയ പ്രകടനത്തിനുനേരെ ഗവ് കഡാലിൽ നടന്ന വെടിവെപ്പിൽ 50-ലേറെപ്പേരാണ് കൊല്ലപ്പെട്ടത്. ഇത്തരം നിരവധി വെടിവെപ്പുകൾ പിന്നീടുണ്ടായി. നിരായുധരായ ജനക്കൂട്ടത്തിനു നേരെയാണ് ഇതിൽ മിക്ക വെടിവെപ്പുകളും നടന്നിട്ടുള്ളത്.

2016 ജൂലായിൽ ബുർഹാൻ വാനി എന്ന 22 വയസുള്ള, ഹിസ്ബുൾ മുജാഹിദ്ദീൻ കമാണ്ടറായിരുന്ന കാശ്മീരി കൊല്ലപ്പെട്ടതിനെത്തുടർന്ന് കാശ്മീരിലെങ്ങുമുണ്ടായ വലിയ പ്രതിഷേധങ്ങൾക്ക് നേരെ നടത്തിയ സൈനിക, പൊലീസ് നടപടികളിൽ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റുകൾ ഉപയോഗിച്ചു നടത്തിയ വെടിവെപ്പുകളിൽ നൂറിലേറെപ്പേർക്കാണ് കാഴ്ച നഷ്ടപ്പെട്ടത്. ഇന്ത്യൻ ഭരണഘടന നൽകുന്ന പൗരാവകാശങ്ങൾപ്പോലും കാശ്മീരിൽ ഒരു മറയുമില്ലാതെ നിഷേധിക്കപ്പെടുന്നു. ഖുറാം പർവേസിനെപ്പോലുള്ള മനുഷ്യാവകാശ പ്രവർത്തകർ നീണ്ട നാളുകളായി തടവിലാണ്. ലോകത്തുതന്നെ ഭരണകൂടം ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് സേവനം റദ്ദാക്കിയ പ്രദേശങ്ങളിലൊന്നാണ് കാശ്മീർ. കാശ്മീരിലെ മാധ്യമങ്ങൾക്കെതിരെ നിരോധിക്കലും പ്രസിദ്ധീകരണം വിലക്കലും അടക്കമുള്ള നടപടികളാണ് ഇന്ത്യൻ ഭരണകൂടം കൈക്കൊണ്ടത്.
2019 ആഗസ്റ്റിൽ അനുഛേദം 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ 2019 ആഗസ്റ്റ് മുതൽ 2021 ഫെബ്രുവരി വരെയാണ് ഇന്ത്യൻ ഭരണകൂടം കാശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചത്. വാർത്താ മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ നടത്തിയ അടിച്ചമർത്തലിനെതിരെ മാധ്യമ പ്രവർത്തക അനുരാധ ഭാസിൻ നൽകിയ കേസിൽ സുപ്രീം കോടതി ഇത്തരത്തിൽ ആശയവിനിമയ സേവനങ്ങൾ നിർത്തിവെക്കുന്നതിലെ നീതിനിഷേധം ചൂണ്ടിക്കാട്ടി.
പാകിസ്ഥാനുമായുള്ള യുദ്ധം കൊണ്ടോ ഗാഗ്വാ വിളികൾക്കൊണ്ടോ യുദ്ധവെറിയുടെ അന്തരീക്ഷം രാജ്യത്തുണ്ടാക്കുന്നതുകൊണ്ടോ ഒന്നും തന്നെ കാശ്മീർ പ്രശനം പരിഹരിക്കാനാകില്ല.
ഇത്തരത്തിൽ ഒരു ജനാധിപത്യ സമൂഹത്തിന്റെ ജൈവികമായ വളർച്ചയ്ക്കുവേണ്ട എല്ലാ മാർഗങ്ങളും കാശ്മീരിന് മുന്നിൽ അടച്ചിട്ടുകൊണ്ടാണ് ഇന്ത്യൻ ഭരണകൂടം കാശ്മീർ പ്രശ്നം പരിഹരിച്ചതായി മേനി നടിക്കുന്നത്. വിനോദ സഞ്ചാരികളുടെ വർദ്ധനവ് കാശ്മീരിലെ ജനങ്ങൾക്ക് ഇന്ത്യൻ ഭരണകൂടത്തിന്റെ സൈനിക അടിച്ചമർത്തലിനെതിരെയുള്ള മനോഭാവത്തെയോ രാഷ്ട്രീയ സ്വയംനിർണ്ണയാവകാശത്തിനു വേണ്ടിയുള്ള മഹാഭൂരിപക്ഷം കാശ്മീരികളുടെയും ആവശ്യത്തെയോ ബാധിക്കുന്നതല്ല. ഒരു ജനതയുടെ രാഷ്ട്രീയ, അസ്തിത്വ പ്രശ്നങ്ങളെ വിനോദസഞ്ചാരം കൊണ്ട് മൂടിവെക്കാനാകില്ല.
പാകിസ്ഥാനുമായുള്ള യുദ്ധം കൊണ്ടോ ഗാഗ്വാ വിളികൾക്കൊണ്ടോ യുദ്ധവെറിയുടെ അന്തരീക്ഷം രാജ്യത്തുണ്ടാക്കുന്നതുകൊണ്ടോ ഒന്നും തന്നെ കാശ്മീർ പ്രശനം പരിഹരിക്കാനാകില്ല. കാരണം പ്രശ്നം കാശ്മീരിനുള്ളിലാണ്, അതിന്റെ പരിഹാരവും അവിടെത്തന്നെയാണ്. പാകിസ്ഥാൻ ജനാധിപത്യത്തിന്റെ രാഷ്ട്രീയരൂപം കൈവശമില്ലാത്തൊരു രാജ്യമാണ്. എത്രയോ പതിറ്റാണ്ടുകളായി സൈന്യമാണ് അവിടത്തെ സൂക്ഷ്മ, സ്ഥൂല നയങ്ങളെ നിശ്ചയിക്കുന്നത്. ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പാകിസ്ഥാന്റെ ജനിതകഘടനയിൽ ഉള്ളതാണ്. പാകിസ്ഥാനുമായി ഇന്ത്യക്കുള്ള പ്രശ്നങ്ങൾ ഒരളവോളം അതേ മാതൃകയിലാകാതെപ്പോയത് സാമാന്യമായി ഇന്ത്യയിൽ മതേതര ജനാധിപത്യ രാഷ്ട്രീയത്തിനായിരുന്നു ശക്തി എന്നതുകൊണ്ടായിരുന്നു. ഇപ്പോഴത് മാറുകയും തീവ്ര വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യൻ ഭരണകൂടത്തെ നിയന്ത്രിക്കുകയും ചെയ്യുമ്പോൾ അത്തരത്തിലൊരു സമീപനം ദുർബ്ബലമായിക്കഴിഞ്ഞു.

പാകിസ്ഥാനെ സംബന്ധിച്ച് ഇന്ത്യക്കെതിരെ കാശ്മീരിൽ പലതരത്തിലുള്ള സായുധ സംഘർഷങ്ങളുണ്ടാക്കാൻ കൂട്ടുനിൽക്കുകയും ചിലതിലെല്ലാം പങ്കാളികളാവുകയും ചെയ്യുന്നത് ആ രാജ്യത്തിന്റെ അസ്തിത്വത്തെ സാധൂകരിക്കുന്നതിനു കൂടിയാണ്. മുസ്ലീങ്ങൾക്ക് വേറൊരു രാജ്യമെന്ന ആവശ്യം മുസ്‌ലിം ലീഗും മുഹമ്മദാലി ജിന്നയും മുന്നോട്ടുവെച്ചതിൽ നിന്നാണ് പാകിസ്ഥാൻ ഉണ്ടാകുന്നത്. ഇന്ത്യ വിഭജന കാലത്ത് നടന്ന ഹിന്ദു- മുസ്‌ലിം- സിഖ് ലഹളയിൽ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണ് നടന്നത്. വാസ്തവത്തിൽ മുഹമ്മദാലി ജിന്ന മുസ്ലീങ്ങൾക്കൊരു രാഷ്ട്രം എന്ന ആവശ്യം ഉന്നയിച്ചുണ്ടാക്കിയതാണ് പാകിസ്ഥാൻ എങ്കിലും പാകിസ്ഥാനെ ഒരു ഇസ്‌ലാമിക രാജ്യമാക്കണം എന്ന അജണ്ട ജിന്നക്കില്ലായിരുന്നു. രാഷ്ട്രീയാധികാരത്തിനുള്ള വഴിയായാണ് ജിന്ന സങ്കുചിത വർഗീയതയെ ഉപയോഗിച്ചത്. എന്നാൽ മതാടിസ്ഥാനത്തിൽ രൂപപ്പെട്ട രാജ്യത്തിന്റെ ജനിതാഘടനയിലെ പ്രശ്നങ്ങൾ അതിനെ കടുത്ത മതയാഥാസ്ഥിതികത്വത്തിലേക്ക് നയിച്ചു എന്നതാണ് വാസ്തവം. ഒപ്പം, പാകിസ്ഥാനിലെ സാമാന്യമായ രൂപത്തിൽ മതേതര രാഷ്ട്രീയം പുലർത്തുന്ന രാഷ്ട്രീയകക്ഷികൾ ദുർബ്ബലമാക്കാനും സമ്പൂർണ്ണമായും സൈന്യത്തിന്റെയും പട്ടാള മേധാവികളുടെയും കൈകളിലേക്ക് അധികാരം കേന്ദ്രീകരിക്കാനും മതത്തെ ഒരു കുറുക്കുവഴിയാക്കി സൈന്യവും മറ്റ് രാഷ്ട്രീയകക്ഷികളും ഉപയോഗിച്ചു. പട്ടാള മേധാവിയും പിന്നീട് പാകിസ്ഥാന്റെ ഭരണാധികാരിയുമായ സിയാ ഉൽ ഹഖിന്റെ കാലത്ത് ഇത് അതിശക്തമായ അടിത്തറയുണ്ടാക്കി. അവിടുന്നിങ്ങോട്ട് ഒരിക്കലും പാകിസ്ഥാനിൽ ഇസ്‌ലാമിക മതതീവ്രവാദവും യാഥാസ്ഥിതികത്വവും രാഷ്ട്രീയാധികാരവും സൈന്യവും തമ്മിലുള്ള കൊളുത്തുകൾ ദുർബ്ബലമായിപ്പോയിട്ടില്ല.
പാകിസ്ഥാൻ താവളമാക്കിയ നിരവധിയായ ഇസ്‌ലാമിക തീവ്രവാദ സംഘടനകളും കാശ്മീരിനെ ഇസ്‌ലാമിക ജിഹാദ് നടത്തി മോചിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിടുന്നവരുമൊക്കയായ നിരവധി സംഘങ്ങൾ പാകിസ്ഥാനും അമേരിക്കയും ചേർന്നുണ്ടാക്കിയ ഒരു ആവാസവ്യവസ്ഥയെ കൊണ്ടുനടക്കുന്നുണ്ട്.
സോവിയറ്റ് യൂണിയന്റെ അഫ്‌ഗാനിസ്ഥാൻ ഇടപെടലിനെത്തുടർന്ന് അമേരിക്ക പാകിസ്ഥാനെ തങ്ങളുടെ ബിനാമിയായി ആയുധമണിയിക്കുകയും ഇസ്‌ലാമിക സായുധ തീവ്രവാദത്തെ വളർത്തിയെടുക്കുകയും ചെയ്തു. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നിരന്തരമായ സംഘർഷത്തിൽ നിലനിർത്താനും അമേരിക്കയ്ക്ക് പാകിസ്ഥാൻ ആവശ്യമായിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയും അഫ്‌ഗാനിസ്ഥാനിൽ താലിബാൻ മേധാവിത്തവും ലോക വ്യാപരകേന്ദ്രത്തിനു നേരെ നടന്ന ആക്രമണവുമെല്ലാം ചേർന്നുണ്ടാക്കിയ പുതിയ ആഗോളസാഹഹചര്യത്തിൽ അമേരിക്കയെ സംബന്ധിച്ച് അവർ പറഞ്ഞുവിട്ട എല്ലാ ഭൂതങ്ങളും അവരെയന്വേഷിച്ചു തിരിച്ചെത്താൻ തുടങ്ങി. മാത്രവുമല്ല പാകിസ്ഥാൻ അമേരിക്കയുടെ ഒരു അടിയന്തര സൗഹൃദപ്പട്ടികയിൽ എപ്പോഴുമുണ്ടാകേണ്ട രാജ്യമല്ലാതായി. ഇതിനർത്ഥം അമേരിക്കയ്ക്ക് പാകിസ്ഥാന് മുകളിലുള്ള താൽപ്പര്യവും അവരെക്കൊണ്ടുള്ള ആവശ്യവും അവസാനിച്ചു എന്നല്ല ആഗോള ഭൗമ രാഷ്ട്രീയ ഗുസ്തിയിൽ പാകിസ്ഥാന് ഇനി അമേരിക്കക്ക് വേണ്ടി പെട്ടന്നൊന്നും ചെയ്യാനില്ല എന്നാണ്.
എന്നാൽ പാകിസ്ഥാൻ താവളമാക്കിയ നിരവധിയായ ഇസ്‌ലാമിക തീവ്രവാദ സംഘടനകളും കാശ്മീരിനെ ഇസ്‌ലാമിക ജിഹാദ് നടത്തി മോചിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിടുന്നവരുമൊക്കയായ നിരവധി സംഘങ്ങൾ പാകിസ്ഥാനും അമേരിക്കയും ചേർന്നുണ്ടാക്കിയ ഒരു ആവാസവ്യവസ്ഥയെ കൊണ്ടുനടക്കുന്നുണ്ട്. ഇതിൽ കാശ്മീരിൽ ഭീകരവാദപ്രവർത്തനം നടത്തുന്ന സംഘങ്ങളിൽ പലതിനും പാകിസ്ഥാൻ ഭരണകൂടത്തിന്റെ പരസ്യവും രഹസ്യവുമായ പിന്തുണയുമുണ്ട്. പാകിസ്താന്റെ ആഭ്യന്തര സുരക്ഷയെത്തന്നെ കുഴപ്പത്തിലാക്കുന്ന തരത്തിൽ ഇസ്‌ലാമിക തീവ്രവാദി സംഘങ്ങൾ ശക്തമാണ്. എന്നാൽ സൈനിക താത്പര്യങ്ങളും ഇസ്‌ലാമിക മതസംഘങ്ങളും ജനാധിപത്യത്തിന്റെ ഛായയെപ്പോലും അകറ്റിനിർത്തുന്ന പാകിസ്ഥാനിൽ അടുത്തൊന്നും യുക്തിസഹമായൊരു ജനാധിപത്യ രാഷ്ട്രീയചർച്ചയുടെയോ സൈന്യത്തിനും ഇസ്‌ലാമിക സംഘങ്ങൾക്കും സ്വാധീനമില്ലാത്തൊരു രാഷ്ട്രീയ, സാമൂഹ്യ സംവിധാനത്തിന്റെയോ സാധ്യത തെളിയുന്നില്ല.

കാശ്മീരിലേക്ക് ഭീകരവാദികളെ പരിശീലനം നൽകി പറഞ്ഞയക്കുന്നതിൽ പാക്കിസ്ഥാനുള്ള പങ്ക് അത്ര രഹസ്യമല്ല. എന്നാൽ പാകിസ്താനുമായി യുദ്ധം ചെയ്തുകൊണ്ട് ആ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ കഴിയുമെന്ന തോന്നൽ മൗഢ്യമാണ്. പഹല്ഗാമിൽ ആക്രമണം നടത്തിയത് പരമാവധി നാലു പേരടങ്ങുന്ന ഒരു സംഘമാണ്. ഇത്തരം ചെറുസംഘങ്ങൾക്ക് കാശ്മീരിലേക്ക് നുഴഞ്ഞുകയറാനും ആക്രമണം നടത്താനുമൊക്കെ പാകിസ്ഥാൻ ഇനിയൊരു യുദ്ധത്തിൽ തോറ്റുപോയാലും കഴിയും. പുൽവാമ സംഭവത്തിനു ശേഷം ഇന്ത്യ നടത്തിയ ബാൽകോട്ട് ആക്രമണത്തിനു ശേഷം പാകിസ്ഥാനിൽ നിന്നുള്ള അതിർത്തി കടന്നുള്ള ഭീകരവാദമെന്ന് വിശേഷിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് വലിയ കുറവൊന്നും ഉണ്ടായില്ല. അതിനു കാരണം ഭീകരവാദപ്രവർത്തനങ്ങളുടെ സ്വഭാവമെന്നത് സൈനിക യുദ്ധമുറകൾക്കൊണ്ട് പരിഹരിക്കാവുന്ന തരത്തിലുള്ള വെല്ലുവിളികളല്ല ഉയർത്തുന്നത് എന്നതുകൊണ്ടാണ്.
യഥാർത്ഥ പ്രശ്നത്തിൽനിന്ന് ശ്രദ്ധ മാറ്റി, അതിർത്തിയിലെ സായുധ കലഹങ്ങളിലേക്കെത്തിക്കുകയാണ് രാഷ്ട്രീയലാഭമെന്നു കൂടി ഇരുരാജ്യങ്ങളിലേയും ഭരണകൂടങ്ങൾ തിരിച്ചറിയുന്നുണ്ട്.
വലിയ തോതിലുള്ള സൈനികനീക്കങ്ങൾക്കോ ആക്രമണങ്ങൾക്കോ തടയിടാനുള്ളതല്ലാതെ യുദ്ധം കൊണ്ട് ഇത്തരം ആക്രമണങ്ങളെ തടയാനാവില്ല. അതിനുവേണ്ടത് പ്രശ്നത്തിന്റെ അടിസ്ഥാനപരമായ കാരണങ്ങളെ, കാശ്മീർ ജനതയുടെ ജനാധിപത്യ സ്വയംനിർണ്ണായവകാശമെന്ന ആവശ്യത്തെ ജനാധിപത്യ ധീരതയോടെ അഭിമുഖീകരിക്കുകയാണ്.
പഹൽഗാം ആക്രമണത്തിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സിന്ധു നദീ ഉടമ്പടി (Indus Water Treaty) ഇന്ത്യ മരവിപ്പിച്ചു. ഇരുരാജ്യങ്ങളും വ്യോമപാതകൾ പരസ്പരം നിരോധിക്കുന്നതടക്കമുള്ള പല നടപടികളുമെടുത്തു. ഇതൊന്നും പ്രത്യക്ഷത്തിൽ യുദ്ധവെറിയുടെ അന്തരീക്ഷമുണ്ടാക്കാൻ ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളെ സഹായിക്കുമെന്നല്ലാതെ പ്രശ്നപരിഹാരത്തിലേക്കുള്ള വഴിയല്ല. നദീജല കരാറുകൾ ഇത്തരത്തിൽ മരവിപ്പിക്കുന്നതും വലിയ ജനസമൂഹത്തെ കൊടിയ ദുരിതത്തിലാഴ്ത്തുന്ന വിധത്തിൽ നദീജലത്തെ ഒരു യുദ്ധായുധമായി ഉപയോഗിക്കുന്നതും തെറ്റാണ്. അതുകൊണ്ടൊന്നുമല്ല കാശ്മീർ പ്രശ്നം പരിഹരിക്കേണ്ടത് എന്ന് ഇന്ത്യൻ ഭരണകൂടത്തിനുമറിയാം. എന്നാൽ യഥാർത്ഥ പ്രശ്നത്തിൽനിന്ന് ശ്രദ്ധ മാറ്റി, അതിർത്തിയിലെ സായുധകലഹങ്ങളിലേക്കെത്തിക്കുകയാണ് രാഷ്ട്രീയലാഭമെന്നുകൂടി ഇരുരാജ്യങ്ങളിലേയും ഭരണകൂടങ്ങൾ തിരിച്ചറിയുന്നുണ്ട്.

ഒരു സാമ്പ്രദായിക യുദ്ധം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വിജയിയെ കണ്ടെത്തി അവസാനിക്കുക ഏതാണ്ട് അസാധ്യമാണ്. ഇരുരാജ്യങ്ങളും ആണവായുധങ്ങൾ കൈവശമുള്ളവരായതുകൊണ്ട് അതിഭീതിദമായ സാഹചര്യമായിരിക്കും അത്തരത്തിലൊരു യുദ്ധം സൃഷ്ടിക്കുക. കാശ്മീരിന്റെ പേരിൽ ഒരു യുദ്ധത്തിനൊന്നും ആകെ തകർന്നിരിക്കുന്ന പാകിസ്ഥാന് താത്പര്യമില്ല എന്നതാണ് വാസ്തവം. ഇന്ത്യയിലെ ഹിന്ദുത്വ സർക്കാരിനും ഒരു യുദ്ധമെന്നതിനേക്കാൾ കാശ്മീരിനെ തങ്ങളുടെ ആഭ്യന്തര രാഷ്ട്രീയത്തിന് യോജിക്കുന്ന വിധത്തിൽ, മുസ്‌ലിം വിരോധത്തെ ആളിക്കത്തിക്കുന്ന തരത്തിൽ, സങ്കുചിത ദേശീയതയുടെയും സൈനികശക്തിയുടെയും ഒരു രംഗഭൂമിയാക്കി പ്രദർശിപ്പിച്ചു നിർത്താനാണ് താത്പര്യം. ഭൗമ രാഷ്ട്രീയ തർക്കങ്ങളുടെയും കുതർക്കങ്ങളുടെയും ഇടയിലാണ് കാശ്മീരികളുടെ കാശ്മീരിയത്തിന്റെ നിലനിൽപ്പിനായുള്ള പോരാട്ടം.
ഇന്ത്യൻ ഭരണകൂടം തിരിച്ചുപോക്കില്ലെന്ന മട്ടില്ല കാശ്മീരിന്റെ ഭരണഘടനപരമായ സവിശേഷാവകാശം എടുത്തുകളഞ്ഞതോടെ ഇനി കാശ്മീർ പ്രശ്നത്തിൽ കാശ്മീരികളുമായുള്ള ജനാധിപത്യ സംവാദത്തിന്റെ സാധ്യതകളെത്തന്നെ വലിയ ശബ്ദത്തിൽ അവസാനിപ്പിക്കുകയാണ് ചെയ്തത്. അനുഛേദം 370 എടുത്തുകളയരുതെന്നും പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെടാൻ മുഖ്യധാര രാഷ്ട്രീയകക്ഷികൾക്ക് ആശങ്ക തോന്നുന്നതരത്തിൽ ഹിന്ദുത്വ രാഷ്ട്രീയം സങ്കുചിത ദേശീയതയുടെ കാലാവസ്ഥ സൃഷ്ടിക്കുകയാണ്. ഒരു ജനാധിപത്യ സമൂഹമെന്ന നിലയിൽ നാമതിനെ മറികടന്നേ മതിയാകൂ.
ഭരണകൂടം പറഞ്ഞുണ്ടാക്കുന്ന നുണകളിലല്ല കാശ്മീർ പ്രശ്നത്തിനെ മനസിലാക്കേണ്ടത്. ഇന്ത്യയിൽ നമ്മൾ കാണുന്ന ഭൂപടമല്ല ജമ്മു കാശ്മീർ. ഒരു ഭാഗം ഇന്ത്യയും മറ്റൊരു ഭാഗം പാകിസ്ഥാനും വേറൊരുഭാഗം ഭാഗം ചൈനയും കൈവശം വെച്ചിരിക്കുന്ന ഒരു ഭൂപ്രദേശമാണ് കാശ്മീർ. പക്ഷെ ഇത്തരത്തിലൊരു ഭൂപടം എവിടെയെങ്കിലും കാണിച്ചാൽ ഇന്ത്യയിലത് രാജ്യദ്രോഹക്കുറ്റമാണ്. ഭാവനകളും കള്ളങ്ങളുംകൊണ്ട് ചരിത്രപരമായ രാഷ്ട്രീയപ്രശ്നങ്ങളെ മറച്ചുവെക്കുന്ന ഭരണകൂട പരിപാടിയിൽ കാശ്മീർ പ്രശ്നം ഒതുങ്ങിപ്പോകില്ല. കാശ്മീരിന് വേണ്ടത് കാശ്മീരിന്റെ വർത്തമാനവും ഭാവിയും നിശ്ചയിക്കാൻ കാശ്മീരികൾക്ക് വേണ്ട രാഷ്ട്രീയ സ്വാതന്ത്ര്യമാണ്. അതില്ല എന്നതാണ് വാസ്തവത്തിൽ കാശ്മീർ പ്രശ്നത്തിന്റെ കാതൽ. അതിനെ എല്ലാവിധത്തിലും അടിച്ചമർത്തുന്ന സംവിധാനം ഇന്ത്യൻ ഭരണകൂടവും അതിന്റെ സൈനിക ശേഷിയുമാണ്. സൈന്യത്തിന്റെ പിൻബലമില്ലാതെ ഒരു ദിവസം പോലും കാശ്മീരിൽ ഇന്ത്യക്ക് സ്വാധീനം നിലനിർത്താനാകില്ല എന്നതാണ് യാഥാർത്ഥ്യം. ഒരു ജനതയെ മുഴുവൻ ചരിത്രപരമായ രാഷ്ട്രീയ വഞ്ചനയുടെയും ഭീകരമായ അടിച്ചമർത്തലുകളിലൂടെയും എതിര്പക്ഷത്തുനിർത്തിയിട്ടാണ് അവരുടെ ഉപജീവനമാർഗമായ വിനോദസഞ്ചാരികൾ വരുമ്പോൾ അവരതിനെ സ്വീകരിക്കുന്നത് ഇന്ത്യൻ ഭരണകൂടവുമായുള്ള സൗഹൃദമായി വ്യാഖ്യാനിക്കുന്നത്. ഇപ്പോഴും പഹൽഗാം ആക്രമണത്തിന് പിന്നാലെ ബുൾഡോസറുകൾ ഉപയോഗിച്ച് വീടുകൾ തകർത്തിട്ടാണ് ഇന്ത്യൻ ഭരണകൂടം കാശ്മീരിൽ ഭീകരവാദ വിരുദ്ധ പ്രവർത്തനം നടത്തുന്നത്. സുപ്രീം കോടതി പാടില്ലെന്ന് വിലക്കിയ ബുൾഡോസർ പകവീട്ടൽ എത്ര സുഗമമായാണ് കാശ്മീരിൽ നടപ്പാക്കുന്നത്!
കാശ്മീർ ജനതയുടെ ജനാധിപത്യ കർതൃത്വത്തെ പൂർണ്ണമായും അംഗീകരിക്കുകയും ചെയ്യാതെ കാശ്മീർ പ്രശ്നത്തിന് പരിഹാരമുണ്ടാകില്ല. കാശ്മീരിന് പുറത്തുള്ള ഇന്ത്യക്കാരുടെ ദേശാഭിമാന നാടകങ്ങളിലെ വില്ലൻ വേഷം കെട്ടേണ്ട ബാധ്യത കാശ്മീരികൾക്കു മുകളിൽ അടിച്ചേൽപ്പിക്കരുത്.
ഹിന്ദുത്വ രാഷ്ട്രീയ സർക്കാർ അധികാരത്തിലിരിക്കുന്നിടത്തോളം കാശ്മീർ ജനതയുമായി ജനാധിപത്യ സംവാദത്തിന്റെയോ സംഭാഷണങ്ങളുടെയോ യാതൊരു സാധ്യതയുമില്ല എന്നതാണ് നിർഭാഗ്യകരമായ യാഥാർത്ഥ്യം. അനുഛേദം 370 റദ്ദാക്കിയ നടപടി പാർലമെന്റിൽപ്പോലും വേണ്ട രീതിയിൽ ചർച്ച ചെയ്യാതെ ഒരു രഹസ്യ സൈനിക നടപടിപോലെയാണ് നടപ്പാക്കിയത് എന്നത് ഈ വിഷയത്തിൽ ബി ജെ പി സർക്കാരിന്റെ സമ്പൂർണ്ണ സൈനികസമീപനത്തെയാണ് വെളിപ്പെടുത്തുന്നത്. അത്തരത്തിലുള്ള ജനാധിപത്യവിരുദ്ധ സാധ്യമാക്കുന്ന തരത്തിൽ കാശ്മീർ പ്രശ്നത്തെ എത്തിച്ചതിൽ നെഹ്‌റു മുതൽക്കുള്ള കോൺഗ്രസ് സർക്കാരുകൾക്കും വലിയ പങ്കുണ്ട്. ഷേഖ് അബ്ദുള്ളയെ നീണ്ട കാലം തടവിലിട്ട നെഹ്‌റു മുതൽ 1987-ലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ച രാജീവ് ഗാന്ധി സർക്കാരടക്കമുള്ള കോൺഗ്രസ് സർക്കാരുകൾക്ക് കാശ്മീർ ജനതയുടെ ദുരിതപർവ്വങ്ങളിലുള്ള പങ്ക് ഒട്ടും ചെറുതല്ല. ഇന്ത്യ എന്ന രാജ്യത്തിന്റെ നിർമ്മിതിയിൽ പൂർത്തിയാകാത്ത ചർച്ചയാണ് കാശ്മീരികളുമായ് ബാക്കിയുള്ളത്. അത് നടത്തുകയും അതിൽ കാശ്മീർ ജനതയുടെ ജനാധിപത്യ കർതൃത്വത്തെ പൂർണ്ണമായും അംഗീകരിക്കുകയും ചെയ്യാതെ കാശ്മീർ പ്രശ്നത്തിന് പരിഹാരമുണ്ടാകില്ല. കാശ്മീരിന് പുറത്തുള്ള ഇന്ത്യക്കാരുടെ ദേശാഭിമാന നാടകങ്ങളിലെ വില്ലൻ വേഷം കെട്ടേണ്ട ബാധ്യത കാശ്മീരികൾക്കു മുകളിൽ അടിച്ചേൽപ്പിക്കരുത്.

കാശ്മീർ വിഷയത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഗവേഷക പണ്ഡിതരിലൊരാളായിരുന്ന എ.ജി.നൂറാനി തന്റെയൊരു ലേഖനത്തിൽ, പശ്ചിമ ബംഗാളിലെ ഇടതുമുന്നണി സർക്കാരിലെ ധനമന്ത്രിയായിരുന്ന, സാമ്പത്തികവിദഗ്ധനും രാഷ്ട്രീയ ബുദ്ധിജീവിയുമായ അശോക് മിത്ര ടെലഗ്രാഫ് പത്രത്തിൽ എഴുതിയ ഒരു ലേഖനത്തിൽ നിന്നുള്ള വരികളെ, അതിനെ ശരിവെച്ചുകൊണ്ട് ഉദ്ധരിക്കുന്നുണ്ട്.

അതിങ്ങനെയാണ്: ‘‘Behind the façade of the constitutional apparatus rests the nitty-gritty of rude fact: the Valley is an occupied territory; remove for a day India’s Army and security forces and it is impossible to gauge what might transpire at the next instant. Some of the stone-pelters may nurse illusions about Pakistan, some may think in terms of a sovereign, self-governing Kashmir, but they certainly do not want to be any part of India … the great Indian nation, with its load of civilisation stretching 5,000 years, is extraordinarily mum… The debauching of civilisation in Kashmir, no matter what its underlying reason, creates no ripples. One is suddenly hit by a fearsome realisation Indians by and large do not perhaps feel at all, this way or that, about the Valley’s people. In other words, the Indian nation is alienated from Kashmir” ( The Telegraph , August 27, 2010).

മറ്റെല്ലാത്തിനുമപ്പുറം കാശ്മീർ താഴ് വര ഒരു അധിനിവേശ പ്രദേശമാണെന്നാണ് അശോക് മിത്ര പറഞ്ഞത്. ഇന്ത്യൻ സൈന്യത്തെയും സുരക്ഷാ സേനകളെയും ഒരു ദിവസത്തേക്ക് മാറ്റിയാൽ എന്താണ് സംഭവിക്കുക എന്നത് കണക്കുകൂട്ടാൻ പോലുമാകില്ല. …കല്ലെറിയുന്ന പ്രതിഷേധക്കാരിൽ ചിലർ പാകിസ്ഥാനിൽ ചേരുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്നുണ്ടാകാം, ചിലർ സ്വതന്ത്ര കാശ്മീരായിരിക്കും ആഗ്രഹിക്കുന്നത്; എന്നാൽ ഏവരാലും നിശ്ചയമായും ഇന്ത്യക്കൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നില്ല. …5000 വർഷത്തെ നാഗരികതയുടെ പാരമ്പര്യമുള്ള ഇന്ത്യ അസാധാരണമാം വിധത്തിൽ മൗനത്തിലാണ്. കാശ്മീരിന്റെ നാഗരികതയെ, എന്തൊക്കെ കാരണങ്ങളിലായാലും തകർക്കുന്നത് ഇവിടെ ഒരു ചലനവും ഉണ്ടാക്കുന്നില്ല. താഴ് വരയിലെ ജനങ്ങളെക്കുറിച്ച് ഇന്ത്യക്കാർക്ക് ഒന്നും തോന്നുന്നില്ല എന്ന ഭയപ്പെടുത്തുന്ന തിരിച്ചറിവാണ് നമുക്കുണ്ടാകുന്നത്. മറ്റുതരത്തിൽപ്പറഞ്ഞാൽ ഇന്ത്യ എന്ന രാഷ്ട്രം കാശ്മീരിൽ നിന്നും അന്യവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന് അശോക് മിത്ര പറയുന്നു.
ഇത് ഇന്ത്യൻ സമൂഹം വീണ്ടും പറയേണ്ടതുണ്ട്. കാശ്മീർ നിങ്ങൾക്കുവേണ്ടിയുണ്ടാക്കിയ വിനോദസഞ്ചാര കേന്ദ്രമല്ല. അതൊരു ജനതയുടെ ജീവിതപ്രദേശമാണ്. അവിടെ ഇന്ത്യയുടെ സൈനികഭരണത്തിലൂടെ ഒരു പ്രശ്നവും പരിഹരിക്കാൻ പോകുന്നില്ല. വഞ്ചിക്കപ്പെട്ടൊരു ജനതയാണ് കാശ്മീരികൾ. അവർക്ക് ജനാധിപത്യത്തിന്റെ രാഷ്ട്രീയഭാഷയിലുള്ള, പരസ്പരബഹുമാനമുള്ള, തുല്യനിലയിലുള്ള ചർച്ചകൾക്കും സംഭാഷണങ്ങൾക്കും രാഷ്ട്രീയ പരിഹാരത്തിനും അർഹതയുണ്ട്.