ലെഫ്റ്റ് കേരള മുറിവുകൾ

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ വൻ തിരിച്ചടിയുടെ കാരണങ്ങൾ വിശലകനം ചെയ്യുന്നു, വി.കെ. ബാബു.

ലോക്സഭാ തിരഞ്ഞെടുപ്പുഫലം പൊതുവിൽ ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ച് ആശ്വാസകരമാണ്. എൻ ഡി എ ഭരണം നിലനിർത്തിയെങ്കിലും ബി ജെ പിക്ക് തനിച്ച് കേവല ഭൂരിപക്ഷം ലഭിച്ചില്ല എന്നത് പ്രതീക്ഷ നിലനിർത്താനുതകുന്നതാണ്.
മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി ബി ജെ പി മുന്നണി 400 സീറ്റ് കടക്കുമെന്ന മാധ്യമപ്രചാരണത്തിന്റേയും എക്സിറ്റ് പോൾ ഫലങ്ങളുടേയും അന്തരീക്ഷത്തിൽ ഇത് ജനാധിപത്യത്തിലുള്ള വിശ്വാസത്തെ ബലപ്പെടുത്തുന്ന ഒന്നാണ്. ജനങ്ങളുടെ ഇടപെടലിന്റെ സാധ്യത നിലനിൽക്കുന്നു എന്നതിന്റെ സൂചനയാണിത്. സംഘപരിവാർ ഫാഷിസത്തിനെതിരെ രൂപപ്പെട്ട മതേതര ജനാധിപത്യ കക്ഷികളുടെ വിശാലവേദിയായ ‘ഇന്ത്യ’ മുന്നണി മികച്ച പ്രകടനം കാഴ്ചവെച്ചു എന്നത് ചരിത്രപരമായി പ്രാധാന്യമുള്ള നേട്ടമാണ്. ഹിന്ദി ഹൃദയഭൂമിയിലെ മുന്നേറ്റം പ്രത്യേകിച്ച്. ഇന്ത്യൻ ബഹുസ്വരതയുടെ ആവിഷ്കാരം എന്ന നിലയിൽ വിവിധ സംസ്ഥാനങ്ങളിലെ മതേതര ജനാധിപത്യ പാർട്ടികളുടെ മുന്നേറ്റവും ആഹ്ളാദമുണ്ടാക്കുന്നതാണ്.

എന്നാൽ, ഇന്ത്യയിലെ  ഇടതുകക്ഷികൾക്ക് ശ്രദ്ധേയമായ നേട്ടമൊന്നുമുണ്ടാക്കാനായില്ല ഈ മുന്നേറ്റങ്ങൾക്കിടയിലും എന്നത് നിരാശാജനകമാണ്. രണ്ട് ദശകങ്ങൾക്കു മുമ്പുള്ള കാലഘട്ടത്തിൽ ലോകസഭയിൽ  60- ൽപരം സീറ്റുണ്ടായിരുന്ന ഇടതുപക്ഷത്തിന് ഈ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 9 സീറ്റു മാത്രമാണ്. 2019- നെ അപേക്ഷിച്ച് ഇത് അൽപം കൂടുതലാണ് എന്ന് പറയാമെങ്കിലും കാര്യമായ മുന്നേറ്റമല്ല. ഇടതുപക്ഷത്തിന് സീറ്റു വർദ്ധിപ്പിക്കാൻ കഴിയും എന്ന് പ്രതീക്ഷിച്ചിരുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തുടർഭരണം നേടിയ കേരളത്തിലായിരുന്നു. പക്ഷേ നിലവിലുണ്ടായിരുന്ന ഒരു സീറ്റ് എന്ന അവസ്ഥ നിലനിർത്താൻ മാത്രമാണ് എൽ ഡി എഫിന് സാധിച്ചത്. കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയുടെ കാരണങ്ങൾ ആഴത്തിൽ വിശകലനം ചെയ്യും എന്ന് സി പി എം  വ്യക്തമാക്കിയിട്ടുണ്ട്. ഈ ദിശയിൽ നിരവധി വിശകലനങ്ങൾ വരുന്നുണ്ട്. വ്യത്യസ്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. കേരളത്തിൽ ബി ജെ പി മുന്നണിക്കുണ്ടാക്കാൻ കഴിഞ്ഞ വോട്ടുവർദ്ധനയും ഗൗരവമായി അപഗ്രഥിക്കപ്പെടേണ്ടതുണ്ട്.

രണ്ട് ദശകങ്ങൾക്കു മുമ്പുള്ള കാലഘട്ടത്തിൽ ലോകസഭയിൽ  60- ൽപരം സീറ്റുണ്ടായിരുന്ന ഇടതുപക്ഷത്തിന് ഈ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 9 സീറ്റു മാത്രമാണ്.

കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം സി പി എമ്മിന് ഭാവിയിൽ നിർണ്ണായകമായി തീരും എന്നുറപ്പാണ്. പാർട്ടിക്ക് ആകെ ലഭിച്ച നാലു സീറ്റുകളിൽ മൂന്നും കോൺഗ്രസ് ഉൾപ്പെടുന്ന ‘ഇന്ത്യ’ സഖ്യത്തിനൊപ്പം മത്സരിച്ച സംസ്ഥാനങ്ങളിൽ നിന്നാണ് എന്നത് ശ്രദ്ധേയമാണ്. ഇത് പാർട്ടിയുടെ കേരള ഘടകത്തിന്റെ മേധാവിത്വം അയയുന്നതിന് കാരണമായേക്കാം. കോൺഗ്രസ് നേതൃത്വം നൽകുന്ന ‘ഇന്ത്യ’ മുന്നണിയിൽ ജൂനിയർ പാർട്നറായി തുടരുക എന്നത് കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ സി പി എമ്മിന് വിഷമമില്ലാത്ത കാര്യമാണ്. എന്നാൽ കേരളത്തിൽ മുഖ്യ എതിരാളി കോൺഗ്രസ് നേതൃത്വം നൽകുന്ന യു ഡി എഫ് ആയിരിക്കേ ഇത് എങ്ങനെ പ്രാവർത്തികമാക്കും എന്നതാണ് പാർട്ടിയെ കുഴയ്ക്കുന്ന പ്രശ്നം. ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ പാർട്ടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും തയ്യാറാകുമോ എന്നതാണ് പ്രസക്തം. അതിലെ കുരുക്ക് എളുപ്പം അഴിച്ചെടുക്കാവുന്ന ഒന്നല്ല.

കമ്യൂണിസ്റ്റ് രീതിയനുസരിച്ച് ദേശീയ രാഷ്ട്രീയത്തിലെ മുഖ്യ വൈരുദ്ധ്യത്തിന് കീഴ്‍പ്പെടുത്തിയാണ് സംസ്ഥാനങ്ങളിലെ വൈരുദ്ധ്യത്തെ കൈകാര്യം ചെയ്യേണ്ടത്. ഇതിനുള്ള സന്നദ്ധത പ്രകടിപ്പിക്കാൻ സി പി എമ്മിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഈ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടർമാരുടെ മുമ്പിൽ സംഘപരിവാർ വിരുദ്ധപക്ഷത്ത് നിലയുറപ്പിച്ചിരുന്ന രാഷ്ട്രീയ മുന്നണികളായിരുന്നു എൽ.ഡി.എഫും യു.ഡി.എഫും. ഇതിലേതെങ്കിലുമൊന്നിനെ തിര‍ഞ്ഞെടുക്കുക എന്നതായിരുന്നു മതേതര ജനാധിപത്യ പൊതുമണ്ഡലത്തിന് ചെയ്യാനുണ്ടായിരുന്നത്. പ്രത്യേകിച്ച് സജീവ പാർട്ടിപ്രവർത്തനമില്ലാത്ത പ്രസ്തുത മണ്ഡലത്തിലുള്ളവരെ സംബന്ധിച്ച്. രണ്ട് ചോയിസുകളിൽ ഒന്ന് തിരഞ്ഞെടുക്കാം എന്ന അവസ്ഥ. എന്തുകൊണ്ട് തങ്ങളെ തെരഞ്ഞെടുക്കണം എന്നതു സംബന്ധിച്ച് ഇരു മുന്നണികളും ഈ മണ്ഡലത്തിനു മുമ്പാകെ ന്യായവാദങ്ങൾ നിരത്തി. അതുപോലെ സി എ എ, ഏകീകൃത സിവിൽകോഡ്, മുത്തലാഖ് നിയമം തുടങ്ങി സംഘപരിവാർ സർക്കാർ നടപ്പാക്കിയതും അവരുടെ ഭാവി അജണ്ടയിലുള്ളതുമായ നിയമങ്ങളുടെ മുഖ്യ ഇരകളാകുന്ന മുസ്‍ലിം ജനതയുടെ മുമ്പിലും എന്തുകൊണ്ട് തങ്ങളെ തെരഞ്ഞെടുക്കണം എന്ന കാര്യത്തിൽ ഇരുമുന്നണികളും വിശദീകരണം നടത്തി.

കേരളത്തിലെ സി പി എമ്മിനെ സംബന്ധിച്ച് സംസ്ഥാന രാഷ്ട്രീയത്തിലെ മുഖ്യ വൈരുദ്ധ്യവും ദേശീയ രാഷ്ട്രീയത്തിലെ മുഖ്യ വൈരുദ്ധ്യവും വ്യത്യസ്തമാണ്. അതാണ് യഥാർത്ഥത്തിലുള്ള കേന്ദ്ര പ്രശ്നം.

ഇന്ത്യ എന്ന വിശാലമായ രാഷ്ട്രത്തിലെ എല്ലാ മേഖലകളിലും സാന്നിദ്ധ്യമുള്ളതും കേന്ദ്രത്തിൽ സർക്കാറിന് നേതൃത്വം കൊടുക്കാൻ കഴിവുള്ളതെന്ന് ന്യായമായും കരുതാവുന്നതുമായ രാഷ്ട്രീയകക്ഷി എന്ന നിലയിൽ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഐക്യ ജനാധിപത്യമുന്നണിയെ തിരഞ്ഞടുക്കണം എന്നതായിരുന്നു അവരുടെ പ്രധാന വാദം. എന്നാൽ സംഘപരിവാറിനെതിരായ പോരാട്ടത്തിൽ വിശ്വസനീയതയില്ലാത്ത ട്രാക്ക് റിക്കാർഡാണ് കോൺഗ്രസിനുള്ളതെന്നും അതിനാൽ കോൺഗ്രസിന് സംഘപരിവാറിനെ ഫലപ്രദമായി ചെറുക്കാൻ കഴിയില്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി വാദിച്ചു. തിരഞ്ഞെടുപ്പുഫലം വന്നപ്പോൾ തെളിഞ്ഞത് ഭൂരിപക്ഷം വോട്ടർമാരും ഐക്യ ജനാധിപത്യ മുന്നണിയുടെ വാദങ്ങളെ കണക്കിലെടുത്തു എന്നാണ്. ഇത് സ്വാഭവികമെന്ന് കരുതാവുന്നതേയുള്ളൂ.

കേരളത്തിലെ സി പി എമ്മിനെ സംബന്ധിച്ച് സംസ്ഥാന രാഷ്ട്രീയത്തിലെ മുഖ്യ വൈരുദ്ധ്യവും ദേശീയ രാഷ്ട്രീയത്തിലെ മുഖ്യ വൈരുദ്ധ്യവും വ്യത്യസ്തമാണ്. അതാണ് യഥാർത്ഥത്തിലുള്ള കേന്ദ്രപ്രശ്നം. ഇത് പരിഹരിക്കുന്നതിന് കൃത്യമായ ഒരു പദ്ധതിയും അടവും തന്ത്രവും പാർട്ടിക്കും എൽ ഡി എഫിനും ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നതാണ് തോൽവിയുടെ കാരണങ്ങളിലൊന്ന്. കമ്യൂണിസ്റ്റ് രീതിയനുസരിച്ച് ദേശീയ രാഷ്ട്രീയത്തിലെ മുഖ്യ വൈരുദ്ധ്യത്തിന് കീഴ്‍പ്പെടുത്തിയാണ് സംസ്ഥാനങ്ങളിലെ വൈരുദ്ധ്യത്തെ കൈകാര്യം ചെയ്യേണ്ടത്. ഇതിനുള്ള സന്നദ്ധത പ്രകടിപ്പിക്കാൻ സി പി എമ്മിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

വി.പി. സിംഗ് സർക്കാരിനെ ഒരു ഭാഗത്തുനിന്ന് ഇടതുപക്ഷവും മറുഭാഗത്ത് നിന്നും ബി ജെ പിയും പിന്തുണച്ചതുൾപ്പെടെ മുസ്‍ലിം ജനസാമാന്യത്തിന്റെ ബോധത്തിൽ സംശയങ്ങൾ ശേഷിക്കുന്നുണ്ട് എന്നതാണ് വാസ്തവം.

ദേശീയ രാഷ്ട്രീയത്തിലെ സി പി എമ്മിന്റെ ഇടപെടലുകൾ വലിയൊരു കാലയളവിലുനീളം കോൺഗ്രസിനെ മുഖ്യശത്രുവായി കണ്ടുകൊണ്ടായിരുന്നു. എന്നാൽ അതേ കാലയളവിൽ ഇന്ത്യയുടെ ഭരണം കൈകാര്യം ചെയ്യാൻ തക്കവണ്ണം ഹിന്ദുത്വശക്തികൾ വളരുന്നുണ്ടായിരുന്നു. ഇക്കാലയളവിൽ കോൺഗ്രസിനെതിരായ രാഷ്ട്രീയ പ്രയോഗങ്ങളെ ഹിന്ദുത്വശക്തികൾക്ക് ഒരിക്കലും അനുകൂലമായി വരാതെ നടത്തുക എന്ന കാര്യത്തിൽ ഇടതുപക്ഷം വേണ്ടത്ര വിജയിച്ചില്ല. ഇത് കേരളത്തിലെ മുസ്‍ലിം ന്യൂനപക്ഷത്തിന്റെ മനസ്സിൽ ഇടതുപക്ഷത്തിന്റെ നേർക്ക് സംശയം ജനിപ്പിച്ച കാര്യമാണ്. വി.പി. സിംഗ് സർക്കാരിനെ ഒരു ഭാഗത്തുനിന്ന് ഇടതുപക്ഷവും മറുഭാഗത്ത് നിന്നും ബി ജെ പിയും പിന്തുണച്ചതുൾപ്പെടെ മുസ്‍ലിം ജനസാമാന്യത്തിന്റെ ബോധത്തിൽ സംശയങ്ങൾ ശേഷിക്കുന്നുണ്ട് എന്നതാണ് വാസ്തവം. ഒന്നാം യു പി എ മന്ത്രിസഭയ്ക്കുള്ള പിന്തുണ 2008-ൽ ഇടതുപക്ഷം പിൻവലിച്ചതും അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. ഇത്തരം അടവുകളും തന്ത്രങ്ങളും ഫലത്തിൽ ബി ജെ പി യെ സഹായിച്ചിട്ടേയുള്ളൂ എന്ന അഭിവീക്ഷണത്തോടൊപ്പമാണ് കേരളത്തിലെ മുസ്‍ലിം ജനസാമാന്യം നിന്നത്. ഇത് ഇടതുപക്ഷത്തിന്റെ തോൽവിയെ കനത്തതാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

പത്ത് നിയോജകമണ്ഡലങ്ങളിൽ യു ഡി എഫ് ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം നേടി. അതിൽ ഭൂരിഭാഗവും മുസ്‍ലിം ജനസംഖ്യ താരതമ്യേന കൂടുതലുള്ള മലബാർ മേഖലയിൽ നിന്നായിരുന്നു.

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനരീതിയോട് വോട്ടർമാർക്ക് കടുത്ത പ്രതിഷേധമുണ്ടായിരുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. ക്ഷേമപ്രവർത്തനങ്ങൾ മന്ദഗതിയിലായതും സാമൂഹ്യസുരക്ഷാ നടപടികൾ ഫലപ്രദമാകാതെ വന്നതും വോട്ടർമാരിൽ അപ്രീതിയുണ്ടാക്കി. മുഖ്യമന്ത്രി നേതൃത്വം നൽകുന്ന ആഭ്യന്തരവകുപ്പിന്റെ വൻ പരാജയവും ജനങ്ങളുടെ എതിർപ്പ് ക്ഷണിച്ചുവരുത്തി. ഇതിനെല്ലാം പുറമെ തുടർഭരണം ലഭിച്ചതിന്റെ  അഹങ്കാരപൂർണമായ ഇടപെടൽ ജനങ്ങളുടെ വിചാരണയ്ക്ക് വിധേയമായി. ആരോഗ്യരംഗത്തുണ്ടായ വലിയ വീഴ്ചകളും ജനങ്ങളെ സർക്കാരിനെതിരെ തിരിയാനിടയാക്കി. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളല്ല ലോകസഭാ തിരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെടുക എന്നത് സാങ്കേതികമായി ശരിയാണെങ്കിലും തങ്ങളുടെ ജീവിതദുരിതങ്ങൾക്ക് കാരണമായി എന്ന് വോട്ടർമാർ കരുതുന്ന ഒരു സർക്കാരിനെതിരെയുള്ള വികാരം ഏത് വോട്ടീംഗിലും പ്രതിഫലിക്കുമെന്നുറപ്പാണ്. ഇടതു സർക്കാരിനെതിരെയുള്ള വോട്ടുകൂടിയാണ് തീർച്ചയായും ഈ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തപ്പെട്ടത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന നവകേരളയാത്ര പൗരപ്രമുഖരെ മാത്രം കണക്കിലെടുത്തപ്പോൾ അത് സാധാരണ പൗരർ  പരിഗണനാ മണ്ഡലത്തിന് പുറത്താവുകയാണെന്ന വികാരം ഉണ്ടാക്കി. ബഹുസ്വര ജനാധിപത്യത്തോട് പ്രതിബദ്ധതയും സംവാദസന്നദ്ധതയുമുള്ള നേതാക്കളോടാണ് ജനങ്ങൾക്ക് പ്രിയമുണ്ടാവുകയുള്ളൂ.

സി എ എ നടപ്പാക്കുന്നതിനെരായി നടത്തിയ സമരങ്ങളും പലസ്തീൻ ഐക്യദാർഢ്യവുമെല്ലാം വലിയ തോതിൽ മുസ്‍ലിം ജനവിഭാഗത്തിന്റെ വോട്ടുകൾ നേടിയെടുക്കാൻ കാരണമായിത്തീരുമെന്നുള്ള സി പി എമ്മിന്റെ കണക്കുകൂട്ടലുകൾ തെറ്റി.

സി എ എ നടപ്പാക്കുന്നതിനെരായി നടത്തിയ സമരങ്ങളും പലസ്തീൻ ഐക്യദാർഢ്യവുമെല്ലാം വലിയ തോതിൽ മുസ്‍ലിം ജനവിഭാഗത്തിന്റെ വോട്ടുകൾ നേടിയെടുക്കാൻ കാരണമായിത്തീരുമെന്നുള്ള സി പി എമ്മിന്റെ കണക്കുകൂട്ടലുകൾ തെറ്റി. അത്തരം വോട്ടുമായി ബന്ധപ്പെട്ട കണക്കുകൂട്ടലുകൾ പ്രസ്തുത കാമ്പയിനുകളുടേയും സമാന പ്രക്ഷോഭങ്ങളുടേയും പിന്നിലുണ്ടായിരുന്നില്ലെന്ന് പാർട്ടി അവകാശപ്പെടുമെങ്കിലും അതുണ്ടായിരുന്നു എന്നതാണ് വാസ്തവം. മുസ്‍ലിം സമൂഹം ഇത്തരം കാര്യങ്ങളിൽ കൃത്യമായി ഓഡിറ്റിംഗ് നടത്തുന്നുണ്ട്.  മുസ്‍ലിം ന്യൂനപക്ഷം അതിനെ കണ്ടത് വോട്ടിനുവേണ്ടിയുള്ള അടവുനയങ്ങളായി മാത്രമാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. പ്രത്യേകിച്ച്, മലബാറിൽ യു ഡി എഫിനുണ്ടായ വലിയ മാർജിനിലുള്ള വിജയം അതുറപ്പിക്കുന്നുണ്ട്. പത്ത് നിയോജകമണ്ഡലങ്ങളിൽ യു ഡി എഫ് ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം നേടി. അതിൽ ഭൂരിഭാഗവും മുസ്‍ലിം ജനസംഖ്യ താരതമ്യേന കൂടുതലുള്ള മലബാർ മേഖലയിൽ നിന്നായിരുന്നു. മുസ്‍ലിം ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത് എത്രമാത്രം ആത്മാർത്ഥതയോട് കൂടിയാണ് എന്ന കാര്യത്തിൽ പ്രസ്തുത ജനവിഭാഗത്തിന് സംശയമുണ്ടായിരുന്നു. അത് എന്തുകൊണ്ടാണ് എന്ന് വിവേകത്തോടെയും പക്വതയോടെയും ചിന്തിക്കുകയാണ് സി പി എം വേണ്ടത്. അതിനുപകരം പ്രസ്തുത ജനവിഭാഗത്തോട് വൈരാഗ്യബുദ്ധിയോടെ പെരുമാറാനാണ് തോന്നുന്നതെങ്കിൽ ഇതിലും വലിയ തിരിച്ചടിയായിരിക്കും സംഭവിക്കുക.

കേരളത്തിലെ കക്ഷിരാഷ്ട്രീയ ബന്ധങ്ങൾ മാത്രം പരിഗണിച്ചുള്ള  അത്യന്തം വിഭാഗീയമായ സമീപനങ്ങൾ മതേതരവാദികളിലും ന്യൂനപക്ഷങ്ങളിലും എൽ ഡി എഫിന്റെ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിലെ ആത്മാർത്ഥത സംശയിക്കത്തക്ക നില ഉണ്ടാക്കുകയാണ് ചെയ്തത്. ഇത് വോട്ടിംഗിൽ പ്രതിഫലിച്ചിട്ടുണ്ട്.

ഹിന്ദു വർഗീയതക്കെതിരെയുള്ള പോരാട്ടം സി പി എമ്മും ഇടതുപാർട്ടികളും ഊർജ്ജ്വസ്വലതയോടെ ഒരു കാലത്ത് നടത്തിയിട്ടുണ്ട് എന്നത് വാസ്തവമാണ്. എൺപതുകളിലും  തൊണ്ണൂറുകളുടെ ആദ്യവും ഇന്ത്യയിൽ ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികൾ രഥയാത്രകൾ നടത്തിയപ്പോൾ, അത് കേരളത്തിലേക്ക് കടന്നു വന്നപ്പോൾ അതിന്റെ ആപത്തിനെപ്പറ്റി ജനങ്ങളെ ബോധവൽക്കരിച്ചത് ഇടതു ചിന്തകരും പുരോഗമനപ്രസ്ഥാനങ്ങളുമായിരുന്നു. അക്കാലത്തൊന്നും കോൺഗ്രസോ ഐക്യജനാധിപത്യമുന്നണിയോ അത്തരം കാമ്പയിനുകൾ നടത്തിയിരുന്നില്ല. എന്നാൽ മതപരമായ സെന്റിമെന്റ്സുകളെ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുന്നതിനുവേണ്ടി ഉപയോഗപ്പെടുത്തുന്ന പ്രവണത സി പി എമ്മിന്റെ രാഷ്ട്രീയപ്രയോഗങ്ങളിൽ അതിനിടെ കടന്നുകൂടിയിട്ടുമുണ്ടായിരുന്നു. തത്വാധിഷ്ഠിതമല്ലാതെ നടത്തിയ ഇത്തരം പ്രയോഗങ്ങൾ ചില താത്കാലിക നേട്ടങ്ങൾ തെരഞ്ഞെടുപ്പിലുണ്ടാക്കിയെങ്കിലും അത് ഇടതുപക്ഷത്തിന്റെ വിശ്വാസ്യതയെ ബാധിച്ചു. അക്കാലയളവിൽ നടത്തിയിരുന്ന പ്രക്ഷോഭങ്ങളെ വികസിപ്പിക്കുകയും സമകാലികമാക്കുകയുമായിരുന്നു വേണ്ടിരുന്നത്.

‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായിരുന്നിട്ടുകൂടി ഈ ലോകസഭാ തെരഞ്ഞെടുപ്പിന്റെ കാലയളവിലുടനീളം കേരളത്തിൽ സി പി എം കോൺഗ്രസിനേയും രാഹുൽഗാന്ധിയേയും ശത്രുപക്ഷത്ത് നിർത്തി പ്രചാരണം നടത്തി.

‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായിരുന്നിട്ടുകൂടി ഈ ലോകസഭാ തെരഞ്ഞെടുപ്പിന്റെ കാലയളവിലുടനീളം കേരളത്തിൽ സി പി എം കോൺഗ്രസിനേയും രാഹുൽഗാന്ധിയേയും ശത്രുപക്ഷത്ത് നിർത്തി പ്രചാരണം നടത്തി. ന്യൂനപക്ഷങ്ങളുടെ വോട്ട് കോൺഗ്രസിന് പോകുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പ്രചാരണം ആത്മഹത്യാപരമായിരുന്നു. ഇത് വ്യക്തമാകാൻ മാർച്ചിൽ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതുമുതൽ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നതുവരെയുള്ള ദിവസങ്ങളിലെ ദേശാഭിമാനി ദിനപത്രത്തിലെ വിശകലനങ്ങൾ നോക്കിയാൽ മതി. കോൺഗ്രസ് 50 സീറ്റ് പിന്നിടില്ല എന്ന് സി പി എമ്മിന്റെ കേരളത്തിലെ ഔദ്യോഗിക മുഖപത്രം കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ മൂന്നുദിവസം മുമ്പ് തെരഞ്ഞെടുപ്പ് അവലോകനം എന്ന രീതിയിൽ എഴുതി. ഫലത്തിൽ തങ്ങൾ ഘടകകക്ഷിയായ ‘ഇന്ത്യ’ മുന്നണി അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല എന്ന പ്രഖ്യാപനമായി അത് മാറി. ‘ഇന്ത്യ’ മുന്നണിയും കോൺഗ്രസും അധികാരത്തിൽ വരുമെന്ന് പ്രതീക്ഷിച്ച് വോട്ടർമാർ യു ഡി എഫിന് വോട്ടുചെയ്യേണ്ടതില്ല എന്നു പറയുകയായിരുന്നു പാർട്ടി മുഖപത്രം. കേരളത്തിലെ കക്ഷിരാഷ്ട്രീയ ബന്ധങ്ങൾ മാത്രം പരിഗണിച്ചുള്ള  അത്യന്തം വിഭാഗീയമായ ഇത്തരം സമീപനങ്ങൾ മതേതരവാദികളിലും ന്യൂനപക്ഷങ്ങളിലും എൽ ഡി എഫിന്റെ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിലെ ആത്മാർത്ഥത സംശയിക്കത്തക്ക നില ഉണ്ടാക്കുകയാണ് ചെയ്തത്. ഇത് വോട്ടിംഗിൽ പ്രതിഫലിച്ചിട്ടുണ്ട്.

കേരളത്തിലെ തെരഞ്ഞെടുപ്പു ഫലത്തിലെ ആശങ്കയുണ്ടാക്കുന്ന ഒരു ഘടകം എൻ ഡി എക്കുണ്ടായ നേട്ടമാണ്. അതുവഴി മതേതര പ്രസ്ഥാനത്തിന്, പ്രത്യേകിച്ച് ഇടതിനുണ്ടായിട്ടുള്ള മുറിവ് ആഴത്തിലുള്ളതാണ്.

ഇടതു രാഷ്ട്രീയപ്രവർത്തനത്തെ ബാധിച്ച ജീർണ്ണത തുടർഭരണത്തിന്റെ സാഹചര്യത്തിൽ അതിന്റെ പരമകോടിയിലെത്തിയിരുന്നു എന്ന് തിരിച്ചറിയേണ്ടതുണ്ട്. കരുവന്നൂർ ബാങ്ക് നിക്ഷേപത്തട്ടിപ്പിൽ പാർട്ടി നേതാക്കളും പ്രവർത്തകരും പ്രതിയായ സംഭവം തൃശ്ശൂരിൽ മാത്രമല്ല സി പി എമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയത്. കേരളത്തിലുടനീളം പാർട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയേയും വിശ്വാസ്യതയേയും ആഴത്തിൽ തകർത്ത സംഭവമായിരുന്നു അത്. നാല് പതിറ്റാണ്ടിലധികം പാർട്ടി ഭരണം കൈയാളിയ ഒരു സഹകരണസംഘത്തിൽ ഭീകരമായ സാമ്പത്തിക തട്ടിപ്പ് നടക്കുകയും ജില്ലാ നേതാക്കളടക്കം അതിൽ പങ്കാളികളാവുകയും ചെയ്തു എന്നത് വലിയ കളങ്കമായി തീർന്നു. പാർട്ടിയെ പൊതുവിൽ ബാധിച്ച ജീർണ്ണത എത്ര വ്യാപകമായിട്ടുണ്ട് എന്ന് ഇത് കാണിച്ചു. സമാന തട്ടിപ്പുകൾ ഇത്ര വലിയതല്ലെങ്കിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നടന്നു. ഇത് ഇടതുമുന്നണിക്ക് വലിയ വോട്ടുനഷ്ടം ഉണ്ടാക്കി.

കരുവന്നൂർ ബാങ്ക് നിക്ഷേപത്തട്ടിപ്പിൽ പാർട്ടി നേതാക്കളും പ്രവർത്തകരും പ്രതിയായ സംഭവം തൃശ്ശൂരിൽ മാത്രമല്ല സി പി എമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയത്.

കേരളത്തിലെ തെരഞ്ഞെടുപ്പു ഫലത്തിലെ ആശങ്കയുണ്ടാക്കുന്ന ഒരു ഘടകം എൻ ഡി എക്കുണ്ടായ നേട്ടമാണ്. അതുവഴി മതേതര പ്രസ്ഥാനത്തിന്, പ്രത്യേകിച്ച് ഇടതിനുണ്ടായിട്ടുള്ള മുറിവ് ആഴത്തിലുള്ളതാണ്. 2019- ലെ തോൽവിയിലുണ്ടായിട്ടില്ലാത്ത ചില പ്രവണതകൾ ഈ തോൽവിയിലുണ്ട്. അത് ഭാവിയിലും ഇടതുപക്ഷത്തിന് വെല്ലുവിളി ഉയർത്തും. 2019- നെ അപേക്ഷിച്ച് ബി ജെ പി മുന്നണിക്ക് 4 ശതമാനത്തിടുത്ത് വോട്ട് വർദ്ധനവുണ്ടായി. ഒരു മണ്ഡലത്തിൽ വലിയ ഭൂരിപക്ഷത്തോടെ ബി ജെ പി സ്ഥാനാർത്ഥി വിജയിച്ചു. മറ്റ് രണ്ട് മണ്ഡലങ്ങളിൽ വിജയത്തിനടുത്തെത്തി. വിജയിച്ച തൃശ്ശൂരിന് പുറമെ ആറ്റിങ്ങൽ, ആലപ്പുഴ, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിൽ മൂന്ന് ലക്ഷത്തിലധികം വോട്ട് സമാഹരിക്കാൻ എൻ ഡി എ യ്ക്ക് കഴിഞ്ഞു. എൻ ഡി എ യ്ക്ക് ഏറ്റവും കൂടുതൽ വോട്ടു ലഭിച്ച ആദ്യത്തെ പത്ത് മണ്ഡലങ്ങളിൽ അവർക്ക് ലഭിച്ചത്, വോട്ട് വിഹിതത്തിന്റെ ശരാശരി 25 ശതമാനമാണ്. നിയമസഭാ മണ്ഡലങ്ങൾ 11 മണ്ഡലങ്ങളിൽ ബി ജെ പി മുന്നണി ഒന്നാമതും 8 മണ്ഡലങ്ങളിൽ രണ്ടാമതുമെത്തി. എൽ ഡി എഫിന്റേയും യു ഡി എഫിന്റേയും വോട്ടുകൾ എൻ ഡി എയിലേക്ക് പോയിട്ടുണ്ട് എന്ന് ഇത് കാണിക്കുന്നു. കൂടുതൽ  വോട്ടുകൾ ബി ജെ പി പക്ഷത്തേക്ക് പോയത് എൽ ഡി എഫിൽ നിന്നാണെന്നത് ഗൗരവമായി പരിഗണന അർഹിക്കുന്ന കാര്യമാണ്.

കേരളത്തിൽ ജനാധിപത്യം നിലനിൽക്കണം എന്നാഗ്രഹിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ് ഈ ഇടതുതോൽവിയും ബി ജെ പിയുടെ കടന്നുകയറ്റവും.

Comments