ഇന്ത്യൻ ആണവോര്‍ജ്ജമേഖലയിൽ വിദേശ സ്വകാര്യ കമ്പനികൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന ‘സസ്റ്റെയ്‌നബിൾ ഹാർനെസിങ് ആൻഡ് അഡ്വാൻസ്‌മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്‌ഫോമിങ്’ (ശാന്തി) ബിൽ പാസ്സാക്കി ലോക്സഭ. ആണവോർജ മന്ത്രി ജിതേന്ദ്രസിങ്ങാണ് ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ കക്ഷികളുടെ കടുത്ത വിയോജിപ്പും പാർലമെൻററി സമിതിക്ക് വിടണമെന്ന ആവശ്യവും പരിഗണിക്കാതെയാണ് ബിൽ പാസ്സാക്കിയത്. ഇനി രാജ്യസഭ പരിഗണിക്കും. ആണവോർജ്ജ മേഖലയെ അദാനിയെ പോലുള്ള വൻകിട വ്യവസായികൾക്ക് തീറെഴുതി കൊടുക്കാനാണ് ബില്ലിലൂടെ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ പോലുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു നേരത്തെ ആണവ നിലയങ്ങളും റിയാക്ടറുകളും നിർമ്മിക്കാൻ അനുമതി ഉണ്ടായിരുന്നത്. എന്നാൽ പുതിയ ബിൽ വരുന്നതോടെ സ്വകാര്യ കമ്പനികൾക്കും ലൈസൻസിനായി അപേക്ഷിക്കാൻ സാധിക്കും. ഇതിനെതിരെയാണ് കടുത്ത വിമർശനങ്ങൾ ഉയരുന്നത്. ആണവദുരന്തങ്ങളുണ്ടായാൽ സ്വകാര്യ കമ്പനികൾ നൽകേണ്ട നഷ്‌ടപരിഹാരത്തിന് പരിധി നിശ്ചയിച്ചിരിക്കുകയാണ്. ഇതും വലിയ വിമർശനത്തിന് ഇടവരുത്തിയിട്ടുണ്ട്. ആണവദുരന്തങ്ങൾ സംഭവിക്കുമ്പോൾ അതിൻെറ ബാധ്യതയിൽ നിന്ന് ഉപകരണ വിതരണക്കാരെ ഒഴിവാക്കുകയും പ്ലാൻറ് ഓപ്പറേറ്റർമാരിൽ പരിമിതപ്പെടുത്തുകയും ചെയ്യുന്നതാണ് മറ്റൊരു സുപ്രധാന മാറ്റം.

അറ്റോമിക് എനർജി ആക്റ്റ് 1962, സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്റ്റ് 2010 ബില്ലുകൾക്ക് പകരമാണ് പുതിയ ബിൽ അവതരിപ്പിക്കുന്നത്. സ്വകാര്യകമ്പനികൾക്ക് ലൈസൻസ് അനുമതി നൽകുന്നതിനൊപ്പം തന്നെ ആണവോർജ്ജ മേഖലയിൽ വിദേശ നിക്ഷേപവും ബിൽ അനുവദിക്കുന്നുണ്ട്. ആറ്റോമിക എനർജി റെഗുലേറ്ററി ബോർഡിൻറെ സമ്പൂർണ നിയന്ത്രണവും കേന്ദ്രസർക്കാർ ഏറ്റെടുക്കും. ബോർഡിൻെറ ചെയർപേഴ്സൺ, സ്ഥിരാംഗം, ഏഴ് താൽക്കാലിക അംഗങ്ങൾ എന്നിവരെയെല്ലാം കേന്ദ്രസർക്കാരിന് ഇനി നേരിട്ട് നിയമിക്കാമെന്ന വ്യവസ്ഥ ബില്ലിലുണ്ട്. അതായത് ഈ ബോർഡിൻെറ എല്ലാ തീരുമാനങ്ങളിലും കേന്ദ്രസർക്കാരിന് സമ്പൂർണ നിയന്ത്രണമുണ്ടാവും. അതായത് ആണവോർജ്ജ മേഖലയിൽ രാജ്യത്തെ പൊതുസമൂഹത്തിനോ രാഷ്ട്രീയസമൂഹത്തിനോ തത്വത്തിൽ ഒരു തരത്തിലുള്ള റോളും ഇല്ലാതെവരും.

