മുംബൈ എൻ.ഐ.എ കോടതിയിൽ നിന്നുണ്ടായിരിക്കുന്നത് തീർത്തും പ്രതീക്ഷിതമായൊരു വിധിയാണെന്നുതന്നെ പറയാം. മലേഗാവ് സ്‌ഫോടനകേസുകളിലെ ഏഴ് പ്രതികളെയും വെറുതെവിട്ടിരിക്കുകയാണ് കോടതി. മലേഗാവ് ഉൾപ്പെടെയുള്ള സ്ഫോടന പരമ്പരകളിലൂടെ 113 നിരപരാധികളായ മനുഷ്യരുടെ ജീവനില്ലാതാക്കിയ നരാധമരെയാണ് ഈയൊരു വിധിയിലൂടെ കുറ്റവിമുക്തരാക്കിയിരിക്കുന്നത്. ബി.ജെ.പിയുടെ മുൻ എം.പിയും അഭിനവ് ഭാരത് എന്ന ഹിന്ദുത്വഭീകരസംഘടനയുടെ സംഘാടകയുമായ പ്രജ്ഞാസിംഗ് താക്കൂർ ഉൾപ്പെടെയുള്ള പ്രതികളാണ് രക്ഷപ്പെട്ടിരിക്കുന്നത്. കേസിലെ ഗൂഢാലോചന തെളിയിക്കാനോ സ്ഫോടനം നടത്തിയതിന് പ്രതികൾക്കുള്ള പങ്ക് സ്ഥാപിക്കുവാനോ കഴിയുന്ന തെളിവുകളൊന്നും എൻ.ഐ.എ കോടതിക്ക് മുമ്പിൽ കൊണ്ടുവന്നില്ലത്രെ.
അമിത്ഷായുടെ കീഴിലുള്ള എൻ.ഐ.എ, കേസിൽ കുറ്റമാരോപിക്കപ്പെട്ട പ്രതികളുടെ ഡി.എൻ.എ പരിശോധനയോ വിരലടയാളമോ പോലും നടത്തിയില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 17 വർഷത്തിനുശേഷം കേസിൽ വിധി പറഞ്ഞ കോടതി നിരീക്ഷിച്ചിരിക്കുന്നത് അന്വേഷണ ഏജൻസി കുറ്റം ചെയ്തുവെന്ന് തെളിയിക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടുവെന്നാണ്. കേസിലെ പ്രധാന സാക്ഷികളെല്ലാം കൂറുമാറിയതും കുറ്റം ആരോപിക്കപ്പെട്ടവർക്ക് കേസിലുള്ള പങ്ക് സ്ഥാപിക്കുന്നതിനുള്ള തെളിവുകൾ ഹാജരാക്കാത്തതും കേന്ദ്രസർക്കാരിന്റെ വലിയൊരു ഗൂഢാലോചനയാണെന്നുതന്നെ വിലയിരുത്തേണ്ടിവരും.

ഹിന്ദുത്വ ഭീകരസംഘമായ അഭിനവ് ഭാരത് സംഘടന മലേഗാവിൽ നടത്തിയ ഒന്നാം സ്‌ഫോടനം ആ പ്രദേശത്ത് സാമുദായിക ധ്രുവീകരണമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ടതും ഗൂഢാലോചനാപരമായി മുസ്ലീം ഭീകരരുടെ പേരിൽ കുറ്റം ആരോപിക്കപ്പെട്ടതുമാണ്. പ്രജ്ഞാസിംഗ് ഉൾപ്പെടെയുള്ള ഹിന്ദുത്വ ഭീകരർ നടത്തിയ 2006-ലെ സ്‌ഫോടനത്തിൽ 37 നിരപരാധികളായ മനുഷ്യരാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. പിന്നീട് മലേഗാവിൽ 2008-ൽ നടന്ന രണ്ടാം സ്‌ഫോടന സംഭവത്തോടെയാണ് മുസ്ലീങ്ങളുടെ പേരിൽ ആരോപിക്കപ്പെട്ട പല സ്‌ഫോടനങ്ങളും നടത്തിയത് അഭിനവ് ഭാരത് സംഘടനയാണെന്ന വിവരം പുറത്തുവന്നത്. പിന്നീട് മഹാരാഷ്ട്ര സംഘടിത കുറ്റനിയന്ത്രണ നിയമം സ്‌പെഷ്യൽ കോടതി ഒന്നാം സ്‌ഫോടനകേസിൽ പ്രതികളാക്കപ്പെട്ട മുഴുവൻ പേരെയും വെറുതെവിടുകയായിരുന്നു. മാലേഗാവ് സ്‌ഫോടനകേസിൽ പ്രതികളാക്കപ്പെട്ട 9 പേരെ സ്‌പെഷ്യൽ കോടതി ജഡ്ജി വി.വി.പാട്ടീൽ കുറ്റമുക്തമാക്കിയ വാർത്ത അക്കാലത്തെ ഒട്ടുമിക്ക ദേശീയ മാധ്യമങ്ങളും വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു.
ദി ഹിന്ദു ദിനപത്രം അസാധാരണമായ തലക്കെട്ടിലൂടെ മാലേഗാവ് സംഭവത്തിന്റെ രാഷ്ട്രീയ അന്തർഗതങ്ങളെയും ഇന്ത്യൻ ഭരണകൂടത്തിന്റെ വിവേചനഭീകരതയെയും ശക്തമായിതന്നെ തുറന്നുകാണിക്കുന്ന റിപ്പോർട്ടാണ് നൽകിയത്. ഹിന്ദു നൽകിയ തലക്കെട്ട് 'മാലേഗാവ് സ്‌ഫോടനം: പത്ത് വർഷം കഴിഞ്ഞു, 9 മുസ്ലീം പ്രതികളും കുറ്റമുക്തരാക്കപ്പെട്ടു' എന്നായിരുന്നു. എന്തുകൊണ്ടാണ് പ്രതികളുടെ മതം പരാമർശിക്കുന്ന ഒരു തലക്കെട്ട് ദേശീയ ദിനപത്രത്തിന് നൽകേണ്ടിവന്നത്? മുസ്ലീം വിരുദ്ധമായ മുൻവിധികളുടേതായ ഒരു പൊതുബോധവും ഭരണകൂട സമീപനവുമാണ് മാലേഗാവ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം മുസ്ലീം നാമധാരികളായ ചെറുപ്പക്കാരുടെമേൽ കെട്ടിവെച്ചത്. അത് സംഘപരിവാറിന്റെ ആസൂത്രിതമായ നീക്കങ്ങളുടെ ഫലവുമായിരുന്നു.
2006 സെപ്തംബർ 8-ന് വെള്ളിയാഴ്ചയാണ് മാലേഗാവിലെ ഹമീദിയ മുസ്ലീം പള്ളിയിലും ബഡാഖബർസ്ഥാനിലും മുഷാരത്ചൗക്കിലും സ്‌ഫോടനമുണ്ടാകുന്നത്. ഈ 3 സ്‌ഫോടനങ്ങളിലുമായാണ് 37 പേർ കൊല്ലപ്പെട്ടത്. പിന്നീട് നിരപരാധികളെന്ന് കണ്ടെത്തി കോടതി വിട്ടയച്ചവർ ഉൾപ്പെടെ 10 പേരെയാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധസ്‌ക്വാഡും സി.ബി.ഐയും കേസിൽ പ്രതികളാക്കിയത്. മാലേഗാവ് സ്‌ഫോടനം ആദ്യം അന്വേഷിച്ച തീവ്രവാദ വിരുദ്ധസേന ഈ 9 പേരെയും അറസ്റ്റുചെയ്ത് മഹാരാഷ്ട്ര സംഘടിത കുറ്റനിയന്ത്രണ നിയമ (മക്കോക) പ്രകാരം കേസെടുക്കുകയായിരുന്നു. മുംബൈയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള മാലേഗാവിൽ മുസ്ലീം ആരാധനാകേന്ദ്രങ്ങളിൽ വിദൂര നിയന്ത്രിത ബോംബുകൾ വെച്ചാണ് സ്‌ഫോടനം സൃഷ്ടിച്ചത്. സൈക്കിളുകളിൽ സ്ഥാപിച്ച റിമോട്ട് നിയന്ത്രിത ബോംബുകൾ. 37 പേരുടെ ജീവൻ നഷ്ടപ്പെട്ട സ്‌ഫോടനത്തിൽ 125 പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു.

പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്‌കർ ഇ-തൊയ്ബയുടെ സഹായത്തോടെയാണ് സ്‌ഫോടനം നടത്തിയതെന്നായിരുന്നു തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ അന്നത്തെ കണ്ടെത്തൽ. പിന്നീട് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐയും ഇത് ശരിവെച്ചു. 2011-ൽ എൻ.ഐ.എ കേസന്വേഷണം ഏറ്റെടുത്തതോടുകൂടിയാണ് സ്‌ഫോടനത്തിന് പിറകിൽ ആർ.എസ്.എസ് ബന്ധമുള്ള അഭിനവ് ഭാരത് എന്ന തീവ്രഹിന്ദുത്വ സംഘടനയാണെന്ന് കണ്ടെത്തിയത്. നേരത്തെ തന്നെ മാലേഗാവ് സ്‌ഫോടനത്തെക്കുറിച്ചുള്ള മാധ്യമ നിരീക്ഷണങ്ങളിൽ പ്രവീൺസ്വാമിയെപോലുള്ള പത്രപ്രവർത്തകർ ഹിന്ദുത്വശക്തികൾക്ക് മാലേഗാവ് സംഭവത്തിൽ പങ്കുണ്ടാകുവാൻ സാധ്യതയുള്ളതായി ചൂണ്ടിക്കാട്ടിയിരുന്നു. എൻ.ഐ.എ അഭിനവ് ഭാരത് എന്ന സംഘടനയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം അതിലെ അംഗങ്ങളായ നാരീവാല എന്നറിയപ്പെടുന്ന സുമർതാക്കൂർ, രാജേന്ദ്രചൗധരി, ധെൻസിംഗ്, യോഗേഷ്ശർമ എന്നിവരെ അറസ്റ്റ് ചെയ്യുന്നതിലേക്കെത്തി.
2008-ൽ വീണ്ടും മാലേഗാവിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് പ്രജ്ഞാസിംഗ് താക്കൂറും കേണൽ പ്രസാദ് പുരോഹിതും അറസ്റ്റിലാകുന്നത്. അപ്പോഴും ഒന്നാം സ്‌ഫോടനത്തിൽ അഭിനവ് ഭാരതിന് പങ്കുണ്ടെന്ന് ആരും സംശയിച്ചിരുന്നില്ല. ഇതിനിടയിലാണ് 2007-ലെ ഹൈദരാബാദ്- മക്കാമസ്ജിദ് സ്‌ഫോടനക്കേസിലെ പ്രതി സ്വാമി അസിമാനന്ദ പിടിയിലാകുന്നത്. അസിമാനന്ദ അഭിനവ് ഭാരത് സംഘടനയുടെ സംഘാടകനായിരുന്നു. അസിമാനന്ദയുടെ അറസ്റ്റ് മാലേഗാവ് ഉൾപ്പെടെ നിരവധി കേസുകളിൽ പുതിയൊരു വഴിത്തിരിവ് സൃഷ്ടിക്കുകയായിരുന്നു. 2008-ലെ മാത്രമല്ല 2006-ലെ സ്‌ഫോടനത്തിന് പിന്നിലും അഭിനവ് ഭാരതാണെന്ന് അസിമാനന്ദ വെളിപ്പെടുത്തി. പിന്നീട് അസിമാനന്ദ മൊഴിമാറ്റിപറഞ്ഞെങ്കിലും എൻ.ഐ.എയുടെ അന്വേഷണത്തിൽ അവരുടെ പങ്ക് വ്യക്തമായി.
സംഝോത എക്‌സ്പ്രസ്, രാജസ്ഥാനിലെ അജ്മീർ ഷെരീഫ്, ഹൈദരാബാദിലെ മക്കാമസ്ജിദ് എല്ലാ സ്‌ഫോടനങ്ങളും അഭിനവ് ഭാരത് ആസൂത്രണം ചെയ്തതായിരുന്നു. അസിമാനന്ദയുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ എൻ.ഐ.എ കേസെടുത്ത് അന്വേഷിച്ച് അഭിനവ് ഭാരതിന്റെ പങ്ക് സ്ഥിരീകരിക്കുകയും ചെയ്തു. ഈ സ്‌ഫോടനങ്ങളിലെല്ലാമായി 113 നിരപരാധികളാണ് കൊല്ലപ്പെട്ടത്. സംഘപരിവാർ നടത്തിയ സ്‌ഫോടനപരമ്പരകൾ മുസ്ലീങ്ങളുടെ പേരിൽ കെട്ടിവെച്ച് നിരപരാധികളെ വേട്ടയാടുന്ന കാലത്ത് വിലാസ്‌റാവു ദേശ്മുഖായിരുന്നു മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിയെന്ന കാര്യം വിസ്മരിക്കാനാവുന്നതല്ല. കോൺഗ്രസ് സർക്കാരുകൾ ഹിന്ദുത്വ അജണ്ടയുടെയും മുസ്ലീം വിരുദ്ധമായ മുൻവിധികളുടെയും അടിസ്ഥാനത്തിലാണ് ഭീകരവാദ കേസുകൾ കൈകാര്യം ചെയ്തതെന്നാണ് മാലേഗാവ് ഉൾപ്പെടെ നിരവധി സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

അന്ന് ദി ഹിന്ദുപത്രം പ്രതികളുടെ മതപശ്ചാത്തലം പരാമർശിക്കുകവഴി യു.പി.എ - എൻ.ഡി.എ സർക്കാരുകൾ ഒരുപോലെ ഭീകരവാദത്തെ നേരിടാനെന്ന വ്യാജേന നടത്തുന്ന മുസ്ലീംവേട്ടയെ അനാവരണം ചെയ്യുകയാണ് ഇത്തരമൊരു തലക്കെട്ടിലൂടെ ചെയ്തത്. ഇന്ത്യയിൽ 1990-കൾക്കുശേഷം ടാഡയും പോട്ടയും ഇപ്പോൾ യു.എ.പി.എയും ഉപയോഗിച്ച് നിരപരാധികളായ എത്രയോ മുസ്ലീം ചെറുപ്പക്കാരെ തടങ്കലിലിട്ടിട്ടുണ്ട്. രാജ്യവ്യാപകമായി എത്രയോപേർ ഭീകരവാദ വിരുദ്ധ നിയമങ്ങളുടെ പേരിൽ വേട്ടയാടപ്പെട്ടിട്ടുണ്ട്. 10-ഉം 12-ഉം വർഷം തടവിൽ കഴിഞ്ഞതിനുശേഷം നിരപരാധികളാണെന്ന് കണ്ട് എത്രയോ ചെറുപ്പക്കാരെ കോടതി വെറുതെ വിട്ടിട്ടുണ്ട്. ഡൽഹി സ്‌ഫോടനത്തിലും കർണാടകയിലെ ഹുബ്ലി സ്‌ഫോടനത്തിലും പ്രതിചേർക്കപ്പെട്ടവർ വർഷങ്ങളുടെ ജയിൽ വാസത്തിനുശേഷം അവർക്കുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിയാത്തത് കാരണം വിട്ടയക്കപ്പെടുകയാണ് ഉണ്ടായത്. കോഴിക്കോട് മുക്കം സ്വദേശിയായ യഹ്യാകമ്മുക്കുട്ടിയെന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറെ ഹൂബ്ലി സ്‌ഫോടനത്തിൽ പ്രതിചേർത്ത് വർഷങ്ങളോളം ജയിലിൽ നരകയാതന അനുഭവിച്ചതിനുശേഷം നിരപരാധിയാണെന്ന് കണ്ട് കോടതി വിട്ടയക്കുകയായിരുന്നു.
2008-ലെ അഹമ്മദാബാദ് സ്ഫോടനത്തിൽ പ്രതിചേർക്കപ്പെട്ട സൈഫുദ്ദീൻ കോട്ടയം സ്വദേശിയാണ്. അഹമ്മദാബാദ് സ്ഫോടനത്തിൽ മറ്റൊരു മലയാളിയായ വളാഞ്ചേരി സ്വദേശി സൈനുദ്ദീനും പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. 2000-ലെ ബട്‌ലാഹൗസ് ഫെയ്ക്ക് എൻകൗണ്ടർ കേസിൽ പ്രതിയായ അസംഗഡ്കാരനായ ഇവരുടെ സഹപാഠിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യാതൊരുവിധ തെളിവുകളുമിലാതെ ഈ മലയാളി ചെറുപ്പക്കാരെ പ്രതിചേർത്തതെന്നാണ് അവരുടെ ബന്ധുക്കളും അഭിഭാഷകരും പറയുന്നത്.
ജാമിയമില്ലിയ യൂണിവേഴ്‌സിറ്റി അധ്യാപകർ നടത്തിയ പഠന അന്വേഷണ റിപ്പോർട്ടിൽ നിരവധി സ്‌ഫോടനക്കേസിൽ പ്രതിയാക്കപ്പെട്ട് വർഷങ്ങൾ ജയിലിൽ കഴിഞ്ഞതിനുശേഷം വിട്ടയക്കപ്പെട്ട നിരവധി നിരപരാധികളായ മുസ്ലീം ചെറുപ്പക്കാരെക്കുറിച്ച് പറയുന്നുണ്ട്. ഈ റിപ്പോർട്ടുമായി അന്നത്തെ സി.പി.ഐ(എം)ന്റെ ജനറൽ സെക്രട്ടറിയായ പ്രകാശ് കാരാട്ടിനെ ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകർ സമീപിക്കുകയുണ്ടായി. ഈ കടുത്ത മനുഷ്യാവകാശനിഷേധത്തിനും വിവേചന ഭീകരതക്കുമെതിരെ പ്രകാശ് കാരാട്ട് രാഷ്ട്രപതിയെയും അന്നത്തെ പ്രധാനമന്ത്രിയെയും കണ്ട് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി.

തീവ്രവാദവിരുദ്ധ സ്‌ക്വാഡുകളും സി.ബി.ഐയും ഇത്തരം കേസുകൾ 'ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമസേനൻ' - എന്ന ധാരണയിലാണ് കൈകാര്യം ചെയ്തിട്ടുള്ളത്. കുറ്റാന്വേഷണ ഏജൻസികളുടെ തലപ്പത്തിരിക്കുന്നവരുടെ മുസ്ലീം വിരുദ്ധ മനോഭാവവും ഭരണകൂടത്തിന്റെ വിവേചനഭീകരതയുമാണ് നിരപരാധികളെ സ്‌ഫോടനകേസുകളിൽ പ്രതികളാക്കി വർഷങ്ങൾ തടവിലിട്ട് പീഢിപ്പിക്കുന്നതിന് കാരണമാവുന്നത്. മലേഗാവുപോലെ മതമൈത്രിയും മതനിരപേക്ഷ സംസ്‌കാരവും നിലനിൽക്കുന്ന ഒരു പ്രദേശത്തെ ജനങ്ങൾക്കിടയിൽ വിഭജനവും വിദ്വേഷവും സൃഷ്ടിച്ച് ഭൂരിപക്ഷ മതധ്രുവീകരണം ഉണ്ടാക്കുകയെന്ന അജണ്ടയിൽ നിന്നാണ് 2006-ലും 2008-ലും സ്‌ഫോടനങ്ങളുണ്ടായത്. അതിന് ഉത്തരവാദികളായവരെയാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നവരുടെ ഗൂഢാലോചനയിൽ അന്വേഷണ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയിരിക്കുന്നത്.
