ബിഹാർ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഒടുവിൽ ജാതി സെൻസസിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ജാതിരാഷ്ട്രീയത്തിന് കാര്യമായ വളക്കൂറുള്ള മണ്ണായ ബിഹാറിൽ തുടർഭരണത്തിന് ഈ നീക്കം ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. വർഷങ്ങളോളം മാറ്റിവെച്ചതിന് ശേഷമാണ് ഈ ആവശ്യം പരിഗണിച്ചിരിക്കുന്നത്. ഇന്ത്യയിൽ 2021-ലാണ് സെൻസസ് നടക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് -19 കാരണം അക്കാലത്ത് മാറ്റിവെക്കുകയായിരുന്നു. അതിന് ശേഷം പൊതുതെരഞ്ഞെടുപ്പ് വരികയും നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറുകയും ചെയ്തിട്ടും ഇതുവരെയും രാജ്യത്ത് സെൻസസ് നടന്നിട്ടില്ല. എന്നാലിപ്പോൾ അടുത്ത സെൻസസിനൊപ്പം ജാതിസെൻസസും നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്ര മന്ത്രിസഭാ തീരുമാനങ്ങൾ അറിയിക്കുന്ന വാർത്താസമ്മേളനത്തിൽ വളരെ നാടകീയമായാണ് അദ്ദേഹം ജാതിസെൻസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ ഹിന്ദുത്വരാഷ്ട്രീയ അജണ്ടയ്ക്ക് ജാതി സെൻസസ് ഗുണം ചെയ്യില്ലെന്ന വിലയിരുത്തൽ ബി.ജെ.പിയ്ക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇതുവരെ ബി.ജെ.പി ഇതിനെ പിന്തുണയ്ക്കാതിരുന്നത്. എന്നാൽ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഈ വിഷയം കാര്യമായി ഉന്നയിച്ചിരുന്നു. തങ്ങൾ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയാൽ ജാതിസെൻസസ് നടപ്പാക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് നേട്ടമുണ്ടാക്കാൻ സാധിച്ചതിൻെറ ഒരു കാരണം ജാതിസെൻസസ് ഉയർത്തിപ്പിടിച്ചതാണെന്ന ഒരു വിലയിരുത്തലുണ്ട്. ഇത് കൂടി പരിഗണിച്ചാണ് ബിഹാർ തെരഞ്ഞെടുപ്പിന് മുമ്പായി കേന്ദ്രസർക്കാർ തീരുമാനം വന്നിരിക്കുന്നത്.
1951 മുതൽ രാജ്യത്ത് നടക്കുന്ന സെൻസസിൽ പട്ടികജാതി, പട്ടികവർഗങ്ങളുടേയും വ്യത്യസ്ത മതവിഭാഗങ്ങളുടെയുമൊക്കെ കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ, എസ്.സി, എസ്.ടി വിഭാഗം എന്ന നിലയിൽ അല്ലാതെ ഉപവിഭാഗങ്ങളുമായി ബന്ധപ്പെട്ട കണക്കെടുപ്പൊന്നും നടന്നിട്ടില്ല. 1931-ൽ നടന്നിട്ടുള്ള സെൻസസിലാണ് രാജ്യത്ത് അവസാനമായി ജാതി തിരിച്ചുള്ള കണക്ക് ലഭ്യമായിട്ടുള്ളത്. 1941-ൽ ലോകമഹായുദ്ധ കാലത്ത് ജാതി തിരിച്ചുള്ള വിവരങ്ങൾ ലഭ്യമാവുന്ന തരത്തിൽ സെൻസസ് നടന്നുവെങ്കിലും ഇതിലെ വിവരങ്ങൾ പുറത്ത് വന്നില്ല. സ്വതന്ത്ര ഇന്ത്യയിലെ ആദ്യസെൻസസ് മുതൽ ജാതി തിരിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടില്ല. ഒബിസി, പിന്നാക്ക വിഭാഗങ്ങളിൽ വലിയ സ്വാധീനമുള്ള രാഷ്ട്രീയപാർട്ടികൾ പലകാലങ്ങളിലായി രാജ്യത്ത് ജാതിസെൻസസ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന ഒരു സർക്കാരും ഇത് നടപ്പാക്കാൻ തയ്യാറായിരുന്നില്ല. 2010-ൽ യുപിഎ സർക്കാർ ഭരിക്കുന്ന കാലത്ത് ജാതി സെൻസസിന് വേണ്ടി ആർ.ജെ.ഡി, എസ്.പി, ജെ.ഡി.യു, ഡി.എം.കെ പാർട്ടികളെല്ലാം ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം ഇത് നടപ്പിലാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പാർലമെൻറിനെ അറിയിച്ചിരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യയിലെ അവസാന സർക്കാരും ജാതി സെൻസസ് നടപ്പാക്കുന്നതിൽ നിന്ന് പിന്തിരിഞ്ഞ് നിൽക്കുകയാണ് ചെയ്തത്. എന്നാലിന്ന് പ്രാദേശിക പാർട്ടികൾക്കൊപ്പം ജാതി സെൻസസിന് വേണ്ടി കോൺഗ്രസ് ശക്തമായി വാദിക്കുന്നുണ്ട്. എന്തുകൊണ്ട് ജാതിസെൻസസ് നടപ്പിലാക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പലപ്പോഴായി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

യു ടേൺ എടുക്കുന്ന ബി.ജെ.പി
ജാതി സെൻസസിന് എക്കാലത്തും എതിരായിരുന്നു ആർ.എസ്.എസ്. നിലവിലെ ബി.ജെ.പി സർക്കാരും തങ്ങളുടെ വിയോജിപ്പ് ഇക്കാര്യത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ അർബൻ നക്സൽ ചിന്താഗതിയിൽ നിന്നാണ് ഇങ്ങനെയൊരു ആശയം വന്നതെന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നരേന്ദ്ര മോദി പറഞ്ഞത്. അങ്ങനെ നിരന്തരം തുറന്നെതിർത്തിരുന്ന ഒരു കാര്യം നടപ്പിലാക്കാനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ യു ടേൺ എടുത്തിരിക്കുന്നത്. ഇത് മോദി സർക്കാരിൻെറ നയങ്ങളിൽ നിന്നുള്ള യു-ടേൺ എടുക്കൽ മാത്രമല്ല, എത്രയോ കാലമായി ബി.ജെ.പിയും ആർ.എസ്.എസും ഹിന്ദുത്വ അജണ്ടയിലൂന്നി നടപ്പിലാക്കി കൊണ്ടിരുന്ന സോഷ്യൽ എഞ്ചിനീയറിങ്ങിൽ നിന്ന് വിട്ടുവീഴ്ച ചെയ്യുന്നുവെന്ന പ്രഖ്യാപനം കൂടിയാണിത്.
രാഷ്ട്രീയമായ ലക്ഷ്യത്തിലൂന്നിയാണ് മോദി സർക്കാർ ഇപ്പോൾ ഇത്തരത്തിലൊരു നയംമാറ്റത്തിന് തയ്യാറായിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്ന സമ്മർദ്ദം ഇല്ലാതാക്കി അവർ നേട്ടമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. തെലങ്കാനയിലും കർണാടകയിലും ഇതിനോടകം ജാതി സെൻസസ് നടത്തിയിരുന്നു. ബിഹാറായിരുന്നു ജാതി സർവേ നടത്തി വിവരങ്ങൾ പുറത്തുവിട്ട രാജ്യത്തെ ആദ്യ സംസ്ഥാനം. 2023-ലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ബിഹാർ പുറത്തുവിടുന്നത്. സാമൂഹ്യപദ്ധതികളിൽ എല്ലാ ജാതിവിഭാഗങ്ങൾക്കും വിവേചനമില്ലാതെ ഗുണം ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ ജാതിസെൻസസിൻെറ അടിസ്ഥാനത്തിൽ നടപ്പിലാക്കാനാവുമെന്ന് ഈ സംസ്ഥാന സർക്കാരുകൾ വ്യക്തമാക്കുന്നു. വരുന്ന തെരഞ്ഞെടുപ്പുകളിൽ തങ്ങളുടെ ഒ.ബി.സി വോട്ട് ബാങ്ക് കൂടുതൽ ശക്തമായി തിരിച്ചുപിടിക്കുകയെന്നതാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. കശ്മീരിലെ പഹൽഗാം ആക്രമണത്തിൻെറ കൂടി പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ ജാതിസെൻസസ് പോലുള്ള വലിയ പ്രഖ്യാപനം നടത്തിയതെന്ന വിലയിരുത്തലുമുണ്ട്. കശ്മീരിൽ കേന്ദ്രസർക്കാരിൻെറ ഭാഗത്ത് നിന്ന് സുരക്ഷാവീഴ്ചയുണ്ടായെന്ന വിമർശനം പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചിരുന്നു. ഇത്തരം ചർച്ചകളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണ് സർക്കാരിൻെറ ശ്രമമെന്നാണ് വിലയിരുത്തൽ.