Photo: Lam Thuy Vo

‘ഒരു രാജ്യം, ഒരു വിപണി’ എന്ന കോർപറേറ്റ് അജണ്ടയുമായി കേന്ദ്രത്തിന്റെ പുതിയ നയരേഖ

കേന്ദ്ര സർക്കാർ കൊണ്ടുവന്ന National Policy Framework on Agricultural Marketing, കർഷക പ്രക്ഷോഭത്തെതുടർന്ന് പിൻവലിക്കേണ്ടിവന്ന മൂന്ന് കർഷക വിരുദ്ധ നിയമങ്ങൾ വീണ്ടും അടിച്ചേൽപ്പിക്കാനുള്ള നീക്കമാണെന്ന് പി. കൃഷ്ണപ്രസാദ്. പുതിയ കരടു നയം കൃഷിയിലും കാർഷിക വിപണിയിലുമുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം എഴുതുന്നു.

കേന്ദ്ര സർക്കാറിലെ കൃഷിയും കർഷകക്ഷേമവും മന്ത്രാലയം 2024 നവംബർ 25 നു പ്രഖ്യാപിച്ച പുതിയ ദേശീയ കാർഷിക വിപണനനയ കരടുരേഖ (National Policy Framework on Agricultural Marketing- NPFAM) കർഷക സംഘടനകളുടെയും കാർഷിക വിദഗ്ദ്ധരുടെയും വ്യാപക വിമർശനവും പ്രതിഷേധവും ഏറ്റുവാങ്ങുകയാണ്. സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാന പ്രകാരം 2024 ഡിസംബർ 23 ന് രാജ്യവ്യാപകമായി വിപണന നയരേഖ കത്തിച്ച് കർഷകർ പ്രതിഷേധിച്ചു.

നയരേഖ സംബന്ധിച്ച പൊതുജന അഭിപ്രായങ്ങൾ മന്ത്രാലയത്തെ അറിയിക്കാൻ 15 ദിവസം മാത്രം അനുവദിച്ചത് സ്വകാര്യകുത്തകകളുടെ താല്പര്യങ്ങൾ തിരക്കുപിടിച്ച് സംരക്ഷിക്കാനാണ്. കൃഷിയും ഭക്ഷ്യവ്യവസായവും പൊതുവിതരണ സംവിധാനവും കുത്തകകൾക്ക് കൈമാറാൻ ലക്ഷ്യം വെച്ച, എന്നാൽ ഐതിഹാസികമായ കർഷക പ്രക്ഷോഭം മൂലം പിൻവലിക്കേണ്ടിവന്ന - മൂന്നു കാർഷിക നിയമങ്ങൾ വീണ്ടും കൂടുതൽ രൂക്ഷമായി അടിച്ചേൽപ്പിക്കുകയാണ് യൂണിയൻ സർക്കാർ.

കരട് വിപണനനയത്തിലെ നിർദ്ദേശങ്ങൾ അപകടകരമാണ്. സ്വതന്ത്ര്യാനന്തരം, സർക്കാർ പിന്തുണയോടെയുള്ള മുതലാളിത്ത വികസന കാലഘട്ടത്തിലെ (Dirigisme Regime) നയങ്ങളുടെ ഭാഗമായി വൻകിട കുത്തക കമ്പനികളിൽ നിന്ന് കർഷകരെയും ചെറുകിട ഉല്പാദകരെയും സംരക്ഷിക്കാനായി രൂപപ്പെടുത്തിയ ചട്ടങ്ങളിലും കരുതൽ സംവിധാനങ്ങളിലും നവ ഉദാരവൽക്കരണ കടന്നാക്രമങ്ങൾക്കുശേഷവും അവശേഷിക്കുന്നവ കൂടി ഇല്ലാതാക്കുകയാണ് ലക്ഷ്യം. കൃഷിയും വ്യവസായവും സേവനങ്ങളും കുത്തകകൾക്ക് (ബഹുരാഷ്ട്ര – രാഷ്ട്രാനന്തര കുത്തകകൾക്കും സാരവദേശീയ ധന മൂലധനത്തിനും) പൂർണ്ണമായും തുറന്നു കൊടുക്കുക എന്നതാണ് വിപണിനയ നിർദ്ദേശങ്ങളുടെ കാതൽ. അത് അനുവദിച്ചാൽ കുത്തക മേധാവിത്തത്തിൽ നിന്നു കർഷകർക്കുള്ള എല്ലാ സംരക്ഷണവും നഷ്ടപ്പെടും. ദുർബല ജനവിഭാഗണങ്ങളുടെ താല്പര്യങ്ങൾ പൂർണ്ണമായും തകർക്കപ്പെടും.

സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ  പുതിയ ദേശീയ കാർഷിക വിപണനനയ കരടുരേഖ കത്തിച്ച് കർഷകർ പ്രതിഷേധിക്കുന്നു. /Photo: Kisan Sabha
സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ പുതിയ ദേശീയ കാർഷിക വിപണനനയ കരടുരേഖ കത്തിച്ച് കർഷകർ പ്രതിഷേധിക്കുന്നു. /Photo: Kisan Sabha

കാർഷിക പ്രതിസന്ധിക്ക് പരിഹാരം
സാങ്കേതികമോ രാഷ്ട്രീയമോ?

14 അദ്ധ്യായങ്ങളുള്ള കരട് വിപണന നയം നിർദ്ദേശിക്കുന്നത് നിലവിലുള്ള കാർഷിക വിപണി വ്യവസ്ഥ മൗലികമായി പുനഃസംഘടിപ്പിക്കാനാണ്. മൂല്യശൃംഖല കേന്ദ്രീകൃത അടിസ്ഥാന സൗകര്യ സംവിധാനങ്ങളുമായി (Value Chain Centric Infrastructure- VCCI ) ബന്ധപ്പെടുത്തിയ ഏകീകൃത ദേശീയ വിപണി (Unified National Market - UNM) എന്നതാണ് നിർദ്ദേശം. ഇത് ലോക ബാങ്ക് നയങ്ങളും സാർവദേശീയ ധനമൂലധന താൽപര്യങ്ങളുമായി ചേർന്നുനിൽക്കുന്നതാണ്.

കർഷകരുടെയും ചെറുകിട ഉല്പാദകരുടെയും താൽപര്യങ്ങളുടെ മുകളിൽ സ്വകാര്യ കുത്തകകളുടെ മേധാവിത്വം അടിച്ചേൽപ്പിക്കുന്നതാണ്, പുതിയ ദേശീയ കാർഷിക വിപണനനയ കരടുരേഖയിലെ നിർദേശങ്ങൾ.

കരട് രേഖ പ്രകാരം ഒരു കാർഷിക വിള കൃഷിയിടം മുതൽ അന്തിമ ഉപഭോക്താവ് വരെ എത്താൻ ആവശ്യമായ എല്ലാ ചരക്കുകളും സേവനങ്ങളും ഉൾക്കൊള്ളുന്നതാണ് ‘കാർഷിക മൂല്യശൃംഖല’ എന്നതിന് അർത്ഥം. രേഖയിൽ പ്രതിപാദിക്കുന്ന പ്രകാരം ‘മൂല്യശൃംഖല’- യുടെ ലോക ബാങ്ക് നിർവചനം, “വിവിധ തലത്തിലുള്ള ഉൽപാദന പ്രവർത്തനങ്ങളിലൂടെ ഒരു ഉൽപന്നത്തെയോ അഥവാ സേവനത്തെയോ മൂല്യവർദ്ധിത പ്രക്രിയക്ക് സജ്ജമാക്കാൻ ആവശ്യമായ അസംസ്കൃത വസ്തുക്കളുടെയും ഇതര ഉല്പാദനോപാധികളുടെയും സംഭരണം അടക്കമുള്ള പൂർണ്ണതല പ്രവർത്തനങ്ങൾ” എന്നാണ്.
ഇതു തന്നെയാണ് കാർഷിക വിള ഉല്പാദനത്തെയും ഉപഭോക്തൃ ഉൽപന്ന വിപണിയെയും കൂട്ടിയോജിപ്പിക്കാൻ ദേശീയ കാർഷിക വിപണന നയരേഖ മുന്നോട്ടുവെക്കുന്ന ലക്ഷ്യം. അത് നടപ്പിലാക്കുന്നത് കർഷകരുടെയും ചെറുകിട ഉല്പാദകരുടെയും താൽപര്യങ്ങളുടെ മുകളിൽ സ്വകാര്യ കുത്തകകളുടെ മേധാവിത്വം അടിച്ചേൽപ്പിക്കുന്നതിലൂടെയാണ്.

ന്യായമായ വരുമാനത്തിനായി നിരന്തര കഷ്ടപ്പാടിലാണ് വലിയ വിഭാഗം കർഷകരും എന്ന വസ്തുത കരടുരേഖ ചൂണ്ടിക്കാട്ടുന്നു. ഭൂമിയുടെ ചെറുകിടവൽക്കരണം, ഉയർന്ന ഉൽപാദന ചെലവ്, ആവശ്യാനുസൃതമായല്ലാത്ത ഉല്പാദനം, വിളയുടെ മൂല്യത്തിന് അനുസൃതമായ ന്യായവില ലഭ്യമാകുന്ന വിപണിയുടെ അഭാവം എന്നിവയാണ് ഈ സ്ഥിതിക്ക് കാരണം.
“നവീനമായ ഡിജിറ്റൽ സാങ്കേതികവിദ്യകളും മൂല്യ ശൃംഖല അടിസ്ഥാനമായുള്ള വിപണിയും ഉപയോഗപ്പെടുത്തി കാർഷിക വിപണി വ്യവസ്ഥ പുനഃസംഘടിപ്പിച്ച് കർഷകരുടെ വിളകൾക്ക് പരമാവധി ഉയർന്ന വില ലഭ്യമാക്കുകയാണ്” വിപണനനയം മുന്നോട്ടുവെക്കുന്ന ‘ലക്ഷ്യം’. വൈദഗ്ദ്യ പരിശീലനം, വ്യവസായ വൈശിഷ്ട്യം, ബ്ലോക് ചെയിൻ സാങ്കേതികവിദ്യ, നവീനമായ സങ്കേതങ്ങൾ, അടിസ്ഥാന സൗകര്യ നിർമ്മാണത്തിൽ കേന്ദ്രീകരിക്കുന്ന ‘സമാഹൃത ഉൽപന്ന പരിപാലനം’ എന്നിവ അടിസ്ഥാനമാക്കിയ വിപണി സംവിധാനം രൂപപ്പെടുത്തുന്നതിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക, അവർക്ക് ന്യായ വിപണി ഉറപ്പാക്കുക എന്ന വെല്ലുവിളി നേരിടാമെന്നാണ് വിപണനനയം നിർദ്ദേശിക്കുന്നത്.

Photo: Kisan Sabha
Photo: Kisan Sabha

വർഗവൈരുദ്ധ്യങ്ങളിൽ നിന്ന് ഉടലെടുക്കുന്ന സമൂഹ്യവും രാഷ്ട്രീയവുമായ ഘടകങ്ങളാണ് കർഷകർ നേരിടുന്ന ഗുരുതര പ്രതിസന്ധിയുടെ അടിസ്ഥാനകാരണങ്ങൾ. സാമൂഹ്യബന്ധങ്ങളിൽ മാറ്റം വരുത്താനുള്ള രാഷ്ട്രീയ പരിഹാരമാണ് കാർഷിക പ്രതിസന്ധി മറികടക്കാനാവശ്യം. അല്ലാതെ, ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ പോലുള്ള സാങ്കേതിക പരിഷക്കാരങ്ങളിലൂടെ പരിഹരിക്കാനാവുന്നതല്ല കാർഷിക പ്രതിസന്ധി. സംസ്ക്കരണ വ്യവസായങ്ങൾ, കുത്തക വ്യാപാര സ്ഥാപനങ്ങൾ, വൻകിട കയറ്റുമതിക്കാർ എന്നീ സാമൂഹ്യശക്തികളുടെ നിയന്ത്രണത്തിലുള്ളതും, ചരക്കുകളുടെ വില അവ നിശ്ചയിക്കുന്നതുമാണ് സ്വകാര്യ കാർഷിക സംസ്ക്കരണ വിപണി. ആ വിപണിയിലേക്കുള്ള അസംസ്കൃത ചരക്കാണ് കർഷകർ ഉല്പാദിപ്പിക്കുന്ന വിളകൾ. കാർഷിക വിളകളുടെ തുച്ഛവില സംസ്ക്കരണ വ്യവസായ- വ്യാപാര കുത്തകകളുടെ ലാഭം വർദ്ധിപ്പിക്കും.

ഇതാണ് കാർഷിക മേഖലയിലെ മൂർത്തമായ വൈരുദ്ധ്യം. കാർഷിക വിളകൾ സംസ്ക്കരിച്ച് മൂല്യ വർദ്ധിത ഉൽപന്നങ്ങളാക്കി വിറ്റ് നേടുന്ന മിച്ചത്തിലൂടെ തങ്ങൾ നേടുന്ന വൻ ലാഭത്തിൽ ഒരു ന്യായമായ വിഹിതം കർഷകരുമായി പങ്കുവെക്കാൻ വിപണി നിയന്ത്രിക്കുന്ന വ്യവസായികളെയും വ്യാപരികളെയും കയറ്റുമതിക്കാരെയും നിർബന്ധിതമാക്കുന്ന ഒരു വ്യവസ്ഥയും ദേശീയ കാർഷിക വിപണന നയരേഖയിൽ ഉൾപ്പെടുത്തിയിട്ടില്ല. എം.എസ്. സ്വാമിനാഥൻ ചെയർമാനായിരുന്ന ദേശീയ കർഷക കമീഷൻ നിർദ്ദേശിച്ച, ദേശീയ രാഷ്ട്രീയത്തിലെ മുഖ്യവിഷയമായി മാറിയ, കർഷകർക്ക് ന്യായമായ വരുമാനം ഉറപ്പുവരുത്താനുള്ള നിർദ്ദേശമായ മിനിമം സപോർട്ട് പ്രൈസ് (MSP) സംബന്ധിച്ച് നയരേഖ പരാമരശിക്കുന്നതെയില്ല.

ഭരണഘടന പ്രകാരം കൃഷി, ഭൂമി, വ്യവസായം, വിപണി എന്നിവ സംസ്ഥാന പട്ടികയിൽ ഉൾപ്പെടുന്നതാണ്. സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങൾക്കുമേൽ യൂണിയൻ സർക്കാറിന് അതിക്രമിച്ചു കയറാനുള്ള പരിഷ്കാരങ്ങളാണ് പുതിയ നയരേഖയിലുള്ളത്.

പകരം കർഷകരെ വഴിതെറ്റിക്കുക എന്ന ലക്ഷ്യത്തോടെ, സുതാര്യതയും കച്ചവടം സുഗമമാക്കലും -ഈസ് ഓഫ് ഡൂയിംഗ് ബിസിനിസ്- വഴി കർഷകർക്ക് ഉയർന്ന വരുമാനം ഉറപ്പുവരുത്താനാവും എന്ന വ്യാമോഹം സൃഷ്ടിക്കുകയാണ്. വിപണിയിൽ മേധാവിത്തമുള്ള ശക്തികളെ നിയന്തിക്കൽ, പ്രാഥമിക ഉല്പാദകരായ കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കൽ എന്നീ യൂണിയൻ / സംസ്ഥാന സർക്കാരുകളുടെ നിർണ്ണായക ചുമതലകൾ സംബന്ധിച്ച് നയരേഖ നിശബ്ദമാണ്.

സ്വകാര്യ കുത്തകകളെ ആനയിക്കാൻ ഘടനാപരമായ പരിഷ്ക്കാരം

പ്രധാന പരിഷ്ക്കാരമായി നിർദ്ദേശിച്ചിരിക്കുന്നത് സ്വകാര്യമേഖല - പൊതുമേഖല പങ്കാളിത്ത മാതൃക- (Public-Private Partnership (PPP) അടിസ്ഥാനമാക്കിയ ഡിജിറ്റൽ പബ്ലിക് ഇൻഫ്രസ്ട്രക്ടചർ സ്ഥാപിക്കലാണ്. വി സി സി ഐ- യിലൂടെ കൃഷിയിടം, പ്രാഥമിക സംഭരണ കേന്ദ്രങ്ങൾ അടക്കം ഭക്ഷ്യസംസ്ക്കരണ വ്യവസായങ്ങൾ വരെ ഭക്ഷ്യവസ്തുക്കളുടെ ഉൽപാദന - വിതരണ ശൃംഖലയിലെ എല്ലാ മേഖലകളിലും സ്വകാര്യ കോർപ്പറേറ്റ് അഗ്രി ബിസിനിസ് പങ്കാളിത്തം അനുവദിക്കുകയാണ്.

അതിനുപുറമെ, മാർക്കറ്റ് ഇൻറ്റെലിജൻസ് ആന്റ് സ്റ്റാറ്റിസ്റ്റിക്കൽ (MIS) മാതൃക വഴി വിത്തുപാകൽ, വില പ്രവണതകൾ, ആവശ്യവും വിതരണവും സംബന്ധിച്ച വിലയിരുത്തൽ, വായ്പാ ആവശ്യകത അടക്കം എല്ലാ വിശദാംശങ്ങളും ആസൂത്രണം ചെയ്യുകയാണ്. ഡിജിറ്റൽ സംഭരണ കേന്ദ്ര രശീതി അടിസ്ഥാനമാക്കി വായ്പ സംവിധാനം എർപ്പെടുത്തുന്നു.

കാർഷിക വിപണന പരിഷക്കാരങ്ങളുടെ ദൂരവ്യാപക പ്രത്യാഘാതം ഉയർത്തിക്കാട്ടി, വ്യാപക ബോധവൽക്കരണം ഏറ്റെടുക്കാൻ കർഷക സംഘടനകളും ട്രേഡ് യൂണിയനുകളും ആത്മാർത്ഥവും യോജിച്ചതുമായ ശ്രമങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ്  / Photo: Kisan Sabha
കാർഷിക വിപണന പരിഷക്കാരങ്ങളുടെ ദൂരവ്യാപക പ്രത്യാഘാതം ഉയർത്തിക്കാട്ടി, വ്യാപക ബോധവൽക്കരണം ഏറ്റെടുക്കാൻ കർഷക സംഘടനകളും ട്രേഡ് യൂണിയനുകളും ആത്മാർത്ഥവും യോജിച്ചതുമായ ശ്രമങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ് / Photo: Kisan Sabha

വില്ലേജ് / ഗ്രാമീണ / ചെറുകിട പട്ടണ തലത്തിൽ വിളവെടുപ്പാനന്തര പരിപാലന, വിപണന സംവിധാനങ്ങൾക്കാണ് പ്രാധാന്യം. അവയിൽ സംഭരണ കേന്ദ്രങ്ങൾ, പ്രാഥമിക, ദ്വിതീയ മൂല്യ വർദ്ധന സൗകര്യങ്ങൾ , ഉണക്കാനും പാക്കിങ് ചെയ്യാനും ഉള്ള യൂണിറ്റുകൾ, ഗുണമേന്മ പരിശോധന ലബോറട്ടറികൾ, പൊതു കാർഷിക വിപണി കേന്ദ്രങ്ങൾ -ചന്തകൾ, കർഷക ഉല്പാദക സംഘങ്ങൾ (FPOs), ശീഥികൃത സംഭരണികൾ എന്നിവ ഉൾപ്പെടുന്നു.

ജില്ല, മേഖല തലത്തിൽ കാർഷിക സാംസ്ക്കാരണത്തിനും കയറ്റുമതിക്കും പര്യാപ്തമായ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് നിർദ്ദേശിക്കുന്നത്. അതിൽ ശീതീകരണ ശൃംഖലയിലൂടെ പിന്നാമ്പുറത്ത് കാർഷിക ഉല്പാദനവും മുന്നാമ്പുറത്ത് കാർഷിക സംസ്ക്കരണ വ്യവസായങ്ങൾ, മൂല്യവർദ്ധിത ഉപഭോക്തൃ ഉൽപന്ന വിപണി, ഉപഭോക്താക്കൾ എന്നിവരെയും ബന്ധപ്പെടുത്തുന്നു. ഒപ്പം പാക്ക് ഹൗസുകൾ, സാർവദേശീയ നിലവാരമുള്ള ഉയർന്ന ഗുണ പരിശോധന ലബോറട്ടറികള്, ലേബലിങ്, ബ്രാണ്ടിങ് മറ്റ് മൂല്യ വർദ്ധിത പ്രക്രിയ അടക്കമുള്ള സംവിധാനങ്ങൾ നിരദ്ദേശിക്കപ്പെട്ടിരിക്കുന്നു.

പുതിയ ദേശീയ കാർഷിക വിപണനനയ കരടുരേഖയിലെ നിർദേശങ്ങൾ നിലവിൽവന്നാൽ, കാർഷിക സമൂഹങ്ങൾക്കിടയിൽ വർദ്ധിച്ച കടബാധ്യത, ഉപജീവനമാർഗ്ഗം തേടി ഗ്രാമങ്ങളിൽനിന്ന് നഗര പ്രദേശങ്ങളിലേക്കുള്ള നിർബന്ധിത കുടിയേറ്റം, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, കർഷക ആത്മഹത്യ എന്നിവ നിയന്ത്രണാതീതമാകും.

അതായത്, നയരേഖയിലെ പരിഷ്ക്കാരണങ്ങൾ, ഡിജിറ്റൽ പബ്ലിക് ഇൻഫ്രസ്ട്രക്ചർ, ബ്ലോക്ക് ചെയിൻ, മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇൻറ്റെലിജൻസ് അടക്കമുള്ള നവീന സാങ്കേതിക വിദ്യകളുടെ പിന്തുണയോടെ സ്വകാര്യ മേഖലയെയും പൊതുമേഖലയെയും കൂട്ടിച്ചേർക്കുന്ന മൂല്യശൃംഖല അടിസ്ഥാനമാക്കിയ അടിസ്ഥാന സൗകര്യങ്ങളിലൂടെ വിപണിയെ പുനഃസംഘടിപ്പിക്കാനായി നിർദ്ദേശിക്കുന്നു. അതേസമയം എല്ലാ പൊതു- സർക്കാർ നിയന്ത്രണങ്ങളും പിൻവലിച്ച് കാർഷിക ഉൽപാദന- സംസ്ക്കരണ –വിപണന പ്രക്രിയയിലാകേ മേധാവിത്വം സ്ഥാപിക്കാൻ സ്വകാര്യ മേഖലയെ - പ്രത്യേകിച്ച്, കോർപറേറ്റ് അഗ്രി ബിസിനിസ് കുത്തകകളെ – അനുവദിക്കുന്നു. കർഷകർക്ക് കൂടുതൽ വരുമാനത്തിനായിട്ടാണ് ഈ പരിഷ്ക്കാരങ്ങൾ എന്നു വാദിക്കുന്നവർ ദേശീയ കാർഷിക വിപണന നയത്തിൽ മിനിമം സപോർട്ട് പ്രൈസ് (MSP) ഉറപ്പുവരുത്താൻ വ്യവസ്ഥ ചെയ്യുന്നില്ല.

/Photo: Kisan Sabha
/Photo: Kisan Sabha

ഊഹക്കച്ചവടത്തിനും ഓഹരി വിപണിക്കും വഴിയൊരുക്കാൻ FPOകൾ

ഈ നവീകൃത സംവിധാനത്തിൽ, ഇടത്തരക്കാരെയും ചെറുകിട കച്ചവടക്കാരെയും മറികടന്നു കാർഷിക വിളകൾ സംസ്ക്കരണ വ്യവസായങ്ങൾക്കും, കുത്തക വ്യാപാര ശാലകൾക്കും, വൻകിട കയറ്റുമതിക്കാർക്കും നേരിട്ട് എത്തിച്ചുനൽകാനുള്ള മുഖ്യ കാര്യകർത്താക്കൾ അഥവാ ഏജന്റുമാരായി കർഷക ഉല്പാദക സഹകരണ സംഘങ്ങളെ - (FPOs) ഉപയോഗപ്പെടുത്തുകയാണ്. വൻകിട കോർപറേറ്റ് അഗ്രി ബിസിനിസ് കമ്പനികളുടെ കീഴിൽ കാർഷിക ഉല്പാദനവും വിപണനവും കേന്ദ്രീകരിക്കാനും കാർഷിക വിപണിയിൽ ദരിദ്ര -ചെറുകിട കർഷകർക്കുള്ള വിലപേശൽ സാദ്ധ്യതകളെ നിഷേധിച്ച്, അവരെ കൂടുതൽ ചൂഷണം ചെയ്യാനുമുള്ള ആപത്തിന് ഇടയാക്കുന്നതാണ് ഈ നിർദ്ദിഷ്ട മാതൃക.

ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO) വഴി ഫ്യൂച്ചർ ട്രേഡിംഗ് സുഗമമാക്കുന്നതും സ്റ്റോക്ക് മാർക്കറ്റിലേക്കുള്ള പ്രവേശനവും നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. ഇത് ആഭ്യന്തര കാർഷിക, ഭക്ഷ്യ വ്യവസായ മേഖലയിൽ കോർപറേറ്റ് നിയന്ത്രണത്തിന് വഴിയൊരുക്കും. ഇന്ത്യൻ കാർഷിക മേഖല ഇൻ്റർനാഷണൽ ഫിനാൻസ് ക്യാപിറ്റൽ - കുത്തക മൂലധന (ഐ എഫ്‌സി- എം സി) കൂട്ടുകെട്ടിന്റെ നിയന്ത്രണത്തിൽ അകപ്പെടും.

അനന്തരഫലങ്ങൾ ഭയാനകമാണ്:
കർഷക ക്ഷേമത്തേക്കാൾ കോർപറേറ്റ് താൽപ്പര്യങ്ങൾക്കും ലാഭത്തിനും ഊഹക്കച്ചവടങ്ങൾക്കും മുൻഗണന നൽകുന്നതിലൂടെ, ഈ പരിഷ്‌കാരങ്ങൾ ഇതിനകം ഗ്രാമീണ ജനത നേരിടുന്ന സാമ്പത്തിക പരാധീനതകൾ വർദ്ധിപ്പിക്കും. കാർഷിക സമൂഹങ്ങൾക്കിടയിൽ വർദ്ധിച്ച കടബാധ്യത, ഉപജീവനമാർഗ്ഗം തേടി ഗ്രാമങ്ങളിൽനിന്ന് നഗര പ്രദേശങ്ങളിലേക്കുള്ള നിർബന്ധിത കുടിയേറ്റം, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, കർഷക ആത്മഹത്യ എന്നിവ നിയന്ത്രണാതീതമാകും. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷിതത്തം അപകടത്തിലാകും.

എല്ലാ രാഷ്ട്രീയ പാർട്ടികളും നിർദ്ദിഷ്ട ദേശീയ കാർഷിക വിപണന നയത്തെ- NPFAM- കുറിച്ചുള്ള അവരുടെ നിലപാട് വ്യക്തമാക്കേണ്ടത് നിർണായകമാണ്.

സഹകരണ കൃഷി Vs കോർപറേറ്റ് കൃഷി

സർക്കാർ, പൊതുമേഖലാ പിന്തുണയോടെ വായ്പാ ലഭ്യത, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പുവരുത്തി സഹകരണാടിസ്ഥാനത്തിൽ കർഷക ഉൽപാദക സഹകരണ സംഘങ്ങളുടെയും കർഷക കൂട്ടായ്‌മകളുടെയും നേതൃത്വത്തിൽ കാർഷിക സംസ്കരണ വ്യവസായങ്ങൾ, വിപണനശൃംഖല, കയറ്റുമതി എന്നിവ വികസിപ്പിക്കുകയാണ് കാർഷിക പ്രതിസന്ധി മറികടക്കാനുള്ള ഇടതുപക്ഷ ജനാധിപത്യ ബദൽ വികസനനയം. അധ്വാനിക്കുന്ന ജനങ്ങളുടെ - പ്രത്യേകിച്ച് കർഷകരുടെയും കർഷക തൊഴിലാളികളുടെയും - താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന സഹകരണ കൃഷിനയം ആവിഷ്ക്കരിക്കണമെന്നാണ് യൂണിയൻ / സംസ്ഥാന സർക്കറുകളോടുള്ള കർഷക പ്രസ്ഥാനങ്ങളുടെ ആവശ്യം. കാർഷിക സംസ്ക്കരണത്തിലൂടെയും, ബ്രാൻഡ് അടിസ്ഥാനത്തിലുള്ള ഉപഭോക്തൃ വിപണിയിലൂടെയും ലഭിക്കുന്ന മിച്ചത്തിൽ ന്യായമായ വിഹിതം നിയമപരമായി ഉറപ്പുവരുത്തി കർഷകർക്ക് ആദായകരമായ മിനിമം സപോർട്ട് പ്രൈസ് ഉറപ്പുവരുത്തണം.

അതിനുപകരം കർഷകർക്ക് പരമാവധി വില ലഭിക്കാനുള്ള കാർഷിക വിപണിയുടെ അഭാവം എന്ന വിടവ് പരിഹരിക്കാൻ എന്ന വാദമുഖത്തോടെ കോർപറേറ്റ് വ്യവസായങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, കയറ്റുമതിക്കാർ എന്നിവരുമായി FPO- കളിലൂടെ കർഷകർ കരാർ കൃഷി (CF)യിൽ ഏർപ്പെടുക എന്ന നിർദ്ദേശമാണ് -കോർപറേറ്റ് കൃഷി നയം- ദേശീയ കാർഷിക വിപണന നയം മുന്നോട്ടുവെക്കുന്നത്. ഈ സമീപനം ‘കോഴിയെ സംരക്ഷിക്കാൻ ചെന്നായയെ എൽപ്പിക്കുന്നതിന്’ സമാനമാണ്. ഏത് വിള കൃഷി ചെയ്യണം, ഏത് വിത്ത് ഉപയോഗിക്കണം, എവിടെ നിന്നു വളം വാങ്ങണം, എത്ര വിലക്ക് വിള സംഭരിക്കണം എന്നതെല്ലാം അഗ്രിബിസിനിസ് കമ്പനികൾ നിശ്ചയിക്കുന്ന സ്ഥിതിയാണ് വരുക. കർഷകരുടെയും ചെറുകിട ഉൽപ്പാദകരുടെയും കർഷക തൊഴിലാളികളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുപകരം, വൻകിട കോർപറേഷനുകളുടെ കൈകളിൽ കൂടുതൽ അധികാരം ഉറപ്പിക്കുന്ന ഒരു സംവിധാനമാണ് ദേശീയ കാർഷിക വിപണന നയം നിർദ്ദേശിക്കുന്നത്. ഇത് കോർപറേറ്റ് വിപണിയിൽ കർഷകർ കൂടുതൽ ചൂഷണത്തിന് വിധേയരാവാൻ ഇടവരുത്തും.

സംസ്ഥാന സർക്കാരുകളുടെ
അധികാരങ്ങൾ കവർന്നെടുക്കുന്നു

ഇന്ത്യൻ ഭരണഘടന പ്രകാരം കൃഷി, ഭൂമി, വ്യവസായം, വിപണി എന്നിവ സംസ്ഥാന പട്ടികയിൽ ഉൾപ്പെടുന്നതാണ്. സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങൾക്കുമേൽ യൂണിയൻ സർക്കാറിന് അതിക്രമിച്ചു കയറാനുള്ള പരിഷ്കാരങ്ങളാണ് രേഖയിലുള്ളത്. സംസ്ഥാന കൃഷി മന്ത്രിമാരെ അംഗങ്ങളായി ഉൾപ്പെടുത്തി ജിഎസ്ടി കമ്മിറ്റിക്ക് സമാനമായി ദേശീയ കാർഷിക വിപണന പരിഷ്കരണ ശാക്തീകൃത സമിതി രൂപീകരിക്കണമെന്നാണ് നിർദേശം. കൃഷി - കർഷക ക്ഷേമ മന്ത്രാലയ അഡീഷണൽ സെക്രട്ടറി (മാർക്കറ്റിംഗ്) അധ്യക്ഷനായ ഈ കമ്മിറ്റിയുടെ ചുമതല ഏകീകൃത ദേശീയ വിപണിയുടെ (UNM) വ്യവസ്ഥകളുടെ ലക്ഷ്യം അതത് സംസ്ഥാന കാർഷികോത്പന്ന മാർക്കറ്റ് നിയമങ്ങളിൽ (APMC) മാറ്റം വരുത്താൻ സംസ്ഥാന സർക്കാരുകളെ സമ്മർദ്ദത്തിലാക്കലാണ്.

കർഷക  നേതാക്കൾ പഞ്ചാബിൽ വാർത്താസമ്മേളനത്തിൽ
കർഷക നേതാക്കൾ പഞ്ചാബിൽ വാർത്താസമ്മേളനത്തിൽ

രാജ്യത്താകെ ഒരൊറ്റ ലൈസൻസിംഗ്, രജിസ്ട്രേഷൻ, ഫീസ് സമ്പ്രദായം എർപ്പെടുത്താൻ ദേശീയനയം സംസ്ഥാനങ്ങളോട് നിർദ്ദേശിക്കുന്നു. കൂടാതെ, ഈ പരിഷ്‌കാരങ്ങൾ സ്വീകരിക്കുന്നതിന് പ്രോത്സാഹനം നൽകുന്നതിനായി ഓരോ ആറ് മാസത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാന കൃഷി മന്ത്രിമാർക്ക് ‘അഭിനന്ദന കത്തുകൾ’ അല്ലെങ്കിൽ ‘മികവ് സർട്ടിഫിക്കറ്റുകൾ’ നൽകുമത്രേ. കോർപറേറ്റ് അജണ്ടകൾക്ക് അനുകൂലമായി സംസ്ഥാന സ്വയംഭരണാവകാശത്തെയും കർഷകരുടെ താൽപ്പര്യങ്ങളെയും തുരങ്കം വെക്കുകയും യൂണിയൻ സർക്കാറിൽ നിയന്ത്രണാധികാരം കൂടുതൽ കേന്ദ്രീകരിക്കുകയും ചെയ്യും.

ദേശീയ കാർഷിക വിപണന നയം (NPFAM) ഒരു സ്വതന്ത്ര പരിഷ്കാരമല്ല; ചരക്ക് സേവന നികുതി (GST) നിയമം, ഡിജിറ്റൽ അഗ്രികൾച്ചർ മിഷൻ, ദേശീയ സഹകരണ നയം, നാല് ലേബർ കോഡുകൾ അടിച്ചേൽപ്പിക്കൽ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നിവയുൾപ്പെടെ മറ്റ് കോർപറേറ്റ് അനുകൂല പരിഷ്കാരങ്ങളുമായി അത് ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ‘ഒരു രാജ്യം, ഒരു വിപണി’ എന്ന കോർപറേറ്റ് അജണ്ടയിലേക്ക് രാജ്യത്തിന്റെ കാർഷിക വിപണന ആവാസവ്യവസ്ഥയെ സമന്വയിപ്പിക്കലാണ് ദേശീയ കാർഷിക വിപണന നയം ആത്യന്തികമായി ലക്ഷ്യമിടുന്നത്. സഹകരണ കൃഷി വികസിപ്പിക്കുന്നതിനുപകരം കോർപറേറ്റ് കൃഷി അടിച്ചേൽപ്പിക്കാനാണ് അമിത് ഷാ മന്ത്രിയായി 2019- ൽ യൂണിയൻ സർക്കാർ സഹകരണ കൃഷി മന്ത്രാലയം രൂപീകരിച്ചത് എന്ന വസ്തുത തുറന്നുകാട്ടുന്നതാണ് നിർദ്ദിഷ്ട ദേശീയ കാർഷിക വിപണന നയം.

ഡൽഹിയിലെന്ന പോലെ രാജ്യവ്യാപകമായും ഓരോ നഗരങ്ങളിലും ഗ്രാമങ്ങളിലും ഉയർന്നുവരുന്ന ഉജ്ജല സമരങ്ങളിലൂടെ കോർപറേറ്റ് അനുകൂല നയങ്ങൾ പിൻവലിക്കാൻ മൂന്നാം എൻ.ഡി.എ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ തൊഴിലാളികളും കർഷകരും കൂട്ടമായി തെരുവിലിറങ്ങണം.

എല്ലാ രാഷ്ട്രീയ പാർട്ടികളും നിർദ്ദിഷ്ട ദേശീയ കാർഷിക വിപണന നയത്തെ- NPFAM- കുറിച്ചുള്ള അവരുടെ നിലപാട് വ്യക്തമാക്കേണ്ടത് നിർണായകമാണ്. സ്വയംഭരണാധികാരമുള്ള സംസ്ഥാന ഗവൺമെന്റുകളെ ഉൾക്കൊള്ളുന്ന യൂണിയൻ സർക്കാർ നേതൃത്വത്തിലുളള ഫെഡറൽ റിപ്പബ്ലിക്ക് എന്ന ഭരണഘടനാ കാഴ്ചപ്പാടിനെ വെല്ലുവിളിച്ച്, കോർപറേറ്റ് താൽപ്പര്യങ്ങളുടെയും അന്താരാഷ്ട്ര ധനമൂലധനത്തിന്റെയും നിയന്ത്രണത്തിലുള്ള അധികാര കേന്ദ്രിതമായ യൂണിയൻ സർക്കാരിനെ ആശ്രയിക്കാൻ നിർബന്ധിതമായ ദുർബലമായ സംസ്ഥാന സർക്കാറുകളെ ഉൾകൊള്ളുന്ന ഒരു ഏകീകൃത രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാനുള്ള പരിഷ്ക്കാരമാണ് ബി.ജെ.പിയും ആർ.എസ്.എസും ദേശീയ കാർഷിക വിപണന നയത്തിലൂടെയും സമാനമായ ഇതര പരിഷ്ക്കാരണങ്ങളിലൂടെയും അടിച്ചേൽപ്പിക്കുന്നത്.

കോർപറേറ്റുകൾക്കെതിരെ
തൊഴിലാളി- കർഷക ഐക്യം

ബി.ജെ.പി- ആർ.എസ്.എസ് നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാർ കോർപറേറ്റ് മൂലധന ശക്തികളുടെ സ്വാധീനത്തിലാണ്. ദേശീയ കാർഷിക വിപണന നയം (NPFAM) സംസ്ഥാന സർക്കാരുകളുടെ ഫെഡറൽ അവകാശങ്ങൾ ഇല്ലാതാക്കാൻ നിർദ്ദേശിക്കുന്നു. ആഭ്യന്തര കാർഷിക ഉൽപ്പാദനത്തിലും ഭക്ഷ്യ വ്യവസായത്തിലും മൾട്ടിനാഷണൽ കോർപറേഷനുകളുടെയും (MNC) ഇൻ്റർനാഷണൽ ഫിനാൻസ് ക്യാപിറ്റലിന്റെയും ആധിപത്യവും നിയന്ത്രണവും അടിച്ചേൽപ്പിക്കുന്നു. അതുവഴി ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെ വെല്ലുവിളിക്കുകയും രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നു.

ഈ സാഹചര്യത്തിൽ, ഈ കാർഷിക വിപണന പരിഷക്കാരങ്ങളുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉയർത്തിക്കാട്ടി, തൊഴിലെടുക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ വ്യാപക ബോധവൽക്കരണ പ്രചാരണം ഏറ്റെടുക്കാൻ കർഷക സംഘടനകളും ട്രേഡ് യൂണിയനുകളും ആത്മാർത്ഥവും യോജിച്ചതുമായ ശ്രമങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ്. തൊഴിലാളി- കർഷക ഐക്യം രാജ്യത്തെ ഓരോ ഗ്രാമത്തിലും പട്ടണത്തിലും വളർത്തിയെടുക്കണം. മൂന്ന് വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി, 2020-21 ൽ നടന്ന വിജയകരമായ പോരാട്ടത്തെക്കാൾ വിപുലമായ, ബഹുജന പങ്കാളിത്തമുള്ള പ്രക്ഷോഭത്തിലൂടെ മാത്രമേ ഈ കോർപറേറ്റ് കടന്നാക്രമണത്തെ തടയാൻ സാധിക്കൂ. ഡൽഹിയിലെന്ന പോലെ രാജ്യവ്യാപകമായും ഓരോ നഗരങ്ങളിലും ഗ്രാമങ്ങളിലും ഉയർന്നുവരുന്ന ഉജ്ജല സമരങ്ങളിലൂടെ കോർപറേറ്റ് അനുകൂല നയങ്ങൾ പിൻവലിക്കാൻ മൂന്നാം എൻ.ഡി.എ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ തൊഴിലാളികളും കർഷകരും കൂട്ടമായി തെരുവിലിറങ്ങണം.

Comments