രാജ്യത്തെ ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 26 പേർ. ഇവരുടെ പേരുവിവരം അധികൃതർ പുറത്തുവിട്ടു.
മഹാരാഷ്ട്ര-6, പശ്ചിമബംഗാള്‍- 2, ഉത്തരാഖണ്ഡ്- 1, ഹരിയാന- 1, യു.പി- 1, ബിഹാര്‍- 1, പഞ്ചാബ്- 1, കേരളം- 1, ഗുജറാത്ത്- 3, കര്‍ണാടക- 3, ഒഡീഷ- 1, ആന്ധ്രപ്രദേശ്- 1, മധ്യപ്രദേശ് 1, അരുണാചല്‍ പ്രദേശ്- 1 വീതം പേരാണ് കൊല്ലപ്പെട്ടത്.
മലയാളിയായ എറണാകുളം പാലാരിവട്ടം സ്വദേശി രാമചന്ദ്രനടക്കം കൊല്ലപ്പെട്ടവരെല്ലാം വിനോദസഞ്ചാരികളാണ്. രണ്ടു വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ട്.
കൊല്ലപ്പെട്ടവർ:
1. സുശീല്‍ നത്യാല്‍- ഇൻഡോർ.
2. സയ്യീദ് ആദില്‍ ഹുസൈന്‍ ഷാ- പഹല്‍ഗാം.
3. ഹേമന്ത് സുഹാസ് ജോഷി- മുംബൈ.
4. വിനയ് നര്‍വാള്‍- ഹരിയാന.
5. അതുല്‍ ശ്രീകാന്ത് മോനി- മഹാരാഷ്ട്ര.
6. നീരജ് ഉദ്ധ്‌വാനി- ഉത്തരാഖണ്ഡ്.
7. ബിതന്‍ അധികാരി- കൊല്‍ക്കത്ത.
8. സുദീപ് ന്യൂപാനേ- നേപ്പാള്‍.
9. ശുഭം ദ്വിവേദി- യു.പി.
10. പ്രശാന്ത് കുമാര്‍ സത്പതി- ഒഡീഷ.
11. മനീഷ് രഞ്ജന്‍- ബിഹാര്‍.
12. എന്‍. രാമചന്ദ്രന്‍- കേരളം.
13. സഞ്ജയ് ലക്ഷ്മണ്‍ ലാലി- മുംബൈ.
14. ദിനേശ് അഗര്‍വാള്‍- ചണ്ഡീഗഡ്.
15. സമീര്‍ ഗുഹാര്‍- കൊല്‍ക്കത്ത.
16. ദിലീപ് ദേസാലി- മുംബൈ.
17. ജെ. സച്ചന്ദ്ര മോളി- വിശാഖപട്ടണം.
18. മധുസൂദന്‍ സോമിസെട്ടി- ബംഗളൂരു.
19. സന്തോഷ് ജഗധ- മഹാരാഷ്ട്ര.
20. മഞ്ജുനാഥ് റാവു- കര്‍ണാടക.
21. കസ്തുബ ഗന്‍വോതെ- മഹാരാഷ്ട്ര.
22. ഭരത് ഭൂഷണ്‍- ബംഗളൂരു.
23. സുമിത് പാര്‍മര്‍- ഗുജറാത്ത്.
24. യതേഷ് പാര്‍മര്‍- ഗുജറാത്ത്.
25. തഗേഹാലിംഗ്- അരുണാചല്‍ പ്രദേശ്.
26. ശൈലേഷ്ഭായ് എച്ച്. ഹിമ്മത്ഭായ് കലാതിയ- ഗുജറാത്ത്.
ആക്രമണം നടത്തിയ ഭീകരർക്കായി ഊർജ്ജിത അന്വേഷണം നടക്കുകയാണ്. സംശയിക്കുന്ന മൂന്ന് പേരുടെ രേഖാചിത്രം അന്വേഷണ സംഘം പുറത്തുവിട്ടിട്ടുണ്ട്. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നീ ഭീകരരാണ് ആക്രമണത്തിന് നേതൃത്വം നൽകിയത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. വെടിവെപ്പിൽ രക്ഷപ്പെട്ടവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് ഭീകരരെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രം തയ്യാറാക്കിയത്. പാക് ഭീകര സംഘടനയായ ലഷ്കറെ ത്വയ്യിബയുമായി ബന്ധമുള്ള റസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി വാർത്തകളുണ്ട്.
ഒരൊറ്റ വൈകുന്നേരം കൊണ്ടാണ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായ ജമ്മു കശ്മീരിലെ പഹൽഗാം ഭീതിയുടെ താഴ് വരയായി മാറിയത്. കശ്മീർ താഴ് വരയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ സാധാരണക്കാരായ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായത്, സമീപ കാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നാണ്.

കാശ്മീരിൽ സാധാരണക്കാർക്കു നേരെ നടന്ന ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചും ആക്രമണം നടത്തിയ ഭീകരരെ പിടികൂടണമെന്ന് ആവശ്യപ്പെട്ടും വലിയ പ്രക്ഷോഭങ്ങളും നടക്കുന്നുണ്ട്. ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ജമ്മു കശ്മീർ കോൺഗ്രസ് മെഴുകുതിരി കത്തിച്ച് റാലി നടത്തി.
2019-ൽ പുൽവാമ ഭീകരാക്രമണത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് പെഹൽഗാമിലേത്. സൈനിക വേഷത്തിലെത്തിയ ഭീകരർ സഞ്ചാരികളുടെ നേർക്കുനേർ നിന്ന് വെടിയുതിർക്കുകയുമായിരുന്നു. രാജ്യത്തെ ഏറ്റവം വലിയ സഞ്ചാരകേന്ദ്രമായിട്ടും കാര്യമായ സുരക്ഷാ സംവിധാനങ്ങളില്ല എന്ന പഴുതുപയോഗിച്ചാണ് ഭീകരർ ആക്രമണം നടത്തിയത്.
ജമ്മു കശ്മീരിൽ പലയിടത്തും നേരത്തെ ഭീകരാക്രമണവും ഏറ്റുമുട്ടലും ഉണ്ടായിട്ടുണ്ടെങ്കിലും വിനോദ സഞ്ചാരികൾക്കു നേരെ ഇതാദ്യമായാണ് ഇത്രയും വലിയ ആക്രമണം. സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തിൽ ഭീകരർക്ക് സഞ്ചാരികളെ സമീപിക്കാനും അക്രമം അഴിച്ചുവിടാനും സാധിച്ചു എന്നത് വലിയ വീഴ്ച തന്നെയാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ ഭീകരാക്രമണവും തീവ്രവാദവും പൂർണമായും ഇല്ലാതാക്കാനായി എന്ന കേന്ദ്ര സർക്കാറിന്റെ അവകാശവാദത്തെ റദ്ദാക്കുന്നതാണ് പെഹൽഗാം സംഭവം.

ജമ്മു കശ്മീരിലെ ആഭ്യന്തര സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ശ്രീനഗറിൽ ഉന്നത തല യോഗം നടന്ന് ദിവസങ്ങൾക്കുള്ളിലാണ് ഇത്ര വലിയ ആക്രമണമെന്നത് ഗൗരവകരമാണ്.
നേരത്തെയുള്ള ആക്രമണങ്ങളിൽ അക്രമികൾ കേന്ദ്ര സേനയെയാണ് ലക്ഷ്യമിട്ടിരുന്നതെങ്കിൽ ഇപ്പോഴത് വിനോദ സഞ്ചാരികളടക്കമുള്ള സാധാരണക്കാരിലേക്ക് എത്തിയിരിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികൾക്കു നേരെ ആറ് ആക്രമണങ്ങളാണ് കഴിഞ്ഞ വർഷം മാത്രം കാശ്മീരിലുണ്ടായത്. തദ്ദേശീയരെയും ഇതരസംസ്ഥാന തൊഴിലാളികളെയും തെരഞ്ഞുപിടിച്ചുള്ള ആക്രമണമാണ് കശ്മീരിൽ നടക്കുന്നതെന്ന് ചുരുക്കം. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇപ്പോൾ പെഹൽഗാമിൽ ഉണ്ടായിരിക്കുന്നതെന്ന് കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞിട്ടുമുണ്ട്. വിദേശികൾക്കുപുറമെ രാജസ്ഥാൻ, തമിഴ്‌നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള സാധാരണ മനുഷ്യരാണ് പെഹൽഗാമിൽ ആക്രമണത്തിനിരയായത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ജമ്മു കശ്മീർ സർക്കാർ 10 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായ പരുക്കേറ്റവർക്ക് രണ്ട് ലക്ഷവും ചെറിയ പരുക്കുകൾ പറ്റിയവർ ഒരു ലക്ഷവും ധനസഹായം നൽകുമെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രഖ്യാപിച്ചു. എത്ര പണം നൽകിയാലും പ്രിയപ്പെട്ടവർ ഇല്ലാതായതിന്റെ നഷ്ടം നികത്താനാകില്ലെന്നും അക്രമിക്കപ്പെട്ട മനുഷ്യരൊടുള്ള സർക്കാരിന്റെ ഐക്യദാർഢ്യമാണ് ഈ പണമെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

ചെങ്കുത്തായ വഴിയിലൂടെ കാൽനടയായോ കുതിരപ്പുറത്തോ മാത്രം പോകാൻ പറ്റുന്ന മേഖലയിലാണ് ഇപ്പോൾ ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്. ഇടയ്ക്ക് വിശ്രമിക്കാൻ നിർത്തുന്ന പുൽമേട്ടിൽ വെച്ചാണ് അക്രമികൾ സഞ്ചാരികൾക്കു നേരെ വെടിയുതിർത്തത്. താനും ഭർത്താവും ലഘുഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് ഭർത്താവിന് നേരെ ആക്രമണം ഉണ്ടായതെന്ന് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു യുവതി പറയുന്നുണ്ട്.
ഏപ്രിൽ 16 ന് വിവാഹം കഴിഞ്ഞ് ഹണിമൂൺ ആഘോഷിക്കാനെത്തിയ നാവിക സേനാ ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് വിനയ് നർവാളും പങ്കാളി ഹിമാൻഷിയും ആക്രമണത്തിനിരയായത് ഭേൽപൂരി കഴിക്കുന്നതിനിടെയായിരുന്നു. ആക്രമണത്തിൽ വിനയ് നെർവാൾ കൊല്ലപ്പെട്ടു. മരിച്ചു കിടക്കുന്ന വിനയ് നർവാളിന്റെ അടുത്തിരിക്കുന്ന ഹിമാൻഷിയുടെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കർണാടകയിലെ ശിവമോഗയിൽ നിന്ന് അവധിക്കാലം ആഘോഷിക്കാനെത്തിയ മഞ്ചുനാഥ് റാമും കുടുംബവുമാണ് ആക്രമണത്തിനിരയായ മറ്റൊരാൾ. മഞ്ചുനാഥിനെ പങ്കാളിയായ പല്ലവിയുടെയും അവരുടെ കുഞ്ഞിന്റെയും മുന്നിൽ വെച്ചാണ് അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തിയത്. ഇങ്ങനെ അവധിക്കാലം ആഘോഷിക്കാനും മറ്റുമായി കശ്മീരിലെത്തിയ സാധാരണ മനുഷ്യരെയാണ് ഇത്തവണ ആക്രമികൾ തിരഞ്ഞുപിടിച്ച് വെടിവെച്ചു കൊന്നത്.

ഭീകരാക്രമണങ്ങളുടെ താഴ് വര
2019 ഫെബ്രുവരി 14 ന് പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ഭീകരാക്രമണമാണ് ഇതിനു മുമ്പ് നടന്ന ഏറ്റവും വലിയ കൂട്ടക്കുരുതി. 40 സൈനികരാണ് അന്ന് കൊല്ലപ്പെട്ടത്. വനങ്ങളാൽ ചുറ്റപ്പെട്ട, കാൽനടയായും കുതിരപ്പുറത്തും സഞ്ചാരികളെത്തുന്ന പെഹൽഗാമിലെ അമർനാഥ് ബേസ് ക്യാമ്പിന് നേരെ 2000- ത്തിൽ നടന്ന ഭീകരാക്രമണത്തിൽ 30 പേരാണ് കൊല്ലപ്പെട്ടത്. 60- ഓളം പേർക്ക് അന്ന് പരിക്കേറ്റു. 2000 മാർച്ചിൽ അനന്ത്‌നാഗ് ജില്ലയിലെ ചത്തിസിംഗ്‌പോര ഗ്രാമത്തിൽ സിഖ് വിഭാത്തെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 30 പേരാണ്. ഇതേ വർഷമാണ് നുൻവാൻ ബേസ് ക്യാമ്പിൽ അമർനാഥ് തീർഥാടകരുൾപ്പെടെ 32 പേർ കൊല്ലപ്പെടുന്നത്.
തൊട്ടടുത്ത വർഷം രണ്ട് ആക്രമണങ്ങളാണ് ഉണ്ടായത്. 2001 ജൂലൈയിൽ അനന്ത് നാഗിലെ ശേഷ്‌നാഗ് ബേസ് ക്യാമ്പിൽ 13 അമർനാഥ് തീർഥാടകർ കൊല്ലപ്പെട്ടു. രണ്ടു മാസങ്ങൾക്കിപ്പുറം 2001 ഒക്ടോബറിൽ ശ്രീനഗറിലെ ജമ്മു കശ്മീരിലെ നിയമസഭ സമുച്ചയത്തിലെ കാർബോംബാക്രമണത്തിൽ 36 ജീവനുകളാണ് നഷ്ടമായത്. 2002 ൽ ചന്ദൻവാരി ബേസ് ക്യാമ്പിലെ ഭീകരാക്രമണത്തിൽ 11 തീർഥാടകർ കൊല്ലപ്പെടുന്നു. ഇതേ വർഷം തന്നെ ജമ്മു ശ്രീനഗർ ദേശീയ പാതയിലുണ്ടായ സ്‌ഫോടനത്തിൽ 19 പേരും കൊല്ലപ്പെട്ടു. 2003 മാർച്ചിലാണ് തെക്കൻ കശ്മീരിലെ ഷോപിയാൻ പ്രദേശത്ത് 24 പേരെ അജ്ഞാതർ വെടിവെച്ചുകൊല്ലുന്നത്. 2005 ൽ പുൽവാമയിലെ തിരക്കേറിയ മാർക്കറ്റിൽ സ്‌ഫോടക വസ്ഥുക്കൾ നിറച്ച കാർ പൊട്ടിത്തെറിച്ച് 2 സ്‌കൂൾ കുട്ടികളുൾപ്പെടെ 13 സാധാരണക്കാരും മൂന്ന് സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്നു. പുൽവാമയിലെ ഒരു സർക്കാർ സ്‌കൂളിനു മുന്നിലായിരുന്നു ഈ സ്‌ഫോടനം.
കുൽഗാമിൽ ഒമ്പത് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെടുന്നത് 2006 ലാണ്. 2017 ൽ ഇപ്പോൾ ആക്രമണം നടന്ന പെഹൽഗാമിൽ എട്ട് തീർഥാടകർക്കു നേരെയും ഭീകരവാദികൾ നിറയൊഴിച്ചു. അതിനു ശേഷം ഈ മേഖലയിൽ കാര്യമായ അക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. പെഹൽഗാമിലെ ഭീകരാക്രമണത്തോടെ മേഖലയൊന്നാകെ നിശ്ചലമായിരിക്കുകയാണ്.