കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും രാജ്യത്തെ പരീക്ഷാ സംവിധാനങ്ങളിലെ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയും സി.ജെ.പി നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധങ്ങളെ പൊലീസ് അതിരൂക്ഷമായാണ് നേരിട്ടത്. ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും ഉപയോഗിച്ചത് ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള ഭരണകൂടത്തിന്റെ സമീപനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ കൂടുതൽ ശക്തമാക്കുകയാണ്.
ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ നേരിട്ട് ബാധിച്ച നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും രാജ്യത്തിന്റെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന സംഭവങ്ങളാണ്. സുതാര്യവും വിശ്വസനീയവുമായ പരീക്ഷാ സംവിധാനത്തിനായുള്ള ആവശ്യമാണ് ഈ പ്രതിഷേധങ്ങളുടെ കാതൽ. എന്നിട്ടും, പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ഉത്തരവാദിത്തപരമായ ഇടപെടൽ നടത്തുന്നതിനുപകരം സമരത്തെ അടിച്ചമർത്തി ജന്തർ മന്തറിനെ കൂടുതൽ സംഘർഷഭരിതമാക്കുകയാണ് ചെയ്തത്.
സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ നിരാഹാരസമരം രാജ്യത്തെ പരീക്ഷാ സംവിധാനങ്ങളെ നിയന്ത്രിക്കുന്നത്തിലുള്ള കേന്ദ്രസർക്കാർ വീഴ്ചകൾക്കെതിരായുള്ള ചർച്ചകൾക്ക് പുതിയ മാനങ്ങൾ നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം നിരാഹാരസമരം ആരംഭിച്ചത്. സമരത്തിനിടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹി പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും വിവിധ സംഘടനകളും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പിന്തുണ പ്രക്ഷോഭത്തിന് ലഭിച്ചു.

രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കിയാണ് നീറ്റ് പരീക്ഷയിലാകെ ക്രമക്കേട് നടന്നത്. ചോദ്യപേപ്പർ ചോർച്ച, പരീക്ഷ റദ്ദാക്കൽ, ഫലപ്രഖ്യാപനത്തിനു ശേഷമുള്ള അപ്രതീക്ഷിത സ്കോർ വ്യത്യാസങ്ങൾ, ഒഎംആർ ഷീറ്റുകളിലെ കൃത്രിമത്വ ആരോപണങ്ങൾ തുടങ്ങിയവ കാരണം നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വിശ്വാസ്യത തന്നെ പ്രതിസന്ധിയിലാണ്. ഉദ്യോഗാർത്ഥികൾ കഠിനാധ്വാനം ചെയ്ത് നേടിയെടുക്കുന്ന ഫലങ്ങൾ നിമിഷനേരം കൊണ്ട് തകിടം മറിയുന്നത് അംഗീകരിക്കാൻ പറ്റാത്ത വസ്തുതയാണ്.
ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ സമീപനങ്ങളും സാങ്കേതിക വീഴ്ചകളും സാധാരണക്കാരായ വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും മാനസിക സമ്മർദ്ദം ഇരട്ടിയാക്കുന്നുവെന്നത് യാഥാർത്ഥ്യമാണ്. മത്സരപരീക്ഷകൾ ക്രമേണ ചെലവേറിയ കോച്ചിംഗ് സംവിധാനങ്ങളെ ആശ്രയിക്കുന്നതോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ പിന്നാക്കം പോകുന്നുവെന്ന വിമർശനം ശക്തമാണ്. അതോടൊപ്പം ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും ആവർത്തിക്കുന്ന സാഹചര്യത്തിൽ പൊതുപരീക്ഷകളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കുകയും പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പാക്കുകയും ചെയ്യേണ്ട കേന്ദ്രസർക്കാർ അതിനുപകരം നടത്തുന്ന ജനാധിപത്യ വിരുദ്ധ പ്രവണതകൾ ശക്തമായി എതിർക്കപ്പെടേണ്ടതാണ്.

പാറ്റപ്പാർട്ടിയെന്നു പറഞ്ഞു നിസ്സാരവൽക്കരിച്ച ഒരു സംഘടനയാണ് ഇന്ന് രാജ്യവ്യാപകമായി ശ്രദ്ധ നേടിയ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. പ്രതിഷേധങ്ങളെ നിയന്ത്രിക്കാൻ പൊലീസ് സ്വീകരിച്ച നടപടികൾ ജനാധിപത്യ അവകാശങ്ങളെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.പാർലമെന്റിന്റെ മൂന്നു ഗേറ്റുകളും അടച്ചു കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ് പോലീസ്.പ്രതിഷേധത്തിനിടയിൽ സി ജെ പി സമരപ്പന്തൽ പോലീസ് പൊളിച്ചു.പാർലമെൻറ് മാർച്ച് തുടങ്ങി മണിക്കൂറുകൾ പിന്നിട്ടിട്ടും പോലീസും പ്രവർത്തകരും തമ്മിലുള്ള സംഘർഷം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ജന്തർ മന്തറിലെ ഫിറോസ് ഷാ റോഡിലും റെയ്‌സിന കുന്നിലുമെല്ലാം പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം നിലനിൽക്കുന്നത് തലസ്ഥാനത്ത് കലുഷിതമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള സംഘർഷം അവസാനിച്ചിട്ടില്ല. ജന്തർ മന്തർ, ഫിറോസ് ഷാ റോഡ്, റെയ്‌സിന ഹിൽസ് എന്നിവിടങ്ങളിൽ സംഘർഷാവസ്ഥ തുടരുകയാണ്.ഇതോടെ തലസ്ഥാനത്ത് സംഘർഷഭരിതമായ അന്തരീക്ഷമാണ് രൂപപ്പെട്ടിരിക്കുന്നത്.
സോനം വാങ്‌ചുക്ക് 21 ദിവസം നിരാഹാര സമരം നടത്തിയപ്പോഴും കേന്ദ്ര സർക്കാറിന്റെ വിദ്യാർത്ഥിവിരുദ്ധ പ്രവണതകൾക്കെതിരെ യുവജനത തെരുവിലിറങ്ങുമ്പോഴും മൗനം വെടിയാതെ നിലകൊള്ളുന്ന കേന്ദ്രസർക്കാർ സമീപനം ലജ്ജാവഹവും നിരാശാജനകവുമാണ്.
