നവ ഫാഷിസം:
ഇറ്റലി പഠിക്കാത്തതും
ഇന്ത്യ അറിയേണ്ടതും

ഇന്ത്യൻ ജനാധിപത്യത്തെ സംഘപരിവാർ ഫാഷിസം അടിമുടി ഗ്രസിച്ചുകൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് ഫാഷിസ്റ്റ് ഭീകരതകളുടെ നരകയാതന അതിതീവ്രമായി അനുഭവിച്ച ഇറ്റാലിയൻ സമൂഹത്തിലെ ഫാഷിസ്റ്റ് പുനരുജ്ജീവനവും സോഷ്യൽ അംനീഷ്യയും പരിശോധിക്കുന്നു, രാജേഷ് ദർശക്.

എംപുരാൻ എന്ന സിനിമ സംഘപരിവാറിനെ ഇത്രയധികം നോവിക്കാൻ കാരണം അത് ഫാഷിസത്തിന്റെ പ്രധാനപ്പെട്ട സവിശേഷതകളിലൊന്നായ സംഘടിത മറവിയെയും (organised forgetting) സാമൂഹ്യ സ്മൃതിഭ്രംശ (social amnesia) ത്തേയും തകർത്തതിനാലാണ്. ഫാഷിസം ചരിത്രരേഖാസംസ്കാരത്തെ (archival culture) ഇല്ലാതാക്കാൻ ശ്രമിക്കുന്നു. എന്താണ് ഓർക്കേണ്ടത്, എന്താണ് മറക്കേണ്ടത് എന്ന് അധികാരകേന്ദ്രങ്ങൾ നിശ്ചയിക്കുകയും പൗരരിൽ പുതിയ സ്മൃതികൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഹോളോകാസ്റ്റ് നിഷേധം പോലെ, അല്ലെങ്കിൽ ഇന്ത്യയിലെയും ടർക്കിയിലെയും പാഠപുസ്തക പരിഷ്കാരങ്ങൾ പോലെ, പുതിയ ചരിത്രനിർമ്മിതിക്ക് മുൻകൈയെടുക്കുകയും പഴയ ചരിത്രത്തെ അപ്രസക്തമാക്കുകയും ചെയ്യുന്നു. ഗുജറാത്ത് വംശഹത്യയുടെ കൊടും ഭീകരതകൾ പുനരാവിഷ്കരിക്കുക വഴി ഇന്ത്യയിലെ നവ ഫാഷിസം എന്തൊക്കെ മറക്കാനാഗ്രഹിക്കുന്നുവോ അതിനെ ദൃശ്യവൽക്കരിക്കുകയായിരുന്നു എമ്പുരാൻ ചെയ്തത്.

ഇന്ത്യൻ ജനാധിപത്യത്തെ സംഘപരിവാർ ഫാഷിസം അടിമുടി ഗ്രസിച്ചു കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് ഫാഷിസ്റ്റ് ഭീകരതകളുടെ നരകയാതനകൾ അതിതീവ്രമായി അനുഭവിച്ച ഇറ്റാലിയൻ സമൂഹത്തിലെ ഫാഷിസ്റ്റ് പുനരുജ്ജീവനവും സോഷ്യൽ അംനീഷ്യയും പരിശോധിക്കുകയാണിവിടെ.

എംപുരാൻ എന്ന സിനിമ സംഘപരിവാറിനെ ഇത്രയധികം നോവിക്കാൻ കാരണം അത് ഫാഷിസത്തിന്റെ പ്രധാനപ്പെട്ട സവിശേഷതകളിലൊന്നായ സംഘടിത മറവിയെയും സാമൂഹ്യ സ്മൃതിഭ്രംശത്തേയും തകർത്തതിനാലാണ്.
എംപുരാൻ എന്ന സിനിമ സംഘപരിവാറിനെ ഇത്രയധികം നോവിക്കാൻ കാരണം അത് ഫാഷിസത്തിന്റെ പ്രധാനപ്പെട്ട സവിശേഷതകളിലൊന്നായ സംഘടിത മറവിയെയും സാമൂഹ്യ സ്മൃതിഭ്രംശത്തേയും തകർത്തതിനാലാണ്.

എന്തുകൊണ്ട് ഇറ്റലി?

സ്റ്റേൺഹിൽ കണ്ടെത്തുന്നതുപോലെ ഫ്രാൻസിലും ബ്രിട്ടനിലും ഫാഷിസത്തിന്റെ ലക്ഷണങ്ങൾ ശക്തമായി പ്രകടമായിരുന്നെങ്കിലും ഇറ്റലിയിലും ജർമ്മനിയിലുമാണ് ഫാഷിസത്തിന് അധികാരം കിട്ടിയിരുന്നത്, അഥവാ, ഫാഷിസ്റ്റ് ഭരണം നിലവിൽ വന്നത്.

അമേരിക്കയിൽ പോലും 1919 മുതൽ 1945 വരെയുള്ള കാലഘട്ടത്തിൽ നിലനിന്നിരുന്ന രാഷ്ട്രീയ തീവ്രവാദവും അന്താരാഷ്ട്ര ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളുമായി അതിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും 2017- ൽ ചരിത്രകാരനായ റിച്ചാർഡ് സ്റ്റേയ്ഗ്മാൻ സോഷ്യൽ ഹിസ്റ്ററി ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ അവതരിപ്പിക്കുന്നുണ്ട്. ഫാഷിസത്തെ കുറിച്ചുള്ള അക്കാലത്തെ പൊതുധാരണകളിൽ അമേരിക്കൻ ചരിത്രത്തെയും നൂറ്റാണ്ടുകളായുള്ള കുടിയേറ്റ- കൊളോണിയൽ- വംശീയ സാമ്രാജ്യത്തെയും പഠനവിധേയമാക്കിയില്ല എന്നും സ്റ്റേയ്ഗ്മാൻ വിവരിക്കുന്നു. ലോകത്തെ ആദ്യത്തെ ഫാഷിസ്റ്റ് സംഘടനയാണ് അമേരിക്കയിലെ ക്ലു ക്ലസ് ക്ലാനെന്ന് (Ku Klux Klan- KKK) റോബർട്ട് പാക്സ്റ്റൺ പറയുന്നു. എങ്കിലും ഫാഷിസത്തിന് ഭരണം ലഭിച്ചതും അതിന്റെ ഭീകരത ഏറ്റവും കൂടുതൽ അനുഭവിച്ചതുമായ രാഷ്ട്രങ്ങളാണ് ഇറ്റലിയും ജർമ്മനിയും.

ഇന്ത്യൻ നവ ഫാഷിസത്തെ വിലയിരുത്തുമ്പോൾ ഉദാഹരണമായി എടുക്കാവുന്ന ഏറ്റവും മികച്ച സ്പെസിമൻ തീർച്ചയായും ഇറ്റലി തന്നെ.

1922 മുതൽ 1945 വരെയുള്ള ഇറ്റലിയിൽ മുസോളിനിയുടെ ഭരണകാലത്ത് വിവിധ മേഖലകളിൽ നടന്ന നരഹത്യകൾ എണ്ണിയാലൊടുങ്ങാത്തതാണ്. പതിനായിരത്തിലധികം രാഷ്ട്രീയ എതിരാളികളെയാണ് മുസോളിനി കൊന്നൊടുക്കിയത്. ജനറൽ റൊഡോൾഫോ ഗ്രാസിയാനി ലിബിയയിൽ നടത്തിയ ആക്രമണത്തിൽ ഒന്നരലക്ഷം പേരെയും, 1935- 36 കാലത്തുനടന്ന രണ്ടാം ഇറ്റാലോ- എത്യോപ്യൻ യുദ്ധത്തിൽ രണ്ടു ലക്ഷത്തോളം എത്യോപ്യക്കാരെയുമാണ് ക്രൂരമായി വധിച്ചത്.

ഹിറ്റ്ലറുടെ നിർദ്ദേശപ്രകാരം 8500- ഓളം ഇറ്റാലിയൻ ജൂതരെയാണ് കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് അയച്ചത്. അവരിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടു. ഗ്രീസ്, യുഗോസ്ളാവിയ എന്നിവിടങ്ങളിൽ ആയിരക്കണക്കിനാളുകളെ ഇറ്റാലിയൻ സൈന്യം നിർദ്ദാക്ഷിണ്യം വധിച്ചു. ജനീവ കൺവെൻഷന് വിരുദ്ധമായി രാസായുധ പ്രയോഗം നടത്തുകയും കർഷക തൊഴിലാളികളുൾപ്പെട്ട സാധാരണ ജനവിഭാഗങ്ങളുടെ അഭിപ്രായ സ്വാത്രന്ത്ര്യം നിരസിക്കുകയും ചെയ്തു. മനുഷ്യക്കുരുതിയുടെ എണ്ണം എടുത്താൽ മാത്രം മുസോളിനിയുടെ ഭരണകാലത്ത് അഞ്ചു ലക്ഷത്തിലധികം ജീവനാണ് ഫാഷിസ്റ്റ് ഭീകരതയുടെ ഇരകളായത്.

ഫാഷിസ്റ്റ് പഠനങ്ങൾ

ഈ അനുഭവങ്ങൾ ക്ലാസിക്കൽ ഫാഷിസത്തെ കുറിച്ചുള്ള ഗൗരവകരമായ പഠനങ്ങൾക്ക് വഴി തെളിച്ചു. അന്തോണിയോ ഗ്രാംഷി, ജോർജ് ലൂക്കാച്ച് , വില്ഹം റീഹ്, വാൾട്ടർ ബെഞ്ചമിൻ, തിയോഡോർ അഡോണോ, അന്നാ ഹാരൻഡ് തുടങ്ങി നിരവധി മഹാചിന്തകർ ഫാഷിസത്തിന്റെ ഉയർച്ചയും പതനവും പഠനവിധേയമാക്കുകയും അതിന്റെ പുനരുജ്ജീവനം എങ്ങനെ തടയാം എന്നും സഗൗരവം പരിശോധിക്കുകയുണ്ടായി.

ഫാഷിസത്തെക്കുറിച്ചുള്ള പഠനങ്ങളും മുന്നറിയിപ്പുകളും ഇത്ര വിപുലമായ രീതിയിൽ സജീവമാകുമ്പോഴും മറ്റു യൂറോപ്യൻ രാജ്യങ്ങളിലെ പോലെ ഇറ്റലിയിലും നവ ഫാഷിസം ശക്തി പ്രാപിച്ചു വന്നു എന്നതാണ് വൈരുധ്യം.

ക്ലാസിക്കൽ ഫാഷിസ്റ്റ് കാലഘട്ടത്തിനുശേഷം നവ ഫാഷിസത്തിന്റെ പ്രച്ഛന്ന സാന്നിധ്യങ്ങളെക്കുറിച്ച് മിഷേൽ ഫൂക്കോയുടെ ജൈവരാഷ്ട്രീയവും, കാൾ ഷ്മിറ്റിന്റെയും ജോർജിയോ അംഗബന്റെയും അപവാദാവസ്ഥയും ( state of exception), പോസ്റ്റ് ഡെമോക്രസിയെ കുറിച്ചുള്ള കാളിൻ ക്രൗച്ചുൾപ്പടെ നൽകുന്ന വിശാലമായ പഠനതലങ്ങളും നവ ഫാഷിസത്തിന്റെ രൂപമാറ്റങ്ങളെ ആഴത്തിൽ പ്രതിപാദിക്കുന്നുണ്ട്.

ജനങ്ങൾക്കിടയിൽ കേവലം രാഷ്ട്രീയതത്വം എന്നതിലുപരി ദൈനംദിന സാംസ്കാരിക അനുഭവമായി ഫാഷിസം മാറിയതിനെ കുറിച്ച് തത്വചിന്തകനായ ജോർജ് മോസേ അവതരിപ്പിച്ച ആശയങ്ങൾ കൂടുതൽ വിശാലമായ പരികല്പനകൾക്ക് വഴിതെളിച്ചു. വൻ പ്രചാരണ ചിത്രങ്ങൾ, മാർച്ച് പാട്ടുകൾ, രാജ്യസ്നേഹം ഉണർത്തുന്ന കാവ്യങ്ങൾ, പുതിയ ചരിത്രനിർമ്മിതി നടത്തുന്ന സിനിമകളും കഥകളും നാടകങ്ങളും എന്നിവയിലൂടെ ഭയത്തിനുപകരം ആവേശം സൃഷ്ടിക്കാൻ ഫാഷിസത്തിന് കഴിഞ്ഞത് എങ്ങനെയെന്ന് മോസ് പരിശോധിക്കുന്നു.

ഫ്രഞ്ച് തത്വചിന്തകനായ ഗീ ഡെബോറിന്റെ (1931- 1994) The society of the Spectacle എന്ന പുസ്തകത്തിൽ ഇത് കൂടുതൽ വിശദീകരിക്കുന്നു. മുസോളിനിയുടെയും ഹിറ്റ്ലറുടെയും ഭരണകാലത്ത് സമൂഹത്തെ ഒരു വലിയ തിയേറ്റർ പ്രദർശനമാക്കി മാറ്റി അവിടെ ജനങ്ങൾ പ്രേക്ഷകരായി (spectators) മാറുകയും യാഥാർത്ഥ്യത്തിൽ നിന്ന് അകറ്റപ്പെടുകയും ചെയ്തു. ഫാഷിസം പൊതുസമ്മതം നേടുന്നതിന് അക്രമത്തേക്കാൾ കൂടുതൽ അഭിമാനം, ദേശീയത, ദൃശ്യവൽക്കരിച്ച പ്രചാരണം എന്നിങ്ങനെയുള്ള മാർഗങ്ങൾ ഉപയോഗിച്ചു. പുതിയ ഫാഷിസം അധികാരപരമായ കർശനമായ മുഖം ഉപേക്ഷിച്ച് ജനാധിപത്യമുണ്ടെന്ന ഭ്രമം സൃഷ്ടിക്കുന്നുവെന്ന് ഡെബോർ 1988- ൽ ചൂണ്ടിക്കാട്ടി.

ഇറ്റാലിയൻ ചിന്തകനായ ഉംബർട്ടോ എക്കോയുടെ ഉർ ഫാഷിസം എന്ന പ്രബന്ധം മറ്റൊരു ഉദാഹരണമാണ്. ഇക്കോ ഉർ ഫാഷിസത്തെ ഏറ്റേർണൽ ഫാഷിസം അഥവാ നിത്യ ഫാഷിസം എന്ന് വിശേഷിപ്പിക്കുകയും നവ ഫാഷിസത്തെ ക്കുറിച്ച് മുന്നറിയിപ്പ് തരികയും ചെയ്യുന്നു.

ഇറ്റലിയിലെ മരണക്യാമ്പുകളിൽനിന്ന് രക്ഷപ്പെട്ട പ്രിമോ ലെവി, ‘എല്ലാ യുഗത്തിനും അതിന്റേതായ ഫാഷിസമുണ്ടെ’ന്നും മിഷേൽ ഫൂക്കോ, ‘നമ്മുടെ എല്ലാവരുടെ ഉള്ളിലും ഒരു ഫാഷിസമുണ്ട്’ എന്നും വിവരിക്കുന്നതിലൂടെ ഫാഷിസത്തിന്റെ അർത്ഥവ്യാപ്തി കൂടുതൽ വെളിപ്പെടുന്നു. വിഖ്യാത നോവലിസ്റ്റായ എണസ്റ്റ് ഹെമിംഗ് വേയുടെ ‘ഫോർ ഹും ദ ബെൽ ടോൾസി’ലെ നായകൻ റോബർട്ട് ജോർദാൻ അമേരിക്കയിൽ ഫാഷിസ്റ്റുകൾ ഇല്ലാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന്, അവരിൽ പലർക്കും തങ്ങൾ ഒരിക്കലും ഫാഷിസ്റ്റുകളാണെന്ന് അറിയില്ല എന്നും എന്നാൽ സമയമെത്തുമ്പോൾ അവർ അത് മനസ്സിലാക്കും എന്ന് ഓർമ്മപ്പെടുത്തുന്നതും ഫാഷിസത്തിന്റെ അർഥകല്പനകളെ വിപുലമാക്കുന്നു

ഫാഷിസത്തെക്കുറിച്ചുള്ള പഠനങ്ങളും മുന്നറിയിപ്പുകളും ഇത്ര വിപുലമായ രീതിയിൽ സജീവമാകുമ്പോഴും മറ്റു യൂറോപ്യൻ രാജ്യങ്ങളിലെ പോലെ ഇറ്റലിയിലും നവ ഫാഷിസം ശക്തി പ്രാപിച്ചു വന്നു എന്നതാണ് വൈരുധ്യം.

നവ ഫാഷിസത്തിന്റെ
ബൗദ്ധികാടിത്തറ

നവ ഫാഷിസം എന്നത് പരമ്പരാഗത ഫാഷിസത്തേക്കാൾ സൂക്ഷ്മമായ രൂപത്തിൽ ജനാധിപത്യ സംവിധാനങ്ങൾക്കും ക്യാപിറ്റലിസത്തിനും ഒത്തുചേർന്ന് പ്രവർത്തിക്കാവുന്ന രാഷ്ട്രീയ സാംസ്കാരിക പ്രതിഭാസമാണ്. ഇറ്റാലിയൻ ഫാഷിസ്റ്റ് ആയ ജൂലിയസ് ഇവോളയെ (1898 - 1974) നവ ഫാഷിസ്റ്റുകളുടെ ആത്മീയ ഗുരുവായി കണക്കാക്കി പോരുന്നു. മുസോളിനിയുടെ ഫാഷിസം അപൂർണ്ണമാണെന്നും അതിന് ശക്തവും ആത്മീയവും പരമ്പരാഗതവും ആയ അടിത്തറ ആവശ്യമാണെന്നും ഇവോള കണ്ടെത്തി. എസോടെറിക് ഫാഷിസമെന്ന ഇവോളയുടെ രാഷ്ട്രീയ ആശയങ്ങൾ നവ ഫാഷിസത്തിന് ബുദ്ധിപരമായ പുതിയ പാതകൾ സംഭാവന ചെയ്തു. ഇവോളയുടെ അനാർക്കോ ട്രഡീഷനലിസം എന്ന ആശയം നവ ഫാഷിസ്റ്റ് ചിന്തകളുടെ രൂപീകരണത്തിന് നിർണായകമായി. മനുഷ്യത്വം ആത്മീയമായ ദുർബലതയിലേക്ക് പോവുകയാണ് എന്നും ആധുനികത, ജനാധിപത്യം, സമത്വം എന്നീ ആശയങ്ങൾ വിമർശിക്കപ്പെടേണ്ടവയാണെന്നും അത് പൗരുഷത്വത്തിന്റെ തകർച്ചയാണെന്നും (collapse of virility) ആയതിനാൽ ശക്തിയുടെ രാഷ്ട്രീയവും (politics of strength) പുരുഷസങ്കല്പത്തിന്റെ (masculinity) പുനരുദ്ധാരണവും പൗരാണിക മൂല്യങ്ങളിലേക്കുള്ള തിരിച്ചുപോക്കിലൂടെ പാരമ്പര്യത്തിന്റെ പുനഃസ്ഥാപനവും, ആധുനികതയോടുള്ള കലാപവും, നവ ഫാഷിസത്തിന്റെ അടിസ്ഥാന ഘടകങ്ങളായി തീർന്നു. എവോളയുടെ ചിന്തകൾ വലതുപക്ഷ തീവ്രവാദ സംഘടനകൾ ഏറ്റെടുക്കുകയും ഇരുപതാം നൂറ്റാണ്ടിന്റെ പാതിയിൽ കിഴക്കൻ യൂറോപ്പിലുണ്ടായ മിക്ക അക്രമസംഭവങ്ങൾക്കും വഴിയൊരുക്കുകയും ഉണ്ടായി.

ഹിംസയും ബലപ്രയോഗവും മാത്രമാണ് സാധ്യതയുള്ളതും തക്കതുമായ പരിഹാരം എന്നും എന്നാൽ അത്തരം ബലപ്രയോഗം ശരിയായി ചെയ്യാൻ ബുദ്ധിശക്തിയും തന്ത്രപരമായ ചിന്തയും അത്യാവശ്യമാണെന്നും പക്ഷേ ബുദ്ധിശക്തിയുള്ളവർ കുറവായതിനാൽ ആഹ്വാനം ചെയ്യപ്പെടുന്ന ഹിംസ ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്നില്ല എന്നും ഇവോള ഖേദം കൊണ്ടു.

ഇറ്റാലിയൻ ഫാഷിസ്റ്റ് ആയ ജൂലിയസ് ഇവോളയെ (1898 - 1974) നവ ഫാഷിസ്റ്റുകളുടെ ആത്മീയ ഗുരുവായി കണക്കാക്കിപ്പോരുന്നു.
ഇറ്റാലിയൻ ഫാഷിസ്റ്റ് ആയ ജൂലിയസ് ഇവോളയെ (1898 - 1974) നവ ഫാഷിസ്റ്റുകളുടെ ആത്മീയ ഗുരുവായി കണക്കാക്കിപ്പോരുന്നു.

ഇങ്ങനെ ക്ലാസിക്കൽ ഫാഷിസത്തിന് വിരുദ്ധമായി നവ ഫാഷിസം എത്രത്തോളം ബുദ്ധിപരമായി സമഗ്രവും സജ്ജവുമാണെന്ന് തിരിച്ചറിയുമ്പോഴാണ് നവ ഫാഷിസത്തെ വിലയിരുത്തുന്നതിൽ വരുത്തുന്ന വീഴ്ചകളുടെ ആഴം മനസിലാക്കാൻ പറ്റൂ. ഗി ഡിബോർ മുന്നറിയിപ്പ് നൽകിയതു പോലെ, ഫാഷിസം ഇരുപതാം നൂറ്റാണ്ടിലെ സ്വേച്ഛാധിപത്യപരമായ നിലപാടുകൾ വെടിഞ്ഞ് 21-ാം നൂറ്റാണ്ടിൽ ജനാധിപത്യ രൂപത്തിൽ പരസ്യമായി മുന്നേറുന്ന കാഴ്ചകളാണ് കാണാൻ കഴിഞ്ഞത്.

ഇറ്റലിയിലെ നവ ഫാഷിസത്തിന്റെ ഉദയം,
കാർസ്റ്റ് നദി എന്ന രൂപകം

നവ ഫാഷിസത്തിന്റെ വ്യാപനത്തെ കാർസ്റ്റ് നദിയുമായി ചിന്തകർ താരതമ്യപ്പെടുത്താറുണ്ട്. കാർസ്റ്റ് നദികൾ ഭൂമിക്കടിയിൽ ഒളിഞ്ഞൊഴുകുന്ന നദികളാണ്. ലൈം സ്റ്റോൺ, ഡോളോ സ്റ്റോൺ, ജിപ്സം എന്നിവയുടെ സാന്നിധ്യമുള്ള ദ്രവീകൃത പ്രദേശത്താണ് ഈ നദികൾ കാണാറ്. ഇവ ഉപരിതലത്തിൽ ദൃശ്യമാവാതെ മണ്ണിന്റെ ശിലാഘടനയെ തകർക്കുകയും ഭൂഗർഭ ഗുഹകളും പാതകളും രൂപപ്പെടുത്തി ഭൂഗർഭ തകർച്ചകൾക്കിടയാക്കുകയും ചെയ്യുന്നു. നവ ഫാഷിസത്തിന്റെ പ്രവർത്തനരീതികളും ഏതാണ്ട് ഇതേ രൂപത്തിലാണ്. ജനാധിപത്യത്തിന്റെ അടിത്തറയിൽ വിള്ളലുകൾ സൃഷ്ടിക്കുകയും അവിടെ അസ്വസ്ഥതകൾ സൃഷ്ടിക്കുകയുമാണ് ഇത്തരം സംഘടനകളുടെ പ്രവർത്തനം.

1965 മുതൽ 2005 വരെ പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഇറ്റലിയിൽ നടന്ന ആക്രമണങ്ങൾ നവ ഫാഷിസത്തിന്റെ ഉദയവുമായി ബന്ധപ്പെട്ട അനേകം പഠനങ്ങൾക്ക് വഴി തെളിയിച്ചിട്ടുണ്ട്. ഈ കാലയളവിൽ പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങളിൽ 4611 മരണങ്ങളും 3366 മരണകരമായ അക്രമങ്ങളും ഉണ്ടായി. ഇറ്റലിയിൽ മാത്രം ആഭ്യന്തര തീവ്രവാദ ആക്രമണങ്ങളിൽ 254 പേർ കൊല്ലപ്പെട്ടതായാണ് Domestic victims data സൂചിപ്പിക്കുന്നത്. അതേസമയം ജർമ്മനിയിൽ 34 പേരും ഫ്രാൻസിൽ 55 പേരുമാണ് കൊല്ലപ്പെട്ടത്. ജനാധിപത്യ സ്ഥാപനങ്ങൾ ശക്തമായതും മികച്ച സാമ്പത്തിക വളർച്ച നേടിയതാണെങ്കിലും ഇറ്റലി ആ കാലഘട്ടത്തിൽ പാശ്ചാത്യ യൂറോപ്പിലെ ഏറ്റവും അക്രമാസക്തമായ രാജ്യങ്ങളിൽ ഒന്നായി മാറുകയായിരുന്നു. ഫാഷിസത്തിന്റെ തകർച്ചയ്ക്ക് ശേഷം പോലും ഫാഷിസ്റ്റ് ആശയധാരയുടെ അവശിഷ്ടങ്ങൾ നിലനിൽക്കുകയും കാർസ്റ്റ് നദി പോലെ അവ ഭൂഗർഭപരമായി പ്രവർത്തിച്ചിരിക്കുകയും ചെയ്തു എന്നതിന്റെ സൂചനയാണ് ഈ നിയോ ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളുടെ പുനരാവിർഭാവവും പ്രവർത്തനങ്ങളും.

1965 മുതൽ 2005 വരെ പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഇറ്റലിയിൽ നടന്ന ആക്രമണങ്ങൾ നവ ഫാഷിസത്തിന്റെ ഉദയവുമായി ബന്ധപ്പെട്ട  അനേകം പഠനങ്ങൾക്ക് വഴി തെളിയിച്ചിട്ടുണ്ട്.
1965 മുതൽ 2005 വരെ പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഇറ്റലിയിൽ നടന്ന ആക്രമണങ്ങൾ നവ ഫാഷിസത്തിന്റെ ഉദയവുമായി ബന്ധപ്പെട്ട അനേകം പഠനങ്ങൾക്ക് വഴി തെളിയിച്ചിട്ടുണ്ട്.

1969 മുതൽ 1988 വരെയുള്ള വർഷങ്ങൾ സാധാരണയായി Years of lead എന്ന പേരിലാണ് അറിയപ്പെടുന്നത്. ജർമ്മനിയിലെ തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് പറയുന്ന ‘Annie di piombo’ എന്ന ജർമ്മൻ ചലച്ചിത്രത്തിൽ നിന്നാണ് ഈ പ്രയോഗം ലഭിക്കുന്നത്. ഈ കാലഘട്ടത്തിൽ അക്രമസംഭവങ്ങൾ വളരെയധികം വ്യാപിച്ചു. ഇറ്റലിയിൽ ഈ വർഷങ്ങളിൽ 8000- ത്തിലധികം സംഘർഷ സംഭവങ്ങൾ നേരിടുകയും നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും, ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇറ്റലിയിലെ നിയോ ഫാഷിസ്റ്റ് അക്രമങ്ങളുടെ പൊതുസ്വഭാവം അന്വേഷണവിധേയമാക്കിയപ്പോൾ ചില വസ്തുതകൾ ചൂണ്ടിക്കാട്ടപ്പെടുന്നു.

  1. ജനാധിപത്യം ദുർബലമാവുകയോ, അതിനകത്ത് വിള്ളലുകൾ സൃഷ്ടിക്കപ്പെടുമ്പോഴോ ആണ് ഫാഷിസം വീണ്ടും ശക്തമായത്. ചരിത്രപരമായി ഫാഷിസ്റ്റ് പ്രസ്ഥാനങ്ങൾ കൂടുതലുണ്ടായിരുന്ന പ്രദേശങ്ങളിലായിരുന്നു മിക്ക അക്രമങ്ങളും കൂടുതൽ നടന്നിരുന്നത്. (ഇന്ത്യയിലും വംശഹത്യയും വർഗീയ കലാപങ്ങളും നടന്ന മിക്ക പ്രദേശങ്ങളും സമാനമായ മുന്നനുഭവങ്ങളുള്ള അതേ ഇടങ്ങൾ തന്നെയായിരുന്നു എന്ന് ഓർക്കുക).

  2. ഫാഷിസ്റ്റ് സംഘടനകളൊന്നും നേരിട്ട് ജനാധിപത്യ പ്രക്രിയകളിൽ പങ്കാളികളായിരുന്നില്ല. അവയുടെ സ്വഭാവം തന്നെ ജനാധിപത്യ മൂല്യങ്ങളെയും രാഷ്ട്രീയ പ്രക്രിയകളെയും നിരസിക്കലായിരുന്നു. അതിനാൽ സാമൂഹ്യ അസ്ഥിരതയ്ക്ക് പരിഹാരമായി അക്രമം ഉപയോഗിക്കണമെന്ന് വിശ്വാസത്തിലുമായിരുന്നു. പ്രാദേശിക തലത്തിൽ ഫാഷിസ്റ്റ് പാരമ്പര്യത്തെയും അക്രമരീതികളെയും പരിപോഷിപ്പിക്കുന്ന ഗ്രൂപ്പുകൾ പൊതുവേ ഒളിവിലാണ് പ്രവർത്തിക്കുന്നത്. അംഗങ്ങളുടെ എണ്ണവും കുറവായിരിക്കും (ഇന്ത്യയിലെ സംഘപരിവാർ സംഘടനകളുടെ പ്രവർത്തനവും ഇതേ രീതിയിൽ തന്നെയാണ്. ഗാന്ധി വധം മുതൽ ഇന്ത്യയിൽ നടന്ന വിവിധ അക്രമങ്ങളുടെ പിറകിൽ വ്യത്യസ്ത സംഘടനകളുടെ പേരുകളാണ് കാണാൻ കഴിയുക. എന്നാൽ മിക്ക സംഘടനകളും ഒരേ പ്രസ്ഥാനത്തിന്റെ ഭാഗവുമായിരുന്നു).

  3. ജനാധിപത്യ സർക്കാരുകൾ അക്രമത്തിന്റെ ഏകാധിപത്യ അധികാരം (legitimate monopoly of violence) എങ്ങനെ പ്രയോഗിക്കണമെന്നതിനെ കുറിച്ച് അനിശ്ചിതത്വം പ്രകടിപ്പിക്കുമ്പോഴാണ് നിയോ ഫാഷിസ്റ്റ് അക്രമം കൂടുതലായി സംഭവിക്കുന്നത്. ശരിയായ നിയമപാലനത്തിന്റെ അഭാവം, അക്രമപരമായ അവകാശവാദങ്ങൾ പ്രതിരോധിക്കാൻ ജനാധിപത്യ സർക്കാരുകൾക്ക് വ്യക്തമായ രാഷ്ട്രീയ നിലപാട് ഉണ്ടാകാതെ പോവുക, മുതിർന്ന ഫാഷിസ്റ്റ് പ്രവർത്തകരുടെ ആശയപ്രവർത്തനങ്ങളുടെ ഏകോപനവും ഇടപെടലുകളും ഉണ്ടാവുന്നതും കാണാവുന്നതാണ്.

  4. പ്രാദേശികതലത്തിൽ നിലവിലുണ്ടായിരുന്ന ഔദ്യോഗിക സംവിധാനങ്ങൾ പലതും ഗവ സ്ഥാപനങ്ങളും വിദ്യാലയങ്ങളും പഴയ ഫാഷിസ്റ്റ് കാലഘട്ടത്തിലെ നടപടിക്രമങ്ങളുടെ തുടർച്ച തന്നെയായിരുന്നു. ഈ മാറ്റമില്ലായ്മയും ഫാഷിസ്റ്റ് പുനരുജ്ജീവനത്തിന് ആക്കംകൂട്ടി. (ഇന്ത്യയിലെ സർക്കാർ സംവിധാനങ്ങളിലും സമാനമായ അധികാര പ്രയോഗങ്ങൾ കാണാം. ബ്രാഹ്മണിക് / സവർണ്ണ മേധാവിത്വത്തിന്റെ കറകൾ ഇപ്പോൾ പോലും മിക്ക ഗവൺമെൻറ് സ്ഥാപനങ്ങളിലും പകൽപോലെ നിലനിൽക്കുന്നത് കാണാം).

  5. ഇറ്റലിയിലെ സാധാരണ കോടതികൾക്ക് ഫാഷിസ്റ്റുകൾ നടത്തിയ ആയിരക്കണക്കിന് കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രതിസന്ധി ഉണ്ടായി. 1946 ജൂണിൽ നീതിമന്ത്രി കൂടിയായിരുന്നു ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് പാല്മീറോ ടൊലിയാറ്റി (Palmiro Togliate). 1945 ഓഗസ്റ്റ് വരെ നടന്ന രാഷ്ട്രീയ കുറ്റകൃത്യങ്ങൾക്ക് ആംനസ്റ്റി പ്രഖ്യാപിച്ചു. ഇതിലൂടെ കുറ്റാരോപിതരായ ഫാഷിസ്റ്റ് ഉദ്യോഗസ്ഥരും മിലിഷ്യ അംഗങ്ങളും ഉടൻ തന്നെ വിമോചിതരായി പുറത്തുവന്നു. മോചിതരായവരുടെ കണക്ക് തന്നെ 15,000 ത്തിന് അടുത്തുവരും. ഇറ്റാലിയൻ ജനാധിപത്യത്തിന് സ്വതന്ത്രരായ ഈ ഫാസിസ്റ്റുകളുടെ സാന്നിധ്യം തീർച്ചയായും ഭീഷണിയായിരുന്നു.

ഇത്തരം അനുകൂല ഘടകങ്ങൾ നിരവധി ഫാഷിസ്റ്റ് സംഘടനകളുടെ ഉത്ഭവത്തിന് കാരണമായി. 17 പേരുടെ മരണത്തിനിടയാക്കിയ 1969-ലെ മിലാൻ പിയാസ ഫൊണ്ടാന ബോംബ് സ്ഫോടനത്തിൽ മുഖ്യ പങ്ക് വഹിച്ച ഓർഡിന ന്യൂവോ ( Ordine Nuovo), 85 പേർ കൊല്ലപ്പെട്ട 1980- ലെ ബൊളോന റയിൽവേ സ്റ്റേഷൻ ബോംബ് സ്ഫോടനത്തിന്റെ സൂത്രധാരരായ ന്യൂക്ലി ആർമാട്ടി റിവൊലൂസിയോ ണാരി ( Nuclei Armati Rivoluzionary - NAR ), നാഷനൽ വാൻഗാർഡ് ( Avanguardia Nazionale ) എന്നിവ പിന്നീട് നിരോധിക്കപ്പെട്ട ഫാഷിസ്റ്റ് സംഘടനകളാണ്.

17 പേരുടെ മരണത്തിനിടയാക്കിയ 1969-ലെ മിലാൻ പിയാസ ഫൊണ്ടാന ബോംബ് സ്ഫോടനത്തെ തുടർന്ന നടന്ന പ്രതിഷേധങ്ങളിൽ നിന്നും
17 പേരുടെ മരണത്തിനിടയാക്കിയ 1969-ലെ മിലാൻ പിയാസ ഫൊണ്ടാന ബോംബ് സ്ഫോടനത്തെ തുടർന്ന നടന്ന പ്രതിഷേധങ്ങളിൽ നിന്നും

പുതിയ ഭരണഘടന, ഇറ്റലിയിൽ ഫാഷിസ്റ്റ് പാർട്ടി പുനഃസ്ഥാപിക്കാനുള്ള സാധ്യത നിരോധിച്ചിരുന്നുവെങ്കിലും, 1946 ഡിസംബറിൽ പഴയ ഫാഷിസ്റ്റ് ഭരണകൂടത്തിലെ രണ്ടാം നിര നേതാക്കൾ മൂവ്മെന്റോ സോഷ്യലിറ്റി ഇല്ലാനോ (MSI) എന്ന സംഘടന രൂപീകരിച്ചു. ഫാഷിസ്റ്റ് ആശയഗതിയായിരുന്നുവെങ്കിലും, ജനാധിപത്യ വ്യവസ്ഥയിൽ തന്നെ നിലകൊള്ളുമെന്ന് പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പിൽ പങ്കെടുക്കുകയും ചെയ്തു.

2022- ൽ ഇറ്റാലിയൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജോർജിയോ മേലോനി എം എസ് ഐയുടെ യുവജന വിഭാഗത്തിൽ അംഗമായിരുന്നു. ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ (Fratelli d'Italia - FdI) സ്ഥാനാർത്ഥിയായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 26 ശതമാനം വോട്ടുകൾ നേടിയ മെലോനി ഫാഷിസ്റ്റ് പൈതൃകത്തെ നിഷേധിക്കുന്നുവെങ്കിലും FdI യുടെ ലോഗോ വരെ പഴയ ട്രൈ കളർ ഫ്ലെയിം നിലനിർത്തുകയും ഇഗ്നാസിയോ ല റൂസയെ പോലുള്ള MSI സ്ഥാപക നേതാക്കളെ വരെ ഒരുമിച്ച് ചേർത്തുമാണ് പുതിയ സംഘടന രൂപീകരിച്ചത് എന്നതും ഇറ്റലിയിലെ നവ ഫാഷിസത്തിന്റെ വളർച്ചയും ജനപിന്തുണയും അധികാര സാന്നിധ്യവും വ്യക്തമാക്കുന്നു.

ഇന്ത്യൻ ഫാഷിസം

ഫാഷിസ്റ്റുകളുടെ കൊടും ക്രൂരതകളുടെ അതിഭീകരതകൾ താണ്ടിയ ഒരു ജനതതി അതിവേഗം നവ ഫാഷിസത്തെ പുണരുന്ന കാഴ്ചകളാണ് ഇറ്റലിയിൽ നിന്ന് നമുക്ക് പഠിക്കാനുള്ളത്. ഇത് തീർച്ചയായും സംഘടിതമായ മറവിയുടെയും സാമൂഹ്യ സ്മൃതിഭ്രംശത്തിന്റെയും ആപത്കരമായ അടയാളങ്ങളാണ്. ഏറക്കുറെ സമാന രീതിയിലാണ് ഇന്ത്യയിലെ ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ച. 1925- ൽ രൂപംകൊണ്ട RSS ഈ വർഷം സെപ്റ്റംബറിൽ ഒരു നൂറ്റാണ്ട് പിന്നിടുകയാണ്. ഇന്ത്യയിലെ ജനാധിപത്യ പ്രവർത്തനങ്ങളോടോ ഭരണരീതികളോടോ നേരിട്ട് ഇടപെടാതെ രഹസ്യാത്മകത നിലനിർത്തി തന്നെയാണ് ഇതുവരെയുള്ള അതിന്റെ പ്രവർത്തനം.

85 പേർ കൊല്ലപ്പെട്ട 1980- ലെ ബൊളോന റയിൽവേ സ്റ്റേഷൻ ബോംബ് സ്ഫോടനത്തിൽ നിന്നും
85 പേർ കൊല്ലപ്പെട്ട 1980- ലെ ബൊളോന റയിൽവേ സ്റ്റേഷൻ ബോംബ് സ്ഫോടനത്തിൽ നിന്നും

ഇറ്റാലിയൻ ഫാഷിസത്തിൽ നിന്നും നാസി ജർമനിയിൽ നിന്നും മാതൃക സ്വീകരിച്ചുകൊണ്ടാണ് ഹെഡ്ഗേവാറിന്റെ നേതൃത്വത്തിൽ RSS രൂപീകൃതമാവുന്നത്. അദ്ദേഹത്തിന്റെ ധൈഷണിക ഉപദേഷ്ടാവായിരുന്ന ഡോ. ബി.എസ്. മൂഞ്‌ജേ 1931 മാർച്ച് 19ന് മുസോളിനിയെ സന്ദർശിച്ചു. ഹിന്ദു സമൂഹത്തിന് അർദ്ധ സൈനിക രൂപത്തിലുള്ള ഒരു സംഘടന രൂപീകരിക്കണം എന്ന ആവശ്യം മുന്നോട്ടുവച്ചത് മൂഞ്‌ജേയാണ്. ഇറ്റലിയിലെ ബെലില്ല, ബ്ലാക്ക് ഷർട്ട് മൂവ്മെൻ്റ് തുടങ്ങിയ ഫാഷിസ്റ്റ് യുവജന സംഘടനകൾ സന്ദർശിക്കുകയും അവയുടെ പ്രവർത്തനങ്ങളെ ഹിന്ദുത്വ ഫാഷിസത്തിന്റെ വളർച്ചക്ക് ഉപയോഗിക്കുകയും ചെയ്തു.

മഹാത്മാഗാന്ധിയുടെ വധത്തിനുശേഷം 11 മാസം RSS-നെ ജവഹർലാൽ നെഹ്റു സർക്കാർ നിരോധിച്ചു. 1949 ജൂലൈ 11നാണ് നിരോധനം പിൻവലിച്ചത്. 1975- ൽ അടിയന്തരാവസ്ഥാ കാലത്ത് 19 മാസവും 1992- ൽ ബാബറി മസ്ജിദ് തകർത്തതിനെ തുടർന്ന് ആറു മാസവും RSS നിരോധിക്കപ്പെട്ടു. എങ്കിലും ഇന്ത്യയിൽ നടന്ന വിവിധ അക്രമ പ്രവർത്തനങ്ങളിൽ RSS-​ന്റെ പേര് കാണാൻ കഴിയില്ല. ഗാന്ധിവധത്തിൽ ഹിന്ദുമഹാസഭ, ബാബറി മസ്ജിദ് തകർക്കുന്ന കാലത്ത് വിശ്വഹിന്ദു പരിഷത്ത്, ഗ്രഹം സ്റ്റെയിനെയും കുടുംബത്തെയും കത്തിച്ചുകൊന്നത് ബജരംഗ് ദൾ, കർണാടകയിൽ ഗൗരി ലങ്കേഷിനെ വെടിവെക്കുമ്പോൾ ഹനുമാൻ സേന- ഇവരാണ് ഈ സംഭവങ്ങളിൽ കക്ഷിയാവുന്നത്. മാംസം കയ്യിൽ വച്ചു എന്ന പേരിൽ മുഹമ്മദ് അഖ്‌ലക്കിനെ തല്ലിക്കൊന്നത് ഗോ രക്ഷക് സേനയുമാണ്. ഈ സംഘടനകളെല്ലാം പ്രവർത്തനപരമായി രഹസ്യാത്മകത സൂക്ഷിക്കുകയും ജനാധിപത്യ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നു. എന്നാൽ ജനാധിപത്യത്തിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കുന്നുമില്ല. 1951 ഒക്ടോബർ 21ന് രൂപീകൃതമായ ഭാരതീയ ജനസംഘം RSS പിന്തുണയുള്ള രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു. 1967- ൽ സംയുക്ത വിദായക് ദൾ എന്ന കൂട്ടു മുന്നണി രൂപീകരിച്ച് കൂടുതൽ സീറ്റുകൾ നേടിയെടുത്ത ഈ സംഘടന 1977- ൽ ജനതാപാർട്ടിയിൽ ലയിച്ചു. 1980- ൽ ഇന്ന് കാണുന്ന ഭാരതീയ ജനതാപാർട്ടി രൂപികരിക്കുകയും ചെയ്തു.

ഇറ്റാലിയൻ ഫാഷിസത്തിൽ നിന്നും നാസി ജർമനിയിൽ നിന്നും മാതൃക സ്വീകരിച്ചുകൊണ്ടാണ് ഹെഡ്ഗേവാറിന്റെ നേതൃത്വത്തിൽ RSS രൂപീകൃതമാവുന്നത്. അദ്ദേഹത്തിന്റെ ധൈഷണിക ഉപദേഷ്ടാവായിരുന്ന ഡോ. ബി.എസ്. മൂഞ്‌ജേ 1931 മാർച്ച് 19ന് മുസോളിനിയെ സന്ദർശിച്ചു.
ഇറ്റാലിയൻ ഫാഷിസത്തിൽ നിന്നും നാസി ജർമനിയിൽ നിന്നും മാതൃക സ്വീകരിച്ചുകൊണ്ടാണ് ഹെഡ്ഗേവാറിന്റെ നേതൃത്വത്തിൽ RSS രൂപീകൃതമാവുന്നത്. അദ്ദേഹത്തിന്റെ ധൈഷണിക ഉപദേഷ്ടാവായിരുന്ന ഡോ. ബി.എസ്. മൂഞ്‌ജേ 1931 മാർച്ച് 19ന് മുസോളിനിയെ സന്ദർശിച്ചു.

ഇന്ത്യൻ ഫാഷിസത്തിന്റെ ഭാവി

ഇന്ന് ഇറ്റലി ഉൾപ്പെടെ മിക്ക കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ഇന്ത്യയെ പോലെ അതി തീവ്ര വലതുപക്ഷ ഫാഷിസ്റ്റ് സംഘടനകൾ തന്നെയാണ് അധികാരത്തിലെത്തിയിരിക്കുന്നത്. എന്നാൽ അടിമുടി ഫാഷിസ്റ്റ് സ്വഭാവങ്ങൾ പ്രകടമാക്കുന്നുവെങ്കിലും ഇവിടങ്ങളിൽ ഒന്നും തന്നെ ഫാഷിസ്റ്റ് ഭരണകൂടം ഇതുവരെ നിലവിൽ വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ഇറ്റാലിയൻ ദാർശനികനായ ജോർജിയോ അഗമ്പൻ നവ ഫാഷിസത്തെ അപവാദാവസ്ഥയുമായി (state of exception) ബന്ധപ്പെടുത്തി വിശദീകരിക്കുന്നുണ്ട്. അപവാദ അവസ്ഥ എന്ന് പറയുന്നത് ഒരു രാഷ്ട്രീയ നിയമസങ്കല്പമാണ്. ഏതെങ്കിലും ഒരു പ്രത്യേക പ്രതിസന്ധിയുടെ പേരിൽ സാധാരണ നിയമാവസ്ഥ നിർത്തിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുന്ന സ്ഥിതി. എന്നാൽ നവ ലിബറൽ ജനാധിപത്യ വ്യവസ്ഥയിൽ ആധുനിക ഭരണകൂടങ്ങൾ ഇതിനെ ഒരു സ്ഥിരമായ ഭരണമാതൃകയാക്കി. ഇന്ത്യയിലെ UAPA-യും CAA-യും കോവിഡ് കാലത്തെ നിയന്ത്രണങ്ങളും ഉദാഹരണം.

ഇത് നവ ഫാഷിസത്തെ നിയമപരമായി സാധൂകരിക്കപ്പെട്ട അധികാരമാക്കി മാറ്റുന്നു. നവ ഫാഷിസം നവലിബറിലസത്തിന്റെ പ്രത്യാഘാതമാണെന്നും ഗ്ലോബൽ കാപിറ്റലിസം ആധുനിക ഫാഷിസത്തെ അനിവാര്യമാക്കി തീർക്കുന്നുവെന്നും അഗമ്പൻ പറയുന്നു. ക്ലാസിക്കൽ ഫാഷിസത്തിന് വിപരീതമായി സ്വാതന്ത്ര്യം എന്ന പേരിൽ നമ്മൾ ഈ സ്വയം അടിച്ചമർത്തലിനെ അംഗീകരിക്കുകയും സ്ഥിരമായ ഭരണ മാതൃകയാക്കി മാറ്റുകയും ചെയ്യുന്നു.

ആർ എസ് എസ് സ്ഥാപകൻ ഹെഡ്ഗേവാർ
ആർ എസ് എസ് സ്ഥാപകൻ ഹെഡ്ഗേവാർ

ഒരുകാലത്ത് ഏകാധിപത്യ ഭരണങ്ങൾ സൈന്യത്തേയും പോലീസിനെയും ആയുധമാക്കിയെങ്കിൽ നവ ഫാഷിസം ഭയത്തെ ആണ് ആയുധമാക്കുന്നത്. അതുകൊണ്ടു തന്നെയാണ് എംപുരാന്റെ നിർമ്മാതാക്കൾക്ക് സിനിമ സ്വയം എഡിറ്റ് ചെയ്യാൻ നിർബന്ധിതരാവേണ്ടി വരുന്നത്.

അനാട്ടമി ഓഫ് ഫാഷിസം എന്ന വിഖ്യാത ഗ്രന്ഥം എഴുതിയ റോബർട്ട് ഒ പാക്സ്റ്റൺ തന്റെ Five stages of Fascism എന്ന ലേഖനത്തിൽ ചരിത്രപരമായി ഫാഷിസത്തിന്റെ വളർച്ചയുടെ താഴെപ്പറയുന്ന അഞ്ചു ഘട്ടങ്ങൾ വിവരിക്കുന്നു:

1. ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളുടെ രൂപീകരണം (Creating fascist movements).
2. അത് രാഷ്ട്രീയപരമായി വിജയകരമായി സ്ഥാപിക്കുക ( Taking roots).
3. അധികാരം നേടുക (Getting Power).
4. അധികാരം പ്രയോഗിക്കുക (Exercising Power).
5. ഫാഷിസത്തിന്റെ കൂടുതൽ തീവ്രവൽക്കരണമോ ക്ഷയമോ (The long term: Radicalization & Entropy).

ക്ലാസിക്കൽ ഫാഷിസ്റ്റ് കാലഘട്ടത്തിൽ ഇറ്റലിയിലും ജർമ്മനിയിലും ഫാഷിസ്റ്റ് ഭരണത്തിന്റെ വളർച്ചയെ മുൻനിർത്തിയാണ് പാക്സ്റ്റൺ ഈ അഞ്ച് ഘട്ടങ്ങളായി തരംതിരിക്കുന്നത്. നവ ഫാഷിസ്റ്റ് കാലത്ത് ഈ വഴികളിലൂടെ ഇന്ത്യൻ ഫാഷിസത്തിന്റെ ഭാവിയെ വിവരിക്കുന്നത് തികച്ചും സങ്കീർണമാണ്. ഇവിടെ ഫാഷിസം ഇപ്പോഴും മൂന്നാമത്തെ ഘട്ടത്തിൽ നിൽക്കുകയും എന്നാൽ അധികാരം പ്രയോഗിക്കുന്നത് പണ്ടത്തേക്കാളും എളുപ്പവുമായി തീർന്നിരിക്കുകയുമാണ്.

992- ൽ  ബാബറി മസ്ജിദ് തകർത്തതിനെ തുടർന്ന് ആറു മാസവും RSS നിരോധിക്കപ്പെട്ടു.
992- ൽ ബാബറി മസ്ജിദ് തകർത്തതിനെ തുടർന്ന് ആറു മാസവും RSS നിരോധിക്കപ്പെട്ടു.

മതപരമായും ജാതീയമായും ഭാഷാപരമായും പ്രാദേശികമായും വൈവിധ്യങ്ങളാൽ വ്യതിരിക്തമായ ഇന്ത്യ പോലൊരു ഭൂപ്രദേശത്ത് നിലവിലിരിക്കുന്ന ഇന്ത്യൻ ഭരണകൂടത്തിന് എത്ര തീവ്രമായി ഒരൊറ്റ ദേശീയതയെന്ന വികാരത്തെ (റോജർ ഗ്രിഫിൻ ചൂണ്ടിക്കാട്ടുന്ന ഫാഷിസ്റ്റ് സ്വഭാവത്തെ നിർണയിക്കുന്ന പാലിൻ ജനിറ്റിക്സ് അൾട്രാ നാഷനിലസമെന്ന ഘടകത്തെ - സാധാരണയിലും കടുത്ത അതി തീവ്രമായ ദേശ സ്നേഹത്തെ) നിലനിർത്താൻ കഴിയുമെന്നും ഗ്ലോബൽ കാപിറ്റലിസം ഇന്ന് നേരിടുന്ന വെല്ലുവിളികൾക്കൊത്ത് സാമ്പത്തിക വളർച്ചയെ എത്രത്തോളം ത്വരിതപ്പെടുത്താൻ കഴിയുമെന്നതിനെയും ആശ്രയിച്ചായിരിക്കും തീർച്ചയായും ഇന്ത്യൻ ഫാഷിസത്തിന്റെ തീവ്രവൽക്കരണം സംഭവിക്കുക.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മുൻകാലത്തെ അപേക്ഷിച്ച്, ബി ജെ പിക്ക് 36.56% വോട്ടു മാത്രമേ നേടാൻ കഴിഞ്ഞിട്ടുള്ളൂ എന്നത് ജനാധിപത്യ സമൂഹത്തിൽ ശുഭസൂചകമായ കാര്യമാണ്. മാത്രമല്ല കർഷക പ്രക്ഷോഭങ്ങളും തൊഴിലില്ലായ്മയും വിലക്കയറ്റവും മുമ്പെന്നത്തെക്കാളും രൂക്ഷമാവുന്നുമുണ്ട്.

അടിമുടി ഫാഷിസ്റ്റ് പ്രവണതകൾ പുലർത്തിയ ഫ്രാൻസിൽ ഫാഷിസ്റ്റ് ഭരണകൂടം വരാത്തതുപോലെ നിലവിലുള്ള ഇന്ത്യൻ ഭരണകൂടത്തെ കുറിച്ചും യാഥാസ്ഥിതികമായ ക്ലാസിക്കൽ ഫാഷിസ്റ്റ് കാഴ്ചപ്പാടിൽ നിന്നു മാറി പഠനവിധേയമാക്കേണ്ടത് അനിവാര്യമാണ്. അതിന് തീർച്ചയായും ഇറ്റലി അനുഭവങ്ങളിൽ നിന്ന് പഠിക്കാത്തത് ഇന്ത്യ തിരിച്ചറിയേണ്ടതുമുണ്ട്.

മഹാത്മാഗാന്ധിയുടെ വധത്തിനുശേഷം 11 മാസം RSS-നെ ജവഹർലാൽ നെഹ്റു സർക്കാർ നിരോധിച്ചു.
മഹാത്മാഗാന്ധിയുടെ വധത്തിനുശേഷം 11 മാസം RSS-നെ ജവഹർലാൽ നെഹ്റു സർക്കാർ നിരോധിച്ചു.

അവലംബം:

1. The violent legacy of fascism Neofascist political violence in Italy, 1969–88 Stefano Costalli, Daniele Guariso, Patricia Justino,and Andrea Ruggeri.

2. Zeev Sternhell Neither left nor Right: Fascist ideology in France.

3.Richard Steigmann- Star-spangled fascism: American interwar political extremism in comparative perspective.

4. Georgio Agamban – Homo sacer.

Comments