കേന്ദ്രത്തിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ എളുപ്പത്തിൽ ലഭിക്കുന്നതിനാൽ റേഷൻകടകൾ വഴി ഭക്ഷ്യവസ്തുക്കൾ സൗജന്യമായി വിതരണം ചെയ്യുന്നത് സംസ്ഥാന സർക്കാരുകൾക്ക് പ്രയാസമുള്ള കാര്യമേയല്ലെന്ന് സുപ്രീം കോടതി. അതിനാൽ ഇത്തരത്തിലുള്ള ഭക്ഷ്യവിതരണത്തെ രാഷ്ട്രീയലാഭത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും, യഥാർത്ഥത്തിൽ നികുതിദായകരാണ് ഇതിൻെറ ചെലവ് വഹിക്കേണ്ടി വരുന്നതെന്നും ജസ്റ്റിസ് സൂര്യകാന്തിൻെറ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. പരിഹരിക്കപ്പെടേണ്ട അടിസ്ഥാനവിഷയങ്ങളിലല്ല സംസ്ഥാന സർക്കാരുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നായിരുന്നു കോടതിയുടെ വിമർശനം. സൗജന്യറേഷൻ വിതരണം ചെയ്യുന്നതിനൊപ്പം തന്നെ പ്രധാനമാണ് അടിസ്ഥാന സൌകര്യ വികസനവും തൊഴിലില്ലായ്മ പരിഹരിക്കലും, അത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കുടിയേറ്റ തൊഴിലാഴികളുടെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കോസ് പരിഗണിക്കുകയായിരുന്നു കോടതി. ആക്ടിവിസ്റ്റുകളായ അഞ്ജലി ഭരദ്വാജ്, ഹർഷ് മന്ദർ, ജഗ്ദീപ് ചോക്കർ എന്നിവർ സമർപ്പിച്ച ഹർജിക്കായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് ഹാജരായത്. രണ്ടാം ഘട്ട കോവിഡ് 19 കാലത്ത് ദുരിതത്തിലായ കുടിയേറ്റ തൊഴിലാളികളുടെ ഭക്ഷ്യസുരക്ഷ, ക്ഷേമം, സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടങ്ങിയ വിഷയങ്ങൾ കേന്ദ്രവും സംസ്ഥാനവും പരിഗണിക്കണമെന്നാണ് പ്രധാനമായും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

“കേന്ദ്ര സർക്കാരിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുകയെന്നതും അത് പാവപ്പെട്ടവർക്ക് സൗജന്യമായി വിതരണം ചെയ്യുകയെന്നതും സംസ്ഥാനങ്ങൾക്ക് വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാൽ ഇത്തരത്തിലുള്ള സൗജന്യ റേഷൻ വിതരണത്തിൻെറ നികുതിഭാരം ചുമക്കുന്നത് സാധാരണക്കാരായ മനുഷ്യർ തന്നെയാണ്. ഈ 2025-ലും നാം പട്ടിണിയാലെണെന്ന് പറയുന്നു. സംസ്ഥാനങ്ങൾ പറയുന്നത് ഞങ്ങൾ സൗജന്യറേഷൻ വിതരണം ചെയ്യാമെന്നാണ്. എന്നാൽ അതിൻെറ ചെലവ് ആര് വഹിക്കും? എങ്ങനെ നമ്മൾ അടിസ്ഥാന സൗകര്യവികസനത്തിനും തൊഴിലില്ലായ്മ പരിഹരിക്കുനതിനും ആവശ്യമായ പണം കണ്ടെത്തും? ഈ വിഷയങ്ങളിലും നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്,” ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. വർഷം 2025 ആയിട്ടും നമ്മുടെ ദാരിദ്ര്യാവസ്ഥ ഇപ്പോഴും 2011-ലെ അതേ അവസ്ഥയിൽ തന്നെയാണ്. എന്തുകൊണ്ടാണ് ഇതിന് മാറ്റമില്ലാതെ പോവുന്നത്? ഭക്ഷ്യസുരക്ഷ പരിഹരിക്കുന്നതിന് ആദ്യം ഇവിടുത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.