മണിപ്പുർ കലാപം രണ്ട് വർഷം പിന്നിടുകയാണ്. നോർത്ത് ഈസ്റ്റ് യാത്രയുടെ ഭാഗമായി കഴിഞ്ഞാഴ്ച രണ്ടുമൂന്ന് ദിവസം മണിപ്പുരിലെ സംഘർഷഭരിതമായ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ ഏറെ ദയനീയമായ കാഴ്ചകൾക്കും അനുഭവങ്ങൾക്കുമാണ് സാക്ഷിയായത്. ഈ ഗോത്ര ജനത ഇപ്പോഴും ഭീതിയുടെയും ആശങ്കയുടെയും മുൾമുനയിലാണ് കഴിഞ്ഞു കൂടുന്നത് എന്ന് ബോധ്യപ്പെടുത്തുന്നതാണ് യാത്രാനുഭവങ്ങൾ.
ഞാനും അധ്യാപകനായ സുഹൃത്ത് നാസിർ കെ. സി.യുമാണ് മണിപ്പുരിലേക്ക് യാത്ര ചെയ്തത്. നാഗാലാന്റിൽ നിന്ന് മാവോ വഴി സേനാപതിയിലേക്ക് ടാക്സിയിലും ഷെയറിംഗ് സുമോയിലുമായാണ് ഞങ്ങൾ സഞ്ചരിച്ചത്. പിന്നീട് ബസ്സിലും. ഞങ്ങൾക്കൊപ്പം വാഹനങ്ങളിൽ യാത്ര ചെയ്തിരുന്നവർ മിക്കവാറും നാഗ ഗോത്രക്കാരോ കുക്കി ഗോത്രക്കാരോ ആണ്. അവർ പെരുമാറ്റത്തിലും ഇടപഴകലിലും മിതത്വവും സൗമ്യതയും കാണിക്കുന്നവരായാണ് ഞങ്ങൾക്ക് അനുഭവപ്പെട്ടത്. നാഗാലാന്റിൽ കൊഹിമയിലെ ധാരാളം ഗ്രാമങ്ങളിലൂടെ യാത്ര ചെയ്തപ്പോൾ നാഗ ഗോത്രങ്ങളുടെ നിഷ്കളങ്കതയും നന്മയും അവരുടെ ഉദാത്തമായ സ്വഭാവ മഹിമകളും ഞങ്ങൾ അനുഭവിച്ചറിഞ്ഞതാണ്. ഗോത്രവർഗക്കാരെ കുറിച്ചുള്ള എല്ലാ മുൻവിധികളെയും തകർത്തു കളയുന്ന അനുഭവങ്ങളായിരുന്നു ആ യാത്ര. അത്രയേറെ പരിഷ്കൃതരായ ഒരു ജനതയാണവർ.

കുന്നിൻ ചെരിവിലെ ഗോത്രങ്ങൾ
മണിപ്പുരിലെ സേനാപതി ജില്ലയിൽ നാഗ, കുക്കി ഗോത്രങ്ങളാണ് അധിവസിക്കുന്നത്. ചന്ദേൽ, കാങ്ങ്‌പോക്‌പി, തെങ്ങ്‌നൗപൽ, തുടങ്ങിയ മേഖലകളിലാണ് അവർക്ക് ആധിപത്യം. നമ്മൾ നാഗാലാന്റിൽ നിന്ന് മണിപ്പുരിലേക്ക് പ്രവേശിക്കുമ്പോൾ കടന്നു പോകുന്ന കുന്നിൻചെരുവുകളിൽ ജീവിക്കുന്നത് മിക്കവാറും നാഗകളോ കുക്കികളോ ആണ്. അതായത് മണിപ്പുരിലെ ഗോത്ര സമൂഹങ്ങളുടെ കേന്ദ്രീകരണം ഇപ്പോഴും തുടരുന്ന കലാപങ്ങളെ നിർണ്ണായകമായി സ്വാധീനിക്കുന്നു എന്നർത്ഥം.
സേനാപതി ഒരു ചെറിയ നഗരമാണ്. പ്രാദേശികമായ വിഭവങ്ങളും പച്ചക്കറികളും അവശ്യ വസ്തുക്കളും വിൽക്കുന്ന ചന്തകൾ, ഇറച്ചിക്കടകൾ, വസ്ത്ര വിൽപ്പനക്കാർ, ഭക്ഷണ ശാലകൾ തുടങ്ങി എല്ലാ നോർത്ത് ഈസ്റ്റ് നഗരങ്ങളിലും കാണുന്ന ദൃശ്യങ്ങളാണ് സേനാപതിയിൽ. അവിടെ നിന്ന് ഞങ്ങൾ ബസ്സിലാണ് ഇംഫാലിലേക്ക് പോയത്.
ഗോത്രവർഗക്കാരെ കുറിച്ചുള്ള എല്ലാ മുൻവിധികളെയും തകർത്തു കളയുന്ന അനുഭവങ്ങളായിരുന്നു യാത്ര. അത്രയേറെ പരിഷ്കൃതരായ ഒരു ജനതയാണവർ.
സേനാപതി വിടുന്നതോടെ ദുർഘടമായ പാതയാണ്. പണി പുരോഗമിക്കുന്ന നാഷ്ണൽ ഹൈവേയിലൂടെയാണ് ബസ് കടന്ന് പോകുന്നത്. റോഡിനിരുവശങ്ങളിലും ജെ സി ബി യും റോഡു പണിക്കാരും. ചില ഭാഗങ്ങളിൽ പുതുതായി വെട്ടിയ ടാർ ചെയ്തിട്ടില്ലാത്ത റോഡുകളിലൂടെയാണ് ബസ് സഞ്ചരിക്കുന്നത്. പൊടിപടലങ്ങളാണെങ്ങും. അധിവാസ കേന്ദ്രങ്ങളിൽ റോഡ് വികസനത്തിന്റെ ഭാഗമായി ധാരാളം കടകളും വീടുകളും മറ്റ് കെട്ടിടങ്ങളും തകർത്തിട്ടത് കാണാം. ഈ ഹൈവേ വികസനത്തിന്ന് കുക്കികളും നാഗകളും എതിരാണ്. തങ്ങളുടെ ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നു എന്നത് മാത്രമല്ല അതിന്റെ കാരണം. അവർ ആഗ്രഹിക്കുന്ന സ്വതന്ത്ര കുക്കിലാന്റ് ദേശീയ പാതയുടെ ഭാഗമാകുന്നതിലുള്ള രാഷ്ട്രീയ വിയോജിപ്പുകൾ കൂടി അതിലുണ്ട്.
മാവോ മുതലുള്ള യാത്രയിൽ എല്ലായിടങ്ങളിലും സൈനിക സാന്നിധ്യം ശക്തമാണ്. മണിപ്പുർ കലാപം മൂന്നാം വാർഷികത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ കർക്കശമാക്കിയിട്ടുമുണ്ട്. ആൾപ്പാർപ്പ് ഉള്ള ഇടങ്ങളിലും ഇല്ലാത്ത ഇടങ്ങളിലുമെല്ലാം സായുധരായ പട്ടാളക്കാർ തോക്കുമായി നിൽക്കുന്നുണ്ട്. ചെറിയ അങ്ങാടികളിൽ മിലിട്രി പോസ്റ്റുകളുണ്ട്. ഇടവിട്ട് ഇടവിട്ട് പട്ടാള ബാരിക്കേഡുകളും നിരീക്ഷണ കൂടാരങ്ങളും കാണാം. പട്ടാളക്കാർക്ക് പുറമെ മണിപ്പുർ പൊലീസിന്റെ പാറാവുമുണ്ട്. യുദ്ധഭൂമി പോലെ തോന്നിക്കുന്ന ഈ കുന്നിൻ ചെരുവുകളിലാണ് നാഗ, കുക്കി ഗോത്രങ്ങൾ അവരുടെ ദൈനംദിന ജീവിതം കൊണ്ട് പോകുന്നത്. ചില ഗ്രാമ കവാടങ്ങളിൽ പുറത്ത് നിന്നുള്ളവർക്ക് പ്രവേശനമില്ല എന്ന് എഴുതി വെച്ചത് കണ്ടു. തകർന്ന കെട്ടിടങ്ങളിലും ചുമരുകളിലും കുക്കിലാന്റ് എന്നെഴുതിവെച്ചതും പലയിടങ്ങളിലും കാണാം.

കുറച്ചുകൂടി മുന്നോട്ട് സഞ്ചരിക്കുമ്പോൾ വേദനാജനകമായ കാഴ്ചകളാണ്. കത്തിക്കരിഞ്ഞതും തകർന്നതുമായ വീടിന്റെ അവശിഷ്ടങ്ങൾ, തകർന്ന കടകൾ, കെട്ടിടങ്ങൾ, തകർക്കപ്പെട്ട ചർച്ചുകൾ, ടിൻഷീറ്റ് കൊണ്ട് നിർമ്മിച്ച കുഞ്ഞുവീടുകള്‍, കലാപത്തിൽ വീട് തകർക്കപ്പെട്ടവർക്കായി നിർമ്മിച്ച താൽക്കാലിക അഭയാർത്ഥി കേന്ദ്രങ്ങള്‍ തുടങ്ങിയവ പല സ്ഥലങ്ങളിലായി കാണാം. ആ കുടിലുകൾക്ക് മുന്നിൽ പ്രതീക്ഷയറ്റ് ഇരിക്കുന്ന പാവപ്പെട്ട മനുഷ്യർ. അവരിൽ ചെറിയ കുട്ടികളും വൃദ്ധരും സ്ത്രീകളും എല്ലാമുണ്ട്. കലാപം അവരുടെ ജീവിതോപാധികളെയും സ്വപ്നങ്ങളെയുമെല്ലാം ചാമ്പലാക്കിയിരിക്കുന്നു.
ഗോത്രബന്ധങ്ങൾ
മണിപ്പുരിലെ ഗോത്രബന്ധങ്ങൾ സങ്കീർണ്ണമാണ്. ഓരോ ഗോത്രങ്ങൾക്കും ഉപഗോത്രങ്ങൾക്കും സ്വന്തവും സ്വതന്ത്രവുമായ സ്വത്വമുണ്ട്. അത് അവർക്ക് ഏറെ പ്രധാനവുമാണ്. പെരുമാറ്റ രീതികൾ, ആചാരം, വേഷം, ഭാഷ എന്നിവയെല്ലാം സവിശേഷമാണ്. ഇപ്പോൾ നടക്കുന്ന വംശീയ കലാപത്തിൽ ഒരു വശത്ത് കുക്കികളും നാഗന്മാരുമാണ്. മറുവശത്ത് മെയ്ത്തേയികളും.
കുക്കികളും നാഗകളും ജനസംഖ്യയിൽ ഏകദേശം 40% വരും. 25% കുക്കികളും 15% നാഗകളും. കുക്കികളിലും നാഗന്മാരിലും ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. കുക്കികൾ മണിപ്പുരിന് പുറത്ത് മറ്റു വടക്കു-കിഴക്കൻ മേഖലയിലും മ്യാൻമറിലും വ്യാപിച്ചുകിടക്കുന്നു. അവരിൽ ഭൂരിഭാഗവും നൂറ്റാണ്ടുകൾക്ക് മുമ്പ് മ്യാൻമറിൽ നിന്ന് കുടിയേറിയവരാണ്. ഈ ഗോത്രങ്ങൾക്കിടയിൽ പല കാര്യങ്ങളിലും തർക്കമുണ്ട്. ചരിത്രപരമായ ഗോത്രവൈരം അവർക്കിടയിൽ നില നിൽക്കുന്നുണ്ട്. അത് വംശീയ കലാപങ്ങൾ ആയി മാറിയ ചരിത്രവുമുണ്ട്. എങ്കിലും ഇപ്പോഴത്തെ മണിപ്പുരിലെ രാഷ്ട്രീയാവസ്ഥയിൽ അവർക്കിടയിൽ ഒരു ഐക്യം രൂപപ്പെട്ടിട്ടുണ്ട്. മെയ്ത്തേയ് ഇപ്പോൾ ഇരു വിഭാഗങ്ങളുടെയും പൊതുശത്രുവാണ് എന്നതാണതിലെ ഒരു ഘടകം. രണ്ടാമത്തേത്, കുക്കികളിലും നാഗന്മാരിലും ഭൂരിഭാഗവും ക്രിസ്ത്യാനികളാണ് എന്നതും. പത്തൊമ്പതാം നൂറ്റാണ്ടിലാണ് മിഷണറി പ്രവർത്തകരിലൂടെ അവർ ക്രിസ്തുമതത്തിലേക്ക് കൂട്ട മത പരിവർത്തനം ചെയ്തത്. ബാപ്റ്റിസ്റ്റ് സഭയുടെ ഭാഗമായിരിക്കെ തന്നെ, പരമ്പരാഗത ഗോത്രീയ ആചാരങ്ങളും അവർ പിന്തുടരുന്നു. അതേസമയം ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനത്തോടെ പരമ്പരാഗത ഗോത്രാചാരങ്ങൾ കാലക്രമത്തിൽ നിഷ്ക്രമിച്ചു കൊണ്ടിരിക്കുന്നു എന്നതും വാസ്തവമാണ്. നോർത്ത് ഈസ്റ്റിൽ സഞ്ചരിക്കുമ്പോൾ ഈ യാഥാർഥ്യം ബോധ്യമാകും.
കത്തിക്കരിഞ്ഞതും തകർന്നതുമായ വീടിന്റെ അവശിഷ്ടങ്ങൾ, തകർന്ന കെട്ടിടങ്ങൾ, തകർക്കപ്പെട്ട ചർച്ചുകൾ, ടിൻഷീറ്റ് കൊണ്ട് നിർമ്മിച്ച കുഞ്ഞുവീടുകള്‍, താൽക്കാലിക അഭയാർത്ഥി കേന്ദ്രങ്ങള്‍ തുടങ്ങിയവ പല സ്ഥലങ്ങളിലായി കാണാം
മെയ്തേയികൾ പ്രധാനമായും ഹിന്ദുക്കളാണ്, പക്ഷേ പുരാതന ആനിമിസ്‌റ്റ് വിശ്വാസങ്ങളും ആചാരങ്ങളും പൂർണ്ണമായും കൈവിട്ടിട്ടുമില്ല. മെയ്തേയികളില്‍ 8% മെയ്തേയ് പങ്കലുകൾ എന്നറിയപ്പെടുന്ന മുസ്ലീങ്ങളാണ്. മെയ്തേയ്കളിൽ കൂടുതലും വിദ്യാഭ്യാസമുള്ളവരും സംസ്ഥാനത്തെ ബിസിനസ്സിലും രാഷ്ട്രീയത്തിലും മികച്ച പ്രാതിനിധ്യമുള്ളവരുമാണ്.
കുന്നിൻ ചെരിവുകളിലെ കുക്കി അധിവാസമേഖല കഴിഞ്ഞാൽ മെയ്തേയ്കളുടെ ഭൂരിപക്ഷ പ്രദേശമാണ്. അവിടെ ചെറിയ മന്ദിറുകളും ഹൈന്ദവ ചിഹ്നങ്ങളുമൊക്കെ കാണാം. വേഷവിധാനങ്ങളിലും അത് പ്രകടമാണ്. നെറ്റിയിൽ കുറി തൊടുന്നതും സ്ത്രീകൾ സിന്ദൂരക്കുറികൾ ചാർത്തുന്നതും വ്യാപകമായി കാണാം. കുന്നിൻചെരിവുകൾ താണ്ടി ഇംഫാലിനോട് അടുക്കുന്നതോടെ നാഗ-കുക്കി ഗോത്രങ്ങളുടെ സാന്നിധ്യം കുറഞ്ഞ് വരും. അതുകൊണ്ട് മണിപ്പുരിലെ സംഘർഷങ്ങൾക്ക്, കുന്നുകളും സമതലങ്ങളും തമ്മിലുള്ള സംഘർഷം എന്ന ഒരു മാനം കൂടിയുണ്ട്.

കുന്നിൻചെരിവുകളിൽ ജീവിക്കുന്ന കുക്കികളും നാഗകളും തങ്ങൾ അവഗണിക്കപ്പെടുന്നതായി കരുതുന്നു. ഞങ്ങൾ സംസാരിച്ച കുക്കികളും നാഗ ഗോത്രക്കാരും അതീവ വൈകാരികതയോടെ ഈ അവഗണന എടുത്തു പറയുകയുണ്ടായി. സർക്കാർ ആനുകൂല്യങ്ങളും വികസനങ്ങളും മെയ്തേയിജനവാസമുള്ള പ്രദേശങ്ങളിൽ പരിമിതപ്പെടുന്നു എന്നവർ ആരോപിക്കുന്നു. ഇംഫാലിനും താഴ്‌വരയ്ക്കും പുറത്തേക്ക് സർക്കാർ ശ്രദ്ധിക്കുന്നില്ല എന്നാണവരുടെ പക്ഷം. സംസ്ഥാന നിയമസഭയിലെ 60 സീറ്റുകളിൽ 40 എണ്ണം മെയയ്തേയികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ടെന്നും അവർ ജനസംഖ്യയുടെ പകുതി മാത്രമാണെന്നും അവർ പരാതിപ്പെടുന്നു.
കുന്നിൻചെരിവുകളിൽ ജീവിക്കുന്ന കുക്കികളും നാഗകളും തങ്ങൾ അവഗണിക്കപ്പെടുന്നതായി കരുതുന്നു. ഞങ്ങൾ സംസാരിച്ച കുക്കികളും നാഗ ഗോത്രക്കാരും അതീവ വൈകാരികതയോടെ ഈ അവഗണന എടുത്തു പറയുകയുണ്ടായി.
2013-ൽ ഇപ്പോഴത്തെ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടത് തന്നെ ഈ അവഗണനാചിന്തയിൽ നിന്നായിരുന്നു. തങ്ങളെ പട്ടിക വർഗത്തിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മെയ്തെയ്കള്‍ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി, അവരെ പട്ടികവർഗത്തിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് ഒരു നിർദ്ദേശം അയയ്ക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടതാണ് മണിപ്പുരിൽ തീ പടർത്തിയത്. നിലവിൽ തന്നെ മെയ്തെയ്കള്‍ക്ക് ജോലികളിലും സർക്കാരിലും മികച്ച പ്രാതിനിധ്യം ഉണ്ടെന്നും അവർക്ക് ഗോത്രവർഗക്കാരേക്കാൾ മികച്ച സാമ്പത്തിക സ്ഥിതിയുണ്ടെന്നും അതിനാൽ മെയ്തെയ്കളെ പട്ടിക വർഗത്തിൽ ഉൾപ്പെടുത്തുന്നത് അനീതിയാണെന്നും കുക്കികളും നാഗകളും വാദിക്കുന്നു. എസ്.ടി പദവി കൂടി ലഭിച്ചാൽ അവർക്ക് ആവശ്യത്തിലധികം ജോലികളും ആനുകൂല്യങ്ങളും ലഭിക്കുമെന്നും അത് മണിപ്പുരിലെ ഗോത്ര സന്തുലനാവസ്ഥ താളം തെറ്റിക്കുകയും തങ്ങളെ കൂടുതൽ പാർശ്വവൽക്കരിക്കുകയും ചെയ്യുമെന്ന് കുക്കി സമുദായത്തിൽ പെട്ടവർ ആരോപിക്കുന്നു.

ഇംഫാലിൽ
ഞങ്ങൾ ഇംഫാലിലാണ് താമസിച്ചത്. ഇംഫാൽ നഗരത്തിലൂടെ ധാരാളം യാത്ര ചെയ്യുകയും അവിടെ ഭൂരിപക്ഷമുള്ള മെയ്തെയ്കളുമായി സംസാരിക്കുകയും ചെയ്തു. ഇംഫാലിൽ മെയ്തെയ്കളെ പോലെ നഗരത്തിൽ കച്ചവടം ചെയ്തും ജോലി ചെയ്തും ജീവിക്കുന്ന അന്തര്‍സംസ്ഥാന തൊഴിലാളികളും ധാരാളമുണ്ട്. ഞങ്ങൾ താമസിച്ചത് ഇംഫാലിലെ ഏറ്റവും പ്രധാനപ്പെട്ട ലാന്റ്‌മാർക്ക് ആയ ഇമ കേതൽ മാർക്കറ്റിന്ന് തൊട്ടടുത്താണ്. ഇമ മാർക്കറ്റിന് സ്ത്രീകളാൽ നടത്തപ്പെടുന്ന ഏഷ്യയിലെ ഏറ്റവും വലിയ മാർക്കറ്റ് എന്ന പ്രത്യേകതയുമുണ്ട്. പച്ചക്കറികൾ, പഴങ്ങൾ, നാടൻ ഉൽപ്പന്നങ്ങൾ, വിവിധയിനം മാംസങ്ങൾ, മത്സ്യങ്ങള്‍, വസ്ത്രങ്ങൾ തുടങ്ങിയവയാണ് മാർക്കറ്റിൽ വിൽക്കുന്നത്.
അംഗീകൃത സൊസൈറ്റിയാണ് മാർക്കറ്റിന്ന് നേതൃത്വം നൽകുന്നത്. തുച്ഛമായ വാടക മാത്രമേ സ്റ്റാളുകൾകൾക്കുള്ളൂ. സ്റ്റാളുകളുടെ ഉടമസ്ഥത കുടുംബങ്ങളിലൂടെ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നു. വളരെ പ്രായം ചെന്ന ഒട്ടേറെ സ്ത്രീകൾ മാർക്കറ്റിൽ കച്ചവടം ചെയ്യുന്നത് കണ്ടു. ഈ മാർക്കറ്റ് മുഴുവനായും മെയ്തെയ്കളുടെ നിയന്ത്രണത്തിലാണ്. മാർക്കറ്റിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും കച്ചവടം നടത്തുന്നവരിൽ മെയ്തേയ്കൾക്ക് ഒപ്പം മുസ്ലീങ്ങളെയും കാണാം. മെയ്തെയ് വിഭാഗത്തില്‍പ്പെട്ട മുസ്ലീം സ്ത്രീകൾ കച്ചവട രംഗത്ത് സജീവ സാന്നിധ്യമാണ്. ഇംഫാൽ നഗരത്തിലെ ബിസിനസുകാരും സർക്കാർ ജീവനക്കാരും ഉദ്യോഗസ്ഥരുമായ ഭൂരിഭാഗവും മെയ്തെയ്കളാണ്.
ഇംഫാലിലെ ഒരു തെരുവിലെ പെട്ടിക്കടയിൽ ചായ കുടിക്കാൻ കയറിയതായിരുന്നു. ചായ വിൽപ്പനക്കാരി ആറാം ക്ലാസുകാരി റീമ എന്നു പേരുള്ള ഒരു പെൺകുട്ടി ആയിരുന്നു. നന്നായി സംസാരിക്കുന്ന മിടുക്കിയായ അവളോട് ഞങ്ങൾ അവളുടെ കഥകൾ ചോദിച്ചു. അവൾക്ക് അന്ന് സ്കൂൾ അവധി ആയതിനാൽ അച്ഛനെ സഹായിക്കാൻ വന്നതാണ്. അവളുടെ അച്ഛൻ ചെറുപ്പത്തിൽ ഇംഫാലിൽ എത്തിപ്പെട്ട ബീഹാർ സ്വദേശിയാണ്. അയാൾ മെയ്തേയ് കുടുംബത്തിൽ നിന്ന് വിവാഹം ചെയ്യുകയായിരുനു. റീമയ്ക്ക് അഞ്ച് മൂത്ത ചേച്ചിമാരും ഒരു അനിയനുമുണ്ട്.

'മെയ്തെയ്കൾക്ക് പുറമെ, പങ്കലുകളും എന്റെ കൂട്ടുകാരായുണ്ട്. കുക്കികളോ നാഗകളോ എന്റ് സ്കൂളിൽ ഇല്ല. അവർ വേറെ ആൾക്കാരാണ്, ഞങ്ങളോട് കൂട്ട് കൂടില്ല. പഠിച്ച് വലുതായി സർക്കാർ ഉദ്യോഗസ്ഥ ആകണം എന്നാതാണ് എന്റെ ആഗ്രഹം. ഇടക്കിടെ കർഫ്യൂ, സ്കൂൾ അടക്കൽ.. ഇതൊന്നും ഇല്ലാതെ സമാധാനത്തോടെ ജീവിക്കണം'- ഒരു കുഞ്ഞ് കുട്ടിയുടെ ആഗ്രഹങ്ങളാണിത്. വംശീയ കലാപങ്ങൾ മനുഷ്യരെ ഏതെല്ലാം വിധമാണ് ബാധിക്കുക എന്ന് ഞാൻ ഓർത്തു. നേർക്ക് നേരെ ആക്രമിക്കപ്പെടാത്തവരുടെ ജീവിതം പോലും കലാപങ്ങൾ താറുമാറാക്കും. കച്ചവടം ഇല്ലാതാക്കും. നിത്യത്തൊഴിൽ എടുക്കാൻ കഴിയാതെ വരും. സ്കൂളുകളും ഓഫീസുകളും അടഞ്ഞ് കിടക്കുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്യുന്നതോടെ ജീവിതം പൂർണ്ണമായി സ്തംഭിക്കുന്ന നിലയിലാകും. മറ്റൊരിടത്തേക്ക് പോകാൻ പോലും കഴിയാതെ വീർപ്പുമുട്ടേണ്ടി വരും. മണിപ്പുരികളുടെ ജീവിതം അങ്ങനെ ഒരവസ്ഥയിലാണിപ്പോൾ.
ഓരോ വിഭാഗവും രഹസ്യവും പരസ്യവുമായി മറ്റുള്ളവരെ കുറിച്ചുള്ള ഭീതിയിലാണ്. അതുകൊണ്ട് ആത്മരക്ഷക്ക് വേണ്ടിയുള്ള പരിശീലനങ്ങൾ ചെറുപ്പക്കാർക്ക് നൽകുന്നുണ്ട്.
ഞങ്ങൾ മാർക്കറ്റിന്ന് സമീപം മോമൂസ് വിറ്റ് ജീവിക്കുന്ന ബിപിൻ എന്ന യുവാവുമായി സംസാരിച്ചു. വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണവൻ. മെയ്തെയ് സമുദായത്തിൽപ്പെട്ട ഒരു ദരിദ്ര കുടുംബാംഗം. ചെറുപ്പത്തിൽ അവന് ധാരാളം കുക്കി കൂട്ടുകാർ ഉണ്ടായിരുന്നു. അവരുമായി കളിച്ച് നടന്ന ബാല്യകാല ഓർമ്മകളുണ്ട് മനസ്സിൽ. ഇന്ന് പക്ഷെ, 'ഞങ്ങളും അവരുമായി' വേർതിരിഞ്ഞിരിക്കുന്നു. ഓരോ വിഭാഗവും രഹസ്യവും പരസ്യവുമായി മറ്റുള്ളവരെ കുറിച്ചുള്ള ഭീതിയിലാണ്. അതുകൊണ്ട് ആത്മരക്ഷക്ക് വേണ്ടിയുള്ള പരിശീലനങ്ങൾ ചെറുപ്പക്കാർക്ക് നൽകുന്നുണ്ട്. ഗോത്ര സംഘടനകൾ ചെറുപ്പം മുതലേ അവരുടെ പ്രശ്നങ്ങളെ കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നുണ്ടെന്ന് ബിപിൻ സൂചിപ്പിച്ചു. ഇത്തരം പരിശീലനങ്ങളാണ് യുവ സായുധ വിഭാഗങ്ങളായി മാറുന്നത് എന്ന് തോന്നുന്നു. ചെറുപ്രായം തൊട്ട് മറ്റ് ഗോത്രങ്ങളെ കുറിച്ച് മുൻവിധികളും ശത്രുതയും കുത്തിവെച്ച് വളർത്തുന്ന ഒരു സമൂഹത്തിൽ സമാധാനം സ്ഥാപിക്കുക എളുപ്പമാകില്ലല്ലൊ. ജോലിയും കച്ചവടവും ഇല്ലാതാകുന്ന ചെറുപ്പക്കാർ പല അധോലോക ഇടപാടുകളിലും എത്തിപ്പെടുക സ്വാഭാവികം. അയൽരാജ്യങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു കിടക്കുന്ന ഗോത്ര ബന്ധങ്ങൾ, നിയമവിരുദ്ധമായ പല പ്രവർത്തനങ്ങളിലേക്കും വഴി തുറക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

മണിപ്പുരിൽ, മെയ്തെയ് ആദിവാസികളല്ലാത്ത മറ്റേതെങ്കിലും വ്യക്തിക്കോ ആദിവാസികൾ, കുക്കികൾ, നാഗകൾ എന്നിവർ താമസിക്കുന്ന കുന്നിൻ ജില്ലകളിൽ ഭൂമി വാങ്ങാൻ കഴിയില്ല. എന്നാൽ ഇംഫാൽ താഴ്‌വരയിലോ അല്ലെങ്കിൽ മെയ്തെയ്കള്‍ കൂടുതലായി താമസിക്കുന്ന സംസ്ഥാനത്തെ മറ്റെവിടെയെങ്കിലുമോ ഭൂമി വാങ്ങാൻ കുക്കികൾക്കും നാഗകൾക്കും സ്വാതന്ത്ര്യമുണ്ട്. മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ വരവ് വർദ്ധിച്ചുവരുന്നതിനാൽ താഴ്‌വരയിൽ തങ്ങളുടെ എണ്ണം പതുക്കെ കുറയുമെന്ന് മെയ്തെയ്കള്‍ ഭയപ്പെടുന്നു. മെയ്തെയ്കള്‍ക്ക് പട്ടികവർഗ പദവി നൽകിയാൽ, മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ കയ്യേറിയതായി കരുതപ്പെടുന്ന കുന്നിൻ ജില്ലകളിൽ അവർക്ക് ഭൂമി വാങ്ങാൻ കഴിയും എന്നവർ കണക്ക് കൂട്ടുന്നു.
അനധികൃത കുടിയേറ്റം കുത്തനെ കൂടിയിട്ടുണ്ടെന്ന് മെയ്തെയ്കള്‍ ചൂണ്ടിക്കാട്ടുന്നു. മ്യാന്മറിൽ നിന്ന് കുടിയേറുന്നവർക്ക് ഭാഷ, സംസ്കാരം, രൂപം എന്നിവയിൽ തദ്ദേശീയ കുക്കികളോട് സാമ്യമുള്ളതിനാൽ, മണിപ്പുരിലെ കുന്നിൻ ജില്ലകളിൽ അനധികൃത കുക്കി കുടിയേറ്റക്കാർക്ക് എളുപ്പത്തിൽ സ്ഥിരതാമസമാക്കാൻ കഴിയും. പുതിയ കുക്കി ഗ്രാമങ്ങൾ സംരക്ഷിത വനഭൂമിയിലാണ് വരുന്നത്. സർക്കാർ, അടുത്തിടെ അത്തരമൊരു ഗ്രാമത്തെ സർക്കാർ ഭൂമിയിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. ഇത് പ്രതിഷേധങ്ങൾക്ക് കാരണമായ ഒരു ഘടകമാണ്. എന്നാൽ കുക്കികൾ അത് അംഗീകരിക്കുന്നില്ല. നൂറ്റാണ്ടുകളായി അവിടെ നിലവിലുള്ളതാണ് ഈ ഗ്രാമങ്ങൾ എന്നാണ് അവരുടെ അവകാശവാദം. ഈ സാഹചര്യത്തിലാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാൻ ദേശീയ പൗരത്വ രജിസ്റ്റർ (എൻ ആർ സി) വേണമെന്ന് മെയ്തെയ്കള്‍ ആവശ്യമുന്നയിക്കുന്നത്. ചുരുക്കത്തിൽ അതീവ സങ്കീർണ്ണമാണ് മണിപ്പുരിലെ നിലവിലെ രാഷ്ട്രീയാവസ്ഥ.
ഇരുളടഞ്ഞ ഭാവി
2023 മെയ് 3 മുതൽ ആരംഭിച്ച കലാപത്തിൽ ചുരുങ്ങിയത് 260 പേർ കൊല്ലപ്പെടുകയും 1,500 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാൽ അത് കൃത്യമാകണമെന്നില്ല. ഇപ്പോൾ മണിപ്പുരിലുള്ള അഭയാർത്ഥി ക്യാമ്പുകളിൽ 70,000 ത്തോളം പേരുണ്ട്. ദുരിതപൂർണ്ണമായ ഈ ക്യാമ്പുകളിൽ നിന്ന് എന്നാണ് മോചനമുണ്ടാകുക എന്ന് ആർക്കും പ്രവചിക്കാൻ വയ്യ. മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെ സ്ഥാനഭ്രഷ്ടനാക്കിയതിനെത്തുടർന്ന് 2024 ഫെബ്രുവരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയെങ്കിലും രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. ദില്ലിയിലിരുന്ന് എളുപ്പത്തിൽ പരിഹരിക്കാവുന്നതല്ല മണിപ്പുർ പ്രശ്നം. ദുരിതമുഭവിക്കുന്ന മനുഷ്യരെ കാണാനോ കേൾക്കാനോ പോലും രാഷ്ട്രീയ നേതാക്കൾ തയ്യാറാകുന്നില്ല. പ്രധാന മന്ത്രി ഇന്നുവരെ മണിപ്പുർ സന്ദർശിച്ചിട്ട് പോലുമില്ല. ഒരു പ്രതീക്ഷയും ഇല്ലാതാകുന്ന ഒരു ജനത എങ്ങനെയൊക്കെ പ്രതികരിക്കുമെന്ന് നമുക്ക് മുൻകൂട്ടി കാണാനാകില്ല.
ഞങ്ങൾ റോഡ് മാർഗം ഇംഫാലിൽ നിന്ന് ത്രിപുരയിലേക്ക് പോകാൻ ആയിരുന്നു പദ്ധതിയിട്ടത്. മ്യാൻമർ ബോർഡറിനടുത്ത് കൂടെ യാത്ര ചെയ്യാനുള്ള ഒരുക്കങ്ങളും ചെയ്തിരുന്നു. എന്നാൽ ഞങ്ങളുടെ പദ്ധതിയെ കുറിച്ച് പറഞ്ഞപ്പോൾ മെയ്തെയ്കളായ സുഹൃത്തുക്കൾ വിലക്കി. ഇപ്പോൾ റോഡ് മാർഗമുള്ള യാത്ര ഒട്ടും സുരക്ഷിതമല്ലെന്ന് അവർ പറഞ്ഞു. ദുർഘടമായ പാതയാണ് എന്നത് മാത്രമല്ല, അവിടെയുള്ള സാമൂഹ്യാന്തരീക്ഷവും അനുകൂലമല്ലെന്ന് അവർ പറഞ്ഞു. ഒടുവിൽ വിമാനമാർഗമാണ് ഞങ്ങൾ അഗർത്തലയിലേക്ക് പോയത്.


