വയനാടോ, റായ്ബറേലിയോ?
'ഞാൻ വലിയൊരു ധർമ്മസങ്കടത്തിലാണ്',
വയനാട്ടിലെ വോട്ടർമാരോട് രാഹുൽ ഗാന്ധി

‘‘വയനാടോ റായ്ബറേലിയോ ഏത് തെരഞ്ഞെടുക്കണം എന്നതിൽ ജനങ്ങളുടെ അഭിപ്രായമാണ് ഞാൻ ചോദിക്കുന്നത്. ഇരു മണ്ഡലങ്ങളിലെയും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തീരുമാനമെടുക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്’’- രാഹുൽ ഗാന്ധി പറഞ്ഞു.

യനാടോ, റായ്ബറേലിയോ?-
ഏതു മണ്ഡലം നിലനിർത്തണം, ഏത് ഒഴിയണം എന്നതിനെച്ചൊല്ലി താൻ വലിയൊരു ധർമ്മസങ്കടത്തിലാണെന്ന് രാഹുൽ ഗാന്ധി. വയനാട്ടിലെ വോട്ടർമാരോട് നന്ദി പറയാനെത്തിയതായിരുന്നു അദ്ദേഹം.

‘‘നരേന്ദ്ര മോദിയോട് പരമാത്മാവ് സംസാരിക്കുന്നതുപോലെ എന്നോട് സംസാരിക്കാറില്ല. കാരണം ഞാൻ സാധാരണ മനുഷ്യനാണ്. ജനങ്ങളാണ് എന്റെ ദൈവം. വയനാടോ റായ്ബറേലിയോ ഏത് തെരഞ്ഞെടുക്കണം എന്നതിൽ ജനങ്ങളുടെ അഭിപ്രായമാണ് ഞാൻ ചോദിക്കുന്നത്. ഇരു മണ്ഡലങ്ങളിലെയും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തീരുമാനമെടുക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്’’- രാഹുൽ പറഞ്ഞു.

‘‘എന്റെ ദൈവം രാജ്യത്തെ പാവങ്ങളായ ജനങ്ങളാണ്. എന്റെ ദൈവം വയനാടിലെ ജനങ്ങളാണ്. എത് മണ്ഡലം ഒഴിയണമെന്ന് നിങ്ങൾ പറയൂ. ഏത് മണ്ഡലം ഒഴിഞ്ഞാലും സ്വീകരിച്ചാലും ഞാൻ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാവും’ എന്നു പറഞ്ഞ രാഹുൽ വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറയുകയും ചെയ്തു.

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണ ജാഥയിൽ നിന്ന്
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണ ജാഥയിൽ നിന്ന്

‘‘അന്വേഷണ ഏജൻസികൾ കയ്യിലുള്ളത് എന്തും ചെയ്യാനുള്ള അധികാരമായി ചിലർ കണ്ടു. രാജ്യത്തെ ജനങ്ങൾ അവർക്ക് കാര്യം മനസിലാക്കി കൊടുത്തു. ഭരണഘടന ഞങ്ങളുടെ അഭിമാനമാണ്. അതിൽ തൊട്ടു കളിക്കരുതെന്ന് രാജ്യത്തെ ജനങ്ങൾ പ്രധാനമന്ത്രിയെ ഓർമ്മപ്പെടുത്തിയത്. ഈ രാജ്യത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും സംരക്ഷിക്കുന്നത് ഭരണഘടനയാണ്. കേരളത്തിലുള്ളവർക്ക് കഥകളി ആസ്വദിക്കാം, മലയാളം സംസാരിക്കാം, ഇഷ്ടമുള്ളത് ചെയ്യാം. ഈ അവകാശങ്ങളെയെല്ലാം സംരക്ഷിക്കുന്നത് ഭരണഘടനയാണ്’’- ഭരണഘടന ഉയർത്തിക്കാട്ടി അദ്ദേഹം പറഞ്ഞു.

ധാർഷ്ട്യത്തെ വിനയം കൊണ്ടാണ് വോട്ടർമാർ തോൽപ്പിച്ചത്. ബി ജെ പി അയോധ്യയിൽ തോറ്റു. പ്രധാനമന്ത്രി തന്നെ കഷ്ടിച്ചാണ് വിജയിച്ചു കയറിയത്. ഇന്ത്യയിൽ സമ്പൂർണ അധികാരമല്ല നരേന്ദ്ര മോദിക്ക് കിട്ടിയിരിക്കുന്നത് എന്നും രാഹുൽ പറഞ്ഞു.

റായ്ബറേലിയിലെ വോട്ടർമാരോട് നന്ദി പറഞ്ഞശേഷമാണ് ഇന്ന് രാഹുൽ വയനാട്ടിലെത്തിയത്. പ്രിയങ്ക ഗാന്ധി വാരണാസിയിൽ മത്സരിച്ചിരുന്നെങ്കിൽ മോദി തോറ്റേനെയെന്ന് അദ്ദേഹം റായ്ബറേലിയിൽ പറഞ്ഞു. ‘ഇന്ത്യ’ സഖ്യം ഒന്നിച്ച് ഒറ്റക്കെട്ടായി പോരാടിയതിനാലാണ് രാജ്യത്ത് ഇത്രയും മികച്ച നേട്ടം കൈവരിക്കാനായത്. മോദിയും അമിത് ഷായും ഇന്ത്യയുടെ ഭരണഘടനയെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. അത് ജനം തിരിച്ചറിഞ്ഞത് വഴിത്തിരിവായി. ഉത്തർ പ്രദേശിലെ ജനങ്ങൾ അഹങ്കാരത്തിന്റെയും ഹിംസയുടെയും രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്തു- രാഹുൽ പറഞ്ഞു.

Comments