1965-ൽ റാൻ ഓഫ് കച്ചിൽ പാകിസ്ഥാൻ നടത്തിയ ആക്രമണ പ്രവർത്തികളുടെ സൂചന നൽകിയ ഓപ്പറേഷൻ ഡെസേർട്ട് ഹോക്കിന് തൊട്ടുപിന്നാലെ കശ്മീരിൽ ‘ഓപ്പറേഷൻ ജിബ്രാൾട്ടർ’ നടപ്പിലാക്കിയിട്ട് പതിറ്റാണ്ടുകൾ കഴിയുമ്പോൾ കാലം വീണ്ടും പുതിയ പ്രതികാര നടപടികൾക്ക് സാക്ഷ്യം വഹിക്കുകയാണ്. ശാന്തമായിരുന്ന പഹൽഗാം താഴ്-വരയിൽ 2025 ഏപ്രിൽ 22-ന് നടന്ന അതിക്രൂരമായ ഭീകരാക്രമണത്തിൽ 26 സാധാരണക്കാരായ മനുഷ്യരുടെ ജീവനാണ് പൊലിഞ്ഞത്. ലഷ്കർ ഇ - തൊയ്ബയുമായി ബന്ധമുള്ള റെസിസ്റ്റൻസ് ഫ്രണ്ട് ഉത്തരവാദിത്വം ഏറ്റെടുത്ത ഈ ആക്രമണം ദക്ഷിണേഷ്യയിൽ ഏറെക്കാലമായി നിലനിൽക്കുന്ന ഇന്ത്യ - പാകിസ്ഥാൻ ശത്രുതയെ ഏറ്റുമുട്ടലിന്റെ പുതിയ വഴിത്തിരിവിൽ എത്തിച്ചിരിക്കുകയാണ്. പഹൽഗാം ആക്രമണത്തിന് മറുപടിയായാണ് മെയ് 7-ന് പുലർച്ചെ വളരെ നാടകീയമായതും എന്നാൽ കൃത്യമായി കണക്കുകൂട്ടലുകളോടെയുമുള്ള ഓപ്പറേഷൻ സിന്ദൂർ എന്ന പ്രത്യാക്രമണം ഇന്ത്യ നടപ്പിലാക്കിയത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും 9 തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് 24 പ്രിസിഷൻ ഗൈഡഡ് മിസൈൽ ആക്രമണങ്ങളാണ് നടന്നത്.
ഇത് കേവലമൊരു സൈനിക പ്രതികാരനടപടിയായി മാത്രമായല്ല കണക്കാക്കേണ്ടത്. ഇന്ത്യയുടെ ദേശീയസുരക്ഷാ പദ്ധതിയിൽ നിർണായകമായ ഒരു മാറ്റത്തെ അടയാളപ്പെടുത്തുകയാണ് ഓപ്പറേഷൻ സിന്ദൂർ. ഇതിന് വളരെ ആഴത്തിലുള്ള മാനങ്ങളാണുള്ളത്. ലഷ്കർ ഇ തൊയ്ബ ശക്തികേന്ദ്രമായ ലാഹോറിന് സമീപമുള്ള മുരീദ്കെ, ജെയ്ഷെ മുഹമ്മദ് ആസ്ഥാനമായ ബഹവൽപുർ, കോട്‌ലിയിലെയും മുസാഫറാബാദിലെയും ലോഞ്ച് പാഡുകൾ മുതൽ ചക്‌വാളിലെ തീവ്രവാദ കേന്ദ്രങ്ങൾ വരെ, ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നിർണായകമായ സൗകര്യങ്ങൾ നൽകിയിരുന്ന കേന്ദ്രങ്ങൾ തകർത്തതായി ആക്രമണം അവകാശപ്പെടുന്നു. ഏകദേശം 70-ലധികം തീവ്രവാദികൾ കൊല്ലപ്പെട്ടതായും 60ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. 2019-ലെ ബലാക്കോട്ട് പോലുള്ള ആക്രമണങ്ങളിൽ നിന്ന് ഇപ്പോഴത്തെ സൈനിക നടപടിയെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ വ്യാപ്തിയും കൃത്യമായ ഏകോപനവും ഉദ്ദേശലക്ഷ്യങ്ങളിലുമുള്ള വ്യക്തതയാണ്. സാധാരണക്കാരെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിടാതെ അളന്നുമുറിച്ചതും ആനുപാതികവുമായ നടപടിയാണ് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ആക്രമണത്തിന്റെ വ്യാപ്തിയും ഭീകരവാദ ശൃംഖലകളുടെ ശക്തികേന്ദ്രങ്ങൾ തന്നെ ലക്ഷ്യമിട്ടതും വളരെ വ്യക്തമായി തന്നെ എന്താണ് സന്ദേശമെന്ന് ഉച്ചത്തിൽ പറയുന്നുണ്ട്. 1960-ലെ സിന്ധുനദീജല കരാർ റദ്ദാക്കി, പാകിസ്ഥാനിലേക്കും തിരിച്ചുമുള്ള കയറ്റുമതിയും ഇറക്കുമതിയും നിർത്തിവെച്ച്, അട്ടാരി അതിർത്തി അടച്ച്, പാകിസ്ഥാൻ പൗരർക്കുള്ള സാർക്ക് വിസാ ഇളവുകളെല്ലാം റദ്ദാക്കി, നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറച്ച് അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള എല്ലാ നടപടികളും മറുഭാഗത്ത് ഇന്ത്യ എടുക്കുകയും ചെയ്യുന്നുണ്ട്.

തന്ത്രപരമായ ആക്രമണ മേഖലകളും അവയുടെ ചരിത്രവും
ഓപ്പറേഷൻ സിന്ദൂർ അതിന്റെ ലക്ഷ്യത്തിൽ വളരെയധികം സൂക്ഷ്മത പുലർത്തുന്നുണ്ട്. ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹവൽപുർ ഏറെക്കാലമായി തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമാണ്. 2001-ലെ പാർലമെന്റ് ആക്രമണവുമായും 2019-ലെ പുൽവാമ ആക്രമണവുമായും ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ടായിരുന്ന ജാമിയ മസ്ജിദ് സുബ്ഹാൻ അള്ളയായിരുന്നു മറ്റൊരു ലക്ഷ്യം. ലഷ്‌കർ-ഇ-തൊയ്ബയുടെയും ജമാഅത്ത്-ഉദ്-ദവയുടെയും ആസ്ഥാനമായ മുരിദ്‌കെ, തീവ്രവാദ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന രഹസ്യ ചർച്ചകൾ നടക്കുന്ന പ്രധാന ഇടങ്ങളിലൊന്നാണ്. ആയുധ പരിശീലനം, അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ്, തീവ്രവാദപ്രവർത്തനങ്ങൾ എന്നിവയ്ക്ക് വെള്ളവും വളവും നൽകുന്ന മർകസ്-ഇ-തൊയ്ബ ആക്രമിച്ചതിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത് തീവ്രവാദ പ്രവർത്തനത്തിൻെറ അവിശുദ്ധ കൂട്ടുകെട്ടുകളെയാണ്.
പാക് അധീന കശ്മീരിലെ മുസാഫറാബാദ്, കോട്‌ലി, റാവലക്കോട്ട് തുടങ്ങിയ കേന്ദ്രങ്ങൾ നുഴഞ്ഞുകയറ്റക്കാരുടെ കേന്ദ്രങ്ങളായും കമാൻഡ് സെന്ററുകളായും പ്രവർത്തിക്കുന്ന ഇടങ്ങളാണ്. ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പുകൾ നടക്കുന്ന കാലത്ത് നിരന്തരമായി അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന കേന്ദ്രങ്ങളാണ് നീലം താഴ്-വരയിലും ചക്സ്വാരിയിലും ഉള്ളത്. ഭീംബർ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഒരു സുപ്രധാന മേഖലയാണ്. നിയന്ത്രണരേഖയിൽ നിന്ന് ഏറെ അകലെയുള്ള, ചക്വാൾ ലക്ഷ്യമിട്ടത് വളരെ നിർണായകമായ സന്ദേശമാണ് നൽകുന്നത്. പാക് അധീന കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങളുടെ പുതിയ കേന്ദ്രങ്ങളിലൊന്നാണ് ചക്വാൾ. ഈ മേഖലകൾ ചരിത്രപരമായി രക്ഷപ്പെട്ട് പോന്നിരുന്നത് സാധാരണക്കാരുടെ സാന്നിധ്യം കൊണ്ടും മതപരമായി പ്രാധാന്യമുള്ള ഇടങ്ങൾ ഉള്ളത് കൊണ്ടും പരമ്പരാഗതമായി പോരാട്ടങ്ങൾ നടക്കുന്ന മേഖലകളിൽ നിന്ന് മാറിനിൽക്കുന്നത് കൊണ്ടുമായിരുന്നു. സാറ്റലൈറ്റ് നിർദ്ദേശങ്ങൾക്കനുസൃതമായി ലേസർ സാങ്കേതികവിദ്യയോടെ പ്രവർത്തിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ച് കൃത്യത ഉറപ്പാക്കിയുള്ള ഇന്ത്യയുടെ ആക്രമണം, രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കരുത്ത് മാത്രമല്ല, ഇന്ത്യൻ സൈന്യത്തിൻെറ പ്രതിരോധത്തിൻെറ ഒരു പുതിയ മുഖം കൂടിയാണ് വെളിവാക്കുന്നത്.

ആണവഭീഷണിയും സംഘർഷവ്യാപന സാധ്യതയും
പാകിസ്ഥാന്റെ ആദ്യത്തെ പ്രതികരണം പ്രതീക്ഷിച്ചത് പോലെത്തന്നെ കടുത്തതായിരുന്നു. ഇന്ത്യൻ ആക്രമണം യുദ്ധസമാനമാണെന്ന് പറഞ്ഞ് അപലപിച്ച പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ദേശീയ സുരക്ഷാ സമിതി വിളിച്ചുചേർക്കുകയും സൈന്യത്തോട് അതീവജാഗ്രത പുലർത്താൻ ആവശ്യപ്പെടുകയുമാണ് ചെയ്തത്. 48 മണിക്കൂറിനുള്ളിൽ അവർ മിസൈൽ പരീക്ഷണങ്ങൾ നടത്തുകയും നിയന്ത്രണരേഖാ മേഖലകളിൽ പ്രതികാര നടപടികളുടെ ഭാഗമായി ഷെല്ലാക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം അപ്പുറത്ത് ഇന്ത്യ - പാക് ഏറ്റുമുട്ടൽ നടക്കുമ്പോഴെല്ലാം ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്ന കാര്യം ഇരുരാജ്യങ്ങളും ആണവശക്തികളാണെന്നതാണ്.
ഇന്ത്യയുടെയും പാകിസ്ഥാന്റെയും കയ്യിൽ അത്യാധുനിക ആണവായുധ ശേഖരമാണുള്ളത്. ഇന്ത്യയുടെ കയ്യിൽ 172 ആണവായുധങ്ങളുടെ ശേഖരമാണുള്ളത്. ഇതിൽ 80 എണ്ണം കരസേനയുടെ കയ്യിലും 48 എണ്ണം വ്യോമസേനയുടെ കയ്യിലും 16 എണ്ണം നാവികസേനയുടെ കയ്യിലുമാണ് ഉള്ളത്. പാകിസ്ഥാന്റെ കയ്യിൽ 170 ആണവായുധങ്ങളുണ്ട്. കരയിൽ ഉപയോഗിക്കുന്ന ആയുധങ്ങളാണ് അവരുടെ കയ്യിൽ കൂടുതലായി ഉള്ളത്. നാവികസേനയ്ക്ക് വേണ്ടിയുള്ള ആണവായുധ ശേഖരം വർധിപ്പിക്കാനുള്ള പ്രവർത്തനം അവർ നടത്തുന്നുണ്ട്. ബാബർ-3 എസ്.എൽ.സി.എം പോലെയുള്ളവ അതിൽ ഉൾപ്പെടുന്നു. ആണവായുധങ്ങളും ഒപ്പം, സംഘർഷങ്ങളിൽ നിന്ന് പിൻമാറുന്നതിനായുള്ള പ്രോട്ടോക്കോളിന്റെ അഭാവവും പാകിസ്ഥാന്റെ കൈവശമുള്ള തന്ത്രപ്രധാനമായ ആണവായുധങ്ങളുടെ സാന്നിധ്യവും എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിക്കാൻ പോന്നതാണ്.
ആണവായുധം പ്രയോഗിക്കുന്നതിനുള്ള സാധ്യത വിദൂരമാണെങ്കിലും കാർഗിൽ യുദ്ധത്തിന് ശേഷം എക്കാലത്തും ഇന്ത്യ - പാക് സംഘർഷകാലത്ത് ഈ ചർച്ച സജീവമാണ്. തങ്ങൾ ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന് ഇന്ത്യ നിലപാട് എടുത്തിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ പാകിസ്ഥാന് യാതൊരു നിലപാടുമില്ലെന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.

അന്താരാഷ്ട്ര ഇടപെടലും സംയമന സാധ്യതകളും
അന്താരാഷ്ട്ര സമൂഹം വളരെ ആശങ്കയോടെയാണ് ഇന്ത്യ - പാക് സംഘർഷത്തോട് പ്രതികരിച്ചിരിക്കുന്നത്. പാകിസ്ഥാനോടുള്ള സഹതാപത്തേക്കാൾ പ്രാദേശികമായ അസ്ഥിരതയിൽ ആശങ്ക പ്രകടിപ്പിച്ച ചൈന, സംഘർഷത്തിന് അയവ് വരുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയും വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. തുർക്കി പ്രതീക്ഷിച്ചത് പോലെത്തന്നെ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തത്. സംഘർഷം ഇനി വ്യാപിച്ചാൽ അത് ആർക്കും ഗുണം ചെയ്യില്ലെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി മുന്നറിയിപ്പ് നൽകി. പ്രാദേശിക പ്രത്യാഘാതങ്ങളും ദക്ഷിണേഷ്യൻ രാജ്യങ്ങളുമായുള്ള സൗഹൃദവും പരിഗണിച്ച് അമേരിക്ക സംഘർഷങ്ങളിൽ നിന്ന് പിൻമാറണമെന്ന് ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടുവെങ്കിലും പാകിസ്ഥാൻെറ തീവ്രവാദബന്ധത്തെക്കുറിച്ച് ഒരുതരത്തിലുള്ള പ്രതികരണവും നടത്തിയില്ല.
ഇന്തോ - പാക് സംഘർഷങ്ങളിൽ ഒരു മൂന്നാം കക്ഷിയുടെ ഇടപെടലിൻെറ പരിമിതി ഇപ്പോഴത്തെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നുണ്ട്. തീവ്രവാദത്തെ എല്ലാവരും അപലപിക്കുന്നുണ്ടെങ്കിലും സംഘർഷം ആഗോള സുരക്ഷയ്ക്ക് ഭീഷണിയാവുകയോ സാമ്പത്തിക താൽപര്യങ്ങളെ പ്രതിസന്ധിയിലാക്കുകയോ ചെയ്യുന്നത് വരെ പാകിസ്ഥാനെതിരെ ആരും ഒന്നും പറയാനോ നടപടികൾ എടുക്കാനോ തയ്യാറല്ല. സാധാരണക്കാരെ ഒഴിവാക്കിയുള്ള ഇന്ത്യയുടെ കൃത്യമായ കണക്കുകൂട്ടലുകളോടെയുള്ള ആക്രമണം പാകിസ്ഥാനുള്ള ശക്തമായ തിരിച്ചടിയെന്നതിലപ്പുറം വിഷയത്തിൽ ആഗോളതലത്തിലുള്ള പിന്തുണ കൂടി ആവശ്യപ്പെടുന്നുണ്ട്. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്യുന്നതിനൊപ്പം തന്നെ ലോകരാജ്യങ്ങൾ പാകിസ്ഥാൻെറ സൈന്യത്തിനും രഹസ്യാന്വേഷണ ഏജൻസിക്കും തീവ്രവാദ സംഘടനകളുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിന് വേണ്ടിയും സമ്മർദ്ദം ചെലുത്തേണ്ടതുണ്ട്.

സംഭാഷണവും പ്രതിരോധവും
ദക്ഷിണേഷ്യ പൊതുവിൽ വലിയ തിരിച്ചടികൾ നേരിടുന്ന നിരവധി വിഷയങ്ങളുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ഏറെക്കാലമായി പരിഹരിക്കപ്പെടാതെ മുന്നോട്ട് പോവുകയാണ്. 1947-ൽ കശ്മീരിൽ നടന്ന ആക്രമണം, 1965-ലെ ഓപ്പറേഷൻ ഡെസേർട്ട് ഹോക്ക് മുതൽ 2025-ലെ ഓപ്പറേഷൻ സിന്ദൂർ വരെ, ഇന്ത്യാ - പാക് സംഘർഷങ്ങളുടെ വ്യാപനം അന്ത്യമില്ലാതെ തുടരുകയാണ്. അപ്രവചനീയമായ ഈ സംഘർഷാവസ്ഥയ്ക്കിടയിലും പ്രതീക്ഷയുടെ ഒരു തരിയുണ്ട് - അത് വ്യത്യസ്തമായ ഒരു പാതയാണ്. ഇന്ത്യ തങ്ങളുടെ കരുത്ത് കാണിച്ചിരിക്കുന്നു, എന്നാൽ സംഭാഷണങ്ങളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതാണ് വെല്ലുവിളി. മിസൈലുകളിലൂടെ സമാധാനം പുനസ്ഥാപിക്കുകയെന്നത് സാധ്യമല്ല. പാകിസ്ഥാൻെറ സൈന്യവും രഹസ്യാന്വേഷണ സംവിധാനങ്ങളും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് പിൻമാറുന്ന സാഹചര്യം ഉണ്ടാവണം.
സ്ഥിരമായ ഏറ്റുമുട്ടൽ എന്നതിൽ നിന്ന് പരമാവധി മാറിനിൽക്കുക എന്നതാണ് ഇന്ത്യയുടെ പ്രധാനപ്പെട്ട ഉത്തരവാദിത്വം. തന്ത്രപരമായ പ്രവൃത്തികൾക്കൊപ്പം തന്ത്രപരമായ ക്ഷമ അത്യന്താപേക്ഷിതമാണ്. ശത്രുത നീണ്ടുപോവുന്നതിൻെറ എല്ലാ ബുദ്ധിമുട്ടുകളും ആത്യന്തികമായി അനുഭവിക്കുന്നത് ഇരുരാജ്യങ്ങളിലെയും സാധാരണക്കാരായ മനുഷ്യരാണ്. വ്യാപാരം നിർത്തലാക്കി, അതിർത്തികൾ അടച്ചു, ജനങ്ങൾ നിശബ്ദരായിരിക്കുന്നു. ആർട്ടിക്കിൾ -370 എടുത്ത് കളഞ്ഞതിന് ശേഷം കശ്മീരുമായി ബന്ധപ്പെട്ട് നടത്തിയ വാഗ്ദാനങ്ങൾ സംഘർഷങ്ങൾ വീണ്ടും ആരംഭിച്ചതോടെ പ്രതിസന്ധിയിലാണ്.

തന്തപരമായ നയതന്ത്ര പുനരാലോചനകളാണ് അടിയന്തിരമായി വേണ്ടത്. സാധാരണ നടക്കുന്ന തരത്തിലുള്ള പ്രതികാര നടപടികളുടെയും ആക്രമണ പ്രത്യാക്രമണങ്ങളുടെയും അപ്പുറത്ത് യാഥാർഥ്യബോധ്യത്തിലൂന്നിയ, പരസ്പര ബഹുമാനത്തോടെയുള്ള, ചരിത്രപരമായ വ്യക്തതയുള്ള സംഭാഷണങ്ങൾ പുനരാരംഭിക്കേണ്ടതുണ്ട്. ഇടപെടലുകൾ നടന്നില്ലെങ്കിൽ, സ്ഥിരം തടവുകാരുടെ അപകടകരമായ ആശങ്കയെന്ന കെണിയിൽ ഇന്ത്യയും പാകിസ്ഥാനും കുടുങ്ങിപ്പോവും. അവിടെ ഓരോ നീക്കവും വിശ്വാസ്യത കുറയ്ക്കുകയും നിശബ്ദത ദൗർബല്യമാണെന്ന് തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യും. സംഭാഷണമെന്നാൽ വിട്ടുവീഴ്ചകൾ ചെയ്യണമെന്നല്ല അർത്ഥമാക്കുന്നത്. വിഭവങ്ങൾ ഇല്ലാതാക്കുന്ന, പ്രാദേശിക സഹകരണം തകർക്കുന്ന, ദശലക്ഷക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന വലിയ പ്രതിസന്ധി സംഭവിക്കാതിരിക്കാൻ ഒരേയൊരു വഴി യുക്തിപരമായ ബദൽ സംഭാഷണങ്ങൾ മാത്രമാണ്. കശ്മീർ വെറുമൊരു യുദ്ധഭൂമിയല്ല. ഭൗമരാഷ്ട്രീയത്തിൻെറ സ്വത്വപ്രതിസന്ധികളും ബുദ്ധിമുട്ടുകളും ഏറെക്കാലമായി അനുഭവിക്കുന്ന ഒരു ജനത ചരിത്രയാഥാർത്ഥ്യങ്ങൾ പേറി പൊരുതിജീവിക്കുന്ന ഇടമാണത്. ലോകം ഉറ്റുനോക്കുമ്പോൾ നമ്മൾ ഇന്നെടുക്കുന്ന തിരഞ്ഞെടുപ്പുകളാണ് ദക്ഷിണേഷ്യ സമാധാനത്തിന്റെ പാതയിലേക്ക് തിരികെ വരുമോ അതോ പരിഹരിക്കപ്പെടേണ്ടിയിരുന്ന ഒരു ദുരന്തത്തിലേക്ക് പോവുമോയെന്ന് നിർണയിക്കുക. എത്രയും പെട്ടെന്ന് ഇടപെടലുകൾ ഉണ്ടാവണമെന്നത് യാഥാർത്ഥ്യമാണ്. ഉത്തരവാദിത്വം പങ്കുവഹിക്കപ്പെടേണ്ടതുണ്ട്. പ്രവർത്തിക്കാനുള്ള സമയം ഇപ്പോഴാണ്…
കടപ്പാട്: Eurasiareview.com