പലതരം രോഷങ്ങൾ തിളച്ചുമറിയുന്ന
ഹരിയാന ആര് നേടും?

ഹരിയാനയിൽ ജാതിവോട്ടുകളുടെ പരമ്പരാഗത അവകാശികളായ ​പാർട്ടികൾക്ക് ഇത്തവണയും ആ വോട്ടുകൾ അതേപടി ‘പതിച്ചു’കിട്ടുന്ന സാഹചര്യം ഇല്ല. കാരണം, കർഷക സമരവും ഗുസ്തി താരങ്ങളുടെ സമരവും പോലുള്ള അതിരൂക്ഷമായ പ്രതികരണങ്ങൾ ഈ വിഭാഗങ്ങളെ രാഷ്ട്രീയമായി കൂടി ശാക്തീകരിച്ചിട്ടുണ്ട്. അതിന്റെ തിരിച്ചടി കിട്ടാൻ പോകുന്ന പാർട്ടി ബി.ജെ.പിയായിരിക്കും. അതുകൊണ്ടാണ്, വിജയിക്കും എന്ന് ആത്മവിശ്വാസത്തോടെ പറയാൻ പത്തു വർഷമായി അധികാരം കൈയാളുന്ന ബി.ജെ.പിക്കു കഴിയാത്തത്.

News Desk

‘‘കർഷകരോടും സ്ത്രീകളോടും ദലിതുകളോടും ന്യൂനപക്ഷങ്ങളോടും അനീതി ചെയ്ത ബി.ജെ.പി സർക്കാറിനെ തോൽപ്പിക്കാൻ കോൺഗ്രസിനുമാത്രമേ കഴിയൂ’’- നിയമസഭാ തെരഞ്ഞെടുപ്പു കാമ്പയിൻ അവസാനിക്കുന്നതിന്റെ തലേന്ന്, ബുധനാഴ്ച, ഹരിയാനയിൽ നിന്ന് കേട്ട പ്രഖ്യാപനമാണ്. ഏതെങ്കിലും കോൺഗ്രസ് നേതാവല്ല ഇതു പറഞ്ഞത്, ആം ആദ്മി പാർട്ടിയുടെ (Aam Aadmi Party- AAP) സ്ഥാനാർഥിയാണ്.

നിലോഖേരി (Nilokheri) സംവരണ മണ്ഡലത്തിലെ ആപ്പ് സ്ഥാനാർഥി അമർ സിങ് ആണ്, തന്റെ എതിർ സ്ഥാനാർഥിയായ കോൺഗ്രസിലെ ധരംപാലിന് പിന്തുണയറിയിച്ച് പിന്മാറുകയും ഈ പ്രഖ്യാപനം നടത്തുകയും ചെയ്തത്.

മഹേന്ദ്രഗഞ്ചിൽ രാഹുൽ ഗാന്ധിയുടെ (Rahul Gandhi) അവസാനവട്ട കാമ്പയിനിടെ മറ്റൊരു ആന്റി ക്ലൈമാക്‌സുണ്ടായി. കഴിഞ്ഞ ജനുവരിയിൽ ആം ആദ്മി പാർട്ടി വിട്ട് ബി.ജെ.പിയിൽ (BJP) ചേരുകയും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ താമര ചിഹ്‌നത്തിൽ മത്സരിക്കുകയും ചെയ്ത മുൻ എം.പിയും പ്രമുഖ ബി.ജെ.പി നേതാവുമായ അശോക് തൻവാർ (Ashok Tanwar) കോൺഗ്രസിലേക്ക് തിരിച്ചുവന്നു. സിർസയിൽനിന്നുള്ള കോൺഗ്രസ് എം.പിയായിരുന്ന തൻവാർ ഒരു കാലത്ത് പാർട്ടിയുടെ ദലിത് മുഖം കൂടിയായിരുന്നു. 2014- 19 കാലത്ത് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായിരുന്നു. 2021-ൽ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്നു, അടുത്ത വർഷം ആം ആദ്മി പാർട്ടിയിലെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള അരവിന്ദ് കെജ്‌രിവാളിന്റെ (Arvind Kejriwal) തീരുമാനത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത്. അഞ്ചു വർഷത്തിനുള്ളിൽ നാലു പാർട്ടികൾ മാറുകയും സിർസയിൽ കുമാരി ഷെൽജയെ നേരിടുകയും ചെയ്ത ആളാണ് തൻവാർ എന്നത് ശരിതന്നെ. എങ്കിലും, ‘ദലിതർക്കായി എന്തെങ്കിലും ചെയ്യാൻ കോൺഗ്രസിനേ കഴിയൂ’ എന്ന തൻവീറിന്റെ വാക്കുകൾ കോൺഗ്രസിന് ബലം നൽകുന്ന ഒന്നാണ്.

  തന്റെ എതിർ സ്ഥാനാർഥിയായ  ധരംപാലിന് പിന്തുണയറിയിച്ച്  കോൺഗ്രസിലെത്തിയ ആപ്പ് സ്ഥാനാർഥിയായിരുന്ന അമർ സിങ്നെ ഹരിയാന കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്നു. / Photo: X @INCHaryana
തന്റെ എതിർ സ്ഥാനാർഥിയായ ധരംപാലിന് പിന്തുണയറിയിച്ച് കോൺഗ്രസിലെത്തിയ ആപ്പ് സ്ഥാനാർഥിയായിരുന്ന അമർ സിങ്നെ ഹരിയാന കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്നു. / Photo: X @INCHaryana

ജാട്ട് വിഭാഗങ്ങളുടെ വോട്ടിനൊപ്പം വിജയത്തിന് ദലിത് വോട്ടുകൾ കൂടി അനിവാര്യമായ സാഹചര്യത്തിൽ കോൺഗ്രസിന് കിട്ടിയ വിലപ്പെട്ട വടികളാണ് അമർ സിങ്ങും അശോക് തൻവാറും. പ്രത്യേകിച്ച്, കുമാരി ഷെൽജയുടെ (Kumari Selja) അതൃപ്തി, ദലിത് വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കുമെന്ന കോൺഗ്രസ് ആശങ്കയുടെ സാഹചര്യത്തിൽ. മാത്രമല്ല, ഷെൽജയുടെ വിമതനീക്കങ്ങളെ നേരിടാനുള്ള ഒരു രാഷ്ട്രീയ ആയുധം കൂടിയാണ് തൻവറിലൂടെ സംസ്ഥാന കോൺഗ്രസിന് ലഭിച്ചിരിക്കുന്നത്.

സാമുദായിക വോട്ടുകളുടെ രാഷ്ട്രീയവൽക്കരണം കോൺഗ്രസിന് പ്രതീക്ഷ നൽകുന്ന ഒന്നാണ്. കാരണം, ആ സമരങ്ങളിൽ രാഹുൽഗാന്ധിയുടെയും കോൺഗ്രസിന്റെയും പങ്കാളിത്തമുണ്ടായിരുന്നുവെന്നുമാത്രമല്ല, അവരുടെ ആവശ്യങ്ങളെ മുൻനിർത്തിയായിരുന്നു കാമ്പയിൻ രൂപപ്പെടുത്തിയത്.

നാളെ പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ, ഭരണകക്ഷിയായ ബി.ജെ.പിക്കും കോൺഗ്രസിനും ഒരേപോലെ ഹൃദയമിടിപ്പേറ്റുന്ന ഘടകം ജാതി സമവാക്യങ്ങളാണ്. ജാട്ട്, ജാട്ട് ഇതര വിഭാഗങ്ങളും പട്ടികജാതി- പിന്നാക്ക വിഭാഗങ്ങളും നിർണായക പങ്കുവഹിക്കുന്നതാണ് സംസ്ഥാന രാഷ്ട്രീയം. ജാതിവോട്ടുകളുടെ പരമ്പരാഗത അവകാശികളായ പാർട്ടികൾക്ക് ഇത്തവണയും അതേപടി ആ വോട്ടുകൾ ‘പതിച്ചു’കിട്ടുന്ന സാഹചര്യം ഇല്ല. കാരണം, കർഷക സമരവും ഗുസ്തി താരങ്ങളുടെ സമരവും പോലുള്ള അതിരൂക്ഷമായ പ്രതികരണങ്ങൾ ഈ വിഭാഗങ്ങളെ രാഷ്ട്രീയമായി കൂടി ഏകോപിപ്പിച്ചിട്ടുണ്ട്. അതിന്റെ തിരിച്ചടി കിട്ടാൻ പോകുന്ന പാർട്ടി ബി.ജെ.പിയായിരിക്കും. അതുകൊണ്ടാണ്, വിജയിക്കും എന്ന് ആത്മവിശ്വാസത്തോടെ പറയാൻ പത്തു വർഷമായി അധികാരം കൈയാളുന്ന ബി.ജെ.പിക്കു കഴിയാത്തത്. എന്നാൽ, സാമുദായിക വോട്ടുകളുടെ രാഷ്ട്രീയവൽക്കരണം കോൺഗ്രസിന് പ്രതീക്ഷ നൽകുന്ന ഒന്നാണ്. കാരണം, ആ സമരങ്ങളിൽ രാഹുൽഗാന്ധിയുടെയും കോൺഗ്രസിന്റെയും പങ്കാളിത്തമുണ്ടായിരുന്നുവെന്നുമാത്രമല്ല, അവരുടെ ആവശ്യങ്ങളെ മുൻനിർത്തിയായിരുന്നു കാമ്പയിൻ രൂപപ്പെടുത്തിയത്. അതുകൊണ്ടുതന്നെ, കാമ്പയിനിൽ പാർട്ടിക്കായിരുന്നു മുൻതൂക്കം. ബി.ജെ.പി സർക്കാറിന്റെ കർഷക- സ്ത്രീ- ദലിത്- പിന്നാക്ക വിരുദ്ധ നയങ്ങൾ വോട്ടർമാരെ ബോധ്യപ്പെടുത്തുംവിധമുള്ള കാമ്പയിനാണ് കോൺഗ്രസ് നടത്തിയത്. സ്ത്രീകൾക്ക് മാസം 2000 രൂപ സാമ്പത്തിക സഹായം, 500 രൂപയ്ക്ക് പാചകവാതകം തുടങ്ങിയ ജനപ്രിയ ഉറപ്പുകളടങ്ങിയ ഏഴ് ഗ്യാരണ്ടികളാണ് മുന്നോട്ടുവച്ചത്.

എന്നാൽ, മുൻ കോൺഗ്രസ് സർക്കാറുകളുടെ അഴിമതിയല്ലാതെ ബി.ജെ.പിക്ക് കാര്യമായി ഒന്നും ഉയർത്തിക്കാട്ടാനുണ്ടായിരുന്നില്ല. നാല് റാലികളിൽ പ​ങ്കെടുത്ത പ്രധാനമന്ത്രി, മുൻ കോൺഗ്രസ് സർക്കാറുകളുടെ വാഗ്ദാനലംഘനങ്ങളുടെ പേരിൽ നരേന്ദ്രമോദി കോൺഗ്രസിനെ സത്യസന്ധത തൊട്ടുതീണ്ടിയിട്ടില്ലാത്ത പാർട്ടിയായി മുദ്രകുത്തി.

ആം ആദ്മി പാർട്ടി മത്സരരംഗത്തുണ്ടെങ്കിലും അവർക്ക് ശക്തമായ മത്സരം കാഴ്ചവക്കാനായിട്ടില്ല.

കോൺഗ്രസിലേക്ക് തിരിച്ചെത്തിയ അശോക് തൻവാർ രാഹുൽ ഗാന്ധിയോടൊപ്പം./Photo: X@ Ashok Tanwar
കോൺഗ്രസിലേക്ക് തിരിച്ചെത്തിയ അശോക് തൻവാർ രാഹുൽ ഗാന്ധിയോടൊപ്പം./Photo: X@ Ashok Tanwar

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 44 നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പിക്കായിരുന്നു ലീഡ്. 42 സീറ്റിൽ കോൺഗ്രസും നാലിടങ്ങളിൽ ആം ആദ്മി പാർട്ടിയും ലീഡ് നേടിയിരുന്നു. 44 സീറ്റിലെ ലീഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നിലനിർത്താൻ കഴിയുന്ന സാഹചര്യം ഇല്ലെന്നുപറയാം.

ബി.ജെ.പിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും പ്രാദേശിക പാർട്ടികളും സ്വതന്ത്രരും നിർണായകമാകുമെന്നുറപ്പാണ്. 'ഞങ്ങളുടെ പിന്തുണയില്ലാതെ ഹരിയാനയിൽ ഒരു സർക്കാറുണ്ടാകില്ല' എന്ന ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങിന്റെ ആത്മവിശ്വാസം അത്ര അമിതമല്ല എന്നാണ് വോട്ടെടുപ്പിനുതൊട്ടുമുമ്പുവരെയുള്ള രാഷ്ട്രീയ കാലാവസ്ഥ പറയുന്നത്.

കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും സംസ്ഥാനത്ത് ഒരു പാർട്ടിക്കും വൻ വിജയം നേടാനായിട്ടില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ രണ്ടു തവണയും പ്രാദേശിക പാർട്ടികളെയും സ്വതന്ത്രരെയും ആശ്രയിച്ചായിരുന്നു ഭരണം.

കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും സംസ്ഥാനത്ത് ഒരു പാർട്ടിക്കും വൻ വിജയം നേടാനായിട്ടില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ രണ്ടു തവണയും പ്രാദേശിക പാർട്ടികളെയും സ്വതന്ത്രരെയും ആശ്രയിച്ചായിരുന്നു ഭരണം.

2014-ൽ ബി.ജെ.പി ഭരണകാലം തുടങ്ങുന്നതിനുമുമ്പ് പത്തു വർഷം മുഖ്യമന്ത്രിയായിരുന്നു ഭൂപീന്ദർ ഹൂഡ (Bhupinder Singh Hooda). ചൗതാല കുടുംബത്തിന് ജാട്ട് സമുദായത്തിലുള്ള സ്വാധീനം ഇല്ലാതായതോടെയാണ് ഹൂഡക്കും കോൺഗ്രസിനും ഈ സമുദായത്തിലേക്ക് കടന്നുകയറാനായത്. അന്നുമുതൽ ജാട്ട് വോട്ടുബാങ്ക് കോൺഗ്രസിന് സ്വന്തമാണ്.

 ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് റാലി./ Photo: X@@SanjayAzadSln
ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് റാലി./ Photo: X@@SanjayAzadSln

ഒരു കാലത്ത് ഓം പ്രകാശ് ചൗതാലയുടെ (Om Prakash Chautala) ഇന്ത്യൻ നാഷനൽ ലോക്ദളിന്റെ ചെറിയൊരു സഖ്യകക്ഷിയായിരുന്നു ബി.ജെ.പി. ഒരു ദശാബ്ദം മുമ്പ്, നരേന്ദ്രമോദിയുടെ സ്വാധീനത്തിന്റെ ബലത്തിലാണ് ഐ.എൻ.എൽ.ഡിയുമായുള്ള ബന്ധം ബി.ജെ.പി വിച്‌ഛേദിച്ചത്.
2009-ൽഒമ്പതു ശതമാനം വോട്ടും നാലു സീറ്റും മാത്രമുണ്ടായിരുന്ന ബി.ജെ.പി 2014-ൽ 33.3 ശതമാനം വോട്ടും 47 സീറ്റും നേടിയാണ് ഭരണത്തിലെത്തിയത്. 2019-ൽ 40 സീറ്റിൽ ജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിക്ക് ദുഷ്യന്ത് ചൗതാലയുടെ ജനനായക് ജനതാപാർട്ടിയുടെ (Jannayak Janta Party- JJP) പത്തു പേരുടെയും ഏഴ് സ്വതന്ത്രരുടെയും സഹായം വേണ്ടിവന്നു, സർക്കാറുണ്ടാക്കാൻ (90 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിനുവേണ്ടത് 45 സീറ്റാണ്). ഇത്തവണ ബി.ജെ.പിയെ തുണയ്ക്കുന്ന തരംഗങ്ങളൊന്നുമില്ല എന്നുമാത്രമല്ല, കടുത്ത ഭരണവിരുദ്ധവികാരം കൂടിയുണ്ട്. മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ പൂർണമായും ഒഴിവാക്കിയായിരുന്നു ബി.ജെ.പി കാമ്പയിൻ. ഇത്തവണയും ബി.ജെ.പിയോട് കലഹിച്ച് നിരവധി വിമതർ സ്വതന്ത്രരായി രംഗത്തുണ്ട്. അറ്റകൈ എന്ന നിലയിൽ അവരിൽ തന്നെയാണ് ബി.ജെ.പി പ്രതീക്ഷ.

മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ പൂർണമായും ഒഴിവാക്കിയായിരുന്നു ബി.ജെ.പി കാമ്പയിൻ. ഇത്തവണയും ബി.ജെ.പിയോട് കലഹിച്ച് നിരവധി വിമതർ സ്വതന്ത്രരായി രംഗത്തുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായ ഒരു രാഷ്ട്രീയ കോമ്പിനേഷനാണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടത്. കോൺഗ്രസ്- ആം ആദ്മി പാർട്ടി സഖ്യം തകർന്നതോടെ മത്സരം ബി.ജെ.പിയും കോൺഗ്രസും തമ്മിലായി. ആപ്പ് 89 മണ്ഡലത്തിലും മത്സരിക്കുന്നുണ്ടെങ്കിലും വലിയ വെല്ലുവിളി ഉയർത്തുന്ന രാഷ്ട്രീയശക്തിമായി മാറാനായിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള സഖ്യത്തിൽ മത്സരിച്ച ആപ്പിന് നാല് നിയമസഭാ മണ്ഡലങ്ങളിലായിരുന്നു ലീഡ്. അരവിന്ദ് കെജ്‌രിവാൾ തന്നെ കാമ്പയിനെത്തിയെങ്കിലും ഇളക്കിമറിക്കാനൊന്നും ഒരുമ്പെട്ടില്ല. എങ്കിലും ആപ്പിന്റെ സാന്നിധ്യം വോട്ടുകളെ ഭിന്നിപ്പിക്കുമെന്നും അതിലൂടെ നേട്ടം കൊയ്യാമെന്നുമാണ് ബി.ജെ.പി കണക്കുകൂട്ടൽ.

ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും വോട്ടുബാങ്കുകളെ ലക്ഷ്യമിടുന്ന പ്രദേശിക പാർട്ടികളുടെ കോമ്പിനേഷൻ ഇരുപാർട്ടികൾക്കും എത്രത്തോളം ഭീഷണിയുയർത്തും എന്നത് പ്രധാന ചോദ്യമാണ്. 2019-ൽ ഒരു സീറ്റിൽ മാത്രം ജയിച്ച ഇന്ത്യൻ നാഷനൽ ലോക്ദൾ (Indian National Lok Dal -INLD) ബി.എസ്.പിയുമായി (Bahujan Samaj Party -BSP) സഖ്യമുണ്ടാക്കി, സിർസ മേഖലയിൽ ശക്തമായ മത്സരം നടത്തുന്നു.

 ജെ.ജെ.പി - ആസാദ് സമാജ് പാർട്ടി  സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് റാലി. / Photo: X@ JJPofficial
ജെ.ജെ.പി - ആസാദ് സമാജ് പാർട്ടി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് റാലി. / Photo: X@ JJPofficial

ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന ജെ.ജെ.പി ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയുമായി (Azad Samaj Party -Kanshi Ram- ASP) ചേർന്നാണ് മത്സരിക്കുന്നത്. ഹരിയാന ലോക്ഹിത് പാർട്ടിയാണ് മറ്റൊരു പാർട്ടി.
ജെ.ജെ.പി- എ.എസ്.പി സഖ്യം ജാട്ട് - ദലിത് വോട്ടും ഐ.എൻ.എൽ.ഡി- ബി.എസ്.പി സഖ്യം ദലിത് വോട്ടും ലക്ഷ്യം വക്കുന്നു. സംസ്ഥാനത്തെ വോട്ടർമാരിൽ 20 ശതമാനത്തോളം ദലിത് വിഭാഗക്കാരാണ്. പ്രാദേശിക പാർട്ടി സഖ്യങ്ങൾ ജാട്ട്, ദലിത് വോട്ടുകൾ ഭിന്നിപ്പിക്കാനും സാധ്യതയുണ്ട്.
ഐ.എൻ.എൽ.ഡിയുടെ പരമ്പരാഗത മേഖലയിലെ 10 സീറ്റുകളാണ് കഴിഞ്ഞ തവണ ജെ.ജെ.പി നേടിയത്. എന്നാൽ, ബി.ജെ.പിയുമായുള്ള ഭരണസഖ്യം ജെ.ജെ.പിക്ക് വിനയായി, പാർട്ടി ഇത്തവണ വൻ കർഷക രോഷം നേരിടുകയുമാണ്.

ആർ.എസ്.എസിന്റെ സംഘാടനത്തിലായിരുന്നു 45 ഗ്രാമീണ മണ്ഡലങ്ങളിൽ ബി.ജെ.പി കാമ്പയിൻ. ഭരണവിരുദ്ധവികാരം മൂലം ബി.ജെ.പിക്ക് വോട്ടർമാരോട് മറുപടി പറയേണ്ട നിരവധി വിഷയങ്ങളുള്ളതിനാൽ കാമ്പയിൻ പൂർണമായും ആർ.എസ്.എസ് നിയന്ത്രണത്തിലായി എന്നു പറയാം.

ബി.ജെ.പി ഇത്തവണ ഗ്രാമങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ആർ.എസ്.എസിന്റെ (Rashtriya Swayamsevak Sangh- RSS) സംഘാടനത്തിലായിരുന്നു 45 ഗ്രാമീണ മണ്ഡലങ്ങളിൽ ബി.ജെ.പി കാമ്പയിൻ. ഭരണവിരുദ്ധവികാരം മൂലം ബി.ജെ.പിക്ക് വോട്ടർമാരോട് മറുപടി പറയേണ്ട നിരവധി വിഷയങ്ങളുള്ളതിനാൽ കാമ്പയിൻ പൂർണമായും ആർ.എസ്.എസ് നിയന്ത്രണത്തിലായി എന്നു പറയാം. ഓരോ ജില്ലക്കും വേണ്ടി ആർ.എസ്.എസ് 150 വളണ്ടിയർമാരെയാണ് നിയോഗിച്ചത്. ഇവർ പഞ്ചായത്ത് തല യോഗങ്ങൾക്ക് നേതൃത്വം നൽകി. കോൺഗ്രസിന്റെ ഗ്രാമീണ വോട്ട് ബേസായ '36 ബിരാദാരി' (36 biradari) വിഭാഗങ്ങളാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ബ്രാഹ്ണർ, ബനിയകൾ (അഗർവാൾ), ജാട്ടുകൾ, ഗുജ്ജാറുകൾ, രജ്പുത്, പഞ്ചാബി ഹിന്ദുക്കൾ, സുനാർ, സെയ്‌നികൾ, ആഹിർ, റോർ, കുംഹാരകൾ തുടങ്ങിയ വിഭാഗങ്ങൾ ഉൾപ്പെടുന്ന 'ബിരാദാരി'കളെ ഒരുമിച്ചുചേർക്കാനായാൽ ഗ്രാമങ്ങളിൽ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനാകും. ജാട്ട് സമുദായം ഭൂരിപക്ഷം വരുന്ന കർഷക വിഭാഗത്തിന്റെ ശക്തമായ എതിർപ്പാണ് ബി.ജെ.പിയുടെ ഏറ്റവും വലിയ പ്രതിസന്ധി.

കുമാരി ഷെൽജ കോൺഗ്രസിന്റെ  പ്രചാരണ യോഗത്തിൽ സംസാരിക്കുന്നു. / Photo: X@Kumari_Selja
കുമാരി ഷെൽജ കോൺഗ്രസിന്റെ പ്രചാരണ യോഗത്തിൽ സംസാരിക്കുന്നു. / Photo: X@Kumari_Selja

ഒപ്പം, ദലിത് വോട്ടും പാർട്ടി ലക്ഷ്യമാണ്. കോൺഗ്രസിന്റെ ദലിത് നേതാവ് കുമാരി ഷെൽജ ഉയർത്തിയ കലാപക്കൊടിയിലാണ് ബി.ജെ.പി പ്രതീക്ഷ. 'കോൺഗ്രസ് ദലിത് വിരുദ്ധ- സംവരണ വിരുദ്ധ പാർട്ടിയാണ്' എന്ന കാമ്പയിനാണ് നരേന്ദ്രമോദിയും അമിത് ഷായും അടക്കമുള്ള നേതൃത്വം ഇത്തവണ ഹരിയാനയിൽ അഴിച്ചുവിട്ടത്. കുമാരി ഷെൽജ പ്രചാരണത്തിലേക്ക് തിരിച്ചെത്തിയെങ്കിലും കോൺഗ്രസിന്റെ ദലിത് വോട്ടുകളിലുണ്ടായ അതൃപ്തി മുതലാക്കാൻ ബി.ജെ.പി സകല പണിയുമെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രി നയബ് സിങ് സെയ്‌നിയുടെ (Nayab Singh Saini) ഒരേയൊരു മുദ്രാവാക്യം 'ഒ.ബി.സി ശാക്തീകരണം' ആണ്, ബി.ജെ.പിയുടേത് ദലിത് വോട്ട് 'ശാക്തീകരണ'വും. കാരണം വ്യക്തം: ജാട്ട് വിരുദ്ധ വോട്ടുകൾ പരമാവധി സമാഹരിക്കുക. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും 'മോദി ഫാക്ടറും' ജാട്ട് ഇതര വോട്ടുകളുമാണ് ബി.ജെ.പിക്ക് തുണയായത്. ഇത്തവണ 'മോദി ഫാക്ടർ' വട്ടപ്പൂജ്യമായതിനാൽ ജാട്ട് ഇതര- ദലിത് വോട്ട് മാത്രമാണ് രക്ഷ. ഒ ബി സി ക്രീമിലെയർ വരുമാന പരിധി ആറു ലക്ഷത്തിൽനിന്ന് എട്ടു ലക്ഷം രൂപയായി വർധിപ്പിച്ചതും മറ്റും ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി കാമ്പയിൻ.

 ബി.ജെ.പി യുടെ തെരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി നയബ് സിങ് സെയ്‌നി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.  / Photo: X @NayabSainiBJP
ബി.ജെ.പി യുടെ തെരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി നയബ് സിങ് സെയ്‌നി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. / Photo: X @NayabSainiBJP

തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്‌നങ്ങൾ, അഴിമതി, ഭരണഘടനക്കെതിരായ ആക്രമണം, അഗ്‌നിപഥ് റിക്രൂട്ടുമെന്റിലെ പ്രശ്‌നങ്ങൾ, വിലക്കയറ്റം തുടങ്ങിയവയിലൂന്നിയായിരുന്നു കോൺഗ്രസ് കാമ്പയിൻ. ഏറ്റവും ഉയർന്ന തോതിലുള്ള തൊഴിലില്ലായ്മയുള്ള സംസ്ഥാനം എന്ന പ്രചാരണമാണ് കോൺഗ്രസ് ബി.ജെ.പി സർക്കാറിനെതിരെ അഴിച്ചുവിട്ടത്. രാഹുൽ ഗാന്ധി കാമ്പയിൻ അവസാനിപ്പിച്ചത് ഇങ്ങനെയാണ്: ''ഈ തെരഞ്ഞെടുപ്പ് ഭരണഘടനയെ മുൻനിർത്തിയുള്ളതാണ്. ദരിദ്രർക്കും കർഷകർക്കും തൊഴിലാളികൾക്കും എന്തൊക്കെ ഈ രാജ്യം നൽകിയിട്ടുണ്ടോ അതെല്ലാം ഭരണഘടന നൽകിയതാണ്. ഭരണഘടനയാണ് നിങ്ങളെ സംരക്ഷിക്കുന്നത്. ബി.ജെ.പിയും ആർ.എസ്.എസും അതിനെ തീർത്തുകളയാനാണ് ശ്രമിക്കുന്നത്, അതുകൊണ്ട് ഈ പോരാട്ടം ഭരണഘടനയെ സംരക്ഷിക്കാനുള്ളതാണ്''.

ആകെയുള്ള 1031 സ്ഥാനാർഥികളിൽ 462 പേർ സ്വതന്ത്ര സ്ഥാനാർഥികളാണ്. സ്വതന്ത്രരിലേറെയും ടിക്കറ്റ് കിട്ടാതെ നിരാശരായ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും പ്രവർത്തകരുമാണ്.

ആകെയുള്ള 1031 സ്ഥാനാർഥികളിൽ 462 പേർ സ്വതന്ത്ര സ്ഥാനാർഥികളാണ്. സ്വതന്ത്രരിലേറെയും ടിക്കറ്റ് കിട്ടാതെ നിരാശരായ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും പ്രവർത്തകരുമാണ്. നിരവധി സീറ്റുകളിൽ ഇരു പാർട്ടികൾക്കും ഇവർ ശക്തമായ വെല്ലുവിളിയും ഉയർത്തുന്നുണ്ട്. കോൺഗ്രസും ബി.ജെ.പിയും നിരവധി നേതാക്കളെയാണ് വിമതപ്രവർത്തനത്തിന് തെരഞ്ഞെടുപ്പുകാലത്ത് പുറത്താക്കിയത്. ഇവരെല്ലാം റബലുകളായി രംഗത്തുണ്ട്. ഇത് നിരവധി സീറ്റുകളിൽ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും ചങ്കിടിപ്പ് കൂട്ടുന്നുമുണ്ട്.

ഹരിയാന ഫലം ഹരിയാനയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നായിരിക്കില്ല. അസ്തമിച്ചുകഴിഞ്ഞ 'മോദി ഫാക്ടർ' ഇനി ബി.ജെ.പിയെ രക്ഷിക്കില്ല എന്ന് പാർട്ടി തന്നെ തിരിച്ചറിഞ്ഞ ഒരു കാമ്പയിനായിരുന്നു ഹരിയാനയിലേത്. അതുകൊണ്ട്, ഇവിടത്തെ തോൽവി നവംബറിൽ നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ജാർക്കണ്ഠ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബി.ജെ.പി സാധ്യതകളെ പ്രതികൂലമായി സ്വാധീനിക്കും.

Comments