കേന്ദ്രസർക്കാർ ജാതി സെൻസസ് നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഫലവത്തായി നടക്കുകയാണെങ്കിൽ ഒരു നൂറ്റാണ്ടിന് ശേഷം രാജ്യം കാണുന്ന ഏറ്റവും വലിയ ഒരു സാമൂഹിക വിപ്ലവമാകുമിത്. ബ്രിട്ടീഷ് ഇന്ത്യയിൽ 1931-ലാണ് അവസാനമായി ജാതി സെൻസസ് നടന്നത്. സ്വാതന്ത്ര്യാനന്തരം 1955-ൽ ജാതി സെൻസസിനായി ഒരു ശ്രമം നടന്നിരുന്നുവെങ്കിലും അത് ഫലവത്തായില്ല. ഒരു കമ്മീഷൻ അന്ന് പഠനം നടത്തുകയും ജാതി സെൻസസിനായുള്ള ശുപാർശ സർക്കാരിന് നൽകുകയും ചെയ്തിരുന്നു. പക്ഷേ ശക്തമായ എതിർ സമ്മർദ്ദങ്ങൾ കൊണ്ട് അത് നിർജീവമായി പോകുകയായിരുന്നു. 1980-കളിൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് സൃഷ്ടിച്ച രാഷ്ട്രീയ പുകിലുകളും അതിൻ്റെ പ്രത്യാഘാതങ്ങളും മുന്നിൽ വെച്ച് പരിശോധിച്ചാൽ ജാതി സെൻസസ് എന്ത് കൊണ്ടാണ് ഇത്ര മാത്രം ഗൗരവതരമായ ഒരു പ്രശ്നമാകുന്നതെന്ന് നമുക്ക് മനസിലാക്കാൻ പറ്റും. ജാതി തിരിച്ചുള്ള മനുഷ്യരുടെ കണക്ക് മാത്രമല്ല ജാതി സെൻസസ്. ഓരോ ജാതികൾക്കും രാജ്യത്ത് ലഭിച്ചിരിക്കുന്ന ആനുപാതികമായ പ്രാതിനിധ്യങ്ങൾ, വിഭവ വിതരണങ്ങളിലെ അസന്തുലിതാവസ്ഥകൾ, ആപേക്ഷികമായ അവസരങ്ങൾ, സാമ്പത്തിക സ്ഥിതി, തൊഴിൽ സ്ഥിതിയും സാഹചര്യങ്ങളും, വിദ്യാഭ്യാസ സാഹചര്യങ്ങൾ, ആസ്തികൾ, ഓരോരുത്തരും അർഹമായും അനർഹമായും കൈയ്യടക്കി വെച്ചിരിക്കുന്ന അധികാരം തുടങ്ങി രാജ്യത്തിൻ്റെ സാമൂഹിക യാഥാർത്ഥ്യങ്ങളുടെ പച്ചയായ കാഴ്ചകളായിരിക്കും ജാതി സെൻസസിലൂടെ പുറത്ത് വരുന്നത്. ജാതി സെൻസസ് കാലങ്ങളായി രാജ്യത്തെ പിന്നോക്ക വിഭാഗങ്ങൾ ഉയർത്തുന്ന ഒരാവശ്യം കൂടിയായിരുന്നിട്ടും ഭരണകൂടങ്ങൾ എന്ത് കൊണ്ടാണ് ഈ വിഷയത്തെ തൊടാൻ മടിച്ചിരുന്നത് എന്ന് തിരിച്ചറിയാൻ ഇക്കാര്യങ്ങൾ മനസിലാക്കിയാൽ മാത്രം മതിയാകും.
കേന്ദ്ര ഗവണ്മെൻ്റ് ഇപ്പോൾ കൈക്കൊണ്ടിരിക്കുന്ന തീരുമാനത്തെ ചരിത്രപരം എന്ന് വിശേഷിപ്പിക്കുമ്പോഴും ബിജെപിയാണ് ആ സർക്കാറിനെ നയിക്കുന്നത് എന്ന യാഥാർത്ഥ്യം നമ്മുടെ മുന്നിലുണ്ട്. ജാതി സെൻസസ് എന്ന ആശയം ഉയർത്തുന്ന ലക്ഷ്യങ്ങളിൽ എതിർ വാദമുള്ള ഒരു കക്ഷിയാണ് ബിജെപി.
ജാതി മത സങ്കൽപ്പങ്ങൾക്ക് അതീതമായി മനുഷ്യരെ തുല്യരായി കാണണമെന്ന കാഴ്ചപ്പാട് പുലർത്തുമ്പോഴും നമുക്ക് ജാതിയെ സംബന്ധിച്ചും അതിൻ്റെ കണക്കെടുപ്പിനെ സംബന്ധിച്ചും ചർച്ച ചെയ്യേണ്ടി വരുന്നതിന് പുറകിൽ അനേകം കാരണങ്ങളുണ്ട്. അതിലേറ്റവും പ്രധാനം, ജാതി എന്നത് രാജ്യത്ത് ഒരു സാമൂഹിക യാഥാർത്ഥ്യമാണ് എന്നത് തന്നെയാണ്. ആ യാഥാർഥ്യത്തെ അവഗണിച്ച് കൊണ്ട് നമുക്ക് ഇന്ത്യൻ സാമൂഹിക സാഹചര്യങ്ങളെ വിശകലനം ചെയ്യാൻ കഴിയില്ല. മതം മാറുന്നത് പോലെ ഒരാൾക്ക് മാറാൻ കഴിയുന്നതല്ല ജാതി. ജനനത്തോടെ കൂടെ വരുന്ന ജാതി ഒരു തിരിച്ചറിയൽ ഘടകം കൂടിയായാണ് നില നിൽക്കുന്നത്. മനുഷ്യാധ്വാനം കൊണ്ട് അതിജയിക്കാൻ കഴിയാത്ത വിധം അതിശക്തമായ ഒരു മൂലധനമായാണ് അത് പ്രവർത്തിക്കുന്നത്. മനുഷ്യരിൽ വലിയ അളവിൽ അസന്തുലിതത്വം നിലനിർത്തുന്നതിൽ ഈ മൂലധനം വലിയ പങ്ക് വഹിക്കുന്നുണ്ട്. രാഷ്ട്രീയമായ ഇച്ഛാശക്തി കൊണ്ടും പരിഹാര പ്രക്രിയകൾ കൊണ്ടും മാത്രമേ ജാതി എന്ന അധികാര, മൂലധന പ്രക്രിയ മനുഷ്യരിൽ ഏൽപ്പിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ ജനാധിപത്യ വിരുദ്ധതയെ കുറച്ച് കൊണ്ടുവരാൻ സാധിക്കൂ.

രാജ്യത്തിൻ്റെ വിഭവ വിന്യാസങ്ങൾ ജനാധിപത്യവൽക്കരിക്കപ്പെടാതെ നിൽക്കുന്നതിൻ്റെ പ്രധാന കാരണം ജാതി എന്ന യാഥാർത്ഥ്യമാണ്. ഇന്ത്യയുടെ ചരിത്രപരമായ ഒരു പ്രത്യേകതയാണ് ജാതി സങ്കല്പങ്ങൾ. നാനാത്വത്തിൽ ഏകത്വം എന്ന്, സിദ്ധാന്തവൽക്കരിച്ച് നാം അഭിമാനം കൊള്ളുന്ന രാജ്യത്തിൻ്റെ പ്രത്യയശാസ്ത്രത്തിൽ പോലും ജാതീയമായ ഒരസ്ഥിത്വം കുടി കൊള്ളുന്നുണ്ട്. നമ്മുടെ രാജ്യ ഘടനയെ നിർമിച്ചെടുതിരിക്കുന്ന സാമൂഹിക അടരുകളിൽ ജാതി എന്ന യാഥാർഥ്യത്തിന് വലിയ പ്രസക്തിയുണ്ട് എന്നാണ് ഇതൊക്കെ ബോധ്യപ്പെടുത്തുന്നത്.
കേന്ദ്ര ഗവണ്മെൻ്റ് ഇപ്പോൾ കൈക്കൊണ്ടിരിക്കുന്ന തീരുമാനത്തെ ചരിത്രപരം എന്ന് വിശേഷിപ്പിക്കുമ്പോഴും ബിജെപിയാണ് ആ സർക്കാറിനെ നയിക്കുന്നത് എന്ന യാഥാർത്ഥ്യം നമ്മുടെ മുന്നിലുണ്ട്. ജാതി സെൻസസ് എന്ന ആശയം ഉയർത്തുന്ന ലക്ഷ്യങ്ങളിൽ എതിർ വാദമുള്ള ഒരു കക്ഷിയാണ് ബിജെപി. ഈയടുത്ത് പോലും പ്രാധാന മന്ത്രി നരേന്ദ്ര മോദി ജാതി സെൻസസിനെതിരിലാണ് സംസാരിച്ചത്. പ്രതിപക്ഷ കക്ഷികളാണ് ജാതി സെൻസസ് എന്നൊരു ആവശ്യം മുന്നോട്ട് വെച്ചിരുന്നത്. ഒടുവിൽ ജാതി സെൻസസ് നടത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊള്ളുമ്പോൾ ഈ തീരുമാനത്തിന് പിന്നിലെ യഥാർത്ഥ ശക്തിയാര് എന്നൊരു തർക്കം ഉണ്ടാകുന്നത് ഇക്കാരണം കൊണ്ടാണ്. കഴിഞ്ഞ കുറേ നാളുകളായി രാഹുൽ ഗാന്ധി ഉയർത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു സാമൂഹിക ആവശ്യമായിരുന്നു ജാതി സെൻസസ് നടത്തണമെന്നത്. ബീഹാർ ജോഡോ യാത്രയിലുടനീളം ഇതാണ് രാഹുൽ ഗാന്ധി പ്രസംഗിച്ചത്. എന്നാൽ ജാതി സെൻസസ് നടത്തേണ്ടതില്ല എന്നൊരു നിലപാടാണ് കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ കോടതിയിൽ നൽകിയത്. കോൺഗ്രസ് പാർട്ടിയും രാഹുൽ ഗാന്ധിയും ഈ തീരുമാനത്തിൻ്റെ ഗുണഭോക്താക്കളാകാൻ ശ്രമിക്കുമ്പോൾ അവർക്ക് നേരിടേണ്ടി വരുന്ന ചില ചോദ്യങ്ങൾ കൂടിയുണ്ട്. സ്വാതന്ത്ര്യാനന്തരം ഒറ്റക്കക്ഷിയായി ദീർഘകാലം രാജ്യം ഭരിച്ചിട്ടും കോൺഗ്രസ് എന്ത് കൊണ്ട് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടില്ല എന്നതാണ് പ്രധാന ചോദ്യം. 1953-ൽ കാക കലേക്കറുടെ അധ്യക്ഷതയിൽ രൂപീകരിച്ച കമ്മീഷൻ്റെ ശുപാർശകൾ പോലും അവഗണിച്ച് കൊണ്ട് ജാതി സെൻസസിനെതിരെ നിലപാടെടുത്തവരാണ് കോൺഗ്രസുകാർ. 2011-ൽ യു.പി.എ കാലത്ത് കടുത്ത സമ്മർദ്ദങ്ങളെ തുടർന്ന് അങ്ങനെയൊരു കണക്കെടുപ്പ് നടത്താൻ മൻ മോഹൻ സിംഗ് സർക്കാർ തയാറായിരുന്നു. സാമൂഹിക, സാമ്പത്തിക, ജാതി സെൻസസ് എന്ന പേരിൽ നടത്തിയ സെൻസസ് റിപ്പോർട്ടിൻ്റെ വിശദാംശങ്ങൾ രജിസ്ട്രാർ ജനറൽ ഓഫ് സെൻസസ് കമ്മീഷൻ സർക്കാരിന് നൽകിയെങ്കിലും എതിർ സമ്മർദ്ദങ്ങളെ തുടർന്ന് മൻമോഹൻ സിംഗ് സർക്കാർ അത് പുറത്ത് വിടാതെ പൂഴ്ത്തി വെക്കുകയായിരുന്നു.

ബി.ജെ.പി ഉയർത്തുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രം ഹിന്ദുത്വയാണ്. ഹിന്ദു ഏകീകരണം എന്നതാണ് അതിനായുള്ള പ്രായോഗിക വഴിയായി അവർ കാണുന്നത്. ജാതി രാഷ്ട്രീയവും. ജാതീയമായ വിഘടനവും ഹിന്ദു ഏകീകരണത്തിന് മുന്നിലെ തടസങ്ങളാണ്. പ്രീണനവും പ്രലോഭനവും കൊണ്ടാണ് ബിജെപി ഹിന്ദു ഏകീകരണം നടത്താൻ ശ്രമിക്കുന്നത്. എന്തൊക്കെ പറഞ്ഞാലും വർണാശ്രമ ധർമത്തെ ഉപേക്ഷിച്ച് കൊണ്ടോ നിരാകരിച്ച് കൊണ്ടോ ബിജെപിക്ക് ഒരു രാഷ്ട്രീയമില്ല. അടുത്ത ജന്മത്തിൽ ഒരു ബ്രാഹ്മണനായി ജനിക്കണമെന്ന സ്വകാര്യ അഭിലാഷം സുരേഷ് ഗോപി പരസ്യമായി പറയുമ്പോൾ അത് മനസിൽ ആഗ്രഹിക്കുന്നവരാണ് എല്ലാ ബിജെപിക്കാരും. അത്ര രൂക്ഷമായ ജാതി വ്യവസ്ഥ ബിജെപിക്കുള്ളിൽ പോലും നിലനിൽക്കുന്നുണ്ട്. ജാതീയതയുടെ ഏറ്റവും വലിയ പ്രശ്നം അത് സൃഷ്ടിക്കുന്ന വരേണ്യതയാണ്. വരേണ്യതയുടെ ഏറ്റവും വലിയ സ്വഭാവം ആധിപത്യവും അധികാരവുമാണ്. രാജ്യത്തെ പിന്നാക്ക ജാതി വിഭാഗങ്ങൾ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളുടെയും കാരണം ബ്രാഹ്മണിസത്തിൻ്റെയും വരേണ്യതയുടെയും ആധിപത്യ ത്വരയും അധികാരവുമാണ്. ജാതി സെൻസസ് എന്ന ആശയത്തിൻ്റെ അടിസ്ഥാന ലക്ഷ്യമാകട്ടെ ജനാധിപത്യപരമായ അധികാര, വിഭവ വിന്യാസവും വരേണ്യതയെ തുടച്ച് മാറ്റലുമാണ്. ഹിന്ദുത്വയും ജാതി സെൻസസും തമ്മിൽ നിലനിൽക്കുന്ന യഥാർത്ഥ സംഘർഷങ്ങളുടെ കാരണമിതാണ്. ഇതൊക്കെയാണ് യാഥാർഥ്യമെങ്കിലും പ്രായോഗിക രാഷ്ട്രീയത്തിൽ കൂടി ശ്രദ്ധിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. അധികാര രാഷ്ട്രീയത്തിൽ നിന്നകന്ന് നിന്ന് കൊണ്ട് ഒരു നിലപാട് സ്വീകരിക്കാൻ ആ പാർട്ടിക്ക് കഴിയില്ല. അകക്കാമ്പ് വരേണ്യമാകുമ്പോഴും പുറം മോടിയിൽ ജാതി സംഘടനകളെ പിണക്കാതെ നിർത്തേണ്ട ഒരു രാഷ്ട്രീയ പ്രശ്നമായി ബിജെപി ഈ വിഷയത്തെ മനസിലാക്കുന്നു എന്ന് വേണം നാം നിരീക്ഷിക്കാൻ.
പിന്നാക്ക ജാതി വിഭാഗങ്ങൾക്കിടയിൽ നിന്നുണ്ടാകുന്ന എതിർപ്പ് ഒരു രാഷ്ട്രീയ മുന്നേറ്റമായി തങ്ങളെ ബാധിക്കുമോ എന്നൊരാശങ്ക ബിജെപിയിൽ ഗൗരവമായി തന്നെ ഉണ്ടായിട്ടുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ജാതി രാഷ്ട്രീയം ബിജെപിക്ക് എതിരാകുമോ എന്നൊരാശങ്കയും ബിജെപിക്കുണ്ട്.
ഇപ്പോൾ ബിജെപിയുടെ മുന്നിലുള്ള ഒരു രാഷ്ട്രീയ പ്രശ്നം ബീഹാർ തെരഞ്ഞെടുപ്പാണ്. രാജ്യത്തെ ജാതി രാഷ്ട്രീയത്തിൻ്റെ ഏറ്റവും വലിയ തട്ടകമാണ് ബീഹാർ. നിതീഷ് കുമാറിൻ്റെ സർക്കാർ നേരത്തേ ബിഹാറിൽ ജാതി സെൻസസ് നടത്തുകയും അതിൻ്റെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ സവരണ പരിധികളിൽ മാറ്റങ്ങൾ കൊണ്ട് വരികയും ചെയ്തിരുന്നു. പക്ഷേ ഹൈക്കോടതി ഇടപെട്ട് അതിൽ തടസങ്ങളുണ്ടാക്കി. തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളും ജാതി സെൻസസ് നടത്തിയിരുന്നു. പിന്നാക്ക ജാതികൾ അനുഭവിക്കുന്ന ഭീകരമായ അസന്തുലിതാവസ്ഥകളാണ് ഈ റിപ്പോർട്ടുകളിലൊക്കെ ചൂണ്ടിക്കാണിക്കപ്പെട്ടത്. രാജ്യത്ത് പലയിടങ്ങളിലും വിവിധ ജാതി സംഘടനകൾ ഇക്കാര്യങ്ങളുയർത്തി വലിയ സമരങ്ങൾ നടത്തുന്നുണ്ട്. 2029-ൽ രാജ്യത്ത് പൂർണ ആധിപത്യമുള്ള ഒരു കേന്ദ്ര സർക്കാർ രൂപീകരിക്കണമെന്നതാണ് ബിജെപിയുടെയും ആർഎസ്എസിൻ്റെയും ആഗ്രഹം. ആർഎസ്എസ് വിഭാവനം ചെയ്യുന്ന അജണ്ടകൾ പൂർണമായും നടപ്പാക്കാൻ അതവർക്ക് ആവശ്യമാണ്. രാജ്യത്ത് ഒരു ഹിന്ദു ഏകീകരണം നടപ്പിലാക്കുക എന്നതാണ് ബിജെപിയുടെ രാഷ്ട്രീയ അജണ്ട.

പിന്നാക്ക ജാതി വിഭാഗങ്ങൾക്കിടയിൽ നിന്നുണ്ടാകുന്ന എതിർപ്പ് ഒരു രാഷ്ട്രീയ മുന്നേറ്റമായി തങ്ങളെ ബാധിക്കുമോ എന്നൊരാശങ്ക ബിജെപിയിൽ ഗൗരവമായി തന്നെ ഉണ്ടായിട്ടുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ജാതി രാഷ്ട്രീയം ബിജെപിക്ക് എതിരാകുമോ എന്നൊരാശങ്കയും ബിജെപിക്കുണ്ട്. ബീഹാർ അവർക്കൊരു പുതിയ പരീക്ഷണമായിരിക്കും. ബിഹാറിൽ ജാതി രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യാതെ പിടിച്ച് നിൽക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് അവർക്കുണ്ടായിട്ടുണ്ട്. ബിഹാറിൽ നിതീഷ്കുമാർ നടത്തിയ ജാതി സെൻസസ് പൂർണവും സമഗ്രവുമല്ല എന്ന ആരോപണം കൂടി ഉയർത്തിക്കൊണ്ടാണ് ബിജെപി ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. ജാതി സെൻസസ്, സംവരണം തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസ് ഉയർത്തുന്ന ആവശ്യങ്ങളുടെ രാഷ്ട്രീയ മൂർച്ച ബിജെപി തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ ചേർത്ത് വെച്ച് വേണം ബിജെപി സർക്കാരിൻ്റെ ജാതി സെൻസസ് തീരുമാനത്തെ നാം നോക്കിക്കാണാൻ.