ഇടതുപക്ഷത്താണ് മുസ്‌ലിംകള്‍,
ശിഹാബ് തങ്ങള്‍ക്കുശേഷം
പിണറായിയാണ് മുസ്‌ലിംകളുടെ നേതാവ്
ഇടതുപക്ഷത്താണ് മുസ്‌ലിംകള്‍, ശിഹാബ് തങ്ങള്‍ക്കുശേഷം പിണറായിയാണ് മുസ്‌ലിംകളുടെ നേതാവ്
മൈനോരിറ്റി നൂറു ശതമാനം വിശ്വസിക്കുന്ന നേതാവ് പിണറായി വിജയനാണ്. ഏറ്റവും അപമാനകരമായ ഒരവസ്ഥയാണ് ജമാഅത്തെ ഇസ്ലാമിക്കിപ്പോള്‍. ഇത് പഴയ മുസ്‌ലിം കമ്യൂണിറ്റിയല്ല, ഡിഫറന്റായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി കാര്‍ഷിക കലാപങ്ങള്‍ ഏറ്റെടുക്കുന്നത് ഇസ്‌ലാമിക പണ്ഡിതന്മാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക കലാപങ്ങളുടെ തുടര്‍ച്ചയായാണ്. വാരിയംകുന്നനായി വരാന്‍ പോകുന്നത് മലയാള സിനിമ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാൾ- പി.ടി. കുഞ്ഞുമുഹമ്മദ് സംസാരിക്കുന്നു
13 Dec 2020, 09:52 AM
അലി ഹൈദര്‍: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍, മുസ്‌ലിം സംഘടനകളും പാര്‍ട്ടികളും ഉണ്ടാക്കിയിട്ടുള്ള കക്ഷി- മുന്നണി ധാരണകള്‍ ഇത്തവണയും വലിയ ചര്‍ച്ചക്കിടയാക്കിയിട്ടുണ്ട്, പ്രത്യേകിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയും ജമാഅത്തെ ഇസ്‌ലാമിയും.
പി.ടി. കുഞ്ഞുമുഹമ്മദ്: ഏറ്റവും അപമാനകരമായ ഒരവസ്ഥയാണ് ജമാഅത്തെ ഇസ്ലാമിക്കിപ്പോള്‍. അവര്‍ ആദ്യകാലത്ത് വോട്ടിങില്‍ പങ്കെടുത്തിരുന്നില്ല, പിന്നീട് പങ്കെടുത്തു; അതൊക്കെ വേറെ വിഷയങ്ങള്‍. പക്ഷെ, ആ പ്രസ്ഥാനത്തെ സംബന്ധിച്ച് ഏറ്റവും അപമാനകരമായ അവസ്ഥയാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. യു.ഡി.എഫിന്റെ ചവിട്ടേക്കുന്ന രീതിയിലേക്ക് ആ പ്രസ്ഥാനത്തെ മാറ്റി. കേരളീയ സമൂഹത്തില്‍ ഇവരുടെ പ്രസന്‍സ് ഒരു ചലനവും ഉണ്ടാക്കിയില്ല എന്നാണ് എന്റെ വ്യക്തിപരമായ വിലയിരുത്തല്‍. ചെറിയ തോതിലെന്തെങ്കിലും ഉണ്ടായിരിക്കാം. പക്ഷെ, അവരുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ ഒരു കൂട്ടുകെട്ടാണ് ഇത്തവണ അവരുണ്ടാക്കിയത്. അതുകൊണ്ട് അവര്‍ക്ക് രാഷ്ട്രീയ നേട്ടമുണ്ടായില്ല എന്ന് മാത്രമല്ല, അപമാനിതരാവുകയാണ് ചെയ്തത്. പന്ത് തട്ടുന്നതുപോലെ ഒരു ദിവസം മുല്ലപ്പള്ളി രാമചന്ദ്രന്‍ തട്ടിയാല്‍ പിറ്റേദിവസം രമേശ് ചെന്നിത്തല തട്ടും, പിന്നെ ഉമ്മന്‍ചാണ്ടി, ഹസന്‍, കുഞ്ഞാലിക്കുട്ടി ... ഇവരുടെ മുന്നില്‍ പോയി ഓച്ചാനിച്ച് നിന്ന് എന്താണ് ആ മൂവ്മെന്റ് നേടിയത് എന്നവര്‍ ആലോചിക്കണം.
എന്തുകൊണ്ടായിരിക്കാം ഇത്രയും അപമാനം സഹിച്ച് ഒരു ധാരണ?
അവര്‍ ഇങ്ങനെയല്ല, ഇത്തരത്തിലുള്ള ഒരു രീതിയിലല്ല പ്രതീക്ഷിച്ചത് എന്നുതോന്നുന്നു. ആദ്യമൊക്കെ ഞാനും മുസ്ലിം കമ്യൂണിറ്റിയില്‍ എന്തെങ്കിലുമൊരു ഓളം ഉണ്ടാക്കുമെന്ന് സംശയിച്ച ഒരാളായിരുന്നു. എന്നാല്‍, എത്രയോ സ്ഥലങ്ങളില്‍ യു.ഡി.എഫിനെ ബി.ജെ.പി പിന്താങ്ങുന്നതുകണ്ട് നോക്കി നില്‍ക്കേണ്ടി വന്നു ഇവര്‍ക്ക്. ബി.ജെ.പിക്ക് അങ്ങോട്ടും പിന്തുണയുണ്ട്. അതൊരു സത്യമാണ്.
ഈ ധാരണ തിരിച്ചടിയായത് വെല്‍ഫയര്‍ പാര്‍ട്ടിക്കാണ്. ആ പാര്‍ട്ടിയുടെ വലിയ നഷ്ടമാണത്. ഇവിടത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഒരു കാര്യം ഉറപ്പുണ്ട്, യു.ഡി.എഫ് മെലിഞ്ഞ് പോകുകയാണ്. പ്രത്യേകിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ക്ഷയം അപകടകരമായൊരു അവസ്ഥ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അവര്‍ക്കൊരു നേതൃത്വമോ രാഷ്ട്രീയമോ ഇല്ല. നെഹ്റുവിന്റെ കാലത്തൊക്കെ ഉയര്‍ത്തിപ്പിടിച്ച സെക്യുലര്‍ കാഴ്ചപ്പാട് അവര്‍ക്കിന്നില്ല. രാഷ്ട്രീയമായ നിലപാടെടുക്കാനോ നയം തീരുമാനിക്കാനോ ജാഗ്രത പുലര്‍ത്താനോ കഴിയുന്നില്ല. എന്നാല്‍, ഇന്ന് കര്‍ഷകര്‍ ഇന്ത്യയില്‍ ഉയര്‍ത്തിയ സമരമുഖം കേരളത്തില്‍ ലെഫ്റ്റിനെ സഹായിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്നൊരാളാണ് ഞാന്‍. കര്‍ഷകസമരത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് മനുഷ്യര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ബി.ജെ.പിക്ക് വലിയ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.
ജമാഅത്തെ ഇസ്‌ലാമിയെ ഒപ്പം കൂട്ടാന്‍ യു.ഡി.എഫിനെ പ്രേരിപ്പിച്ച ഘടകമെന്തായിരിക്കാം?
മുസ്‌ലിം വോട്ടില്‍ വലിയൊരു ഷിഫ്റ്റ് യു.ഡി.എഫിന്റെ ഭാഗത്തേക്ക് കിട്ടും, ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായതുപോലെ എന്നായിരിക്കും യു.ഡി.എഫ് ധരിച്ചത്. ആ ഒരു ഷിഫ്റ്റ് ഉണ്ടായില്ല എന്നുമാത്രമല്ല, കേരളത്തില്‍ ഇന്ന് നേരം വെളുത്ത് വൈകുന്നേരം വരെ മാധ്യമങ്ങളിട്ട് അലക്കുന്ന ഒരു വിഷയവും വാര്‍ഡുകളില്‍ ചര്‍ച്ചക്ക് വന്നില്ല എന്നതാണ് സത്യം. വാര്‍ഡുകളിലും മുനിസിപ്പാലിറ്റിയിലുമൊക്കെ അവിടത്തെ വികസനമാണ്, അതിന്റെ പൊളിറ്റിക്സാണ് ചര്‍ച്ചയായത്. നേതാക്കന്മാരൊന്നും വലിയ രീതിയില്‍ പ്രചാരണത്തിന് എത്തിയതുമില്ല. യു.ഡി.എഫിന് വലിയൊരു വോട്ടുണ്ട് എന്നത് സത്യമാണെങ്കിലും എല്‍.ഡി.എഫ് വോട്ടില്‍ ഒരു ഷിഫ്റ്റ് വരുത്താനോ ഒരു തരംഗം ഉണ്ടാക്കാനോ യു.ഡി.എഫിന് പൊതുവേ കഴിഞ്ഞില്ല.
ജമാഅത്തെ ഇസ്‌ലാമിയുമായുള്ള യു.ഡി.എഫ് ധാരണയില്‍ ഇടതുപക്ഷത്തിന്റെ നിലപാട് എന്താണ്?
വെല്‍ഫയര്‍ പാര്‍ട്ടി വന്നതിനുശേഷമാണ് ജമാഅത്തെ ഇസ്‌ലാമിയും ലെഫ്റ്റും തമ്മിലുള്ള ബന്ധത്തില്‍ ഈയാരു മാറ്റം ഉണ്ടാകുന്നത് എന്നാണ് തോന്നുന്നത്. 1994 ലെ ഉപതെരഞ്ഞെടുപ്പില്‍ എന്നെ ശക്തമായി പിന്താങ്ങിയിട്ടുണ്ട്. 96ലും അവര്‍ എന്നെ പിന്താങ്ങി. 2001 ല്‍ പക്ഷെ എനിക്ക് എതിരായിരുന്നു. എനിക്ക് അതില്‍ ഒരു പരിഭവവും ഉണ്ടായിരുന്നില്ല. 2011 ലാണ് അവര്‍ പാര്‍ട്ടി രൂപീകരിച്ചത്. ചിലയിടത്ത് ചെറിയ രീതിയില്‍ അഡ്ജസ്റ്റുമെന്റുകളൊക്കെ ഉണ്ടായിരുന്നെങ്കില്‍ കൂടി വെല്‍ഫയര്‍ പാര്‍ട്ടിയും ലെഫ്റ്റും തമ്മില്‍ അകന്ന് പോവുകയാണ് ചെയ്തത്. സി.പി.എമ്മിലുണ്ടായിരുന്ന വിഭാഗീയതയിലൊക്കെ അനാവശ്യമായി അവര്‍ ഇടപെടുകപോലും ചെയ്തിരുന്നു. കൂടാതെ അവര്‍ എടുക്കുന്ന നിലപാടുകള്‍, റോഡ് വികസനത്തിന്റെയും പൈപ്പ് ലൈനിന്റെയുമൊക്കെ കാര്യങ്ങളില്‍, ഒരു എക്സ്ട്രീം ലെഫ്റ്റ് ആകാനാണ് എന്ന് തോന്നിയിട്ടുണ്ട്. കാരണം, ഈ ഒരു ലെവലില്‍ നിന്നുകൊണ്ട് കേരളത്തിനൊരിക്കലും മുന്നോട്ട് പോവാന്‍ പറ്റില്ല. ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളീയ സമൂഹം നേടിയ സൗകര്യങ്ങള്‍, നേട്ടങ്ങള്‍ ചെറുതല്ല. ഉദാഹരണത്തിന് പെരിന്തല്‍മണ്ണയില്‍ അധഃസ്ഥിത വിഭാഗത്തിനുവേണ്ടി ഉയരുന്ന ഫ്ളാറ്റ് സമുച്ചയം മറ്റേതെങ്കിലും സംസ്ഥാനത്തിന് സ്വപ്നം കാണാന്‍ പറ്റുമോ. തമിഴ്നാട്ടിലോ ഗുജറാത്തിലോ അത്തരം വികസനം ഉണ്ടോ, ഗുജറാത്തിലെ അവസ്ഥ ട്രംപ് വന്നപ്പോള്‍ നമ്മള്‍ കണ്ടതല്ലേ? ഈ നേട്ടങ്ങള്‍ മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുകയും കേരളത്തിന്റെ സമ്പത്ത് കേരളത്തില്‍ വിനിയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ മാറ്റുകയും വേണം. കിട്ടുന്ന പണം കേരളത്തില്‍ തന്നെ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലുള്ള വികസനം എല്ലാ മേഖലകളിലും കൊണ്ടുവരിക എന്നതുതന്നെയാണ് അടിയന്തരമായി വേണ്ടത്. വ്യാപാരമായാലും വ്യവസായമായാലും എല്ലാതരം ആളുകളെയും കൊണ്ടുവരാന്‍ കഴിയണം. നമ്മള്‍ ഒരു അന്തര്‍ദേശീയ സമൂഹമാണ്, അത് നിഷേധിച്ചിട്ട് കാര്യമില്ല. ദുബൈയില്‍ മാത്രമായി ഒതുങ്ങുന്ന പ്രവാസമല്ല നമ്മുടേത്. ലോകത്തെല്ലായിടത്തും മലയാളികളുണ്ട്, 70 ബില്യണ്‍ ഡോളര്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ അതില്‍ 40 ശതമാനം കേരളത്തിലേക്കാണ്. കേരളത്തില്‍ അമ്പതിനായിരം ആളുകളെങ്കിലും ഒരു ദിവസം വന്നുപോകുന്നുണ്ടാകും. അപ്പോള്‍, അതിന്റെയൊരു ഇക്കണോമിയുണ്ട്, അതിലൂടെ വിപുലമാക്കപ്പെടുന്ന സാമൂഹിക ജീവിതാന്തരീക്ഷമുണ്ട്. ആധുനിക ജീവി എന്ന നിലയില്‍ നമ്മള്‍ വിദ്യാഭ്യാസത്തിലടക്കം ഒരു പുതിയ സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്, നമുക്കുവേണ്ടത് ഒരു ആധുനിക വീക്ഷണം തന്നെയാണ്, ഭരണത്തില്‍. അത് ഈ ഇടതുപക്ഷ ഗവണ്‍മെന്റ് സ്വീകരിക്കുന്നുണ്ട്. കേരളത്തെ വികസിപ്പിക്കുക എന്ന ആശയം ചെറിയ കാര്യമല്ല.

96 ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഞങ്ങളൊക്കെ എം.എല്‍.എമാരായി, ഞാന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, സെബാസ്റ്റ്യന്‍ പോള്‍ അങ്ങനൊക്കെ കുറേപേരുണ്ടായിരുന്നു. ഞങ്ങള്‍ അന്ന് പിണറായി വിജയനോട് ആവശ്യപ്പെട്ടത്, കറന്റ് കൊണ്ടുവരിക എന്നാണ്. അന്ന് ഇരുട്ടിലാണ് കേരളം. അക്കാലത്ത് ഇലക്ട്രിസിറ്റി ഉണ്ടാക്കിയ മുന്നേറ്റം എന്താ?. ആ ബേസിക്ക് ചേഞ്ചിലാണ് ഇന്നുകാണുന്ന ആധുനികമായ വൈദ്യുതിയുടെ ഉപയോഗവും ഉല്‍പാദനവും നടക്കുന്നത്. അപ്പോള്‍ എല്ലാ രംഗത്തും ഇത്തരം മൗലികമായ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അതിനെതിരെ നില്‍ക്കുന്നവര്‍ക്ക് ജനങ്ങളില്‍നിന്ന് വലിയ പിന്തുണ ലഭിക്കില്ല.

പിന്നെ, മറ്റൊരു കാര്യം. മൈനോരിറ്റി നൂറു ശതമാനം വിശ്വസിക്കുന്ന നേതാവ് പിണറായി വിജയനാണ്. കൃത്യമായി പറഞ്ഞാല്‍, ശിഹാബ് തങ്ങള്‍ക്കുശേഷം പിണറായി വിജയനാണ് മുസ്‌ലിംകളുടെ നേതാവ്. വ്യക്തിപരമായി പിണറായിയെ എതിര്‍ക്കുന്ന ഒരു മുസ്‌ലിമും ഉണ്ടെന്ന് തോന്നുന്നില്ല. ഇടതുപക്ഷത്താണ് മുസ്‌ലിംകള്‍. ഇടതുപക്ഷത്തിന്റെ മിഡില്‍ നേതൃനിരയിലേക്ക് ധാരാളം മൈനോരിറ്റി ലീഡേഴ്‌സ് വരുന്നുണ്ട്. മുസ്‌ലിം ആയാലും ക്രിസ്ത്യന്‍സ് ആയാലും അടുത്തകാലത്തായി ഇടുതപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്നുണ്ട്.
തെക്കന്‍ മലബാറിലെ രാഷ്ട്രീയ കുടുംബമാണ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസിേൻറത്. മുന്‍ കെ.പി.സി.സി പ്രസിഡന്റ് പി.കെ. മൊയ്തീന്‍കുട്ടി, ദേശാഭിമാനി പത്രാധിപസമിതി അംഗവും എഴുത്തുകാരനുമായ പി.കെ. മുഹമ്മദ് കുഞ്ഞി, റാഡിക്കല്‍ ഹ്യുമനിസ്റ്റായിരുന്ന പി.കെ. റഹിം, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നിറങ്ങി ഇന്ത്യയില്‍ ആദ്യമായി ചലച്ചിത്രം സംവിധാനം ചെയ്തവരില്‍ ഒരാളായ പി.എം. അബ്ദുല്‍ അസീസ് തുടങ്ങിയവരെല്ലാം ഈ കുടുംബത്തിലെ കണ്ണികളാണ്. ഈ കുടുംബവുമായുള്ള പിണറായിയുടെ മകളുടെ വിവാഹബന്ധം തീര്‍ച്ചയായും മുസ്‌ലിം സമുദായത്തെ പിണറായിയുമായി ഗണ്യമായി അടുപ്പിച്ചിട്ടുണ്ട്.

സാധാരണ അകത്ത് ഒന്ന് കാണിക്കുകയും പുറത്ത് മറ്റൊന്ന് ചെയ്യുകയും ചെയ്യുന്നവരാണ് പല നേതാക്കളും. പിണറായി വളരെ സുതാര്യമായ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. ഞാന്‍ നേരത്തെ പറഞ്ഞ പാരമ്പര്യമൊന്നും പിണറായിക്ക് അറിയില്ലായിരുന്നു. വിവാഹം പറയാന്‍ അദ്ദേഹം എന്നെ വിളിച്ചപ്പോള്‍ ഞാനാണ് ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞത്. അതിനുശേഷമാണ് പി.കെ. റഹിമിന്റെ മകള്‍ ഷീബ അമീര്‍ ഒരു വാട്‌സ്ആപ് പോസ്റ്റിട്ടത്, അവളും എന്നോടുചോദിച്ചിട്ടാണ് ഈ പോസ്റ്റിട്ടത്.
ഇസ്‌ലാമിനെ കുറിച്ച് പഠിച്ച മാര്‍ക്‌സിസ്റ്റ് നേതാവ് എം.എന്‍. റോയ് ആണ്. റോയിയുടെ പുസ്തകം വായിച്ചിട്ടാണ് ഞാനെക്കെ കാര്യങ്ങളെ മാറിക്കാണാന്‍ തുടങ്ങിയത്. ഭൗതികമണ്ഡലത്തില്‍ ഇത്തരം ചര്‍ച്ചകളൊക്കെ വരുന്നത് അതോടുകൂടിയാണ്, ഇത് 90 കള്‍ക്കുശേഷമാണ്.
നിലവില്‍ മുസ്‌ലിം സമൂഹം വലിയ തോതില്‍ ജനാധിപത്യവല്‍ക്കരിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. ലോകത്താകെ ഭരണം കയ്യാളിയ സമൂഹമാണ് മുസ്‌ലിം സമൂഹം. അപ്പോള്‍, ആ പവര്‍ കിട്ടാന്‍ വേണ്ടി എന്ത് അഡ്ജസ്റ്റ്മെന്റും ചെയ്യും. അത് ലീഗില്‍ നിന്നാണെന്ന് തോന്നിക്കഴിഞ്ഞാല്‍ അവിടെ നില്‍ക്കും, നായന്മാരെ പോലെത്തന്നെ. ഭരണവര്‍ഗ പൊളിറ്റിക്സ്; അത് നല്ലോണം അറിയുന്നവരാണ് മുസ്‌ലിംകള്‍.
ഇത് പഴയ മുസ്‌ലിം കമ്യൂണിറ്റിയല്ല. ഡിഫറന്റായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ്. ഇസ്‌ലാമിക തോട്ട് പ്രോസസില്‍ വലിയ മാറ്റം വരുന്നുണ്ട്. ഞാന്‍ ഇ.കെ സുന്നി വിഭാഗത്തിലെ കോട്ടുമല ബാപ്പു മുസ്ല്യാരുമായി സംസാരിച്ചിരുന്നു, ട്രെയിനില്‍ വെച്ച് കണ്ടപ്പോള്‍. മൂപ്പര്‍ അരിസ്റ്റോട്ടിലിനെ കുറിച്ചാണ് പറയുന്നത്. ഫിലോസഫി, സയന്‍സ്, സിനിമ, പുതിയ പഠനം എന്നിവയെ കുറിച്ചൊക്കെ ചര്‍ച്ച ചെയ്യുന്നുണ്ട്. വിമര്‍ശനാത്മകമായി എത്രയോ ആളുകള്‍ നിലപാടുമായി വരുന്നുണ്ട്. മുസ്‌ലിം കമ്യൂണിറ്റിക്കകത്ത് വലിയ രൂപത്തിലുള്ള ചര്‍ച്ചയും പഠനവും നടക്കുന്നുണ്ട്. അതിന്റെ ഫലമായി ഒരുപാട് മാറ്റങ്ങളുണ്ട്. ആ സൊസൈറ്റി വളരുകയാണ്. ആ സമൂഹം നല്ല നിലയില്‍ ഡവലപ്പ് ചെയ്യുന്നുണ്ട് മലബാറില്‍. ലോകത്ത് മുഴുവന്‍ അതുണ്ട്, തേര്‍ഡ് വേള്‍ഡില്‍ പ്രത്യേകിച്ചും. ഇത് ജമാഅത്തെ ഇസ്‌ലാമിക്കാര്‍ മാത്രം ചെയ്യുന്നതല്ല.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഏറെയും പഴി കേട്ടത് പൊലീസ് നയത്തിന്റെ കാര്യത്തിലാണ്. സര്‍ക്കാറിന്റെ പൊലീസ് നയത്തെക്കുറിച്ച് എന്തു പറയുന്നു?
പൂര്‍ണമായ യോജിപ്പില്ലാത്ത പല കാര്യങ്ങളുമുണ്ട്. പൊലീസിന്റെ കാര്യം ചോദിച്ചു, പൊലീസ് ഏത് കാലത്താണ് ഒരു പക്ഷത്ത് നിന്ന് കാര്യങ്ങള്‍ ചെയ്തിട്ടുള്ളത്. അല്ലെങ്കില്‍ ഏത് കാലത്താണ് നിഷ്പക്ഷമായിരുന്നത്. പൊലീസ് ഒരു കാലത്തും നിഷ്പക്ഷമായിട്ടില്ല. കേരളത്തിലായാലും മുംബൈയിലായാലും പൊലീസ് ഇന്ത്യന്‍ പൊലീസാണ്. ഈ ഐ.എ.എസ്- ഐ.പി.എസ് എന്നുപറയുന്നത് ഭൂരിപക്ഷവും സെന്റര്‍ ഓറിയന്റഡാണ്. പ്രത്യേകിച്ച് കേരളത്തിലെ ഐ.എ.എസ്- ഐ.പി.എസ് ഓഫീസര്‍മാരില്‍ ബഹുഭൂരിപക്ഷത്തിന്റെയും മൗലിക ദൗര്‍ബല്യമായി തോന്നിട്ടുള്ളത്, അവര്‍ക്ക് കേരളമെന്ന് പറയുന്ന ഒരു ദേശീയത അല്ലെങ്കില്‍ അതിന്റെയൊരു വൈകാരികത തമിഴര്‍ക്കൊക്കെ ഉള്ളതുപോലെ, അത് കുറവാണ്. ഈ വീഴ്ചകളൊക്കെ അങ്ങനെ ഉണ്ടാകും, ഈ ഒരു കോണ്‍ഫ്ലിക്റ്റ് ഏത് കക്ഷി വന്നാലും ഉണ്ടാകും. അതിനെതിരെ നിരന്തരമായി ഫൈറ്റ് ചെയ്ത് പോവുകയേ നിവൃത്തിയുള്ളു.
കേരളത്തില്‍ ഇന്നുകാണുന്ന ഈ മാറ്റത്തില്‍ വലിയൊരു ശതമാനം അണ്‍ അക്കൗണ്ട് മണിയാണ് എന്ന് ആര്‍ക്കാണ് അറിയാത്തത്. 70 കളിലും 80 കളിലും കേരളത്തിലേക്കുവന്ന എന്‍.ആര്‍.ഐ ഫണ്ടില്‍ വലിയൊരു തുക ഹവാലമണി ആയിരുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ബാങ്കൊന്നുമില്ല അവിടെ. അന്ന് എത്രയോ കേന്ദ്രങ്ങളില്‍ ഹവാല കേന്ദ്രങ്ങള്‍ പരസ്യമായി ഉണ്ടായിരുന്നു. അവിടെ പൈസ കൊണ്ട് കൊടുത്താല്‍ നാട്ടില്‍ എത്തുമായിരുന്നു. അതൊക്കെ നിലനിന്നിരുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ആയിരുന്നു.
ഇവിടെ നടത്തുന്ന മീഡിയ സ്ഥാപനങ്ങള്‍, പത്രമാധ്യങ്ങള്‍ ഇതൊക്കെ ശുദ്ധമായിട്ടുള്ളതാണോ? നമ്മളൊക്കെ ഉപരിപ്ലവമായ ഒരു പ്രതലത്തില്‍ നിന്നുകൊണ്ട് ഇല്ലാത്ത മൂല്യങ്ങളെ ഉയര്‍ത്തി ചര്‍ച്ചയുണ്ടാക്കി വല്യ സംഭവമാണെന്നൊക്കെ പറയുന്നുവെന്നുമാത്രം. ഇതൊന്നും ഒരു രാഷ്ട്രീയക്കാരനും പറയില്ല. ഹവാല നമ്മള്‍ നിര്‍ത്തലാക്കും എന്ന് മന്ത്രിമാരൊക്കെ പറയുന്നത് കേട്ടാല്‍ ചിരി വരും.
സമീപകാലത്ത് കേരളത്തിലെ മാധ്യമങ്ങള്‍ വന്‍തോതില്‍ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. മാധ്യമങ്ങള്‍ക്കെതിരായ വിമര്‍ശനം യുക്തിഭദ്രമാണ് എന്ന് തോന്നിയിട്ടുണ്ടോ?
കേരളത്തില്‍ ചെറിയൊരു വിഭാഗം ആളുകള്‍ മാത്രമാണ് മീഡിയ കാണുന്നത്. ഇവര്‍ പറഞ്ഞത് തന്നെ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കുകയാണ്. വലിയ ബോറ് പരിപാടിയാണിത്. ഇതില്‍ പങ്കെടുക്കുന്ന ആളുകളുടെ അവസ്ഥ അതിലും കഷ്ടമാണ്. റേറ്റിംഗ് ആണ് മെയിന്‍. കേരളത്തിലെ മീഡിയയുടെ അവസ്ഥ അതുതന്നെയാണ്.
ഏറ്റവും കൂടുതല്‍ ക്യാഷുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് ബി.ജെ.പി. ബി.ജെ.പി സര്‍ക്കാര്‍ കൊടുക്കുന്ന ആഡ് ഒരു പ്രശ്നം തന്നെയല്ലേ. ഏതെങ്കിലും ഒരു മീഡിയ തങ്ങള്‍ക്ക് ആഡ് തരുന്ന മുതലാളിമാരെ കുറിച്ച് എത്ര വാര്‍ത്ത കൊടുക്കും. ഒപ്പം ഭീഷണിയുമുണ്ട്. ഏഷ്യാനെറ്റിനെയും മീഡിയ വണിനേയും നിര്‍ത്തിച്ചില്ലേ. അതൊരു വാണിങ്ങായിരുന്നു. അതുകൊണ്ട് നമ്മള്‍ വൈകുന്നേരമാകുമ്പോള്‍ രവീന്ദ്രന് ഷുഗറുണ്ടോ, പ്രഷറുണ്ടോ എന്നൊക്കെ ചര്‍ച്ച ചെയ്യും. ഒരു കാര്യം വളരെ വ്യക്തമാണ്; വളരെ ടാര്‍ഗെറ്റഡായിട്ട് എന്തോ ഒന്ന് കേരളത്തിനെതിരെ നടക്കുന്നുണ്ട്. കേരളത്തിന്റെ വികസനവും ഇവിടെയുണ്ടായ മാറ്റങ്ങളും മാര്‍ക്കറ്റുമായും ബന്ധപ്പെട്ടിരിക്കുന്നു, കേരള ബാങ്കും കെ. ഫോണുമെക്കെ അങ്ങനെയാണ് ടാര്‍ഗെറ്റാകുന്നത്.
സിനിമയുമായി ബന്ധപ്പെട്ട് ഈയിടെ നടന്ന ഹറാം- ഹലാല്‍ ചര്‍ച്ച ശ്രദ്ധിച്ചിരുന്നുവോ?
സിനിമ എന്റെ ഇബാദത്താണെന്ന് പറഞ്ഞയാളാണ് ഞാന്‍. ഇപ്പോള്‍, ഞാന്‍ അല്ലേ ശരിയായത്. ഞാന്‍ അത് കാസര്‍ഗോഡ് വെച്ചാണ് പറഞ്ഞത്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് സിനിമ പ്രഖ്യാപിച്ചിരുന്നുവല്ലോ. ആ സിനിമ ഉടനെയുണ്ടാകുമോ. ആരായിരിക്കും വാരിയംകുന്നന്‍?
കോവിഡിന്റെ ഉത്രാഡം കഴിഞ്ഞ് തുടങ്ങാമെന്ന് വെച്ചിട്ടാണ്. ‘ഷഹീദേ മലബാര്‍'. ഫുള്‍ സ്‌ക്രിപ്റ്റ് ആയിട്ടുണ്ട്. ബാക്കി കാര്യങ്ങളൊന്നും ഇപ്പോള്‍ പറയുന്നില്ല. സിനിമക്ക് വ്യത്യസ്ത മാനമുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലുണ്ടായിരുന്ന രണ്ട് മാര്‍ഗങ്ങള്‍, ഒന്ന് ഗാന്ധി മുന്നോട്ടുവെച്ച അഹിംസ, അതിനൊപ്പം ആയുധം എടുത്തും കലാപം ഉണ്ടാക്കിയും സമരം ചെയ്ത ഒരു വിഭാഗവുമുണ്ടായിരുന്നു. ആലി മുസ്ല്യാരും വാരിയംകുന്നനും അഹിംസാപരമല്ലാത്ത മാര്‍ഗങ്ങള്‍ സമരമുഖത്ത് സ്വീകരിച്ചു. പക്ഷെ ലക്ഷ്യം ഒന്നുതന്നെയായിരുന്നു. മാധവന്‍ നായരോട് ഇനി നമ്മള്‍ കാണുമോ എന്ന് ചോദിക്കുന്നുണ്ട് വാരിയംകുന്നന്‍. അപ്പോള്‍ മാധവന്‍നായര്‍ പറഞ്ഞത്, നമ്മള്‍ തമ്മില്‍ കാണില്ല, രണ്ട് വഴിയാണ് എന്ന്. വാരിയംകുന്നന്റെ മറുപടി ഇതായിരുന്നു, പക്ഷെ നമ്മള്‍ എത്തിച്ചേരുന്നത് ഒരു വഴിയിലാണ്.
വാരിയംകുന്നനായി വരാന്‍ പോകുന്നത് മലയാള സിനിമ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളായിരിക്കും. അത് രണ്ടാഴ്ച കഴിഞ്ഞാല്‍ പറയാം.
എന്തുകൊണ്ടാണ് വാരിയംകുന്നനെക്കുറിച്ച് ഒരു സിനിമയെടുക്കാന്‍ കാരണം?
നമുക്ക് ഒരു വിഷ്വല്‍ നിലപാടുണ്ട്, പൊളിറ്റിക്കല്‍ നിലപാടുണ്ട്. ചലച്ചിത്രഭാഷയെ കുറിച്ചൊരു നിലപാടുണ്ട്. ഞാന്‍ കേരളത്തിലെ ആര്‍ട്ട് സിനിമയുടെ പതാകാവാഹകനല്ല. മുഹമ്മദ് അബ്ദുറഹ്മാനെക്കുറിച്ച് സിനിമയെടുത്ത ഞാന്‍ എങ്ങനെയാണ് വാരിയംകുന്നനെടുക്കുന്നത് എന്ന് എം.എന്‍. കാരശ്ശേരി ചോദിച്ചു. ഞാന്‍ പറഞ്ഞത്, ‘ഈ രണ്ട് ധാരകളും ഡിസ്‌കസ് ചെയ്യേണ്ടത് എന്റെ ചുമതലയല്ലേ' എന്നാണ്. ഒരുപാട് ആളുകളുണ്ടായിരുന്നല്ലോ ഇവിടെ. ഗാന്ധിയന്‍ സ്‌കൂളിലൂടെ സഞ്ചരിച്ച ഇ.എം.എസ് അത് വിട്ടിട്ടല്ലേ പോന്നത്.

കമ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടത്തെ കാര്‍ഷിക കലാപങ്ങള്‍ ഏറ്റെടുക്കുന്നത് ഇസ്‌ലാമിക പണ്ഡിതന്മാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക കലാപങ്ങളുടെ തുടര്‍ച്ചയായല്ലേ. കാര്‍ഷിക കലാപങ്ങള്‍ക്ക് കേരളത്തില്‍ വിത്തുപാകുന്നത് ഇസ്‌ലാമിക പണ്ഡിതന്മാരാണ്. ‘ഉഛിഷ്ടം ഭക്ഷിക്കരുത്', ‘നീ എന്ന് അഭിസംബോധന ചെയ്താല്‍ തിരിച്ച് നീ എന്ന് തന്നെ അഭിസംബോധന ചെയ്യണം', ‘നിങ്ങളുടെ കാര്‍ഷിക സമ്പത്ത് കൊള്ളയടിക്കാന്‍ വരുന്ന ജന്മികള്‍ക്കെതിരെ ആയുധമെടുത്ത് പോരാടണം' തുടങ്ങിയ മുദ്രാവാക്യങ്ങൾ 1852 ല്‍ തന്നെ ഉയർന്നിരുന്നു.
നികുതി കൊടുക്കേണ്ട എന്ന് 1930ല്‍ പറഞ്ഞില്ലേ. അതൊക്കെ തന്നെയല്ലേ കാര്‍ഷിക കലാപം. അതിന്റെ തുടര്‍ച്ചയായിട്ടല്ലേ കുടിയാന്‍ മൂവ്മെന്റ് വരുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാര്‍ഷിക കലാപങ്ങള്‍ വരുന്നത് അതിന്റെ തുടര്‍ച്ചയായല്ലേ. അത് ഇവിടത്തെ ബുദ്ധിജീവികളൊന്നും എഴുതിയില്ല. അതിന്റെയൊരു പ്രശ്നമുണ്ട്.
ജന്മിക്കെതിരായ കാര്‍ഷിക കലാപം ബ്രിട്ടീഷുകാര്‍ ഏറ്റെടുക്കുകയാണ് ചെയ്തത്. ജന്മിയുടെ ഭാഗത്തായിരുന്നു ബ്രിട്ടീഷുകാര്‍. ബ്രിട്ടീഷുകാര്‍ക്കെതിരെയാണെന്ന് അവര്‍ വിചാരിച്ചു. അപ്പോള്‍ സ്വാഭാവികമായും ബ്രിട്ടീഷ് വിരുദ്ധസമരമായി അത് മാറി.
ഇതോടൊപ്പം, വാരിയംകുന്നനെക്കുറിച്ച് മറ്റു ചില സിനിമകളും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടല്ലോ?
വാരിയംകുന്നനെക്കുറിച്ച് ബാക്കിയുള്ളവരും എടുക്കുന്നുണ്ടേല്‍ എടുക്കട്ടെ, ജനാധിപത്യമുണ്ടല്ലോ.
സിനിമക്കെതിരായ കാമ്പയിനെക്കുറിച്ച് എന്തു പറയുന്നു?
എതിര്‍ക്കുന്നവര്‍ എതിര്‍ക്കട്ടെ, അതിലൊരു ഭയവുമില്ല. നമ്മള്‍ ചെയ്യാനുള്ളത് ചെയ്യും, അത്രതന്നെ. അബ്ദുറഹ്മാന്‍ സാഹിബിനെക്കുറിച്ചുള്ള സിനിമ വന്നപ്പോഴും എതിര്‍പ്പുണ്ടായിരുന്നു, മുസ്‌ലിംകള്‍ക്കിടയില്‍നിന്ന്. അതില്‍ പാട്ടുണ്ടെന്നും അബ്ദുറഹ്മാന്‍ സാഹിബ് പ്രേമിക്കില്ല എന്നുമൊക്കെ പറഞ്ഞു. അത്തരം തമാശകളൊക്കെ ഇനിയും ഉണ്ടാകും.
മലബാറിലെ സുന്നികള്‍ കല്യാണങ്ങളിലും ഉത്സവങ്ങളിലും പാട്ടും നൃത്തവുമൊക്കെയായി നടന്ന ഒരു സമൂഹമാണ്. പിന്നീട് അമ്പതുകളോടുകൂടി വരുന്ന ആംഗല വിദ്യാഭ്യാസവും പൊതുവിദ്യാഭ്യാസവുമൊക്കെ, ഇതെല്ലാം മോശമാണ് എന്ന അവസ്ഥയുണ്ടാക്കി. പിന്നീട് വീണ്ടും ഇത് വരുന്നത് 80 കളോടുകൂടിയാണ്, ഗള്‍ഫ് പണം കൊണ്ട് രൂപപ്പെട്ട മാപ്പിള സംഗീതവും മറ്റും ഇവിടെ ഉണ്ടായിരുന്നു. ആ സംഗീതത്തിന് ഒരു അസ്തിത്വമുണ്ട്. അതിന് ആധുനിക സംഗീതവുമായി മെര്‍ജ് ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. ഞാന്‍ പരദേശിയില്‍ ഉപയോഗിച്ച ‘ആനന്ദകണ്ണീരില്‍ ആഴത്തില്‍ മിന്നുന്ന' എന്ന പാട്ട് എന്റെ ഉമ്മയും ഉമ്മാന്റെ സഹോദരിമാരും നടത്തിയ കൊറിയോഗ്രാഫി ആണ്. അതേപോലെയാണ് ചെയ്തത്. സാധാരണ സ്‌കൂള്‍ യുവജനോത്സവത്തില്‍ കളിക്കുന്ന ഒപ്പനയല്ലത്.
അതൊക്കെ നഷ്ടപ്പെട്ടു പോകാന്‍ കാരണം മുസ്‌ലിം കമ്യൂണിറ്റിയില്‍ അന്നുണ്ടായ വിദ്യാസമ്പന്നരാണ്. എന്റെ അമ്മാവന്‍ ചേറ്റുവായ് എന്ന ഗ്രാമത്തില്‍ ആദ്യം എസ്. എസ്. എല്‍ പാസായ ആളാണ്. അദ്ദേഹം മലബാര്‍ ഡിസ്ട്രിക്ക് ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്നു, മുഹമ്മദ് അബ്ദുറഹ്മാന്റെ ശിഷ്യനായിരുന്നു, അല്‍ അമീനിലെ അന്തേവാസിയായിരുന്നു. അദ്ദേഹം തുണിയുടുത്ത് ഷര്‍ട്ടിട്ട് അതിന്റെ മേലെ കോട്ട് ഇടും. ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ കല്യാണം. ആ കല്യാണത്തിന് പാട്ട് വേണ്ടാന്ന് വെച്ചു, എന്റെ ഉമ്മയൊക്കെ പാടി നൃത്തം ചെയ്യുന്ന ആളുകളാണ്, അവരോടൊക്കെയാണ് കുറച്ച് എജ്യുക്കേറ്റഡ് ആയ വലിയ വലിയ ആളുകള്‍ ഇതു പറഞ്ഞത്.

ആ വഴിക്ക് പിന്നീട് മാറ്റമുണ്ടായി, 50 കളുടെ അവസാനത്തോടെ. പിന്നീട് ഭാഷാ സംസ്ഥാനങ്ങള്‍ വന്നു, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ വന്നു. ആ കാലത്ത് യുവതികളായ എന്റെ പെങ്ങളൊക്കെ പാട്ടും നൃത്തമൊന്നും പഠിച്ചില്ല. മുസ്‌ലിം സമുദായത്തിലെ വിദ്യാഭ്യാസം സിദ്ധിച്ചവര്‍ക്ക് പാട്ട് പാടുന്നതും നൃത്തം ചെയ്യുന്നതും മോശം സംഗതിയാണെന്ന് വന്നു. ഇവിടത്തെ സൈദ്ധാന്തികതലത്തില്‍ തന്നെയുള്ള ആശയലോകം സവര്‍ണമായി. പുരുഷന്‍മാര്‍ പാടിയിരുന്നു, അവരും നിര്‍ത്തി. പൊതുവെ തെക്കന്‍ മലബാറില്‍ നടന്ന കാര്യമാണിത്. ഞാന്‍ സാക്ഷിയായ കാര്യം. പിന്നീട് അത് വരുന്നത്. 90 കളിലാണ്. ആദ്യകാലത്ത് വന്നതുപോലെ പിന്നെ സിനിമകള്‍ വന്നില്ല. പിന്നെ അതിനെ ബ്രേക്ക് ചെയ്ത് പാട്ടും സംഗീതവും ഖുര്‍ആനുമൊക്കെ വരുന്നത് മഗ്‌രിബിലാണ്. ആദ്യം എതിര്‍പ്പുണ്ടായിരുന്നു. പിന്നീട് വളരെ പ്രകടമായി മാറിത്തുടങ്ങി. അത് നമ്മുടെ നാടിന്റെ ആകെയുള്ളൊരു മാറ്റമാണ്.
പ്രസാദ് കാക്കശ്ശേരി
28 Dec 2020, 10:12 PM
മക്തി തങ്ങളുടെ മാതൃഭാഷാബോധ്യവും ഉമര്‍ഖാസിയുടെ സ്വാതന്ത്ര്യബോധവും ചരിത്രപരമായി വീണ്ടെടുക്കുന്നത് ആരാണ്..?;ഇടതുപക്ഷമല്ലാതെ.. സമകാലികരാഷ്ട്രീയ പരിസരത്തെ, ചരിത്ര-സാംസ്കാരിക വിശകലനങ്ങളിലൂടെ അവതരിപ്പിക്കുന്നു .. സത്യാനന്തരകാലത്ത് ഇത്തരം ബോധ്യങ്ങള്‍ നല്‍കുന്ന തെളിച്ചം വളരെ പ്രധാനമാണ്..
കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി
14 Dec 2020, 07:03 AM
പി.ടി. യുടെ വിലയിരുത്തലുകളിൽ ശരിയുണ്ട്. മുസ്ലിം കമ്മ്യൂണിറ്റി ക്കിടയിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയമായി തോന്നുന്നു.
Tparavindan
13 Dec 2020, 09:17 PM
Very intersting thought provoking comments .write more
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
നിഖിൽ മുരളി
Mar 23, 2023
55 Minutes watch
ഷാഫി പൂവ്വത്തിങ്കൽ
Mar 14, 2023
3 Minutes Read
ഇ.വി. പ്രകാശ്
Mar 13, 2023
6 Minutes Read
മുഹമ്മദ് ജദീര്‍
Mar 10, 2023
4 minutes Read
രാംനാഥ് വി.ആർ.
Mar 10, 2023
10 Minutes Read
വി.ടി. അനീസ് അഹ്മദ്
2 Jan 2021, 12:31 AM
ഇടതു സഹയാത്രികനായ പി.ടി വളരെ മാന്യമായാണ് ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച് സംസാരിക്കുന്നത്. വർഗീയവാദി തീവ്രവാദി വിശേഷണം ചേർക്കാതെ ജമാഅത്തിെൻറ പേര് പറയാനാവാത്ത ഇടതുപക്ഷ നേതാക്കൾ ഇത് കാണണം. വർഗീയതയുടെയും തീവ്രവാദത്തിെൻറയും ഈ പുകമറ അധികം കൊണ്ടുപേവാനാവുമെന്ന് ആരും കരുതണ്ട.