ശശി തരൂരിനെതിരെ
സുമീത് സമോസ് ഉയർത്തിയ ചോദ്യങ്ങൾ;
സാഹിത്യോത്സവങ്ങളുടെ മാറേണ്ട ഉള്ളടക്കങ്ങൾ
ശശി തരൂരിനെതിരെ സുമീത് സമോസ് ഉയർത്തിയ ചോദ്യങ്ങൾ; സാഹിത്യോത്സവങ്ങളുടെ മാറേണ്ട ഉള്ളടക്കങ്ങൾ
ശശി തരൂരിന്റെ പുസ്തകത്തിലെ ആശയങ്ങളെ മാത്രമല്ല, പ്രവര്‍ത്തനങ്ങളിലെ സവര്‍ണ ചായ്‌വുകളേയും സുമിത് നേരിട്ട് വിമര്‍ശിക്കുകയും തുറന്നുകാട്ടുകയും ചെയ്തു. സദസില്‍ നിന്ന് വലിയ കരഘോഷം അതിനു ലഭിച്ചത് തെല്ല് ആശ്ചര്യത്തോടെയും സന്തോഷത്തോടെയുമാണ് കണ്ടുനിന്നത്. ജയ്പുർ സാഹിത്യോത്സവത്തിലെ ചില അനുഭവങ്ങൾ.
28 Jan 2023, 04:15 PM
മതേതരവും ജനാധിപത്യപരവുമായ സംവാദങ്ങളുടെ ഇടങ്ങള്‍ എന്ന നിലയില്‍ സാഹിത്യോത്സവങ്ങള്‍ സമകാലിക ഇന്ത്യയില്‍ പ്രസക്തമായ കൂടിച്ചേരലുകള്‍ ആയി അടയാളപ്പെടുന്നുണ്ട്. സാഹിത്യവും കലയും ഉപരിവര്‍ഗ്ഗത്തിനു മാത്രം കൈയെത്തിപ്പിടിക്കാവുന്ന മേഖലയായിരുന്നു എന്നതില്‍ വാസ്തവമുണ്ട്. മനുഷ്യരുടെ ഇതര വ്യാപാരങ്ങളില്‍ നിന്ന് ഉപരിയായി ഭാഷയ്ക്കും സാഹിത്യത്തിനും ജീവിതത്തെ ആനന്ദകരമാക്കുന്നതില്‍ വലിയ പങ്കാണുള്ളത്. പരാമ്പരാഗതമായ ഉത്സവങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആധുനിക കാലത്തെ സാഹിത്യോത്സവങ്ങളും കലോത്സവങ്ങളും ചലച്ചിത്രോത്സവങ്ങളും എല്ലാ വിഭാഗം മനുഷ്യരുടേയും സര്‍ഗാത്മകവും ബഹുസ്വരവുമായ ഒത്തുചേരലുകള്‍ക്കും കൂടിയിരിപ്പുകള്‍ക്കും വേദിയൊരുക്കുന്നു. ഇത്തരം ഇടങ്ങള്‍ ഒരുക്കിയതില്‍ വാണിജ്യത്തിനുള്ള പങ്കും നിഷേധിക്കാന്‍ കഴിയില്ല. ഇരതേടുക, ഇണ ചേരുക എന്ന സഹജമായ ജന്തുധര്‍മങ്ങളില്‍ നിന്നുയര്‍ന്ന് ആശയങ്ങളുടെ ലോകത്ത് വിഹരിക്കുന്നതോടെയേ മനുഷ്യ ജീവിതം ആരംഭിക്കുന്നുള്ളൂ എന്ന് മാര്‍ക്‌സ് എഴുതുന്നുണ്ട്. കോടിക്കണക്കിന് മനുഷ്യര്‍ ആ അര്‍ത്ഥത്തില്‍ ഇപ്പോഴും പൂര്‍ണമായി മനുഷ്യജീവിതം ആരംഭിച്ചിട്ടില്ല എന്നു പറയേണ്ടി വരും. അവരേയും കൂടി മനുഷ്യരുടെ ആശയസംവേദന ലോകത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. അതിന്റെ അനിവാര്യത കൂടി, ലോകത്തെ വ്യാഖ്യാനിക്കുന്നതിനപ്പുറം മാറ്റിത്തീര്‍ക്കുകയാണ് പ്രധാനം എന്നു കണ്ടെത്തുന്നതില്‍ ഉള്ളടങ്ങിയിട്ടുണ്ട്.
ഇന്ത്യയിലാവട്ടെ ജാതി അടിസ്ഥാനത്തിലുള്ള ശ്രേണീകരണം പ്രധാനമായ സാമൂഹ്യാവസ്ഥയില്‍ അക്ഷരങ്ങളുടേയും ആശയങ്ങളുടേയും ലോകത്തിലേക്ക് കീഴാള മനുഷ്യര്‍ കടന്നുവരുന്നതിന് സവിശേഷ പ്രാധാന്യമുണ്ട്.
ജനാധിപത്യ വിപ്ലവത്തിന്റെ സാഹചര്യത്തില്‍ അനിവാര്യമായും സംഭവിക്കുന്ന മുന്നേറ്റങ്ങള്‍ നമ്മുടെ സാഹിത്യോത്സവങ്ങളിലും സംഭവിക്കുന്നു എന്നതാണ് ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായി കരുതപ്പെടുന്ന ജയ്പുർ സാഹിത്യോത്സവത്തിന്റെ 16-മത് പതിപ്പിലെ പങ്കാളിത്തവും ചര്‍ച്ചകളും സൂചിപ്പിക്കുന്നത്. ജനുവരി 19 മുതല്‍ 23 വരെ ഹോട്ടല്‍ ക്ലാര്‍ക്ക്‌സ് അമീറില്‍ നടന്ന ജയ്പൂര്‍ ലിറ്റററി ഫെസ്റ്റിവല്‍ വരേണ്യതയുടെ ചില അടയാളങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ മാറിയ സാമൂഹ്യ കാലാവസ്ഥയോട് പ്രതികരിക്കുന്ന ഒന്നായി. 2021 ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ അബ്ദുള്‍ റസാഖ് ഗുര്‍ണയാണ് ഫെസ്റ്റിവൽ 16-മത് പതിപ്പ് ഉദ്ഘാടനം ചെയ്തത്.

ഫെസ്റ്റിവലിനെ സംബന്ധിച്ച് ഇതൊരു രൂപാന്തര പ്രാപ്തിയുടെ ഘട്ടമായി കരുതാമെന്നു തോന്നുന്നു. ഹിന്ദുത്വ ശക്തികളും ചങ്ങാത്ത മുതലാളിത്തവും കൈകോര്‍ത്തു നീങ്ങുന്ന ഇന്ത്യയില്‍ ആ ആശയങ്ങള്‍ക്കെതിരെ ഉയരുന്ന ഒരു ചെറിയ ശബ്ദം പോലും പോസിറ്റീവാണ്. വരേണ്യമായ അന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ തന്നെ അവിടെ കയറിച്ചെന്ന് ആ അന്തരീക്ഷ നിര്‍മിതിയുടെ രാഷ്ട്രീയത്തെ തന്നെ വിമര്‍ശനാത്മകമായി പരിശോധിക്കുന്ന ചിന്തകള്‍ പങ്കുവയ്ക്കുന്നത് ഫലപ്രദമായ ചുവടുവയ്പാണ്. പുതിയ പുസ്തകങ്ങളുടെ ഉള്ളടക്കം അതു സംബന്ധിച്ചാവുമ്പോള്‍ ചര്‍ച്ചയും അതിനെ സ്പര്‍ശിക്കുക സ്വാഭാവികം. അത്തരം ചില സെഷനുകളാണ് ഇത്തവണത്തെ ഫെസ്റ്റിവലിനെ അടയാളപ്പെടുത്തുക എന്നു പറയുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു. ഭാവിയില്‍ സാഹിത്യോത്സവങ്ങള്‍ അതു വഴിയേ സഞ്ചരിക്കേണ്ടി വരും. അത്തരം ചില സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് പ്രസക്തമാവും.
ശശി തരൂരിനോടുള്ള ചോദ്യങ്ങൾ
B R Ambedkar : Life and Times എന്ന ആദ്യദിവസത്തെ സെഷനില്‍ ശശി തരൂര്‍ എഴുതിയ അംബേദ്കര്‍ പുസ്തകം Ambedkar - A life (Publisher : Aleph Book Company) പ്രധാനമായും ചര്‍ച്ചക്കെടുത്തു. പ്രജ്യ തിവാരി മോഡറേറ്റ് ചെയ്ത പ്രസ്തുത സെഷനില്‍ യുവഗവേഷകനും ദലിത് സൈദ്ധാന്തികനുമായ സുമീത് സമോസ് തരൂരിനൊപ്പം വിഷയം ചര്‍ച്ച ചെയ്യാനുണ്ടായിരുന്നു. സ്വാഭാവികമായും സുമീത് എഴുതിയ Affairs of Caste : A Young Diary (Publisher: Panther's Paw) എന്ന പുസ്തകവും വിഷയത്തിലെ സമാനതയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അഥവാ ചര്‍ച്ച ചെയ്യേണ്ടിവന്നു. ശശി തരൂരിന്റെ പുസ്തകത്തിലെ ആശയങ്ങളെ മാത്രമല്ല, പ്രവര്‍ത്തനങ്ങളിലെ സവര്‍ണ ചായ്‌വുകളേയും സുമിത് നേരിട്ട് വിമര്‍ശിക്കുകയും തുറന്നുകാട്ടുകയും ചെയ്തു. സദസില്‍ നിന്ന് വലിയ കരഘോഷം അതിനു ലഭിച്ചത് തെല്ല് ആശ്ചര്യത്തോടെയും സന്തോഷത്തോടെയുമാണ് കണ്ടുനിന്നത്. ഇന്ത്യയിലെ വിവിധ സര്‍വ്വകലാശാല കാമ്പസുകളില്‍ നിന്നും കലാലയങ്ങളില്‍ നിന്നും വന്ന വിദ്യാര്‍ഥികള്‍ ഏറെയുണ്ടായിരുന്നു കേള്‍വിക്കാരില്‍. ഇന്ത്യന്‍ കലാലയ യുവത്വം മാറ്റത്തിന് തയ്യാറെടുക്കുകയാണ് എന്നു തന്നെയാണ് ഇതു പറയുന്നത്. വരേണ്യര്‍ നെറ്റി ചുളിക്കുന്നത് വകവെക്കാതെ വ്യവസ്ഥാ വിമര്‍ശം നടത്താന്‍ ഇത്തരം വേദികള്‍ ബഹിഷ്‌കരിക്കകയല്ല, പരമാവധി പങ്കെടുത്തു ഇടപെടല്‍ നടത്തുക തന്നെയാണ് വേണ്ടതെന്നവര്‍ തിരിച്ചറിയുന്നുണ്ട്. സവര്‍ണര്‍ പൂജയും മറ്റ് ആചാരങ്ങളും നിര്‍വഹിക്കുന്ന പ്രവൃത്തികള്‍ സാംസ്‌കാരിക ചിഹ്നങ്ങളും ഗോത്ര ജനവിഭാഗങ്ങള്‍ ഗോത്രാചാരങ്ങള്‍ ചെയ്യുന്നത് അന്ധവിശ്വാസവും ആവുന്നതെങ്ങനെ എന്ന് സുമിത് ശശി തരൂരിനോട് നേരിട്ടു ചോദിച്ചു.

ദലിത് പരിപ്രേക്ഷ്യത്തില്‍ എഴുതപ്പെട്ട സുമിത് സമോസയുടെ പുസ്തകം പ്രത്യേകമായി ചര്‍ച്ചക്കെടുത്ത ഒരു സെഷന്‍ വേറെയുമുണ്ടായി. Caste Matters ( Publisher: Penguin Books -India Viking) എന്ന ശ്രദ്ധേയമായ പുസ്തകത്തിന്റെ രചയിതാവും ഗവേഷകനുമായ സൂരജ് യെംഗ്‌ഡേയാണ് പ്രസ്തുത സെഷന്‍ മോഡറേറ്റ് ചെയ്തത്. പ്രസ്തുത സെഷനും ദലിത് ആഖ്യാനത്താല്‍ സജീവമായി മാറി. ഇതു കൂടാതെ സൂരജ് യെംഗ്‌ഡേയുടെ ഈ പുസ്തകത്തെ അധികരിച്ച് മറ്റൊരു സെഷനും ഉണ്ടായി. ഇതെല്ലാം ചേര്‍ന്ന് ഇന്ത്യന്‍ ധൈഷണിക മണ്ഡലത്തില്‍ കൂടുതല്‍ ദൃശ്യത കൈവന്നു കൊണ്ടിരിക്കുന്ന ദലിത് ചിന്തയുടെ പ്രതിനിധാനം ഫെസ്റ്റിവലില്‍ ഉണ്ടായി. ഇത് പ്രധാനമാണ് എന്ന് കാണേണ്ടതുണ്ട്.
അടിത്തട്ടുമനുഷ്യരുടെ പോരാട്ടചരിത്രവുമായി സായ്നാഥ്
The Last Heroes എന്ന പി. സായ്‌നാഥിന്റെ സെഷനായിരുന്നു മര്‍ദ്ദിത ജനതയുടെ ശബ്ദം മുഴങ്ങിക്കേട്ട മറ്റൊരവസരം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ജനകീയ ചരിത്രത്തിലേക്ക് വാതില്‍ തുറക്കുന്ന The Last Heroes: Foot Soldiers of Indian Freedom ( Publisher: Penguin Books -India Viking) എന്ന തന്റെ പുതിയ പുസ്തകത്തെ പരിചയപ്പെടുത്തിയ അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ അറിയപ്പെടാത്ത ഏടുകള്‍ എടുത്തുകാട്ടി. പ്രസ്തുത സെഷനില്‍ കവിത ശ്രീവാസ്തവ് മോഡറേറ്ററായി. അടിത്തട്ടു ജനവിഭാഗത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പാര്‍ശ്വവത്കൃത മനുഷ്യര്‍ നടത്തിയ വീറുറ്റ പോരാട്ടങ്ങളും അവര്‍ സഹിച്ച ത്യാഗനിര്‍ഭരമായ ജീവിതവും അദ്ദേഹം വീഡിയോ പ്രദര്‍ശിപ്പിച്ചു കൊണ്ട് അവതരിപ്പിച്ചു. പുസ്തക രചനയുടെ ഭാഗമായി ഡോക്യുമെൻറ് ചെയ്തതായിരുന്നു ആ വീഡിയോകള്‍. കമ്യൂണിസ്റ്റ് ആയ മല്ലു സ്വരാജ്യം മുതലായ ധീര സ്വാതന്ത്ര്യ സമരസേനാനികളുടെ അനുഭവ വിവരണമായിരുന്നു ആ വീഡിയോകളില്‍ ഉണ്ടായിരുന്നത്. ആര്‍.എസ്.എസിനേയും സവര്‍ക്കറേയും വസ്തുനിഷ്ഠമായി, അതിനിശിതമായി അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വാദങ്ങള്‍ക്കെതിരെ ചില ‘സംഘി’ അനുയായികള്‍ ചോദ്യങ്ങളുമായി വന്നെങ്കിലും ഈ പോരാളികളുടെ ജീവിതങ്ങളാണ് അതിന് മറുപടി എന്ന് അദ്ദേഹം പറഞ്ഞപ്പോഴും സദസ്സ് കയ്യടിയോടെ അതിനെ സ്വീകരിച്ചു.

ഫെമിനിസ്റ്റ് ചർച്ചകൾ, പരിമിതികൾ
ഫെമിനിസ്റ്റ് ആഖ്യാനങ്ങളുള്ള പുസ്തങ്ങളുടെ ചര്‍ച്ചകളില്‍ മുതിര്‍ന്ന സ്ത്രീകളുടേയും വിദ്യാര്‍ത്ഥിനികളുടേയും നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. The Right to Sex എന്ന തന്റെ പുസ്തകവുമായി ബന്ധപ്പെട്ട് നടത്തിയ സംഭാഷണത്തില്‍ ഓക്‌സ്‌ഫൊഡില്‍ പ്രഫസറായ അമിയ ശ്രീനിവാസന്‍ സെക്‌സിന്റേയും ലൈംഗികാകര്‍ഷണത്തിന്റേയും രാഷ്ട്രീയം ശക്തമായി അവതരിപ്പിച്ചു. മൂന്നാം ദിവസം ചാര്‍ബാഗ് വേദിയിലുണ്ടായിരുന്ന Women and Work , അവസാന ദിവസത്തെ Lies Our Mothers Told Us : The Indian Woman's Burden, ആദ്യദിവസത്തെ The Feminine Gaze തുടങ്ങിയ സെഷനുകള്‍ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളുടെ അവതരണങ്ങള്‍ ഒരുക്കി. സദസ്സിന്റെ സജീവമായ ഇടപെടലുകളില്‍ സെഷനുകള്‍ സജീവമായി. എന്നാല്‍ വരേണ്യ/സവര്‍ണ ഫെമിനിസ്റ്റ് ആശയങ്ങളുടെ ആധിപത്യം ഇത്തരം വ്യവഹാരങ്ങളില്‍ സ്വാഭാവികമായും കടന്നു വരുന്നുണ്ടെന്നത് ഒരു പരിമിതിയായി ഉണ്ട്. ആധുനിക കാഴ്ചപ്പാടോടെ സംവിധാനം ചെയ്യപ്പെടുന്ന സെഷനുകളില്‍ എല്ലാ ധാരകള്‍ക്കും പ്രാതിനിധ്യം ലഭിക്കേണ്ടതുണ്ട്.
കവിതാ വായന
കവിതാ വായനയ്ക്കും ചര്‍ച്ചകള്‍ക്കുമായി നീക്കി വെക്കപ്പെട്ടിട്ടുള്ള Poetry Hour എന്ന പേരിലുള്ള സെഷന്‍ എല്ലാ ദിവസങ്ങളിലും ഉണ്ടായിരുന്നു. ഇവ ഫെസ്റ്റിവല്‍ വൈകുന്നേരങ്ങളെ കവിത വായനകള്‍ കൊണ്ട് മുഖരിതമാക്കി. മൂന്നാം ലോക കവികള്‍ക്ക് നല്ല പ്രാതിനിധ്യം ലഭിക്കുന്നുണ്ട് പ്രസ്തുത സെഷനില്‍. മലയാളത്തില്‍ നിന്ന് സച്ചിദാനന്ദന്‍ ഉണ്ടായിരുന്നു. അദ്ദേഹം വായനയ്ക്കായി തെരഞ്ഞെടുത്തത്, തികഞ്ഞ രാഷ്ടീയ കവിതകള്‍ തന്നെ ആയിരുന്നു. രന്‍ജിത് ഹോസ്‌കൊടെ, മീന കന്ദസ്വാമി, ജെറി പിന്റോ, മൗറീഷ്യന്‍ കവി അനന്‍ദ ദേവി, എസ്റ്റോണിയന്‍ കവി ഡോറിസ് കരേവ, അഭയ് കെ, സിദ്ധാര്‍ത്ഥ് ദാസ്ഗുപ്ത തുടങ്ങി നിരവധി കവികള്‍ കവിതകള്‍ അവതരിപ്പിച്ചു. അവരുടെ പ്രാതിനിധ്യം ഫെസ്റ്റിവലിനെ വൈവിധ്യം നിറഞ്ഞതാക്കി.

വിവിധ പ്രസാധകരുടെ സാന്നിധ്യം
സ്വകാര്യ പ്രസാധകര്‍ നടത്തുന്ന ലിറ്റററി ഫെസ്റ്റിവലുകളില്‍ ആ പ്രസാധകരുടെ പുസ്തകങ്ങളാണ് മുഖ്യമായും പരിചയപ്പെടുത്താറുള്ളത്. ആ പുസ്തകങ്ങളുടെ ഉള്ളടക്കത്തെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളാണ് നടക്കാറുള്ളതും. എന്നാല്‍ ജയ്പുർ ലിറ്റററി ഫെസ്റ്റിവലിലാകട്ടെ വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍, പലപ്പോഴും ഒരേ വിഷയത്താല്‍ രചിക്കപ്പെട്ട വിവിധ പ്രസാധകരുടെ പുസ്തകങ്ങളെ ആസ്പദമാക്കി ചര്‍ച്ചകള്‍ ഉണ്ടാവുന്നു. ഇത് ആശയബഹുലതയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു. മാത്രമല്ല, വിവിധ പ്രസാധകരുടെ പുസ്തകങ്ങളെക്കുറിച്ച് വായനക്കാര്‍ക്ക് അറിവു ലഭിക്കാനുള്ള സാധ്യത തുറക്കുന്നു. സംവാദസാധ്യതയിലേക്ക് തുറവി നല്‍കുന്ന ഏതൊരു സംരംഭവും ഇടവും കൂടുതല്‍ വിലമതിക്കപ്പെടേണ്ടതാണ്. പ്രസാധനത്തേയും വായനയേയും പുസ്തകരൂപങ്ങളേയും സംബന്ധിച്ച ഇരുപതോളം സെഷനുകള്‍ ഇത്തവണത്തെ ഫെസ്റ്റിവലില്‍ ഉണ്ടായിരുന്നു. പല സെഷനുകളും അവതരിപ്പിക്കുന്നത് മാധ്യമമേഖലയിലേയും പ്രസാധനരംഗത്തേയും സ്ഥാപനങ്ങളാണ്.
ഇതോടൊപ്പം ചേര്‍ത്തുവയ്ക്കാവുന്ന ഒന്നാണ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ജയ്പുർ ബുക്ക്മാര്‍ക്ക് (JBM). ലോകത്തും ഇന്ത്യയിലും അതിവേഗം വളരുന്ന പ്രസാധന വ്യവസായത്തിന്റെ വൈപുല്യം അതില്‍ പ്രതിഫലിക്കുന്നു. ലോകത്തെങ്ങുമുള്ള വിവിധ പ്രസാധകരുടെ മികച്ച പുസ്തകങ്ങള്‍ ലഭ്യമാവുന്നൊരിടം ആയി കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍ക്കിടെ ഇതു മാറിയിട്ടുണ്ട്. പ്രസാധകര്‍, എഴുത്തുകാര്‍, വിവര്‍ത്തകര്‍, പുസ്തക വില്‍പ്പനക്കാര്‍ തുടങ്ങിയവര്‍ക്കു ആശയവിനിമയം നടത്താനുള്ള വേദിയായും ഇതു മാറുന്നുണ്ട്. പ്രദേശിക ഭാഷകളിലെ പുസ്തകങ്ങള്‍ക്കും സൃഷ്ടികള്‍ക്കും വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന പരിമിതി ജയ്പൂര്‍ ഫെസ്റ്റിവലിനുണ്ട്. പ്രാദേശിക ഭാഷകളിലെ കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ മാത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്. അതുപോലെ ഹിന്ദിയുടെ ഒരു പ്രാമുഖ്യം ഉണ്ട്. എല്ലാ ഭാഷകളേയും സാഹിത്യത്തേയും ഉള്‍ക്കൊണ്ട് വികസിക്കുകയും വിപുലമാവുകയും ചെയ്യേണ്ടതാണ് ഈ സാഹിത്യോത്സവം.

ലോകത്തെല്ലായിടത്തും ലിറ്റററി ഫെസ്റ്റിവലുകള്‍ പുസ്തകവില്പനയുടെ പ്രമോഷന്‍ ലക്ഷ്യം വച്ചു തന്നെയാണ് സംഘടിപ്പിക്കപ്പെടുന്നത്. 2006 ല്‍ തുടങ്ങിയ ജയ്പുർ ഫെസ്റ്റിവലും വിഭിന്നമല്ല. എന്നാല്‍ വിവിധ പ്രസാധകരുടെ പുസ്തകങ്ങളിലെ വൈവിധ്യം നിറഞ്ഞ ഉള്ളടക്കവുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ സംഘടിപ്പിക്കപ്പെടുക വഴി അവിടെ ജനപക്ഷ ഇടപെടലുകള്‍ക്ക് അവസരങ്ങള്‍ സംജാതമാവുന്നു. സ്വകാര്യ സംരംഭകര്‍ നടത്തുന്ന ലിറ്റററി ഫെസ്റ്റിവലുകളേക്കാള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരിട്ടോ സന്നദ്ധസംഘടനകളുടെ ആഭിമുഖ്യത്തിലോ അവയുമായി സഹകരിച്ചോ നടത്തുന്ന ഫെസ്റ്റിവലുകള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ട്. അക്കാര്യം ഉറപ്പിക്കുന്നതു തന്നെയായിരുന്നു ഈ വര്‍ഷത്തെ ജയ്പൂര്‍ ലിറ്റററി ഫെസ്റ്റിവല്‍. ചര്‍ച്ചകളെ ഗൗരവത്തിലെടുക്കുന്ന സ്വഭാവം കാണാനെത്തിയവരിലും ഉണ്ടായിരുന്നു.
ദിഗ്ഗി പാലസ് ഹെറിറ്റേജ് ഹോട്ടലില്‍ നടന്നുകൊണ്ടിരുന്ന ഫെസ്റ്റിവല്‍ ഇത്തവണ ക്ലര്‍ക്‌സ് അമിര്‍ ഹോട്ടലിലാണ് നടന്നത്. ജയ്പുർ ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിന്റെ ഭാഗമായി 2006 ല്‍ തുടങ്ങിയ ഈ സാഹിത്യോത്സവം രണ്ടു വര്‍ഷം കഴിയുമ്പോഴേക്കും സാഹിത്യവുമായി ബന്ധപ്പെട്ട പ്രത്യേക ഉത്സവം എന്ന നിലയില്‍ അസ്തിത്വം നേടുകയാണ് ഉണ്ടായത്. പതിനെട്ട് പ്രഭാഷകരും നൂറോളം പ്രേക്ഷകരും മാത്രമേ ആദ്യ ഫെസ്റ്റിവലിന് ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫെസ്റ്റിവലുകള്‍ ഒട്ടേറെ വന്നു. ഇപ്പോള്‍ നൂറില്‍പ്പരം ലിറ്റററി ഫെസ്റ്റിവലുകള്‍ ഇന്ത്യയില്‍ നടക്കുന്നതായാണ് കണക്ക്. പതിനായിരക്കണക്കിന് സാഹിത്യപ്രേമികളും പുസ്തകപ്രേമികളും അവയില്‍ പങ്കെടുക്കുന്നു. പുസ്തകങ്ങള്‍ ഒരു വിപണനചരക്ക് എന്ന സ്റ്റാറ്റസില്‍ നിന്ന് വിമുക്തമല്ലെങ്കിലും ഒരു സാംസ്‌കാരികോല്‍പ്പന്നമെന്ന പദവി കൂടി കൈവരുന്നുണ്ടതിന്. എഴുത്തുകാരിയും പ്രസാധകയും പത്രാധിപയുമായ നമിത ഗോഖലെയും കലാചരിത്രകാരനും ക്യൂറേറ്ററും നിരൂപകനുമായ വില്യം ഡാര്‍റിമ്പിളും ഡയറക്ടര്‍മാരായ ജയ്പുർ ലിറ്റററി ഫെസ്റ്റിവല്‍ ജയ്പുർ വിരാസത് ഫൗണ്ടേഷന്‍ (JVF) എന്ന ട്രസ്റ്റിന്റെ കാര്‍മികത്വത്തില്‍ ടീംവര്‍ക്ക് ആര്‍ട്‌സ് ആണ് പ്രൊഡ്യൂസ് ചെയ്യുന്നത്. സഞ്ജയ് റോയ് ആണ് കലാപ്രേമികളുടെ കൂട്ടായ്മയായ ടീംവര്‍ക്ക് ആര്‍ട്‌സിന്റെ അമരക്കാരന്‍. ഇത്തവണ ഫെസ്റ്റിവലിന് പേയ്‌മെന്റ് രജിസ്‌ട്രേഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സാഹിത്യോത്സവങ്ങള്‍ കേവലം പുസ്തക വാണിഭോത്സവങ്ങളായി മാറിപ്പോകാതിരിക്കാനുള്ള ജാഗ്രത ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാവേണ്ടതുണ്ട്. ഇന്ത്യയുടേയും ലോകത്തിന്റേയും സാംസ്‌കാരിക സാഹിത്യ വൈവിധ്യങ്ങളെ അടയാളപ്പെടുത്തുന്ന ഉള്ളടക്കങ്ങള്‍ കൂടുതലായി വേണം. ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍ സാംസ്‌കാരിക രംഗത്ത് അധീശത്വം സ്ഥാപിക്കുന്നതിനായി ഭരണകൂട സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സമകാലിക ഇന്ത്യയിലെ സാഹിത്യോത്സവങ്ങളില്‍ പ്രതിരോധത്തിന്റെ ശബ്ദം ഉയരേണ്ടതുണ്ട്. ജനാധിപത്യ ഇന്ത്യയ്ക്കു വേണ്ടിയുള്ള ജനങ്ങളുടെ പോരാട്ടങ്ങള്‍ക്ക് ഇന്ധനമായി തീരണം സര്‍ക്കാരിന് പങ്കാളിത്തമുള്ള, ജനങ്ങളുടെ നികുതിപ്പണം ചെലവാക്കിയുള്ള ഏത് ഉത്സവങ്ങളും. അതിനു വേണ്ടത് സാര്‍ത്ഥകമായ ഇടപെടലുകളാണ്. എല്ലാ സമ്പത്തിന്റേയും സൗന്ദര്യത്തിന്റേയും സ്രഷ്ടാക്കള്‍ ജനങ്ങളാണെന്നിരിക്കേ ഉത്സവങ്ങളെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തിലുള്ള ജനകീയോത്സവങ്ങള്‍ ആക്കി മാറ്റേണ്ടതുണ്ട്. വിജ്ഞാനവിരോധത്തിന്റെ നാനാതരം ന്യൂനീകരണങ്ങളേയും സെക്ടേറിയന്‍ പ്രവണതകളേയും കുടഞ്ഞെറിഞ്ഞു കൊണ്ടേ മതേതരവും ജനാധിപത്യപരവും തുറന്നതുമായ സംവാദവേദികള്‍ സൃഷ്ടിക്കാനാവൂ. കച്ചവടമാത്ര താത്പര്യങ്ങള്‍ മാത്രമാവുന്നതിനെ എതിര്‍ക്കുന്നതോടൊപ്പം വ്യാപാരത്തിന്റെ ചരിത്രപരമായ പങ്കിനെ അംഗീകരിക്കുകയും വേണം.
കെ.കെ. ബാബുരാജ്
Mar 22, 2023
5 Minutes Read
വി.അബ്ദുള്‍ ലത്തീഫ്
Mar 19, 2023
6 Minutes Read
ഡോ. രാജേഷ് കോമത്ത്
Mar 06, 2023
5 Minutes Read
വിജൂ കൃഷ്ണൻ
Feb 28, 2023
8 minutes read
മുഹമ്മദ് അബ്ഷീര്‍ എ.ഇ.
Feb 26, 2023
3 Minute Read