‘സിസേറിയൻ കഴിഞ്ഞപ്പോൾപോലും തോന്നാത്ത വേദനയായിരുന്നു അത്?'; ഹാനി ബാബുവിന്റെ ഭാര്യ ജെനി റെവേന തുറന്നെഴുതുന്നു

ഭീമ കൊറേഗാവ് കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിയുന്ന മലയാളിയും ഡൽഹി സർവകലാശാല അധ്യാപകനുമായ ഹാനി ബാബുവിന്റെ ഭാര്യ ജെനി റൊവേന എഴുതുന്ന ഞെട്ടിപ്പിക്കുന്ന അനുഭവക്കുറിപ്പ്​

Truecopy Webzine

‘‘ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തതിന്റെ പിറ്റേന്ന്, സിസേറിയൻ കഴിഞ്ഞ സമയത്തു പോലും തോന്നാത്ത അത്രയും വലിയ ഒരു വേദനയാണ് അനുഭവിക്കേണ്ടി വന്നത്. കാരണം, കൂടെയുള്ള ഒരാളെ, തീർത്തും അന്യായമായി, നമുക്ക് കാണാൻ പോലും കഴിയാത്ത കുറേ നിയമങ്ങളുടെ പേരിൽ നമുക്കിടയിൽ നിന്ന് അപ്രത്യക്ഷമാക്കുക എന്നത് കടുത്ത വേദനയും ദേഷ്യവുമെല്ലാം ഉണ്ടാക്കുന്ന അവസ്ഥയാണ്''- എഴുതുന്നത് ഡൽഹി സർവകലാശാല അധ്യാപിക ജെനി റൊവേന. ഭീമ കൊറേഗാവ് കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിയുന്ന മലയാളിയും ഡൽഹി സർവകലാശാല അധ്യാപകനുമാണ് ഹാനി ബാബു.

ഇന്ത്യൻ ജയിലുകളിൽ യു.എ.പി.എ തടവുകാരടക്കമുള്ളവർ അഭിമുഖീകരിക്കുന്ന കൊടും പീഡനങ്ങളെക്കുറിച്ചും അവർക്കെതിരെ ചുമത്തിയ കള്ളക്കേസുകളെക്കുറിച്ചും, ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിന്റെ പാശ്ചാലത്തലത്തിൽ, ട്രൂ കോപ്പി വെബ്‌സീനിൽ എഴുതുന്നു ജെനി റൊവേന.

‘‘മെനഞ്ഞുണ്ടാക്കിയ ഒരു കേസിന്റെ പേരിലാണ് സ്റ്റാൻ സ്വാമി കൊല്ലപ്പെട്ടത്. ഇതിന്റെ പേരിലാണ് ഒരു കൂട്ടം മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരും അധ്യാപകരും കവികളും കലാകാരന്മാരും മൂന്നു കൊല്ലമായി ജയിലിൽ കിടക്കുന്നത്. ഇതിന്റെ പേരിൽ തന്നെയാണ് ഫാദർ സ്റ്റാൻ സ്വാമിക്കും മരിക്കേണ്ടി വന്നത്. എന്റെ ഭർത്താവിന്റെ കമ്പ്യൂട്ടർ പരിശോധിച്ചാലും ഇതുതന്നെയായിരിക്കും ഫലം എന്നതിൽ യാതൊരു സംശയവുമില്ല. അതുകൊണ്ടായിരിക്കണം ബാബുവിന്റെ ക്ലോൺ വിട്ടു തരാതെ എൻ.ഐ.എ സംഗതികൾ വൈകിച്ചുകൊണ്ടേയിരിക്കുന്നത്''- വെബ്‌സീൻ പാക്കറ്റ് 33ൽ അവർ എഴുതുന്നു.

‘‘രണ്ടു യൂണിവേഴ്സിറ്റി അധ്യാപകരുടെ വീട്ടിൽ ഒരു ദിവസം പുലർച്ചയ്ക്ക് ഒരു പറ്റം പൊലീസുകാർ വന്ന് കോളിങ് ബെൽ അടിച്ചാൽ അവർ എങ്ങനെയാണ് അതിനോട് പ്രതികരിക്കുക? തീർച്ചയായും, ചെറുപ്പം മുതൽ പൊലീസ് എന്ന ആധുനിക വ്യവസ്ഥയെ ഭയക്കാനും ഒഴിവാക്കാനും പഠിച്ച എല്ലാ മനുഷ്യരെയും പോലെ തന്നെ. 2019 സപ്തംബർ പത്തിന് ഞങ്ങൾ വല്ലാതെ ഭയന്നു. ഇരുപതോളം പൊലീസുകാർ മുൻവശത്തെ ഹാൾ നിറഞ്ഞുനിന്നു, ഞങ്ങളുടെ ഫോണുകളും മകളുടെ സ്‌കൂൾ ബാഗു പോലും പിടിച്ചെടുത്തു. ഞങ്ങളുടെ തന്നെ യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തിരുന്ന ജി.എൻ. സായിബാബ എന്ന പ്രൊഫസറുടെ വീട് പൊലീസ് റെയ്ഡ് ചെയ്തതും, ദിവസം മുഴുവൻ ചോദ്യം ചെയ്തതും അവസാനം 90 ശതമാനം ഭിന്നശേഷിയുള്ള പ്രൊഫസറെ പിടിച്ച് നാഗ്പൂരിലെ ജയിലിൽ തള്ളിയതുമെല്ലാം കണ്ടുനിന്നവരിൽ ഞങ്ങളുമുണ്ടായിരുന്നതുകൊണ്ട് 15 വയസ്സുള്ള മകൾക്കു പോലും ഇതൊന്നും പുതിയ കാര്യമായിരുന്നില്ല. എന്നിട്ടും അവൾ പറഞ്ഞു; ‘മമ്മാ, ഇപ്പോൾ ഈ വീട് നമ്മുടെ തലയിൽ വീണാൽ മതിയായിരുന്നു ...'
പക്ഷെ വീടും അവളും ഞങ്ങളും പിടിച്ചുനിന്നു.''

‘‘ആറു മണിക്കൂറാണ് പൊലീസ് അന്ന് ഞങ്ങളെ റെയ്ഡ് ചെയ്തത്. ഒരു സെർച്ച് വാറണ്ടുപോലുമില്ലാതെ. കൂട്ടിയിട്ട കുപ്പായങ്ങൾക്കിടയിൽ തോക്കുകളോ, പൂട്ടിവെച്ച കാർഡ്ബോർഡ് പെട്ടികൾക്കിടയിൽ ബോംബുകളോ അല്ല അവർ തിരഞ്ഞത്. പകരം ഞങ്ങളുടെ ഷെൽഫുകളിലെ പുസ്തകങ്ങളുടെ പേരുകൾക്കിടയിൽ അവർ തങ്ങളുടെ ഹിന്ദു സവർണ രാഷ്ട്രത്തെ ഏതെങ്കിലും രീതിയിൽ ചോദ്യം ചെയ്തേക്കാവുന്ന വിപ്ലവങ്ങളുടെ സ്വപ്നങ്ങൾക്കുവേണ്ടിയാണ് തിരഞ്ഞത്.
കണ്ണിൽ ആർ.എസ്.എസിന്റെ ഓറഞ്ച് തീ കത്തിനിന്നിരുന്ന ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഭീമ കൊറേഗാവ് എലഗർ പരിഷദ് കേസിൽ നിങ്ങളൊരു സസ്പെക്റ്റ് ആണ് എന്നുമാത്രമാണ് അന്ന് ഞങ്ങളോട് പറഞ്ഞത്. അതിന്റെ പേരിൽ അന്നവർ എന്റെ ഭർത്താവ് ഹാനിബാബുവിന്റെ ലാപ്ടോപ്പ്, പെൻഡ്രൈവുകൾ എന്നിവ കണ്ടുകെട്ടി. വർഷങ്ങളുടെ ഗവേഷണം, സ്വകാര്യമായ ഇ-മെയിൽ അക്കൗണ്ടുകൾ, ക്ലൗഡ് അക്കൗണ്ടുകൾ എല്ലാം അവർ കവർന്നെടുത്തു.
ഓൺലൈനിൽ തന്നെ പി.ഡി.എഫ് ലഭ്യമായ, ആമസോണിൽ വാങ്ങാൻ കിട്ടുന്ന രണ്ടു പുസ്തകങ്ങളും കണ്ടുകെട്ടി. തനി കോമാളികളെ പോലെ, ഈ 'തൊണ്ടി മുതലുകൾ' അവർ സൂക്ഷമതയോടെ, സുതാര്യമായ പ്ലാസ്റ്റിക് കവറുകളിൽ നിക്ഷേപിച്ചു. എന്നിട്ട് അവർ തന്നെ പൂനെയിൽ നിന്ന് കൂടെ വന്ന ഒരു 'ദൃക്സാക്ഷി'യെക്കൊണ്ട് അതിൽ ഒപ്പുവെപ്പിക്കുകയും അതിന് നിയമസാധുതയുണ്ടാക്കിയെടുക്കുകയും ചെയ്തു.''

‘‘2020 ജൂലൈയിൽ എൻ.ഐ.എ ബാബുവിനെ അഞ്ചു ദിവസമാണ് മുംബൈയിൽ തന്നെ നിർത്തി ചോദ്യം ചെയ്തത്. അവർക്കു പറയാൻ ഒരു കാര്യം മാത്രം: നിങ്ങളുടെ കമ്പ്യൂട്ടറിൽ കുറെ ഡോക്യുമെന്റസ് ഉണ്ട്. അതിൽ നിങ്ങളെപ്പറ്റി മാവോയിസ്റ്റുകൾ എഴുതിയ കത്തുകളുണ്ട്. അതുപോലെ നിങ്ങൾ മാവോയിസ്റ്റുകൾക്കെഴുതിയ ഒരു കത്തുമുണ്ട്. മാവോയിസ്റ്റു പാർട്ടിക്ക് മാത്രം ലഭ്യമാകാൻ സാധ്യതയുള്ള ഡോക്യുമെന്റ്സും അതിലുണ്ട്.
എങ്ങനെയാണ് ഇത് കമ്പ്യൂട്ടറിൽ വന്നത് എന്ന് തനിക്കറിയില്ല എന്ന സത്യം ബാബു പറഞ്ഞപ്പോൾ, അവർ പറഞ്ഞത്, എന്നാൽ അത് വേറെ ആരെങ്കിലും ഇട്ടതായിരിക്കും, അവരുടെ പേര് പറഞ്ഞാൽ നിങ്ങളെ ഞങ്ങൾ വിട്ടയക്കാം എന്നാണ്. അതായത്, ബാബുവിന്റെ മൊഴിയിലൂടെ കേസിലുള്ള മറ്റുള്ളവരെയും, ചില ഡൽഹി വിദ്യാർത്ഥികളെയും കുടുക്കാനാണ് അവർ ശ്രമിച്ചത്. പലതരം സമർദ്ദമുണ്ടായിട്ടും തന്റെ കമ്പ്യൂട്ടർ താൻ ആർക്കും കൊടുക്കാറില്ല എന്നതിൽ ബാബു ഉറച്ചുനിന്നു. ബാബുവിനെക്കൊണ്ട് ഒന്നും പറയിക്കാൻ കഴിയില്ല എന്ന് മനസിലാക്കി, അഞ്ചാമത്തെ ദിവസം ബാബുവിനെ അറസ്റ്റ് ചെയ്തു. ഇതുതന്നെയാണ് ഈ കേസിലെ ഓരോ ആളോടും ഇവർ ചെയ്തത്.''

‘‘ഫാദർ സ്റ്റാൻ സ്വാമി അറസ്റ്റിലാകുന്നതിനു മുന്നേ റെക്കോർഡ് ചെയ്ത ഒരു വിഡിയോയിൽ പറയുന്നതും ഇതേ കഥയാണ്. എൻ.ഐ.എ വരുന്നു, തന്റെ ലാപ്ടോപ്പിൽ ഡോക്യുമെന്റസ് ഉണ്ടെന്നുപറയുന്നു. അത് സ്റ്റാൻ സ്വാമി ഒരു മാവോയിസ്റ്റ് ആണ് എന്ന് തെളിയിക്കുന്നു എന്നുപറയുന്നു, ജാമ്യം ഏകദേശം അസാധ്യമായ യു.എ.പി.എ ചുമത്തുന്നു. ആരോഗ്യ നില തീർത്തും വഷളായിട്ടും യു.എ.പി.എയുടെ പേരു പറഞ്ഞ് ജയിലിൽ തന്നെ കിടത്തുന്നു. എന്നിട്ട്, അവസാനം മരിക്കുമെന്നാകുമ്പോൾ ഹോസ്പിറ്റലിൽ പോകാൻ സമ്മതം കൊടുക്കുന്നു. ഇതിന്റെയെല്ലാം അവസാനം ഇതെല്ലാം സഹിക്കേണ്ടിവരുന്ന ഒരു നല്ല മനുഷ്യൻ, ഇതൊന്നും താങ്ങാനാവാതെ ഹൃദയം തകർന്നു മരിക്കുന്നു.
ഇവിടെ ഓർമിക്കേണ്ട ഒരു വസ്തുതയിതാണ്. ഹാനി ബാബുവിനെ ജയിലിലടയ്ക്കുകയും സ്റ്റാൻ സ്വാമിയെ കൊന്നു കളയുകയും ചെയ്ത ഈ കേസിനാധാരമായ മാവോയിസ്റ്റ് ഡോക്യുമെന്റസ് തന്നെയാണ് പൊലീസ് ഈ കേസിലുള്ള മറ്റു പലരുടെയും കംപ്യൂട്ടറുകളിൽ നിന്നും കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഈ ഡോക്യുമെന്റസ് എല്ലാം ഇന്ന് കടുത്ത സംശയത്തിന്റെ നിഴലിലുമാണ്.''

‘‘ആദിവാസി സമൂഹങ്ങളുടെ വംശഹത്യക്കുവേണ്ടി കോൺഗ്രസ് സർക്കാർ ആവിഷ്‌കരിച്ച ഓപ്പറേഷൻ ഗ്രീൻ ഹണ്ടിനെ തന്റെ ആഗോള കാമ്പയിനിലൂടെ തടയാൻ ശ്രമിച്ച സായിബാബയുടെ കൂടെ ഉറച്ചുനിൽക്കുന്ന, യൂണിവേഴ്സിറ്റിക്കുള്ളിലെ ജാതിയെ കുറിച്ച് ഉറക്കെ സംസാരിക്കുന്ന, മുസ്ലിമായ ഒരു അധ്യാപകനെ തളച്ചിടുക എന്നത് ഇന്ത്യൻ ഭരണകൂടത്തിന് ഒരു ആവശ്യമായി തീർന്നിട്ടുണ്ടാകണം. അതുകൊണ്ടുതന്നെയാവണം ബാബു അറസ്റ്റ് ചെയ്യപ്പെട്ടത്.''

ഹാനി ബാബു

‘‘മണ്ഡൽ കമ്മീഷൻ അനുവദിച്ചു കൊടുത്ത സംവരണം ഉപയോഗിച്ച് മുസ്ലിം (മാപ്പിള) സമുദായത്തിൽ നിന്ന് ആദ്യമായി സെൻട്രൽ യൂണിവേഴ്സിറ്റിയിലേക്കു കടന്നുവന്ന ചുരുക്കം ചില അധ്യാപകരിൽ ഒരാളാണ് ഹാനി ബാബു.
സ്റ്റാൻ സ്വാമിയെ പോലെ ഹാനി ബാബു ചെയ്ത 'കുറ്റം', ഡൽഹി യൂണിവേഴ്സിറ്റിയിൽ ഒ.ബി.സി. സംവരണം നടപ്പിലാക്കാനും, അവിടുത്തെ ബ്രാഹ്‌മണിക്കൽ ഘടന തകർത്ത് കൂടുതൽ സമുദായങ്ങളെ ഉൾപ്പെടുത്താൻ തയാറാവുന്ന ഒരു വ്യവസ്ഥ സ്ഥാപിക്കാനുമുള്ള സമരങ്ങളുടെ ഭാഗമായി എന്നതാണ്. ബാബു ജോലിക്കു കയറിയ സമയത്ത് ഡൽഹി യൂണിവേഴ്സിറ്റിയിൽ മുപ്പതു ശതമാനം മാത്രമേ ഒ.ബി.സി സംവരണം നടപ്പിലാക്കിയിരുന്നുള്ളൂ. എന്നാൽ ഇന്നത് ഏകദേശം നൂറു ശതമാനമാണ്. മാത്രമല്ല, സംവരണ സീറ്റുകൾ നിറയ്ക്കാൻ യൂണിവേഴ്സിറ്റിയിൽ ഇന്ന് നിരവധി പുതിയ നിയമങ്ങളുമുണ്ട്. ഇതിന്റെയെല്ലാം പുറകിൽ, ഹാനി ബാബു സ്ഥാപിച്ച 'അക്കാദമിക് ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ്' എന്ന ഒ.ബി.സി അധ്യാപകരുടെ സംഘടനയക്ക് വലിയ പങ്കുണ്ട്.
ഇങ്ങനെ താൻ ജോലി ചെയ്യുന്ന യൂണിവേഴ്സിറ്റിയിലെ ജാതിവ്യവസ്ഥയെ അട്ടിമറിക്കാൻ ശ്രമിച്ച ഹാനി ബാബുവാണ് കഴിഞ്ഞ ഒരു കൊല്ലമായി മഹാരാഷ്ട്രയിലെ തലോജ സെൻട്രൽ ജയിലിൽ കിടക്കുന്നത്. ഇന്നുനടക്കുന്ന ഹിന്ദുരാഷ്ട്ര പദ്ധതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാകുന്നതിൽ തനിക്ക് അഭിമാനമേയുള്ളൂ എന്നാണ് ബാബു പറഞ്ഞുകൊണ്ടിരുന്നത്. ഫാദർ സ്റ്റാൻ സ്വാമിയും അറസ്റ്റ് ചെയ്യുന്നതിന് മുന്നേയുള്ള ഒരു വീഡിയോയിൽ പറയുന്നതും ഏതാണ്ട് ഇതൊക്കെയാണ്.''

‘‘ബാബുവിനെ കൊണ്ടുപോയ മഹാരാഷ്ട്രയിലെ തലോജ ജയിൽ, വിചാരണ തടവുകാരെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണ്. 50 പേരൊക്കെയാണ് 25 പേർക്കുള്ള ഒരു ഹാളിൽ കഴിയുന്നത്. ഇതിൽ ബഹുഭൂരിപക്ഷവും കീഴാളരാണ്. തങ്ങളുടെ ജാമ്യത്തിന്റെ പൈസ പോലും കൊടുക്കാൻ വകയില്ലാത്തവർ. അനാഥരായി റോഡരികിൽ ജീവിക്കുമ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട ചെറുപ്പക്കാർ, കെട്ടിച്ചമച്ച കേസുകളിൽ വർഷങ്ങളായി വിചാരണ തടവുകാരായി തുടരുന്ന മുസ്ലിം ചെറുപ്പക്കാർ. ഇങ്ങനെ കീഴാളരെക്കൊണ്ട് നിറഞ്ഞ, മീനും ഇറച്ചിയും ഇല്ലാത്ത, മഹാരാഷ്ട്ര ബ്രാഹ്‌മണരുടെ ക്രൂരമായ ഒരു ജയിലിലാണ് എന്റെ ഭർത്താവ് ഹാനി ബാബുവും തടവിലാക്കപ്പെട്ടിട്ടുള്ളത്.
കേരളത്തിൽ, സ്റ്റാൻ സ്വാമിയെ പോലെ തന്നെ, മരണം കാത്തുകിടക്കുന്ന, തീർത്തും രോഗിയായ ഇബ്രാഹിം എന്ന മറ്റൊരു രാഷ്ട്രീയ തടവുകാരനെക്കുറിച്ച്, സ്റ്റാൻ സ്വാമിക്കുവേണ്ടി സംസാരിക്കുന്നവർ പോലും ഒന്നും പറയുന്നില്ല. അതുപോലെ, എൻ.ആർ.സി- സി.എ.എ എന്നിവക്കെതിരായ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത വിദ്യാർത്ഥികൾ ഒരു വർഷത്തിലേറെ ജയിലിൽ കിടക്കുകയാണ്. നമ്മൾ ഇവർക്കുവേണ്ടി സംസാരിക്കുമ്പോൾ പോലും, ഇന്ത്യൻ രാഷ്ട്രത്തിന്റെ നിർമാണത്തിനടിസ്ഥാനമായ മുസ്ലിം അപരത്വത്തിന്റെ പ്രശ്നം വലിയ തോതിൽ ഉയർത്തിക്കൊണ്ടു വരാൻ നമുക്ക് കഴിയുന്നില്ല. ഇതിന് സവർണ ലിബറൽ പ്രസ്ഥാനങ്ങളുടെ പെറ്റീഷൻ രാഷ്ട്രീയത്തെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം, നിലനിൽക്കുന്ന എല്ലാ രാഷ്ട്രീയങ്ങളും ഇങ്ങനെയൊരു ലിബറൽ ഘടനയ്ക്കുള്ളിലാണുള്ളത്.''

‘‘രാഷ്ട്രീയ തടവുകാരുടെ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനൊപ്പം അവരെ തളച്ചിടുന്ന യു.എ.പി.എ പോലെയുള്ള നിയമങ്ങളെ കുറിച്ച് നമ്മൾ സംസാരിക്കാൻ തയ്യാറാണോ? രാഷ്ട്രീയ തടവുകാർ മുന്നോട്ടുവെക്കാൻ ശ്രമിക്കുന്ന ചോദ്യങ്ങളെ പിന്തുണയ്ക്കാനും അവയെ മുന്നോട്ടുകൊണ്ടുപോകാനും നമുക്ക് കഴിയുമോ? എല്ലാ തടവുകാരും ഒരു തരത്തിലുള്ള രാഷ്ട്രീയ തടവുകാരാണെന്നും, അതുകൊണ്ട് തടവറകൾ തന്നെ വേണ്ടെന്നും നമ്മൾ പറഞ്ഞുപോലും തുടങ്ങാത്തത് എന്തുകൊണ്ടാണ്?- ജെനി റൊവേന ചോദിക്കുന്നു.''

Comments