പ്രതിയെ വിവാഹം കഴിച്ചാല്‍
ഇല്ലാതാകുമോ
റേപ് എന്ന കുറ്റകൃത്യം
പ്രതിയെ വിവാഹം കഴിച്ചാല്‍ ഇല്ലാതാകുമോ റേപ് എന്ന കുറ്റകൃത്യം
ലൈംഗികാക്രമണക്കേസിലെ പ്രതിയോട്, ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിക്കുന്നു. ആക്രമിക്കപ്പെട്ട പെൺകുട്ടിയെ പ്രതി വിവാഹം കഴിക്കുന്നതിലൂടെ ഇല്ലാതാകുന്നതാണോ rape എന്ന കുറ്റകൃത്യം? വിവാഹത്തോടെ ന്യായീകരിക്കപ്പെടുന്ന ഒന്നാണോ rape? ഉന്നത നീതിപീഠത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന ഇത്തരം സമീപനങ്ങള്‍ ചില ഗുരുതര ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
2 Mar 2021, 12:34 PM
‘നിങ്ങള്‍ അവളെ വിവാഹം കഴിക്കാന്‍ തയ്യാറാണോ?'
പോക്സോ കേസില്‍ ആരോപണ വിധേയനായ സര്‍ക്കാര്‍ ജീവനക്കാരനുനേരെ പരമോന്നത നീതിപീഠത്തില്‍ നിന്നുയര്‍ന്ന ചോദ്യമാണിത്. കോടതിയില്‍ നടന്ന സംഭാഷണത്തിന്റെ തുടര്‍ച്ചയിലേക്ക് പോകുകയാണെങ്കില്‍:
അഭിഭാഷകന്‍: ‘കോടതി നിര്‍ദേശിക്കുന്നതുപോലെ ചെയ്യാം' (പ്രതി സര്‍ക്കാര്‍ ജീവനക്കാരനാണെന്നും അറസ്റ്റു ചെയ്യപ്പെട്ടാല്‍ ജോലിയില്‍നിന്ന് സസ്പെൻറ്ചെയ്യപ്പെട്ടേക്കാമെന്നും അതിനാല്‍ അറസ്റ്റു തടയണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.)
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ: ‘ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് എന്നതൊക്കെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വശീകരിച്ച് റേപ് ചെയ്യുമ്പോള്‍ ഓര്‍ക്കണമായിരുന്നു. വിവാഹം കഴിക്കാന്‍ ഞങ്ങള്‍ നിങ്ങളെ നിര്‍ബന്ധിക്കുകയല്ല, ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് തീരുമാനമെടുക്കാം. ഇല്ലെങ്കില്‍ നിങ്ങള്‍ പറയും വിവാഹം കഴിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കുകയാണെന്ന്. '
(ഹരജിക്കാരനോട് ചോദിച്ചശേഷം മറുപടി നല്‍കാമെന്ന് അഭിഭാഷകന്‍)
ശേഷം പ്രതി: ‘ആദ്യം അവരെ വിവാഹം കഴിക്കാന്‍ എനിക്കു താല്‍പര്യമുണ്ടായിരുന്നു. പക്ഷെ അവര്‍ സമ്മതിച്ചില്ല. ഇപ്പോള്‍ ഞാന്‍ വിവാഹിതനാണ്.' (ലൈവ് ലോ റിപ്പോര്‍ട്ടില്‍ നിന്ന്)
പ്രതിയ്ക്ക് സ്വാഭാവിക ജാമ്യത്തിന് അപേക്ഷിക്കാമെന്നു പറഞ്ഞാണ് കോടതി ഈ ഹരജി തീര്‍പ്പാക്കിയത്. ഒപ്പം നാലാഴ്ചവരെ പ്രതിയ്ക്ക് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്തു. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷന്‍ കമ്പനിയിലെ ടെക്നീഷ്യനായ മോഹിത് സുഭാഷ് ചവാനെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതിയുടെ ഭാഗത്തുനിന്ന്ഇത്തരമൊരു സമീപനമുണ്ടായത്.

പ്രായപൂര്‍ത്തിയാകാത്ത ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ, വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ലൈംഗികാക്രമണത്തിനിരയാക്കി, മുഖത്ത് ആസിഡ് ഒഴിക്കുമെന്നു ഭീഷണിപ്പെടുത്തി, തുടര്‍ന്നും നിരവധി തവണ ആക്രമിച്ചു. പരാതിപ്പെടാന്‍ പൊലീസില്‍ പോയ അമ്മയെ ഭീഷണിപ്പെടുത്തി രേഖകളില്‍ ഒപ്പിടീച്ച സര്‍ക്കാര്‍ ജീവനക്കാരനായ പ്രതി, വിവാഹം കഴിച്ചുകൊള്ളാം എന്ന് പെണ്‍കുട്ടിയോട് പറഞ്ഞു.
Also Read: പോക്സോകൊണ്ടും രക്ഷയില്ലാത്ത നമ്മുടെ കുഞ്ഞുങ്ങൾ
പ്രായപൂര്‍ത്തിയായശേഷമാണ് അവര്‍ പരാതി നല്‍കിയത്, തുടര്‍ന്ന് പോക്‌സോ കേസെടുക്കുകയും ചെയ്തു. സെഷന്‍സ് കോടതി പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചപ്പോള്‍ പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചു. ഹൈകോടതി അത് റദ്ദാക്കി. അതിനെതിരെയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.
കോടതികള്‍ സ്ത്രീവിരുദ്ധമാകുമ്പോള്‍
പൊലീസ് ഓഫീസര്‍, സായുധന സേന അംഗം, സര്‍ക്കാര്‍ ജീവനക്കാര്‍, ജയില്‍, റിമാന്‍ഡ് ഹോം, ആശുപത്രി, സ്‌കൂള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ അല്ലെങ്കില്‍ മേല്‍പറഞ്ഞ ഗൗരവം കൂടിയ വിഭാഗത്തില്‍പ്പെടുന്ന ഏതെങ്കിലും വ്യക്തികളോ നടത്തുന്ന Sexual Assautl നെ കുറച്ചുകൂടി ഗൗരവമായ കുറ്റകൃത്യമായി കാണുന്നതാണ് 2012ലെ ദ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രണ്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് എന്നിരിക്കെയാണ് ഇത്തരമൊരു കുറ്റകൃത്യത്തില്‍ അറസ്റ്റു വൈകിപ്പിക്കണമെന്ന ആവശ്യവുമായി വന്ന വ്യക്തിയോട് ചീഫ് ജസ്റ്റിസ് ഈ രീതിയില്‍ സംസാരിച്ചിരിക്കുന്നത്.
ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുകളിലെ നീതിപീഠത്തിന്റെ ഇടപെടലുകള്‍ സ്ത്രീവിരുദ്ധവുമാകുന്നത് ഇതാദ്യമായല്ല. ഈയടുത്തകാലത്തെ ഒരു ഉദാഹരണം പറയാം. വിവാഹവാഗ്ദാനം നല്‍കിയ റേപ്പ് ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ പഞ്ചാബ് സ്വദേശിയായ യുവാവിനെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറാണ് എന്ന ഉറപ്പ് ലഭിച്ചതോടെ സുപ്രീം കോടതി വെറുതെ വിടുകയാണുണ്ടായത്. ഫെബ്രുവരി 11ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തന്നെയായിരുന്നു ഈ തീരുമാനവുമെടുത്തത്. ‘ക്രിമിനല്‍ കേസില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയാണ് വിവാഹത്തിന് സമ്മതമറിയിച്ചതെന്ന് കണ്ടാല്‍ ഞങ്ങള്‍ നിങ്ങളെ ജയിലിലയക്കും, ഓര്‍ത്തോ' എന്നൊരു മുന്നറിയിപ്പും കൂടി നല്‍കി ചീഫ് ജസ്റ്റിസ് പ്രതിയെ വെറുതെ വിടുകയാണുണ്ടായത്.
2015 മദ്രാസ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് സമാന നടപടിയുണ്ടായിട്ടുണ്ട്. പോക്സോ കേസില്‍ പ്രതിയായ ആളെ സര്‍വൈവറുമായി ഒത്തുതീര്‍പ്പിലെത്താന്‍ ആവശ്യപ്പെട്ട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. 2015 ജൂണിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയെ ‘ആരുടെയും ഭാര്യയല്ല' , ‘അവിവാഹിതയായ അമ്മ' എന്നൊക്കെ സൂചിപ്പിക്കുന്നതായിരുന്നു ഈ ജാമ്യ ഉത്തരവ്. എന്നാല്‍ പെണ്‍കുട്ടി ഇതിന് തയ്യാറായില്ല. ‘അയാളോട് സംസാരിക്കാനോ വിവാഹം കഴിക്കാനോ ഞാന്‍ തയ്യാറല്ല.' എന്നാണ് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത്.
പ്രതികള്‍ക്കുവേണ്ടിയുള്ള വിവാഹ ഒത്തുതീര്‍പ്പുകള്‍
2015ല്‍ തന്നെ ഒറീസയില്‍ സമാനമായ മറ്റൊരു സംഭവമുണ്ടായി. ലൈംഗികാതിക്രമത്തിനിരയായ യുവതിയോട് ജയിലില്‍ കഴിയുന്ന പ്രതിയെ വിവാഹം കഴിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ജയില്‍ ജീവനക്കാരാട് വിവാഹത്തിന് ഏര്‍പ്പാടു ചെയ്യാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് 2014 മുതല്‍ ഈ കേസില്‍ ശിക്ഷിക്കപ്പെട്ട് ഭുവനേശ്വറിലെ ജയിലില്‍ കഴിയുന്ന പ്രതിയെ ജയില്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വിവാഹം കഴിപ്പിക്കുകയും തുടര്‍ന്ന് പ്രതിയ്ക്ക് ജാമ്യം അനുവദിക്കുകയുമാണുണ്ടായത്. ഇതോടെ പെണ്‍കുട്ടിയുടെ കുടുംബം പ്രതിയ്ക്കെതിരെയുള്ള പരാതി പിന്‍വലിക്കുകയും ചെയ്തു.
15 വയസുള്ള ലൈംഗികാക്രമണത്തിന് ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാൻ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ളതായിരുന്നു 2014 സെപ്റ്റംബറില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. അറസ്റ്റ് ചെയ്യപ്പെട്ട് ഏഴുദിവസത്തിനുള്ളിലായിരുന്നു ഇത്. വിവാഹം നടന്നശേഷം കോടതി പ്രതിയ്ക്ക് സ്ഥിരം ജാമ്യം അനുവദിക്കുകയും ചെയ്തു.
ഇരയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് പ്രതി സമ്മതിച്ചതോടെ കോടതി മുന്‍നിലപാട് മാറ്റിയ സംഭവവും ഇന്ത്യന്‍ നീതിപീഠത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. 2005 മേയില്‍ ഡല്‍ഹിയിലെ കര്‍കര്‍ദൂമ കോടതിയിലായിരുന്നു സംഭവം. പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി, പിറ്റേദിവസം വിധി പ്രസ്താവിക്കാനൊരുങ്ങുന്നതിനു തൊട്ടുമുമ്പായി താന്‍ ഇരയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് പ്രതി അറിയിച്ചതോടെ നിലപാടുമാറ്റുകയായിരുന്നു. ഇതോടെ ഈ ‘ഓഫറില്‍' ഇരയുടെ കുടുംബം നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ പെണ്‍കുട്ടി അത് നിഷേധിച്ചു.

ഇതുപോലുള്ള കോടതി വിധികള്‍ റേപ്പ് കേസുകളില്‍ ശിക്ഷിക്കപ്പെടുന്നതില്‍ നിന്ന് ഒഴിവാകാന്‍ വലിയ തോതില്‍ ഉപയോഗിക്കപ്പെടുന്നുമുണ്ട്. കേരളത്തില്‍ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റേപ്പ് ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട പുരോഹിതന്‍ റോബിന്‍ വടക്കുംചേരി താന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും അതിനായി ശിക്ഷാ ഇളവ് നല്‍കണമെന്നും അറിയിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2020 ജൂലൈയിലായിരുന്നു സംഭവം. വിവാഹത്തെ എതിര്‍ക്കുന്നില്ലെന്നും ഇയാളുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്നുമായിരുന്നു കേസില്‍ പ്രോസിക്യൂഷന്‍ നിലപാട്.
വിവാഹമാണോ ലൈംഗികാക്രമണത്തിന്റെ പരിഹാരം?
കോടതിയുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഇത്തരം സമീപനങ്ങള്‍ ചില ഗുരുതര ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ആക്രമിക്കപ്പെട്ട വ്യക്തിയെ പ്രതി വിവാഹം കഴിക്കുന്നതിലൂടെ ഇല്ലാതാകുന്നതാണോ റേപ്പ് എന്ന കുറ്റകൃത്യം? വിവാഹത്തോടെ ന്യായീകരിക്കപ്പെടുന്ന ഒന്നാണോ റേപ്പ്? ഇരയെ വിവാഹം ചെയ്താല്‍ റേപ്പിസ്റ്റ് റേപ്പിസ്റ്റല്ലാതാകുമോ? വിവാഹം കഴിക്കാന്‍ തയ്യാറാണെന്നു പറയുന്നതിലൂടെ പ്രതി കുറ്റകൃത്യത്തില്‍ നിന്ന് രക്ഷപ്പെടുമെങ്കില്‍ ആക്രമിക്കപ്പെട്ടവളെ സംബന്ധിച്ച് എന്താണ് നീതി?
ലൈംഗികാതിക്രമ കേസില്‍ എല്ലാതരം സ്റ്റിഗ്മയും നേരിടാന്‍ തയ്യാറായി, നീതി പ്രതീക്ഷിച്ച് കോടതിയെ സമീപിക്കുന്ന പെണ്‍കുട്ടികളെ സംബന്ധിച്ച് മറ്റൊരുതരം പീഡനമാണിത്. കോടതിയുടെയും കുടുംബത്തിന്റെയും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ജീവിതകാലം മുഴുവന്‍ റേപ്പിസ്റ്റിനൊപ്പം ജീവിക്കേണ്ടിവരുന്നവരുമുണ്ട്. ലൈംഗികതയുമായും ഇത്തരം അതിക്രമങ്ങളുമായും ബന്ധപ്പെട്ട് പാര്‍ട്രിയാര്‍ക്കിയിലധിഷ്ഠിതമായ ഇന്ത്യന്‍ പൊതുബോധം വെച്ചുപുലര്‍ത്തുന്ന ധാരണകളുടെ പ്രതിഫലനമാണ് ഇത്തരം കോടതിവിധികളില്‍ കാണാനാവുക.
സ്ത്രീ ലൈംഗികതയെ അങ്ങേയറ്റം നിയന്ത്രിക്കേണ്ട ഒന്നായും, കുടുംബത്തിന്റെ മാനാഭിമാനങ്ങളെ നിര്‍ണയിക്കുന്ന ഒന്നായുമാണ് സമൂഹം കാണുന്നത്. വിവാഹത്തിനുമുമ്പ് ലൈംഗികബന്ധം പാടില്ലെന്ന് പാര്‍ട്രിയാര്‍ക്കി സ്ത്രീകളെ വിലക്കുന്നു. ഏതെങ്കിലും തരത്തില്‍ അവര്‍ ആക്രമിക്കപ്പെട്ടാല്‍ അക്രമിയെ വിവാഹം ചെയ്യുന്നതിലൂടെ കുടുംബത്തിന്റെ നഷ്ടപ്പെട്ട അഭിമാനം തിരികെ ലഭിക്കുമെന്നും അവര്‍ തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു. പലപ്പോഴും ഈ പാട്രിയാര്‍ക്കി തന്നെ പ്രതിയെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുന്നു. എന്നാല്‍ നിയമത്തതിന്റെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ നീതി നടപ്പിലാക്കേണ്ട കോടതി പൊതുബോധത്തിന് അനുസൃതമായി കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ സ്ത്രീകള്‍ നീതിക്കായി ആരെയാണ് സമീപിക്കേണ്ടത്?

ബീവു കൊടുങ്ങല്ലൂർ
Mar 29, 2023
5 Minutes Read
മുഹമ്മദ് അബ്ബാസ്
Mar 26, 2023
8 Minutes Read
റഫീക്ക് തിരുവള്ളൂര്
Mar 19, 2023
4 Minutes Read
എന്‍.സുബ്രഹ്മണ്യന്‍
Mar 16, 2023
5 Minutes Read
അജിത്ത് ഇ. എ.
Mar 11, 2023
6 Minutes Read
ഡോ. രാഖി തിമോത്തി
Mar 08, 2023
8 minutes read
സല്‍വ ഷെറിന്‍
Mar 07, 2023
10 Minutes Read