ആ നിമിഷം
ആഘോഷതിമിര്‍പ്പിലായ
നേതാക്കളുടെ മുഖം
വ്യക്തമായും കണ്ടു
ആ നിമിഷം ആഘോഷതിമിര്‍പ്പിലായ നേതാക്കളുടെ മുഖം വ്യക്തമായും കണ്ടു
ഒന്ന് പാളിനോക്കിയപ്പോള്‍ ആഘോഷതിമിര്‍പ്പിലായ നേതാക്കളുടെ മുഖം വ്യക്തമായും കാണാന്‍ കഴിഞ്ഞു. മുരളി മനോഹര്‍ ജോഷിയുടെ തോളില്‍ അമര്‍ന്നുകിടന്ന് 'ഒരു തട്ടുകൂടി കൊടുക്കൂ' എന്ന് വിളിച്ചു പറയുന്ന ഉമാഭാരതിയുടെ ചിത്രം എടുത്തുനിന്നു. അവിശ്വസനീയമായിരുന്നു രംഗം. മിനിട്ടുകള്‍ക്കുള്ളില്‍ ആ പുരാതന മസ്ജിദ് ധൂളികളായി അന്തരീക്ഷത്തില്‍ ലയിച്ചു. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് പൊളിച്ചതിന് ദൃക്സാക്ഷികളായ മാധ്യമപ്രവർത്തകരുടെ സംഘത്തിലുണ്ടായിരുന്ന ലേഖകൻ, തന്റെ റിപ്പോർട്ടിംങ് അനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതുന്നു
5 Aug 2020, 10:28 AM
ഇന്ത്യയുടെ സെക്യുലറിസം അവസാനിക്കുന്നതിന്റെ തുടക്കമായിരുന്നു ബാബറി മസ്ജിദ് തകര്‍ത്ത സംഭവം. അതിനുശേഷം ഓരോ തെരഞ്ഞെടുുപ്പു കഴിയുമ്പോഴും എത്രത്തോളം അധികാരം ബി.ജെ.പിക്ക് കിട്ടിയെന്നതല്ല, മറിച്ച് ഇന്ത്യയുടെ സംസ്‌കാരം തന്നെ പൂര്‍ണമായി മാറുകയായിരുന്നു.
ഭക്തിമന്ത്രങ്ങള്‍ക്കുള്ളിലെ രക്തച്ചുവ
അയോധ്യയുമായുള്ള എന്റെ സംസര്‍ഗത്തിന് രണ്ടര വ്യാഴവട്ടക്കാലത്തെ പഴക്കമുണ്ട്. 1989ല്‍ ശിലാന്യാസ് റിപ്പോര്‍ട്ട് ചെയ്യാനാണ് ആദ്യം അയോധ്യയില്‍ എത്തിയത്. ഉത്തരേന്ത്യയുമായി പൊരുത്തപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ദല്‍ഹിയില്‍ നിന്ന് തീവണ്ടിയുടെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ലക്‌നൗ വരെ. അവിടെ നിന്ന് യു.പി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ തുരുമ്പിച്ച ബസ്സില്‍ ഫൈസാബാദിലേക്ക്. പിന്നീട് നടന്നും കുതിരവണ്ടി കയറിയുമൊക്കെയാണ് അയോധ്യയിലെത്തിയത്. പുരാണങ്ങളിലും പുസ്തകങ്ങളിലും വായിച്ചറിഞ്ഞ അയോധ്യ ആയിരുന്നില്ല മുമ്പില്‍. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഗ്രസിക്കാന്‍ പോകുന്ന വന്‍ വിപത്തിന്റെ വാതായനമായിട്ടാണ് അന്നുതന്നെ അയോധ്യ അനുഭവപ്പെട്ടത്. ഭക്തിമന്ത്രങ്ങള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന രക്തച്ചുവ അന്നേ നാവില്‍ കയ്പായി അനുഭവപ്പെട്ടിരുന്നു. ശിലാന്യാസില്‍ തുടങ്ങി മൂന്നുവര്‍ഷത്തിനുള്ളില്‍ മസ്ജിദിനെ കീഴ്‌പ്പെടുത്തി അധികാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും കാവിക്കൊടി പാറിച്ചതോടെ ഇന്ത്യന്‍ രാഷ്ട്രീയം പതുക്കെ തമോഗര്‍ത്തത്തിലേയ്ക്ക് പതിക്കുകയായിരുന്നു. ബാബറി മസ്ജിദ് പൊളിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പത്തുപന്ത്രണ്ട് തവണയെങ്കിലും അയോദ്ധ്യയിലേക്ക് പോയിട്ടുണ്ട്. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായും- യു.പിയിലെയായാലും പൊതുതെരഞ്ഞെടുപ്പായാലും- മറ്റും. 80കള്‍ക്കുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളേയും സ്വാധീനിച്ച പ്രധാന ഘടകമാണ് ബാബറി മസ്ജിദ് എന്നതുകൊണ്ടുതന്നെ സ്വാഭാവികമായിട്ടും തെരഞ്ഞെടുപ്പുവേളകളില്‍ അവിടെ പോകാറുണ്ട്. അതിന് അതിന്റേതായ രാഷ്ട്രീയ പ്രാധാന്യമുണ്ട്. എന്നെ സംബന്ധിച്ച് അതിലൊരു നൊസ്റ്റാള്‍ജിയയുടെ അംശവും.
28 വര്‍ഷം മുമ്പ് ഞങ്ങളെല്ലാം നോക്കി നില്‍ക്കെ കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്ത സംഭവം അത്രത്തോളം മനസില്‍ കിടക്കുന്നുണ്ട്. ആ പ്രദേശം കാണാനും അവിടുത്തെ ജനങ്ങളോട് സംവദിക്കാനുമുള്ള ക്യൂരിയോസിറ്റി കൂടി അവിടെ പോകാനുള്ള ഒരു കാരണമാണ്. ബാബറി മസ്ജിദ് തകര്‍ത്ത സംഭവം ആ പ്രദേശത്തുണ്ടാക്കിയ മാറ്റം, ആ ഭൂമികയിലുണ്ടാക്കിയ വലിയ മാറ്റം പ്രകടമായിരുന്നു. ഒരു സാമൂഹ്യവിഭജനം അവിടെ കാണാം. മുസ്ലിംകൾ അങ്ങേയറ്റം അരികുവത്കരിക്കപ്പെട്ടിട്ടുണ്ട്. അവര്‍ അവിടെ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നു, ഛിന്നിച്ചിതറപ്പെടുന്നു, മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നു. സാമ്പത്തികമായി അവര്‍ വലിയ തോതില്‍ തകര്‍ന്നിട്ടുണ്ട്.
ബാബറി മസ്ജിദ് നിലനിന്നിരുന്ന അയോദ്ധ്യയില്‍ നിന്ന് ആഗ്രയിലെ താജ്മഹലിലേയ്ക്കുള്ള ദൂരം എത്രയാണ് എന്ന് ചോദിക്കുമ്പോള്‍ ആഗ്ര-ലക്‌നൗ എക്സ്പ്രസ് വേ യും തുടര്‍ന്ന് ദേശീയപാത 27ഉം എടുത്താല്‍ 475 കിലോമീറ്റര്‍ എന്ന് ഉത്തരം പറഞ്ഞിരുന്നവരുടെ എണ്ണം ഇന്ന് അനുദിനം കുറഞ്ഞുവരുന്നു. ഇന്ത്യയുടെ തലങ്ങും വിലങ്ങും സൃഷ്ടിക്കപ്പെട്ട വിദ്വേഷത്തിന്റെ ശൃംഖല താണ്ടിവേണം ആഗ്രയിലെത്താന്‍. ബാബറി മസ്ജിദിന്റെ പതനം കഴിഞ്ഞ്, അവിടെ അമ്പലം പണിയണമെന്ന പരമോന്നത കോടതി വിധി വന്ന്, അത് നടപ്പാക്കാന്‍ സെക്യുലര്‍ ഇന്ത്യയിലെ ഭരണകൂടം തന്നെ മുന്നോട്ടുവരുമ്പോള്‍, ഇന്ത്യ എത്തപ്പെട്ട വഴിത്താരയുടെ നഖചിത്രം ഇതാണ്.
തണുത്തുറഞ്ഞ ആ പ്രഭാതത്തിൽ
ബാബറി മസ്ജിദ് അവസാനം കാണാന്‍ ഭാഗ്യം സിദ്ധിച്ച മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് ഞാന്‍. ഡിസംബറിന്റെ കൊടുംതണുപ്പില്‍ മൂടല്‍മഞ്ഞിനെ വകഞ്ഞുമാറ്റി ഞങ്ങളുടെ വെളുത്ത അംബാസിഡര്‍ ഫൈസാബാദില്‍ നിന്ന് അയോദ്ധ്യയിലേയ്ക്ക് തിരിച്ചപ്പോള്‍ അത് മതനിരപേക്ഷ ഭാരതത്തിന്റെ ചരമക്കുറിപ്പെഴുതാനായിരുന്നു എന്ന് നിനച്ചിരുന്നില്ല. ഇന്നത്തെ ഗതിവിഗതികള്‍ നിരീക്ഷിക്കുമ്പോള്‍ അന്ന് കോറിയ വരികള്‍ അക്ഷരം പ്രതി ശരിയായി എന്ന് ആര്‍ക്കും ബോധ്യപ്പെടും. മസ്ജിദിന്റെ ധൂളികള്‍ കോറിയിട്ട വരികളിലൂടെയാണ് പില്‍ക്കാല ഇന്ത്യന്‍ രാഷ്ട്രീയം ചലിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ചില വാര്‍ത്തവിസ്‌ഫോടനങ്ങളുടെ ബാക്കിപത്രം എന്റെ മനസ്സില്‍ ചെറിയ വിങ്ങലോടെ പച്ചപിടിച്ച് കിടപ്പുണ്ട്. അതിലെ ഏറ്റവും പ്രധാനപ്പെട്ടത് 1992 ഡിസംബര്‍ ആറിലെ ദൗര്‍ഭാഗ്യകരമായ ദിനമാണ്. 500 വര്‍ഷം പഴക്കമുള്ള പുരാതനമായ ബാബറി മസ്ജിദിന്റെ തകര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാന്‍ ദല്‍ഹിയില്‍ നിന്ന് വണ്ടികയറിയത് മുതലുള്ള ഓരോ രംഗവും ഒരുനിമിഷം കൊണ്ട് എനിക്ക് ഓര്‍ത്തെടുക്കാനാകും. ഡിസംബര്‍ ആറിന്റെ തണുത്തുറഞ്ഞ പ്രഭാതത്തില്‍ വെള്ളകീറുന്നതിന് മുമ്പ് ഫൈസബാദിലെ ഹോട്ടലില്‍ നിന്ന് ഞങ്ങള്‍ ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകര്‍ അയോദ്ധ്യയിലേക്ക് യാത്ര ആരംഭിച്ചു. അഞ്ച് കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളുവെങ്കിലും കാറില്‍ ഞെരുങ്ങിയിരുന്നു നിശബ്ദതയുടെ ആഴങ്ങളില്‍ ഓരോരുത്തരും ഒട്ടേറെ അനുമാനങ്ങള്‍ നടത്തി. വെങ്കിടേഷ് രാമകൃഷ്ണന്‍, എം.കെ. അജിത് കുമാര്‍, ഇ.എസ്. സുഭാഷ്, പി.ആര്‍. രമേഷ്, മുരളീധരന്‍ റെഡ്ഡി എന്നിങ്ങനെ ഒരുപിടി പേരുകള്‍ മനസ്സിലേയ്ക്ക് വരുന്നു. ബാബറി മസ്ജിദിന് തൊട്ടുമുമ്പിലുള്ള മാനസ്സ് ഭവന്റെ പടവുകള്‍ ചവിട്ടി ടെറസ്സിലേക്ക് പോകുമ്പോള്‍ അന്തരീക്ഷം ‘ജയ് ശ്രീറാം' വിളികളാല്‍ മുഖരിതമാക്കിയിരുന്നു. കാവിതുണികളും തലക്കെട്ടുകളും തൃശൂലങ്ങളും വിറ്റുകൊണ്ടിരുന്ന ഒരുകൂട്ടം പേരെ വകഞ്ഞ് മാറ്റിയാണ് ഞങ്ങള്‍ ടെറസ്സിലെത്തിയത്. മസ്ജിദിന്റെ ഒരു വിളിപ്പാടകലെ പൊലീസ് ബന്തവസ്സില്‍ പുറത്ത് ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും മുതിര്‍ന്ന നേതാക്കള്‍ തങ്ങിയിരുന്നു. എല്‍.കെ. അദ്വാനി, മുരളിമനോഹര്‍ ജോഷി, ഉമാഭാരതി, അശോക് സിംഗാള്‍, ഇപ്പോഴത്തെ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അദ്ദേഹത്തിന്റെ ഗുരു മഹന്ത് അവൈദ്യനാഥ് ഇവരൊക്കെ പ്രസരിപ്പോടെ കര്‍സേവകര്‍ക്കിടയില്‍ തലയുയര്‍ത്തി നിലകൊണ്ടു. ഇടയ്ക്കിടയ്ക്ക് ഇവര്‍ ഉച്ചഭാഷിണിയിലൂടെ മസ്ജിദിന് ചുറ്റും തടിച്ചു കൂടിയിരുന്ന കര്‍സേവകരെ പ്രകോപനപരമായി അഭിസംബോധന ചെയ്യുന്നുണ്ടായിരുന്നു. മന്ത്രോച്ചാരണങ്ങളും കൊലവിളികളും ഇഴകോര്‍ത്ത് നിന്ന അന്നത്തെ അന്തരീക്ഷം മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞ് പോകില്ല.
‘ഒരു തട്ടുകൂടി കൊടുക്കൂ'
പ്രകോപനങ്ങളുടെ കുത്തൊഴുക്കും ഉച്ചസ്ഥായിലുള്ള വെല്ലുവിളികളും ഉയര്‍ന്നിരുന്നെങ്കിലും ജനാധിപത്യ മതേതര ഇന്ത്യയ്ക്ക് ഇതൊക്കെ പ്രതിരോധിക്കാന്‍ കരുത്തുണ്ടാകുമെന്നാണ് ഞാനും സുഹൃത്തുക്കളും വിചാരിച്ചിരുന്നത്. എന്നാല്‍ സൂര്യന്‍ ഞങ്ങളുടെ ഉച്ചിക്ക് മുകളില്‍ എത്തിയതോടെ അന്തരീക്ഷം കലങ്ങിമറിഞ്ഞു. ഞങ്ങളെയാകെ സ്തംബ്ധരാക്കി എവിടെ നിന്നോ നൂറുകണക്കിന് കര്‍സേവകര്‍ കപ്പിയും കയറും ഉപയോഗിച്ച്

ജോഷിയ്‌ക്കൊപ്പം ആഹ്ലാദം പ്രകടിപ്പിക്കുന്ന ഉമാഭാരതി
Photo/Journalist Manoj Mitta's Facebook Post
മസ്ജിദിന്റെ താഴികക്കുടങ്ങളിലേക്ക് ഇരച്ചുകയറി. ആയുധങ്ങള്‍ കൊണ്ട് അന്തരീക്ഷത്തില്‍ പൊടിപടലങ്ങളും ആക്രോശങ്ങളും ഉയര്‍ന്നു. ഒന്ന് പാളിനോക്കിയപ്പോള്‍ ആഘോഷതിമിര്‍പ്പിലായ നേതാക്കളുടെ മുഖം വ്യക്തമായും കാണാന്‍ കഴിഞ്ഞു. മുരളി മനോഹര്‍ ജോഷിയുടെ തോളില്‍ അമര്‍ന്നുകിടന്ന് ‘ഒരു തട്ടുകൂടി കൊടുക്കൂ' എന്ന് വിളിച്ചു പറയുന്ന ഉമാഭാരതിയുടെ ചിത്രം എടുത്തുനിന്നു. അവിശ്വസനീയമായിരുന്നു രംഗം. മിനിട്ടുകള്‍ക്കുള്ളില്‍ ആ പുരാതന മസ്ജിദ് ധൂളികളായി അന്തരീക്ഷത്തില്‍ ലയിച്ചു. വിശ്വസിക്കാനാകാതെ കണ്ണ് തിരുമ്മി തുറന്ന ഞങ്ങള്‍ മറ്റൊരു അപകടം കൂടി അഭിമുഖീകരിക്കാന്‍ പോവുകയായിരുന്നു. എവിടെയോ തയ്യാറാക്കിയ തിരക്കഥ എന്നപോലെ പത്രക്കാര്‍ക്കെതിരെ വേട്ട ആരംഭിച്ചു. കുറുവടി എന്തിവന്ന ഒരുപറ്റം കര്‍സേവകര്‍ മാധ്യമപ്രവര്‍ത്തകരെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ചു. ജോണ്‍ ബ്രിട്ടാസ്, ബാലന്‍ എന്ന പേര് സ്വീകരിക്കാന്‍ നിമിഷങ്ങളേ വേണ്ടിയിരുന്നുളളൂ. മാനസ് ഭവന്റെ ടെറസില്‍ കുടുങ്ങിയ ഞങ്ങള്‍ എങ്ങനെ രക്ഷപ്പെടും? എന്റെ ചെറിയ ബുദ്ധിയില്‍ വിരിഞ്ഞ ഒരാശയമാണ് ഞങ്ങള്‍ക്ക് സുരക്ഷാ ഇടനാഴി തീര്‍ത്തത്. വില്‍പ്പനയ്ക്ക് വച്ചിരുന്ന കാവിത്തുണി വാങ്ങി പലകഷണങ്ങളാക്കി ഞങ്ങള്‍ ഓരോരുത്തരും തലയില്‍ കെട്ടി. അപ്പോഴേക്കും വില്‍പ്പനക്കാര്‍ തുണിവില പതിന്മടങ്ങായി ഉയര്‍ത്തിയിരുന്നു. ജീവന്റെ മുമ്പില്‍ ഇതൊക്കെ നിസ്സാരമായിരുന്നത് കൊണ്ട് ചോദിച്ച പണം കൊടുത്ത് തുണിവാങ്ങികെട്ടി. കാവിയുടെ ആവരണത്തിന് കര്‍സേവകരായി രൂപാന്തരം പ്രാപിച്ച ഞങ്ങള്‍ ‘ജയ് ശ്രീറാം' എന്ന് വിളിച്ച് സുരക്ഷിതമായി പടി ഇറങ്ങി. ഒരുവിധത്തില്‍ കാറ് കണ്ടെത്തി. സുരക്ഷിതമായ ഭൂമിയിലേക്കു പലായനം ചെയ്തു. കാല്‍നൂറ്റാണ്ട് കഴിഞ്ഞെങ്കിലും അയോദ്ധ്യയില്‍ നടന്ന സംഭവവികാസങ്ങള്‍ എന്റെ മനസ്സിനെ ഇന്നും കൊളുത്തി വലിക്കാറുണ്ട്. അന്ന് തുടങ്ങിയ മലക്കം മറച്ചിലുകകളാണ് ഇന്ത്യയെ ഇന്നത്തെ സ്ഥിതിയിലെത്തിച്ചിരിക്കുന്നത്.
റാവു അപ്പോള്‍ പൂജാമുറിയിലായിരുന്നു
മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ പിറ്റേന്ന് ഞങ്ങള്‍ അയോദ്ധ്യ സന്ദര്‍ശിച്ചു. അപ്പോഴേയ്ക്കും കോലാഹലങ്ങളെല്ലാം കെട്ടടങ്ങിയിരുന്നു. ഉത്തര്‍പ്രദേശിലെ ബി.ജെ.പി ഗവണ്‍മെന്റിനെ പിരിച്ചുവിട്ടതുകൊണ്ട് കേന്ദ്രഭരണത്തിന്റെ തണലിലായി ഈ ഭൂമികയും. കൊടുംചതിയുടെ കഥകള്‍ വിളിച്ച് പറഞ്ഞുകൊണ്ട് സരയു നദി ഒഴുകിക്കൊണ്ടേ ഇരുന്നു. ബാബറി പള്ളി നിലനിന്നിരുന്ന സ്ഥാനത്ത് ടാര്‍പോളിന്‍ കെട്ടിയ ടെന്റില്‍ അമ്പലം തീര്‍ക്കപ്പെട്ടുകഴിഞ്ഞിരുന്നു. തലേന്ന് ചരിത്ര മന്ദിരം പൊളിക്കുമ്പോള്‍ പോലും നിഷ്‌ക്രിയമായി കടലകൊറിച്ച് സരയു നദിക്കരയില്‍ കഴിഞ്ഞിരുന്ന കേന്ദ്ര സേനാംഗങ്ങള്‍ താല്‍ക്കാലിക ക്ഷേത്രത്തിന് കാവല്‍ നില്‍ക്കുന്നതിലെ വിരോധാഭാസം തിരിച്ചറിയാതിരുന്നില്ല. ബാബറി പള്ളി തകര്‍ക്കപ്പെടുമ്പോള്‍ എന്തുകൊണ്ടാണ് കേന്ദ്രത്തിലെ നരസിംഹറാവു ഗവണ്‍മെന്റ് നിശബ്ദത പാലിച്ചത്? നിര്‍ണ്ണായക ഘട്ടത്തില്‍ അദ്ദേഹം പൂജാമുറിയിലായിരുന്നു എന്ന് പിന്നീട് സ്ഥിരീകരിക്കപ്പെടുകയുണ്ടായി. അയോദ്ധ്യയിലുയര്‍ന്ന ഭ്രാന്തന്‍ മന്ത്രോച്ചാരണങ്ങള്‍ക്ക് ശക്തിപകരാന്‍ റാവു ധ്യാനമഗ്നനായിട്ടാണോ പൂജാമുറിയില്‍ നിമിഷങ്ങള്‍ തള്ളിനീക്കിയത്?
പ്രസിദ്ധീകരിക്കാന്‍ കഴിയാത്ത ചിത്രങ്ങള്‍
യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ജീവിക്കുന്നു എന്നതുകൊണ്ടും ഇടതുപക്ഷ ധാരയുമായി ബന്ധപ്പെട്ടുവെന്നുള്ളതുകൊണ്ടും മാത്രമായിരിക്കും എനിക്ക്ഇതിനെക്കുറിച്ച് എഴുതാൻ കഴിയുന്നത്. ഉത്തരേന്ത്യയില്‍ ജീവിക്കുന്ന, സഹകരണ മാധ്യമപ്രവര്‍ത്തനായിരുന്നു ഞാനെങ്കില്‍ എന്റെ മനസിലുള്ള വികാരങ്ങള്‍ മുഴുവന്‍ അടിയറവെക്കണം. അതല്ലെങ്കില്‍ സന്ധിചെയ്യണം. ഈ വിഷയങ്ങള്‍ പൊതുമധ്യത്തില്‍ ചര്‍ച്ചയ്ക്കുവെക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് ഇന്ത്യയിലെ മാധ്യമങ്ങളും മാറിയിരിക്കുന്നു. ഇപ്പോള്‍ തന്നെ ബാബറി മസ്ജിദ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വിഷ്വലോ ഇന്ന് കേരളത്തിലെ മാധ്യമങ്ങള്‍ക്ക് പോലും കൊടുക്കാന്‍ പറ്റുന്നില്ല. ഹിറ്റ്ലർ നടത്തിയിട്ടുള്ള നരനായാട്ടിന്റെ ചിത്രങ്ങളൊക്കെ ഇപ്പോഴും നമ്മള്‍ കൊടുക്കാറുണ്ട്. പക്ഷേ ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ കൊടുക്കാന്‍ പറ്റില്ല. കൊടുത്തുകഴിഞ്ഞാല്‍ എന്തോ പ്രശ്നമാണെന്ന്, കേന്ദ്രത്തിലെ ഭരണകക്ഷിക്ക് അത് ഇഷ്ടപ്പെടില്ലയെന്ന് അവര്‍ ധരിച്ചുവെച്ചിരിക്കുന്നു. കേന്ദ്രം പ്രതികാരനടപടികള്‍ എടുക്കുമെന്ന് ഭയക്കുന്നു, അതല്ലെങ്കില്‍ കേന്ദ്രം ഓരോ ഘട്ടത്തില്‍ കൊണ്ടുവന്ന പെരുമാറ്റച്ചട്ടങ്ങളുടെ പരിധിയില്‍ ഇതും ഉള്‍പ്പെടുത്തിയിരിക്കുന്നു. അങ്ങനെ ഏതെങ്കിലും ഒരു കാരണംകൊണ്ട് കൊടുക്കാന്‍ പറ്റുന്നില്ലയെന്നതൊരു യാഥാര്‍ത്ഥ്യമാണ്.

ഹിന്ദു രാഷ്ട്രത്തിന് അടിത്തറയിടലോ?
ഇപ്പോള്‍ ഹിന്ദുരാഷ്ട്രത്തിന് അടിത്തറയിടലാണോ അവിടെ നടക്കുന്നത് എന്നാണ് എന്നെപ്പോലുള്ളവര്‍ ചിന്തിക്കുന്നത്. അതിന്റെയൊരു പൊലിപ്പാണ് ഇപ്പോള്‍ നമ്മള്‍ കാണുന്നത്. ഒരു അമ്പലത്തിന് അല്ലെങ്കില്‍ പള്ളിക്ക് തറക്കല്ലിടുന്നത് ആ ഒരു വികാരരീതിയുള്ള ധര്‍മിഷ്ടന്മാരാണ്. എന്നാല്‍ ഈ അമ്പലത്തിന് തറക്കല്ലിടുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെയാണ്. അതാണതിന്റെ പ്രത്യേകത. അമ്പലങ്ങളില്‍ സന്ദര്‍ശനം പോലും പാടില്ലയെന്നു പറഞ്ഞ, ജവഹര്‍ലാല്‍ നെഹ്റുവിനെപ്പോലെയുള്ള ഭരണകര്‍ത്താക്കളുള്ള രാജ്യമായിരുന്നു ഇന്ത്യ. ആ രാജ്യത്ത് ഒരു അമ്പലത്തിന് തറക്കല്ലിടാന്‍ പ്രധാനമന്ത്രി പോകുമ്പോള്‍, അത് മതരാഷ്ട്രത്തിന്റെ പൊളിറ്റിക്കല്‍ ഡെമോണ്‍സ്ട്രേഷനല്ലാതെ മറ്റെന്താണ്. വ്യവസായ ശാലകളും അണക്കെട്ടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളെന്ന് പറഞ്ഞ നെഹ്റുവിന്റെ ശിഷ്യന്മാർ ഇന്ന് എന്ത് നിലപാട് സ്വീകരിച്ചിരിക്കുന്നു എന്നതും ചർച്ച ചെയ്യപ്പെടേണ്ടതാണ്.
ബാബറി മസ്ജിദുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയാണ് എന്നെ നടുക്കിയ മറ്റൊരു കാര്യം. പള്ളി പൊളിച്ചത് ക്രിമിനല്‍ ആക്ടാണെന്നും ബാബറി മസ്ജിദിനുള്ളില്‍ കെ.കെ. നായരുടെ നേതൃത്വത്തില്‍ രാംലല്ല പ്രതിഷ്ഠകൊണ്ടുവെച്ചത് നിയമവിരുദ്ധമാണെന്നും പ്രഖ്യാപിച്ച സുപ്രീംകോടതി, ഈ നിയമവിരുദ്ധ പ്രവര്‍ത്തനം, ക്രിമിനല്‍ ആക്ട് നടന്നയിടത്ത് ഒരു അമ്പലം പണിയണമെന്ന് ഉത്തരവിടുന്നത് എന്നെ അത്ഭുതപ്പെടുത്തുകയാണ്.

അതിഹീനമായ ആ പ്രവൃത്തിയുടെ കുറ്റവാളികള്‍ ഇന്നും ശിക്ഷിക്കപ്പെടാതെ നില്‍ക്കുമ്പോഴാണ് ആ ക്രിമിനല്‍ കുറ്റം നടന്ന സ്ഥലം അത് ചെയ്തയാള്‍ക്കാരുടെ കയ്യിലേക്ക് കൈമാറപ്പെടുന്നത്. ഇന്ത്യയെന്ന സെക്യുലര്‍ രാഷ്ട്രത്തിലെ പരമോന്നത നീതിപീഠത്തിന്റെ വിധി എന്നെ തുറിച്ചുനോക്കുകയാണ്. അവിടെ മതമാണ് ഏറ്റവും പ്രധാനപ്പെട്ടത്, ബാക്കിയെല്ലാം അപ്രസക്തമാകുകയാണ്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്ത് നിര്‍മ്മിക്കുന്ന അമ്പലത്തിന് തറക്കല്ലിടുന്ന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അഞ്ചുപേരില്‍ ഒരാള്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ആണ്. കുറ്റവാളികളുടെ നേര്‍പ്രതീകങ്ങളല്ലേ അവിടെ ആദരിക്കപ്പെടുന്നത്.
ആ സ്ഥലം രണ്ടുകൂട്ടര്‍ക്കൂടി വീതിച്ചുകൊടുത്ത്, സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ഒരു ട്രസ്റ്റുണ്ടാക്കി ഒരു അമ്പലവും പള്ളിയും പണിത് മതസൗഹാര്‍ദ്ദത്തിന്റെ ചിഹ്നമാക്കിമാറ്റിയിരുന്നെങ്കില്‍ എന്നെപ്പോലുള്ള ആള്‍ക്കാര്‍ക്ക് ഒന്നുകൂടി അവിടെ പോകാന്‍ തോന്നുമായിരുന്നു. ശബരിമല പോലെ വാവര്‍പള്ളിയില്‍ കയറി അമ്പലത്തിലേക്ക് പോകുന്നതുപോലത്തെ പ്രതീകമായി അത് മാറിയിരുന്നെങ്കില്‍ ഒരുപക്ഷെ അത് കുറച്ചുകൂടി ഹീല്‍ ചെയ്യപ്പെടുമായിരുന്നു.
അതിനൊന്നും ഇടനല്‍കാതെ വേറൊരു രീതിയിലേക്ക് അതിനെ ഡെമോണ്‍സ്ട്രേറ്റ് ചെയ്യുമ്പോഴാണ് നമ്മളെ ഭയപ്പെടുത്തുന്നത്. ഇനി അത് വലിയ തീര്‍ത്ഥാടന കേന്ദ്രമായി വികസിച്ച്, ഇക്കോണമി ഡെവലപ്പ് ചെയ്ത് പല പല മാറ്റങ്ങള്‍ വന്നേക്കാം. ഇപ്പോള്‍ മുകേഷ് അംബാനി അവിടെ പോകുമെന്ന് പറയുന്നു. ഹിന്ദുരാഷ്ട്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണതിന്റെ ഇക്കണോമിക് വശം. അപ്പോള്‍, അതിന്റെ ചിഹ്നങ്ങളൊക്കെ മാറുകയാണ്.
(2020 ആഗസ്റ്റ് അഞ്ചിന് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ് വേർഷൻ)
Daly
7 Aug 2020, 02:34 PM
സംഘർഷ ഭൂമിയിൽ എന്തു പ്രാർത്ഥന.... പൊതുജനത്തിന് ഉപകാരമുള്ള ഒരിടമാക്കാമായിരുന്നു അവിടം.
NAJATH
6 Aug 2020, 10:36 PM
Thankyou for this writing... informative..
biju
6 Aug 2020, 10:14 AM
ഇത്രയും ബുദ്ധിശൂന്യനായ ഒരു പത്രപ്രവൃത്തുകനാണ് താങ്കളെന്ന് ഇത് വായിച്ചാൽ മനസിലാകും, കമ്മ്യൂണിസം എന്ന ലോക ഉഡായിപ്പ് എന്ത് കൊണ്ട് കേരളത്തിൽ മാത്രമായി ചുരുങ്ങി എന്നതിൻ്റെ എറ്റവും വലിയ കാരണം ആരോടും പ്രതിബദ്ധതയില്ലാത്ത ' മതങ്ങളെയും സംസ്ക്കാരങ്ങളെയും തമ്മിൽ തല്ലിക്കുന്ന ഒരു "മതേതരത്വം" കൊണ്ട് മാത്രമാണ്, ഇന്നത്തെ മിക്ക കമ്മുണിസ്റ്റ് രാജ്യങ്ങളും പേരിൽ മാത്രമെ കമ്മ്യൂണിസമുള്ളെന്ന് അവരുടെ വികസനം കണ്ടാലറിയാം, കമ്മ്യൂണിസ്റ്റ് എന്ന പേരും പള്ളിയിൽ പോകുന്ന താങ്കളും, പുമുടൽ ചടങ്ങിന് ഗുരുവായൂര് സ്റ്റാർ ഹോട്ടലിൽ റൂമെടുത്ത് താമസിക്കുന്ന നേതാ കുടുംബങ്ങളും ആണ് ഏറ്റവും വലിയ വഞ്ചകർ ,ഞാൻ വിശ്വാസിക്കുന്ന മതത്തിൻ്റെ പള്ളി മറ്റൊരു രാജ്യത്ത് മോസ്ക്കാക്കി മാറ്റിയപ്പോൾ താങ്കളെപ്പോലെയുള്ളവർ അനങ്ങിയില്ല, മുസ്ലീം മതത്തിൽ ഉന്നതിയിലിരിക്കുന്നവർ പറയുന്നത് ബാബർ ഒരു പുണ്യപുരുഷനല്ലെന്നും, മക്ക പൊലെ അതി ബഹുമാനപ്പെട്ട നബി തിരുമേനിയുടെ വാസസ്ഥലങ്ങൾ പോലെയാതൊരു മൂല്യവും ഇതിനില്ലെന്നാണ് പിന്നെ കമ്മ്യൂണിസം എന്ന ചെന്നായക്ക് മാത്രം എന്താണ് ഇത്ര വിഷമം, ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിൽ 'ബാലി' എന്നൊരു ദീപുണ്ട്, അവിടെ വർഷത്തിലൊരിക്കൽ "രാമനവമി '' എന്ന ഉൽസവം നടക്കുന്ന സ്ഥലമാണ്, അതേ ഇന്തേനേഷ്യയിൽ കമ്മ്യൂണിസം എന്ന് പറഞ്ഞാൽ അല്ലെങ്കിൽ ചെഗുവേര എന്ന പേടിത്തൊണ്ടൻ്റെ ചിത്രം പതിച്ച വേഷം ധരിച്ചാൽ 5 വർഷം വരെ ജാമ്യം ലദിക്കാത്ത കുറ്റമാണ്, ചരിത്രത്തിൽ ഇപ്പോഴും കമ്മ്യൂണിസത്തിന് സ്ഥാനമുണ്ട് ഒരു ചെന്നായയുടെ രുപവും ചോരക്കൊതിയും മാറ്റിയാൽ, അഭിവാദ്യങ്ങൾ
VISHNU
6 Aug 2020, 07:49 AM
കർക്കിടകവാവിന് ബലി ഇടാൻ 50 പേരെ വീതം പോലും സംമ്മതിക്കാത്തപ്പോളും പരിപ്പെരുനാളിനു 100 എന്ന മതേതര നമ്പർ വന്നപോലെ കമ്യൂണിസ്റ് സർക്കാരും ഇതേ മനോഭാവം തന്നെയല്ലേ മറ്റു ചിലരെ ഉണ്ടിയിലിടാൻ സ്വീകരിച്ചത് മാനെ ബ്രിട്ടാസ്എ. കൂടുതൽ സങ്കടപ്പെടാതെ.
Irushad. Sm
5 Aug 2020, 08:31 PM
ബാബറി മസ്‍ജി ദി ലുടെ ഇന്ത്യൻ ജനാധിപത്യത്തിന്റ താഴികക്കുടം നിലംപതിച്ചു
Syam George Joseph
5 Aug 2020, 05:59 PM
Well said sir... perfect vision....
Jayamohan A
5 Aug 2020, 01:41 PM
ഇത് എഴുതാൻ കാണിച്ച അങ്ങയുെടെ മനസ്സിനെ അഭിനന്ദിക്കുന്നു.
Thaha.O
5 Aug 2020, 11:25 AM
സാധാരണക്കാർക്ക് അന്യമായ പല യാഥാർത്ഥ്യങ്ങളും താങ്കളിൽ നിന്ന് അറിയാൻ കഴിഞ്ഞു! നന്ദി..!!
EJ
5 Aug 2020, 11:23 AM
ബാബറി മസ്ജിദ് തകർക്കപ്പെട്ടത്തിന്റെ പന്ത്രണ്ടാം ദിവസം ജനിച്ച ഒരാൾ ആണ് ഞാൻ. അത്രെയും ലോക പരിചയമേ ഉള്ളു, ബാക്കിയെല്ലാം വായിച്ചുള്ള പരിമിതമായ അറിവ് മാത്രമാണ്. അതിൽ നിന്നുകൊണ്ട് പറയുകയാണ്, വ്യക്തി എന്ന നിലയിൽ ജീവിതത്തിലെ ഏറ്റവും ലജ്ജാകരമായ ദിവസമാണ് ഇന്ന്. പറയാതെ വയ്യ, our responsibility is collective. വിശ്വാസികളുടെ ഈ വിഢ്ഡി റിപ്പബ്ലിക്ക് കെട്ടിപ്പടുക്കുന്നതിൽ താങ്കൾ ഉൾപ്പെടുന്ന മാധ്യമ ലോകം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കാവി പുതയ്ച്ചു പ്രണൻ രക്ഷിച്ചതിന്റെ നൊസ്റ്റാൾജിയയ്ക്ക് അപ്പുറം നമ്മൾ എന്ത് ചെയ്തു ഈ ഇരുപത്തെഴര വർഷം? ഇത് ഇന്ത്യയാണ് ഇവിടങ്ങാനൊന്നും നടക്കില്ല എന്നത് ഒരു മുദ്രാവാക്യം പോലെ ആവർത്തിച്ചുകൊണ്ട് comfort zone കളിൽ ഒതുങ്ങി. ഓർമ്മക്കുറിപ്പുകൾ അല്ല സർ വേണ്ടത്, ഒരു ക്യാപിറ്റലിനെയും ഭയക്കാതെയുള്ള പ്രതിഷേധങ്ങൾ ആണ് ആവശ്യം.
Think
Nov 30, 2020
3 Minutes Watch
അജയ് പി. മങ്ങാട്ട്
Oct 26, 2020
3 Minutes Read
വെങ്കിടേഷ് രാമകൃഷ്ണൻ
Oct 15, 2020
9 Minutes Read
ജയറാം ജനാര്‍ദ്ദനന്‍
Oct 08, 2020
4 Minutes Read
കെ.ജെ. ജേക്കബ്
Oct 03, 2020
7 Minutes Read
ഡോ.പി.ഹരികുമാർ
1 Oct 2020, 02:44 PM
നല്ലേഖനം!