ജോഷിമഠ്: താഴ്ന്നുപോയ മണ്ണിനടിയിലുണ്ട് മനുഷ്യരുടെ നിലവിളികൾ

ഹിമാലയൻ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭൗമശാസ്ത്രപരവും പാരിസ്ഥിതികവുമായ മാറ്റങ്ങളെക്കുറിച്ചും മനുഷ്യ ഇടപെടലുകളുടെ ഭാഗമായ ആഘാതങ്ങളെക്കുറിച്ചും നിരവധി ശാസ്ത്രീയ പഠനങ്ങളുണ്ടായിട്ടുണ്ട്. അതീവ ദുർബല മേഖലയായതിനാൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ കൂടി സാഹചര്യത്തിൽ, മനുഷ്യ ഇടപെടലുകൾക്ക് ആഴത്തിലുള്ള ശാസ്ത്രീയ അടിത്തറയുണ്ടായിരിക്കണം എന്ന് ഈ പഠനങ്ങളെല്ലാം അടിവരയിടുന്നുമുണ്ട്. അവയെയെല്ലാം ഒറ്റയടിച്ച്​ അവഗണിച്ചതിന്റെ ദുരന്തം കൂടിയാണ്​ ജോഷിമഠ്.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പാരിസ്ഥിതികാഘാതങ്ങളും അതിന് ആക്കം കൂട്ടുന്ന മനുഷ്യഇടപെടലുകളും ഇത്തരം പ്രശ്‌നങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ വിമുഖരായ ഭരണകൂടങ്ങളും ചേർന്ന് ഒരുക്കിയ ദുരന്തമാണ് ഉത്തരാഖണ്ഡിലെ ജോഷിമഠ്.

ഭൗമശാസ്ത്രപരമായി തന്നെ അത്യന്തം അപകടാവസ്ഥയിലുള്ള പ്രദേശമായതിനാൽ ഇവിടെ നടക്കുന്ന നിർമാണപ്രവർത്തനങ്ങളിൽ പുലർത്തേണ്ട ശാസ്ത്രീയമായ ജാഗ്രത നിർദേശിക്കുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള വിദഗ്ധ പഠനറിപ്പോർട്ടുകൾ, അവ അവഗണിക്കപ്പെട്ടതിനെതുടർന്നുണ്ടായ ഭൂകമ്പങ്ങളും മണ്ണിടിച്ചിലുകളും, ജനങ്ങളുടെ നിരന്തര പരാതികൾ തുടങ്ങിയ വസ്തുതകളെല്ലാം മുന്നിലുണ്ടായിട്ടും, ഈ പ്രദേശത്തെ ജനങ്ങൾക്കും പരിസ്ഥിതിക്കും വേണ്ടി ഭരണകൂടങ്ങളുടെ ചെറുവിരലനങ്ങിയില്ലെന്നുമാത്രമല്ല, ഭക്തിടൂറിസത്തിന്റെയും രാജ്യരക്ഷയുടെയും പേരിലുള്ള കരുതലുകളുടെ പേരിൽ നയങ്ങൾ മാറ്റിയെഴുതപ്പെട്ടു, നീതിപീഠങ്ങൾ നിസ്സഹായ വിധികൾ പുറപ്പെടുവിച്ചു. ഇതിനൊപ്പം, ഏഷ്യയിലെ രണ്ടു പ്രധാന സൈനികശക്തികളുടെ അതിർത്തിസംരക്ഷണ ഇടപെടലുകളും ജോഷിമഠ് അടങ്ങുന്ന ഹിമാലയൻ ഇക്കോസിസ്റ്റത്തെ നിരന്തരം തകർത്തുകൊണ്ടിരുന്നു.

ജോഷിമഠിൽ സംഭവിക്കുന്നത്

സമുദ്രനിരപ്പിൽനിന്ന് 1875 മീറ്റർ ഉയരത്തിലാണ് ജോഷിമഠ്. ഉത്തരാഖണ്ഡിൽ ചാമോലി ജില്ലയുടെ ഈ വടക്കുപടിഞ്ഞാറൻ മേഖല, ഹിമാലയ നിരകളിലേക്കുള്ള ട്രക്കിംഗ് റൂട്ടിന്റെ പ്രവേശന കവാടം കൂടിയാണ്. ഇന്ത്യ- ചൈന അതിർത്തിയായതിനാൽ, തന്ത്രപ്രധാന സ്ഥലവുമാണ്.
2022 ഡിസംബർ 27നും ജനുവരി എട്ടിനുമിടയിൽ, 12 ദിവസം കൊണ്ട് ജോഷി മഠിൽ 5.4 സെ.മീറ്റർ ഭൂമിയാണ് താഴ്ന്നത്. ഐ.എസ്.ആർ.ഒയുടെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ നൽകുന്ന സൂചനയനുസരിച്ച് ഇത് ദ്രുതഗതിയിലുള്ള താഴ്ചയാണ്. (എന്നാൽ, ഉത്തരാഖണ്ഡ് സർക്കാർ ഇടപെടലിനെതുടർന്ന് ഐ.എസ്.ആർ.ഒ ഈ റിപ്പോർട്ട് പിന്നീട് വെബ്‌സൈറ്റിൽനിന്ന് നീക്കി. തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനാലാണ് റിപ്പോർട്ട് നീക്കിയതെന്നാണ് വിശദീകരണം).

കഴിഞ്ഞ വർഷം ഏപ്രിൽ- നവംബർ കാലത്ത്, ഏഴുമാസം കൊണ്ട് 8.9 സെ.മീറ്റർ മാത്രമാണ് ഭൂമി താഴ്ന്നത്. ഇതുമായി താരതമ്യം ചെയ്താൽ, ആശങ്കാജനകമാണ് ഇപ്പോഴത്തെ സ്ഥിതി. അതായത്, സമീപകാലത്ത്, അതിവേഗത്തിലുള്ള മണ്ണുമാറ്റമാണ് ആർമി ഹെലിപാഡും ക്ഷേത്രവും സ്ഥിതി ചെയ്യുന്ന മധ്യ ജോഷിമഠ് പ്രദേശത്ത് സംഭവിക്കുന്നത്.

ജോഷിമഠ് പ്രദേശത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് ഐ.എസ്.ആർ.ഒ. പുറത്തുവിട്ട ചിത്രം

4000 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. 678 വീടുകൾക്കാണ് വിള്ളലുണ്ടായത്. ജോഷിമഠ് സ്ഥിതി ചെയ്യുന്ന ചാമോലി ജില്ലയിൽ 22,000 പേരാണ് കഴിയുന്നത്. 3800 വലിയതും ചെറിയതുമായ കെട്ടിടങ്ങളുണ്ട്. ഇവയിൽ പലതും വിള്ളലുവീണ് താമസയോഗ്യമല്ലാതായിക്കഴിഞ്ഞു. കെട്ടിടങ്ങളിൽ മാത്രമല്ല, റോഡുകളിലും മറ്റു സഞ്ചാരപാതകളിലുമെല്ലാം വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പർവതങ്ങളെ കീറിമുറിക്കുന്ന പദ്ധതികളും തീർഥാടക ടൂറിസവും

യാതൊരു ആസൂത്രണവുമില്ലാത്ത വൻകിട പദ്ധതികളും നിർമാണ പ്രവർത്തനങ്ങളുമാണ്, സ്വതവേ അപകടകരമായ പാരിസ്ഥിതിക വ്യതിയാനമുള്ള ഈ മേഖലയിൽ നടക്കുന്നത്. എൻ.ടി.പി.സിയുടെ തപോവൻ- വിഷ്ണുഗഡ് ജലവൈദ്യുതപദ്ധതി നിർമാണമാണ് ദുരന്തം ഇത്ര വേഗത്തിലാക്കിയത്. അളകനന്ദ നദിക്കുകുറുകെയാണ് ഈ പദ്ധതി. ഇതിന്റെ ഭാഗമായ ടണലിംഗ് മണ്ണിടിച്ചൽ രൂക്ഷമാക്കിയതായി പരിസ്ഥിതി ശാസ്ത്രജ്ഞൻ രവി ചോപ്ര പറയുന്നു. 2013ലെ പ്രളയത്തിന് ഹൈഡ്രോ ഇലക്​ട്രിക്​ പദ്ധതികൾ എങ്ങനെ കാരണമായി എന്ന് പഠിച്ച കമ്മിറ്റിയുടെ തലവനാണ് ചോപ്ര.

ജോഷിമഠിൽ വാസയോഗ്യമല്ലാത്ത വീടുകളെ ചുവന്ന നിറത്തിൽ ക്രോസ് ചെയ്ത് അടയാളെപ്പെടുത്തിയിരിക്കുന്നു. / Photo: Rahul Pandita

പവർ പ്ലാന്റിനുവേണ്ടി പർവതപ്രദേശങ്ങളിൽ നടക്കുന്ന ഡ്രില്ലിംഗും സ്‌ഫോടനങ്ങളുമാണ് സ്ഥിതി രൂക്ഷമാക്കിയത്. ഭൂമിക്കടിയിലൂടെയുള്ള തുരങ്ക നിർമാണം, ഭൂഗർഭ ജലസ്രോതസ്സുകളെ അസ്ഥിരമാക്കിക്കൊണ്ടിരിക്കുകയാണ്. തുരങ്ക നിർമാണത്തിന്റെ ഫലമായുണ്ടായ ജലച്ചോർച്ച സെക്കന്റിൽ 700 ലിറ്റർ വരെയെത്തിയതിനെതുടർന്ന് പണി നിർത്തിവച്ചിരുന്നുവെങ്കിലും പത്തു മാസങ്ങൾക്കുശേഷം പുനരാരംഭിക്കുകയായിരുന്നു. എന്നാൽ, പദ്ധതിയുമായി ബന്ധിപ്പിച്ചിരിക്കുന്ന 12കിലോമീറ്റർ നീളമുള്ള തുരങ്കം ജോഷിമഠ് നഗരത്തിൽനിന്ന് ഒരു കിലോമീറ്ററെങ്കിലും അടിയിലാണെന്നും അതുകൊണ്ട്, ഭൂമി ഇടിയലിന് തുരങ്ക നിർമാണവുമായി ബന്ധമില്ലെന്നുമാണ് എൻ.ടി.പി.സി വ്യക്തമാക്കുന്നത്. ഇത് വിദഗ്ധർ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.
പാരിസ്ഥിതിക- ഇക്കോളജിക്കൽ നഷ്ടവുമായി താരതമ്യപ്പെടുത്തിയാൽ ജലവൈദ്യുതപദ്ധതിയിൽനിന്നുള്ള ലാഭം തുച്ഛമാണെന്ന് വിദഗ്ധർ തന്നെ കണക്കുകൾ നിരത്തി വ്യക്തമാക്കിയിട്ടുണ്ട്.

ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീർഥാടക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് തീർഥാടന ടൂറിസം പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച 900 കിലോമീറ്റർ നീളമുള്ള ചാർധാം പ്രൊജക്റ്റ് മറ്റൊരു ദുരന്ത കാരണമാണ്. പർവതപ്രദേശത്തെ പരിസ്ഥിതിക്ക് വിരുദ്ധമായ നിർമാണപ്രവർത്തനമാണ് റോഡ്- റെയിൽ നിർമാണത്തിന്റെ ഭാഗമായി നടക്കുന്നത്. ഈ പാതയുടെ 291 കിലോമീറ്റർ പൂർത്തിയായി. ഫ്ലൈ ഓവറുകളും പാലങ്ങളുമെല്ലാം അടങ്ങിയ ഈ പാതക്കൊപ്പം ഋഷികേശ് മുതൽ കർണപ്രയാഗ്​ വരെ 126 കിലോമീറ്റർ നീളത്തിൽ ചാർധാം റെയിൽവേ പദ്ധതിയുമുണ്ട്. ഇതിനായി പർവതങ്ങൾ തുരന്നാണ് ടണലുകൾ നിർമിക്കുന്നത്. 100 കിലോമീറ്റർ ടണലുകളിലൂടെയാണ് സഞ്ചാരം. ഇത്തരം നിർമാണപ്രവർത്തനങ്ങൾ പർവതമേഖലയുടെ പാരിസ്ഥിതിക ഘടനയെ അട്ടിമറിക്കുമെന്നും പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമാകുമെന്നും ശാസ്ത്രജ്ഞരും സർക്കാറുകൾ നിയോഗിച്ച കമ്മിറ്റികളും നിരന്തരം റിപ്പോർട്ടുകൾ നൽകിക്കൊണ്ടിരുന്നിട്ടും ഫലമുണ്ടായില്ല.

കേടുപാടുകൾ സംഭവിച്ചതിനാൽ കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റിയ ജോഷിമഠിലെ ഹോട്ടൽ മലാരി ഇൻ. / Photo: Rahul Pandita

ഒടുവിൽ, വിഷയം സുപ്രീംകോടതിയിലെത്തിയപ്പോൾ കേന്ദ്രം, അതിർത്തി സുരക്ഷ എന്ന ഒറ്റമൂലി പ്രയോഗിച്ചു. ചൈനീസ് അതിർത്തിയിലേക്ക് എളുപ്പം എത്തിച്ചേരാൻ കഴിയുന്ന പാത എന്ന പ്രാധാന്യം പദ്ധതിക്കുണ്ടെന്ന് കേന്ദ്ര സർക്കാർ വാദിച്ചു. ചൈനയുമായുള്ള അതിർത്തി സംഘർഷം പരിഹാരമില്ലാതെ തുടരുന്ന വിഷയമായതുകൊണ്ട്, സുപ്രീംകോടതി പദ്ധതിയുമായി മുന്നോട്ടുപോകാൻ അനുമതി നൽകി. സുപ്രീംകോടതി നിയോഗിച്ച ഹൈപവർ കമ്മിറ്റിയുടെ തലവനും പരിസ്ഥിതി വിദഗ്ധനുമായ രവി ചോപ്ര, കമ്മിറ്റി സ്ഥാനം രാജിവച്ചാണ് ഈ വിധിക്കെതിരെ പ്രതിഷേധിച്ചത്.

യാതൊരു ആസൂത്രണവുമില്ലാത്ത തീർഥാടക ടൂറിസമാണ് ജോഷി മഠിന്റെ മറ്റൊരു ദുരന്തകാരണം. 2022ൽ ചാർധാം യാത്രയുടെ ഭാഗമായി 50 ലക്ഷം പേരാണ് ജോഷി മഠ് സന്ദർശിച്ചത്.

ഓരോ സീസണിലും ചാർധാം യാത്രക്കെത്തുന്ന സഞ്ചാരികൾ ഉപേക്ഷിക്കുന്ന ഖര- ദ്രവ- പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വൻ നിക്ഷേപം സംസ്‌കരിക്കാൻ പദ്ധതിയില്ലാത്തതിനെ ദേശീയ ഹരിത ട്രൈബ്യൂണൽ നിയോഗിച്ച ജോയിൻറ്​ കമ്മിറ്റി അപലപിച്ചിരുന്നു. കാര്യക്ഷമായ മാലിന്യസംസ്‌കരണ സംവിധാനമില്ലാത്തവരാണ്, ജനസംഖ്യയിൽ 90 ശതമാനവും. ആഴത്തിൽ കുഴിയെടുത്താണ് ടോയ്‌ലറ്റുകളടക്കമുള്ളവ നിർമിക്കുന്നത്. ഇത്തരം കുഴികളിൽ നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങൾ മണ്ണിലൂടെയുള്ള ജലച്ചോർച്ചക്ക് തടസമുണ്ടാക്കുന്നു.

അപകടകരമായ ഭൗമ ഘടന

ജോഷിമഠിന്റെ സവിശേഷമായ ഭൗമഘടനയും പാരിസ്ഥിതികാഘാതത്തിന് കാരണമാകുന്നുണ്ട്. പല കാലങ്ങളിലായി സംഭവിച്ച ഉരുൾപൊട്ടലുകളിലൂടെ ഒഴുകിയെത്തിയ മണ്ണിനും പാറക്കും മാലിന്യങ്ങൾക്കും മുകളിലാണ് ജോഷിമഠ് സ്ഥിതി ചെയ്യുന്നതെന്ന് 1976ൽ സർക്കാർ നിയമിച്ച മിശ്ര കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അടിത്തറയ്ക്ക് പ്രധാന പാറയുമായി ബന്ധമില്ലെന്നുമാത്രമല്ല, അളകനന്ദ, ധൗളിഗംഗ നദികളിലെ പ്രവാഹങ്ങളും മണ്ണിടിച്ചിലിന് കാരണമാകുന്നു.

Photo: Mohit Bhatt

ഭൗമപാളികളിൽ സംഭവിക്കുന്ന മാറ്റങ്ങൾ കൂടി ജോഷിമഠ് ദുരന്തം പൂർത്തിയാക്കുന്നു. ഇന്ത്യൻ ശിലാമണ്ഡല ഫലകം യൂറോപ്യൻ ശിലാമണ്ഡല ഫലകത്തിനിടയിലേക്കു കടക്കുന്നതിന്റെ ഫലമായാണ് ഈ മേഖലയിൽ ഭൂകമ്പങ്ങളുണ്ടാകുന്നതെന്ന് പഠനങ്ങളുണ്ട്. ഈയിടെ ജി.പി.എസ് അടിസ്ഥാനമാക്കി നടത്തിയ ജിയോഡെറ്റിക് പഠനത്തിൽ കണ്ടത്, ഇന്ത്യൻ ഭൂവൽക്കപാളികളുടെ ചലനനിരക്ക് ഒരു വർഷം 5-14 മി.മീറ്ററാണ് എന്നാണ്. എന്നാൽ, ഉത്തരാഖണ്ഡിൽ ഗർവാൾ, കുമാവോൺ ഹിമാലയ മേഖലകളിൽ ഇത് 12- 14 മി.മീറ്ററാണ്. ഈ മേഖലയിലെ പർവതനിരകളുടെ ബലഹീനതയെ സൂചിപ്പിക്കുന്ന നിരക്കാണിത്. പാറകളിലുണ്ടാകുന്ന സമ്മർദം ഏറ്റവും കൂടുതൽ ജോഷി മഠിലാണ്. ഇത് നിരവധി ചെറിയ ഭൂകമ്പങ്ങൾക്ക് കാരണമാകുന്നുണ്ട്.

അവഗണിക്കപ്പെട്ട മുന്നറിയിപ്പുകൾ

വീടുകൾ വിണ്ടുവരുന്ന കാര്യം വർഷങ്ങളായി തദ്ദേശവാസികൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുന്നുണ്ട്. കഴിഞ്ഞ ആഗസ്റ്റിൽ, ഉത്തരാഖണ്ഡ് നിയോഗിച്ച, ശാസ്ത്രജ്ഞരും ജിയോളജിസ്റ്റുകളും ഗവേഷകരുമടങ്ങുന്ന സംഘം ജോഷിമഠിൽ സർവേ നടത്തിയിരുന്നു. ഇവരോടും നാട്ടുകാർ വീടുകൾക്കുണ്ടാകുന്ന വിള്ളലുകളെക്കുറിച്ച് പരാതിപ്പെട്ടു. 2021 ഒക്‌ടോബറിലെ കൊടും മഴക്കുശേഷം മണ്ണൊലിപ്പിലുണ്ടായ വർധനയും അവർ ചൂണ്ടിക്കാട്ടി. വീടുകൾ പരിശോധിച്ച കമ്മിറ്റി, പലതും വാസയോഗ്യമല്ല എന്ന് കണ്ടെത്തുകയും ചെയ്തു. ‘നഗരം ഇടിഞ്ഞുതാണുകൊണ്ടിരിക്കുകയാണെന്നും നിർമാണപ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നും ഭാവി വികസനപ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നും കമ്മിറ്റി നിർദേശിച്ചു. എന്നാൽ, കഴിഞ്ഞ ആഴ്ച വരെ നിർമാണപ്രവർത്തനങ്ങൾ തുടർന്നു. പ്രശ്‌നം രൂക്ഷമായപ്പോൾ, ജനുവരി അഞ്ചിനാണ്, തപോവൻ വിഷ്ണുഗഢ് പദ്ധതി അടക്കമുള്ള നിർമാണങ്ങൾ താൽക്കാലികമായി നിർത്തിവക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടത്.

Photo: Arun Bothra, twitter

ഹിമാലയൻ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭൗമശാസ്ത്രപരവും പാരിസ്ഥിതികവുമായ മാറ്റങ്ങളെക്കുറിച്ചും മനുഷ്യ ഇടപെടലുകളുടെ ഭാഗമായ ആഘാതങ്ങളെക്കുറിച്ചും നിരവധി ശാസ്ത്രീയ പഠനങ്ങളുണ്ടായിട്ടുണ്ട്. അതീവ ദുർബല മേഖലയായതിനാൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ കൂടി സാഹചര്യത്തിൽ, മനുഷ്യ ഇടപെടലുകൾക്ക് ആഴത്തിലുള്ള ശാസ്ത്രീയ അടിത്തറയുണ്ടായിരിക്കണം എന്ന് ഈ പഠനങ്ങളെല്ലാം അടിവരയിടുന്നുമുണ്ട്. ജനസംഖ്യയിലും വിനോദ സഞ്ചാരത്തിലുമുണ്ടായ വളർച്ചക്കൊപ്പം അതിർത്തി പ്രദേശമെന്ന നിലയിൽ വർധിച്ചുവരുന്ന സൈനികാവശ്യങ്ങൾക്കുള്ള വൻകിട നിർമാണപ്രവർത്തനങ്ങളും ഖനനങ്ങളും വൻകിട പദ്ധതികളുമെല്ലാം പൂർത്തിയാക്കിയ ഒരു ദുരന്തമുഖമാണ് ജോഷിമഠ്.

1960കളിലാണ് വൻതോതിലുള്ള നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. ചൈനയുമായുള്ള അതിർത്തിബന്ധങ്ങൾ നിരന്തരം സംഘർഷത്തിലേക്ക് വഴിമാറിയതോടെ, ചോദ്യം ചെയ്യപ്പെടാനാകാത്ത സൈനികപ്രാധാന്യവും ഈ മേഖലയ്ക്കുവന്നു. 1970ലുണ്ടായ വിനാശകാരിയായ അളകനന്ദ പ്രളയത്തിനുശേഷം, 1976ൽ യു.പി സർക്കാർ, എം.സി. മിശ്രയുടെ നേതൃത്വത്തിൽ 18 അംഗ കമ്മിറ്റിയെ നിയോഗിച്ചു. ജോഷി മഠ് ഒരു മണ്ണിടിച്ചിൽ മേഖലയായി കണ്ട് കാര്യക്ഷമമായ മാലിന്യനിർമാർജന പദ്ധതികൾ വേണമെന്നും മൈനിംഗും ചരിവുള്ള പ്രദേശങ്ങളിലെ കൃഷിയും നിയന്ത്രിക്കണമെന്നും കമ്മിറ്റി നിർദേശിച്ചു. ഒരു ഭരണകൂടം ചെയ്യേണ്ട അടിസ്ഥാനപരമായ ഈ നടപടികൾ പോലും അവഗണിക്കപ്പെട്ടു. കഴിഞ്ഞ പതിറ്റാണ്ടുകൾ, വിനാശകാരിയായ ടൂറിസം വികസനത്തിന്റെയും സൈനിക നിർമാണങ്ങളുടെയും കാലമായിരുന്നു. ഇന്ത്യ മാത്രമല്ല, ചൈനയും അപ്പർ ബേസിൻ റീജ്യനിൽ നടത്തുന്ന വൻകിട നിർമാണങ്ങളും മൈനിംഗ് ഓപ്പറേഷനുകളും മേഖലയെ തകർക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

രണ്ടു രാജ്യങ്ങളുടെ സൈനികപരം കൂടിയായ ‘തന്ത്ര പ്രാധാന്യം' പാരിസ്ഥിതിക മുന്നറിയിപ്പുകളെ മറികടക്കാൻ ഭരണകൂടങ്ങൾക്ക് വഴിയൊരുക്കുന്നു. വികസനത്തിന്റെയും രാജ്യസുരക്ഷയുടെയും അളവുകോലുകൾ നിരാശ്രയരായ ഒരു ജനതയുടെ ജീവിതത്തെ തന്നെ ഭൂമിക്കടിയിലേക്കമർത്തിക്കളയുന്നു, അതാണ് ജോഷി മഠിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

Comments