നമ്മുടെ കുട്ടികള്‍ക്കുവേണ്ടി
ജേണലിസ്റ്റുകള്‍ മുഖ്യമന്ത്രിയോട്
ചോദിക്കേണ്ടിയിരുന്ന ചോദ്യങ്ങള്‍
നമ്മുടെ കുട്ടികള്‍ക്കുവേണ്ടി ജേണലിസ്റ്റുകള്‍ മുഖ്യമന്ത്രിയോട് ചോദിക്കേണ്ടിയിരുന്ന ചോദ്യങ്ങള്‍
ദിവസവും വൈകുന്നേരം മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യം ചോദിക്കാന്‍ അവസരം ലഭിച്ചിട്ടും കേരളത്തിലെ മൂന്നിലൊന്ന് മനുഷ്യരെ നേരിട്ട് ബാധിക്കുന്ന വിദ്യാഭ്യാസ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. സങ്കുചിതവും നിലവാരമില്ലാത്തതുമായ ചോദ്യങ്ങളുടെ ആവര്‍ത്തനങ്ങള്‍ കൊണ്ട് വാര്‍ത്താസമ്മേളനങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് മാധ്യമ പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉത്തരം പറയാനും വ്യക്തത വരുത്താനും ബാധ്യസ്ഥമായ ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ് ഇവിടെ
13 Aug 2020, 01:30 PM
ജനസംഖ്യയുടെ മൂന്നിലൊന്ന് മനുഷ്യര്‍ വിദ്യാഭ്യാസ പ്രക്രിയയുമായി നേരിട്ട് ബന്ധപ്പെടുന്ന സംസ്ഥാനമാണ് കേരളം. സ്‌കൂളില്‍, കോളേജില്‍ പോകുക എന്ന കാര്യം അടുത്ത കാലത്തൊന്നും നടക്കില്ല എന്നത് എല്ലാവര്‍ക്കും അറിയാം. സ്‌കൂള്‍ തുറക്കുന്നത് കോവിഡിനെ കുട്ടികളിലേക്കും അധ്യാപകരിലേക്കും വ്യാപിപ്പിക്കാനേ ഉപകരിക്കൂ എന്ന കാര്യത്തിലും ആര്‍ക്കും സംശയമില്ല. പക്ഷേ സര്‍ക്കാര്‍, വിദ്യാഭ്യാസ വകുപ്പ് ഉത്തരം നല്‍കേണ്ട, വ്യക്തത വരുത്തേണ്ട നിരവധി ചോദ്യങ്ങളുണ്ട്. കുട്ടികളുടെ ഭാവി എന്നതിനേക്കാള്‍ കുട്ടികളുടെ നിലവിലെ അവസ്ഥയെ അഡ്രസ് ചെയ്യേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.
ഈ വ്യക്തതയില്ലായ്മ ഓരോ കുടുംബത്തിനകത്തും വ്യക്തികളിലും സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥ ചെറുതല്ല. കുട്ടികള്‍ ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. രക്ഷിതാക്കള്‍ ഉന്നയിക്കുന്നുണ്ട്. ഉത്തരം പറയാനറിയാതെ അധ്യാപകര്‍ നിന്ന് പരുങ്ങുന്നുണ്ട്. വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ചോദ്യങ്ങളെ വഴിമാറ്റി വിടുകയോ നിശ്ശബ്ദരാവുകയോ ചെയ്യുന്നുണ്ട്. പൊതുപരീക്ഷയായതുകൊണ്ടുതന്നെ പത്താം ക്ലാസിലും പ്ലസ്ടുവിനും പഠിക്കുന്ന കുട്ടികളുടെയും അവരെ പഠിപ്പിക്കുന്ന അധ്യാപകരുടേയും അവരുടെ രക്ഷിതാക്കളുടേയും അവസ്ഥ അതിദയനീയമാണ്. ഡിജിറ്റല്‍ ഡിവൈഡ് ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ചില്ലറയല്ല.
ദിവസവും വൈകുന്നേരം കോവിഡ് അപ്‌ഡേറ്റിന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്. ഇന്നുവരെ, മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ജേണലിസ്റ്റ് മുഖ്യമന്ത്രിയോട് കേരളത്തിലെ മൂന്നിലൊന്ന് മനുഷ്യരെ നേരിട്ട് ബാധിക്കുന്ന വിദ്യാഭ്യാസ വിഷയത്തില്‍ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. സങ്കുചിതവും നിലവാരമില്ലാത്തതുമായ ചോദ്യങ്ങളുടെ ആവര്‍ത്തനങ്ങള്‍ കൊണ്ട് വാര്‍ത്താസമ്മേളനങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് മാധ്യമ പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യം ചോദിക്കാന്‍ നിരന്തരം അവസരം ലഭിക്കുമ്പോഴും ജനകീയ പ്രശ്‌നങ്ങൾ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയാതെ, ജനപ്രതിനിധികളെക്കൊണ്ട് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഉത്തരം പറയിപ്പിക്കാന്‍ കഴിയാതെ, ജനങ്ങളെ പ്രതിനിധീകരിക്കാന്‍ കഴിയാതെ പരാജയപ്പെടുകയാണ് ജേണലിസ്റ്റുകള്‍.
മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉത്തരം പറയാനും വ്യക്തത വരുത്താനും ബാധ്യസ്ഥമായ ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ് ഇവിടെ.
1. സംസ്ഥാനത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം രണ്ടരമാസം പിന്നിടുകയാണ്. മറ്റ് പോംവഴികളില്ലാത്തതുകൊണ്ടാണ് ഓണ്‍ലൈന്‍ രീതിയിലേക്ക് പോകേണ്ടിവന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാ കുട്ടികളിലേക്കും ക്ലാസുകള്‍ എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടുണ്ടോ?
2. ഫസ്റ്റ് ബെല്‍ പ്രോഗ്രാം വിദ്യാഭ്യാസ ബദലല്ല എന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ എന്താണ് സര്‍ക്കാര്‍ പ്രയോഗവത്കരിക്കാന്‍ ഉദ്ദേശിക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി? അഥവാ പൂര്‍ണമായും ഓണ്‍ലൈനായ ഒരു വിദ്യാഭ്യാസ രീതിയെക്കുറിച്ച് സര്‍ക്കാര്‍ കാഴ്ചപ്പാട് എന്താണ്?
3. സമ്പന്നരും മധ്യവര്‍ഗവും കുട്ടികള്‍ക്ക് പഠനം ഉറപ്പുവരുത്താന്‍ പ്രാപ്തിയുള്ളവരാണ്. എന്താണ് അതല്ലാത്ത സമൂഹത്തിലുള്ള കുട്ടികളുടെ സ്ഥിതി? ആദിവാസി മേഖലകള്‍, കടലോരമേഖലകള്‍, ദളിത് കോളനികള്‍ എന്നിവിടങ്ങളിലെ സ്‌കൂള്‍/ കോളേജ് കുട്ടികളുടെ പഠനത്തിന്റെ അവസ്ഥ എന്താണ്? ഇതു സംബന്ധിച്ച ഡാറ്റ സര്‍ക്കാരിന്റെ കൈവശമുണ്ടോ?
4. ഈ വര്‍ഷം സ്‌കൂള്‍ തുറക്കുക എന്നത് ഒരു ഉറപ്പും ഇല്ലാത്ത കാര്യമാണ്. അങ്ങനെയെങ്കില്‍ ഈ അധ്യയന വര്‍ഷം എന്തായിത്തീരുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒരു കാഴ്ചപ്പാട് ഉണ്ടാക്കിയിട്ടുണ്ടോ? ഒരു വര്‍ഷത്തേയ്ക്കുള്ള സിലബസ് അതേ രീതിയില്‍ തുടരുമോ?, സിലബസ് കുറയ്ക്കുമോ? സാമ്പ്രദായിക രീതിയിലുള്ള പരീക്ഷകള്‍ നടത്തുമോ?
5. ഈ വര്‍ഷം സീറോ അക്കാദമിക് ഇയര്‍ ആക്കി മാറ്റുമോ? സീറോ അക്കാദമിക് ഇയര്‍ എന്നത് ഒരു സങ്കീര്‍ണ പ്രക്രിയയായതിനാല്‍, ഇതുസംബന്ധിച്ച് സ്വീകരിക്കേണ്ട ഒരുക്കങ്ങളെക്കുറിച്ച് എന്തെങ്കിലും ആലോചന നടക്കുന്നുണ്ടോ? ചോദിക്കാന്‍ കാരണം, സ്‌കൂള്‍ അധികൃതര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ ഇക്കാര്യത്തില്‍ ഒരു വ്യക്തതയും ഇല്ല എന്നതാണ്.
6. ഡിജിറ്റല്‍ ഡിവൈഡ് എന്ന യാഥാര്‍ത്ഥ്യത്തെ വിദ്യാഭ്യാസ വകുപ്പ് യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ക്കൊണ്ടിട്ടുണ്ടോ? ഓണ്‍ലൈന്‍ എന്ന പേരിട്ട് വിളിക്കുന്നുണ്ടെങ്കിലും അധ്യാപകര്‍ ക്ലാസെടുക്കുന്നത് ഷൂട്ട് ചെയ്ത് വിക്ടേഴ്‌സ് ചാനലിലൂടെ ടെലിവിഷനില്‍ കാണിക്കുക എന്നതാണല്ലോ വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ സ്‌കൂളുകള്‍ക്കായി ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ടെലിവിഷന്‍ എല്ലാ കുട്ടികള്‍ക്കും എത്തിക്കുക എന്നത് ഒരു ദൗത്യമായി ഏറ്റെടുക്കുകയും സന്നദ്ധ സംഘടനകളുടെയും മറ്റും സഹായത്തോടെ അതുറപ്പാക്കുകയും ചെയ്തിട്ടുണ്ട് എന്ന് പറയാം. എന്നാല്‍ സ്‌കൂളുകളും കോളേജുകളും അവരുടേതായ രീതിയില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ക്ലാസുകള്‍ എടുക്കുകയും സ്റ്റഡിമെറ്റീരിയലുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. സ്മാര്‍ട് ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ്പ്, എന്നിവയില്ലാത്തവര്‍, ആവശ്യത്തിന് നെറ്റ് കണക്ടിവിറ്റി ഇല്ലാത്തവര്‍ എന്ത് ചെയ്യും?
7. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പരിശീലിപ്പിക്കപ്പെട്ടവരല്ല ഇവിടത്തെ അധ്യാപകര്‍. സാമൂഹിക മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതില്‍ ഏറ്റവും പുറകിലുള്ളവരാണ് അധ്യാപക സമൂഹത്തിലെ ഒരു വലിയ വിഭാഗം എന്നും മുന്‍ കാലാനുഭവങ്ങളില്‍ നിന്നു കൊണ്ട് വിമര്‍ശനാത്മകമായി പറയാം. ക്ലാസ് മുറികള്‍ പൂര്‍ണമായും ടെക്‌നോളജിയെ ആശ്രയിക്കുമ്പോള്‍ അധ്യാപകരുടെ ടെക്‌നോളജിക്കല്‍ നിരക്ഷരത വിദ്യാര്‍ത്ഥികളെ വല്ലാതെ ബാധിക്കില്ലേ? അധ്യാപകരെ പഠിപ്പിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ?
8. വീട്ടിലിരിക്കുന്ന കുട്ടികളുടെ മാനസികാവസ്ഥ നമ്മള്‍ അഡ്രസ്സ് ചെയ്‌തേ മതിയാവൂ. മാര്‍ച്ച് അവസാനം മുതല്‍ ഇതുവരെ 18 വയസ്സില്‍ താഴെയുള്ള 66 കുട്ടികള്‍ ആത്മഹത്യ ചെയ്തതായി മുഖ്യമന്ത്രി തന്നെ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. അതൊരു ഭയപ്പെടുത്തുന്ന സംഖ്യയാണ്. പാഠഭാഗങ്ങള്‍ പിന്നീടും പഠിപ്പിച്ച് കൊടുക്കാന്‍ പറ്റുമായിരിക്കും. പക്ഷേ സ്‌കൂളില്‍ പോകുമ്പോള്‍ മാത്രം പുറത്തിറങ്ങുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുണ്ട്. അവരുടെ നഷ്ടപ്പെട്ട സാമൂഹിക ജീവിതത്തിന്, കളികള്‍ക്ക് സൗഹൃദങ്ങള്‍ക്ക് എന്ത് പകരം നല്‍കാന്‍ കഴിയും? ഈ വിഷയത്തെ വിദ്യാഭ്യാസ വകുപ്പ് എങ്ങനെയാണ് കാണുന്നത്? അഡ്രസ്സ് ചെയ്യുന്നത്?
9. കോവിഡ് കാലം ഇതുപോലെ നീണ്ടുപോവുകയാണെങ്കില്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് തന്നെ തിരുത്തിയെഴുതേണ്ടി വരില്ലേ? നമ്മുടെ രാജ്യം മാത്രമല്ല ലോകം മുഴുവന്‍ അതാണ് സ്ഥിതി. അത്തരത്തിലുള്ള പഠന ഗവേഷണങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടോ?
10. അനഘ ബാബു വെന്ന ദളിത് വിദ്യാര്‍ത്ഥിനിയ്ക്ക് അര്‍ഹമായ ലാപ്‌ടോപ്പ് കിട്ടുന്നതിന് ഹൈക്കോടതിയില്‍ പോവേണ്ട അവസ്ഥയുണ്ടായി. അതൊരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. സമാനമായ അനുഭവം പലരും പങ്കുവെച്ചു കഴിഞ്ഞു. എന്തുകൊണ്ടാണ് നമ്മുടെ ദലിത് / ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം ഇന്നും ജാതിയുടേയും അപമാനത്തിന്റെയും സമ്പത്തിന്റേയും വിലക്കുകള്‍ ഉണ്ടാക്കുന്നത്? അനുവദിക്കപ്പെട്ട അര്‍ഹമായ പഠനോപകരണങ്ങള്‍ കയ്യില്‍ കിട്ടുന്നതിനു പോലും സര്‍ക്കാര്‍ സംവിധാനങ്ങളുടെ, അധികാരികളുടെ ജാതിബോധത്തെ മറികടക്കാന്‍ പാടുപെടുന്ന പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥി സമൂഹം അനുഭവിക്കുന്ന വിദ്യാഭ്യാസ രംഗത്തെ ഈ കടുത്ത പ്രതിസന്ധിയെ സര്‍ക്കാര്‍ എങ്ങനെ പരിഹരിക്കും?
ചന്ദ്രൻ .എസ്.
14 Aug 2020, 05:33 PM
പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് ഭാഷാ വിഷയങ്ങളി ലൊ ഴികെ വിക്ടേഴ്സിലെ ക്ലാസ്സുകൾ പ്രയോജനെപ്പെടുന്നില്ല.. ഈ കുട്ടികളെ ഇക്കാര്യത്തിൽ അവഗണിക്കുന്നു. എന്റെ കുട്ടി എയിഡഡ് സ്കൂളിൽ ഇംഗ്ലീഷ് മീഡിയം പത്താം ക്ലാസ്സിലാണ്. ചില അദ്ധ്യാപകർ ശാസ്ത്ര - സാമൂഹിക ശാസ്ത്ര - ഗണിത ക്ലാസ്സുകളിൽ അപൂർവ്വം ചിലകാര്യങ്ങൾ മാത്രം ഇംഗ്ലീഷിൽ പറയുന്നു. ക്ലാസ്സ് പൂർണ്ണമായും മലയാളം മീഡിയത്തിലാണ്. ചോദ്യങ്ങൾ മാത്രം സ്ക്രീനിൽ ഇംഗ്ലീഷിൽ തെളിയുന്നു. അതും പൂർണ്ണമായും എഴുതി എത്തുന്നതിന് മുന്നേ അപ്രത്യക്ഷമാകുന്നു. എങ്ങിനെ ഉത്തരമെഴുതണെമെന്ന് അറിയാതെ കുട്ടികൾ വിഷമിക്കുന്നു. ഭാഷാ വിഷയങ്ങളിലൊഴികെ പാഠ ഭാഗം മനസ്സിലാകാതെ കുട്ടികൾ മാനസിക സംഘർഷത്തിലാണ്. കുട്ടികളിലെ ഈ സംഘർഷം രക്ഷിതാക്കളിലേക്കും പടരുന്നു. ഈ കുട്ടികളുടെ കാര്യത്തിൽ എന്താണ് പരിഹാരം?
MOHANDAS G
14 Aug 2020, 12:57 PM
Your are absolutely correct, the future of all children is facing a uncertainty especially the students with poor background irrespective of caste and religion, journalists only have time to praise their netas and blaming their rival parties.
Sheeba Thomas
14 Aug 2020, 11:18 AM
മനില ഉന്നയിച്ച ചോദ്യങ്ങൾ വളരെ പ്രസക്തമാണ്. പ്രത്യേകിച്ചും സ്കൂളിൽ പോകുമ്പോൾ മാത്രം പുറത്തിറങ്ങുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ അവരുടെ സാമൂഹിക ജീവിതം, കളികൾ, സൗഹൃദം ഇവയെക്കന്ത് പകരം നൽകാൻ കഴിയും? അതിനൊന്നും പകരമാവില്ലല്ലോഈ പറയുന്ന ഓൺലൈൻ ക്ലാസ്സുകൾ. പിന്നെ മാധ്യമങ്ങൾ..... അവർ എന്നും പൈങ്കിളി കഥകളുടെ പുറകെ പോകുന്നവരാണല്ലോ.... സ്വപ് നയെ ബാംഗ്ലൂരുവിൽ നിന്നും കൊണ്ടു വന്നപ്പോൾ നമ്മൾ കണ്ടതാണല്ലോ അവരുടെ ലൈവ് പേക്കൂത്തുകൾ. വളരെ അർത്ഥവത്തായ ചോദ്യങ്ങളാണ് മനിലയുടേത്.
Deepak Raj S
14 Aug 2020, 10:59 AM
Need of the hour. But sadly most of us are slaves to these mainstream medias and their vested interests.
Venu Edakkazhiyur
14 Aug 2020, 07:10 AM
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന മാദ്ധ്യമ പ്രവർത്തകർ വിദ്യാഭ്യാസത്തെക്കുറിച്ചു മാത്രമല്ല ഒരു ജനകീയ പ്രശ്നങ്ങളെക്കുറിച്ചും ഉൽകണ്ഠ ഉള്ളവരല്ല; മറിച്ചു വിവാദങ്ങൾ ഉണ്ടാക്കാൻ ഏറെ താല്പര്യമുള്ളവരുമാണ്. ഓരോ ദിവസവും അവർ ചോദിക്കുന്ന നിസ്സാരങ്ങളായ ചോദ്യങ്ങൾ അത് വ്യക്തമാക്കുന്നുണ്ട്. ആദ്യകാലങ്ങളിൽ ബാർ തുറക്കുന്നതായിരുന്നു അവർക്ക് താല്പര്യമുള്ള വിഷയം. പെട്ടിമുടി ദുരന്തമോ കരിപ്പൂർ അപകടമോ അവരെ തെല്ലും അലോസരപ്പെടുത്തിയില്ല; പകരം രമേശ് ചെന്നിത്തലയോ കെ സുരേന്ദ്രനോ പറയുന്ന കാര്യങ്ങളിൽ പിടിച്ചു വാർത്താസമ്മേളനത്തെ തന്നെ നിസ്സാരവൽക്കരിക്കാനായിരുന്നു അവരിൽ പലരും ശ്രമിച്ചത്. ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണല്ലോ അവരെ ചിലർ സമൂഹമദ്ധ്യമങ്ങളിൽ ട്രോളിയത്. അപ്പോൾ അവർക്ക് പൊള്ളി; മുഖ്യമന്ത്രിയുടെ മുന്നിൽ കരയാനും തുടങ്ങി. ഈ മാദ്ധ്യമ പ്രവർത്തകരിൽ ആരെങ്കിലും എൻ ഇ പി യെക്കുറിച്ചുള്ള കേരളത്തിന്റെ നിലപാട്, അത് പറിച്ചുമാറ്റാൻ പോകുന്ന ഫെഡറലിസത്തിന്റെ ആണിക്കല്ല്, അത് ഉണ്ടാക്കിയേക്കാവുന്ന കരിക്കുലത്തിന്റെ കാവിവൽക്കരണം എന്നിവയെക്കുറിച്ചും എന്തെങ്കിലും ചോദിച്ചുവോ? മനിലയുടെ ലേഖനത്തിലും എൻ ഇ പിയെക്കുറിച്ചു സൂചിപ്പിക്കേണ്ടിയിരുന്നു എന്നാണ് എനിക്ക് തോന്നിയത്! എന്തായാലും ഈ ലേഖനം അവസരോചിതവും പ്രസക്തവുമായി.
പി ജെ ജെ
13 Aug 2020, 06:35 PM
യോജിക്കുന്നു. ഭരണാധികാരിയെ ചോദ്യം ചെയ്യാനായി ദിവസവും മുന്നിൽ കിട്ടിയിട്ടും പീറ കക്ഷിരാഷ്ട്രീയവുമായി ബബ്ബബ്ബ അടിക്കുകയാണ് നമ്മുടെ കൊണ്ടാടപ്പെടുന്ന മാധ്യമപ്പടകൾ. കക്ഷിരാഷ്ട്രീയം തിന്നുതൂറിക്കഴിയുന്ന ഒന്നിനും കൊള്ളാത്ത വഹകൾ
വള്ളികുന്നം രാജേന്ദ്രൻ
13 Aug 2020, 06:33 PM
ഒരു ദുരിതകാലത്തെ അഭിസംബോധന ചെയ്യുന്നതിൽ കേരളത്തിലെ മാധ്യമ ലോകം പൂർണ്ണമായും പരാജയപ്പെടുകയാണ്. അടിയന്തിര ശ്രദ്ധ്ര ആവശ്യമുള്ള ഒട്ടേറെ വിഷയങ്ങളിൽ നിന്നും അവർ പിൻവാങ്ങുകയും പൈങ്കിളി മാധ്യമ ശൈലിയിൽ അഭിരമിക്കുകയും ചെയ്യുന്നു. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ ,പരിസ്ഥിതി തുടങ്ങി കേന്ദ്ര സംസ്ഥാന ഭരണകൂട ഇടപെടലുകൾ ആവശ്യമുള്ള ഒട്ടേറെ വിഷയങ്ങൾ പൊതുചർച്ചാ മണ്ഡലത്തിലേക്ക് ഉയർത്തി കൊണ്ടുവരേണ്ട മാധ്യമ പ്രവർത്തകർ പാപ്പരാസി സംഘങ്ങളായി അധ:പതിക്കുന്നു. സ്വർണ്ണക്കടത്തിൻ്റെ കാരണം തേടാതെ പെണ്ണുടലിൻ്റെ പിന്നാലെ പോകുന്ന നാലാം എസ്റ്റേറ്റിനെ സത്യാനന്തര കാലത്ത് ആരാണ് കടമകൾ പഠിപ്പിക്കുക.
ബിന്ദു റ്റി എസ്
13 Aug 2020, 04:27 PM
അതെ ചോദിക്കേണ്ടത്.
Subida
13 Aug 2020, 04:08 PM
ഏവരുടെ യും ഉൽക ണ്ഠ യാണ് ഈ ചോ ദ്യ ങ്ങൾ
ജിയോ ബേബി / മനില സി. മോഹന്‍
Jan 16, 2021
54 Minutes Watch
ഉമ്മർ ടി.കെ.
Jan 11, 2021
15 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
എം.സി.പ്രമോദ് വടകര
18 Aug 2020, 11:05 AM
വിദ്യാഭ്യാസ രംഗത്തെ ബാധിക്കുന്നതും ഏറെ ഗൗരവമർഹിക്കുന്നവയുമാണ് ഈ ചോദ്യങ്ങൾ. കുട്ടികളെ, രക്ഷിതാക്കളെ, അധ്യാപകരെ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവരെയൊക്കെ ആശങ്കപ്പെടുത്തുന്ന ഈ അവസ്ഥകളെ മനസ്സിലാക്കി ഫലപ്രദമായി ഇടപെടാൻ മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഇവ നേരിട്ട് തിരിച്ചറിഞ്ഞ് കൂടുതൽ കൃത്യമായ ഇടപെടൽ നടത്താൻ സർക്കാറിനോ വകുപ്പിനോ എത്രത്തോളം കഴിഞ്ഞിട്ടുണ്ട്? പ0ന കേന്ദ്രങ്ങൾ സ്ഥാപിക്കാനും വിവിധയിടങ്ങളിൽ ടി.വി.യും മറ്റും വിതരണം ചെയ്യാനും വിവിധ ഏജൻസികളുടെ സഹായങ്ങൾ ഏകോപിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിട്ടും ഡിജിറ്റൽ ഡിവൈഡ് ഒരു വലിയ പ്രശ്നമായി നിലനില്ക്കുന്നു. ഓൺലൈൻക്ലാസുകളിൽ,പ0ന പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം, പ0ന പിന്നാക്കാവസ്ഥയിലുള്ളവർ, പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നിവരുടെ അവസ്ഥകൾ- ശാരീരികവും മാനസികവുമായ ഒട്ടേറെ ആശങ്കകൾ -- ഇതൊക്കെ വേണ്ട രീതിയിൽ ചർച്ച ചെയ്യേണ്ട കരിക്കുലം കമ്മറ്റി എപ്പോഴെങ്കിലും ചേർന്നിട്ടുണ്ടോ? --- വകുപ്പുതലത്തിൽ അതാത് സമയങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾ, നിർദ്ദേശങ്ങൾ വേണ്ടതല്ലേ?- ഏറെ ചോദ്യങ്ങൾ നിലനില്ക്കുന്നു - ഉത്തരങ്ങൾ പറയേണ്ടവർ എവിടെയാണ്???