ആ വേദിയിലിരുന്ന ലീഗിന്റെ എം.എൽ.എമാർ എങ്ങനെയാണ് ഇനി നിയമസഭയെ അഭിസംബോധന ചെയ്യുക

ബരിമല സമരകാലത്ത് കേട്ട ഒരു മുദ്രാവാക്യം കഴിഞ്ഞദിവസം ഒരിക്കൽ കൂടി കോഴിക്കോട്ടുനിന്ന് ഉയർന്നുകേട്ടു. മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയിൽ ചെത്തുകാരന്റെ മകന് സ്ത്രീധനം കിട്ടിയതല്ല കേരളം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് വിളിച്ചുപറഞ്ഞത്. മാത്രമല്ല സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ അബ്ദുറഹിമാൻ കല്ലായി പൊതുപരിപാടിയിൽ വെച്ച് മറ്റൊരു ഗുരതരമായ ആരോപണം കൂടി ഉന്നയിച്ചു. പൊതുമരാമത്ത് മന്ത്രി റിയാസിന്റേത് വിവാഹം അല്ലെന്നും വ്യഭിചാരമാണെന്നുമാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. ഇസ്ലാമിക നിയമപ്രകാരം ഒരാൾക്ക് അമുസ്ലിം സ്ത്രീയെ വിവാഹം കഴിക്കാൻ കഴിയില്ല എന്നതാണ് അയാളുടെ ആരോപണത്തിന്റെ കാതൽ. ഇത് പരസ്യമായി പറയാൻ കഴിയണമെന്നും സി.എച്ച്. അങ്ങനെ പറയുന്ന ആളായിരുന്നുവെന്നുമാണ് കല്ലായി അബ്ദുറഹിമാൻ പറഞ്ഞവസാനിപ്പിച്ചത്. ഇത് കേവലം റിയാസിനെതിരെയുള്ള അക്രമം മാത്രമല്ല ഞങ്ങളുടെ രാഷ്ട്രീയം ഇതാണെന്ന് ഉറക്കെ പറയുന്നിടത്താണ് ഇതൊരു ഗുരുതരമായ രാഷ്ട്രീയപ്രശ്‌നമായി മാറുന്നത്.

മിശ്രവിവാഹത്തിന് നിയമപിൻബലമുള്ള ഒരു രാജ്യത്ത് പൊതുവേദിയിൽ ഒരു മുഖ്യാധാര രാഷ്ട്രീയപാർട്ടിയുടെ പ്രതിനിധി തന്നെ ഇങ്ങനെ വിളിച്ചുപറയുമ്പോൾ അതുണ്ടാക്കുന്ന രാഷ്ട്രീയദാരിദ്ര്യം തിരിച്ചറിയാൻ കഴിയാത്തവിധം ഒരു മതരാഷ്ട്രവാദ സംഘടനയായി മുസ്ലിം ലീഗ് മാറിയിരിക്കുന്നു എന്നതിന്റെ സാക്ഷ്യമായിരുന്നു അതിനെ തിരുത്താതിരുന്ന നിയമസഭാ സാമാജികരടക്കമിരുന്ന വേദി. എങ്ങനെയാണ് ഇനി ആ വേദിയിലിരുന്ന എം.എ.എ.മാർ നമ്മുടെ നിയമസഭയെ അഭിസംബോധന ചെയ്യുക എന്ന വലിയ ചോദ്യവും ഇപ്പോൾ അന്തരീക്ഷത്തിലുണ്ട്. വഖഫ് വിഷയത്തിൽ പള്ളികൾ കേന്ദ്രീകരിച്ച് വെള്ളിയാഴ്ച ജുമുഅ പ്രാർഥനയ്ക്കുശേഷം ക്യാമ്പെയിൻ നടത്താനുള്ള തീരുമാനം വിമർശിക്കപ്പെട്ടതും ലീഗ് ഈ വിഷയത്തെ സമീപിച്ച രീതികൊണ്ടുമാത്രമാണ്. വഖഫ് മതപ്രശ്‌നമല്ലേ അത് പള്ളികളില്ലേ പറയേണ്ടത് എന്ന പി.എം.എ. സലാമിന്റെ ചോദ്യത്തോട് നിഷ്‌കളങ്കമായി ഐക്യപ്പെടാൻ മാത്രം ദുർബലമായ ജനസമൂഹമാണ് നമ്മുടേത് എന്നതാണ് ഇതിലെ പ്രധാന വെല്ലുവിളി. ആ സമൂഹത്തോടാണ് അതേ വേദിയിൽ വെച്ച് കെ.എം. ഷാജി ഇസ്ലാമിന്റെ ബൗദ്ധിക കേന്ദ്രങ്ങളായിരുന്ന പൊന്നാണിയിലും കൊടുങ്ങല്ലൂരും തലശ്ശേരിയും കമ്മ്യൂണിസ്റ്റുകൾ സമുദായത്തെ വഴിതെറ്റിച്ചെന്നും അത് സമുദായത്തിന്റെ ഇസ്സത്ത് (അഭിമാനം) നശിപ്പിച്ചു എന്നുമൊക്കെ വിളിച്ചുകൂവുന്നത്. കമ്മ്യൂണിസം മതവിരുദ്ധമാണെന്ന പഴയ ഫത്വയാണ് കമ്മ്യൂണിസ്റ്റുകൾകൊപ്പം അധികാരം പങ്കിട്ട കാലം മറന്നുകൊണ്ട് ഷാജി ഉളുപ്പില്ലാതെ പുതിയ രൂപത്തിൽ ഉദ്ധരിക്കുന്നത്. തങ്ങൾ മതമാണോ രാഷ്ട്രീയമാണോ പറയേണ്ടത് എന്ന് നിശ്ചയമില്ലാത്തവിധം ഇരുട്ടിൽ തപ്പുന്നിടത്താണ് സമസ്ത കേരള ജംഇത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ലീഗിനെ തിരുത്തുന്നതും. ജിഫ്രി തങ്ങൾ ലീഗിനെ മതവും രാഷ്ട്രീയവും ഒരുപോലെ പഠിപ്പിക്കുകയാണ്. പള്ളികൾ കേന്ദ്രീകരിച്ച് സമരത്തിന് ഞങ്ങളില്ലെന്ന് പറയുന്നതോടൊപ്പം ലീഗിന്റേത് രാഷ്ട്രീയ റാലിയാണെന്നും മുത്തുക്കോയ തങ്ങൾ മറയില്ലാതെ പറഞ്ഞു. സമസ്ത സമരത്തിനില്ലേ എന്ന് ആവർത്തിച്ച് ചോദിച്ച മാധ്യമങ്ങളോട് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ട് ഞങ്ങൾ സമരത്തിനില്ല എന്നുകൂടി ഉറപ്പിച്ചുപറയുകയായിരുന്നു തങ്ങൾ ചെയ്തത്.

ശബരിമലയിൽ സംഘപരിവാർ പരീക്ഷിച്ചു പരാജയപ്പെട്ട തന്ത്രമാണ് ഇപ്പോൾ മുസ്ലിം ലീഗ് വഖഫ് വിഷയത്തിൽ പയറ്റികൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു മതപ്രശ്‌നമായി അടയാളം വെക്കാൻ കഴിയില്ല. മാത്രമല്ല ഇത് വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങളുള്ള ഒരു പ്രവർത്തനപദ്ധതി കൂടിയാണ് എന്നുതന്നെ പറയേണ്ടതുണ്ട്. ഇത് അപകടകരമായ ഒരു വർഗീയ ധ്രുവീകരണത്തിലേക്കാവും മതേതര കേരളത്തെ കൊണ്ടെത്തിക്കുക. ഇതിനെ പ്രതിരോധിക്കേണ്ടത് ഇപ്പോൾ മതേതര കേളത്തിന്റെ ബാധ്യതയായി മാറുകയാണ്.

എന്താണ് വഖഫ് ?

വഖഫ് സ്വത്ത് എന്നാൽ ഒരു പ്രത്യേക ഉദ്ദേശലക്ഷ്യത്തോടുകൂടി ദാനം ചെയ്യപ്പെടുന്ന വസ്തു എന്നാണ്. ദാനം ചെയ്യുന്നയാൾ ഏത് ഉദ്ദേശത്തിലാണോ അത് ചെയ്യുന്നത് ആ നിലയ്ക്ക് ആ സ്വത്ത് ആജീവനാന്തം പരിപാലിച്ചുപോരുക എന്നതാണ് അതിന്റെ ശരീഅത്ത് നിയമം. മതപരവും ജീവകാരുണ്യവുമായ ആവശ്യങ്ങൾക്കായി ദൈവത്തിന്റെ പേരിൽ നൽകിയ സ്വത്ത് എന്നും ഇതിനെ നിർവചിക്കാം. നിയമപരമായി പറഞ്ഞാൽ മുസ്ലിം നിയമപ്രകാരം ഭക്തിപരമോ മതപരമോ ജീവകാരുണ്യമോ ആയി അംഗീകരിക്കപ്പെട്ട ഏതെങ്കിലും ഉദ്ദേശ്യത്തിനായി മുസ്ലിമാണെന്ന് അവകാശപ്പെടുന്ന ഒരു വ്യക്തിയുടെ സ്ഥിരമായ സമർപ്പണം. സാധാരണയായി മുസ്ലിം പള്ളികൾ, കബർസ്ഥാനുകൾ, അനാഥാലയങ്ങൾ, ദർഗകൾ, തുടങ്ങിയവയ്ക്കുവേണ്ടിയാണ് വിശ്വാസികൾ ഇത്തരം ദാനധർമങ്ങൾ ചെയ്യാറുള്ളത്, വഖഫ് ചെയ്യുന്ന വ്യക്തി വാഖിഫ് എന്നും അറിയപ്പെടുന്നു.

എന്താണ് വഖഫ് ബോർഡ്?

വഖഫ് സ്വത്തുക്കളുടെ ആജീവനാന്ത സംരക്ഷണത്തിനുവേണ്ടി നിർമിക്കപ്പെട്ട നിയമങ്ങളാണ് വഖഫ് നിയമങ്ങൾ. ഈ നിയമത്തിന് കീഴിൽ സ്ഥാപിക്കപ്പെട്ട ഭരണസംവിധാനമാണ് വഖഫ് ബോർഡ്. 1995-ലെ വഖഫ് നിയമപ്രകാരമാണ് ഇന്ത്യയിലെ വഖഫുകൾ ഭരിക്കപ്പെടുന്നത്. ഈ നിയമത്തിന് കീഴിലുള്ള ഒരു സർവേ കമ്മീഷണർ പ്രാദേശിക അന്വേഷണം നടത്തി സാക്ഷികളെ വിളിച്ചുവരുത്തി പൊതുരേഖകൾ ആവശ്യപ്പെട്ട് വഖഫ് ആയി പ്രഖ്യാപിച്ച എല്ലാ സ്വത്തുക്കളും പട്ടികപ്പെടുത്തുന്നു. സൂപ്പർവൈസറായി പ്രവർത്തിക്കുന്ന ഒരു മുതവല്ലിയാണ് വഖഫ് നിയന്ത്രിക്കുന്നത്. ഇത് 1882-ലെ ഇന്ത്യൻ ട്രസ്റ്റ് ആക്ട് പ്രകാരം സ്ഥാപിതമായ ട്രസ്റ്റിന് സമാനവുമാണ്. സ്വത്ത് സമ്പാദിക്കാനും കൈവശം വയ്ക്കാനും അത്തരം സ്വത്ത് കൈമാറ്റം ചെയ്യാനും അധികാരമുള്ള ഒരു നിയമപരമായ ട്രസ്റ്റാണ് വഖഫ് ബോർഡ്.

ഓരോ സംസ്ഥാനത്തിനും ഒരു ചെയർപേഴ്‌സൺ, സംസ്ഥാന സർക്കാരിൽ നിന്നുള്ള ഒന്നോ രണ്ടോ നോമിനികൾ, മുസ്ലിം നിയമസഭാംഗങ്ങൾ, പാർലമെന്റംഗങ്ങൾ, സംസ്ഥാന ബാർ കൗൺസിലിലെ മുസ്ലിം അംഗങ്ങൾ, അംഗീകൃത ഇസ്ലാമിക ദൈവശാസ്ത്ര പണ്ഡിതന്മാർ, വഖഫുകളിലെ മുതവല്ലികൾ എന്നിവരുടെ നേതൃത്വത്തിൽ ഒരു വഖഫ് ബോർഡ് ഉണ്ട്. വഖഫ് ബോർഡിന് നിയമപ്രകാരം സ്വത്ത് കൈകാര്യം ചെയ്യാനും നഷ്ടപ്പെട്ട സ്വത്തുക്കൾ വീണ്ടെടുക്കാനും, വിൽപന, സമ്മാനം, പണയം, കൈമാറ്റം അല്ലെങ്കിൽ പാട്ടം എന്നിവ മുഖേന വഖഫിന്റെ സ്ഥാവര സ്വത്ത് കൈമാറ്റം ചെയ്യാനും അനുമതിയുണ്ട്. എന്നിരുന്നാലും വഖഫ് ബോർഡിലെ മൂന്നിൽ രണ്ട് അംഗങ്ങളെങ്കിലും അത്തരം ഇടപാടിന് അനുകൂലമായി വോട്ട് ചെയ്യുന്നില്ലെങ്കിൽ അനുമതി നൽകില്ല. ഇങ്ങനെയാണ് വഖഫ് ചട്ടങ്ങൾ. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്താലേ അത് വഖഫ് ആകൂ എന്നൊന്നും ഇല്ല. മതപരമായി ഒരാൾ അങ്ങനെ കരുതി ദാനം നടത്തിയാൽ തന്നെ ഇസ്ലാമിക നിയമപ്രകാരം അത് വഖഫാണ്. അതിന് ഇന്ത്യൻ നിയമസംവിധാനങ്ങളിലൂടെ പിന്തുണ ലഭിക്കുക എന്ന ഉദ്ദേശ്യത്തിലാണ് വഖഫ് ബോർഡിൽ ഇത്തരം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യുന്നത്.

ഇപ്പോഴത്തെ വിവാദവും വസ്തുതകളും

വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സി.യ്ക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ സലഫി സംഘടനകളും ജമാഅത്ത് ഇസ്ലാമിയും അടക്കമുള്ളവർ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. അമുസ്ലിങ്ങളായ ആളുകൾ വഖഫ് സ്വത്ത് കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാവുന്നത് സ്വത്ത് അന്യാധീനപ്പെട്ടുപോകാൻ ഇടയാക്കുമെന്നാണ് ഇവരുടെ പ്രധാന വാദം. എന്നാൽ കേരളത്തില ഏറ്റവും വലിയ മതസംഘടനയായ ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായ ഇ.കെ. വിഭാഗവും രണ്ടാമത്തെ വലിയ സംഘടനയായ കാന്തപുരം വിഭാഗവും വിഷയത്തിൽ ആശങ്ക അറിയിച്ചിരുന്നു. എന്നാൽ സർക്കാരിനെതിരെ ഇപ്പോൾ ഒരു സമരരംഗത്തേക്കില്ല എന്ന നിലപാടിലാണ് കാന്തപുരം വിഭാഗവും ജിഫ്രി തങ്ങളും. നഷ്ടപ്പെട്ട വഖഫ് സ്വത്തുകൾ വാഖിഫിന്റെ ഉദ്ദേശങ്ങൾക്ക് വിരുദ്ധമായി പലരും കൈയടക്കി വെച്ചിട്ടുണ്ട് അത് തിരിച്ചുപിടിക്കേണ്ടതുണ്ട് എന്നുകൂടി ഇവർ പറയുന്നുണ്ട്. വഖഫ് ബോർഡിലെ പരിഷ്‌കരണങ്ങൾ വഖഫ് സ്വത്തുകൾ തിരിച്ചുപിടിക്കാനാണെന്നാണ് വഖഫ് മന്ത്രി വി. അബ്ദുറഹിമാനും പറയുന്നത്. അങ്ങനെ വരുമ്പോൾ അത് ലീഗിന്റെ സ്വാധീനം ഉപയോഗിച്ച് സുന്നി പള്ളികൾ കൈയടക്കിവെച്ച സലഫികൾക്കുള്ള കൊട്ടായാണ് ഇരുവിഭാഗം സുന്നികളും കാണുന്നത്. അതുകൊണ്ടാണ് അവർ ഈ സമരത്തിൽ ലീഗിനോട് അയിത്തം കാണിക്കുന്നതും

സർക്കാർ നടപടിയിൽ ലീഗിന് എന്താണ് നഷ്ടം?

കാലങ്ങളായി വഖഫ് ബോർഡിൽ നിയമങ്ങൾ നടത്തുന്നത് ബോർഡാണ് ബോർഡിൽ ആധിപത്യമുള്ള പാർട്ടി എന്ന നിലയ്ക്ക് ലീഗിന് ഈ നിയമനങ്ങളിലെ അധികാരവും സ്വാതന്ത്ര്യവും നഷ്ടപ്പടും. മാത്രമല്ല, കേരളത്തിൽ ലീഗിന്റെ ഓരം ചേർന്ന് വളരുന്ന സലഫി വിഭാഗം പരാമ്പര്യ മുസ്ലിങ്ങളായ സുന്നികളുടേതായി ഇപ്പോൾ കൈയടക്കിവെച്ച വഖഫ് സ്വത്തുകൾ കൈവിട്ടുപോകുമോ എന്ന ആശങ്കയും ലീഗിനുണ്ട്. കോഴിക്കോട് ജില്ലയിൽ പട്ടാള പള്ളി, മുഹ്യദ്ധീൻ പള്ളി, ശാദുലിപള്ളി അടക്കം 11 പുരാതന പള്ളികൾ തന്നെ ഇന്ന് സലഫികളുടെ നിയന്ത്രണത്തിലാണ്. ഈ പള്ളികളിൽ പലതും കേരളത്തിൽ സലഫി പ്രസ്ഥാനം ജനിക്കുന്നതിന് മുമ്പേയുള്ളതുമാണ്. അതുകൊണ്ടുതന്നെ ഇത്തരം പള്ളികൾ വഖഫിന്റെ ഉദ്ദേശ്യത്തിലല്ല പ്രവർത്തിച്ചുപോരുന്നത് എന്നതിന് മറ്റു തെളിവുകൾ ആവശ്യമില്ല. ഖബർ സിയറാത്തും ഖബർസ്ഥാനിലെ കുർഹാൻ പാരായണവും മൗലീദുകളും വരെ സുന്നി വിശ്വാസം പ്രകാശം നടന്നുപോന്നിരുന്ന പലതും സലഫിലളുടെ കൈയിലായപ്പോൾ അവിടങ്ങളിൽ റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, കേരളത്തിൽ സമസ്തയുടെ പ്രധാന ആസ്ഥാനകേന്ദ്രവും ഒട്ടേറെ ചരിത്രസംഭവങ്ങളുടെ സാക്ഷിയും സുന്നി വഖഫുമായിരുന്ന വാഴക്കാട് ദാറുൽ ഉലൂം എന്ന സ്ഥാപനം അടക്കം പലതും ലീഗിന്റെ സ്വാധീനം ഉപയോഗിച്ച് സലഫികൾ സ്വാകര്യ ട്രസ്റ്റ് രൂപത്തിൽ കൈയടക്കി വെച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ സ്ഥാപനങ്ങളൊക്കെയും വഖഫിന്റെ ഉദ്ദേശ്യങ്ങൾക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. സർക്കാറിന്റെ ശ്രമം മുന്നോട്ടുപോയാൽ അത് സുന്നി-സലഫി പോരുകൂടിയായി മാറാനും സാധ്യതയുണ്ട്. അത് ലീഗിന്റെ വോട്ട് ബാങ്കിൽ വലിയ ചോർച്ചയുണ്ടാക്കുമെന്ന് കണ്ടാണ് സലഫികളെയും ജമാഅത്ത് ഇസ്ലാമിയെയും കൂട്ടുപിടിച്ച് മുസ്ലിം ഉമ്മത്തിന്റെ പ്രശ്‌നമാണിതെന്ന് ചിത്രീകരിച്ചുകൊണ്ട് ലീഗ് ഈ കൈവിട്ട കളിക്ക് ഗ്രൗണ്ട്‌ ഒരുക്കുന്നത്.

Comments