കുടിവെള്ളത്തിനായി
‘കലം കമിഴ്ത്തി'
തോപ്പില്‍ കോളനി
കുടിവെള്ളത്തിനായി ‘കലം കമിഴ്ത്തി' തോപ്പില്‍ കോളനി
പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ദിവസം തിരുവനന്തപുരത്തെ ഒരു പട്ടികജാതി കോളനിയില്‍ കുടിവെള്ളത്തിനായി 'കലം കമിഴ്ത്തി' പ്രതിഷേധം നടന്നു. കുടിവെള്ളക്ഷാമം, അടച്ചുറപ്പുള്ള വീടുകളില്ലായ്മ, തൊഴിലില്ലായ്മ, പട്ടിണി കേരളത്തിലെ ഏത് ദരിദ്ര, ദളിത് കോളനിയിലെയും ജനങ്ങള്‍ നേരിടുന്ന അതേ പ്രശ്‌നങ്ങള്‍ തന്നെയാണ് തോപ്പില്‍ കോളനിവാസികളും അനുഭവിക്കുന്നത്.
26 May 2021, 10:17 AM
മെയ് 20ന് രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ചടങ്ങിനൊപ്പം തിരുവനന്തപുരത്തെ ഒരു പട്ടികജാതി കോളനിയില്‍ ഒരു സമരം നടന്നു. ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ കിളിമാനൂര്‍ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലെ തോപ്പില്‍ കോളനിയിലാണ് ‘കലം കമഴ്ത്തി’ പ്രതിഷേധം നടന്നത്. 40 വര്‍ഷമായി തുടരുന്ന കുടിവെള്ള ക്ഷാമമായിരുന്നു സമരകാരണം.
ദിവസങ്ങള്‍ക്കുമുന്‍പ്, മെയ് 12നും കോളനിയിലെ ജനകീയ മുന്നേറ്റ സമിതി പ്രവര്‍ത്തകര്‍, തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഓണ്‍ലൈനിലൂടെ പൊതുശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. കുടിവെള്ളക്ഷാമം, അടച്ചുറപ്പുള്ള വീടുകളില്ലായ്മ, തൊഴിലില്ലായ്മ, പട്ടിണി കേരളത്തിലെ ഏത് ദരിദ്ര, ദളിത് കോളനിയിലെയും ജനങ്ങള്‍ നേരിടുന്ന അതേ പ്രശ്‌നങ്ങള്‍ തന്നെയാണ് തോപ്പില്‍ കോളനിവാസികളും അനുഭവിക്കുന്നത്.
കോളനിക്കകത്ത് പ്രവര്‍ത്തിക്കുന്ന എ. കെ. ആര്‍ ക്വാറിക്കുവേണ്ടിയാണ് കോളനി നിവാസികളെ കുടിവെള്ള ക്ഷാമത്താല്‍ വലച്ച്, അവിടം വിട്ടൊഴിയാന്‍ നിര്‍ബന്ധിതരാക്കുന്നതെന്നാണ് പ്രധാന ആരോപണം. കോളനി നിവാസികള്‍ ദളിതരും ദരിദ്രരുമാണെന്നത് ഈ ആരോപണത്തിന് ബലം നല്‍കുന്നു.

തോപ്പില്‍ കോളനിയിലെ ജനകീയ മുന്നേറ്റ സമിതി കണ്‍വീനര്‍ സേതു വര്‍ഷങ്ങളായി തങ്ങള്‍ നേരിടുന്ന പ്രശ്‌നത്തെക്കുറിച്ച് സംസാരിച്ചു: ‘‘40 വര്‍ഷമായി കോളനി രൂപീകരിച്ചിട്ട്. തുടക്കത്തില്‍ അമ്പതോളം കുടുംബങ്ങളാണുണ്ടായിരുന്നത്. ഇന്ന് 120 കുടുംബങ്ങളുണ്ട്. ജനകീയ മുന്നേറ്റ സമിതിയുടെ നിരന്തര സമരങ്ങളുടെ ഫലമായി 2019ല്‍ 24 കുടുംബങ്ങള്‍ക്ക് കുടിവെള്ള സൗകര്യം ലഭ്യമായി. മറ്റ് 30 വീടുകളില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് സജ്ജീകരണങ്ങള്‍ ഒരുക്കുകയും, രണ്ടുമൂന്നുദിവസം വെള്ളം ലഭ്യമാക്കുകയും ചെയ്തു. എന്നാല്‍ ഇവ ഇന്ന് പ്രവര്‍ത്തനക്ഷമമല്ല. കോളനിക്കുപുറത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുമുണ്ട്.
കോളനിക്കകത്ത് 25 വര്‍ഷമായി ഒരു ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്.
കോളനിക്കാരില്‍ ചിലരുടെ ഭൂമി കൂടി വാങ്ങി അതിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. ക്വാറി പ്രവര്‍ത്തനം മൂലമുള്ള ബുദ്ധിമുട്ടുകള്‍ക്കുപുറമേയാണ് ക്വാറി മാഫിയ കുടിവെള്ളം തടഞ്ഞ് ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുന്നത്. 2014-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ജനകീയ മുന്നേറ്റ സമിതി അതേ വര്‍ഷം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരം അനുഷ്ഠിച്ചു. എന്നാല്‍ ഇന്ന്, സമിതിയുടെ പ്രവര്‍ത്തനങ്ങളെ സി.പി.എം വിരുദ്ധം എന്ന തരത്തില്‍ ചിത്രീകരിച്ച് അമര്‍ച്ച ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പഞ്ചായത്ത് അധികാരികളുടെ പ്രതികരണവും നിഷേധാത്മകമാണ്. വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെടാനാണ് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ വാട്ടര്‍ അതോറിറ്റിയിലെ ഉദ്യോഗസ്ഥരെയാവട്ടെ ഫോണില്‍ വിളിച്ചാല്‍ കിട്ടുകയുമില്ല. ക്വാറി ഉടമകളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ചേര്‍ന്നാണ് കോളനി നിവാസികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത്. മുമ്പ് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന വ്യക്തിയാണ് ക്വാറിയിലെ കണക്കുകള്‍ കൈകാര്യം ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കാലത്തും അദ്ദേഹം ഇതേ ജോലി ചെയ്തിരുന്നു.

കിളിമാനൂര്‍ പഞ്ചായത്തിലെ പ്രാദേശിക നേതാക്കളെ വളര്‍ത്തി അധികാരത്തിലെത്തിക്കുന്നത് ക്വാറി മാഫിയയാണ്. സെക്രട്ടറിയേറ്റില്‍ കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട് ഞാന്‍ 780 ദിവസങ്ങളോളം സമരം കിടന്നിരുന്നു. രണ്ടു തവണ അറസ്റ്റ് നേരിട്ടു. ഒരിക്കല്‍ ജയിലില്‍ നിരാഹാരം കിടന്ന എന്നെ ഊളംപാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ അഡ്മിറ്റ് ചെയ്യുകയും ബലാല്‍ക്കാരമായി നാലഞ്ചു ദിവസത്തോളം മരുന്നുകള്‍ കഴിപ്പിക്കുകയും ചെയ്തു. അതിനുശേഷം നിരന്തരമായി, ഇപ്പോഴും ശരീരത്തിന് വല്ലാത്ത ക്ഷീണം അനുഭവപ്പെടാറുണ്ട്. ജനകീയ മുന്നേറ്റ സമിതിയോട് സഹകരിക്കുന്നവരെ പണിക്കുപോലും വിളിക്കാത്ത സ്ഥിതിയാണിവിടെ. ഇത്രകാലവും കുടിവെള്ളക്ഷാമത്താല്‍ നരകിച്ചിട്ടും പ്രതികരിക്കാന്‍ സാധിക്കാത്ത തരത്തില്‍ ജനങ്ങള്‍ ഇവിടെ അടിച്ചമര്‍ത്തപ്പെട്ടിട്ടുണ്ട്. ജീവഭയം കൊണ്ടാണ് പലയാളുകളും പ്രത്യക്ഷത്തില്‍ സമരങ്ങളോട് സഹകരിക്കാത്തത്. 2018-ല്‍ പട്ടികജാതി കമീഷന്‍ അറിയിച്ചത്, മൂന്ന് മാസത്തിനകം തോപ്പില്‍ കോളനിയില്‍ കുടിവെള്ള വിതരണം ആരംഭിക്കണം എന്നാണ്; നടപടി ഉണ്ടായില്ല. പിന്നീട് 2019-ല്‍ കുടിവെള്ളം ലഭ്യമാവും എന്നൊരു അറിയിപ്പ് കിട്ടി. അതും പ്രാവര്‍ത്തികമായില്ല. കോളനിക്കകത്ത് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തിലും കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് കോളനി നിവാസികള്‍ കുടിവെള്ളം ശേഖരിക്കുന്നത്. ആവശ്യത്തിന് കിണറുകളുമില്ല തോപ്പില്‍ കോളനിയില്‍. മുഖ്യമന്ത്രിയ്ക്കടക്കം ബന്ധപ്പെട്ട അധികാരികള്‍ക്കൊക്കെയും നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു.''
തോപ്പില്‍ കോളനിയിലെ മനുഷ്യര്‍ കാലങ്ങളായി അനുഭവിച്ചുവരുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനങ്ങളാണ്. സാമ്പത്തിക അധികാര ഭീകരതയുടെയും ദളിത് വിരുദ്ധതയുടെയും തീവ്രാവസ്ഥയാണ് കോളനിയില്‍ തുടരുന്നത്. ക്വാറി പ്രവര്‍ത്തനം തടയുകയും പൊതുനിരത്തിലൂടെ കടന്നു പോകുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ കോളനിക്കുള്ളിലേക്ക് വ്യാപിപ്പിക്കുകയും വേണം എന്നതാണ് ഇവരുടെ ആവശ്യങ്ങള്‍. പുതിയ സര്‍ക്കാറിന്റെയും എം.എല്‍.എയുടെയും ഇടപെടല്‍ കാത്തിരിക്കുകയാണ് കോളനി നിവാസികള്‍.
മലയാളം ബിരുദാനന്തര ബിരുദ വിദ്യാർത്ഥി,
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലടി
റിദാ നാസര്‍
Jun 21, 2022
12 Minutes Read
കെ.വി. ദിവ്യശ്രീ
Jan 08, 2022
12 Minutes Read
പി. എസ്. റഫീഖ്
Jan 06, 2022
4 minutes read
ദില്‍ഷ ഡി.
Dec 22, 2021
13 Minutes Watch
ജസ്റ്റിന്‍ പി. ജയിംസ്
May 28, 2021
5 Minutes Read
എം. കുഞ്ഞാമൻ
Oct 24, 2020
14 Minutes Read