കോളെജ് തുറക്കുന്നു :
ക്ലാസില്‍ ഇനി മൊബൈല്‍ കൊണ്ടുവന്നാല്‍
അധ്യാപകര്‍ എന്ത് പറയും?
കോളെജ് തുറക്കുന്നു : ക്ലാസില്‍ ഇനി മൊബൈല്‍ കൊണ്ടുവന്നാല്‍ അധ്യാപകര്‍ എന്ത് പറയും?
13 Sep 2021, 05:39 PM
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇതിനു മുമ്പ് ഉണ്ടാകാത്ത വിധത്തില്‍ ഏതാനും മാസങ്ങളായി അടഞ്ഞു കിടന്ന ഇടങ്ങള്‍, വാക്സിന്റെ പിന്‍ബലത്തില്‍, തുറന്നു തുടങ്ങിയിരിക്കുന്നു. ഇന്ത്യയില്‍ സാമാന്യമായും കേരളത്തില്‍ പ്രത്യേകമായും ശ്രദ്ധിക്കപ്പെടേണ്ട ഒരു വസ്തുത കോവിഡ് മൂലം വിദ്യാഭ്യാസമേഖലയില്‍ വര്‍ഷനഷ്ടം സംഭവിച്ചില്ല എന്നത് തന്നെയാണ്. പ്രൈമറി തലം മുതല്‍ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ വരെ, അല്പമൊരു സങ്കോചത്തോടെ, ഒരുപാടു പരിമിതികളോടെ പൂര്‍ണമായും ഓണ്‍ലൈന്‍ എന്ന യാഥാര്‍ഥ്യത്തിലേക്ക് ചുവടു മാറി. കുറച്ചു കാലവിളംബത്തോടെയെങ്കിലും പരീക്ഷകളും ഫലപ്രഖ്യാപനങ്ങളും നടന്നു വരുന്നു.
വരുന്ന ഒക്ടോബര്‍ നാലാം തീയതി കേരളത്തിലെ കലാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനമായിരിക്കുകയാണ്. നീണ്ട പതിനേഴു മാസം ആരവങ്ങളും, ആഘോഷവും നേരിട്ടുള്ള അധ്യയനവും ഒഴിഞ്ഞു, മൗനത്തിലാണ്ടു കിടന്നിരുന്ന ഇടങ്ങളില്‍ ആളും അനക്കവും ആരംഭിക്കാന്‍ തുടങ്ങുന്നു എന്നര്‍ത്ഥം. ഇതിനിടയില്‍ 2021 ജനുവരി 15 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലങ്ങളില്‍ വിവിധ വര്‍ഷക്കാര്‍ 15 ദിവസം ദിവസം വീതം പല ബാച്ചുകളായി വന്നു പോയിരുന്നു. പക്ഷെ അതൊന്നും കലാലയങ്ങളെ ഉണര്‍ത്തിയിരുന്നില്ല.
നാം ഇതിനു മുമ്പ് അഭിമുഖീകരിക്കാത്ത ഒരു എപ്പിസ്റ്റമൊളോജിക്കല്‍ ബ്രേക്ക് ആണ് കോവിഡ്-19 സമൂഹത്തിന്റെ എല്ലാ തലങ്ങളിലും കൊണ്ടുവന്നത്. വിദ്യാഭ്യാസ രംഗത്തെ അത് എന്നെന്നേക്കുമായി മാറ്റി മറിച്ചു എന്ന് നിസ്സംശയം പറയാം. കോവിഡിനൊപ്പം കരുതലോടുകൂടി തുറസുകളിലേക്ക് പോകുക എന്നതുതന്നെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അത് കൊണ്ട്, ഈ അധ്യയന ആരംഭം, പരീക്ഷണ അടിസ്ഥാനത്തിലല്ല, പകരം ഘട്ടം ഘട്ടമായി കൂടുതല്‍ ക്ലാസുകള്‍ തുറക്കുക എന്നത് തന്നെയാണ് ഉദ്ദേശിക്കുന്നത് എന്ന് കാണാം. അതിന് മുന്നോടിയായി വിവിധ തലത്തിലെ ചര്‍ച്ചകളും തയ്യാറെടുപ്പുകളും നടന്നു വരുന്നു.
ഈ അഭൂതപൂര്‍വമായ അവസ്ഥയ്ക്കവസാനം വളരെ വലിയ മാറ്റങ്ങളോടെയാണ് തുറസുകള്‍ സംഭവിക്കുന്നത്. പല കലാലയങ്ങളിലും ക്ലാസ്സ് റൂമുകള്‍ അറ്റകുറ്റ പണികള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. വീണ്ടും അവയെ പ്രവര്‍ത്തനക്ഷമമാക്കേണ്ടതിന് സാമാന്യം നല്ല പ്രയത്‌നം ആവശ്യമാണ്. അതൊരു ഭൗതികമായ വസ്തുത മാത്രമല്ല. ക്യാമ്പസുകളുടെ നവീകരണം/ വൃത്തിയാക്കല്‍ പോലെ തന്നെ മനസ്സുകളുടെ തയ്യാറെടുപ്പുകളും അത്യാവശ്യം തന്നെ.

പുതിയ സാധാരണത്വത്തിന്റെ അലയൊലികള്‍ ഏറ്റവും ദൃശ്യമായിക്കൊണ്ടിരിക്കുന്ന മേഖലകളില്‍ ഒന്ന് വിദ്യാഭ്യാസമാണെന്നിരിക്കെ, മാറിയ ക്യാമ്പസുകളാണ് നാം കാണാന്‍ പോവുന്നത്. അധ്യയനത്തിന്റെ മാറിയ രീതികള്‍ തുറന്ന കലാലയങ്ങളിലും പ്രതിഫലിക്കും. ക്ലാസ്സ് മുറികളിലെ പഠനത്തിന് അപ്പുറം വരുന്ന സ്‌പെഷ്യല്‍ ക്ലാസുകള്‍, മറ്റു പ്രോഗ്രാമുകള്‍ എല്ലാം സൗകര്യപ്രദമായ സമയങ്ങളില്‍ തുടര്‍ന്നും ഓണ്‍ലൈന്‍ ആയി തന്നെ നടക്കാനുള്ള സൗകര്യമുണ്ട്. അതുകൊണ്ടാണ് കോവിഡ് കാല രീതികളില്‍ ചിലതെല്ലാം തുടര്‍ന്നേക്കാം എന്ന് പറയുന്നത്. പുതുതായി പരിചയിച്ച സാങ്കേതിക വിദ്യകളൊന്നും ഇടക്ക് നിന്ന് പോകുന്നവയല്ല. എന്ന് മാത്രമല്ല ഭൂരിപക്ഷം കലാലയങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങള്‍ കൊണ്ട് സാങ്കേതികമായി ഒരുപാട് മുന്നോട്ടു പോയിട്ടുമുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തേക്കാളധികം കണക്ടിവിറ്റി സാധ്യതകള്‍ കേരളത്തിലെ ക്യാമ്പസുകളില്‍ ഈ കോവിഡ് കാലങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. മൊബൈല്‍ നിരോധിതമായിരുന്ന ക്യാമ്പസുകളിലെല്ലാം മൊബൈല്‍ സാധ്യതകളുടെ വസന്തമാണ് ഇപ്പോള്‍. അതുതന്നെയാണ് മുന്നോട്ടും നാം പ്രതീക്ഷിക്കേണ്ടത്.
അധ്യാപകകേന്ദ്രീകൃതമല്ലാത്ത അറിവിന്റെ കാലം കൂടിയാണ് ഈ മഹാമാരിക്കാലത്തു സമാഗതമായത്. ഓണ്‍ലൈന്‍ സാധ്യതകള്‍ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുമുള്ള യൂണിവേഴ്‌സിറ്റികളിലെ ഇഷ്ടമുള്ള ഏതു പ്രോഗ്രാമും സ്വായത്തമാക്കാനുള്ള വിശാലവാതായാനങ്ങള്‍ കൂടിയാണ് തുറന്നത്. എത്രയോ അധ്യാപകരും വിദ്യാര്‍ത്ഥികളും വീട്ടിലിരുന്നുകൊണ്ട് ധാരാളം സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുടെ സാധ്യതകള്‍ ഉപയോഗിക്കുന്നുണ്ട്. സെമിനാര്‍ ഹാളുകളില്‍ നിന്നും വെബിനാര്‍ ലിങ്കുകളിലേക്ക് ഉണ്ടായ മാറ്റം ലോകം മുഴുവനുമുള്ള വിജ്ഞാനത്തെയും, അവസരങ്ങളെയും വിരല്‍ തുമ്പുകളില്‍ എത്തിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും ഇത്തരം വെബിനാര്‍ സാധ്യതകള്‍ നല്ലവണ്ണം ഉപയോഗിക്കുകയും ചെയ്തു.
കോവിഡ് കാല സങ്കീര്‍ണതകളിലെ ഇത്തരം തുറസുകള്‍, ക്യാമ്പസുകള്‍ തുറന്നാലും തുടരും എന്ന് തന്നെ കരുതണം. ക്യാമ്പസ്‌കളും ക്ലാസ്സ് റൂമുകളും സാമൂഹ്യ, രാഷ്ട്രീയ പാഠങ്ങളുടെയും, ബന്ധങ്ങളുടെയും അനുഭവങ്ങളുടെയും ഭൂമിക എന്ന നിലയില്‍ അവയുടെ സ്ഥാനം ശക്തമായി നിലനിറുത്തും. കലാ കായിക മത്സരങ്ങളും, യുവജനോത്സവങ്ങളും, വിനോദയാത്രകളും ആണ് കോറോണക്കാലത്തെ ക്യാമ്പസുകളുടെ നഷ്ടം. എത്ര ഭംഗിയായി ഓണ്‍ലൈനില്‍ നടത്തിയാലും, ഗ്രൗണ്ടില്‍ ഉയരുന്ന ആരവങ്ങള്‍ക്കും, ഓഡിറ്റോറിയങ്ങളിലെ കൈയടികള്‍ക്കും, കൂവലിനും പകരം വെക്കാന്‍ എന്തുണ്ട്? ആ ഇടങ്ങളെയാണ് ക്യാമ്പസ് തുറക്കലിലൂടെ സാധ്യമാക്കുന്നത്. വീട്ടകങ്ങള്‍ക്കും, ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും ഒരിക്കലും അവകാശപ്പെടാനാവാത്ത മാനുഷിക /സാമൂഹിക സാംസ്‌കാരിക പരിവര്‍ത്തനങ്ങള്‍ എല്ലാക്കാലത്തും കലാലയങ്ങള്‍ക്ക് സാധ്യമായിരുന്നല്ലോ.
കലാലയങ്ങള്‍ അടഞ്ഞു കിടന്നിരുന്നെങ്കിലും അദ്ധ്യാപകര്‍ 2020 ജൂണ്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ ആദ്യം ഭാഗികവും, പിന്നീട് പൂര്‍ണമായും ഹാജരായിരുന്നു. കൂടാതെ അഡ്മിഷന്‍, പരീക്ഷ തുടങ്ങിയവയും നടന്നിരുന്നു. അവയ്ക്ക് അധ്യാപക സാന്നിധ്യം ആവശ്യമാണ് താനും. അധ്യാപകരെ സംബന്ധിച്ചിടത്തോളം ഡിപ്പാര്‍ട്ടുമെന്റുകള്‍ സജീവമാകുവാന്‍ പോകുന്നു. പല കലാലയങ്ങളും ഓണ്‍ലൈന്‍ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നെങ്കിലും ഒരുമിച്ചുള്ള വര്‍ക് സ്പേസ് വളരെ അപൂര്‍മായിരുന്നു.

വിവിധ ദിവസങ്ങളായി ഊഴമിട്ട് ആണ് പല അധ്യാപകരും എത്തിയിരുന്നത്. എന്നാല്‍ 2021 ജൂണ്‍ മുതല്‍ അഡ്മിഷന്‍, പരീക്ഷ, മറ്റു ഭരണകാര്യങ്ങള്‍ എന്നിവ ഒഴിച്ചുള്ള അവസരങ്ങളില്‍ വര്‍ക്ക് ഫ്രം ഹോമിനുള്ള അനുമതി ഉണ്ടായിരുന്നു. അതുകൊണ്ട് കലാലയങ്ങള്‍ തുറക്കുന്നത് പല വീടുകളെയും ബാധിക്കും എന്ന് കരുതാം. സ്‌കൂളുകള്‍ തുറക്കാത്തതുകൊണ്ട്, സ്വന്തം കുഞ്ഞുങ്ങള്‍ ചെറിയ ക്ലാസ്സുകളില്‍ പഠിക്കുന്ന അധ്യാപകര്‍ക്ക്, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഒരു തരത്തില്‍ സഹായകമായിരുന്നു. വീട് ഒരു വലിയ ബാധ്യതയായി മാറിയ അവസരങ്ങള്‍ ഉണ്ടെങ്കില്‍ പോലും, കുഞ്ഞുങ്ങള്‍ വീടുകളില്‍ തനിച്ചാകുമ്പോള്‍ ഉണ്ടായേക്കാവുന്ന സുരക്ഷാ പ്രശ്‌നത്തിന് ഒരു പരിധി വരെ വര്‍ക്ക് ഫ്രം ഹോം സഹായകമായിരുന്നു. പല അധ്യാപക സുഹൃത്തുക്കളും കലാലയങ്ങള്‍ തുറക്കാന്‍ കാത്തിരിക്കുകയാണ് എന്ന് പറയുന്നുണ്ട്. വീടും ക്ലാസും ഇടകലര്‍ന്നത് അതിരുകള്‍ നിര്‍വചിക്കാനാവാത്ത വിധത്തില്‍ സമ്മര്‍ദത്തില്‍ ആഴ്ത്തുന്നുണ്ട് പലരെയും.
വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം തുറസ്സ് ഭൂരിഭാഗം പേര്‍ക്കും ആഘോഷമാകും. എത്രയോ കാലങ്ങളായി മൊബൈലിനുള്ളിലെ ക്ലാസ്സ്റൂമുകളില്‍ ഒതുങ്ങിയവര്‍ക്ക്, കലാലയം തുറക്കുന്നത്, കളിക്കളങ്ങളുടെയും, കലാവേദികളുടെയും തുറസ്സുകൂടിയാണ്. സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെല്ലാം തികച്ചും ഓണ്‍ലൈന്‍ ആയി ആണ് നടന്നിരുന്നത്. അത് കലാലയങ്ങളുടെ പ്രവര്‍ത്തനത്തെ എത്രത്തോളം പരിമിതപ്പെടുത്തും എന്ന് ഊഹിക്കാവുന്നതേ ഉളളൂ. നാഷണല്‍ സര്‍വീസ് സ്‌കീം, നാഷണല്‍ കേഡറ്റ് കോര്‍, ആര്‍ട്‌സ് ക്ലബ്, സ്‌പോര്‍ട്‌സ് എന്നിവ ഒരു ക്യാമ്പസ്സിനു നല്‍കുന്ന ഊര്‍ജം ഏത് ഓണ്‍ലൈന്‍ മാധ്യമത്തില്‍ കൂടെയാണ് പൂര്‍ണമായി സാധ്യമാവുക?

ഏകാന്തതയും, അപ്രതീക്ഷിതമായ അരക്ഷിതാവസ്ഥയും ചേര്‍ന്നു മാനസിക സമ്മര്‍ദത്തിലാഴ്ത്തിയ യുവത്വത്തിന്, അവരുടെ ഇടങ്ങളെ തിരിച്ചു പിടിക്കാനുള്ള അവസരം ആണ് കലാലയങ്ങള്‍ തുറക്കുന്നതിലൂടെ സമാഗതമാവുന്നത്.
കലാലയങ്ങളിലെ വിദ്യാഭ്യാസ വര്‍ഷം നഷ്ടപ്പെട്ടില്ലെങ്കിലും, കലാലയ വിദ്യാഭ്യാസം എന്ന പദത്തിന്റെ പൂര്‍ണ്ണത വിജ്ഞാനത്തിനൊപ്പമോ, അതിലധികമോ വ്യക്തിത്വ വികാസത്തിന്റെ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നത് കൊണ്ട്, ആ മേഖലയില്‍ കോവിഡ് കാലം, നമ്മെ പുറകോട്ടാക്കി.
അത് കൊണ്ടു വീണ്ടും തുറക്കുമ്പോള്‍ വീണ്ടെടുപ്പിന്റെ പരിശ്രമങ്ങള്‍ കൂടി ഊര്‍ജിതപ്പെടുത്തേണ്ടതുണ്ട്. അതിനൊപ്പം ഗതാഗത സൗകര്യങ്ങള്‍ കൂടി പൂര്‍ണമാക്കേണ്ടതുണ്ട്. പല വഴികളിലും പൊതു ഗതാഗത സൗകര്യങ്ങള്‍ ഇപ്പോള്‍ തികച്ചും അപര്യാപ്തമാണ്. പാസഞ്ചര്‍ തീവണ്ടികളും, സ്വകാര്യബസുകളും പൂര്‍ണതോതില്‍ സര്‍വീസ് പുനരാരംഭിക്കേണ്ടതും ആവശ്യമാണ്. കലാലയങ്ങളെ സംബന്ധിച്ച് ക്ലാസുകള്‍ മാത്രമല്ല, ഹോസ്റ്റലുകളും തുറക്കേണ്ടതുണ്ട്.
ഇപ്പോള്‍ അവസാനവര്‍ഷ ബിരുദ, ബിരുദാനന്തര ക്ലാസുകള്‍ മാത്രമേ ആരംഭിക്കുന്നുള്ളൂ. അത് തന്നെ ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വിദ്യാര്‍ത്ഥികളുമായി നിയന്ത്രിതമായി ആണ് ആരംഭിക്കുന്നത്.
പക്ഷെ അധികം താമസിയാതെ അതിജീവനത്തിന്റെ പ്രതീക്ഷകളോടെ, കൂടുതല്‍ ക്ലാസ്സുകള്‍ തുറക്കുമെന്ന് പ്രത്യാശിക്കാം. ജീവനുള്ള ക്യാമ്പസ്സുകളാണ് നാളത്തെ സമൂഹത്തിന്റെഅടിസ്ഥാനം.
കെ.വി. മനോജ്
May 07, 2022
8 Minutes Read
Think
Apr 30, 2022
4 Minutes Read
Think
Apr 28, 2022
2 Minutes Read
സ്മിത പന്ന്യൻ
Apr 27, 2022
2 Minutes Read
മനില സി.മോഹൻ
Apr 17, 2022
5 Minutes Watch
ഐശ്വര്യ കെ.
Apr 07, 2022
3 Minutes Read