ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മാറുന്നുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള ബാധ്യത സര്‍ക്കാറിനാണ്. കേരളത്തില്‍, സര്‍ക്കാര്‍ നടപടികളാകട്ടെ, ആശങ്കയിലായ മനുഷ്യരെ ശത്രുപക്ഷത്തുനിര്‍ത്തുകയാണ് ചെയ്യുന്നത്.
21 Dec 2022, 06:45 PM
ബഫര്‍സോണ്‍ വിഷയത്തില്‍ കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്ന ആശങ്കകളും വെല്ലുവിളികളും നിറഞ്ഞ കലുഷിത അന്തരീക്ഷം, സുപ്രീംകോടതി വിധിയുടെ സൃഷ്ടിയാണ്. സംരക്ഷിത വനമേഖലകള്‍ക്കുചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖലയുണ്ടാകണമെന്ന് കഴിഞ്ഞ ജൂണിലാണ് സുപ്രീംകോടതി വിധി വന്നത്. ഈ വിധി വരുന്നതിന് വളരെ മുമ്പുതന്നെ പരിസ്ഥിതി ലോല പ്രദേശം നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇൗ വിഷയത്തില്‍ ശാസ്ത്രീയവും ജനകീയവുമായ ഒരാലോചന നടത്തുന്നതില്‍ പരാജയപ്പെട്ടു. ഇതേതുടര്‍ന്നായിരുന്നു സുപ്രീംകോടതി ഇടപെടല്‍.
പ്രാദേശികമായ പാരിസ്ഥിതിക പ്രശ്‌നങ്ങളെയോ ജനജീവിതത്തെയോ തീര്‍ത്തും നിരാകരിക്കുന്നതായിരുന്നു സുപ്രീംകോടതി വിധി. അതുകൊണ്ടാണ്, 2021ലെ മാര്‍ഗരേഖയില്‍ പറയുന്ന നിയന്ത്രണങ്ങള്‍ക്കുപുറമേ കര്‍ഷകരെയും ആദിവാസികളെയും ആശങ്കയിലാക്കി പുതിയ കര്‍ശന വ്യവസ്ഥകള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 2021ല്‍ കേന്ദ്രം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ ഖനനം, ക്വാറികള്‍, വന്‍കിട അണക്കെട്ടുകള്‍, ചുകപ്പ് ലിസ്റ്റില്‍പെട്ട വ്യവസായങ്ങള്‍, മരമില്ലുകള്‍ എന്നിവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സുപ്രീംകോടതി വിധിയില്‍ പരിസ്ഥിതിലോല മേഖലയില്‍ സ്ഥിരമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുകൂടി നിയന്ത്രണമേര്‍പ്പെടുത്തി.
വനാശ്രിതസമൂഹങ്ങളെ തന്നെ വനത്തിന്റെ സംരക്ഷണം ഏല്‍പ്പിക്കുന്ന തരത്തിലുള്ള പങ്കാളിത്ത വനപരിപാലന മാതൃകകള്‍ ആഗോളതലത്തില്‍ തന്നെ നടപ്പാക്കപ്പെടുന്നുണ്ട്. എന്നാല്‍, ഈ മനുഷ്യരെ ബഹിഷ്‌കൃതരാക്കി കേന്ദ്രീകൃത സംരക്ഷണമാര്‍ഗങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഒരു പൊതുനിയമം അസാധ്യമാണ്. ഇതേ 'മാതൃക' പിന്തുടരുന്നതിലെ പ്രതിസന്ധിയാണ് കേരളവും അഭിമുഖീകരിക്കുന്നത്.
23 സംരക്ഷിത വനപ്രദേശങ്ങളുള്ള, 12 ജില്ലകളെ ബാധിക്കുന്ന കേരളത്തില്‍ സുപ്രീംകോടതി വിധി ആശങ്കയുയര്‍ത്തിയത് സ്വഭാവികമാണ്. നാലു ലക്ഷം ഏക്കറിലെ ജനജീവിതത്തെയും കൃഷിയെയും ബാധിക്കുന്ന ഒരു പ്രശ്‌നം കൂടിയാണിത്. ഈയൊരു ഗൗരവം സംസ്ഥാന സര്‍ക്കാറിന്റെ തുടര്‍നടപടികളില്‍ പ്രതിഫലിച്ചില്ലെന്നുമാത്രമല്ല, ഇപ്പോഴും ജനവിരുദ്ധമായ കൊളോണിയല്‍ ഹാങ്ങോവര്‍ വിട്ടുമാറാത്ത വനം വകുപ്പിനെയാണ് ഈ വിഷയം ഏല്‍പ്പിച്ചത്. അങ്ങനെ സുപ്രീംകോടതിക്കുനല്‍കാനുള്ള റിപ്പോര്‍ട്ടിന് ആധാരമാകേണ്ട കരടു ഭൂപടവും സര്‍വേ റിപ്പോര്‍ട്ടും അബദ്ധപഞ്ചാംഗമായി മാറി. സര്‍വേ നമ്പര്‍, കെട്ടിടങ്ങളുടെയും വീടുകളുടെയും വിവരങ്ങള്‍, കൃത്യമായ അതിര്‍ത്തി തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ പോലും അപൂര്‍ണവും പിഴവുകള്‍ നിറഞ്ഞതും. 75 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ഈ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് ആഗസ്റ്റ് 29ന് കിട്ടിയെങ്കിലും ഡിസംബര്‍ 12 വരെ പൂഴത്തിവക്കുകയും ചെയ്തു. ഇവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി പരിശോധനക്കുവിധേയമാക്കി, പ്രാദേശികമായ സവിശേഷതകളെ കൂടി ഉള്‍ക്കൊള്ളിച്ച് തിരുത്തിയാണ് പ്രസിദ്ധീകരിച്ചിരുന്നതെങ്കില്‍ ജനങ്ങളുടെ ആശങ്ക എത്രയോ കുറയ്ക്കാമായിരുന്നു. മാത്രമല്ല, ഇത്തരം പ്രദേശങ്ങളുടെയും അവിടുത്തെ മനുഷ്യരുടെയും ഭൂമിയുടെയും നിര്‍മാണങ്ങളുടെയുമെല്ലാം വസ്തുതാപരമായ ഡാറ്റകളുള്ള റവന്യൂ- പരിസ്ഥിതി വകുപ്പുകളെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിവാക്കി നിര്‍ത്തിയത് എന്തിനാണ് എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു. ജനപ്രതിനിധികള്‍ അടക്കമുള്ള എല്ലാ വിഭാഗങ്ങളില്‍നിന്നും വിവരശേഖരണം നടത്തുക എന്ന, ആദ്യം ചെയ്യേണ്ടിയിരുന്ന കാര്യം ഇപ്പോഴിതാ, ഏറ്റവുമൊടുവില്‍ ചെയ്യാന്‍ പോകുകയാണ് സര്‍ക്കാര്‍.
ഇക്കാര്യത്തില്‍ ഭരണപക്ഷ- പ്രതിപക്ഷ വ്യത്യാസമില്ല. ഇപ്പോള്‍ 'സീറോ ബഫര്‍സോണ്‍' എന്ന ആവശ്യമുയര്‍ത്തുന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഹരിത എം.എല്‍.എമാര്‍ എന്നറിയപ്പെട്ട ഒരു സംഘത്തെ നയിച്ചിരുന്ന കാലമുണ്ടായിരുന്നു. അന്ന് ഈ എം.എല്‍.എമാരുടെയും ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെയും ആവശ്യം, 12 കിലോമീറ്റര്‍ വരെ ബഫര്‍ സോണ്‍ വേണം എന്നായിരുന്നു. ഒരുവിധ പഠനങ്ങളുടെയും പിന്‍ബലമില്ലാതെയായിരുന്നു ഈ ആവശ്യം.
സര്‍ക്കാറുകളുടെ ഭാഗത്തുനിന്നുണ്ടായ ഓരോ നടപടിയും ജനങ്ങളില്‍ ആശങ്കയുടെയും ആശയക്കുഴപ്പത്തിന്റെയും ശത്രുതയുടെയുമെല്ലാം സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്തത്. അതുവഴി, കൈയേറ്റ മാഫിയയെപ്പോലുള്ള ചില സമ്മര്‍ദഗ്രൂപ്പുകള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ അനായാസം നടത്തിയെടുക്കാനുള്ള സാഹചര്യം കൂടി സൃഷ്ടിക്കപ്പെടുന്നുണ്ട്.
പരിസ്ഥിതിലോല മേഖലയില്‍ കഴിയുന്ന യഥാര്‍ഥ കര്‍ഷകരുടെയും ആദിവാസികളുടെയുമെല്ലാം ആശങ്കകള്‍ ഈ സമ്മര്‍ദഗ്രൂപ്പുകളുടെ വിലപേശലുകളില്‍ മുങ്ങിപ്പോകരുത്. അതിന്, വികേന്ദ്രീകൃതമായ സംവിധാനങ്ങളെ വിശ്വാസത്തിലെടുക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്. പരിസ്ഥിതിലോല മേഖല എവിടെയാണ് എന്ന് കണ്ടെത്തേണ്ടതും അടയാളപ്പെടുത്തേണ്ടതും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളാണ് എന്ന് The Western Ghats Ecology Expert Panel (WGEEP) റിപ്പോര്‍ട്ട് എടുത്തുപറയുന്നുണ്ട്. അതും, ജില്ലാ പരിസ്ഥിതി സമിതി മുതല്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി വരെ രൂപീകരിക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ മാത്രം. എന്നാല്‍, ഇക്കാര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങള്‍, ഗ്രാമസഭകള്‍, വനാവകാശ കമ്മിറ്റികള്‍ എന്നിവക്കുള്ള അധികാരം വകവച്ചുകൊടുക്കാന്‍ ഭരണകൂടങ്ങള്‍ക്ക് ഇപ്പോഴും മടിയാണ്. അതുകൊണ്ടുതന്നെ, പരിസ്ഥിതിലോല മേഖലകള്‍ തന്നെ ആവശ്യമില്ല എന്നൊരു തീവ്രവാദ പൊതുബോധം കൂടി സൃഷ്ടിക്കപ്പെടുന്നുമുണ്ട്.
ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മാറുന്നുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള ബാധ്യത സര്‍ക്കാറിനാണ്. കേരളത്തില്‍, സര്‍ക്കാര്‍ നടപടികളാകട്ടെ, ആശങ്കയിലായ മനുഷ്യരെ ശത്രുപക്ഷത്തുനിര്‍ത്തുകയാണ് ചെയ്യുന്നത്. അങ്ങനെ, പരിസ്ഥിതി സംരക്ഷണവും മനുഷ്യരും വിരുദ്ധചേരികളിലാക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇരകളാക്കപ്പെടുന്ന മനുഷ്യരെ വിശ്വാസത്തിലെടുക്കാതെയും അവരില്‍നിന്ന് വസ്തുതകള്‍ മറച്ചുപിടിച്ചുമാണ് വികസനത്തിന്റെയും പരിസ്ഥിതിവാദത്തിന്റെയും പേരിലുള്ള അജണ്ട അടിച്ചേല്‍പ്പിക്കുന്നത്. അത്തരം ജനവിരുദ്ധനയങ്ങളുടെ പാഠങ്ങള്‍ ഈ സര്‍ക്കാറിനുമുന്നില്‍ വേണ്ടുവോളമുണ്ട്. അവയൊന്നുകൂടി പഠിക്കേണ്ട സമയമാണിത്.
ഷഫീഖ് താമരശ്ശേരി
Mar 17, 2023
5 Minutes Read
ഷഫീഖ് താമരശ്ശേരി
Mar 02, 2023
4 Minutes Watch
വിജൂ കൃഷ്ണൻ
Feb 28, 2023
8 minutes read
പി.ബി. ജിജീഷ്
Jan 24, 2023
8 Minutes Read
ടി.പി. പത്മനാഭൻ
Dec 27, 2022
10 Minutes Read
അഡ്വ. ജോയ്‌സ് ജോര്‍ജ്
Dec 24, 2022
10 Minutes Read
എം. ഗോപകുമാർ
Dec 23, 2022
14 Minutes Read
രാകേഷ് ടികായത്ത്
Dec 18, 2022
32 Minutes Watch