ഉണർവിന്റെയും സമരോത്സുകതയുടെയും മണ്ണാണ് ഇന്ന് മൂന്നാർ

ആരുമല്ലാത്ത, നിസ്സഹായരായ തോട്ടം തൊഴിലാളികൾ, സ്വന്തമായി ഭൂമിയോ വാസസ്ഥലമോ ഇല്ലാത്തവർ, അരികുവൽകരിക്കപ്പെട്ട കീഴാള വിഭാഗക്കാർ, കേരളത്തിൽ ജനിച്ച് ഇന്നാട്ടിൽത്തന്നെ അഭയാർത്ഥികളോ അടിമകളോ ആയി പരിഗണിക്കപ്പെടുന്നവർ...ഇവരുടെ അതിജീവനപോരാട്ടത്തിന്റെ മണ്ണാണ് ഇന്ന് മൂന്നാർ. രാംദാസ് കടവല്ലൂർ രചിച്ച 'മണ്ണ്' എന്ന ഡോക്യുമെന്ററിയുടെ കാഴ്ച

മൂന്നാർ കേരളത്തിലെ പ്രകൃതിരമണീയമായ മലമ്പ്രദേശം; വിനോദ സഞ്ചാരികളുടെ പറുദീസ, കണ്ണിന് കുളിർമയേകുന്ന തേയിലത്തോട്ടങ്ങൾ, ഉദ്യാനങ്ങൾ, സുഖകരമായ റിസോർട്ടുകൾ, താഴ്‌വരകളിൽ വികസിച്ചു വരുന്ന ചെറുനഗരങ്ങൾ ഇതെല്ലാമാണ്. എന്നാൽ ഈ മായക്കാഴ്ചകൾക്കെല്ലാം അത്യന്തം ദയനീയമായ മറുപുറമുണ്ടെന്ന് മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളികളുടെ ദുരിതജീവിതം സാക്ഷ്യമാക്കി രാംദാസ് കടവല്ലൂർ രചിച്ച ‘മണ്ണ്' എന്ന ഡോക്യുമെന്ററി കാട്ടിത്തരുന്നു. സഹനത്തിന്റെ ബീജാങ്കുരങ്ങൾ (Sprouts of Endurance) എന്നാണ് ചിത്രത്തിന് നൽകിയ അർത്ഥവത്തായ ഉപശീർഷകം.
അശരണരും അടിച്ചമർത്തപ്പെട്ടവരുമായ ഒരു കൂട്ടം മനുഷ്യരുടെ അമർഷവും നിരന്തര പോരാട്ടം തന്നെയായ ജീവിതവും അതേപടി പകർത്തിയ ചിത്രമാണിത്.

രാംദാസ് കടവല്ലൂർ

ഇതിൽ ഫിക്ഷൻ ഇല്ല. വോയ്‌സ് ഓവർ വ്യാഖ്യാനങ്ങളില്ല. കമന്ററിയില്ല. പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളെ ക്യാമറക്കുമുന്നിൽ തുറന്നിടുന്നു എന്നതാണ് ചിത്രത്തിന്റെ ശക്തി. വൈരുദ്ധ്യങ്ങളുടെ സംഘർഷത്തിൽ ഏതുപക്ഷത്ത് നിലയുറപ്പിക്കണമെന്നത് പ്രേക്ഷകരുടെ വിവേകപൂർവമായ വിവേചനത്തിന് വിടുന്ന തുറന്ന സമീപനമാണ് ചിത്രത്തിലുടനീളം സ്വീകരിച്ചിട്ടുള്ള ശൈലി. ‘സിനിമാ വെറിറ്റെ' എന്നൊക്കെ വിശേഷിപ്പിക്കാറുള്ള ചിത്രങ്ങളിലെ നിർവ്യക്തികവും വസ്തുനിഷ്ഠവുമായ ആഖ്യാനതന്ത്രമാണ് ചിത്രത്തിൽ പിന്തുടർന്നിട്ടുള്ളത് എന്നത് ഈ ഡോക്യുമെന്ററിയെ പുതിയ വിതാനത്തിലേക്കുയർത്തുന്നു.

ഒരുവശത്ത്, ആരുമല്ലാത്ത, നിസ്സഹായരായ തോട്ടം തൊഴിലാളികൾ, സ്വന്തമായി ഭൂമിയോ വാസസ്ഥലമോ ഇല്ലാത്തവർ, അരികുവൽകരിക്കപ്പെട്ട കീഴാള വിഭാഗക്കാർ- സ്വത്വം കൊണ്ട് അവർ തമിഴരോ മലയാളികളോ അല്ല, വേരില്ലാത്തവർ. കേരളത്തിൽ ജനിച്ച് ഇന്നാട്ടിൽത്തന്നെ അഭയാർത്ഥികളോ അടിമകളോ ആയി പരിഗണിക്കപ്പെടുന്നവർ. ഭാഷാന്യൂനപക്ഷങ്ങൾ. പാവങ്ങൾ.
മറുവശത്ത് അധിനിവേശ ശക്തികൾ, ടാറ്റ പോലെ പ്രബലരായ കോർപറേറ്റുകൾ, തുച്ഛമായ പ്രതിഫലത്തിൽ പാട്ടത്തിനെടുത്തോ കൈയേറിയോ പതിനായിരക്കണക്കിന് ഏക്കർ ഭൂമി ഔദ്യോഗിക പിന്തുണയോടെ കൈവശം വെച്ചിരിക്കുന്നവർ (തൊഴിലാളികൾക്ക് ഒരു തുണ്ട് ഭൂമി കൊടുക്കണമെങ്കിൽ ഇനി ഇവർ കനിയണമത്രെ!), തേയിലക്കമ്പനികൾ, റിയൽ എസ്റ്റേറ്റ് - റിസോർട്ട് മുതലാളിമാർ, അവരുടെ കങ്കാണിമാർ എന്നിങ്ങിനെ സ്ഥാപിത താൽപര്യങ്ങളിലൂടെ മൂന്നാറിനെ ചൂഷണം ചെയ്യുന്നവർ.

സ്ത്രീകളുടെ മുൻകൈയുകൾ

ദുരിതത്തിന്റെ അടുക്കടുക്കായ പല തട്ടുകളിലൂടെയാണ് - കേവലദാരിദ്ര്യം, സ്വന്തമായി ഒന്നുമില്ലായ്മ, സ്വത്വനഷ്ടം, അടിമത്തം, അഭയാർത്ഥിത്വം - തേയിലത്തോട്ടങ്ങളിൽ പണ്ടെങ്ങോ വന്ന് തൊഴിലെടുത്തവരുടെ അനന്തരതലമുറകളും അവിടത്തെ ആദിമനിവാസികളായ മുതുവാന്മാരും കടന്നുപോകേണ്ടിവരുന്നത്. അസഹ്യ പീഡനമാണ് അവർക്ക് അവരുടേതല്ലാത്ത കാരണങ്ങളാൽ അനുഭവിക്കേണ്ടി വരുന്നത്. ഇതിനെല്ലാം പുറമെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, അതിവൃഷ്ടി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ അവരുടെ നിലനിൽപുപോലും അസാദ്ധ്യമാക്കുന്നു എന്ന് പെട്ടിമുടി ദുരന്തത്തിലും 2018, 2019 ആഗസ്റ്റ് മാസങ്ങളിലെ പാരിസ്ഥിതിക ദുരന്തങ്ങളിലും നമ്മൾ കണ്ടു. താഴെത്തട്ടിലുള്ള ജനങ്ങളുടെ യഥാർത്ഥ പ്രശ്‌നങ്ങൾക്ക് പരിഹാരം അധരവ്യായാമത്തിലൂടെ നൽകി കമ്പനികൾക്കനുകൂലമായി മാത്രം തീരുമാനമെടുക്കുന്ന അവസ്ഥയിലേക്ക് ഭരണകൂടങ്ങൾ ഈ നിയോലിബറൽ കാലത്ത് അധഃപതിച്ചിട്ടുണ്ട് എന്നത് സ്ഥിതിഗതി ഗുരുതരമാക്കുന്നു. സ്വന്തം പ്രതിഷേധശബ്ദം പുറത്ത് കേൾപ്പിക്കാൻ പോലും ഈ പാവപ്പെട്ട മനുഷ്യർ ഏറെ പ്രയാസപ്പെടുന്നുണ്ട്. സ്വന്തം ശബ്ദം ആരും കേൾക്കില്ല എന്ന അനുഭവ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം അവരിൽ പലരും ചിത്രത്തിൽ ഒരേസമയം തന്നെ വളരെ ഉച്ചത്തിൽ അവരുടെ പരാതികൾ പറഞ്ഞ് നമുക്ക് കേൾക്കാൻ പ്രയാസം സൃഷ്ടിക്കുന്നത്!

"മണ്ണ്" ഡോക്യുമെന്ററിയിൽ നിന്ന്

ഭൂഭാഗ ദൃശ്യത്തിന്റെ മനോഹാരിത പോലും ഈ ചിത്രത്തിൽ അതിലെ പാവപ്പെട്ട മനുഷ്യരുടെ ജീവിതദുരിതങ്ങളെ കൂടുതൽ തീവ്രമായനുഭവിപ്പിക്കുന്ന വിരുദ്ധപശ്ചാത്തലമായി മാറുകയാണ്. ദിവസം വെറും 300 രൂപ വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കേണ്ടി വരുന്ന ഒറ്റ പ്രശ്‌നം മാത്രമല്ല ഈ തൊഴിലാളികളുടെ യാതന. സങ്കീർണമായി പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങളുടെ മൊത്തത്തിലുള്ള പരിണതികളാണ് അവരുടെ ജീവിതം ദുസ്സഹമാക്കുന്നത്: ചരിത്രപരവും ഭൂമിശാസ്ത്രപരവും, നരവംശശാസ്ത്ര പരവും പാരിസ്ഥിതികവും ലിംഗപരവും ജാതീയവും രാഷ്ട്രീയവുമായ മാനങ്ങളിൽ അത് വിശകലനം ചെയ്യാനുള്ള ഉദ്യമങ്ങൾക്ക് നല്ല ഒരു തുടക്കമായിത്തീരാൻ ഈ ചിത്രത്തിന് ശേഷിയുണ്ട്.

അനേക കാരണങ്ങളാൽ പീഡനം നേരിടേണ്ടി വരുന്ന ഒരു ജനവിഭാഗത്തിന്റെ സഹനത്തിൽ നിന്നുയിർക്കൊണ്ട ഉണർവുകളെയും സമരോത്സുകതയെയും പ്രതിനിധാനം ചെയ്യുന്ന സീക്വൻസുകൾ ചിത്രത്തിലുടനീളം കാണാം. സമരമല്ലാതെ അവരുടെ മുന്നിൽ മറ്റൊരു വഴിയുമില്ല. എങ്കിലും സമരങ്ങൾ മിക്കപ്പോഴും പൂർണ്ണമായി വിജയിക്കാറുമില്ല. അതിജീവനത്തിനായുള്ള അവരുടെ പോരാട്ടങ്ങളിൽ കുത്തിത്തിരിപ്പുകളുണ്ടാക്കി അവരെ പരസ്പരം വിഘടിപ്പിച്ച് പൊതു ലക്ഷ്യങ്ങളിൽ നിന്ന് അവയെ വ്യതിചലിപ്പിക്കാനുള്ള ശ്രമമാണ് ‘മുഖ്യധാര'യിലുള്ള രാഷ്ട്രീയകക്ഷികളും നടത്തുന്നത് എന്നത് ഈ സമരങ്ങളുടെ വിജയകരമായ പരിസമാപ്തിയെ വീണ്ടും വീണ്ടും അകലെയാക്കുന്നു എന്നതാണ് ഏറെ ദയനീയമായ വസ്തുത. തോറ്റ സമരങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട്, തുടർന്നുള്ള സമരങ്ങൾ കൂടുതൽ ശക്തവും ഐക്യമുള്ളതുമാക്കാൻ അവർ ശേഷി കൈവരിക്കും. അതിന് മൊത്തം പൗരസമൂഹത്തിന്റെ നീതിപൂർവമായ പിന്തുണ അവർക്ക് വേണം.
മൂന്നാറിന്റെ ദൈന്യത സമതലങ്ങളിലുള്ളവർക്കറിയില്ല എന്നതാണ് ഇവിടെ നേരിടുന്ന ഒരു പ്രതിബന്ധം; അവർക്ക് അതൊരു വിനോദസഞ്ചാരകേന്ദ്രവും തേയിലയുടെ ഉറവിടവും മാത്രമാണ്. അടിമകൾക്ക് തുല്യരായ അവിടത്തെ പാവം മനുഷ്യരുടെ ജീവിതം അറിയാത്തതുകൊണ്ട് തന്നെ നാഗരികരെ അത് അലട്ടുന്നതുമില്ല. പാരിസ്ഥിതികദുരന്തങ്ങളുടെ വാർത്തകൾ മാത്രമാണ് മിക്കപ്പോഴും മൂന്നാറിൽ നിന്ന് വരിക - അതും ദുരന്തങ്ങൾ നടന്ന് ഏറെ ദിവസം കഴിഞ്ഞ് മാത്രം! ‘അപരർ' ആയി മാത്രം വരേണ്യർ കണക്കാക്കുന്ന അവരോട് സഹഭാവമല്ല, താൽക്കാലികമായ ഒരു അനുകമ്പ മാത്രമാണ് പതിവ് പ്രതികരണം.

വളരെ പ്രയാസപ്പെട്ടു നിർമ്മിച്ചതെന്ന് ബോധ്യപ്പെടുന്ന ഈ ചിത്രം വസ്തുനിഷ്ഠമായും സമഗ്രമായും ശക്തമായും മൂന്നാറിലെ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങൾ മുഖ്യധാരയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നു. മൂന്നാറിലെ സമരത്തെ അതിന്റെ ലിംഗപരവും ജാതീയവുമായ വിവക്ഷകളുടെ വിശദാംശങ്ങളോടെ ഈ ചിത്രം വിശകലനം ചെയ്യുന്നുണ്ട് എന്നത് അതിന് അധികമാനം നൽകുന്നുണ്ട്. സ്ത്രീകൾ അനുഭവിക്കുന്ന പ്രത്യേക ചൂഷണം കൂടി തിരിച്ചറിയുന്ന "പെമ്പിളൈ ഒരുമൈ' എന്ന സ്ത്രീകളുടെ സംഘത്തിനാണ് സമരത്തിന്റെ നേതൃത്വം. അണികൾ ഭൂരിഭാഗവും ജാതി ശ്രേണിയിൽ ഏറ്റവും താഴ്ന്ന ദളിത് വിഭാഗമായത് കൊണ്ട് തന്നെ ജാതിവിവേചനവും രൂക്ഷമായ നിലയിൽ അനുഭവിക്കേണ്ടിവരുന്നവരാണ്. അതുകൊണ്ട് തന്നെ സണ്ണി എം. കപിക്കാടിന്റെ പ്രസംഗവും അംബേദ്ക്കറിസവും മറ്റും അനുയോജ്യ സന്ദർഭങ്ങളിൽ ചിത്രത്തിൽ കടന്നു വരുന്നത് ഏറെ പ്രസക്തമാണ്. അനേക തട്ടുകളിലായുള്ള വിവേചനത്തിനും ചൂഷണത്തിനും എതിരെ അടിസ്ഥാനവർഗ്ഗം സ്ത്രീകളുടെ മുൻകൈയിൽ നടത്തുന്ന സമരങ്ങൾ മുഖ്യ പ്രമേയമായ ഈ ചിത്രം വ്യാപകമായി പ്രദർശിപ്പിക്കപ്പെടും; യഥാർത്ഥ ഡോക്യുമെന്ററിയുടെ ശക്തിയെന്തെന്ന് നാട്ടുകാർ ഇതിലൂടെ അനുഭവിച്ചറിയും.

Comments