കോര്‍പറേറ്റുകളുടെ
കാരുണ്യപ്പണം
വലിയൊരു കെണിയാണ്
കോര്‍പറേറ്റുകളുടെ കാരുണ്യപ്പണം വലിയൊരു കെണിയാണ്
പ്രകൃതി ദുരന്തങ്ങള്‍ തൊട്ട് മഹാമാരി വരെയുള്ള എന്തും കോര്‍പ്പറേറ്റ് കാരുണ്യം വാരിവിതറാനുള്ള അവസരമായി ഉപയോഗപ്പെടുത്തുകയും ഗവണ്‍മെന്റുകളും ജനാധിപത്യ സ്ഥാപനങ്ങളും ഉത്തരവാദിത്വങ്ങള്‍ കയ്യൊഴിഞ്ഞ് ചാരിറ്റി ഫൗണ്ടേഷനുകളെ ആശ്രയിക്കുകയും ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ അവ ഒരുക്കുന്ന ചതിക്കെണികള്‍ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ആഗോളതലത്തില്‍ വ്യാപകമാകുന്ന കാരുണ്യ മുതലാളിത്തത്തിന്റെ പിന്നിലെ രാഷ്ട്രീയം തുറന്നുകാട്ടപ്പെടുന്നു
26 Jul 2020, 01:07 PM
ഇന്ത്യയിലെ അതിസമ്പന്നരില്‍ മൂന്നാമത്തെയാളെന്ന് ഹരുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ്1 രേഖപ്പെടുത്തിയ വിപ്രോ കമ്പനി ഉടമ അസീം പ്രേംജി, 2019 മാര്‍ച്ച് 13ന് അത്യധികം അസാധാരണമായ ഒരു പ്രഖ്യാപനം നടത്തി. തന്റെ സമ്പത്തില്‍ നിന്ന് 53,000 കോടി രൂപ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കുന്നുവെന്നായിരുന്നു ആ പ്രഖ്യാപനം. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനികളിലൊന്നായ വിപ്രോയിലെ തന്റെ ഓഹരികളുടെ 34% ആയിരുന്നു അസീം പ്രേംജി സംഭാവനയായി നല്‍കിയത്. കൂടാതെ, ആഗോളതലത്തില്‍ ബില്‍ഗേറ്റ്സും വാറണ്‍ ബഫറ്റും ആരംഭിച്ച ‘ഗിവിംഗ് പ്ലഡ്ജ്' എന്ന ഫിലാന്ത്രോപിക് സംരംഭത്തില്‍ ഒപ്പുവെച്ച വ്യക്തിയെന്ന നിലയില്‍ തന്റെ ഓഹരികളുടെ 73%ത്തോളം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുമെന്നും ഈ അവസരത്തില്‍ അദ്ദേഹം പറഞ്ഞു. 1,45,000 കോടി രൂപ (21 ബില്യണ്‍ ഡോളര്‍) വരും ഈ തുക. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വ്യക്തി നല്‍കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ തുകകളിലൊന്നായി ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു. ‘ഇന്ത്യയിലെ ഏറ്റവും ഉദാരനായ വ്യക്തി'യായി മാധ്യമങ്ങള്‍ അസീം പ്രേംജിയെ വാഴ്ത്തി. ‘അസിം പ്രേംജി ഒരു മാതൃകാമനുഷ്യസ്നേഹിയാണ്, ഞങ്ങള്‍ക്ക് പ്രചോദനം നല്‍കിയ ഒരാള്‍, അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. അദ്ദേഹം ഒരു യഥാര്‍ത്ഥ രാഷ്ട്രനിര്‍മാതാവാണെന്ന് ഞാന്‍ കരുതുന്നു'- ഇന്ത്യയിലെ ബില്യണയര്‍ ക്ലബ്ബിലെ മറ്റൊരംഗമായ, ബയോകോണ്‍ എന്റര്‍പ്രൈസസ് ഉടമ കിരണ്‍ മജുംദാര്‍ ഷാ, അസീം പ്രേംജിയുടെ പ്രവൃത്തിയെ പ്രശംസിച്ച് കുറിച്ച്2. ‘സെക്കന്റ്ഹാന്‍ഡ് മേര്‍സിഡസ് ഇ ക്ലാസ് കാര്‍ സ്വന്തമായുള്ള', ‘വിമാനയാത്രകളില്‍ cattle class ല്‍ മാത്രം സഞ്ചരിക്കുന്ന', ‘ഒരു ഉല്ലാസനൗകപോലും സ്വന്തമായില്ലാത്ത' ഇന്ത്യന്‍ സിലക്കന്‍വാലിയുടെ സര്‍വാധിപതിയായ അസിം പ്രേംജിയുമായി പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനില്‍ ധാര്‍കര്‍ നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു; ‘‘ധനികനായിരിക്കുന്നത് എന്നെ പുളകംകൊള്ളിക്കുന്നില്ല''3.
അസീം പ്രേംജിയുടെ കാരുണ്യപ്രവൃത്തിക്ക് മറ്റ് ഇന്ത്യന്‍ മാതൃകകള്‍ കാണാന്‍ കഴിയില്ലെങ്കിലും ഇന്ത്യയിലെ അതിസമ്പന്നര്‍ക്കിടയില്‍ ഭൂതദയ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഇത് സംബന്ധിച്ച പഠനങ്ങള്‍ തെളിയിക്കുന്നു.

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിലെ വളര്‍ച്ചയുമായി താരതമ്യപ്പെടുത്തിയാല്‍ തുലോം തുച്ഛമാണെങ്കിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് ഫിലാന്ത്രോപി മേഖലയിലേക്ക് കടന്നുവരുന്ന സൂപ്പര്‍ റിച്ചുകളുടെ എണ്ണം ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരികയാണെന്ന് ഇന്ത്യന്‍ ഡവലപ്മെന്റ് റിവ്യൂ സ്ഥാപക ഡയറക്ടറായ സ്മരണീത ഷെട്ടി അഭിപ്രായപ്പെടുന്നു4. 2018ലെ ഹരുണ്‍ ഇന്ത്യ ഫിലാന്ത്രോപി ലിസ്റ്റ് അനുസരിച്ച് 10 കോടിക്ക് മുകളില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലഴിച്ചവരുടെ സംഖ്യ 39ഓളം വരും. എച്ച്.സി.എല്‍ കമ്പനിയുടെ ശിവ് നടാര്‍ 770 കോടി രൂപ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും, റിലയന്‍സ് ഇന്ത്യയുടെ മുകേഷ് അംബാനി 437 കോടി രൂപ വിദ്യാഭ്യാസം, ഗ്രാമീണ വികസനം എന്നീ മേഖലകളിലും. പിരമള്‍ എന്റര്‍പ്രൈസസ് ഉടമ അജയ് പിരമള്‍ 200 കോടി രൂപ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലുമായി ചെലവഴിച്ചുവെന്ന് ഹരുണ്‍ ഇന്ത്യ വെളിപ്പെടുത്തുന്നു5. അസീം പ്രേംജി തൊട്ട് നന്ദന്‍ നീലകേനി വരെയുള്ള ‘ഐ.ടി ഓവര്‍ലോഡുകളു'ടെയും മറ്റ് ഇന്ത്യന്‍ ‘ബോളിഗാര്‍ക്കു'കളുടെയും ഇടയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ‘ഭൂതദയ'യുടെ പടിഞ്ഞാറന്‍ പരിഛേദത്തെക്കൂടി മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ട്, ആഗോളതലത്തില്‍ തന്നെ വ്യാപകമായിക്കൊണ്ടിരിക്കുന്ന കാരുണ്യ മുതലാളിത്തത്തിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയത്തെ ആഴത്തില്‍ പരിശോധിക്കാം.
ഉത്തരവാദിത്തം കൈയൊഴിയുന്ന സര്‍ക്കാറുകള്‍
പ്രകൃതി ദുരന്തങ്ങള്‍ തൊട്ട് മഹാമാരി വരെയുള്ള എന്തും കോര്‍പ്പറേറ്റ് കാരുണ്യം വാരിവിതറാനുള്ള അവസരമായി ഉപയോഗപ്പെടുത്തുകയും ഗവണ്‍മെന്റുകളും ജനാധിപത്യ സ്ഥാപനങ്ങളും അവരുടെ ഉത്തരവാദിത്വങ്ങള്‍ കയ്യൊഴിഞ്ഞ് ചാരിറ്റി ഫൗണ്ടേഷനുകളെ ആശ്രയിക്കുകയും ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ അവ ഒരുക്കുന്ന ചതിക്കെണികള്‍ എന്തൊക്കെയായിരിക്കും എന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.
ഒരു ദശകക്കാലം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2010 ആഗസ്റ്റില്‍, ആഗോള ഐ.ടി ഭീമനായ ബില്‍ഗേറ്റ്സും അമേരിക്കന്‍ ഇന്‍വെസ്റ്ററായ വാറന്‍ ബഫറ്റും ചേര്‍ന്ന് അന്താരാഷ്ട്ര ഫിലാന്ത്രോപിക് സംരംഭമായ ‘ഗിവിംഗ് പ്ലഡ്ജി'ന് (The Giving Pledge) രൂപം നല്‍കുകയുണ്ടായി. ലോകത്തിലെ അതിസമ്പന്നരായ ആളുകളെ തങ്ങളുടെ സമ്പത്തിന്റെ വലിയൊരു ഭാഗം സാമൂഹ്യ സേവനങ്ങള്‍ക്കായി ചെലവഴിക്കാന്‍ പ്രതിജ്ഞാബദ്ധരാക്കുന്ന തരത്തിലായിരുന്നു ഗിവിംഗ് പ്ലഡ്ജിന്റെ രൂപീകരണം. ഗിവിംജ് പ്ലഡ്ജിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ കണക്കനുസരിച്ച് 2020 വരെ 23 രാജ്യങ്ങളില്‍ നിന്ന് 210 പേര്‍ ഈ സംരംഭത്തില്‍ ഭാഗഭാക്കായി6. ബില്‍-മെലിന്‍ഡ ഗേറ്റ്സ്, വാറന്‍ ബഫറ്റ് എന്നിവരെക്കൂടാതെ മാര്‍ക് സക്കര്‍ബര്‍ഗ്-പ്രിന്‍സില ചാന്‍, ഡേവിഡ് റോക്ഫെല്ലര്‍, ലോറന്‍സ് എല്ലിസണ്‍, മൈക്ക്ള്‍ ബ്ലൂംബെര്‍ഗ് തുടങ്ങി ലോകത്തിലെ അതിസമ്പന്നരോടൊപ്പം ഇന്ത്യയില്‍ നിന്ന് അസീം പ്രേംജി, നന്ദന്‍-രോഹിണി നിലകേനി, പി.എന്‍.സി മേനോന്‍, കിരണ്‍ മജുംദാര്‍ ഷാ എന്നിവരും ഗിവിംഗ് പ്ലെഡ്ജില്‍ അംഗങ്ങളാണ്. ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങി ഗിവിംഗ് പ്ലഡ്ജ് ഇടപെടുന്ന മേഖലകള്‍ വിശാലമാണെന്ന് പ്ലഡ്ജിനെ സംബന്ധിച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ആഗോള ഫിലാന്ത്രോപിക് സംരംഭത്തിന്റെ മുഖ്യസംഘാടകനായ ബില്‍ ഗേറ്റ്സ് അതേക്കുറിച്ച് വ്യക്തമാക്കുന്നു; ‘‘ഇത്, മനുഷ്യസ്നേഹത്തിന്റെ ഒരു ഉത്കൃഷ്ട പാരമ്പര്യം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചാണ്, അത് ആത്യന്തികമായി ലോകത്തെ ഒരു മികച്ച സ്ഥലമാക്കി മാറ്റാന്‍ സഹായിക്കും''.

സ്വകാര്യ ചാരിറ്റി ഫൗണ്ടേഷനുകള്‍ വഴിയാണ് മേല്‍പ്പറഞ്ഞ അതിസമ്പന്നര്‍ സമ്പത്ത് സാമൂഹ്യ സേവനങ്ങള്‍ക്കായി ചെലവഴിക്കുന്നത്. ബില്‍ഗേറ്റ്സിന്റെ അധീനതയിലുള്ള ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍, മാര്‍ക് സക്കര്‍ബെര്‍ഗും പ്രിന്‍സില്ല ചാനും ചേര്‍ന്ന എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍, വാറന്‍ ബഫറ്റിന്റെ ബഫറ്റ് ഫൗണ്ടേഷന്‍, മൈക്ക്ള്‍ ബ്ലൂംബെര്‍ഗിന്റെ ബ്ലൂംബെര്‍ഗ് ഫിലാന്ത്രോപി, അസീം പ്രേംജിയുടെ അസീം പ്രേംജി ഫൗണ്ടേഷന്‍ തുടങ്ങി നൂറുകണക്കായ സ്വകാര്യ ഫൗണ്ടേഷനുകളുടെ സഖ്യം കൂടിയാണ് ഗിവിംഗ് പ്ലെഡ്ജ്.
ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബെര്‍ഗ് തന്റെ സ്ഥാപനത്തിലെ 99% ഓഹരികളും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കുകയാണെന്ന് 2015 ഡിസംബര്‍ 2ന് ഫേസ്ബുക് പേജിലൂടെ പ്രഖ്യാപിച്ചു. ഏതാണ്ട് 45 ബില്യണ്‍ ഡോളറാണ് മാര്‍ക്- ചാന്‍ ദമ്പതികള്‍ കാരുണ്യ ഫണ്ടായി മാറ്റിവെച്ചത്. തങ്ങളുടെ മകളായ മാക്സിന് അവളുടെ ജന്മദിനത്തില്‍ ഇരുവരും ചേര്‍ന്നെഴുതിയ കത്തില്‍ അവര്‍ എഴുതി: ‘‘എല്ലാ രക്ഷിതാക്കളെയും പോലെ, ഞങ്ങളുടേതിനേക്കാളും മികച്ച ഒരു ലോകത്തായിരിക്കണം നിന്റെ വളര്‍ച്ച എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു''. തങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വം വ്യക്തമാക്കിക്കൊണ്ട് അവര്‍ വിശദീകരിക്കുന്നു; ‘‘...എല്ലാ ജീവിതങ്ങള്‍ക്കും തുല്യമൂല്യമുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ആ കൂട്ടത്തില്‍ ഇന്ന് ജീവിക്കുന്നതിനേക്കാള്‍ ഭാവിതലമുറകളില്‍ ജീവിക്കാനിരിക്കുന്ന അനേകമാളുകള്‍ ഉള്‍പ്പെടുന്നു. ഇപ്പോള്‍ത്തന്നെ ഇവിടെയുള്ളവരുടെ മാത്രമല്ല, ഈ ഭൂമുഖത്തേക്ക് കടന്നുവരുന്ന എല്ലാവരുടെയും ജീവിതം
മെച്ചപ്പെടുത്തുന്നതിനായി ഇപ്പോള്‍ നിക്ഷേപം നടത്തേണ്ട ബാദ്ധ്യത നമ്മുടെ സമൂഹത്തിനുണ്ട്''. പൊതുവില്‍ സമൂഹം ഉയര്‍ത്തുന്ന പല ചോദ്യങ്ങളും ഈ കത്തിലൂടെ സക്കര്‍ബെര്‍ഗും ചാനും ഉന്നയിക്കുന്നുണ്ട്; ‘‘വരും തലമുറയ്ക്ക് പട്ടിണിയെയും ദാരിദ്ര്യത്തെയും ഇല്ലാതാക്കാന്‍ കഴിയുമോ?'', ‘‘എല്ലാവര്‍ക്കും അടിസ്ഥാന ആരോഗ്യ സുരക്ഷ നല്‍കാന്‍ നമുക്ക് സാധിക്കുമോ?'', ‘‘ഉള്‍ച്ചേര്‍ക്കുന്നതും സ്വാഗത സ്വഭാവമുള്ളതുമായ സമൂഹരചന സാധ്യമാക്കുവാന്‍ കഴിയുമോ?'', ‘‘എല്ലാ രാഷ്ട്രങ്ങള്‍ക്കകത്തെയും മനുഷ്യര്‍ തമ്മില്‍ സമാധാനപരവും പരസ്പര ബോദ്ധ്യം നിലനില്‍ക്കുന്നതുമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമോ?'', ‘‘സ്ത്രീകള്‍, കുട്ടികള്‍, പ്രാതിനിധ്യമില്ലാത്ത ന്യൂനപക്ഷങ്ങള്‍, കുടിയേറ്റക്കാര്‍, ബന്ധമറ്റവര്‍ എന്നിവരെ ശാക്തീകരിക്കാന്‍ നമുക്ക് സാധിക്കുമോ?''. ചോദ്യങ്ങള്‍ക്കുള്ള മറുപടി തന്റെ പ്രവൃത്തികളില്‍ കണ്ടെത്തിക്കൊണ്ട് ഫേസ്ബുക് സ്ഥാപകന്‍ കുറിക്കുന്നു; ‘‘നമ്മുടെ തലമുറ ശരിയായ നിക്ഷേപം നടത്തുകയാണെങ്കില്‍ മേല്‍പ്പറഞ്ഞ ഓരോ ചോദ്യത്തിനുമുള്ള ഉത്തരം സാധിക്കും എന്നായിരിക്കും-നിന്റെ ജീവിതകാലത്തുതന്നെ''7.

ഏതാണ്ടെല്ലാ അതിസമ്പന്ന കാരുണ്യ പ്രവര്‍ത്തകരെയും പോലെ ‘ലോകത്തെ മികച്ച ഒരിടമാക്കി മാറ്റാനുള്ള' വഴിയായി സക്കര്‍ബെര്‍ഗും കണ്ടെത്തുന്നത് വിദ്യാഭ്യാസമേഖലയെയാണ്. തന്റെ ചാരിറ്റി സ്ഥാപനത്തിന് അദ്ദേഹം നല്‍കിയ പേര് തന്നെ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ എന്നാണ്. കാരുണ്യ മുതലാളിത്തത്തിന്റെ പുതിയ അവതാരമായ ബില്‍ഗേറ്റ്സ് സ്ഥാപിച്ച ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ (Bill & Melinda Gates Foundation BMGF) ആരോഗ്യമേഖലയില്‍ പ്രത്യേകിച്ചും പ്രതിരോധ വാക്സിനുകളുടെ പ്രചാരണത്തിലാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതെന്ന് കാണാന്‍ കഴിയും.
ചാരിറ്റിയുടെ ചരിത്രവും പ്രത്യയശാസ്ത്ര ലോകവും
ചാരിറ്റി അഥവാ ഭൂതദയ എന്ന വാക്കിന്റെ ഉത്ഭവം ക്രിസ്ത്യന്‍ വേദപുസ്തകങ്ങളില്‍ നിന്നാണെന്നതും ലോകത്ത് സ്വകാര്യ സ്വത്തിന്റെ ആവിര്‍ഭാവത്തോടൊപ്പം തന്നെയാണ് ചാരിറ്റി എന്ന കാഴ്ചപ്പാട് വികസിക്കുന്നതെന്നും ചാരിറ്റിയുടെ എറ്റിമോളജിയെ സംബന്ധിച്ച അന്വേഷണത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. ലാറ്റിന്‍ ഭാഷയിലെ ‘കരിതാസ്' (Caritas) എന്ന വാക്ക് ഇംഗ്ലീഷ് ഭാഷയില്‍ ചാരിറ്റി (Chartiy) ആയി പരിണമിക്കുന്നതും സാഹിത്യ-ധാര്‍മ്മിക വ്യവഹാരങ്ങളിലേക്ക് വ്യാപകമായി കടന്നുവരുന്നതും പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ്. ഇതേ കാലത്തുതന്നെയാണ് ഇംഗ്ലണ്ടില്‍ ‘യൂറോപ്യന്‍ എന്‍ക്ലോഷര്‍ ആക്ട്' (1773) നടപ്പിലാക്കപ്പെട്ടതെന്നതും കൗതുകത്തോടെ നാം മനസ്സിലാക്കുന്നു. സ്വകാര്യ സ്വത്തിനെയും ഭൂതദയയെയും സംബന്ധിച്ച കാഴ്ചപ്പാടുകള്‍ ആദ്യകാല ക്രിസ്ത്യന്‍ പാഠങ്ങളില്‍ കണ്ടെത്താമെന്ന് ചാള്‍സ് ആവില (Charles Avila) വിശദീകരിക്കുന്നു;
‘‘ഞാന്‍ എന്റേതാണ് എങ്കില്‍, എന്റെ തൊഴില്‍ ശക്തി എന്റേതാണ് എങ്കില്‍, ഞാന്‍ നിര്‍മ്മിക്കുന്നതെന്തും എന്റേതായിരിക്കും''8. ഈയൊരു യുക്തിയാണ് ഭൂമി അടക്കമുള്ള എന്തിനെയും സ്വകാര്യ സ്വത്തായി മാറ്റാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് ആവിലയുടെ നിഗമനം. സ്വകാര്യ സ്വത്തിന്റെ ആവിര്‍ഭാവത്തിലൂടെ ഉറവെടുക്കുന്ന സാമൂഹ്യാസ്വസ്ഥതകളെ ഭൂതദയയിലൂടെ പരിഹരിക്കാമെന്നും കൈകാര്യം ചെയ്യാമെന്നും ഉള്ള ഉടമസ്ഥ വര്‍ഗ്ഗത്തിന്റെ മനോഭാവമാണ് ഇവിടെ പ്രകടമാകുന്നത്. സമ്പത്തിന്റെ സ്വകാര്യ കേന്ദ്രീകരണവും ചാരിറ്റിയും തമ്മിലുള്ള അഭേദ്യബന്ധം വെളിപ്പെടുത്തുന്നതാണിത്.
മത-ധാര്‍മ്മിക ബോധങ്ങളെ വ്യാവസായിക താല്‍പര്യങ്ങള്‍ക്ക് വിനിയോഗിക്കാമെന്ന് വ്യാവസായിക വിപ്ലവ കാലത്ത് വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ അവയുടെ ആരംഭഘട്ടത്തില്‍ തന്നെ തെളിയിച്ചുകഴിഞ്ഞിരുന്നു. പൊതുവിഭവങ്ങളിന്മേലും ജനാധിപത്യത്തിന്റെ വിശാല ഭൂമികയിലേക്കുമുള്ള തങ്ങളുടെ കടന്നുകയറ്റങ്ങളെ ഫിലാന്ത്രോപിയുടെ മൂടുപടത്തിന് പിന്നില്‍ ഒളിപ്പിച്ചു നിര്‍ത്താന്‍ അവര്‍ എപ്പോഴും ശ്രദ്ധിച്ചതായി കാണാം.
തങ്ങളുടെ വ്യാവസായിക താല്‍പര്യങ്ങള്‍ ആഗോളതലത്തില്‍ സ്ഥാപിച്ചെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവര്‍ കടന്നുചെന്നത് കാരുണ്യ
പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു. വര്‍ത്തമാന കാലത്തെന്നപോലെ അവരുടെ എക്കാലത്തെയും ആകര്‍ഷണ വിഷയം ‘ദാരിദ്ര്യ നിര്‍മാര്‍ജ്ജന'വും ‘വിദ്യാഭ്യാസ'വും ആയിരുന്നു. 1920കളില്‍ ഫിലാന്ത്രോപിക് പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശക്തമായ ഇടപെടല്‍ നടത്തിയിരുന്ന വ്യവസായ കുടുംബങ്ങളില്‍ സുപ്രധാനമായ മൂന്നെണ്ണം ഫോര്‍ഡ് (Ford), റോക്ഫെല്ലര്‍ (Rockfeller), കാര്‍ണഗീ (Carnagie) എന്നിവയായിരുന്നു. ഈ മൂന്ന് സ്ഥാപനങ്ങളും ലോകത്തിലെ വന്‍കിട സര്‍വ്വകലാശാലകളിലും നയരൂപീകരണ/ഗവേഷണ സ്ഥാപനങ്ങളിലുമായി സഹസ്ര കോടികള്‍ ചാരിറ്റിയുടെ പേരില്‍ നിക്ഷേപിക്കുകയുണ്ടായി.
സര്‍വശക്തന്‍ ഇമേജ്
വന്‍കിട കോര്‍പ്പറേറ്റുകളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ അടിസ്ഥാന ആശയമായി കരുതപ്പെടുന്ന മൂന്ന് ലക്ഷ്യങ്ങള്‍ ഇവയായിരുന്നുവെന്ന് റോബര്‍ട്ട് ആര്‍നോവ് വിശദീകരിക്കുന്നു; 1. ലിബറല്‍ ദേശീയതയ്ക്കും ശക്തമായ ദേശീയ ഗവണ്‍മെന്റുകള്‍ക്കും അനുകൂലമാകുന്ന വിധത്തില്‍ പൊതു അഭിപ്രായം രൂപപ്പെടുത്തുക. 2. വ്യത്യസ്ത ദേശരാഷ്ട്രങ്ങളിലെ സ്ഥാപനങ്ങളില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള വരേണ്യവര്‍ഗ്ഗ സംഘത്തിന് രൂപം നല്‍കുക. 3. ഒരു ആഗോള ക്രമം രൂപപ്പെടുത്താനാവശ്യമായ ജനാധിപത്യ പരിഷ്‌കാരങ്ങള്‍ക്കായി ദേശരാഷ്ട്രങ്ങളില്‍ ഇടപെടുകയും അതുവഴി നിയോ ലിബറല്‍ പരിഷ്‌കാരങ്ങള്‍ വ്യാപകമാകുകയും ചെയ്യുക9. തങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസൃതമായ ആശയവ്യാപനം ശക്തമാക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയായി വിദ്യാഭ്യാസത്തെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെയും കണ്ടെത്തുകയും ഗവേഷണ സ്ഥാപനങ്ങള്‍ വഴി ഈ ലക്ഷ്യം ഉറപ്പിച്ചെടുക്കുകയും ചെയ്യുകയായിരുന്നു ആദ്യം മുതല്‍ക്കുതന്നെ അവര്‍ ചെയ്തിരുന്നത്. ഇത്തരം ലക്ഷ്യങ്ങള്‍ മുന്നോട്ടുവെക്കുമ്പോഴും വരേണ്യ വര്‍ഗ്ഗത്തിന്റെ അധികാരത്തെ ചോദ്യം ചെയ്യാത്ത ഒരു സുസ്ഥിര സാമൂഹികക്രമം നിലനിര്‍ത്തുന്ന രീതിയില്‍ ‘‘സംഘടനയുടെ ശ്രേണീബദ്ധമായ യുക്തി'' (Ctsaells, 1994)യെ പ്രതിഷ്ഠിക്കുന്നതില്‍ അവര്‍ ബദ്ധശ്രദ്ധരായിരുന്നു.
ജനാധിപത്യത്തെ പിന്തുണച്ചുകൊണ്ടുള്ള സാമൂഹ്യ മാറ്റം, ഉദാരമായ ഭരണനിര്‍വ്വഹണം, അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ശാക്തീകരണം തുടങ്ങി ചാരിറ്റി ഫൗണ്ടേഷനുകള്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ വൈപുല്യം ശ്രദ്ധിച്ചാല്‍ തികച്ചും വ്യത്യസ്തവും ഭിന്നവുമായ ഒരു ലോകക്രമത്തിലേക്ക് സമൂഹത്തെ നയിക്കാന്‍ പര്യാപ്തമായ ഇടപെടലുകളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന പ്രതീതിയിലേക്ക് ജനങ്ങളെ കൊണ്ടുചെന്നെത്തിക്കുന്നതായി കാണാം. രാഷ്ട്രീയ ഭരണകൂടങ്ങളും നേതൃത്വങ്ങളും കടന്നുചെല്ലാന്‍ മടികാണിക്കുകയോ ഭയക്കുകയോ ചെയ്യുന്ന ജനാധിപത്യത്തിന്റെ വിശാലമായ ഇടങ്ങളിലേക്ക് യാതൊരു മറയും മടിയുമില്ലാതെ ഇറങ്ങിത്തിരിക്കാന്‍ ഇത്തരം സംരംഭങ്ങള്‍ക്ക് സാധിക്കുന്നുവെന്നതുതന്നെ ‘‘നല്ല ഭാഗ്യത്തിനായി നാം പ്രാര്‍ത്ഥിക്കുന്ന സര്‍വ്വശക്തന്റെ'' ഒരു ഇമേജ് എക്കാലവും നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. സര്‍വ്വവ്യാപിയായ കാരുണ്യ മുതലാളിത്തത്തിന്റെ അദൃശ്യ കരങ്ങള്‍ക്ക് യാതൊരു ഊനവും തട്ടാതെ നിലനിര്‍ത്തുവാന്‍ അവരുടെ ഈ ഇടപെടലിലൂടെ കഴിഞ്ഞിട്ടുണ്ട്. വിപ്ലവ ഇടതുപക്ഷത്തെയും തീവ്ര വലതുപക്ഷത്തെയും മത യാഥാസ്ഥിതികതയെയും ഒരേപോലെ കൈകാര്യം ചെയ്യുന്നതില്‍ അവര്‍ വിജയിക്കുന്നു. ഈ ഘട്ടങ്ങളിലൊക്കെത്തന്നെയും സമ്പത്തിന്റെ മൂല്യം, സാമൂഹിക നില, ഔദ്യോഗിക പദവികളിലെ കാലദൈര്‍ഘ്യം എന്നിവകളിലൂടെ അധികാര പ്രയോഗം നടത്തുന്ന വിഭാഗങ്ങള്‍ എന്ന നിലയില്‍ നിര്‍വ്വചിക്കപ്പെടുന്ന ഫൗണ്ടേഷനുകള്‍ നിശ്ശബ്ദമായും സൂക്ഷ്മമായും വരേണ്യ വര്‍ഗ്ഗത്തിന്റെ താല്‍പ്പര്യങ്ങളെയും പ്രത്യേകാവകാശങ്ങളെയും സംരക്ഷിക്കുന്നതില്‍ കടുത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.
വളരെ വിശാലാര്‍ത്ഥത്തില്‍, ‘തല്‍സ്ഥിതി' status quo-യെ നിയമാനുസൃതമാക്കുന്ന പാണ്ഡിത്യ പ്രവര്‍ത്തനങ്ങളെ-ഗവേഷണങ്ങള്‍, നയരൂപീകരണ ചര്‍ച്ചകള്‍ എന്നിവ- പിന്തുണച്ചുകൊണ്ടാണ് ഈ കാരുണ്യ പ്രസ്ഥാനങ്ങള്‍ തങ്ങളുടെ അധികാരങ്ങള്‍ പ്രയോഗിക്കുന്നത്. നിലവിലുള്ള സമ്പത്തിന്റെയും അധികാരന്റെയും കേന്ദ്രീകരണത്തെക്കുറിച്ചോ വ്യവസ്ഥാപരമായ മാറ്റങ്ങളെക്കുറിച്ചോ ഉള്ള എല്ലാ ചര്‍ച്ചകളില്‍ നിന്നും ശ്രദ്ധ തിരിക്കുക എന്നത് അതിന്റെ മുഖ്യ കടമയും പ്രവര്‍ത്തനവുമായിരിക്കും. എക്കാലവും അത് അങ്ങിനത്തന്നെയാകാന്‍ അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
എങ്ങിനെയാണ് അവര്‍ അത് സാധിതമാക്കുന്നതെന്ന് ആലോചിക്കുന്നത് നന്നായിരിക്കും. നേരിട്ടുള്ള അധികാര പ്രയോഗങ്ങള്‍ക്കപ്പുറത്ത് ഏറ്റവും ഫലവത്തായ മാര്‍ഗ്ഗം സാംസ്‌കാരിക മേല്‍ക്കോയ്മ
നേടിയെടുക്കുന്നതിലൂടെയാണെന്ന് വരേണ്യവര്‍ഗ്ഗത്തിന് നന്നായറിയാം. സംസ്‌കാരിക മേല്‍ക്കോയ്മ നേടിയെടുക്കുന്നത്, തെറ്റായ ചോദ്യങ്ങള്‍ ചോദിക്കാന്‍ ആളുകളെ സന്നദ്ധരാക്കാന്‍ സാധിക്കുന്നതിലൂടെയാണെന്നും സാമൂഹ്യ സ്വാധീനത്തിന്റെ ശരിയായ സ്രോതസ്സുകളെക്കുറിച്ച് അന്വേഷിക്കാതെ ലക്ഷണങ്ങളെക്കുറിച്ച് പരാതിപ്പെടുകയും ചെയ്യുന്ന സമൂഹ സൃഷ്ടിയിലൂടെയാണെന്നും അവര്‍ക്കറിയാം. അത് ഏറ്റവും ഫലപ്രദമായി ഓരോ കാലത്തും ഉപയോഗപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
വ്യവസായ ഭീമന്‍ റോക്ഫെല്ലര്‍ ഉടമ ജോണ്‍ ഡി റോക്ഫെല്ലര്‍ (John D Rockfeller, Sr.) ഒരു ചോദ്യത്തിനുള്ള ഉത്തരമായി ഫ്രാങ്ക് പി വാള്‍ഷി (Frank P Walsh)ന് നല്‍കിയ മറുപടി ഏറ്റവും നല്ല ഉദാഹരണമായി കണക്കാക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ ഫിലാന്ത്രോപിസ്റ്റായി അറിയപ്പെട്ടിരുന്ന റോക്ഫെല്ലറിനോട്, തൊഴിലാളികള്‍ക്ക് അവരുടെ വിഹിതം നേരിട്ട് ലഭിക്കുന്ന തരത്തില്‍ ഒരു സിസ്റ്റം എന്തുകൊണ്ട് ഉണ്ടാക്കിക്കൂടാ എന്ന ചോദ്യത്തോട് പ്രതികരിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്; ‘‘നിങ്ങള്‍ പരാമര്‍ശിക്കുന്ന അതേ സ്ഥാപനത്തിന്റെ ഉടമകളായി തൊഴിലാളികള്‍ ക്രമേണ മാറുന്നത് കണ്ട് ഞാന്‍ സന്തോഷിക്കും. വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ കടന്നുവരാനും അവരുമായി ബന്ധം നിലനിര്‍ത്താനും എന്റെ സമ്പത്തുകള്‍ ഭാഗികമായോ പൂര്‍ണ്ണമായോ സമര്‍പ്പിക്കുന്നതില്‍ എനിക്ക് സന്തോഷം മാത്രമാണ്''11. ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പാണ് ഈ സംഭാഷണം നടന്നതെന്ന് ഓര്‍ക്കുക. റോക്ഫെല്ലറിന്റെ സ്ഥാപനത്തിന്റെ ഒരൊറ്റ ഓഹരിപോലും അതിലെ തൊഴിലാളികള്‍ക്ക് നാളിതുവരെ ലഭ്യമായിട്ടില്ലെന്നത് വസ്തുതയാണ്. തന്റെ സമ്പാദ്യങ്ങള്‍ വന്‍കിട ഫൗണ്ടേഷനുകള്‍ രൂപീകരിച്ച് വിതരണം ചെയ്യുന്ന നടപടികള്‍ തന്നെയാണ് റോക്ഫെല്ലര്‍ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. വന്‍കിട കോര്‍പ്പറേറ്റുകള്‍, സഹസ്ര കോടികള്‍ കൈകാര്യം ചെയ്യുന്ന മതാധികാര സ്ഥാപനങ്ങള്‍ എന്നിവയൊക്കെയും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായ് കോടികള്‍ ചെലവഴിക്കുമ്പോഴും അവരുടെ സഹായത്തിന് അര്‍ഹരായ ആളുകളെ തങ്ങളുടെ അധികാര പരിധിയുടെ നിഴലില്‍ പോലും കടന്നുവരാന്‍ സമ്മതിക്കാത്തത് കാണാവുന്നതാണ്.
സാംസ്‌കാരിക മേല്‍ക്കോയ്മ ഏറ്റവും ഫലപ്രദമായി നടപ്പിലാക്കുന്നതെങ്ങിനെയെന്ന് മനസ്സിലാക്കുവാന്‍ വിവിധ സര്‍വ്വകലാശാലകളിലെ ഗവേഷണ പ്രവര്‍ത്തനങ്ങളെയും അവ കൈകാര്യം ചെയ്യുന്ന വിഷയങ്ങളെയും സംബന്ധിച്ച സ്ഫൂലാര്‍ത്ഥത്തിലുള്ള അന്വേഷണങ്ങള്‍ തന്നെ ധാരാളമാണ്. വരേണ്യ വര്‍ഗ്ഗത്തിന്റെ പ്രിവിലേജുകളെയും അതിന്റെ അധികാര ഘടനയെയും ഗൗരവതരമായി വെല്ലുവിളിക്കുന്ന ഏതുതരത്തിലുള്ള ഇടപെടലുകളെയും അന്വേഷണങ്ങളെയും അത് വഴിതിരിച്ചുവിടുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുന്നതായി കാണാം. വ്യവസ്ഥയുടെ തായ്വേരുകളെ സ്പര്‍ശിക്കാത്ത സൗമ്യ വിമര്‍ശനങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ ഒരേ സമയം ജനാധിപത്യത്തിന്റെ കാവലാളായി നിലനില്‍ക്കാനും അസമത്വത്തിലൂന്നിയ സാമൂഹിക ഘടനയ്ക്കെതിരെ ഉയരുന്ന വെല്ലുവിളികളെ ഇല്ലാതാക്കാനും മുതലാളിത്തത്തിന്റെ ഈ ‘കാരുണ്യരൂപങ്ങള്‍ക്ക്' സാധിക്കുന്നു.
യൗവനങ്ങളെ ചൂണ്ടാൻ
തങ്ങളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് ഹാനികരമാകാത്ത രീതിയില്‍ പുതുചിന്തകളെ എങ്ങിനെ ഉത്പാദിപ്പിക്കാമെന്നത് മുതലാളിത്തത്തിന്റെ എക്കാലത്തെയും വലിയ അന്വേഷണങ്ങളിലൊന്നായിരുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവിധങ്ങളായ സാമൂഹ്യശ്രേണികളെ സ്വാഭാവികമെന്ന നിലയില്‍ നോക്കിക്കാണാനും അതേസമയം ചിന്തകളിലെ നവീകരണം സാധ്യമാക്കുന്നതുമായ ഗവേഷണ പ്രവര്‍ത്തനങ്ങളിലേക്ക് യൗവ്വനങ്ങളെ വഴിതിരിച്ചുവിട്ടുകൊണ്ടുമായിരുന്നു അവര്‍ അതിന് ശ്രമിച്ചത്. ഇതേക്കുറിച്ച് തോമസ് ഗാഫ്നേ ‘ദ കറപ്ഷന്‍ ഓഫ് ഇക്കണോമിക്സ്' (The Corruption of Economics) എന്ന പുസ്തകത്തില്‍ പറയുന്നത് ശ്രദ്ധിക്കുക: ''19ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ലോകത്തിലെ വിവിധ യൂണിവേര്‍സികളിലെ സാമൂഹ്യശാസ്ത്ര ഗവേഷണ മേഖലകളിലെ ഫണ്ടിംഗ് രീതികളിലേക്ക് കണ്ണോടിക്കുക. വ്യാവസായിക മുതലാളിത്തത്തെ വിമര്‍ശിക്കുന്ന തരത്തിലുള്ള ഏതൊരു ചിന്തയെയും, പ്രത്യേകിച്ച് സാമ്പത്തിക ശാസ്ത്രമേഖലയില്‍- തടയിടുന്ന രീതിയിലായിരുന്നു സര്‍വ്വകലാശാലകളിലെ പ്രോഗ്രാമുകള്‍ ആസൂത്രണം ചെയ്തിരുന്നത് (Gaffney, 1994)11.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അവയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ബുദ്ധിജീവി വര്‍ഗ്ഗം കയ്യാളുന്ന സാംസ്‌കാരിക മൂലധനം (Cutltural Capital) എന്നിവ സാംസ്‌കാരിക മേല്‍ക്കോയ്മ നേടിയെടുക്കാനുള്ള ഏറ്റവും നല്ല ഉപാധിയാണെന്ന് വരേണ്യ വര്‍ഗ്ഗം തിരിച്ചറിഞ്ഞിരുന്നുവെന്നത് വസ്തുതയാണ്. സാമ്പത്തിക മൂലധനത്തിനും ബുദ്ധിജീവി വര്‍ഗം ഉത്പാദിപ്പിച്ചെടുക്കുന്ന സാംസ്‌കാരിക മൂലധനത്തിനും ഇടയിലുള്ള ഇടനിലക്കാരന്റെ റോളിലാണ് എല്ലാ ഫൗണ്ടേഷനുകളും പ്രവര്‍ത്തിക്കുന്നതെന്ന് പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞന്‍ ഇന്ദ്രജിത് പര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു12.
പുതിയ വിജ്ഞാനശാഖയും രീതിശാസ്ത്രം രൂപപ്പെടുത്തുവാനുള്ള കഴിവും സ്ഥാപിച്ചെടുക്കാനുള്ള അധികാരം ശാസ്ത്രപുരോഗതിക്കായുള്ള ലളിത സംഭാവനകളല്ല, മറിച്ച് നിര്‍ണ്ണയിക്കപ്പെട്ട പ്രതീകാത്മക ആധിപത്യത്തിന്റെ ഘടന സ്ഥാപിച്ചെടുക്കുന്നതിനോ, പുനഃസ്ഥാപിക്കുന്നതിനോ, ശക്തിപ്പെടുത്താനോ പരിരക്ഷിക്കാനോ, വിപരീതമാക്കുവാനോ ഉള്ള രാഷ്ട്രീയ കുതന്ത്രങ്ങളായാണ് എല്ലായിപ്പോഴും അവ പ്രത്യക്ഷപ്പെടുക എന്ന് സാംസ്‌കാരിക മൂലധന നിര്‍മിതിയില്‍ ഫിലാന്ത്രോപിക് ഫൗണ്ടേഷനുകളുടെ തന്ത്രപരമായ സ്വാധീനം വിശദീകരിച്ച് ഡേവിഡ് സ്വാര്‍ട്സ് (David Swatrz) വ്യക്തമാക്കുന്നു13.
19ൃ-ാംനൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലും വളര്‍ന്നുവന്ന വമ്പന്‍ വ്യവസായ സംഘങ്ങളില്‍ നിന്ന് ഭിന്നമായ ഘടനാരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുത്തന്‍ സാമ്പത്തിക ശക്തികള്‍, പ്രത്യേകിച്ചും 1980കള്‍ക്ക് ശേഷം ശക്തമായ, വിവര സാങ്കേതിക വിദ്യകളെ അടിസ്ഥാനപ്പെടുത്തിയുള്ള, വ്യവസായ സംരംഭങ്ങളുടെ ഉടമകള്‍, കാരുണ്യ മുതലാളിത്തത്തിന്റെ പുത്തന്‍ രൂപങ്ങളായി തങ്ങളെ സ്വയം അടയാളപ്പെടുത്തുന്നത് കാണാന്‍ കഴിയും. കാരുണ്യ മുതലാളിത്തത്തിന്റെ ആള്‍രൂപമെന്ന് വാഴ്ത്തപ്പെടുന്ന മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് തന്റെ ‘ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനി'ലൂടെ അതിന്റെ രൂപീകരണ കാലം (2000) തൊട്ടിങ്ങോട്ട് ഏതാണ്ട് 46.8 ബില്യണ്‍ ഡോളര്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചുവെന്ന് വിവിധ സ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നു. ഗിവിംഗ് പ്ലെഡ്ജ് എന്ന ഫിലാന്ത്രോപിക് സംരംഭത്തിന്റെ മുഖ്യ സംഘാടകരിലൊളായ ഗേറ്റ്സ് മേല്‍പ്പറഞ്ഞ തുകയ്ക്ക് പുറമെ തന്റെ സ്ഥാപനത്തിന്റെ ബില്യണ്‍ കണക്കിന് ഡോളറുകള്‍ മൂല്യമുള്ള ഓഹരികള്‍ കൂടി ഇത്തരത്തില്‍ വിതരണം ചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗേറ്റ്സും, സക്കര്‍ബെര്‍ഗും അടക്കമുള്ള പുതുതലമുറ ഫിലാന്ത്രോപിസ്റ്റുകള്‍ സാമൂഹ്യ മാറ്റത്തിനുള്ള ഏറ്റവും നല്ല ഉപാധിയായി കാരുണ്യ പ്രവര്‍ത്തനങ്ങളെ പരിഗണിക്കുകയും ദാരിദ്ര നിര്‍മ്മാര്‍ജ്ജനം, രോഗമുക്തി, വിദ്യാഭ്യാസം, അടിത്തട്ടിലുള്ളവരുടെ ശാക്തീകരണം എന്നിവയ്ക്കായി സഹസ്ര കോടികള്‍ ചെലവഴിക്കുകയും ചെയ്യുന്നു. ഏറ്റവും ഫലപ്രദമെന്നും യുക്തിസഹമെന്നും തോന്നാവുന്ന പ്രവൃത്തികളിലൂടെ തങ്ങളുടെ സമ്പത്തുകള്‍ സമൂഹത്തിലേക്ക് തന്നെ തിരിച്ചുവിടാന്‍ ഫൗണ്ടേഷനുകളെ ഉപയോഗപ്പെടുത്തുമ്പോഴും ഫിലാന്ത്രോപിയുടെ അടിസ്ഥാന നിയമങ്ങളെ ലംഘിക്കാതിരിക്കാന്‍ അവര്‍ ബദ്ധശ്രദ്ധരാണ്. തങ്ങളുടെ വരേണ്യവര്‍ഗ്ഗ പദവികളെയോ അധികാര ഘടനയെയോ വെല്ലുവിളിക്കുന്ന ഒന്നിനെയും അവര്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നത് ഈ പ്രവൃത്തികളിലുടനീളം കാണാം.
വ്യക്തിതലത്തില്‍ നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ വരേണ്യ പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും ശക്തമായ സ്വാധീനം പ്രകടമായി കാണാവുന്നതാണ്. ലളിത ജീവിതങ്ങളുടെ ഉത്തമ ഉദാഹരണങ്ങളായി മേല്‍പ്പറഞ്ഞ ‘ഐ.ടി ഓവര്‍ലോഡുകള്‍' എടുത്തുകാട്ടപ്പെടുമ്പോഴും ഈ വരേണ്യ വിഭാഗം തങ്ങളുടെ അധികാര ഭാവനകള്‍ക്ക് യാതൊരു ഊനവും തട്ടാത്ത വിധത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുനയിക്കുന്നു. ഈ അതിസമ്പന്ന വിഭാഗങ്ങളുടെ കാരുണ്യ മനോഭാവത്തെ, അവരുടെ വര്‍ഗ്ഗ സ്വഭാവത്തെ, അമേരിക്കന്‍ സാമൂഹ്യശാസ്ത്രജ്ഞനായ പോള്‍ സ്‌കെര്‍വിഷ് (Paul Schervish) വിശേഷിപ്പിക്കുന്നത് 'അതികര്‍തൃത്വം' (Hyper Agency) എന്നാണ്. ‘‘വ്യക്തികളെ, താരതമ്യേന ഏകാകികളായിത്തന്നെ, അവര്‍ അഭിലഷിക്കുന്ന തരത്തിലുള്ള സാമൂഹ്യമാറ്റങ്ങള്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന വ്യവസ്ഥകളുടെയും ശേഷികളുടെയും ഒരു നിര എന്ന നിലയിലും, അതുപോലെതന്നെ ആ സാഹചര്യങ്ങള്‍ക്കകത്തുനിന്നുകൊണ്ട് അവരും മറ്റുള്ളവരും അവരുടെ കര്‍തൃത്വം ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന'' ഒന്നായാണ് 'ഹൈപ്പര്‍ ഏജന്‍സി'യെ സ്‌കെര്‍വിഷ് വിശദീകരിക്കുന്നത്14. വര്‍ത്തമാനകാല ഹൈ-ടെക് കാരുണ്യ ദാതാക്കളില്‍ ഈയൊരു ഹൈപ്പര്‍ ഏജന്‍സി മനോഭാവം അതിശക്തമായി വേരുപിടിച്ചിരിക്കുന്നതായി കാണാന്‍ കഴിയും. ബില്‍ഗേറ്റ്സും വാറന്‍ ബഫറ്റും രൂപീകരിച്ച ‘ഗിവിംഗ് പ്ലഡ്ജി'ല്‍ ദാതാക്കളായി സ്വയം മുന്നോട്ടുവന്നവര്‍ നല്‍കുന്ന പ്രതിജ്ഞാപത്രം തന്നെ ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണം. താന്താങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളില്‍-വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ബാലവേല
നിര്‍മ്മാര്‍ജ്ജനം.....എന്നിവകളിലൊക്കെ- സ്വയം അഭിമാനം കൊള്ളുകയും അത്തരത്തിലുള്ള സേവനങ്ങള്‍ക്കായി അവസരം ലഭിച്ചതില്‍ സന്തോഷിക്കുകയും ചെയ്യുന്നവയാണ് ഓരോ പ്രതിജ്ഞാ പത്രവും!
ഗവണ്‍മെന്റുകളും ഫൗണ്ടേഷനുകളും
വന്‍കിട ഫിലാന്ത്രോപിക് സംരംഭങ്ങളുടെ ആദ്യതലമുറ തങ്ങളുടെ വരേണ്യ താല്‍പ്പര്യങ്ങളുടെ സംരക്ഷണാര്‍ത്ഥം ആഗോളതലത്തില്‍ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കുകയും വിവിധ ദേശീയ ഗവണ്‍മെന്റുകളില്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നതായി ഫിലാന്ത്രോപിക് ഫൗണ്ടേഷനുകളുടെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. ആഗോള ഫിലാന്ത്രോപിക് സംരംഭങ്ങളുടെ ആദ്യകാല ത്രിമൂര്‍ത്തികളിലൊന്നായ ഫോര്‍ഡ് ഫൗണ്ടേഷന്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആഗോള രാഷ്ട്രീയത്തിലെ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ശക്തിയായി മാറിക്കഴിഞ്ഞിരുന്നു. ശീതയുദ്ധകാലത്ത് അത് പ്രകടമായ രീതിയില്‍ പുറത്തുവരികയും ‘കമ്യൂണിസ്റ്റ് വെല്ലുവിളികളെ നേരിടാന്‍ ജനാധിപത്യ സ്ഥാപനങ്ങളെ സഹായിക്കാന്‍ തങ്ങളുടെ വിഭവങ്ങള്‍ വലിയ തോതില്‍ ചെലവഴിക്കാന്‍ തയ്യാറായതിന്റെയും' ചരിത്രങ്ങള്‍ പില്‍ക്കാലത്ത് അവര്‍ തന്നെ സ്വയം വെളിപ്പെടുത്തിയിരുന്നു.
വ്യാവസായിക വികസനത്തിനും കമ്പോള വളര്‍ച്ചയ്ക്കും അനുഗുണമാകുന്ന രീതിയില്‍ സൈദ്ധാന്തിക നിര്‍മ്മിതിയും സാംസ്‌കാരിക മൂലധന ഉത്പാദനവും അവര്‍ ഏറ്റവും ആസൂത്രിതമായ രീതിയില്‍ നിര്‍വ്വഹിച്ചുകൊണ്ടിരുന്നു. രാഷ്ട്രീയ ഭരണകൂടങ്ങള്‍ അധികാരത്തിന്റെയും ഭീഷണിയുടെയും സൈനികബലത്തിന്റെയും വഴികളിലൂടെ പ്രവര്‍ത്തിക്കുകയും പലപ്പോഴും ചരിത്രത്തില്‍ നിന്ന് സ്വയം നിഷ്‌കാസിതമാകുകയും ചെയ്തപ്പോള്‍ ‘വിജ്ഞാന'ത്തിന്റെയും ‘കാരുണ്യ'ത്തിന്റെയും ‘സോഫ്റ്റ് പവര്‍' വിനിയോഗത്തിലൂടെ ഫിലാന്ത്രോപിക് ഫൗണ്ടേഷനുകള്‍ അവരുടെ അപ്രമാദിത്വം കൂടുതല്‍ ശക്തമാക്കുകയും സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപരിക്കുകയും പൊതു സ്വീകാര്യത നേടിയെടുക്കുകയും ചെയ്തു. തെറ്റായ സാമൂഹ്യ ഇടപെടലുകളുടെയും തീരുമാനങ്ങളുടെയും പേരില്‍ രാഷ്ട്രീയ ഭരണകൂടങ്ങള്‍ വോട്ടര്‍മാരാല്‍ തൂത്തെറിയപ്പെട്ടപ്പോള്‍ തങ്ങളുടെ സമ്പത്ത് ഉപയോഗിച്ച്, തങ്ങളുടെ ഇച്ഛക്കനുസരിച്ച്, സാമൂഹ്യ മാറ്റങ്ങള്‍ വരുത്തുന്നതില്‍ നിന്ന് ഫിലാന്ത്രോപിസ്റ്റ് ഫൗണ്ടേഷനുകളെ വിലക്കാന്‍ ആര്‍ക്കും സാധിക്കുമായിരുന്നില്ല. നേരിട്ടുള്ള അധികാര പ്രയോഗങ്ങളുടെ വക്താക്കളായി ഈ ഫിലാന്ത്രോപിസ്റ്റുകളെ കാണാന്‍ കഴിയില്ലെന്നതും സമൂഹത്തോടോ, ഏതെങ്കിലും ജനാധിപത്യ വ്യവസ്ഥകളോടോ ഉത്തരം പറയാനുള്ള ബാദ്ധ്യതകളില്‍ നിന്ന് അവര്‍ സ്വയം മാറ്റിനിര്‍ത്തപ്പെടുന്നു എന്നതും തന്നെയാണ് ഇതിനുള്ള കാരണം. എങ്കില്‍ കൂടിയും കാരുണ്യ മുതലാളിത്തത്തിന്റെ അദൃശ്യകരങ്ങള്‍ സമൂഹത്തില്‍ കൂടുതല്‍ ശക്തമായി പിടിമുറുക്കിക്കൊണ്ടിരിക്കുന്നതായി നമുക്ക് കാണാം.
മേല്‍സൂചിപ്പിച്ച കാരുണ്യ മുതലാളിത്തത്തിന്റെ ഏറ്റവും ശക്തമായ സ്വാധീനം പ്രകടമായത് നവലിബറല്‍ സാമ്പത്തിക പരിഷ്‌കരണങ്ങളോടുകൂടിയായിരുന്നു. ദേശീയ ഗവണ്‍മെന്റുകളെ സാമൂഹ്യക്ഷേമ മേഖലകളില്‍ നിന്നും പിന്‍വലിപ്പിക്കാനും ജനങ്ങള്‍ക്ക് നല്‍കിവന്ന പലതരത്തിലുള്ള സൗജന്യങ്ങളും നിര്‍ത്തിവെപ്പിക്കാനും ആവശ്യപ്പെടുന്നതായിരുന്നു ഉദാരവല്‍ക്കരണ പരിഷ്‌കരണങ്ങളിലെ ഏറ്റവും സുപ്രധാന കുറിപ്പടികള്‍. പുതുസഹസ്രാബ്ദത്തോടെ വനിത-ശിശുക്ഷേമം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നീ മേഖലകളിലെ ക്ഷേമപദ്ധതികളിന്മേല്‍ ഗവണ്‍മെന്റുകള്‍ വന്‍വെട്ടിക്കുറവുകള്‍ വരുത്തിക്കൊണ്ടിരുന്നു. ഗവണ്‍മെന്റുകള്‍ കയ്യൊഴിഞ്ഞ ക്ഷേമമേഖലകളിലേക്ക് ‘കാരുണ്യ മുതലാളിത്തം' ആര്‍ത്തിയോടെ ചാടി വീഴുന്ന കാഴ്ചകള്‍ ഇന്ന് സര്‍വ സാധാരണമായിക്കഴിഞ്ഞിരിക്കുന്നു.
സാമൂഹ്യ ക്ഷേമമേഖലകളില്‍ കാരുണ്യ മുതലാളിത്തത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ നിയമനിര്‍മ്മാണ നടപടികള്‍ സ്വീകരിച്ചുകൊണ്ട് തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍വലിയാനുള്ള ശ്രമങ്ങളും ദേശീയ സര്‍ക്കാരുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ലോകത്ത് ആദ്യമായി കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ സാമൂഹ്യ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ നിയമപരമായി ബാദ്ധ്യതപ്പെടുത്തുന്ന നിയമ നിര്‍മ്മാണം നടത്തിയ രാജ്യമെന്ന ഖ്യാതി ഇന്ത്യയ്ക്കുള്ളതാണ്. ഇന്ത്യന്‍ കമ്പനീസ് ആക്ടില്‍ 135ാം വകുപ്പായി ‘കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി' -സി.എസ്.ആര്‍- ഉള്‍ച്ചേര്‍ത്തുകൊണ്ട് സാമൂഹ്യരംഗത്ത് നിക്ഷേപം നടത്താന്‍ കമ്പനികളെ ഗവണ്‍മെന്റ് ബാദ്ധ്യതപ്പെടുത്തുകയുണ്ടായി. 500 കോടിയോ അതിന് മുകളിലോ ആസ്തിയുള്ളതോ അല്ലെങ്കില്‍ പ്രതിവര്‍ഷം 1000 കോടിയോ അതിന് മുകളിലോ വില്പനയുള്ളതോ, അറ്റാദായം 5 കോടി രൂപയോ അതിന്
മുകളിലുള്ളതോ ആയ കമ്പനികള്‍ അവരുടെ ലാഭവിഹിതത്തിന്റെ 2% സാമൂഹ്യ ഉത്തരവാദിത്വം നിര്‍വ്വഹിക്കാനായി ചെലവിടണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. 2014 ഏപ്രില്‍ 1ന് പാസാക്കപ്പെട്ട ഈ നിയമം വളരെ ആകര്‍ഷകമെന്ന് തോന്നാമെങ്കിലും ഇതിന് തൊട്ടടുത്ത കാലത്ത് തന്നെ നടന്ന മറ്റൊരു നിയമ നിര്‍മ്മാണം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുകയുണ്ടായില്ല. 2016-17 കാലത്തെ ബജറ്റ് സെഷനില്‍ അക്കാലത്ത് ധനമന്ത്രിയായിരുന്ന അരുണ്‍ ജെറ്റ്ലി 1957ലെ വെല്‍ത് ടാക്സ് ആക്ട് റദ്ദ് ചെയ്തുകൊണ്ട് സമ്പത്ത് നികുതിയില്‍ നിന്ന് സമ്പന്ന വിഭാഗത്തെ ഒഴിവാക്കിയ വസ്തുത ഇതോടൊപ്പം ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.
സാമൂഹ്യ മേഖലയിലെ സ്വകാര്യ ഫണ്ട് വിനിയോഗം
ഒരുഭാഗത്ത്, സാമൂഹ്യക്ഷേമ മേഖലകളില്‍ ഗവണ്‍മെന്റ് മുതല്‍ മുടക്ക് കുറച്ചുകൊണ്ടുവരുമ്പോള്‍, മറുഭാഗത്ത് കോര്‍പ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ കീഴില്‍ സാമൂഹ്യ മേഖലയിലെ സ്വകാര്യ ഫണ്ട് വിനിയോഗത്തില്‍ വര്‍ദ്ധനവ് സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി (Stsuainable Development Goals 2030) പ്രവര്‍ത്തിക്കുന്ന ഫിലാന്ത്രോപിക് സംഘടനകളുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇക്കാര്യം അക്കമിട്ട് സൂചിപ്പിക്കുന്നുണ്ട്.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ആരോഗ്യം, ലിംഗ സമത്വം, ശുദ്ധജല ലഭ്യത തുടങ്ങി പരിസ്ഥിതി സംരക്ഷണം വരെയുള്ള 17 കാര്യങ്ങളാണ് സുസ്ഥിര വികസനലക്ഷ്യങ്ങളായി കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇതിനായുള്ള സ്വകാര്യ ഫണ്ടിംഗില്‍ 2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 15% വര്‍ദ്ധനവുണ്ടായപ്പോള്‍ പൊതുഫണ്ടിംഗിലെ വര്‍ദ്ധനവ് 10% മാത്രമായിരുന്നുവെന്ന് ഇന്ത്യാ ഫിലാന്ത്രോപി റിപ്പോര്‍ട്ട് 2019 സൂചിപ്പിക്കുന്നു15. (ചെലവഴിക്കപ്പെടുന്ന തുകയുടെ അടിസ്ഥാനത്തില്‍ ഈ മേഖലയില്‍ ഗവണ്‍മെന്റ് തന്നെയാണ് ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത്. എങ്കില്‍ക്കൂടിയും സമീപഭാവിയില്‍ തന്നെ സ്വകാര്യ സംരംഭകര്‍ ഇതിനെ മറികടക്കും എന്ന് കരുതപ്പെടുന്നു.)
വന്‍കിട കോര്‍പ്പറേറ്റുകളുടെ കാര്‍മികത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഫിലാന്ത്രോപിക് ഫൗണ്ടേഷനുകള്‍ പടച്ചുവിടുന്ന പ്രത്യശാസ്ത്ര ബോദ്ധ്യങ്ങള്‍ക്ക് പൊതുസ്വീകാര്യത ലഭിക്കുന്നതെങ്ങിനെയെന്നും അവര്‍ സമൂഹത്തിന്റെ കീഴ്ത്തട്ടിലേക്ക് വ്യാപരിക്കുന്നതെങ്ങിനെയെന്നും മനസ്സിലാക്കാന്‍ പ്രാദേശിക ഉദാഹരണങ്ങളിലേക്ക് കണ്ണ് പായിക്കുന്നത് നന്നായിരിക്കും. ഒരു പ്രദേശത്തെ മൊത്തം ജനങ്ങള്‍ക്കും, വരാനിരിക്കുന്ന തലമുറകള്‍ക്കും ഉപയുക്തമാകേണ്ട് പ്രകൃതിവിഭവങ്ങള്‍ അനിയന്ത്രിതമായി ചൂഷണം ചെയ്യുകയും സമൂഹത്തിലെ ചെറിയൊരു വിഭാഗത്തിന് മേല്‍ കാരുണ്യവര്‍ഷം ചൊരിയുകയും ചെയ്യുന്നത് വ്യാവസായിക വളര്‍ച്ചയുടെയും കോര്‍പ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്വമായും സ്വാഗതം ചെയ്യപ്പെടുന്നതും ന്യായീകരിക്കുന്നതും കാണാന്‍ ഏറെ ദൂരെയൊന്നും പോകേണ്ടതില്ല, വിഖ്യാതമായ പ്ലാച്ചിമടയിലേക്ക് നോക്കിയാല്‍ മതി.
പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി നടത്തിയ ജലചൂഷണവും അതിനെതിരെയുള്ള പ്രാദേശിക ജനതയുടെ പ്രക്ഷോഭവിജയവും തുടര്‍ന്ന് അതേ കമ്പനിയെ സാമൂഹിക ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ വീണ്ടും ക്ഷണിച്ചുവരുത്തുന്നതും ഈ മനോഭാവത്തിനുള്ള ഉത്തമ ഉദാഹരണമാണ്. ഭരണ നിര്‍വ്വഹണത്തിലെ കാര്യക്ഷമത, തീരുമാനങ്ങളിലെടുക്കുന്നതില്‍ കാലതാമസമില്ലായ്മ, ചുവപ്പുനാടയുടെ അഭാവം തുടങ്ങിയ സവിശേഷതകള്‍ ചൂണ്ടിക്കാട്ടി കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വത്തിന്റെ പിന്‍ബലത്തോടെ ജനാധിപത്യത്തിന്റെ തുറസ്സുകളിലേക്ക് പോലും കടന്നുകയറാനും സമാന്തര ഭരണ രീതികള്‍ നടപ്പിലാക്കാനും സാധിക്കുന്നതിന്റെ ഉദാഹരണം നമ്മുടെ തൊട്ടുമുന്നില്‍ തന്നെയുണ്ട്. ഇന്ത്യയിലെ ആദ്യത്തെ കോര്‍പ്പറേറ്റ് ഭരിക്കുന്ന ടൗണായി കിഴക്കമ്പലം പഞ്ചായത്ത് മാറിയതിലൂടെ സംസ്ഥാനം എത്തിപ്പെട്ടിരിക്കുന്ന അരാഷ്ട്രീയതയും ജനാധിപത്യ ബോധമില്ലായ്മയും പ്രകടമായിത്തന്നെ പുറത്തുവരുന്നുണ്ട്. പ്രത്യയശാസ്ത്ര ബോദ്ധ്യങ്ങളും രാഷ്ട്രീയായുധങ്ങളും നഷ്ടപ്പെട്ട മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പ്പറേറ്റ് ആശയങ്ങളുടെ കേവല നടത്തിപ്പുകാരായി അധഃപതിക്കുന്നതിന്റെ സ്വാഭാവിക പരിണതി മാത്രമാണത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടവും കടന്നുചെല്ലാന്‍ മടിക്കുന്ന മേഖലകളിലേക്ക് എന്‍ജിഓകളും ചാരിറ്റി പ്രസ്ഥാനങ്ങളും മത ഭരണസംവിധാനങ്ങളും അനായാസം കടന്നുചെല്ലുകയും തങ്ങളുടെ സ്വാധീനം ശക്തമാക്കുകയും ചെയ്യുന്നതിന്റെ ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും അനുദിനമെന്നോണം വര്‍ദ്ധിച്ചുവരുന്നു.
കാരുണ്യ മുതലാളിത്തത്തിന്റെ പിറവി തൊട്ട് നാളിതുവരെ അവര്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന മേഖലകളില്‍ പ്രധാനം ‘ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം' ‘സാമൂഹിക അസമത്വം കുറയ്ക്കല്‍' എന്നിവയാണെന്ന് കാണാന്‍ കഴിയും. ഈ മേഖലകളിലെ വിഭവ വിനിയോഗത്തിന്റെ തോത് ശ്രദ്ധിച്ചാല്‍ അത് അമ്പരപ്പിക്കുന്നതുമായിരിക്കും. എന്നാല്‍ ലോകത്തെവിടെയും ഫിലാന്ത്രോപിക് സംഘടനകളുടെ വര്‍ദ്ധനവും സാമൂഹികാസമത്വത്തിലെ വളര്‍ച്ചയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ വലിയ പ്രയാസമില്ല. ഇന്ത്യയെത്തന്നെ ഉദാഹരിച്ചാല്‍, അതിസമ്പന്നന്മാരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന നാളുകളില്‍ തന്നെയാണ് സാമൂഹിക അസമത്വം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് കാണാം. ഒരു ഭാഗത്ത് സമ്പത്തിന്റെ കേന്ദ്രീകരണം കൂടുതല്‍ ശക്തമാകുന്നതോടെ മറുഭാഗത്ത് അസമത്വത്തിന്റെ തോതിലും വര്‍ദ്ധനവ് സംഭവിക്കുന്നുവെന്നത് നിഷേധിക്കാനാവാത്ത കാര്യമാണ്. ബ്രസീല്‍, ഇന്ത്യ, ചൈന തുടങ്ങിയ ‘എമേര്‍ജിംഗ് ഇക്കണോമി'കളില്‍ ഈ പ്രതിഭാസം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ സ്ഥിതീകരിക്കുന്നു.
‘‘ശതകോടീശ്വരന്മാരുടെ സ്വാധീനം ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്ന അനുപാതത്തിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്നതായും അവ അസമത്വത്തിന്റെയും ‘ജനകീയത'യുടെയും ഉയര്‍ച്ചയാല്‍ ജനാധിപത്യ വ്യവസ്ഥകള്‍ക്ക് ഭീഷണി ഉയര്‍ത്തുകയാണെന്നും ഉള്ള ബോദ്ധ്യം ജനങ്ങളില്‍ കൂടുതലായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന്'' സാമ്പത്തിക ശാസ്ത്രജ്ഞന്‍ തോമസ് പിക്കെറ്റി അഭിപ്രായപ്പെടുന്നു (Pickttey, 2020, 715). എന്നാല്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍, ‘‘അവരുടെ അര്‍ദ്ധ കുത്തക സ്വഭാവങ്ങള്‍ അവഗണിക്കുകയും, അവര്‍ക്കായി അനുവദിക്കപ്പെട്ട നിയമ-നികുതി ഇളവുകളും, അവര്‍ കയ്യടക്കി വെച്ചിരിക്കുന്ന പൊതുവിഭവങ്ങളെയും സംബന്ധിച്ച മുഴുവന്‍ വിമര്‍ശനങ്ങളും വിസ്മരിക്കപ്പെടുകയു''മാണെന്ന് പിക്കെറ്റി ചൂണ്ടിക്കാട്ടുന്നു16. ദരിദ്ര രാജ്യങ്ങളില്‍ ഫിലാന്ത്രോപിക ഫൗണ്ടേഷനുകള്‍ ജനാധിപത്യ വ്യവസ്ഥകളെ ഒഴിവാക്കുകയും അതിന്റെ പാപ്പരീകരണത്തിന് കാരണമാകുകയും ചെയ്യുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തിലുടനീളം കാണാന്‍ കഴിയും.
നയപരമായ തീരുമാനങ്ങളിലൂടെ പൊതുവിഭവങ്ങള്‍ യഥേഷ്ടം കൊള്ളയടിക്കാനും സമ്പത്ത് കുന്നുകൂട്ടുവാനും ഉള്ള അനന്ത സാധ്യതകള്‍ രാഷ്ട്രീയ ഭരണകൂടങ്ങള്‍ കുത്തകകള്‍ക്കായി ഒരു ഭാഗത്ത് തുറന്നുകൊടുക്കുകയും മറുഭാഗത്ത് അവരുടെ കാരുണ്യത്തിന്റെ പങ്കുപറ്റാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം ശക്തമാകുകയാണ്. സാധാരണക്കാരന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുകൊണ്ട് അതിസമ്പന്നര്‍ക്ക് സൗജന്യങ്ങളും ടാക്സ് ഹോളിഡേകളും പ്രഖ്യാപിക്കുമ്പോള്‍ അവരുടെ കാരുണ്യ പ്രവര്‍ത്തനങ്ങളെ പാവപ്പെട്ടവരെക്കൊണ്ട് സബ്സിഡൈസ് ചെയ്യിക്കുകയാണ് യഥാര്‍ത്ഥത്തില്‍ സര്‍ക്കാരുകള്‍ ചെയ്യുന്നത്. ഈയൊരു യാഥാര്‍ത്ഥ്യത്തിന് മറയിട്ടുകൊണ്ട് കാരുണ്യ മുതലാളിത്തത്തിന് കയ്യടിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് രാഷ്ട്രീയനേതൃത്വങ്ങള്‍. രാഷ്ട്രീയനേതൃത്വങ്ങള്‍ക്കകത്തു തന്നെ സംഭവിക്കുന്ന മാറ്റങ്ങള്‍ ഇതിന് പ്രധാന കാരണങ്ങളാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെയോ സാമൂഹികമായ അസമത്വത്തിന്റെ തോതിനെയോ സംബന്ധിച്ച യാതൊരു ധാരണകളുമില്ലാത്ത ഒരു വരേണ്യവിഭാഗമായി രാഷ്ട്രീയനേതൃത്വങ്ങള്‍ മാറിയിരിക്കുന്നുവെന്നാണ് ഇന്ത്യയിലെ ജനപ്രതിനിധികളുടെ സാമ്പത്തിക-സാമൂഹ്യബന്ധം പരിശോധിച്ചാല്‍ മനസ്സിലാകുക. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് 2019 മെയ് 28ന് പുറത്തിറക്കിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ഇന്ത്യന്‍ പാര്‍ലമെന്റിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ 90%വും കോടീശ്വരന്മാരാണ് എന്നാണ്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ 301 പ്രതിനിധികളില്‍ 265 പേരും കോണ്‍ഗ്രസ്സിന്റെ 51 അംഗങ്ങളില്‍ 43പേരും, മറ്റുള്ള പാര്‍ട്ടികളിലെ അംഗങ്ങളില്‍ വലിയൊരു ശതമാനവും
ശതകോടീശ്വരന്മാരാണെന്ന വസ്തുത പൊതു നയരൂപീകരണങ്ങളിലും നിയമനിര്‍മാണങ്ങളിലും വരേണ്യവര്‍ഗ താല്‍പര്യങ്ങള്‍ എങ്ങിനെ സംരക്ഷിക്കപ്പെടുമെന്നതിന്റെ ഉത്തമദൃഷ്ടന്തങ്ങളാണ്.
വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തൊട്ട് ഇങ്ങ് താഴേത്തട്ടില്‍ ചെറുസംരംഭങ്ങളും വ്യക്തികളും നടത്തുന്ന കാരുണ്യപ്രവര്‍ത്തനങ്ങള്‍ വരെ വ്യവസ്ഥാപരിപാലനത്തിന്റെ ശക്തമായ ഉപാധികളായി മാറുന്നത് നാം കാണുന്നു. വരേണ്യ ധാര്‍മികതയുടെയും അതികര്‍തൃത്വത്തിന്റെയും കയ്യാളുകളായി പ്രവര്‍ത്തിക്കുന്ന ഇവര്‍ വ്യവസ്ഥയ്ക്കും വരേണ്യ മേല്‍ക്കോയ്മയ്ക്കും എതിരെ ഉയര്‍ന്നുവരുന്ന എല്ലാ ചോദ്യങ്ങളെയും വഴി തിരിച്ചുവിടുകയോ നിസ്സാരവല്‍ക്കരിക്കുകയോ ചെയ്യുന്നു. ജനങ്ങള്‍ അതിദീര്‍ഘമായ പോരാട്ടങ്ങളിലൂടെയും സഹനങ്ങളിലൂടെയും സ്ഥാപിച്ചെടുത്ത ജനാധിപത്യ തുറസ്സുകളില്‍ തന്നെയാണ് ഈ അതികര്‍തൃത്വ നാട്യങ്ങള്‍ കൊണ്ടാടപ്പെടുന്നതെന്നതും ഓര്‍ക്കേണ്ടതുണ്ട്. വരേണ്യവര്‍ഗബോധത്തിന്റെ പ്രതിലോമകരമായ ഈ രക്ഷാകര്‍തൃത്വത്തെയും അവര്‍ ഉത്പാദിപ്പിച്ചുവിടുന്ന സാംസ്‌കാരിക-വൈജ്ഞാനിക മൂല്യങ്ങളെയും പ്രതിരോധിക്കാതെ ജനാധിപത്യം ഇന്ന് നേരിടുന്ന നിശ്ചലതകളെ മറികടക്കാന്‍ സാധിക്കില്ല തന്നെ.
References
1. Hurun Rich List India,
https://www.hurunindia.net/hurun-india-rich-list-2019
2. Kiran Mazumdar Shaw on Azim Premji,
https://twitter.com/kiranshaw/status/1105843527064449025?lang=en
3. Interview Azim/Anil/Open magazine,
https://openthemagazine.com/columns/open-conversation/azim-premji-being-rich-did-not-thrill-me/
4. Growing philanthropy in India/IDR,
https://idronline.org/philanthropy-in-india-is-growing-fact-or-fiction/
5. Hurun India Philanthropy List,
https://www.hurunindia.net/hurun-india-philanthropy-list-2019
6. The Giving Pledge Official Website,
https://givingpledge.org/Home.aspx
7. Mark Zukkerberg & Prinscilla Chan, a Letter to Our Daughter
https://www.facebook.com/notes/mark-zuckerberg/a-letter-to-our-daughter/10153375081581634/
8. Avila, Charles (1983); Ownership: Early Christian Teaching, quoted in Indiayile Aadivasi Corridoril sambhavikkunnathu, by K.Sahadevan, vidyarthi Publication, 2016
9. Arnove, Robert (1980)ed.; Philanthropy and Cultural Imperialism: The Foundations at Home and Abroad,
10. Conversation with John D Rockfeller;
Howe 1980, quoted in 'Revisiting the 'Big Th ree' Foundations' by Robert Arnove & Nadine Pinede, Critical Socioligy 33, 2007
11. Gaffney, Thomas (1994); The Corruption of economics: Neoclassical Economics as strategem against Henry George, University of California.
12. Parmar, Indrajeet (2015); The Big 3 Foundations and American Global Power, American Journal of Economics and Sociology, Vol. 74, No. 4. DOI: 10.1111/ajes.12115 .
13. Swarts, David (1997); Culture & Power, The Sociology of Pierre Bourdieu, The University of Chicago Press, Chicago.
14. Schervish, Paul.G (2003); Hyperagency and high-tech donors: A new theory of the new philanthropists, Boston College University Libraries. http://hdl.handle.net/2345/bc-ir:104107
15. India Philanthropy Report 2019, Bain & Company, https://www.bain.com/contentassets/069bf9cf144e4b8bbdda8a85386a5611/bain_brief_india_philanthropy_report_2019.pdf
16. Picketty, Thomas (2020); Capital & Ideology, The Belknap Press of Harvard University Press
London.
Shaju M A
27 Jul 2020, 08:45 PM
1980കളിൽ ഇത് പോലെ ദുർഗ്രഹമായ സാധനങ്ങൾ വായിച്ചു പുരോഗമനംനടിച്ചു നടന്നിരുന്നു. 40 വർഷം കഴിഞ്ഞപ്പോൾ മതഭീകരത നിറഞ്ഞാടുന്ന പ്രദേശമായി മാറി ഈ രാജ്യം. അതിനെ പ്രതിരോധിച്ചിരുന്ന എല്ലാം കൈവിട്ടു പോയി.. അത്തരമൊരു ഭീദിതമായ അവസ്ഥയിൽ ഇങ്ങനെയൊരു ലേഖനത്തിന് എന്താണ് പ്രസക്തി? വ്യക്തിപരമായി എല്ലാ വലിയ കമ്പനികളുടെ സി ഇ ഓ മാരും നല്ല മനുഷ്യരാണ്. അവരുടെ മേൽ ആരോപിക്കുന്ന കാര്യങ്ങൾ അവർ ചിന്തിച്ചിട്ട് തന്നെ ഉണ്ടാവില്ല..
Arjun
27 Jul 2020, 02:23 PM
‘‘ഞാന്‍ എന്റേതാണ് എങ്കില്‍, എന്റെ തൊഴില്‍ ശക്തി എന്റേതാണ് എങ്കില്‍, ഞാന്‍ നിര്‍മ്മിക്കുന്നതെന്തും എന്റേതായിരിക്കും'' ഈ വാക്യം മാർക്സിസത്തിൽ തൊഴിലാളിക്ക് തന്റെ അധ്വാനവും ഉല്പന്നതിലെ അവകാശത്തെയും ബന്ധിപ്പിക്കുന്നതിലും സഹായിക്കുന്നുണ്ടല്ലോ.
K M Venugopalan
27 Jul 2020, 01:07 PM
ഏറെ കാലിക പ്രസക്തിയുള്ള പഠനം
Bhaskaran nambudiripad
27 Jul 2020, 11:59 AM
Free event management with a hidden agenda 😁 by corporate BHIMAS
ഡോ. സ്മിത പി. കുമാര്‍
Dec 21, 2020
10 Minutes Read
കെ. സഹദേവന്‍
Dec 12, 2020
9 Minutes Read
എ.കെ. രമേശ്
Dec 06, 2020
6 Minutes Read
അമൃത് ജി. കുമാര്‍
Oct 13, 2020
23 Minutes Read
ബി.രാജീവന്‍
Oct 06, 2020
22 Minutes Read
ദാമോദർ പ്രസാദ്
Sep 29, 2020
27 Minutes Read
ധര്‍മേഷ് ഷാ
Sep 29, 2020
14 Minutes Read
Vasudevan
19 Aug 2020, 11:10 PM
സി. സ്ആർ വഴി ചില വഴിക്കുന്ന തുകയെയും അതിലൂടെ അവർ ഉണ്ടാക്കുന്ന ബ്രാൻഡ് വാല്യൂവും വിമർശിക്കു പോൾ , അങ്ങിനെ ഒരു കാര്യം ഉണ്ടാക്കുന്ന ഗുണഫലങ്ങളെ കാണാതിരുന്നു കൂടാ . ഇതിലെ കാഴ്ചപ്പാട് ഒരു തരം , എല്ലാം അേമേരിക്കയുടെ കയ്യിലാണ്. ഇല്യൂമി ഞാട്ടിയാണ് model argument. What is the alternative you are suggesting? government will impose and reverse the taxes in budgets.there is no big brother who is controlling all this.without any suggestion what is the view ,openion trying to propose is not clear.