ദീപാവലിയില്ലാത്ത ഗ്രാമങ്ങള്‍,
മരിച്ച വിപണി...
ഇതോ, 'ആത്മനിര്‍ഭരത'
ദീപാവലിയില്ലാത്ത ഗ്രാമങ്ങള്‍, മരിച്ച വിപണി...ഇതോ, 'ആത്മനിര്‍ഭരത'
ഉത്സവാന്തരീക്ഷത്തിലാകേണ്ട ഇന്ത്യന്‍ ഗ്രാമങ്ങള്‍ മരവിച്ചുകിടക്കുകയാണ്. ദീപാവലി, ദുര്‍ഗാപൂജ, ഛഠ് പൂജ, കാളി പൂജ എന്നിവയാല്‍ തിളങ്ങേണ്ട വിപണി മരിച്ചുകിടക്കുന്നു. കാര്‍ഷിക മേഖലയിലും ചെറുകിട സംരംഭങ്ങളിലും ഇടപെടുന്ന കോടിക്കണക്കായ ജനങ്ങളുടെ കൈകളിലേക്ക് പണത്തിന്റെ നേരിട്ടുള്ള പ്രവാഹം സാധ്യമാകാത്തിടത്തോളം മോദി മന്ത്രമായ 'ആത്മനിര്‍ഭരത' ഏതാനും വന്‍കിട കോര്‍പ്പറേറ്റുകളിലേക്ക് മാത്രമായി ചുരുങ്ങും
13 Nov 2020, 02:34 PM
ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് ഇത് ഉത്സവങ്ങളുടെ കാലമാണ്. കര്‍വാ ചൗഥ് മുതല്‍ ഗുരുനാനാക് ജയന്തി വരെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലെയും പ്രധാന ഉത്സവങ്ങള്‍ നവംബറിലാണ്. ദീപാവലി, ദുര്‍ഗാപൂജ, ഛഠ് പൂജ, കാളി പൂജ എന്നിവ ഏറ്റവും പ്രകടമാകുന്നത് വിപണികളിലാണ്. എന്നാല്‍ ഏഴ് മാസമായി തുടരുന്ന ലോക്ക്ഡൗണ്‍ അന്തരീക്ഷം ഇന്ത്യയിലെ ഉത്സവാന്തരീക്ഷത്തെയാകമാനം മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. ഗ്രാമീണ മേഖല പ്രത്യേകിച്ചും ദീപാവലിയുടെ യാതൊരു തിളക്കവുമില്ലാതെ ഒരുതരം നിര്‍വികാരതയില്‍ ആഴ്ന്നിരിക്കുകയാണ്.
ഊര്‍ജ്ജസ്വലമല്ലാത്ത വിപണി ചലനങ്ങളെ ഏറ്റവും എളുപ്പം തിരിച്ചറിയാന്‍ സാധിക്കുന്ന ഇന്ത്യയിലെ വാണിജ്യ സംഘടന, ചേംബര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി- CII, നാലുദിവസം മുമ്പ് (നവംബര്‍ 8) ഇന്ത്യന്‍ ധനകാര്യ മന്ത്രിക്ക് ഒരു കത്ത് നല്‍കുന്നു. വിപണി മാന്ദ്യത്തില്‍ നിന്ന് വ്യവസായത്തെ രക്ഷിക്കുവാന്‍ ഉടന്‍ വേണ്ടത് ചെയ്യുക എന്നായിരുന്നു ആ കത്തിലെ സാരം.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഗുരുതര തകര്‍ച്ചയിലേക്ക് മുന്നേറാനുള്ള സാധ്യത സംബന്ധിച്ച് റിസര്‍വ് ബാങ്ക് പ്രതിമാസ ബുള്ളറ്റിനില്‍ (നവംബര്‍ 11) വന്ന മുന്നറിയിപ്പ് കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് തള്ളിക്കളയാവുന്ന ഒന്നായിരുന്നില്ല. റിസര്‍വ് ബാങ്ക് നിയോഗിച്ച കെ.വി. കാമത്ത് കമ്മറ്റിയും കഴിഞ്ഞ സെപ്തംബര്‍ നാലിന്, തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സെന്‍ട്രല്‍ ബാങ്കിന് നല്‍കി. ലോക്ക്ഡൗണ്‍ ദുര്‍ബലപ്പെടുത്തിയ 26ഓളം വ്യവസായ മേഖലകളെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളായിരുന്നു കാമത്ത് കമ്മറ്റി നല്‍കിയത്.
ആശ്വാസമൊക്കെയും വന്‍കിടക്കാര്‍ക്ക്
മൂന്നിന്റെയും പരിണതഫലമെന്ന നിലയില്‍ കേന്ദ്ര ധനകാര്യ മന്ത്രി 2,65,080 കോടി രൂപയുടെ പുതിയ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി മൂന്നാമത്തെ പാക്കേജാണ് കേന്ദ്ര ധനമന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ തൊട്ട് നാളിതുവരെയായി 29,87,641 കോടി രൂപയാണ് വിവിധ പദ്ധതികളിലൂടെ സാമ്പത്തിക ഉത്തേജനത്തിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര മൊത്തോല്‍പാദനത്തിന്റെ 15%ത്തോളം വരും ഈ തുക.
പുതിയ സാമ്പത്തിക പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയ രണ്ടു മണിക്കൂറോളം നീണ്ട വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയുടെ സാമ്പത്തിക മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്ന് അവകാശപ്പെട്ടു. രാജ്യത്തിന്റെ ഊര്‍ജ്ജ ഉപഭോഗത്തില്‍ 12%വും, ബാങ്ക് ക്രൈഡിറ്റില്‍ 5.1%വും വളര്‍ച്ച സംഭവിച്ചതായും വിദേശ നിക്ഷേപം 560 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായും ധനമന്ത്രി ചൂണ്ടിക്കാട്ടി.
പുതിയ പാക്കേജില്‍ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള നടപടികളാണ് കൂടുതലായി സ്വീകരിച്ചിരിക്കുന്നത്. ‘ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജന' എന്ന പുതിയ പദ്ധതിയിലൂടെ ലോക്ക്ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതുതായി തൊഴില്‍ ലഭ്യമാക്കുന്നതിന് വ്യവസായ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
ഇതനുസരിച്ച് 50 തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ പുതുതായി രണ്ട് തൊഴിലാളികളെ നിയമിക്കുകയാണെങ്കില്‍ തൊഴിലാളികളുടെയും തൊഴിലുടമയുടെയും പ്രൊവിഡന്റ് ഫണ്ട് അടയ്ക്കുവാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിന്റേതായിരിക്കുമെന്നതടക്കമുള്ള പ്രഖ്യാപനങ്ങളുണ്ട്. 10ഓളം സുപ്രധാന മേഖലകളിലെ ഉല്‍പാദനത്തിന് ഇളവ് നല്‍കാന്‍ 1.46 ലക്ഷം കോടി രൂപ നീക്കിവെച്ചതായും പ്രധാനമന്ത്രി ആവാസ് യോജനയ്ക്കായി 18,000 കോടി രൂപയും മൂലധന വ്യവസായ ചെലവുകളിലേക്കായി 10,200 കോടി രൂപയും അനുവദിച്ചതായും ധനമന്ത്രി അറിയിച്ചു.
ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കും മുദ്ര ലോണുകള്‍ക്കും ഉള്ള കാലാവധി മാര്‍ച്ച് 31, 2021 വരെ നീട്ടി എമര്‍ജെന്‍സി ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം (ECLGS 2.0) രണ്ടാം ഘട്ടവും പുതിയ പാക്കേജിലൂടെ പ്രഖ്യാപിച്ചു. കേന്ദ്ര ധനകാര്യ മന്ത്രാലയം പുതുതായി പ്രഖ്യാപിച്ച പാക്കേജ് വിപണിയില്‍ പെട്ടെന്നുള്ള ചലനം സൃഷ്ടിക്കാന്‍ പര്യാപ്തമല്ലെന്ന് തന്നെയാണ് കരുതേണ്ടത്. കാരണം പ്രഖ്യാപിത പദ്ധതികളില്‍ വലിയൊരു ശതമാനവും വന്‍കിട വ്യവസായ മേഖലകളെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. ധനകാര്യ മേഖലയിലെ ലിക്വിഡിറ്റി പ്രശ്‌നം പരിഹരിക്കുന്നതിനായുള്ള ക്രെഡിറ്റ് ലൈന്‍ ഗാരണ്ടി സ്‌കീം മാത്രമാണ് താല്‍ക്കാലികമായ ആശ്വാസം നല്‍കുവാന്‍ പര്യാപ്തമെന്ന് കരുതേണ്ടതുണ്ട്.
മാറുന്ന മധ്യവര്‍ഗ മനോഭാവം
മൂന്ന് തവണയായി നടത്തിയ ആത്മനിര്‍ഭര്‍ ഭാരത് പ്രഖ്യാപനങ്ങളിലൂടെ 14,40,730 കോടി രൂപയും, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതിയിലൂടെ 1,92,800 കോടിയും, അന്ന യോജനയിലൂടെ 82,911 കോടിയും റിസര്‍വ്വ് ബാങ്ക് പ്രഖ്യാപനത്തിന്റെ ഭാഗമായി 12, 71, 200 കോടിയും ആയി നാളിതുവരെ 29, 87, 641 കോടി രൂപയുടെ സാമ്പത്തിക ആശ്വാസ പദ്ധതികളാണ് കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത്രയും വലിയൊരു തുക ചെറിയൊരു കാലയളവില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും അന്താരാഷ്ട്ര നാണയ നിധി അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര മൊത്തോല്‍പാദനത്തിലെ വളര്‍ച്ച -10.3% ആയിരിക്കുമെന്ന് പ്രവചിക്കുന്നുണ്ട്. ജി.ഡി.പി വളര്‍ച്ചയിലെ ഗുരുതര സങ്കോചത്തില്‍ നിന്നുള്ള തിരിച്ചുവരവ് ദുഷ്‌കരവും കാലദൈര്‍ഘ്യം ആവശ്യപ്പെടുന്നതുമാണെന്നതാണ് ഐ.എം.എഫ് വിലയിരുത്തല്‍.
കൗതുകകരമായ ഒരു മുദ്രാവാക്യം എന്നതിനപ്പുറത്തേക്ക് ‘ആത്മനിര്‍ഭര്‍ ഭാരത്' എന്ന മോദി മന്ത്രത്തിന് വികസിക്കാന്‍ സാധിക്കാത്തതിന് കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ തന്നെയാണ് തടസ്സം. ലോകത്തിലെ തന്നെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കണമെങ്കില്‍ രാജ്യത്തിന്റെ ആഭ്യന്തര ആവശ്യം (domestic demand) വന്‍തോതില്‍ ഉയര്‍ത്തേണ്ടതുണ്ട്.
ആഭ്യന്തര വിപണിയിലെ ഡിമാന്റ് വര്‍ദ്ധനവ് തുടര്‍ച്ചയായി നിലനിര്‍ത്തണമെങ്കില്‍ ജനസംഖ്യയില്‍ ആനുപാതികമായ രീതിയില്‍ സമ്പത്തിന്റെ വിതരണം നടക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ രാജ്യത്തിന്റെ സമ്പത്തിന്റെ മൂക്കാല്‍ പങ്കും ജനസംഖ്യയുടെ ഒരു ശതമാനത്തോളം വരുന്ന വ്യക്തികളുടെ കയ്യില്‍ കുമിഞ്ഞു കൂടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ഇന്ത്യയുടെ ആഭ്യന്തര വിപണിയില്‍ സക്രിയമായിരിക്കാന്‍ സാധിക്കുന്ന ഏകവിഭാഗം ഇവിടുത്തെ മധ്യവര്‍ഗ്ഗങ്ങളാണ്. അവരുടെ ഇടപെടല്‍ രാജ്യത്തിന്റെ ആഭ്യന്തര മൊത്തോല്‍പാദനത്തിന്റെ 15-40% വരെയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടരുന്ന സാമ്പത്തിക മാന്ദ്യവും, ഏഴു മാസമായി തുടരുന്ന ലോക്ക്ഡൗണ്‍ നിബന്ധനകളും ഈ വിഭാഗത്തിന്റെ വാങ്ങല്‍ശേഷിയിലും മനോഭാവത്തിലും വലിയ മാറ്റങ്ങള്‍ വരുത്തിയതായി സൂചിപ്പിക്കുന്നു. മുന്‍കാലങ്ങളില്‍ നിന്ന് ഭിന്നമായി ചെലവഴിക്കുന്നതില്‍ (spending) നിന്ന് മിച്ചം വെക്കുന്നതിലേക്ക് (savings) സാമ്പത്തിക ക്രയവിക്രയങ്ങള്‍ മാറ്റുന്നതിലേക്ക് സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം മധ്യവര്‍ഗ വിഭാഗങ്ങളെ നിര്‍ബന്ധിതരാക്കിയിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇത് വിപണിയുടെ ചലനാത്മകതയെ കൂടുതല്‍ ബാധിക്കുമെന്നും ആഭ്യന്തര ആവശ്യം ഉയര്‍ത്തിക്കൊണ്ട് സമ്പദ്ഘടനയെ ശക്തിപ്പെടുത്താമെന്ന ആത്മനിര്‍ഭര സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയാകുമെന്നും കരുതപ്പെടുന്നു. അടിസ്ഥാന ജനവിഭാഗങ്ങളുടെ കൈകളിലേക്ക് പണത്തിന്റെ വരവ് ഉറപ്പിക്കാന്‍ കഴിയാത്തിടത്തോളം വിപണിയെ സജീവമായി നിര്‍ത്തുക എന്നത് അസാധ്യമായ കാര്യമാണ്.
വ്യാവസായിക- സേവന മേഖല ഗുരുതര പ്രതിസന്ധിയില്‍
നിയോലിബറല്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാനാരംഭിച്ച നാള്‍തൊട്ട് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കയറ്റുമതിയെ അടിസ്ഥാനമാക്കി വളര്‍ന്നുവികസിച്ച ഒന്നാണ്. 1995-2020 കാലയളവിലെ കയറ്റുമതിയിലെ ശരാശരി 12.1% ആണ്. ഇതിനെ മറികടന്ന് ആഭ്യന്തര വിപണിയെ മാത്രം ആശ്രയിച്ചു വളരാവുന്ന രീതിയിലുള്ള നയരൂപീകരണങ്ങളല്ല കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
കോവിഡ് സൃഷ്ടിച്ച ഭയാശങ്ക പല മേഖലകളിലും പുതിയ പല പ്രശ്‌നങ്ങള്‍ക്കും തുടക്കമിട്ടതായി കരുതപ്പെടുന്നു. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 10 കോടിയോളം ഗാര്‍ഹിക തൊഴിലാളികളുടെ (domestic workers) തൊഴില്‍ മേഖലയെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുന്ന രീതിയില്‍ വന്‍തോതില്‍ പിരിച്ചുവിടല്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പകരം വാഷിംഗ് മെഷീനുകളുടെയും, ഡിഷ് വാഷറുകളുടെയും, ശുചീകരണ യന്ത്രങ്ങളുടെയും വില്‍പനയില്‍ വന്‍ വര്‍ദ്ധനവ് സംഭവിക്കുകയാണെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ എറിക് ബെല്‍മാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോട്ടല്‍-ടൂറിസം മേഖലകള്‍ പോലുള്ള സേവനരംഗങ്ങളില്‍ 9 കോടിയിലധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ ടൂറിസം മേഖല എന്ന് സജീവമാകുമെന്ന് പ്രവചിക്കുക അസാധ്യമായിരിക്കുകയാണ്.
രാജ്യത്തിലെ തൊഴിലില്ലായ്മ 6.4% ആയി സര്‍വ്വകാല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന പ്രഖ്യാപിക്കുന്നതെന്ന് പറയുമ്പോഴും പുതുതായി സംഭവിച്ചുകൊണ്ടിരിക്കുന്ന തൊഴില്‍ നഷ്ടങ്ങളെ എങ്ങിനെ നേരിടണം എന്ന കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു ധാരണയുമില്ല.
ഇന്ത്യയുടെ വ്യാവസായിക സേവന മേഖലകള്‍ ഗുരുതര പ്രതിസന്ധി നേരിടുകയും ജി.ഡി.പി വളര്‍ച്ചയില്‍ അത് പ്രകടമാകുകയും ചെയ്തപ്പോള്‍ പ്രതീക്ഷയുടെ ചെറിയ കിരണങ്ങളെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞത് കാര്‍ഷിക മേഖലയിലായിരുന്നു.
വ്യാവസായിക-ഉല്‍പാദന-സേവന മേഖലകള്‍ നെഗറ്റീവ് വളര്‍ച്ച നേരിടേണ്ടി വന്നപ്പോള്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ച 3.4% ആയിരുന്നുവെന്ന് ദേശീയ സാമ്പ്ള്‍ സര്‍വ്വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇന്ത്യയുടെ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന നിരവധി നിയമനിര്‍മ്മാണങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുകയും രാജ്യമൊട്ടാകെ കര്‍ഷകര്‍ സമരരംഗത്തിറങ്ങിയിരിക്കുകയും ചെയ്യുന്ന അവസരത്തിലാണ് കാര്‍ഷിക മേഖലയില്‍ നിന്നുള്ള പ്രതീക്ഷ നിറഞ്ഞ ഇത്തരമൊരു വാര്‍ത്ത നാം കേള്‍ക്കുന്നത്.
കാര്‍ഷിക മേഖലയിലും ചെറുകിട സംരംഭങ്ങളിലും ഇടപെടുന്ന കോടിക്കണക്കായ ജനങ്ങളുടെ കൈകളിലേക്ക് പണത്തിന്റെ നേരിട്ടുള്ള പ്രവാഹം സാധ്യമാകാത്തിടത്തോളം ആത്മനിര്‍ഭരത ഏതാനും വന്‍കിട കോര്‍പ്പറേറ്റുകളിലേക്ക് മാത്രമായി ചുരുങ്ങുമെന്നതിന്റെ തെളിവുകള്‍ മാത്രമാണ് നമ്മുടെ മുന്നില്‍ എത്തിക്കൊണ്ടിരിക്കുന്നത്.
കാശില്ലാത്ത കേന്ദ്ര പാക്കേജ് സഞ്ചിയിൽ മുദ്രാവാക്യങ്ങൾ മാത്രം
ഡോ. ജയകൃഷ്ണന്‍ എ.വി.
Feb 13, 2021
4 Minutes Read
കെ. സഹദേവന്‍
Feb 01, 2021
7 Minutes Read
ഡോ: ബി. ഇക്ബാല്‍
Jan 27, 2021
4 minutes read
അനിവര്‍ അരവിന്ദ് / ജിന്‍സി ബാലകൃഷ്ണന്‍
Jan 26, 2021
38 Minutes Listening
കെ. സഹദേവന്‍
Jan 13, 2021
7 Minutes Read
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
Mohammed Sherief
15 Nov 2020, 04:44 PM
Good