കാലാവസ്ഥാ ഉച്ചകോടി: ലക്ഷ്യങ്ങളിൽ നിന്ന് അകന്നുപോകുന്ന ചർച്ചകൾ

ഔദ്യോഗിക കാലാവസ്ഥാ ചർച്ചകളുടെ ഏറ്റവും വലിയ പരിമിതി എന്നത് ശാസ്ത്രബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള നയപരമായ തീരുമാനങ്ങളെ സമ്പദ്‌വ്യവസ്ഥയിലേക്ക് വിളക്കിച്ചേർക്കാൻ അല്ലെങ്കിൽ അതിനാവശ്യമായ മാതൃകാമാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ അംഗരാഷ്ട്രങ്ങൾ, പ്രത്യേകിച്ചും വികസിത രാജ്യങ്ങൾ തയ്യാറാകുന്നില്ലെന്നതാണ്. ഹരിതഗൃഹവാതകങ്ങളുടെ ചരിത്രപരമായ ഉദ്വമനത്തിന്റെ (historical emission) ഉത്തരവാദിത്തം ഏറ്റെടുക്കാൻ അമേരിക്ക അടക്കമുള്ള യൂറോപ്യൻ രാഷ്ട്രങ്ങൾ സന്നദ്ധരായിട്ടില്ല.

ക്യരാഷ്ട്ര സഭയുടെ നിയന്ത്രണത്തിലുള്ള കാലാവസ്ഥാ ഉച്ചകോടി അതിന്റെ 27-ാമത് സമ്മേളനത്തിന് തയ്യാറെടുക്കുകയാണ്. 198 രാജ്യങ്ങൾ പങ്കെടുക്കുന്ന കോപ് 27 (Conference of the Parties-COP27) ഇത്തവണ നവംബർ 6 തൊട്ട് 18 വരെ ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ വെച്ചാണ് നടക്കുന്നത്. 2021 നവംബറിൽ സ്‌കോട്‌ലാന്റിലെ ഗ്ലാസ്‌ഗോവിൽ നടന്ന ഉച്ചകോടിയിൽ വെച്ച് കൽക്കരി ഉപഭോഗം കുറയ്ക്കുന്നതും ഖനിജ ഇന്ധനങ്ങൾക്ക് മേലുള്ള സബ്‌സിഡികൾ അവസാനിപ്പിക്കുന്നതും അടക്കമുള്ള നിരവധി തീരുമാനങ്ങൾ കൈക്കൊള്ളുകയുണ്ടായി. ഗ്ലാസ്‌ഗോ ഉച്ചകോടിയിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന മറ്റൊരു തീരുമാനം പാരീസ് റൂൾബുക്കിന് അന്തിമരൂപം നൽകിയതും അതുവഴി കാർബൺ ട്രേഡ് അടക്കമുള്ള കാര്യങ്ങൾ ആർട്ടിക്കിൾ 6 -ന് കീഴിലേക്ക് കൊണ്ടുവന്നതുമായിരുന്നു. ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ പങ്കെടുത്ത വലിയൊരു വിഭാഗം രാജ്യങ്ങൾ കാർബൺ പുറന്തള്ളൽ സംബന്ധിച്ച തങ്ങളുടെ ദേശീയ നിർണ്ണീത സംഭാവനകൾ (National Determined Contributions-NDC) പ്രഖ്യാപിക്കുന്നതിലും അവ പരിഷ്‌കരിക്കുന്നതിലും വിമുഖത കാട്ടിയിരുന്നു. കാലാവസ്ഥാ പ്രതിസന്ധിയുടെ ഭാഗമായി സംഭവിക്കുന്ന നാശനഷ്ടങ്ങൾ (Loss & Damage) അംഗീകരിക്കുവാൻ വികസിത രാഷ്ട്രങ്ങൾ തയ്യാറായെങ്കിലും അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ ഇരകളായി മാറ്റപ്പെടുന്ന, അതേസമയം കുറഞ്ഞ കാർബൺ പുറന്തള്ളൽ മാത്രം നടത്തുന്ന, വികസ്വര, അവികസിത രാഷ്ട്രങ്ങൾക്ക് സാമ്പത്തിക സഹായം ഏർപ്പെടുത്തുന്നതിൽ കൃത്യമായ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നതിൽ ഗ്ലാസ്‌ഗോ ഉച്ചകോടി പരാജയപ്പെടുകയായിരുന്നു.

ഗ്ലാസ്‌ഗോവിൽ നിന്ന് ഷമറുൽ ഷെയ്ഖിലെത്തുമ്പോൾ

കോവിഡ് മഹാമാരി ആഗോള സാമ്പത്തിക മേഖലയിൽ സൃഷ്ടിച്ച കുഴമറിച്ചിലുകൾ, റഷ്യയുടെ ഉക്രൈൻ അധിനിവേശം, ആവർത്തിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ ദുരന്തങ്ങൾ എന്നിവ സാമ്പത്തിക/ഉത്പാദന മേഖല കാർബൺ രഹിതമാക്കുവാനുള്ള നടപടികളെ വലിയ തോതിൽ തടസ്സപ്പെടുത്തുന്നുണ്ട്. എന്നാലതേ സമയം കുറഞ്ഞ കാർബൺ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറാനുള്ള നയപരമായ തീരുമാനങ്ങളും അവ പ്രായോഗിക കർമ്മ പദ്ധതികളിലേക്ക് വിളക്കിച്ചേർക്കാനുള്ള നടപടികളും വികസിതമാകാത്തതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഈജിപ്തിൽ നടക്കാനിരിക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി കാർബൺ പുറന്തള്ളൽ നിരക്കിൽ വൻവെട്ടിക്കുറവ് വരുത്തിക്കൊണ്ടുള്ള പുതുക്കിയ പ്രതിജ്ഞകൾ സമർപ്പിക്കാൻ രാഷ്ട്രങ്ങൾ സമ്മതിച്ചിരുന്നുവെങ്കിലും അക്കാര്യത്തിൽ വലിയ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ എൻഡിസി രജിസ്ട്രി വ്യക്തമാക്കുന്നു (കാർബൺ പുറന്തള്ളലിൽ കുറവ് വരുത്തുന്നത് സംബന്ധിച്ച് രാഷ്ട്രങ്ങൾ സ്വയം പ്രഖ്യാപിക്കുന്ന തോതാണ് ദേശീയ നിർണ്ണീത സംഭാവനകൾ അഥവാ National Determined Contributions -NDCs). കാർബൺ ഉദ്വമന നിരക്ക് വെട്ടിച്ചുരുക്കുന്നതിനായി നിലവിൽ രാജ്യങ്ങൾ അംഗീകരിച്ച ദേശീയ നിർണ്ണീത സംഭാവനകൾ ആഗോള താപനിലയിൽ 2.4 ഡിഗ്രിക്കും 2.7 ഡിഗ്രിക്കും ഇടയിൽ വർദ്ധനവിന് കാരണമാകുമെന്നാണ് പൊതുവിൽ കണക്കാക്കപ്പെട്ടിരിക്കുന്നത്.

ദക്ഷിണേഷ്യ: തീവ്ര ക്ഷതസാധ്യതാ മേഖല

കാലാവസ്ഥാ പ്രതിസന്ധിയുടെ ഏറ്റവും വലിയ ഇരകൾ ദക്ഷിണേഷ്യൻ രാജ്യങ്ങളായിരിക്കുമെന്ന് നിസ്തർക്കമായ കാര്യമാണ്. നിലവിലെ എല്ലാ കാലാവസ്ഥാ മാതൃകകളും (Climate Models) തീരപ്രദേശങ്ങളോട് ചേർന്ന് നിൽക്കുന്ന ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങൾ സമീപ ഭാവിയിൽത്തന്നെ കനത്ത നാശനഷ്ടങ്ങളെ നേരിടേണ്ടി വരുമെന്ന് സംശയരഹിതമായി പ്രഖ്യാപിക്കുന്നു. കടുത്ത വരൾച്ച, അസാധാരണമാംവിധം ശക്തിയാർജ്ജിച്ച ചുഴലിക്കൊടുങ്കാറ്റുകൾ, ഹിമതടാക സ്‌ഫോടനം എന്നിവ ഈ മേഖലയിൽ ആവർത്തിച്ച് സംഭവിക്കാനുള്ള സാധ്യതകളാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 2022 ജൂലൈ-ആഗസ്ത് മാസങ്ങളിൽ സംഭവിച്ച അതിതീവ്ര മഴയിൽ പാകിസ്ഥാന്റെ മൂന്നിലൊന്ന് ഭാഗം വെള്ളത്തിനടിയിലാകുകയും 1500 പേരുടെ മരണം സംഭവിക്കുകയും 5 ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിവരികയും ചെയ്തു. 40 ബില്യൺ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ കാര്യത്തിൽ ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം ഏഴാമതാണെന്ന് ആഗോള കാലാവസ്ഥ അപകട സൂചിക 2021 (Global Climate Risk Index 2021) വ്യക്തമാക്കുന്നു. ഈ വർഷം ആദ്യത്തിൽ വടക്കുകിഴക്കൻ ഇന്ത്യയിലും ബംഗ്ലാദേശിലും ഉണ്ടായ വെള്ളപ്പൊക്കത്തിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ക്യാമ്പുകളിൽ കഴിയേണ്ടിവന്നു. അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ കൂടുതൽ ഗുരുതരവും ആവർത്തന സ്വഭാവമുള്ളതുമായി മാറിക്കൊണ്ടിരിക്കുകയാണെന്നതാണ് യാഥാർത്ഥ്യം.

ആഗോള ജനസംഖ്യയുടെ നാലിലൊന്ന് അധിവസിക്കുന്നുണ്ടെങ്കിൽ കൂടിയും ലോകത്തെ മൊത്തം ഉദ്വമനത്തിന്റെ 3.6% മാത്രമാണ് ദക്ഷിണേഷ്യൻ മേഖല പുറന്തള്ളുന്നത്. ദക്ഷിണേഷ്യ നേരിടാനിരിക്കുന്ന ഗുരുതരമായ അപകടങ്ങളെ ഇങ്ങനെ ചുരുക്കി അവതരിപ്പിക്കാം:

സമുദ്രനിരപ്പ് വർദ്ധനവ്: 2100-ഓടെ, ബംഗ്ലാദേശിന്റെ ഭൂപ്രദേശത്തിന്റെ ഏകദേശം 20-25% സമുദ്ര നിരപ്പ് വർദ്ധനവ് മൂലം വെള്ളത്തിനടിയിലാകും. 2050-ഓടെ 5 കോടി കാലാവസ്ഥാ അഭയാർത്ഥികൾ ബംഗാളിൽ മാത്രമായി സൃഷ്ടിക്കപ്പെടും. 2100-ഓടെ, 5 ലക്ഷം ജനസംഖ്യയുള്ള, 1,200 താഴ്ന്ന ദ്വീപുകളുടെ സമൂഹമായ മാലിദ്വീപ് കടലിനടിയിലായിരിക്കും.

പാക്കിസ്ഥാനിലെ വെള്ളപ്പൊക്കത്തിന്റെ ദൃശ്യം

ജലക്ലേശം: ഹിമാലയ സാനുക്കളിലെ മഞ്ഞുരുകൽ ഗംഗ, ബ്രഹ്മപുത്ര (921%) എന്നിവയെ അപേക്ഷിച്ച് സിന്ധു (60%), അമു ദരിയ (70%) എന്നിവയിലെ മൊത്തം ജലത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമാകും. താപവർദ്ധനവ് കൂടുന്നതിനനുസരിച്ച് സിന്ധു, അമു ദരിയ എന്നിവയിലെ ജലത്തിന്റെ അളവ് ഗണ്യമായി കുറയും, ഇത് പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും ഭൂരിപക്ഷം പ്രദേശങ്ങളിൽ 2040-50 ഓടെ കടുത്ത ജലക്ലേശവും വരൾച്ചയും നേരിടാൻ ഇടയാക്കും.

ഹിമതടാക വിസ്‌ഫോടനം: ഹിമാനികൾ ഉരുകുമ്പോൾ, ഹിമാലയൻ മേഖലയിലെ ഹിമതടാകങ്ങളിലെ ജലത്തിന്റെ അളവ് വർദ്ധിക്കുകയും അവയുടെ സ്വാഭാവിക മൺതിട്ടകൾ പൊട്ടിത്തെറിക്കുകയും ചെയ്യും. ഇത് ഹിമതടാക വിസ്‌ഫോടനം മൂലമുള്ള വെള്ളപ്പൊക്കത്തിന് കാരണമാകും. അതിന്റെ ആഘാതം 150 കിലോമീറ്റർ താഴേക്ക് അനുഭവപ്പെടും. ഗ്രാമങ്ങളും വയലുകളും ഹിമതടാക വിസ്‌ഫോടന പാതയിലെ എല്ലാത്തിനെയും തകർത്തുകളയും. കാലാവസ്ഥാ വ്യതിയാനത്തോടെ, ഹിമാലയത്തിൽ ഹിമതടാക വിസ്‌ഫോടനങ്ങളുടെ ആവൃത്തി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ: ദക്ഷിണേഷ്യയിൽ ഈ വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെട്ടു, താപനില സാധാരണയേക്കാൾ 4-5 ഡിഗ്രി സെന്റിഗ്രേഡ് ഉയർന്നു. 3,700 പേരുടെ മരണത്തിനിടയാക്കിയ കനത്ത മഴയും വെള്ളപ്പൊക്കവും മിക്കവാറും എല്ലാ ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഉണ്ടായിരുന്നു. ജൂലൈ- ഓഗസ്റ്റ് മാസങ്ങളിൽ നടന്ന അതിവൃഷ്ടിയിൽ പാക്കിസ്ഥാന്റെ മൂന്നിലൊന്ന് ഭാഗം വെള്ളത്തിനടിയിലാകുകയും 1,500-ലധികം ആളുകൾ കൊല്ലപ്പെടുകയും അമ്പത് ലക്ഷം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിക്കുകയും 40 ബില്യൺ ഡോളറിന്റെ സ്വത്ത് നഷ്ടം സംഭവിക്കുകയും ചെയ്തു.

2008 ലെ ബിഹാറിലെ വെള്ളപ്പൊക്കത്തിനിടെ / Photo :Wikimedia Commons

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പല തരത്തിലുള്ള സംഭവങ്ങളും ഇന്ത്യയെ ബാധിക്കും. കടൽ കയറ്റം, ഹിമതടാക വിസ്‌ഫോടനങ്ങൾ, തീവ്ര കാലാവസ്ഥാ സംഭവങ്ങൾ (അസാധാരണമായ ഉയർന്ന താപനില അല്ലെങ്കിൽ മഴ), വെള്ളപ്പൊക്കം, വരൾച്ച, ചുഴലിക്കാറ്റുകൾ, ഗണ്യമായ വിളനാശം, താപ സമ്മർദ്ദം മുതലായവ നിത്യസംഭവങ്ങളായി മാറും. കഴിഞ്ഞ 15 വർഷത്തിനിടെ ഇന്ത്യയിൽ അതിരൂക്ഷമായ കാലാവസ്ഥാ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, ഭാവിയിൽ അവയിൽ കൂടുതൽ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു.

ലക്ഷ്യം നഷ്ടമാകുന്ന ചർച്ചകൾ

അന്തർ സർക്കാർ ഉടമ്പടികൾ ഒന്നൊന്നായി പരാജയപ്പെട്ടു കഴിഞ്ഞിരിക്കുന്നു. 1990 അടിസ്ഥാന വർഷമായി സ്വീകരിച്ച് 2012 -ഓടെ വികസിത രാജ്യങ്ങളുടെ കാർബൺ പുറന്തള്ളൽ 5.2% ആയി കുറയ്ക്കുക എന്നതായിരുന്നു ക്യോട്ടോ ഉടമ്പടിയുടെ സുപ്രധാന ലക്ഷ്യം. എന്നാൽ ഈ രാജ്യങ്ങളുടെ ഉപഭോഗ പുറന്തള്ളൽ 14.5% വർദ്ധിക്കുയാണുണ്ടായത്. ആഗോള ശരാശരി താപനില 1.5 ഡിഗ്രി സെന്റിഗ്രേഡിൽ താഴ്ത്തി നിർത്തുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി 2030-35- ഓടെ നിലവിലെ കാർബൺ ഉദ്വമനം പകുതികണ്ട് കുറയ്ക്കുകയും, 2050-55 ആകുമ്പോഴേക്കും ആഗോള മൊത്തം കാർബൺ പുറന്തള്ളൽ പൂജ്യമായി മാറുകയും വേണം എന്നാണ് ശാസ്ത്രലോകത്തിന്റെ നിർദ്ദേശങ്ങൾ (മൊത്തം കാർബൺ പുറന്തള്ളൽ പൂജ്യമായി മാറുക -Net Carbon Zero NCZ എന്നതിനർത്ഥം പ്രകൃതിദത്തവും മനുഷ്യജന്യവുമായ കാർബൺ ഉദ്വമനത്തിന്റെയും നീക്കം ചെയ്യലുകളുടെയും (emissions & removals) നിരക്ക് തുല്യമായിരിക്കണം എന്നാണ്). അടുത്ത 30 വർഷത്തേക്ക് ഉദ്വമനം പ്രതിവർഷം 7% കുറയ്ക്കണമെന്ന് അത് സൂചിപ്പിക്കുന്നു. എന്നാൽ ആഗോള കാർബൺ പുറന്തള്ളൽ നിരക്ക് 1.2% വർദ്ധിക്കുകയാണുണ്ടായത്. നമ്മുടെ നിലവിലെ ഉദ്വമന തോത്‌ 2100-ഓടെ ആഗോള ശരാശരി താപനം 3 ഡിഗ്രി സെന്റിഗ്രേഡിലേക്ക് നയിക്കും. അസഹനീയമായ തോതിലുള്ള ഈ താപവർദ്ധനവ് പരിസ്ഥിതിക്കും മനുഷ്യ സമൂഹത്തിനും വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല.

ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളുന്ന വികസിത രാജ്യങ്ങളുടെ കുറഞ്ഞ ഇടപെടൽ, കാലാവസ്ഥാ ശാസ്ത്രവും നയവും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ, വിപണി സംവിധാനങ്ങളുടെ പരാജയം എന്നിവ ഒരുമിച്ച് ചേർന്ന്, കാർബൺ പുറന്തള്ളൽ പകുതിയായി കുറയ്ക്കാൻ 8 വർഷം മാത്രം അവശേഷിക്കുന്ന സാഹചര്യത്തിൽ ഒട്ടും ശുഭകരമല്ലാത്ത സ്ഥിതി സംജാതമാക്കി. കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാന കാരണങ്ങളും അതിനുള്ള പ്രതിവിധികളും വിശകലനം ചെയ്യുന്നതിനുപകരം, 2021 - ലെ ഗ്ലാസ്ഗോ കോൺഫറൻസ് ഓഫ് പാർട്ടിസ് (COP) 26, പാരീസ് ഉടമ്പടിയിലെ വിപണി സംവിധാനങ്ങൾ ക്യോട്ടോ പ്രോട്ടോക്കോളിന് കീഴിൽ തയ്യാറാക്കപ്പെട്ട, പരാജയപ്പെട്ട, സമാന നിയമങ്ങൾ രൂപപ്പെടുത്തുന്നതിന് ധാരാളം സമയം ചെലവഴിക്കുകയാണുണ്ടായത്. സാമൂഹ്യ അസമത്വത്തിന്റെയും അസ്ഥിരതയുടെയും മൂലകാരണമായ അനിയന്ത്രിതമായ വളർച്ചയെ കെട്ടഴിച്ചുവിടുന്നത് പ്രോത്സാഹിപ്പിക്കപ്പെട്ടത് കാലാവസ്ഥാ ഉച്ചകോടിയിലെ പ്രാഥമിക ചർച്ചകളിൽ അവഗണിക്കപ്പെട്ടു.

നിലവിലെ നമ്മുടെ കാർബൺ പുറന്തള്ളൽ നിരക്ക് 2100-ഓടെ ആഗോള ശരാശരി താപനം 3 ഡിഗ്രി സെന്റിഗ്രേഡ് എന്ന അസഹനീയ തലത്തിലേക്ക് എത്തിപ്പെടും. ഇത് പരിസ്ഥിതിക്കും മനുഷ്യ സമൂഹത്തിനും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

ഔദ്യോഗിക കാലാവസ്ഥാ ചർച്ചകളുടെ ഏറ്റവും വലിയ പരിമിതി എന്നത് ശാസ്ത്രബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള നയപരമായ തീരുമാനങ്ങളെ സമ്പദ്‌വ്യവസ്ഥയിലേക്ക് വിളക്കിച്ചേർക്കാൻ അല്ലെങ്കിൽ അതിനാവശ്യമായ മാതൃകാമാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ അംഗരാഷ്ട്രങ്ങൾ, പ്രത്യേകിച്ചും വികസിത രാജ്യങ്ങൾ തയ്യാറാകുന്നില്ലെന്നതാണ്. ഹരിതഗൃഹവാതകങ്ങളുടെ ചരിത്രപരമായ ഉദ്വമനത്തിന്റെ (historical emission) ഉത്തരവാദിത്തം ഏറ്റെടുക്കാൻ അമേരിക്ക അടക്കമുള്ള യൂറോപ്യൻ രാഷ്ട്രങ്ങൾ സന്നദ്ധരായിട്ടില്ല.

പ്രതിസന്ധികളുടെ ഗൗരവം തിരിച്ചറിഞ്ഞ് കൂട്ടായ ഇടപെടലുകൾ നടത്തുന്നതിന് പകരം തന്ത്രപരമായ നീക്കങ്ങൾക്കാണ് കാലാവസ്ഥാ ഉച്ചകോടിയിൽ വികസിത രാഷ്ട്രങ്ങൾ പ്രാധാന്യം നൽകുന്നത്. രാഷ്ട്രങ്ങളുടെ കാർബൺ പുറന്തള്ളൽ കണക്കാക്കുന്നതിന് മേഖലാ ഉദ്വമനതോത്
കണക്കാക്കുന്ന ടെറിട്ടോറിയൽ എമിഷൻ മെതേഡ് അവലംബിക്കാനാണ് മുൻനിര രാഷ്ട്രങ്ങൾ നിർബന്ധിക്കുന്നത്. ഒരു രാജ്യം അവരുടെ അതിർത്തിക്കുള്ളിൽ വെച്ച് പുറന്തള്ളുന്ന കാർബൺ അളവിനെ അടിസ്ഥാനമാക്കിയാണ് ടെറിട്ടോറിയൽ എമിഷൻ കണക്കാക്കുന്നത്. കയറ്റുമതി, ഇറക്കുമതി ചെയ്യപ്പെടുന്ന വസ്തുക്കളുടെ അടക്കം കാർബൺ അളവ് ഉറപ്പെടുത്തിയാണ് മേഖലാ ഉത്സർജ്ജന നിരക്ക് കണക്കാക്കുന്നത്. ഇത് ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ എമിഷൻ നിരക്കിൽ വൻ വർദ്ധനവ് കാണിക്കും.

ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള കാർബൺ കാൽക്കുലേഷൻ രീതി അവലംബിക്കാനാണ് വികസ്വര- അവികസിത രാഷ്ട്രങ്ങൾ ആവശ്യപ്പെടേണ്ടത്. കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ കാർബൺ നിരക്ക് കുറക്കുകയും (subtract) ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ കാർബൺ അളവ് കണക്കിലെടുക്കുകയും ചെയ്താണ്‌ ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള (consumptive emission) കാർബൺ കാൽക്കുലേഷൻ രീതി. ഇത്തരം കാര്യങ്ങളിൽ സൂക്ഷ്മതയോടെ ഇടപെടാനും ശക്തമായ ആവശ്യങ്ങൾ ഉന്നയിക്കാനും വികസ്വര, അവികസിത രാജ്യങ്ങൾക്ക് സാധിക്കേണ്ടതുണ്ട്.

ഉയരുന്ന ജനകീയ പ്രതിഷേധങ്ങൾ

അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ ആവർത്തിച്ച് സംഭവിച്ചുകൊണ്ടിരിക്കുകയും സാധാരണ മനുഷ്യരുടെ ജീവനും ജീവനോപാധികളും വ്യാപകമായ നാശനഷ്ടങ്ങൾക്ക് വിധേയമാകുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ കാലാവസ്ഥാ ഉച്ചകോടികൾ പ്രഹസനങ്ങൾ മാത്രമായി മാറുന്നത് ആഗോളതലത്തിൽ തന്നെ വലിയ പ്രതിഷേധങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന നവംബർ
12 "ഗ്ലോബൽ ആക്ഷൻ ഡേ' ആയി ആചരിക്കാൻ ആഗോളതലത്തിലുള്ള സിവിൽ സൊസൈറ്റി സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുകയാണ്. ദക്ഷിണേഷ്യൻ ജനകീയ പ്രസ്ഥാനങ്ങളുടെ മഴവിൽ സഖ്യമായ "സൗത്ത് ഏഷ്യൻ പീപ്പ്ൾസ് ആക്ഷൻ ഓൺ ക്ലൈമറ്റ് ക്രൈസിസ്' ഡിസംബർ
മാസത്തിൽ കേരളത്തിൽ വെച്ച് ദേശീയ തലത്തിൽ കാലാവസ്ഥ സമ്മേളനം നടത്താനും സർക്കാരുകൾക്കു മേൽ ജനകീയ സമ്മർദ്ദമുയർത്താനും തീരുമാനിച്ചിരിക്കുകയാണ്.

കാലാവസ്ഥ പ്രതിസന്ധി ഭൗമ പരിസ്ഥിതിയെയും മനുഷ്യ സമൂഹത്തെയും ഗുരുതരവും സ്ഥായിയായതുമായ അപകടങ്ങളിലേക്ക് തള്ളിവിടാനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ്. ഭരണകൂടങ്ങൾക്കിടയിൽ മാത്രമുള്ള മുൻകൈകൾ വിജയിക്കാനുള്ള സാധ്യത വിരളമാണെന്നിരിക്കെ, ആഗോള സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ട സന്ദർഭമാണിത്.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments