HOPE Festival: അവതരണ കലയുടെ ഭാവി കാലം

2021 ഡിസംബറിൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഹോപ് ഫെസ്റ്റിവൽ കേരളത്തിലെ അവതരണ പ്രയോഗ സൗന്ദര്യ സങ്കൽപങ്ങളിൽ ചെറുതല്ലാത്ത ചലനങ്ങൾ സൃഷ്ടിച്ചെടുക്കാൻ ശേഷിയുള്ള സർഗ്ഗാത്മക അടിത്തട്ടായി മാറും എന്നുറപ്പാണ്​

രു നാടക പ്രവർത്തകൻ എന്ന നിലയിലും, നാടക ആസ്വാദകൻ എന്ന നിലയിലും, 2021 ഡിസംബറിൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഹോപ് ഫെസ്റ്റിവൽ (Hope- Harmony of Performance Ecco system) ആസ്വാദ്യകരമായിരുന്നു. കേരളത്തിലെ അവതരണ പ്രയോഗ സൗന്ദര്യ സങ്കൽപങ്ങളിൽ ചെറുതല്ലാത്ത ചലനങ്ങൾ സൃഷ്ടിച്ചെടുക്കാൻ ശേഷിയുള്ള സർഗ്ഗാത്മക അടിത്തട്ടായി (festival platform) ഇത് മാറും എന്ന് ആദ്യ "ഹോപ്പ് ഫെസ്റ്റിവിലിന്റെ' പതിപ്പിനെ അടിസ്ഥാനപ്പെടുത്തി നിസംശയം പറയാൻ കഴിയും. അതിനാൽ ഫെസ്റ്റിവലിന് തുടർച്ച ഉണ്ടാകേണ്ടത് അനിവാര്യമാണ്.

നമ്മുടെ സംസ്ഥാനം വളരെ വൈവിധ്യപൂർണമായ അവതരണ പ്രയോഗ സൗന്ദര്യ സങ്കല്പങ്ങളും, പാരമ്പര്യവും ഉൾക്കൊള്ളുന്നു. കാലികമായിപ്പോലും ഇവയുടെ വൈവിധ്യങ്ങളെ സാംശീകരിക്കുന്നതിലും ക്രോഡീകരിക്കുന്നതിലും നമുക്ക് പരിമിതികളുണ്ട്. ചരിത്രപരമായി മുഖ്യധാരയിൽ ഉൾപ്പെട്ടതും/ഉൾപ്പെടാത്തതുമായി എണ്ണിത്തീർക്കാൻ പറ്റാത്ത വിധം കലാപ്രയോഗങ്ങൾ നമുക്കുണ്ട്. ഉദാഹരണത്തിന് കഥകളി, കൂടിയാട്ടം ഓട്ടൻതുള്ളൽ, മോഹിനിയാട്ടം, കൃഷ്ണനാട്ടം അങ്ങനെ പോകുന്നു മുഖ്യധാരാ അവതരണ പ്രയോഗ സങ്കല്പങ്ങൾ. അലാമികളി ( കാസർഗോഡ്), തത്തമ്മ കളിപാട്ട് (കണ്ണൂർ), കുറത്തി നാടകം (വയനാട്), വെള്ളരിനാടകം (മലപ്പുറം), പൊറാട്ടുനാടകം (പാലക്കാട്), ഐവർ കളി (തൃശ്ശൂർ), ചവിട്ടുനാടകം (എറണാകുളം), മന്നാൻ കൂത്ത് (ഇടുക്കി), നോക്കുവിദ്യ പാവകളി (കോട്ടയം), വാണിയ കോലം (പത്തനംതിട്ട), പട വെട്ടും പാട്ടും (ആലപ്പുഴ), സീതക്കളി (കൊല്ലം), ചാറ്റുപാട്ട് (തിരുവനന്തപുരം), ഇങ്ങനെ അന്യം നിന്നു കൊണ്ടിരിക്കുന്നതോ നിലനിൽക്കുന്നതോ ആയ മുഖ്യധാരയിൽ ഒരിക്കലും ഉൾപ്പെടാത്ത അനേകം അവതരണ പ്രയോഗ സൗന്ദര്യ സങ്കല്പങ്ങളുടെ കലവറകൂടിയാണ് കേരളം. നിർഭാഗ്യവശാൽ നമ്മുടെ സാംസ്‌ക്കാരിക പര്യവേക്ഷണം സ്വാതന്ത്ര്യലബ്ധിക്കുശേഷം ആരംഭിച്ചത് കൊളോണിയൽ സംസ്‌കാരം അവശേഷിപ്പിച്ചുപോയ ഉത്ഖനന ശാലകളിൽ നിന്നായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്ന വിധത്തിൽ നാം ഇത്തരം വൈവിധ്യങ്ങളെ തൊടാതെ പോയി.

മേൽപ്പറഞ്ഞ മുഖ്യധാരയിൽ ഉൾപ്പെട്ടതും/ഉൾപ്പെടാത്തതുമായ അവതരണ പ്രയോഗ സങ്കല്പങ്ങളെ നാം ക്ലാസിക്കലും ഫോക്കും എന്ന് രണ്ടായിട്ടാണ് തരംതിരിച്ചിരിക്കുന്നത്. ഈ തരംതിരിക്കൽ ആസ്വാദനത്തിന്റെ കാര്യത്തിൽ വളരെ കട്ടി കുറഞ്ഞത് ആണെങ്കിലും വിശകലനത്തിന്റെ കാര്യത്തിൽ പർവ്വതാകാരങ്ങളായ സൈദ്ധാന്തിക പ്രബന്ധങ്ങളാണ് നമ്മൾ ഉപയോഗിച്ചു പോകുന്നത്. അവയാകട്ടെ ബ്രിട്ടീഷ് ആധുനികതയുടെ സൗജന്യത്തിൽ ലഭിച്ചതുമാണ്. ഈ പറഞ്ഞ കാര്യത്തിന് ഒരു ഉദാഹരണത്തിലൂടെ സാധൂകരിക്കാം. നമ്മുടെ നാട്ടിലെ കോടതികളിൽ നമ്മുടെതായ നിയമ സംവിധാനവും, ഭരണഘടനയും ഉണ്ടെങ്കിലും ജഡ്ജിയും വക്കീലും ഉപയോഗിക്കുന്ന വസ്ത്രധാരണരീതികൾ നമുക്ക് ഇന്നേവരെ ബ്രിട്ടീഷ് കൊളോണിയൽ സംവിധാനത്തിൽ നിന്നും മാറ്റാൻ സാധിച്ചിട്ടില്ല. ബ്രിട്ടീഷ് അധിനിവേശകാലത്തെ മാലിന്യങ്ങൾ കപ്പലുകളിൽ ആക്കി നമ്മുടെ നാട്ടിലേക്ക് കരാർ തന്ന് സൂക്ഷിക്കാൻ ഏൽപ്പിച്ചതുപോലെ സർക്കാർ സംവിധാനങ്ങളിലും കോടതികളിലുമെല്ലാം നമ്മൾ സൂക്ഷിച്ചു പോരുന്നു. ആയതുകൊണ്ട് തന്നെ കൊളോണിയൽ ആധുനികത പുറത്തു നിർത്തിയ/ പാർശ്വവത്ക്കരിച്ച പ്രയോഗങ്ങളേയും വഴക്കങ്ങളേയും കാലിക കല സംബോധന ചെയ്യേണ്ടതുണ്ട്.

Tinkuy-Circus play / Photo: Hope Fest, Fb

ഇവിടെയാണ് കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച "ഹോപ് ഫെസ്റ്റിവലിന്റെ ' പ്രസക്തി എടുത്തുപറയേണ്ടത്. അവതരണ കലാ സൗന്ദര്യ സങ്കൽപ്പത്തെ വിവരിക്കുന്നതിൽ ആഗോളതലത്തിൽ തന്നെ ഏറ്റവും ശക്തവും പ്രചാരണവും ഉള്ള ഒരു വാക്കാണ് ഡ്രാമ (Drama). മലയാളത്തിൽ നാടകം. ഡ്രാമ എന്ന വാക്കിന്റെ ഉത്ഭവം തന്നെ ഗ്രീക്ക് ശബ്ദമായ ഡ്രാവോ(drao)യിൽ നിന്നും ആണ്. അർത്ഥതലത്തിൽ ചലനം, കളി എന്നീ ക്രിയകളുമായാണ് ഈ പദത്തിന് ചേർച്ച. പക്ഷെ മലയാളത്തിൽ നാടകം എന്ന വാക്ക് ഡ്രാമ എന്ന പദത്തിന് തർജ്ജമ പദം ആകുമ്പോൾ തന്നെ നാടകം എന്ന പദത്തിനുള്ള ഇതര അർത്ഥങ്ങളെ ഒളിച്ചുവെയ്ക്കുകയും ചെയ്യുന്നു.
1) ചതുർവിധാഭിനയത്തിലൂടെ ഒരു ഇതിവൃത്തത്തെ രംഗത്ത് ആവിഷ്‌കരിക്കുന്ന കലാരൂപം
2) നാട്യപ്രസിദ്ധമായ ദശരൂപകങ്ങളിൽ ഒന്ന്
3) ദൃശ്യകലാരൂപങ്ങൾക്കും ആധാരമായ സാഹിത്യകൃതി
4) പൊളി, യഥാർഥമല്ലാത്തത്
5) നാടിന്റെ അകം, ഉൾനാട്
ഇവയെല്ലാം നാടകം എന്ന വാക്കിന്റെ വിവിധ അർത്ഥതലങ്ങളാണ്.

ഹോപ് ഫെസ്റ്റ് ലോഗോ

നാടകത്തിന്റെ ഈ അർത്ഥ വ്യതിയാനങ്ങളെ ഗ്രീക്ക് പദമായ ഡ്രാമയ്ക്ക് ഭാഷാപരമായി സാധൂകരിക്കാനുള്ള ശേഷി ഇല്ല എന്നുള്ളത് വളരെ വ്യക്തമാണ്. കേവലം അരിസ്റ്റോട്ടിലിന്റെ പോയറ്റിക്‌സിന്റെ അപ്പുറത്തേക്ക് ഡ്രാമ ഈ കാലത്ത് എങ്ങനെയാണ് പുതിയമാനങ്ങൾ തീർക്കുക എന്നത് സംശയാസ്പദമായ വസ്തുതയാണ്. അവതരണത്തിന്റെ സൗന്ദര്യ സങ്കൽപ്പ പ്രയോഗങ്ങളിൽ നാടകേതര (Non drama) അവതരണ സങ്കല്പങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത് ഇവിടെ പ്രസക്തമാകുന്നു. ഇതുവഴി കേരള സംഗീത നാടക അക്കാഡമി കോവിഡ്-19 മൂലം നിശ്ചലമായി കിടന്ന അവതരണ കലാ മേഖലയെ പുതിയ ചോദ്യങ്ങളിലേക്കും, അന്വേഷണങ്ങളിലേക്കുമാണ് ഒഴുക്കിവിടുന്നത്. ഒരു പക്ഷേ ആ ഒഴുക്ക് ഒഴുകി അവസാനിക്കാൻ സാധ്യതയുള്ള ഇടം യൂറോപ്യൻ/ കൊളോണിയൽ വിശകലനങ്ങൾ ഇല്ലാതെ വീണ്ടും കണ്ടെത്താൻ സാധിക്കുന്ന അതി വിപുലവും, വൈവിധ്യപൂർണമായ, പ്രൗഢഗംഭീരമായ ഏഷ്യൻ സംസ്‌കാരത്തിന്റെ തീരങ്ങളിൽ ആയിരിക്കും.

ഈ ഫെസ്റ്റിവലിന്​ ഹോപ്പ് എന്ന് പേരിടുന്നത് വഴി കേരള സംഗീത നാടക അക്കാദമി ഒരുപക്ഷേ കോവിഡാനന്തര ആസ്വാദന മേഖലയുടെ വെല്ലുവിളികളെയും സാധ്യതകളെയും മുൻകൂട്ടി കണ്ടു കൊണ്ട് നീങ്ങുന്നു എന്നുതന്നെ പറയേണ്ടിവരും. എന്തെന്നാൽ, കോവിഡ്-19 ലോകമെമ്പാടും ഉള്ള കുട്ടികളെ അവർ ആവശ്യപ്പെടാതെ തന്നെ വളരെ സ്വാഭാവികം എന്ന പോലെ നിർബന്ധിതമായി ഓൺലൈൻ ഡിജിറ്റൽ ഡിവൈസുകളിലേക്കും പ്ലാറ്റഫോമുകളിലേക്കും പറിച്ചുനട്ട കാലഘട്ടമാണിത്. ഓൺലൈൻ മേഖലയിലെ വായനയുടെയും ആസ്വാദനത്തിന്റെയും ഒരു സവിശേഷത എന്തെന്നാൽ അവ കൃതിക്കും /ലിപിക്കും അനുസൃതമായി രേഖാരൂപമായ ഒരു പദ്ധതി അല്ല. ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദങ്ങൾ (soundclips) ഗെയിമുകൾ തുടങ്ങിയവയുടെ നുറുക്കുകളിലൂടെയാണ് വായനയും, മനസ്സിലാക്കലും ആസ്വാദനവും സാധ്യമാക്കുന്നത്. അതുകൊണ്ടുതന്നെ കോവിഡ്-19 എന്ന മഹാമാരി അവസാനിച്ചാലും ഇല്ലെങ്കിലും ഈ രണ്ടര വർഷക്കാലം കൊണ്ട് കുട്ടികളിൽ ഉണ്ടായിട്ടുള്ള ഈ സവിശേഷ വായന പദ്ധതി ഭാവിയിൽ നിലനിൽക്കുന്ന കലാ പരിശീലന ആസ്വാദന മേഖലകൾക്ക് പുതിയ മാനങ്ങൾ കണ്ടെത്താനുള്ള സമ്മർദ്ദം ചെലുത്തും എന്നുള്ളത് തീർച്ച.

വരും വർഷങ്ങളിൽ കൂടുതൽ ഡിജിറ്റൽ /നാടക ഇതര അവതരണങ്ങൾ പങ്കെടുപ്പിച്ചുകൊണ്ട് ഭാവിയിലേക്കുള്ള ചലനാത്മകമായ ഒരു ചുവടുവെപ്പ് എന്ന നിലയിൽ ഹോപ്പ് എന്ന പേര് അർത്ഥപൂർണമാകും എന്ന്​ പ്രതീക്ഷിക്കാം, എന്റെ പ്രിയപ്പെട്ട അധ്യാപികയുടെ വാക്കുകൾ സൂചിപ്പിച്ച്​ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു:
"Theater itself is a hybrid art'!
- Anuradha Kapoor.

Comments