ഗവേഷക സുഹൃത്തുക്കൾക്കൊപ്പം തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിൽ ഫീൽഡ്

വർക്കിന് പോയ ദിവസങ്ങൾ

റോളർകോസ്റ്റർ റൈഡ്

‘കഴിഞ്ഞ കൊല്ലം ഇതേ കാലത്ത് സംഘർഷമനുഭവിച്ചിരുന്ന ഒന്നിനെ ഈ കാലബിന്ദുവിൽനിന്ന് നോക്കുമ്പോൾ കുറേക്കൂടി സമാധാനത്തോടെ നേരിടാനാവുമോ എന്ന സാങ്കൽപ്പിക ചോദ്യങ്ങൾ ഇടയ്ക്ക് സ്വയം ചോദിച്ച്​ മനസിനെ കുഴച്ചുമറിക്കൽ എനിക്കൊരു വിനോദം പോലെയാണ്’- ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. - വരയിലൂടെയും വാക്കിലൂടെയും കന്നി എം.​ കഴിഞ്ഞവർഷത്തെ ഓർക്കുന്നു


ഹോസ്റ്റൽ മുറി

ഹോസ്റ്റൽ ഡയറി

അലയാൻ വിട്ട ദുഃഖത്തിന്റെ ആട്ടിൻപറ്റത്തെ കാറ്റ് പായിച്ചുവിട്ട നേരം


ആകാശവാണിയിലെ യുവവാണി പരിപാടിയിൽ നടന്ന അഭിമുഖം

കവിതാ പുസ്തകം ചിലപ്പോഴെങ്കിലും ആളുകൾ ഓർക്കുന്നതിന്റെ സന്തോഷം വലുതാണ്

രോ വർഷവും കഴിഞ്ഞ വർഷത്തേതിൽ നിന്നെത്ര വളർന്നു എന്നൊരു പരിശോധന നടത്താറുണ്ട്. അനുഭവിക്കുന്ന സന്തോഷങ്ങളിൽ, സംഘർഷങ്ങളിൽ, സങ്കടങ്ങളിൽ, ഉത്കണ്ഠയിലെല്ലാം എന്തെങ്കിലും യുക്തിയുണ്ടോ എന്ന് ചിന്തിച്ചുനോക്കാറുണ്ട്. മിക്കപ്പോഴും അതിലൊരു ആശ്വാസമുണ്ടാവുന്നത് കുറേദൂരം മുന്നിലേക്കുപോയി എന്നനുഭവപ്പെടുമ്പോഴാണ്.

പഴയ സങ്കടങ്ങളോ ആനന്ദമോ ഭയമോ ഒന്നുമല്ല ഇപ്പോഴുള്ളത് എന്നതും പലവിധത്തിൽ അവയിലെല്ലാം മാറ്റങ്ങളുണ്ടായി എന്നതും പരിഷ്‌ക്കരിക്കപ്പെടുന്നു എന്നതിന്റെ തെളിവായി പരിഗണിച്ച് സ്വയം ആശ്വസിക്കാറുണ്ട്. ഭാവുകത്വവും ആത്മവും നവീകരിക്കപ്പെടുന്നുവെന്നത് ചെറിയ കാര്യമായി തോന്നാറില്ല. കഴിഞ്ഞ കൊല്ലം ഇതേ കാലത്ത് സംഘർഷമനുഭവിച്ചിരുന്ന ഒന്നിനെ ഈ കാലബിന്ദുവിൽനിന്ന് നോക്കുമ്പോൾ കുറേക്കൂടി സമാധാനത്തോടെ നേരിടാനാവുമോ എന്ന സാങ്കൽപ്പിക ചോദ്യങ്ങൾ ഇടയ്ക്ക് സ്വയം ചോദിച്ച്​ മനസിനെ കുഴച്ചുമറിക്കൽ എനിക്കൊരു വിനോദം പോലെയാണ്.

കവിതയിൽ ചെറിയ വിടവുണ്ടായ കൊല്ലമാണ്. മനഃപ്പൂർവമല്ലെങ്കിലും കവിതയിൽ ഒരു ഇടവേള വന്നുപോയിട്ടുണ്ട്, വായനയിലും എഴുത്തിലും. കവിതകളുടെ വായന തന്നെ ഇഷ്ടമുള്ളതെന്നുറപ്പുള്ള ഒരു ശ്രേണി തെരഞ്ഞെടുത്തശേഷമേ നടത്തുന്നുള്ളൂ എ​ന്നൊരു പരിമിതി ഇപ്പോൾ ഉണ്ടായിവന്നിട്ടുണ്ട്. അതൊരുപക്ഷെ അഭിരുചിയിലുണ്ടായ മാറ്റം കൊണ്ടാവാം. അക്കാദമികവും അല്ലാത്തതുമായ വായനയിൽ ഒരു തെരഞ്ഞെടുപ്പുണ്ടായി വന്നു എന്നത് സത്യം തന്നെ. കടന്നുപോയതും ഇപ്പോഴുള്ളതുമായ ഉത്കണ്ഠ എല്ലാത്തിനെയും തകിടം മറിച്ചുവെന്ന് കരുതിയാലും തെറ്റാവില്ല. എന്തായാലും ആ പരിണാമത്തെ സമ്മർദ്ദം ചെലുത്താതെ അതിന്റെ വഴിക്ക് വിട്ടിട്ടുണ്ട്. എന്നാൽ മറിച്ച് നിറയെ ചിത്രങ്ങൾ വരക്കാനുള്ള അവസരമുണ്ടായി എന്നത് വലിയ സന്തോഷം തരുന്നു.

വല്ലപ്പോഴും ഫേസ്ബുക്കിലും മറ്റുമായി ആളുകൾ കാണുന്നതിനുപകരം അവ പുസ്തകങ്ങൾക്ക് മുഖചിത്രമായും ഓരോ ആഴ്ചയും വായനക്കാർ കാത്തിരിക്കുന്ന നോവലിന്റെ വരയായും പുറത്തുവരുന്നതിന്റെ ആനന്ദം വേറെ തന്നെയാണ്. പുസ്തകശാലയിൽ പോകുമ്പോൾ സ്വന്തം ചിത്രം അച്ചടിച്ച പുസ്തകമെടുത്ത് നോക്കുമ്പോഴത്തെ ഉത്സാഹം ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് തരുന്ന അഭിമാനവും തൃപ്തിയും വലുതാണ്. ചിലപ്പോഴെല്ലാം കിടക്കയിൽ നിന്നുണരാൻ പോലും പ്രേരിപ്പിക്കുന്നത് ചിത്രം വരക്കണം എന്ന തോന്നലാണെന്നുപറഞ്ഞാലും തെറ്റില്ല.

ആകെ നഷ്ടം തോന്നാറുള്ളത് മനുഷ്യബന്ധങ്ങളുടെ തീവ്രതയിലെ ഏറ്റക്കുറച്ചിലുകളിലാണ്. അയഞ്ഞും മുറുകിയും പല കാലത്തായി മനുഷ്യർ ചുറ്റും പുലരുന്നതിന്റെ അതിശയം തോന്നാറുണ്ട്. ഒപ്പമുണ്ടാവുമെന്ന് കരുതുന്ന നിമിഷത്തിൽ പൊടുന്നനെ കൈവിട്ട് ഓടിയകലുന്ന അതേ ആളുകൾ പിന്നീടെപ്പോഴോ വീണ്ടും കൈകളിൽ മുറുകെ പിടിക്കുകയും ആശ്ലേഷിക്കുകയും ചെയ്തുപോരുന്നു. ആദ്യമുണ്ടായ ഞെട്ടലിന്റെ മരവിപ്പിൽ നിന്ന് വിടുതൽ കിട്ടും മുമ്പേ ആശ്ലേഷം കൊണ്ട് ചൂടുതന്ന് അവർ ഒപ്പം കൂടുന്നു. എപ്പോൾ അമ്പരക്കണം, എപ്പോൾ നിസ്സംഗരാവണം എന്ന തീരുമാനം പോലും നമുക്ക് വിട്ടുതരാതെ സദാ സ്‌നേഹത്തിന്റെ കുത്തിമറിച്ചിലിലാണ് മനുഷ്യർ. സ്‌നേഹിക്കപ്പെടുന്നുണ്ടെന്ന് തോന്നിയാൽ തന്നെ ധാരാളമല്ലേ എന്ന് ആശ്വസിക്കുന്നതും സ്വാശ്രയത്വത്തിന്റെ ധൈര്യം കുറേയായി ഉള്ളിൽ നിറയുന്നതും നല്ലതാണെന്നു കരുതുന്നു.

സത്യത്തിൽ ഇഴഞ്ഞും പാഞ്ഞും പേടിപ്പിച്ചും ത്രസിപ്പിച്ചും സമയം കടന്നുപോവുന്നു. സ്വപ്‌നത്തിലെ കരിമ്പുലി എന്റെ വീട്ടുമുറ്റത്ത് പൂച്ചട്ടികൾക്കിടയിലൂടെ നടന്ന് കൂസലില്ലാതെ കടന്നുപോകുന്നു. കാറ്റ് അന്തംവിട്ടഴിഞ്ഞ് ചെടിമുളയുടെ കൂമ്പിൽ ചുഴികുത്തുന്നു.


കന്നി എം.

കവി, ചിത്രകാരി. ചാരനിറമുള്ളൊരാൾ ചുവന്ന പൊട്ട് കുത്തുന്നു എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments