‘കരുതൽ’ പദ്ധതി:
ട്രൂ കോപ്പി റിപ്പോർട്ടും മന്ത്രിയുടെ ഇടപെടലും
നൽകുന്ന പാഠം
‘കരുതൽ’ പദ്ധതി: ട്രൂ കോപ്പി റിപ്പോർട്ടും മന്ത്രിയുടെ ഇടപെടലും നൽകുന്ന പാഠം
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ട്രാന്‍സ് വുമണ്‍ റോമയെക്കുറിച്ചുള്ള ട്രൂ കോപ്പി റിപ്പോർട്ടും അതേതുടർന്നുള്ള ആരോഗ്യമന്ത്രി വീണ ജോർജിന്റെ അടിയന്തര ഇടപെടലും കരുതല്‍ പദ്ധതി കുറെക്കൂടി ഫലപ്രദമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകത വെളിപ്പെടുത്തുന്നു.
10 Aug 2022, 01:23 PM
കുടുംബങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുന്ന ട്രാന്‍സ് ജെന്‍ഡേഴ്‌സിന് സര്‍ക്കാർ പിന്തുണ ഉറപ്പാക്കുന്നതിനാണ് ‘കരുതല്‍ പദ്ധതി’ ആരംഭിച്ചത്. ലിംഗമാറ്റ ശസ്ത്രക്രിയ, ആരോഗ്യ പ്രശ്‌നങ്ങള്‍, അപകടങ്ങള്‍, പെട്ടെന്നുണ്ടാകുന്ന അസുഖങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയ അടിയന്തിര ഘട്ടങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സഹായിക്കുന്നതിനാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. പക്ഷേ സഹായം ആവശ്യമാകുന്ന അടിയന്തരഘട്ടത്തില്‍ പോലും നിയമത്തിന്റെ നൂലാമാലകളില്‍ ഈ പദ്ധതിയും പലപ്പോഴും കുരുങ്ങിപ്പോകുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ട്രാന്‍സ് വുമണ്‍ റോമയെക്കുറിച്ചുള്ള ട്രൂ കോപ്പി റിപ്പോർട്ടും അതേതുടർന്നുള്ള ആരോഗ്യമന്ത്രി വീണ ജോർജിന്റെ അടിയന്തര ഇടപെടലും കരുതല്‍ പദ്ധതി കുറെക്കൂടി ഫലപ്രദമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകത വെളിപ്പെടുത്തുന്നു.

കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ലോട്ടറിവില്‍പ്പനക്കാരിയും ട്രാന്‍സ് വുമണുമായ റോമയെ കഴിഞ്ഞ ആഴ്ചയാണ് ന്യുമോണിയ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാസന്ന നിലയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററില്‍ കഴിയുന്ന റോമയുടെ ചികിത്സാ ചെലവ് സി.ബി.ഒ പ്രതിനിധികളും സംഘടനകളും നല്‍കുന്ന സംഭാവനകളിലൂടെയാണ് അടച്ചിരുന്നതെന്ന് കോഴിക്കോട്ടെ ട്രാന്‍സ് ജെന്‍ഡര്‍ സംഘടനയായ ‘പുനര്‍ജനി’ പ്രസിഡന്റും ജില്ലാ ജസ്റ്റിസ് ബോര്‍ഡ് അംഗവുമായ സിസിലി ജോര്‍ജ് ട്രൂ കോപി തിങ്കിനോട് പറഞ്ഞു. കരുതല്‍ പദ്ധതിയില്‍ നിന്ന് റോമയുടെ ചികിത്സക്ക് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കലക്ടര്‍ക്കും ജില്ലാ സാമൂഹിക നീതി വകുപ്പിനും ടി.ജി സെല്ലിനും അപേക്ഷ അയച്ചതായും സിസിലി പറഞ്ഞിരുന്നു. എന്നാല്‍, ഈ വര്‍ഷം കരുതല്‍ പദ്ധതിയുടെ ഫണ്ട് വിനിയോഗിക്കുന്നതിനെക്കുറിച്ച് ഒരു ഉത്തരവും ലഭിച്ചിട്ടില്ലെന്നും ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് അറിയിപ്പ് കിട്ടിയാല്‍ മാത്രമേ ഫണ്ട് അനുവദിക്കാനാവൂ എന്നുമാണ് ഇവരില്‍ നിന്ന് ലഭിച്ച മറുപടി.
കലക്ടര്‍ ചെയര്‍മാനായും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കണ്‍വീനറായും കരുതല്‍ പദ്ധതി നടപ്പിലാക്കുന്നതിന് ജില്ലകളിൽ ഉപദേശക സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡെല്‍സാ പ്രതിനിധി, രണ്ട് ട്രാന്‍സ് ജെന്‍ഡര്‍ പ്രതിനിധികള്‍ എന്നിവരും ഉപദേശകസമിതിയിലുണ്ട്.
അടിയന്തരഘട്ടങ്ങളില്‍ 25000 രൂപ വരെയുള്ള ധനസഹായ അപേക്ഷകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് ഉപദേശസമിതിയുടെ അനുമതി ലഭ്യമാക്കാതെ തന്നെ ചെലവാക്കാം. ഇത് അടുത്ത കമ്മിറ്റിയില്‍ അവതരിപ്പിച്ച് സാധൂകരണം നേടിയാൽ മതി. ഒരു ഗുണഭോക്താവിന് ഒരു സാമ്പത്തിക വര്‍ഷം ഒറ്റ തവണ മാത്രമേ ധനസഹായം ലഭിക്കൂ.

പക്ഷേ റോമക്ക് ഫണ്ട് നല്‍കുന്നതുസംബന്ധിച്ച് കൃത്യമായ മറുപടി ഇവര്‍ക്ക് ലഭിച്ചില്ല. റോമയെ സഹായിക്കാൻ മെഡിക്കല്‍ കോളേജില്‍ പോകുന്ന സമയത്തെല്ലാം സെക്യൂരിറ്റി ജീവനക്കാര്‍ തങ്ങളെ തടയുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നതായി സിസിലി പറഞ്ഞു. ഹോര്‍മോണ്‍ കുത്തിവെക്കാൻ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പോയപ്പോള്‍ ചികിത്സയില്ലെന്ന് പറഞ്ഞ് മടക്കിയിട്ടുണ്ടെന്നും സിസിലി കൂട്ടിച്ചേര്‍ത്തു.
ട്രൂ കോപ്പി ഇടപെടല്‍
ദിവസവും ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരിക്കുന്ന റോമയുടെ വിഷയത്തിൽ ആരോഗ്യമന്ത്രിയുടെ അടിയന്തര ശ്രദ്ധ ക്ഷണിച്ചാണ് ട്രൂ കോപ്പി റിപ്പോർട്ട് തയാറാക്കിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ആരോഗ്യമന്ത്രി ഇടപെട്ടു. റോമക്ക് മികച്ച ചികിത്സയും കരുതല്‍ പദ്ധതിയിലുള്ള ധനസഹായവും പെട്ടെന്ന് നല്‍കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി സിസിലി ജോര്‍ജ് അറിയിച്ചു.
‘‘റോമയുടെ വിവരമന്വേഷിക്കാന്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ് എന്നെ നേരിട്ട് വിളിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായ റോമയെക്കുറിച്ച് ട്രൂ കോപ്പി തിങ്കിലുടെ അറിഞ്ഞശേഷമാണ് വിളിക്കുന്നതെന്നാണ് അവർ പറഞ്ഞത്. ലഭ്യമായതില്‍ ഏറ്റവും നല്ല ചികിത്സ റോമക്ക് നല്‍കുമെന്നും കരുതല്‍ പദ്ധതിയിലുള്ള ഫണ്ട് എത്രയും വേഗം റീലീസ് ആക്കുമെന്നും ആരോഗ്യമന്ത്രി ഉറപ്പു നല്‍കി’’ - സിസിലി ജോര്‍ജ് പറഞ്ഞു.

ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായും, ഹോര്‍മോണ്‍ ചികിത്സ തുടരേണ്ട സാഹചര്യത്തിലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അനുഭവിക്കുന്നുണ്ട്. ശസ്ത്രക്രിയയിലെ പിഴവുമൂലം സംഭവിക്കുന്ന ആരോഗ്യപ്രശ്ശങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയാതെ അനന്യയടക്കം നിരവധി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടുണ്ട്. മരണശേഷം സഹായം നല്‍കുന്നതിനുപകരം ആവശ്യഘട്ടങ്ങളില്‍ വേണ്ടത്ര പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നാമമാത്രമാകുന്ന പദ്ധതികളില്‍ ഇത്തരം വാഗ്ദാനങ്ങള്‍ ചുരുങ്ങിപ്പോകാതിരിക്കാനും പ്രത്യേക ശ്രദ്ധ വേണം.
തുടരുന്ന വിവേചനം
ലിംഗദ്വന്ദങ്ങള്‍ക്കപ്പുറത്ത് അസ്തിത്വത്തെ തിരിച്ചറിയുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ അംഗീകരിക്കാനും ഒപ്പുംകൂട്ടാനും സാമൂഹിക വ്യവസ്ഥിതികളില്‍ കുടുങ്ങിക്കിടക്കുന്ന കുടുംബങ്ങള്‍ക്ക് സാധിച്ചിട്ടില്ല. സാമൂഹിക തിരസ്‌കാരവും വിവേചനവും ഭയന്ന് സ്വത്വം വെളിപ്പെടുത്താനാകാത്ത ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ സമൂഹമാണ് ഇന്ത്യ എന്ന് നീതുനായിക്കിന്റെ Transgenderism in India: Insights from current census എന്ന ഗവേഷണത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ദേശീയ മനുഷ്യാവകാശ കമീഷന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ ട്രാന്‍സ്ജെൻഡേഴ്സിനെക്കുറിച്ച് ആദ്യമായി നടത്തിയ പഠനത്തില്‍, രണ്ട് ശതമാനത്തില്‍ താഴെയുള്ള ട്രാന്‍സ് വ്യക്തികള്‍ക്കുമാത്രമേ സ്വന്തം വീടുകളില്‍ താമസിക്കാന്‍ കഴിയുന്നുള്ളുവെന്ന് കണ്ടെത്തിയിരുന്നു. ട്രാന്‍സാണെന്ന് വെളിപ്പെടുത്തുന്നതിലൂടെ പലരും വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയോ വീടുപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയോ ചെയ്യും. കുടുംബങ്ങളാണ് ഇവര്‍ക്കെതിരായ വിവേചനത്തിന്റെയും തിരസ്‌കാരത്തിന്റെയും ആദ്യ ഇടമെന്ന് പഠനം വ്യക്തമാക്കുന്നു. 2015 ല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നയം രൂപീകരിക്കുന്നതിന് മുന്നോടിയായി നടത്തിയ സര്‍വ്വേയില്‍ കേരളത്തിലെ 51 ശതമാനത്തോളം വരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും സ്വന്തം കുടുംബങ്ങളില്‍ നിന്ന് അസ്തിത്വത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ടവരാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്നതുകൊണ്ടുതന്നെ, കരുതൽ പോലുള്ള പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പാണ് ട്രാൻസ് സമൂഹം ആവശ്യപ്പെടുന്നത്.
ജൂനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
റിദാ നാസര്‍
Jan 22, 2023
2 Minutes Read
റിദാ നാസര്‍
Jan 21, 2023
18 Minutes Read
ആദം ഹാരി
Jan 04, 2023
2 Minutes Read
റിദാ നാസര്‍
Dec 24, 2022
5 Minutes Read
Think
Dec 21, 2022
4 Minutes Read
റിദാ നാസര്‍
Dec 07, 2022
10 Minutes Read
റിദാ നാസര്‍
Dec 01, 2022
4 minutes read