തദ്ദേശ തെരഞ്ഞെടുപ്പില്‍ മുനിസിപ്പാലിറ്റികളില്‍ യു.ഡി.എഫിന് വന്‍ മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന 86 മുനിസിപ്പാലിറ്റികളില്‍ യു.ഡി.എഫിന് 54 ഇടത്ത് മുന്നേറാനായി. എല്‍.ഡി.എഫ് സാന്നിധ്യം 28 നഗരസഭകളില്‍ ഒതുങ്ങി. ബി.ജെ.പി രണ്ടിടത്ത് ജയിച്ചു. 2020-ൽ നഷ്ടമായ മുനിസിപ്പാലിറ്റികളിലേറെയും തിരിച്ചുപിടിക്കാൻ യു.ഡി.എഫിനായി.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ നഗരസഭകളിൽ യു.ഡി.എഫ് വ്യക്തമായ മേധാവിത്തം നേടി.
ജില്ലകളിൽ മുന്നണികൾ മുന്നേറ്റം നടത്തിയ മുനിസിപ്പാലിറ്റികളുടെ എണ്ണം:
തിരുവനന്തപുരം: എല്‍.ഡി.എഫ്- 4.
കൊല്ലം: എല്‍.ഡി.എഫ്- 3, യു.ഡി.എഫ്- 1.
പത്തനംതിട്ട: യു.ഡി.എഫ്- 3, എല്‍.ഡി.എഫ്- 1.
ഇടുക്കി: യു.ഡി.എഫ്- 2.
കോട്ടയം: യു.ഡി.എഫ്- 4, എല്‍.ഡി.എഫ്- 1.
ആലപ്പുഴ: യു.ഡി.എഫ്- 5, എല്‍.ഡി.എഫ്- 1.
എറണാകുളം: യു.ഡി.എഫ്- 12, എൻ.ഡി.എ- 1.
തൃശൂര്‍: എല്‍.ഡി.എഫ്- 5, യു.ഡി.എഫ്- 2.
പാലക്കാട്: യു.ഡി.എഫ്-4, എല്‍.ഡി.എഫ്- 2.
മലപ്പുറം: യു.ഡി.എഫ്- 11, എല്‍.ഡി.എഫ് 1.
വയനാട്: യു.ഡി.എഫ്- 2, എല്‍.ഡി.എഫ്- 1.
കോഴിക്കോട്: യു.ഡി.എഫ്- 4, എല്‍.ഡി.എഫ്- 3.
കണ്ണൂര്‍: എല്‍.ഡി.എഫ്-5, യു.ഡി.എഫ്- 3.
കാസര്‍കോട്: എല്‍.ഡി.എഫ്-1, യു.ഡി.എഫ്- 1.
യു.ഡി.എഫിന് മുന്‍തൂക്കമുള്ള മുനിസിപ്പാലിറ്റികള്‍:
കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, ആലപ്പുഴ, ഹരിപ്പാട്, ചങ്ങനാശ്ശേരി, കോട്ടയം, വൈക്കം, ഏറ്റുമാനൂര്‍, തൊടുപുഴ, കട്ടപ്പന, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, ആലുവ, കളമശ്ശേരി, നോര്‍ത്ത് പറവൂര്‍, അങ്കമാലി, ഏലൂര്‍, തൃക്കാക്കര, മരട്, പിറവം, കൂത്താട്ടുകുളം, ഇരിങ്ങാലക്കുട, ചാലക്കുടി, ചിറ്റൂര്‍, പട്ടാമ്പി, മണ്ണാര്‍ക്കാട്, തിരൂര്‍, പെരിന്തല്‍മണ്ണ, മലപ്പുറം, മഞ്ചേരി, കോട്ടക്കല്‍, നിലമ്പൂര്‍, പരപ്പനങ്ങാടി, താനൂര്‍, വളാഞ്ചേരി, തിരൂരങ്ങാടി, കൊണ്ടോട്ടി, പയ്യോളി, രാമനാട്ടുകര, കൊടുവള്ളി, ഫറോക്ക്, തളിപ്പറമ്പ്, പാനൂര്‍, ശ്രീകണ്ഠാപുരം, മാനന്തവാടി, ബത്തേരി, കാസര്‍കോട്.

എല്‍.ഡി.എഫ് മുന്നേറിയ
മുനിസിപ്പാലിറ്റികള്‍:
നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍, വര്‍ക്കല, പരവൂര്‍, പുനലൂര്‍, കൊട്ടാരക്കര, ചേര്‍ത്തല, പാലാ, കുന്നംകുളം, കൊടുങ്ങല്ലൂര്‍, ചാവക്കാട്, ഗുരുവായൂര്‍, വടക്കാഞ്ചേരി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി, പൊന്നാനി, കൊയിലാണ്ടി, വടകര, മുക്കം, കൂത്തുപറമ്പ്, തലശ്ശേരി, പയ്യന്നൂര്‍, ഇരിട്ടി, ആന്തൂര്‍, കല്‍പ്പറ്റ, കാഞ്ഞങ്ങാട്, നീലേശ്വരം.
പാലക്കാട്ട് എൻ.ഡി.എ
പാലക്കാട് നഗരസഭയില്‍ 25 സീറ്റ് നേടിയാണ് ബി.ജെ.പി മുന്നിലെത്തിയത്. യു.ഡി.എഫിന് 17, എല്‍.ഡി.എഫിന് 8 വാര്‍ഡുകള്‍ വീതം ലഭിച്ചു.
തൃപ്പുണിത്തുറയില്‍ എന്‍.ഡി.എയ്ക്ക് 21, എല്‍.ഡി.എഫ് 20, യു.ഡി.എഫ് 12 സീറ്റു വീതമാണ് ലഭിച്ചത്.
കഴിഞ്ഞ തവണ എന്‍.ഡി.എ ഭരിച്ച പന്തളം മുനിസിപ്പാലിറ്റിയില്‍ ഇത്തവണ ബി.ജെ.പിയ്ക്ക് എട്ടു വാര്‍ഡുകളേ ലഭിച്ചുള്ളൂ. യു.ഡി.എഫിന് 10, എല്‍.ഡി.എഫിന് 9 വാര്‍ഡുകള്‍ വീതമുണ്ട്. എട്ടാം വാര്‍ഡില്‍ സി.പി.എമ്മിന്റെ മുന്‍ പ്രതിപക്ഷനേതാവ് കൂടിയായ ലസിതാ നായര്‍ തോറ്റു. അഖിലേന്ത്യ മഹിളാ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയാണ് ലസിത. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹസീന എസ് ആണ് ഇവിടെ ജയിച്ചത്. മുകേഷ് എം.എല്‍.എയ്ക്കും രാഹുല്‍ മാങ്കൂട്ടത്തിലിനും എതിരായ ലൈംഗികാതിക്രമ പരാതികളെ താരതമ്യം ചെയ്തുള്ള ലസിതയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു.

ഷൊർണൂർ നഗരസഭയിൽ 12 വാർഡുകൾ നേടി എൻ.ഡി.എ രണ്ടാമതെത്തി. ഇവിടെ എൽ.ഡി.എഫിനാണ് ജയം.
2020-ൽ 45 നഗരസഭകൾ യു.ഡി.എഫും 35 എണ്ണം എൽ.ഡി.എഫിനും നേടിയിരുന്നു. പാലക്കാട്, പന്തളം നഗരസഭകളിൽ ബി.ജെ.പിക്കായിരുന്നു ജയം. എന്നാൽ, ഭരണസമിതികൾ അധികാരത്തിൽ വന്നപ്പോൾ കൂടുതൽ മുനിസിപ്പാലിറ്റികളുടെ ഭരണവും എൽഡിഎഫിനായി. 86 നഗരസഭകളിൽ 40-ലും എൽഡിഎഫിനാണ് ഭരണം കിട്ടിയത്. യുഡിഎഫ് 35 മുനിസിപ്പാലിറ്റികൾ നേടി. നേരിയ ഭൂരിപക്ഷമുള്ള നഗരസഭകളിൽ അതാതുസമയത്ത് രൂപപ്പെടുന്ന കുറുമുന്നണികളാണ് ആർക്കാണ് ഭരണം എന്ന് തീരുമാനിക്കുക.
