‘കടക്ക് പുറത്ത്’ എന്ന് ആജ്ഞാപിക്കുന്ന സ്വരത്തിൽ ആവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെ, ‘അങ്ങനെയങ്ങ് പോയാലോ, താങ്കൾ മറുപടി പറഞ്ഞുപോയാൽ മതി, ഇവിടെ വന്ന് ഇരിക്കണം’ എന്നവിധം ഒരു യുവ പത്രപ്രവർത്തകൻ തിരിച്ചുവിളിച്ചത് നമുക്കിടയിൽ 'വലിയ സംഭവ'മായത്, ഒരുപക്ഷേ ഒരൊറ്റ കാരണം കൊണ്ടാണ്: പിണറായി വിജയൻ സ്വയവും, പാർട്ടിയും മാധ്യമങ്ങളും അധികാരദാസരായ എഴുത്തുകാരും അയാൾക്ക് കൽപ്പിച്ചുനൽകിയ രക്ഷാകർതൃത്വപദവി - അതിനെയാണ് ഏതാനും നിമിഷങ്ങൾ മാത്രമുള്ള ആ ശബ്ദദൃശ്യം ഡി-മിസ്റ്റിഫൈ ചെയ്തത്. അതുകൊണ്ടാണ് ആ ദൃശ്യം വൈറൽ ആയത്.
ഒന്നുകൂടി ആലോചിച്ചാൽ മറ്റ് പലതും കാരണങ്ങളായി തോന്നുമെങ്കിലും.
ഈ സംഭവം നടക്കുന്നതിന് തലേന്ന് ഫേസ്ബുക്ക് പേജിൽ ഞാനിങ്ങനെ എഴുതിയിരുന്നു:
"സാർ, താങ്കൾ ഞങ്ങളടക്കമുള്ള ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധിയാണ്, മുഖ്യമന്ത്രിയുമാണ്. അതുകൊണ്ടുതന്നെ താങ്കൾക്ക് ഞങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ഉത്തരവാദിത്വമുണ്ട്. താങ്കൾ ഇങ്ങനെ തുടരെ തുടരെ ഞങ്ങളോട് ക്ഷോഭിക്കുന്നതിൽ അർത്ഥമില്ല’’- ഇങ്ങനെ പിണറായി വിജയനോട് പറയാൻ ഇന്നും കേരളത്തിൽ ഒരു മാധ്യമ പ്രവർത്തകയോ / മാധ്യമ പ്രവർത്തകനോ ഇല്ല. എന്താണ് ഇതിനു കാരണം?
ഒന്ന്, കേരളത്തിലെ ജനാധിപത്യബോധത്തിൽ ആഴത്തിൽ വേരൂന്നിയ 'വിധേയത്വ മനോഭാവം': രാഷ്ട്രീയ പാർട്ടികളോട്, നേതാക്കളോട്, പ്രത്യയ ശാസ്ത്രങ്ങളോട് പുലർത്തുന്ന ഒരുതരം മതക്കൂറ്. രണ്ട്, 'തന്തപ്പേടി': വീട്ടിൽ, നാട്ടിൽ, സ്കൂളിൽ, ജോലി സ്ഥലത്ത് തുടങ്ങി പെൺകുട്ടി / ആൺകുട്ടി നേരിടുന്ന "തന്ത പ്രത്യക്ഷം" - ("അച്ഛന്റെ മുഖത്തു നോക്കി ഇന്നുവരെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല"). ഇതെല്ലാം, ഒരുപക്ഷേ, നമ്മുടെ മാധ്യമ പ്രവർത്തകരെ എപ്പോഴും അസ്ഥിരപ്പെടുത്തുന്നു. പിണറായി വിജയനാകട്ടെ, ഒരു യുദ്ധപ്രഭുവിനെപ്പോലെയും…
എന്തായിരുന്നിരിക്കും ആ പേടി?’’
ഇപ്പോൾ അത് സംഭവിച്ചു.
സമൂഹത്തിൽ നിലനിൽക്കുന്നതും തുടരുന്നതുമായ ജനാധിപത്യ ഉറവകളെ അടയ്ക്കുക എന്നതാണ് ഏതുതരം auotocracy- യും ആദ്യം ചെയ്യുന്നത്. അതിനൊരു ആശയശാസ്ത്രത്തിന്റെ പിൻബലം നൽകുക എന്നതിലൂടെയാണ് പിന്നീടത് ഫാഷിസമായി വേരുറപ്പിക്കുന്നത്. ഇന്ത്യയിൽ നരേന്ദ്രമോദിയും ആർ എസ് എസും ചെയ്തതും ചെയ്യുന്നതും അതാണ്. തനിക്കുമുമ്പിൽ കയറി നിന്ന ഈ രാഷ്ട്രീയസന്ദർഭത്തെ തന്റെ 'ചോദ്യം ചെയ്യാൻ പാടില്ലാത്ത അധികാര സൗകര്യ'മാക്കുകയായിരുന്നു പിണറായി വിജയൻ - തീർച്ചയായും, കോവിഡ്, വെള്ളപ്പൊക്കം, ഇതു രണ്ടും 'അനുഗ്രഹ'മാക്കിക്കൊണ്ട്.

കഴിഞ്ഞ പത്തുവർഷം കൊണ്ട് സ്വന്തം പാർട്ടിയെ എത്രമാത്രം ജനാധിപത്യവിരുദ്ധവും സമൂഹത്തിലെ പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളോട് എത്രമാത്രം വിദ്വേഷമാകാമെന്നും നിശ്ചയിക്കുന്ന വിധത്തിലെത്തിയ ഈ "രാഷ്ട്രീയ- അന്ധത" പിണറായി വിജയനിൽ ഉണ്ടാക്കിയത് പാർട്ടിതന്നെ എന്ന് നമുക്കുറപ്പിക്കാം, ഒരു 'സ്റ്റാലിനിസ്റ്റ്' പാർട്ടി എന്ന അതിന്റെ ജീവിതോദ്ദേശ്യം കൊണ്ടുതന്നെ.
എന്നാൽ, അതിനൊപ്പം പ്രവർത്തിച്ചത്, അല്ലെങ്കിൽ അതിനുവേണ്ട കമ്പോസ്റ്റ് നൽകിയത്, കേരളത്തിൽ നിശ്ശബ്ദമായും മനുഷ്യത്വവിരുദ്ധമായും പ്രവർത്തിക്കുന്ന "ജാതിരാഷ്ട്രീയ"മാണ്. ഇന്ന്, കേരളത്തിലെ പ്രമുഖ രാഷ്ട്രീയകക്ഷികളായ കോൺഗ്രസും സി.പി.എമ്മും തങ്ങൾ വർഗ്ഗീയതയ്ക്ക് എതിരാണ് എന്ന് പറയുമ്പോൾത്തന്നെ ജാതിയെ, അതിലടങ്ങിയ വർഗ്ഗീയതയെ, അടിയന്തര മരുന്നുകൾ നൽകി നിർവീര്യമാക്കുകയും, ആ രാഷ്ട്രീയഘടനയെ തന്നെ, ഒരു "സവർണ്ണ മനസാക്ഷി"യ്ക്കുവേണ്ടി ഏറെക്കുറെ പാകമാക്കുകയും ചെയ്തിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശനവിധിയും തുടർന്നുണ്ടായ രാഷ്ട്രീയ തീരുമാനങ്ങളും ഇതിനൊരു ഉദാഹരണമാണ്. ഇടത് സഹയാത്രികനായ എന്റെ ഒരു കവിസുഹൃത്ത് പറയുകയായിരുന്നു, ഏറ്റവും കൂടുതൽ "നായന്മാർ" മന്ത്രിമാരായുള്ള ഈ എൽ ഡി എഫിനെയാവില്ലേ എൻ എസ് എസ് സംരക്ഷിക്കുക എന്ന്. അത് വെറുതെ പറയുന്നതാവില്ല.
നരേന്ദ്രമോദിയുടെ ഹിന്ദുത്വ -ആധിപത്യ രാഷ്ട്രീയത്തോട് ഏറ്റവും പെട്ടെന്ന് identity ചെയ്ത ഇന്ത്യയിലെ ഏക ‘ബി ജെ പി -ഇതര- രാഷ്ട്രീയം’ കേരളത്തിലെ സി പി എമ്മിന്റേതായത് ഈ ഭരണാധികാരിയുടെ കാലത്താണ്.
അല്ലെങ്കിലും, ഇന്ത്യയിൽ സോവിയറ്റ് മാതൃകയിലുണ്ടായ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇത്രയും കാലം നിലനിന്നതുതന്നെ അവ പാർലിമെന്ററി രാഷ്ട്രീയത്തിൽ (അടവുനയത്തിന്റെ പേരിലാണെങ്കിലും) പങ്കെടുത്തതുകൊണ്ടാണ്. അപ്പോഴും പാർലിമെന്ററി ജനാധിപത്യം തങ്ങളെ സ്പർശിക്കാതിരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും അതിന്റെ നേതാക്കളും ശ്രദ്ധിച്ചു. (കേരളത്തിൽ അച്യുതമേനോനെപ്പോലുള്ള കമ്മ്യൂണിസ്റ്റുകളിൽ അന്ത്യം വരെയും അതിന്റെ ആത്മസംഘർഷമെങ്കിലും ഉണ്ടായിരുന്നു.) എന്നാൽ, പിണറായി വിജയനിലേക്ക് എത്തുമ്പോൾ കമ്മ്യുണിസ്റ്റ് പാർട്ടിക്ക് സ്വന്തമായുള്ള ജനാധിപത്യ വിരുദ്ധതയും സ്വന്തം പാർട്ടിയിൽ നടത്തിയ 'വെട്ടി നിരത്തലും' ആ നേതൃത്വത്തെ തന്നെ പൊതു സമൂഹത്തിൽ നിന്നുമുള്ള 'വരണ്ട അകൽച്ച'യിലേക്ക് എത്തിച്ചു എന്നു കാണാം.
ഈ ദിവസങ്ങളിൽ നാം കാണുന്ന പിണറായി വിജയന്റെ അഭിമുഖങ്ങൾ ശ്രദ്ധിച്ചാൽ അത് മനസിലാകും. പൊള്ളയും അസത്യങ്ങൾ അതേ പടി വെളിപ്പെടുത്തുന്നതുമായ മുറിഞ്ഞുമുറിഞ്ഞുള്ള ആ വാചകങ്ങളിൽ, താൻ തന്നെ നിർമ്മിച്ച തന്റെ തന്നെ വലിയ കട്ട് ഔട്ട് പിണറായി വിജയന് ഇന്ന് ഭാരമാവുകയാണ്. അതിന് കാറ്റ് പിടിച്ച പോലെ ആ വാക്കുകൾ വാചകങ്ങൾ പെറുക്കുകയാണ്. ഏതാണ് തന്റെ യഥാർത്ഥ രൂപം എന്ന് പിണറായി വിജയനു തന്നെ പിടികിട്ടാത്ത പോലെ.

വാസ്തവത്തിൽ, കേരളത്തിന്റെ മത സഹിഷ്ണുതയെ അധികാരം ഉറപ്പിക്കാൻ വേണ്ടി ഒറ്റു കൊടുത്തതോടെ ഈ 'വലിയ രാഷ്ട്രീയക്കാരൻ' തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അന്ത്യവർഷങ്ങളെ സ്വയം തോൽപ്പിക്കുകകൂടിയായിരുന്നു. ആലോചിച്ചു നോക്കൂ, നരേന്ദ്രമോദിയുടെ ഹിന്ദുത്വ -ആധിപത്യ രാഷ്ട്രീയത്തോട് ഏറ്റവും പെട്ടെന്ന് identity ചെയ്ത ഇന്ത്യയിലെ ഏക ‘ബി ജെ പി -ഇതര- രാഷ്ട്രീയം’ കേരളത്തിലെ സി പി എമ്മിന്റേതായത് ഈ ഭരണാധികാരിയുടെ കാലത്താണ്. സ്റ്റാലിനോ, മമതയോ നിരന്തരം നേരിടുന്ന 'ദൽഹി വെല്ലുവിളികൾ' ഒന്നും തന്നെ പിണറായി വിജയനോ സർക്കാരിനോ ഉണ്ടായില്ല എന്നത് വെറുതെ പറയുന്നതല്ല.
അതേസമയം, ബി ജെ പിയുടെ രാഷ്ട്രീയ അജണ്ട, ഭരിക്കാൻ ഒരൊറ്റ പാർട്ടി, ഒരേയൊരു നേതാവ് + മുസ്ലീം വിരുദ്ധ രാഷ്ട്രീയം ‘അധികാരത്തിലിരിക്കുന്ന പിണറായി വിജയൻ’ സ്വീകരിക്കുകയുമായിരുന്നു.
സോവിയറ്റ് മോഡൽ സ്റ്റാലിനിസം അതിന്റെ അവസാനത്തെ 'സാറി'ലൂടെ അതിന്റെ മറ്റൊരു രാഷ്ട്രീയ ഇച്ഛയിലേക്ക് മാറിയിരിക്കുന്നു: ഒരു "പ്രാദേശിക ഹിന്ദുത്വ രാഷ്ട്രീയ"ത്തെ ഇന്ന് സി പി എം മുഖ്യധാരയിലേക്ക് കൊണ്ടുവന്നിരിക്കുന്നു.
ഈ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ നയിക്കുന്ന മുന്നണി വിജയിച്ചാലും ഇല്ലെങ്കിലും കഴിഞ്ഞ പത്ത് വർഷത്തെ സി പി എം രാഷ്ട്രീയം ഇവിടെ നിർണ്ണായകമായൊരു 'തിരുശേഷിപ്പ്' ഇതിനകം ബാക്കിവെച്ചുകഴിഞ്ഞു. അഥവാ, സോവിയറ്റ് മോഡൽ സ്റ്റാലിനിസം അതിന്റെ അവസാനത്തെ 'സാറി'ലൂടെ അതിന്റെ മറ്റൊരു രാഷ്ട്രീയ ഇച്ഛയിലേക്ക് മാറിയിരിക്കുന്നു: ഒരു "പ്രാദേശിക ഹിന്ദുത്വ രാഷ്ട്രീയ"ത്തെ (ആർ എസ് എസ് /ബി ജെ പിയിൽനിന്ന് മാറി) ഇന്ന് സി പി എം മുഖ്യധാരയിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ഇതിനെ ബി ജെ പി യുടെ രാഷ്ട്രീയം സി പി എം കളിക്കുകയാണ് എന്ന് കാണുന്നത് ശരിയാവില്ല. മറിച്ച്, സ്വയം നിലനിൽക്കാൻ ആ പാർട്ടി ശ്രമിക്കുകയാണ്. അതാണ് ആ 'തിരുശേഷിപ്പ്'. നിങ്ങൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രാദേശിക വികൃതവൽക്കരണം ഏറ്റവും കൂടുതൽ നടന്ന ഒരു സമൂഹമാണ്, അല്ലെങ്കിൽ, കേരളീയ സമൂഹം തന്നെ: സമൂഹത്തിലെ സാമൂഹികമായ എല്ലാ ഉച്ചനീചത്വങ്ങളെയും മാർക്സിസ്റ്റ് പാർട്ടി സഭ്യവും സഹനീയവുമായ ഒരധികാര പദവിയിലേക്ക് മാറ്റുകയായിരുന്നു. സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവരെ അവരുടെ അവകാശങ്ങൾക്കകത്തു തന്നെ 'പാർട്ടി ' 'അന്യവൽക്കരിച്ചു'. പാർട്ടിയുടെ ഈ പ്രവർത്തികളെ നമ്മുടെ 'ഗ്രാംഷിയൻ ബുദ്ധിജീവി വർഗ്ഗ'വും തൊടാതെ, പാർട്ടിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ സഹായിച്ചു. കേരളത്തിൽ, കമ്മ്യൂണിസ്റ്റ് പാർട്ടി (കൾ) ഒരു ഘട്ടത്തിൽ എങ്ങനെ ഒരു സാമൂഹ്യ പുനരുജ്ജീവന ശക്തിയായി പ്രവർത്തിച്ചു എന്ന് കൃത്യമായി അടയാളപ്പെടുത്തിയവർതന്നെ ഇതേ പ്രസ്ഥാനത്തിന്റെ മണ്ണായി നിന്ന പരിഷ്ക്കരണ പ്രസ്ഥാനങ്ങളിലെ ജനാധിപത്യസ്വരങ്ങളുടെ പിൽക്കാല പരിണാമത്തിൽ നിശ്ശബ്ദരായതും ഇതേ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടിയായിരുന്നു.
അഥവാ, ഒരിക്കൽ ബാലറ്റ് പേപ്പറിലൂടെ ലോകത്താദ്യമായി തെരഞ്ഞെടുക്കപ്പെട്ട "കമ്മ്യൂണിസ്റ്റ് മന്ത്രിസഭ' അതിന്റെ സ്വാഭാവിക പരിണാമമായി ഏകാധിപത്യത്തിലേയ്‌ക്കും ജനാധിപത്യ വിദ്വേഷത്തിലേക്കും 'വഴി തെറ്റുന്നു' - ഇതാണ്, ഇപ്പോൾ, മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിലൂടെ കേരളം കാണുന്നത്. ഇതിനൊരു തുടർച്ച വേണോ വേണ്ടയോ എന്നതിനൊപ്പം നാം ചർച്ച ചെയ്യേണ്ടത്, ഇതിനകം കേരളം എന്തുമാത്രം ജനാധിപത്യ മൂല്യങ്ങളിൽ നിന്ന് അകന്നു എന്നുകൂടിയാകണം. ആ വിചാരം തന്നെ നമ്മെ അസ്വസ്ഥപ്പെടുത്തും എന്നുറപ്പാണ്.
