കോവിഡ് കാലത്ത്
ഒരു പഞ്ചായത്തിൽമാത്രം
ദിവസക്കൂലിക്കാർക്ക് നഷ്ടം
18 കോടി രൂപ
കോവിഡ് കാലത്ത് ഒരു പഞ്ചായത്തിൽമാത്രം ദിവസക്കൂലിക്കാർക്ക് നഷ്ടം 18 കോടി രൂപ
കോവിഡ് കാലത്തെ ലോക്ക്ഡൗണ്‍ ഒരു പഞ്ചായത്തിന്റെ ദിവസ തൊഴില്‍- വേതന മേഖലയെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചുള്ള ആധികാരിക പഠനമാണിത്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖല കമ്മിറ്റിയുടെ സഹായത്തോടെ കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്താണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്. മാര്‍ച്ച് 23 മുതല്‍ മെയ് 21 വരെയുള്ള ലോക്ക്ഡൗണ്‍ കാലത്ത് ദിവസക്കൂലിക്കാര്‍ക്ക് മൂന്നു ലക്ഷം തൊഴില്‍ദിനങ്ങളും 18 കോടിയുടെ വരുമാന നഷ്ടവുമുണ്ടായതായി ഈ പഠനം കാണിക്കുന്നു. കോവിഡ് സംസ്ഥാനത്തെ സാധാരണ മനുഷ്യരുടെ നിത്യജീവിതത്തെ എത്ര മാരകമായി ബാധിച്ചുവെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഈ പഠനം.
6 Nov 2020, 12:30 PM
കേരളത്തിന്റെ പൊതു പ്രത്യേകതയായി പറയാറുള്ളതുപോലെ; നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ തുടങ്ങി, ദേശീയ പ്രസ്ഥാനത്തിലേക്കും സ്വാതന്ത്ര്യസമരത്തിലേക്കും അവിടുന്ന് കോണ്‍ഗ്രസ്- കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളായി മാറി ജനജീവിതത്തെ പല രീതിയില്‍ സ്വാധീനിച്ച, സ്പര്‍ശിച്ച സാമൂഹിക- രാഷ്ട്രീയ മാറ്റങ്ങള്‍ നൊച്ചാട് പ്രദേശത്തും കാണാന്‍ കഴിയും.
നൊച്ചാട് പഞ്ചായത്ത് രൂപീകരണം നടക്കുന്നത് കേരളപ്പിറവിക്ക് മുമ്പാണ്. 1955 നവംബര്‍ മാസത്തില്‍ മദ്രാസ് സര്‍ക്കാരിന്റെ ഉത്തരവനുസരിച്ചാണ് ഇത്തരത്തിലൊരു യോഗം വിളിച്ചുചേര്‍ത്തത്. കക്ഷി രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള മത്സരം ഒഴിവാക്കി ഓരോ രാഷ്ട്രീയകക്ഷിയുടേയും ബലാബലം അംഗീകരിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഞ്ചും കോണ്‍ഗ്രസിന് രണ്ടും പി.എസ്.പിക്ക് ഒന്നും എന്ന നിലയിലായിരുന്നു സീറ്റുകള്‍ വിഭജിച്ചിരുന്നത്.
കോണ്‍ഗ്രസ്സിലെ പി. ഗോവിന്ദന്‍ അടിയോടി അധ്യക്ഷനായും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഇ.കെ. കുഞ്ഞിക്കണ്ണന്‍ ഉപാധ്യക്ഷനായും 1955-ല്‍ തന്നെ ഭരണസമിതി നിലവില്‍ വന്നുവെങ്കിലും 1956 ജനുവരി 1 മുതലാണ് അധികാര നിര്‍വ്വഹണം നടത്തിയിരുന്നത്.
ഒന്‍പതാമത്തെ ഭരണസമിതിയാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്.
തൊഴില്‍ വേതന നഷ്ടം- പ്രാഥമിക അവലോകനം
നൊച്ചാട് പഞ്ചായത്തില്‍ ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങളുടെ തൊഴിലിലും കൂലിയിലും ഉണ്ടായ നഷ്ടം കണക്കാക്കുന്നതിന് ഞങ്ങളൊരു എളിയ ശ്രമം നടത്തുകയുണ്ടായി. ഇതിനെ ഒരു പ്രാഥമിക അവലോകനം മാത്രമായേ കണക്കാക്കാന്‍ കഴിയൂ. നിത്യക്കൂലിക്ക് പണിയെടുക്കുന്ന തൊഴിലാളികള്‍ക്കുണ്ടായ നഷ്ടമാണ് കണക്കാക്കാന്‍ ശ്രമിച്ചത്. സ്ഥിരം വരുമാനക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സര്‍വേ പരിധിയില്‍ വന്നിരുന്നില്ല. ആ അര്‍ത്ഥത്തില്‍ അസംഘടിത മേഖലയിലെ അനുഭവങ്ങളാണ് ഞങ്ങള്‍ ക്രോഡീകരിക്കാന്‍ ശ്രമിച്ചത്.
ലോക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് അവസാനത്തെ ആഴ്ച മുതല്‍ മെയ് മൂന്നാംവാരം വരെ, അതായത് എട്ട് ആഴ്ചയിലെ തൊഴില്‍- വരുമാന നഷ്ടമാണ് പരിശോധിച്ചത്. ഒക്ടോബറിലും തൊഴില്‍ പുനരാരംഭിക്കാന്‍ കഴിയാത്ത വാഹനം, ഹോട്ടല്‍, ബ്യൂട്ടീഷ്യന്‍, പാചകം തുടങ്ങിയ രംഗങ്ങളിലെല്ലാമുള്ള ധാരാളം തൊഴിലാളികള്‍ ഉണ്ടെന്നറിയാം. ഞങ്ങളുടെ കണ്ടെത്തലുകളെ മൂന്ന് മാസത്തേക്ക് വരെ ദീര്‍ഘിപ്പിക്കാവുന്നതാണ്. അതിന് സഹായകമായ രീതിശാസ്ത്രമാണ് ഉപയോഗിച്ചത്. അതിനായി ഒരു സര്‍വ്വെ മെയ് മാസം നടത്തിയിരുന്നു.
ഗ്രാമപഞ്ചായത്തിലെ 10% വീടുകളെയെങ്കിലും ഉള്‍പ്പെടുത്തും വിധത്തിലുള്ള ഒരു Systematic Random Sampling രീതിയാണ് ഉപയോഗിച്ചത്. കെട്ടിട നികുതി നിര്‍ണയ രജിസ്റ്റര്‍ അടിസ്ഥാനമാക്കി വീടുകള്‍ കണ്ടെത്തുകയായിരുന്നു. കണ്ടെത്തിയ വീടുകളിലെ അംഗങ്ങള്‍, അവരുടെ തൊഴില്‍ ലഭ്യത എന്നിവയുടെ വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു. ഓരോ വീട്ടുകാരും പറഞ്ഞുതന്ന വിവരങ്ങളെ മുഖവിലക്കെടുക്കുകയായിരുന്നു. പഞ്ചായത്തിലെ 782 അതായത് 11% വീടുകളെ സര്‍വ്വെയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു.

സര്‍വ്വെ കണ്ടെത്തലുകള്‍ കമ്പ്യൂട്ടര്‍ സഹായത്തോടെ പട്ടികപ്പെടുത്തി. പ്രധാന നിരീക്ഷണങ്ങള്‍ പ്രത്യേകം പ്രത്യേകം പട്ടികകളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനസംഖ്യ സംബന്ധിച്ച വിവരങ്ങളാണ് പട്ടിക 1 ല്‍ നല്‍കിയത്. ഇതില്‍ സാമ്പിള്‍ അനുസരിച്ചുള്ള ജനസംഖ്യയും പഞ്ചായത്തിലെ മൊത്തം ജനസംഖ്യയും നല്‍കിയിരിക്കുന്നു. രണ്ടും 2020 വര്‍ഷത്തേതാണ്. സാമ്പിള്‍ അനുസരിച്ച് 3401 പേര്‍ പഠനത്തിന്റെ പരിധിയില്‍ വരുന്നു. ഇതില്‍ 1709 സ്ത്രീകളും 1692 പുരുഷന്മാരുമാണ്.
പഞ്ചായത്തിലെ മൊത്തം ജനസംഖ്യ കണക്കാക്കാനുള്ള സ്രോതസ്സ് 2011 ലെ സെന്‍സസ് ആണ്. അതനുസരിച്ച് 14,042 സ്ത്രീകളും 12,815 പുരുഷന്മാരുമടക്കം ആകെ 26,857 പേരാണ് 2011 ല്‍ ഉള്ളത്. 2020 ജനസംഖ്യ ഞങ്ങള്‍ രണ്ട് രീതിയില്‍ ശേഖരിച്ചു. ഒന്ന്, 2020 സപ്തംബറില്‍ ആശാപ്രവര്‍ത്തകര്‍, വാര്‍ഡ് അടിസ്ഥാനത്തില്‍ വീട് സന്ദര്‍ശിച്ച് രേഖപ്പെടുത്തിയതില്‍ നിന്ന്. രണ്ട്, സംസ്ഥാനത്തിന്റെ 2011 മുതല്‍ 2020 വരെയുള്ള സെന്‍സസ് ജനസംഖ്യയുടെ Incremental Ratio അടിസ്ഥാനത്തില്‍ കണക്കാക്കി. (IR 4% ആണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്). ആദ്യത്തേത് അനുസരിച്ച് 13,403 പുരുഷന്മാരും, 14,323 സ്ത്രീകളും അടക്കം 27,726 പേരാണുള്ളത്. രണ്ടാമത്തേത് അനുസരിച്ച് 13,328 പുരുഷന്മാരും, 14604 സ്ത്രീകളുമടക്കം 27,932 പേരാണുള്ളത്. ഞങ്ങളുടെ സാമ്പിള്‍ സര്‍വ്വെ നടത്തിയത് പ്രധാനമായും കുടുംബശ്രീ, പരിഷത്ത് അംഗങ്ങള്‍ ആയിരുന്നു. അതിനാല്‍, അവരുടെ കണക്കുകളെയാണ് ഇവിടെ ആശ്രയിക്കുന്നത്.

സമയം, ആള്‍ശേഷി, പണം, തുടങ്ങിയവയുടെ ദൗര്‍ലഭ്യം ഉണ്ടായിരുന്നതുകൊണ്ട് തൊഴിലില്ലായ്മ, ദാരിദ്ര്യം, അസമത്വം എന്നിവയെപ്പറ്റി വിശദമായ കണക്കെടുപ്പുകള്‍ നടന്നിട്ടില്ല. ജനങ്ങളിലെ ദാരിദ്ര്യാവസ്ഥ മനസ്സിലാക്കാന്‍ റേഷന്‍ കാര്‍ഡിന്റെ നിറം അടിസ്ഥാനത്തില്‍ കുടുംബങ്ങളെ വേര്‍തിരിക്കുകയായിരുന്നു, (പട്ടിക 2). ഇത് ഔദ്യോഗികമായ തരംതിരിവ് കൂടിയാണല്ലോ.
സര്‍വ്വെ അനുസരിച്ച് ആകെ പുരുഷന്മാരില്‍ 876 (52%) പേരാണ് വിവിധ ജോലികള്‍ എടുക്കുന്നത്. സ്ത്രീകളില്‍ ഇത് 380 (22%) പേരാണ്. സര്‍വ്വെ വീടുകളില്‍ നിന്ന് മൊത്തം 1256 (37%) പേര്‍ വിവിധ പണികള്‍ക്ക് പോകുന്നു, (പട്ടിക 3).

കോവിഡിന് മുമ്പ് ഒരാള്‍ക്ക് ആഴ്ചയില്‍ 5.49 ദിവസം പണി കിട്ടിയതായി തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ കോവിഡ് കാലത്തെ ശരാശരി ലഭ്യത 1.9 ദിവസം മാത്രമാണ്. പല രംഗങ്ങളിലും ഒറ്റ ദിവസം പോലും പണി കിട്ടിയിരുന്നില്ല. എന്നാല്‍ പലചരക്ക് കടകള്‍, നാമമാത്രമായ കൃഷിപ്പണി, പാല്‍ വിതരണം, പച്ചക്കറികടകള്‍, മീന്‍-മാംസ വില്‍പ്പന, റേഷന്‍കട, മരുന്ന് കച്ചവടം എന്നിങ്ങനെയുള്ള ജോലികള്‍ നടന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവൃത്തികളടങ്ങിയതാകാം 1.9 എന്നത്. അതായത്, കോവിഡ് കാലത്ത് ഒരാഴ്ചയില്‍ മൊത്തം തൊഴിലില്‍ 65% ത്തിന്റെ കുറവുണ്ടായി, (പട്ടിക 4).

പ്രധാന തൊഴിലുകളിലെ പങ്കാളിത്തം പട്ടിക 5 ല്‍ നല്‍കിയിരിക്കുന്നു.

കാര്‍ഡിന്റെ നിറത്തിന്റെ അടിസ്ഥാനത്തിലുള്ള തൊഴില്‍ പങ്കാളിത്തം പട്ടിക 6 ല്‍ നല്‍കിയിരിക്കുന്നു. മഞ്ഞ കാര്‍ഡുകാരായ, അതിദരിദ്ര (ആശ്രയ) കുടുംബങ്ങളില്‍ 89 (7.09%) പേര്‍ വരുന്നു. പിങ്ക് നിറത്തിലുള്ള ദരിദ്രകുടുംബങ്ങളില്‍ പെട്ടവരാണ് ഏറ്റവും കൂടുതല്‍, 568 (45.23%). നീലനിറ കാര്‍ഡില്‍ പെട്ടവര്‍ 317 (25.23%) ഉം വെള്ളനിറ കാര്‍ഡില്‍ പെട്ടവര്‍ (എ.പി.എല്‍.) 282 (22.45%) പേരുമാണ്. ഇതില്‍ മഞ്ഞ, പിങ്ക് എന്നിവ കൃത്യമായിതന്നെ ബി.പി.എല്‍. വിഭാഗത്തില്‍ പെടുന്ന കുടുംബങ്ങളാണ്. വെള്ളയാകട്ടെ എ.പി.എല്‍. ഉം. എന്നാല്‍ നീല സബ്സിഡൈസ്ഡ് എ.പി.എല്‍ വിഭാഗമാണ്.

ഇവര്‍ക്കിടയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ടാവില്ലല്ലോ. 1000 ച. അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള വീടോ, സ്വന്തമായി നാല് ചക്ര വാഹനമോ ഇല്ലെങ്കിലാണ് ഇവര്‍ നീല കാര്‍ഡുകാരാകുന്നത്. അങ്ങനെ വരുമ്പോള്‍ പഞ്ചായത്തില്‍ 52.26 (മഞ്ഞ, പിങ്ക്) ജനങ്ങള്‍ ബി.പി.എല്‍. വിഭാഗവും 22.23% എ.പി.എല്‍. ഉം 25.23 ഇവ രണ്ടിലും പെടാത്തവരുമാണ്. നീല കാര്‍ഡുകാരെ കൂടി എ.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അവരുടെ അനുപാതം 47.74 ശതമാനം വരും.

തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള മറ്റൊരു പരിശോധന കാണിക്കുന്നത് 56% തൊഴിലാളികളും (704 പേര്‍) ഏര്‍പ്പെടുന്നത് 5 തരം തൊഴിലുകളില്‍ ആണെന്നാണ്, (പട്ടിക 7 കാണുക). തൊഴിലുറപ്പ്, കൃഷിപ്പണി, കെട്ടിട നിര്‍മ്മാണം, വാഹനം, പീടികതൊഴിലാളികള്‍ എന്നിങ്ങനെ. ഇതില്‍തന്നെ തൊഴിലുറപ്പിലാണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഏര്‍പ്പെടുന്നത് (90.8%). 240 പേര്‍ തൊഴിലുറപ്പ് പണിയില്‍ ഏര്‍പ്പെടുന്നതില്‍ 218 പേരും സ്ത്രീകളാണ്. തൊഴിലെന്നതിലുപരി ജീവിതമാര്‍ഗമെന്ന നിലയില്‍ കേരളത്തിലെ നാട്ടിന്‍പുറങ്ങളിലെ സ്ത്രീകള്‍ പ്രധാനമായി ആശ്രയിക്കുന്ന രംഗമാണ് തൊഴിലുറപ്പ്. ബാക്കി നാല് പ്രധാന തൊഴിലിലും സ്ത്രീ പങ്കാളിത്തം നാല് ശതമാനത്തില്‍ കുറവാണ്. വാഹനതൊഴിലാളികളിലാകട്ടെ 68 പേരില്‍ ഒരാള്‍ മാത്രമാണുള്ളത്. ഗള്‍ഫില്‍ പണിയെടുത്തിരുന്ന 158 പേര്‍ (22.68%) കണക്കെടുപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവരുടെ വരുമാനം കൃത്യമായി കണക്കാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇവരില്‍ 44 പേര്‍ മാത്രമാണ് വെള്ള (എ.പി.എല്‍) കാര്‍ഡുടമസ്ഥരായിട്ടുള്ളത്.
നേരത്തെ സൂചിപ്പിച്ചതുപോലെ, സര്‍വ്വെയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ഒരാള്‍ക്ക് ഒരാഴ്ച നഷ്ടപ്പെടുന്ന തൊഴിലും വേതനവും സംബന്ധിച്ച കണക്കെടുപ്പിലാണ്. തൊഴില്‍ പലര്‍ക്കും പല തരത്തിലാണ്. ഉദാഹരണത്തിന് സ്വര്‍ണ്ണപ്പണി, ശാന്തിപ്പണി, ബ്രോക്കര്‍, ഫ്ളോര്‍മില്‍, കാടുവെട്ട്, അടുപ്പ് നിര്‍മ്മാണം, ഫോട്ടോഗ്രാഫര്‍, ട്യൂഷന്‍ എന്നിങ്ങനെ. എങ്കിലും നമ്മുടെ സര്‍വ്വെയില്‍ ഓരോ തൊഴിലിലും ഒന്നോ രണ്ടോ പേര്‍ മാത്രമാണുള്ളത്. അതിനാലാണ് മറ്റുള്ളവര്‍ എന്ന വിഭാഗത്തില്‍ കൂടുതല്‍ ആള്‍ക്കാര്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
നിത്യക്കൂലിക്കാരുടെ തൊഴില്‍, വേതന നഷ്ടം ഞങ്ങള്‍ രണ്ട് രീതിയില്‍ കണക്കാക്കി. ഒന്ന്, തൊഴില്‍ നഷ്ടപ്പെട്ടവരുടെ യഥാര്‍ത്ഥ എണ്ണം, നഷ്ടപ്പെട്ട യഥാര്‍ത്ഥ തൊഴില്‍ ദിനങ്ങള്‍, നഷ്ടപ്പെട്ട യഥാര്‍ത്ഥ വേതനം എന്നിവയുടെ അടിസ്ഥാനത്തില്‍ നേരിട്ടു തന്നെ കണക്ക്കൂട്ടി. രണ്ട്, മൊത്തം തൊഴിലാളികളുടെ എണ്ണവും വേതനവും ശരാശരി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കി. ആദ്യത്തേതാണ് കൂടുതല്‍ ശരിയെങ്കിലും രണ്ടിന്റെയും മൂല്യം തമ്മില്‍ കാര്യമായ വ്യത്യാസമില്ലെന്നതാണ് അനുഭവം.
വരുമാന നഷ്ടം - യഥാര്‍ത്ഥ കൂലിയില്‍
ഞങ്ങളുടെ കണക്കെടുപ്പില്‍ മറ്റുള്ളവരുടെ കൂട്ടത്തില്‍ കുറെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരും, ശമ്പളം പറ്റുന്ന മറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിരുന്നതായി മനസ്സിലായി. ഇവര്‍ക്ക് പുറമെ കോവിഡ് കാലത്ത് പണി നഷ്ടപ്പെടാതിരുന്ന അംഗന്‍വാടി ജീവനക്കാര്‍, പഞ്ചായത്ത്, മെഡിക്കല്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരും ഉണ്ടായിരുന്നു. ഇവരെല്ലാം ചേര്‍ന്ന് 123 പേര്‍ (9.8%) ഉണ്ട്, (പട്ടിക 8 ). തൊഴിലുറപ്പില്‍ പെട്ടവര്‍ 240 പേര്‍ (19.1%) ഉണ്ടായിരുന്നു.

യഥാര്‍ത്ഥത്തില്‍ തൊഴിലുറപ്പില്‍ പെട്ടവര്‍ക്ക് സാങ്കേതികമായി തൊഴില്‍ നഷ്ടപ്പെടുന്നില്ല. കാരണം അവര്‍ക്ക് ലോക്ഡൗണ്‍ കാലത്ത് തന്നെ പണി ലഭിക്കണമെന്നില്ല. വര്‍ഷത്തില്‍ 100 ദിവസം പണി ലഭിച്ചാല്‍ മതി. അത് ഇനിയുമാകാം. നമ്മുടെ കണക്ക് കൂട്ടലില്‍ നിന്ന് തൊഴിലുറപ്പുകാരെ മാറ്റിയാല്‍ ഇക്കാലയളവില്‍ പണി കിട്ടിയത് ആഴ്ചയില്‍ ശരാശരി ഒരു ദിവസം മാത്രമാണ്. എന്നാല്‍, ശ്രദ്ധിക്കേണ്ട കാര്യം 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇക്കാലത്ത് തൊഴിലുറപ്പില്‍ പണി അനുവദിച്ചിരുന്നില്ല. അവരുടേത് കോവിഡ് കാലത്തെ യഥാര്‍ത്ഥ നഷ്ടം തന്നെയാണ്.
മറ്റൊരു വിഭാഗം ഗള്‍ഫ് തൊഴിലാളികളാണ്; 158 പേര്‍ (12.6%) ഗള്‍ഫില്‍ പണിയെടുക്കുന്നവരായുണ്ട്. ഞങ്ങളുടെ സര്‍വ്വെയില്‍ തിരിച്ചുവന്നവരും വരാത്തവരും ഉള്ള കുടുംബങ്ങളെ പൊതുവില്‍ ഗള്‍ഫ് എന്നാണ് ചേര്‍ത്തുപോയത്. മാത്രമല്ല, മെയ് രണ്ടാമത്തെ ആഴ്ചയോടെയാണ് പുറത്തുനിന്ന് കൂടുതല്‍ പേര്‍ വരാന്‍ തുടങ്ങിയത്. ലോക്ഡൗണ്‍ കാലത്ത് ആരും വന്നിരുന്നില്ലല്ലോ. അതിനാല്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ ഗള്‍ഫ് പ്രവാസികളെ ഉള്‍പ്പെടുത്തുന്നില്ല. ആ രീതിയില്‍ കണക്കാക്കുമ്പോള്‍ മൊത്തം പണിക്ക് പോകുന്ന 1256 പേരില്‍ 521 പേര്‍ക്ക് (41.5%) ഇക്കാലത്ത് പണിയും വേതനവും നഷ്ടപ്പെടുന്നില്ല. ബാക്കി 735 (58.5%) പേര്‍ക്കാണ് തൊഴിലും കൂലിയും ഇല്ലാതായത്, (പട്ടിക 8 ). അവരില്‍ നല്ലൊരു ഭാഗം ഇപ്പോഴും കോവിഡിന് മുമ്പത്തെ അവസ്ഥയിലേക്ക് എത്തിയിട്ടുമില്ല.

ഈ 735 പേര്‍ 59 തരം പണികള്‍ എടുത്തിരുന്നു. എങ്കിലും കൂടുതല്‍ പേര്‍ പണിയെടുക്കുന്ന 9 തരം പ്രവൃത്തികളും ബാക്കി 50 തരം പണികള്‍ (ഓരോന്നിലും ഒന്നോ രണ്ടോ പേര്‍) ഒന്നിച്ച് "മറ്റു ജോലികള്‍' എന്ന നിലയിലും കണക്കാക്കിയിരിക്കുന്നു. (പട്ടിക 9). ഈ 735 പേര്‍ക്ക് കോവിഡിന് മുമ്പ് ശരാശരി 5.33 ദിവസത്തെ പണി കിട്ടിയിരുന്നു. കോവിഡ് കാലത്ത് ഇത് 0.62 ദിവസമായി കുറഞ്ഞു. അതായത് ഒരാഴ്ചയില്‍ 4.71 ദിവസത്തെ കുറവ്. അവരില്‍ ഓരോ വിഭാഗത്തിനും നഷ്ടപ്പെട്ട തൊഴിലും ലഭിക്കുന്ന വേതനവും (സ്ത്രീ-പുരുഷ വ്യത്യാസം കണക്കിലെടുത്ത്) പ്രത്യേകം ശേഖരിച്ച് തൊഴില്‍, വേതന നഷ്ടം കണക്കാക്കിയിരുന്നു. (പട്ടിക 9 ).

ഇതനുസരിച്ച് നൊച്ചാട് പഞ്ചായത്തില്‍ കോവിഡ് ലോക്ഡൗണ്‍ കാലത്തെ രണ്ട് മാസത്തെ വേതന നഷ്ടം (നിത്യക്കൂലിക്കാരുടേത് മാത്രം) 16.98 കോടി രൂപ വരും. ഇതോടൊപ്പം 65 വയസ്സിന് മീതെയുള്ള തൊഴിലുറപ്പുകാര്‍ക്ക് നഷ്ടപ്പെട്ടതും ഗള്‍ഫില്‍ നിന്നുള്ള വരുമാനക്കുറവും ഒക്കെ പരിഗണിക്കേണ്ടതാണ്. കൃത്യത ഇല്ലാത്തതിനാല്‍ അവ ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്തായാലും നൊച്ചാട് പോലെ ചെറിയൊരു ഗ്രാമപഞ്ചായത്തില്‍ കോവിഡിന്റെ ലോക്ഡൗണ്‍ കാലത്ത് 17 കോടി രൂപയുടെയെങ്കിലും വേതന നഷ്ടം ഉണ്ടായിരിക്കുന്നു.
വരുമാനനഷ്ടം 18 കോടി
ഇത് കൂടിയ കൂലി, കുറഞ്ഞ കൂലികള്‍ക്കിടയിലെ ശരാശരി അടിസ്ഥാനമാക്കിയുള്ള വരുമാന നഷ്ടം കണക്കാക്കലാണ്. ഏറ്റവും കൂടുതല്‍ പേര്‍ പണിയെടുക്കുന്ന രണ്ട് രംഗങ്ങളിലാണ് പൊതുവില്‍ കൂടുതലും കുറഞ്ഞതുമായ കൂലി നിലവിലുള്ളത്. അവ യഥാക്രമം കെട്ടിട നിര്‍മ്മാണവും തൊഴിലുറപ്പുമാണ്.
ഇവരുടെ കൂലി സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി. ദിവസക്കൂലി കൂടുതല്‍ നിര്‍മ്മാണതൊഴിലിനാണ്. സ്ത്രീ-പുരുഷ വേതനത്തില്‍ വ്യത്യാസമുണ്ടെങ്കിലും ഇരുകൂട്ടര്‍ക്കും കൂടുതല്‍ കൂലി ലഭിക്കുന്നത് നിര്‍മ്മാണ രംഗത്താണ്. യഥാക്രമം 1000 രൂപ, 850 രൂപ എന്നിങ്ങനെ. മിനിമം കൂലി ലഭിക്കുന്നത് തൊഴിലുറപ്പിനായതിനാലും അവിടെ വേതനവ്യത്യാസം ഇല്ലാത്തതിനാലും ഇരുകൂട്ടര്‍ക്കും മിനിമം വേതനം തുല്യമാണ് - 294 രൂപ. ഇവയുടെ ശരാശരിയാണ് ഇവര്‍ക്കിടയിലെ ഒരു ദിവസത്തെ ശരാശരി വേതനമായി കണക്കാക്കിയത്.
അതായത് പുരുഷന് ദിവസം 647 രൂപയും സ്ത്രീക്ക് 572 രൂപയും. ഇതനുസരിച്ച് കണക്കാക്കിയ വേതനത്തിന്റെ വിശദാംശങ്ങള്‍ പട്ടിക 10 ല്‍ നല്‍കിയിരിക്കുന്നു. കോവിഡിന് മുമ്പ് ഒരാഴ്ചത്തെ വേതനമെന്നാല്‍ പുരുഷന്‍ 647 X 5.49 ഉം സ്ത്രീക്ക് 572 X 5.49 ഉം ആയിരിക്കും. അതായത് പുരുഷന് ആഴ്ചയില്‍ 3552 രൂപയും സ്ത്രീക്ക് ആഴ്ചയില്‍ 3140 രൂപയും.
അതനുസരിച്ച് പഞ്ചായത്തിലെ നിത്യകൂലി തൊഴിലാളികളായ 52% പുരുഷന്മാരുടെയും 22% സ്ത്രീകളുടെയും ഒരാഴ്ചത്തെ വേതന വരുമാനം യഥാക്രമം 2.48 കോടി രൂപയും, 98.94 ലക്ഷം രൂപയുമായിരിക്കും. ഇത് രണ്ട് മാസത്തേക്ക് (എട്ടാഴ്ചത്തേക്ക്) കണക്കാക്കിയാല്‍ 19.81 കോടി രൂപയും 7.91 കോടി രൂപയും വരും. അതായത് മൊത്തം 27.75 കോടി രൂപ. ഈ അളവില്‍ കോവിഡിന് മുമ്പ് ലഭിച്ചിരുന്ന വരുമാനത്തിലാണ് 65% ത്തിന്റെ കുറവുണ്ടായത്. അതായത് കോവിഡ് കാലത്തെ നിത്യക്കൂലി ഇനത്തില്‍ മാത്രമുണ്ടായ നൊച്ചാട് പഞ്ചായത്തിലെ വരുമാന നഷ്ടം 18 കോടി രൂപയായിരിക്കും.
തൊഴില്‍ നഷ്ടം മൂന്നുലക്ഷം ദിനങ്ങൾ
തൊഴില്‍ ദിനങ്ങളിലെ നഷ്ടം കണക്കാക്കുമ്പോള്‍ ഇത് 2.3 ലക്ഷത്തോളം വരും. അതായത് സാമ്പിള്‍ ജനസംഖ്യയില്‍ 58.5% പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുന്നത്. 735 പേര്‍. പഞ്ചായത്തിലെ മൊത്തം ജനസംഖ്യയുമായി ബന്ധപ്പെടുത്തി കണക്കാക്കുമ്പോള്‍ തൊഴിലിനു പോകുന്നവര്‍ 10,259 പേര്‍ (37%) വരും. അവരില്‍ 58.5% ആണ് അതായത് 6002 പേര്‍ക്കാണ് തൊഴില്‍നഷ്ടം. അവര്‍ക്ക് ഒരാഴ്ചത്തെ തൊഴില്‍ നഷ്ടം (6002 X 4.71) 28629 ദിനങ്ങളാണ്. അതിനെ പരിശോധനാകാലമായ എട്ട് ആഴ്ചയിലേക്ക് കണക്കാക്കിയാല്‍ 2.26 ലക്ഷം തൊഴില്‍ ദിനത്തിന്റെ നഷ്ടം ആയിരിക്കും. ഇതോടൊപ്പം അക്കാലത്തെ തൊഴിലുറപ്പ്, ഗള്‍ഫ് തൊഴില്‍ എന്നിവ കൂടി പരിഗണിച്ചാല്‍ തൊഴില്‍ നഷ്ടം 3 ലക്ഷം തൊഴില്‍ ദിനങ്ങളോളം വരുന്നുണ്ട്.

മുകളില്‍ നല്‍കിയ കണക്കുകൂട്ടലുകളില്‍ പരിമിതികള്‍ ഉണ്ടായേക്കാമെന്ന് ഞങ്ങള്‍ അംഗീകരിക്കുന്നു. എന്നാലും, ഒരു പ്രാഥമിക അവലോകനം എന്ന നിലയില്‍ ഈ കണ്ടെത്തലുകള്‍ പ്രധാനമാണെന്ന് ഞങ്ങള്‍ കരുതുന്നു. എല്ലാറ്റിന്റെയും മിനിമം വെച്ചാണ് ഞങ്ങള്‍ കണക്കാക്കിയത്. രണ്ട് മാസത്തേക്കാണ് കണക്ക്. എന്നാല്‍, ഇപ്പോഴും ജോലി തുടരാന്‍ കഴിയാത്ത, എന്നുവെച്ചാല്‍ മെയ് മുതല്‍ ഒക്ടോബര്‍ വരെ കോവിഡിന്റെ മുമ്പത്തെ അവസ്ഥയിലെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ധാരാളം പേരുണ്ട്. ബസ്, ടാക്സി, ഹോട്ടല്‍, ബ്യൂട്ടീഷ്യന്‍, ടെയ്ലർ, ദന്തഡോക്ടര്‍ എന്നീ രംഗങ്ങളിലൊക്കെ ഇത് ബാധകമാണ്.
നിത്യക്കൂലിയല്ലാത്ത രീതിയിലുള്ള വരുമാനനഷ്ടവും പ്രധാനമാണ്. ഉദാഹരണം ഗള്‍ഫില്‍ നിന്നുള്ള വരുമാനം, കാര്‍ഷിക രംഗത്ത് നിന്ന് കിട്ടുമായിരുന്ന വരുമാനം, വീടുകളില്‍ നിന്നും പാല്‍, മുട്ട, കോഴി എന്നിവയൊന്നും വില്‍ക്കാന്‍ കഴിയാതെ വന്നത് വഴിയുള്ള നഷ്ടം, വാടക ഇനത്തിലുള്ള വരുമാനം ലഭിക്കാതിരിക്കുന്നത് എന്നിങ്ങനെ. ഇതിനെല്ലാം ഉപരിയാണ് സ്വന്തമായി പല സംരംഭങ്ങളും നടത്തിയവര്‍ക്കുണ്ടായ വ്യക്തിപരമായ നഷ്ടങ്ങള്‍. ഇതിനു പുറമെ വായ്പ എടുത്ത് സാധനസാമഗ്രികള്‍ വാങ്ങിവെച്ച, എന്നാല്‍ ഉപയോഗിക്കാന്‍ കഴിയാതെ പോയ വാടകക്കടകള്‍ പോലുള്ളവരുടെ നഷ്ടം. ഇവര്‍ക്ക് വരുമാനം ലഭിച്ചില്ലെന്ന് മാത്രമല്ല, ബാങ്കില്‍ പലിശ നല്‍കേണ്ടതിനാല്‍ നഷ്ടവും സഹിക്കേണ്ടിവന്നു. ഇവയെല്ലാം ഒന്നിച്ച് പരിഗണിച്ചാല്‍ സമൂഹത്തില്‍ മൊത്തം ഉണ്ടായിട്ടുള്ള യഥാര്‍ത്ഥ നഷ്ടം നമ്മുടെ കണക്ക് കൂട്ടലിനേക്കാള്‍ എത്രയോ കൂടുതലായിരിക്കും. എങ്കിലും നിത്യക്കൂലി ഇനത്തിലുള്ള നഷ്ട കാര്യത്തില്‍ ഈ കണക്കെടുപ്പ് ഒരു പ്രധാന കാല്‍വെപ്പായിരിക്കും.
കോവിഡ് കാലം എല്ലാ അര്‍ത്ഥത്തിലും സാമൂഹ്യ സാമ്പത്തിക ജീവിതം സ്തംഭിച്ച കാലമായിരുന്നു എന്ന പൊതുനിരീക്ഷണത്തെ സ്പഷ്ടീകരിക്കുന്നതാണ് ഞങ്ങളുടെ ഈ പ്രാഥമിക സര്‍വ്വെ നല്‍കുന്ന വിവരങ്ങള്‍.
പ്രധാന നിര്‍ദ്ദേശങ്ങള്‍
1. തൊഴിലിലും കൂലിയിലും ഉണ്ടായ യഥാര്‍ത്ഥ നഷ്ടം ഞങ്ങള്‍ കണ്ടെത്തിയതിനേക്കാള്‍ കൂടുതലാകാനാണ് സാധ്യത. അതിനാല്‍ അതിന്റെ പ്രശ്നങ്ങള്‍ കൂടുതല്‍ കാലം നീണ്ടുനില്‍ക്കാനിടയുണ്ട്. പ്രശ്നത്തിന്റെ തീവ്രത കുറയ്ക്കാന്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ കഴിയുംവിധം വികസന പദ്ധതികള്‍ ആവിഷ്‌കരിക്കണം.
2. ഭീഷണി ഒഴിവാകുന്നില്ല. കാലാവസ്ഥാ വ്യതിയാനവും മനുഷ്യ ഇടപെടലും കൂടുതല്‍ പ്രകൃതി ദുരന്തങ്ങള്‍ക്കിടയാക്കും. അതിനാല്‍, തൊഴിലവസരങ്ങള്‍ കണ്ടെത്തുമ്പോള്‍ തന്നെ, അത് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്ന രീതിയിലായിരിക്കണം.
3. പഞ്ചായത്തില്‍ മൊത്തം ലഭ്യമായ മനുഷ്യാധ്വാനം, പ്രകൃതി വിഭവം എന്നിവ തിട്ടപ്പെടുത്തണം.
4. താറുമാറായ സാമൂഹ്യജീവിതം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ വേണ്ടി ജനകീയ കൂട്ടായ്മകള്‍, കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, കൂടിച്ചേരലുകള്‍ എന്നിവയും മതേതര-ജനാധിപത്യ വേദികളും വിപുലപ്പെടുത്തേണ്ടതുണ്ട്.
5. കക്ഷിരാഷ്ട്രീയത്തിനതീതമായി മാനവസൗഹൃദം ശക്തിപ്പെടുത്തും വിധം വികസന സംസ്‌കാരവും വിശാലമായ വികസന രാഷ്ട്രീയവും സാധ്യമാക്കണം.
(നൊച്ചാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രസിദ്ധീകരിച്ച ‘കോവിഡും ജീവിതവും: നൊച്ചാടിന്റെ നേർക്കാഴ്ചകൾ’ എന്ന കൃതിയിൽനിന്ന്)
കെ. സഹദേവന്‍
Nov 13, 2020
5 minute read
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Nov 10, 2020
35 Minutes Read
നൊച്ചാട് ഗ്രാമപഞ്ചായത്ത് പഠനസമിതി
Nov 07, 2020
13 Minutes Read
ടി.പി.കുഞ്ഞിക്കണ്ണന്‍
Oct 24, 2020
7 Minutes Read
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Oct 12, 2020
10 Minutes Read
എൻ. പത്മനാഭൻ
Sep 26, 2020
8 Minutes Read
N. Ramachandran
6 Nov 2020, 08:05 PM
Good, graphical presentation also include 👍