കരുവന്നൂർ ആവർത്തിക്കാതിരിക്കാൻ​എന്ത്​ പരിഹാരമാണ്​ സർക്കാറിനുള്ളത്​?

കേരളത്തിലെ സഹകരണ പ്രസ്ഥാനം ഒരു നിലക്കും തകരാൻ പാടില്ല, നശിക്കാൻ പാടില്ല. 15,000 കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ പത്തോ, നൂറോ സ്ഥലത്ത് പ്രശ്‌നങ്ങളുണ്ടെന്നുകരുതി സഹകരണ മേഖലയെ ഒന്നാകെ കുറ്റപ്പെടുത്തുന്നതും ശരിയല്ല.

തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ സഹകരണ ബാങ്കിലെ കുംഭകോണം വീണ്ടും വാർത്തകളിലിടം പിടിക്കുകയാണ്. സഹകരണ സ്ഥാപനങ്ങളിൽ ഇത്തരം ക്രമക്കേട്​ ആവർത്തിക്കാതിരിക്കാൻ പാകത്തിൽ സർക്കാർ തലത്തിൽ ശക്തമായ പരിഹാരം കാണുകയും, നിയമനടപടികളുണ്ടാവുകയും ചെയ്യേണ്ട വിഷയമാണ് കരുവന്നൂരിലേത്. എന്നാൽ ഇത്തരം സംഭവങ്ങളുടെ മറപിടിച്ച് സഹകരണമേഖലയെ ഒന്നാകെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം ശരിയല്ല. നമ്മുടെ സഹകരണ മേഖല വളരെയധികം ശക്തമാണെന്നുമാത്രമല്ല കേരളീയ സാമൂഹിക സാഹചര്യങ്ങളിൽ അതിന് വലിയ ചരിത്ര പ്രസക്തിയുമുണ്ട്​.

ഇപ്പോൾ വിവാദങ്ങളിലിടം പിടിച്ച കരുവന്നൂർ ബാങ്ക് തന്നെ നൂറുവർഷത്തിലധികം പഴക്കമുള്ള സ്ഥാപനമാണ്. കരുവന്നൂർ ബാങ്ക് രൂപീകൃതമാകുന്ന കാലത്ത് കേരളത്തിലെ ഇന്നുള്ള ഒരു രാഷ്ട്രീയ പാർട്ടിയും രൂപം കൊണ്ടിട്ടില്ല. കേരളം പോലും അന്നുണ്ടായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പഴയ കൊച്ചി രാജ്യത്ത് രൂപംകൊണ്ട സൊസൈറ്റിയായിരുന്നു അത്. അക്കാലങ്ങളിലും പിന്നീടുമെല്ലാം രൂപം കൊണ്ട ചെറുതും വലുതുമായ സൊസൈറ്റികളാണ് പിന്നീട് കേരളത്തിന്റെ സഹകരണരംഗത്ത് വൻ പ്രസ്ഥാനങ്ങളായി മാറിയത്.

കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, വിചാരണ ചെയ്യപ്പെടണം. ഇനിയും പലയിടത്തും പ്രതിസന്ധിയുണ്ടായാൽ എന്താണ് ചെയ്യേണ്ടത് എന്നതു സംബന്ധിച്ച് കൃത്യമായ ധാരണ ഇപ്പോഴേ ഉണ്ടാകണം.

ഇന്ന് എല്ലാ ജീവിതതുറകളിലും, പ്രത്യേകിച്ച് വ്യക്തിഗത ബാങ്കിങ്ങിൽ കേരളത്തിലെ സഹകരണ ബാങ്കുകൾ ഇന്ത്യയിൽ തന്നെ ഏറ്റവും മുന്നിലാണ്. ഇതര സംസ്ഥാനങ്ങളിലേതുപോലെ പഞ്ചസാര മില്ലുകൾ, തുണിമില്ലുകൾ, ക്ഷീര സ്ഥാപനങ്ങൾ തുടങ്ങി വ്യാവസായികാടിസ്ഥാനത്തിലുള്ള സഹകരണ സ്ഥാപനങ്ങൾ നമുക്കില്ല എന്നതാണ് യാഥാർത്ഥ്യം. ​ഉള്ളവയാണെങ്കിൽ താരതമ്യേന ദുർബലവുമാണ്. ഈ ബലഹീനത മറികടക്കുന്നതാണ് നമ്മുടെ വായ്പാ സഹകരണ സംഘങ്ങൾ. ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തമായ സഹകരണ സ്ഥാപനങ്ങളാണ് ഇന്നവ. ഇന്ത്യൻ ജനസംഖ്യയുടെ വെറും രണ്ടര ശതമാനമാണ് മലയാളികളെങ്കിലും വായ്പാ സംഘങ്ങളുടെ നിക്ഷേപം വെച്ച് നോക്കുകയാണെങ്കിൽ ഇന്ത്യയിലെ പകുതിയിലധികം സഹകരണ നിക്ഷേപവും കേരളത്തിലാണ്.

സഹകരണ സംഘങ്ങൾ വഴിയുള്ള പെൻഷൻ വിതരണം. കടകംപള്ളി സുരേന്ദ്രൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രം

എന്നാൽ, ഇത്തരം ചരിത്ര പ്രാധാന്യങ്ങൾകൊണ്ട് മൂടിവെക്കാൻ കഴിയുന്നതല്ല ഈയിടെ ഏതാനും സഹകരണ ബാങ്കുകളിലുണ്ടായ ചില സംഭവങ്ങൾ. വിവാദങ്ങളിലിടം പിടിച്ച ബാങ്കുകളിൽ തിരിമറി നടത്തിയവർ ആരാണോ, അവരാണ് കേരളത്തിന്റെ സഹകരണ മേഖലയെ തകർക്കുന്നത്. അല്ലാതെ അതിനെതിരെ എഴുതിയവരോ, ഈ വിഷയം പൊതുശ്രദ്ധയിൽ കൊണ്ടുവന്നവരോ അല്ല. ജനകീയമായ സഹകരണ പ്രസ്ഥാനത്തെ വ്യക്തിപരമായ ഗൂഢലക്ഷ്യങ്ങളോടെ തട്ടിപ്പിന്റെ മേഖലയാക്കി മാറ്റിയതാരാണോ, അവരുടെ സ്വത്തുക്കളടക്കം കണ്ടുകെട്ടുന്ന നടപടിയിലേക്ക് നീങ്ങുക, അവരെ മാതൃകാപരമായി ശിക്ഷിക്കുക എന്നതാണ് ഏറ്റവും മുഖ്യം. അതുകൊണ്ടാണ് കരുവന്നൂർ വിഷയത്തിൽ യു.ഡി.എഫ്​ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് നടന്നിട്ട് മാസങ്ങൾ പിന്നിട്ടു കഴിഞ്ഞു. എന്നിട്ടും അവിടുത്തെ നിക്ഷേപകർക്ക് പണം തിരികെ നൽകാനുള്ള നടപടി കൈക്കൊള്ളാൻ ബാങ്കിനോ സർക്കാറിനോ സാധിച്ചിട്ടില്ല. ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. പൊതുവെ കോ ഓപ്പറേറ്റീവ് സൊസൈറ്റികളിലും ഷെഡ്യൂൾഡ് ബാങ്കുകളിലും സാധാരണ ബാങ്കുകളിലുമെല്ലാം പല തരം തട്ടിപ്പും ക്രമക്കേടും നടക്കാറുണ്ട്. ഇത്തരത്തിൽ പ്രാഥമിക സഹകരണ രംഗത്ത് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമ്പോൾ ആ ബാധ്യത ഏറ്റെടുത്തിരുന്നത് ജില്ലാ സഹകരണ ബാങ്കുകളായിരുന്നു. ഷെഡ്യൂൾഡ് ബാങ്കുകൾക്ക് സംരക്ഷണമായി റിസർവ് ബാങ്ക് എന്നതുപോലെ. എന്നാൽ ജില്ലാ സഹകരണ ബാങ്കുകൾ പിരിച്ചുവിട്ട് കേരള ബാങ്ക് എന്ന പേരിൽ, സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ലൈസൻസിൽ പ്രവർത്തിക്കുന്ന ഒരു ബാങ്ക് ആക്കി ജില്ലാ ബാങ്കുകളെ മാറ്റിയിരിക്കുകയാണ്. അതോടെ സഹകരണ ബാങ്കുകൾക്ക് എളുപ്പം പ്രശ്‌നപരിഹാരം സാധ്യമല്ലാതായി.

സഹകരണം സങ്കീർണവും സാങ്കേതികവുമായ വിഷയമാണ്. അതിൽ കാണിക്കേണ്ട അവധാനത, ഗൗരവം എന്നിവയെല്ലാമുണ്ട്. കേരള ബാങ്ക് സ്ഥാപിക്കുന്നതിനുള്ള വ്യഗ്രതയിൽ അതൊന്നും സർക്കാർ പരിഗണിച്ചില്ല. സഹകരണ മേഖലയുടെ ഏറ്റവും വലിയ നെടുംതൂൺ ജില്ലാ ബാങ്കുകൾ എന്ന് വിശേഷിപ്പിക്കുന്ന സെൻട്രൽ ബാങ്കുകളായിരുന്നു. ഈ ബാങ്കുകളിൽ പലതും മിനി ഷെഡ്യൂൾഡ് ബാങ്കുകളുടെ നിലവാരത്തിലേക്കുയർന്നുകൊണ്ടിരിക്കുന്ന ഘട്ടമായിരുന്നു കേരളത്തിൽ.

ജില്ലാ ബാങ്കുകൾ ഇല്ലാതായതോടെ കേരള ബാങ്ക് എന്ന ഷെഡ്യൂൾഡ് ബാങ്കിന് പ്രൈമറി ബാങ്കുകളിലെ പ്രതിസന്ധി കൈകാര്യം ചെയ്യാൻ ഒരു രൂപ പോലും ചെലവഴിക്കാൻ പറ്റാതായി

എറണാകുളം, തൃശ്ശൂർ, കോട്ടയം, കോഴിക്കോട് തുടങ്ങിയ ജില്ലാ സഹകരണ ബാങ്കുകൾ സെൻട്രൽ ബാങ്കുകൾക്കെന്നല്ല ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിനുതന്നെ ഏറ്റവും വലിയ മാതൃകകളായിരുന്നു. ഈ ഘട്ടത്തിലാണ് പിണറായി വിജയൻ സർക്കാർ ഈ ബാങ്കുകളെല്ലാം സമന്വയിപ്പിച്ച് കേരള ബാങ്ക് ആക്കി മാറ്റിയത്. സഹകാരികളുടെ അഭിപ്രായം ഈ വിഷയത്തിൽ സർക്കാർ കണക്കിലെടുത്തിട്ടേയില്ല. ഇപ്പോഴുള്ളത് കേരള ബാങ്ക് എന്ന് വിളിക്കപ്പെടുന്ന, സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ലൈസൻസിൽ പ്രവർത്തിക്കുന്ന ജില്ലാ ബാങ്കുകളാണ്. കേരള ബാങ്കിന് സ്വന്തമായ ലൈസൻസ് പോലും ലഭിച്ചിട്ടില്ല. കേരള ബാങ്കിൽനിന്ന് ഇപ്പോഴും ലഭിക്കുന്നത് ജില്ലാ ബാങ്കുകളുടെ ചെക്ക് ബുക്കും പാസ്ബുക്കുമാണ്. പ്രാദേശിക സഹകരണ ബാങ്കുകളും ജില്ലാ ബാങ്കുകളും തമ്മിൽ കൊടുക്കൽ വാങ്ങലുകളിലൂടെ നിലനിന്നിരുന്ന ക്രൈസിസ് മാനേജ്‌മെൻറ്​ സമ്പ്രദായം കൂടിയാണ് കേരള ബാങ്കിന്റെ വരവോടെ തകർന്നത്.

ജില്ലാ ബാങ്കുകൾ ഇല്ലാതായതോടെ കേരള ബാങ്ക് എന്ന് വിളിക്കപ്പെടുന്ന ഷെഡ്യൂൾഡ് ബാങ്കിന് പ്രൈമറി ബാങ്കുകളിലെ പ്രതിസന്ധി കൈകാര്യം ചെയ്യാൻ ഒരു രൂപ പോലും മാറ്റിവെക്കാൻ പറ്റാതായി എന്നർഥം. നിക്ഷേപകർക്ക് ഇത്തരം പ്രതിസന്ധികളുണ്ടാകുമ്പോൾ അവരുടെ പണം കൊടുത്ത് തീർക്കുകയും ബാങ്കിന്റെ ആസ്തി കണ്ടുകെട്ടുകയും, സമയമെടുത്ത്​, ജില്ലാ ബാങ്കിന് നഷ്ടമൊന്നും വരാതെ പ്രതിസന്ധി മറികടക്കുകയുമായിരുന്നു പതിവ്.

കരുവന്നൂർ കുംഭകോണം ഉണ്ടായ കാലത്തുതന്നെ സഹകരണരംഗത്ത് പ്രവർത്തിക്കുന്ന സഹകാരികൾ ജില്ലാ ബാങ്കുകളുടെ അഭാവത്തിൽ പ്രൈമറി സംഘങ്ങളിലെ പ്രതിസന്ധിഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നത് എളുപ്പമാവില്ലെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.കേരള ബാങ്കിന്റെ ഭാഗമായി മലപ്പുറം ഒഴികെയുളള എല്ലാ ജില്ലാ ബാങ്കുകളിലെയും ബാങ്കിങ് ലൈസൻസ് റിസർവ് ബാങ്കിന് തിരിച്ചുകൊടുത്തത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ്. വർഷങ്ങളെടുത്തിട്ടും ജില്ലാ ബാങ്കുകളെ സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്കാക്കുക എന്ന പ്രക്രിയ പൂർത്തിയായിട്ടില്ല.

സഹകരണ ബാങ്കുകളിൽ ഇനിയും പലയിടത്തും ഇത്തരത്തിലുളള, അല്ലെങ്കിൽ ഇതിലും ചെറുതോ വലുതോ ആയ പ്രതിസന്ധികളുണ്ടാകാം. അപ്പോൾ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം. കേരളത്തിലെ സഹകരണ മേഖലയിൽ മിൽമ പോലെ, നെയ്ത്ത് സംഘങ്ങൾ പോലെ, ബീഡിത്തൊഴിലാളി സംഘങ്ങൾ പോലെ നിരവധി സഹകരണ സംഘങ്ങളുണ്ടെങ്കിലും കേരളത്തിന്റെ സഹകരണ മേഖല അറിയപ്പെടുന്നത് വായ്പാ സഹകരണ സംഘങ്ങളിലാണ്. കേരളത്തിലെ മിസെലേനിയസ് സംഘങ്ങളും പണം കടംകൊടുക്കുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ മേഖലയുടെ കൈയിൽ രണ്ടു ലക്ഷം കോടി രൂപയോളമുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.

ഒരു ഭാഗത്ത് നിക്ഷേപകർക്ക് പണം തിരിച്ചു കൊടുക്കാൻ അടിയന്തര നടപടി സ്വീകരിക്കുമ്പോൾ തന്നെ കുറ്റവാളികളെ ശിക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന സന്ദേശം പുറത്തുവരേണ്ടതായിട്ടുണ്ട്.

സാധാരണക്കാരുടെ, പ്രത്യേകിച്ച് ഗ്രാമീണരുടെ അത്താണിയാണ് സഹകരണ ബാങ്കുകൾ. സഹകരണ ബാങ്കുകളിൽനിന്ന് പേഴ്സണൽ ലോൺ ലഭിക്കുന്നു എന്നതാണ് ആ ബാങ്കുകളെ വ്യത്യസ്തമാക്കുന്നത്. പ്രോജക്ട് റിപ്പോർട്ടും സിബൽ റേറ്റിങ്ങും ഇല്ലാതെ തന്നെ ആർക്കും ഇത്തരം സഹകരണ സംഘങ്ങളിൽ കയറിചെന്ന് സ്വർണാഭരണങ്ങൾ പണയം വെച്ചോ ചെറിയ സ്വത്തുക്കൾ പണയം വെച്ചോ ഏതാനും ലക്ഷം രൂപ കടമെടുക്കാൻ കഴിയും. പക്ഷേ, സാധാരണക്കാർക്ക് ദേശവത്കൃത ബാങ്കുകളിൽ ഇതുപോലെ കടമെടുക്കാൻ കഴിയില്ലെന്ന് മാത്രമല്ല, അവിടെ നിക്ഷേപിക്കുന്നത് പോലും ഒരു ഭാരിച്ച പണിയാണ്. ഇത്തരത്തിൽ കോടാനുകോടി രൂപയുടെ ബിസിനസ് നടത്തുന്ന സംവിധാനമാണ് കേരളത്തിലെ സഹകരണമേഖല. മാത്രമല്ല, പ്രാദേശിക തലത്തിൽ അൽപം മനുഷ്യപ്പറ്റോടെയാണ് സഹകരണ ബാങ്കുകൾ പ്രവൃത്തിക്കുന്നത്. സർഫാസി നിയമപ്രകാരം വായ്പ തിരിച്ചടക്കാത്തവരുടെ ഈടുവകകൾ ജപ്തി ചെയ്യാനുള്ള സാധ്യതയുണ്ടായിട്ടും അതിലേക്ക് നീങ്ങാതെ മനുഷ്യരുടെ കിടപ്പാടം സംരക്ഷിക്കാനാണ് സഹകരണ ബാങ്കുകൾ പരമാവധി ശ്രമിക്കുക. പുതുതലമുറ ബാങ്കുകളുടെ ഷൈലോക്കിയൻ രീതി സഹകരണ ബാങ്കുകൾ കൈക്കൊള്ളാറില്ല.

സഹകരണ സംഘങ്ങൾ അടിസ്ഥാന വർഗത്തിന്റെ അത്താണിയാണ്. അതിനാണ് ഇന്ന് ആപത്ത് നേരിട്ടിരിക്കുന്നത്. ഇതിനോട് പതുങ്ങിയ രീതിയിൽ പ്രതികരിച്ചാൽ പോരാ. ഒരു ഭാഗത്ത് നിക്ഷേപകർക്ക് പണം തിരിച്ചു കൊടുക്കാൻ അടിയന്തര നടപടി സ്വീകരിക്കുമ്പോൾ തന്നെ കുറ്റവാളികളെ ശിക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന സന്ദേശം പുറത്തുവരേണ്ടതായിട്ടുണ്ട്. കരുവന്നൂർ വിഷയത്തെ നേരിടേണ്ടത് അത്തരമൊരു മാതൃകാപരമായ നടപടിയിലൂടെയായിരിക്കണം.

ഇ.പി. ജയരാജൻ, എം.വി. രാഘവൻ

ഏതാണ്ട് മുപ്പതു വർഷം മുമ്പ് സംസ്ഥാന സഹകരണ ബാങ്കിന്റെ 20 കോടി രൂപ ഇന്ത് ബാങ്കിൽ നിക്ഷേപിച്ചതിൽ എം.വി. രാഘവൻ കമീഷൻ പറ്റിയിട്ടുണ്ടെന്ന ആരോപണം ഇന്നത്തെ എൽ.ഡി.എഫ്​ കൺവീനറായ ഇ.പി. ജയരാജൻ, എം.എൽ.എ. എന്ന നിലയിൽ അന്ന് ആരോപിച്ചു. ഏതാനും ആഴ്ചകൾക്കകം അത് അന്വേഷിക്കുകയും ഇത്തരത്തിൽ കമീഷൻ നടന്നിട്ടുണ്ടെന്ന് റിസർവ് ബാങ്കിൽ നിന്ന് മനസ്സിലാക്കുകയും ചെയ്ത എം.വി.ആർ. സ്വമേധയാ ആ കേസ് സി.ബി.ഐക്ക് വിട്ടു.

സി.ബി.ഐ. കോടതിയിലെ സാക്ഷികളിൽ ഒരാളായിരുന്നു ഞാൻ. പ്രതി ഇന്നു ജീവിച്ചിരിപ്പില്ല എന്നതുകൊണ്ട് പേര് പറയുന്നതിൽ അർഥമില്ല. പക്ഷേ, ആ പ്രതി അഞ്ചു വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. അഞ്ചു ലക്ഷം രൂപ പിഴയും ചുമത്തപ്പെട്ടു. അന്നത്തെ പ്രതിക്ക് ഭരണകക്ഷിയുമായി ബന്ധമുണ്ടായിരുന്നിട്ടുകൂടി സഹകരണ മേഖലയിലെ പുഴുക്കുത്തായി മാറുന്നു എന്നുകണ്ടപ്പോൾ സി.ബി.ഐയ്ക്ക് കേസ് വിട്ടുകൊടുത്ത കീഴ്​വഴക്കം കേരളത്തിനുണ്ടെന്ന് ഇന്നത്തെ സഹകരണ മന്ത്രിയും വകുപ്പും പ്രത്യേകിച്ച് ഓർക്കേണ്ടതായിട്ടുണ്ട്.

സഹകരണ സംഘങ്ങൾ അടിസ്ഥാന വർഗത്തിന്റെ അത്താണിയാണ്. അതിനാണ് ഇന്ന് ആപത്ത് നേരിട്ടിരിക്കുന്നത്. ഇതിനോട് പതുങ്ങിയ രീതിയിൽ പ്രതികരിച്ചാൽ പോരാ.

ആരുടെയും മുഖം നോക്കാതെ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഓഗസ്റ്റ് 30-നുമുമ്പ് ഈ ബാങ്കിലെ എല്ലാ നിക്ഷേപകർക്കും പലിശയടക്കം നിക്ഷേപം തിരിച്ചുകൊടുക്കും എന്ന സഹകരണമന്ത്രി വി.എൻ. വാസവന്റെ പ്രസ്താവന തീർച്ചയായും സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെയാണ്. അത് സംഭവിക്കട്ടേ.

പക്ഷേ, രണ്ടു കാര്യങ്ങൾ എടുത്തു പറയേണ്ടതുണ്ട്. ഒന്ന്, കുറ്റവാളികൾ വിചാരണ ചെയ്യപ്പെടണം, ശിക്ഷിക്കപ്പെടണം. രണ്ട്, ഇനിയും പലയിടത്തും പ്രതിസന്ധിയുണ്ടായാൽ എന്താണ് ചെയ്യേണ്ടത് എന്നതു സംബന്ധിച്ച് കൃത്യമായ ധാരണ ഇപ്പോഴേ ഉണ്ടാകണം.

കേരളത്തിലെ സഹകരണ പ്രസ്ഥാനം ഒരു നിലക്കും തകരാൻ പാടില്ല, നശിക്കാൻ പാടില്ല. 15,000 കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ പത്തോ, നൂറോ സ്ഥലത്ത് പ്രശ്‌നങ്ങളുണ്ടെന്നുകരുതി സഹകരണ മേഖലയെ ഒന്നാകെ കുറ്റപ്പെടുത്തുന്നതും ശരിയല്ല. സഹകരണ പ്രസ്ഥാനങ്ങളെ നിലനിർത്താൻ സർക്കാർ സ്വീകരിക്കുന്ന ശരിയായ എല്ലാ നടപടികളെയും യു.ഡി.എഫ്​ പിന്തുണയ്ക്കും. കുറ്റക്കാരെ ശിക്ഷിക്കുന്നതിന് വേണ്ടി സമ്മർദം ശക്തമാക്കും.


സി.പി. ജോൺ

സി.എം.പി. ജനറൽ സെക്രട്ടറി. മാർക്‌സിന്റെ മൂലധനം: ഒരു വിശദവായന, കോവിഡ് 19: മനുഷ്യനും രാഷ്ട്രീയവും, റോസ ലക്‌സംബർഗ്: ജീവിതം, ദർശനം, Spectrum of Polity- View of an Indian Politician എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments