‘വെള്ളാപ്പള്ളിയുടേത് ഇ.ഡി / സി.ബി.ഐ / ഐ.ടി പ്രീണനം’

‘ഹിന്ദു പ്രാതിനിനിധ്യം’ അവർണ സമുദായങ്ങളുടെ പ്രാതിനിധ്യം അല്ല. ‘ഹിന്ദു പ്രാതിനിധ്യം’, സവർണ പ്രാതിനിധ്യം മാത്രമാണ്. ​വെള്ളാപ്പള്ളി നടേശൻ യഥാർത്ഥത്തിൽ പ്രശ്നവൽക്കരിക്കേണ്ടത് ‘ഹിന്ദു പ്രാതിനിനിധ്യം’ എന്നു വേഷം കെട്ടി, സവർണാധിപത്യത്തെ സംരക്ഷിക്കുന്ന തന്ത്രത്തിനെതിരെയാണ്.

Think

കേരളത്തിലെ ഇടതു- വലതു മുന്നണികൾ അതിരുവിട്ട മുസ്‍ലിം പ്രീണനം നടത്തുന്നുവെന്ന ​എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ഇ.ഡി / സി.ബി.ഐ /ഐ.ടി തുടങ്ങിയ ഏജൻസികളെ ഭയപ്പെട്ട് നടത്തുന്ന ​പ്രീണനമാണെന്ന് ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ്. നടേശന്റെ പ്രസ്താവനക്ക് അതിനപ്പുറം യാതൊരു പ്രാധാന്യവും നൽകേണ്ട ആവശ്യമില്ലെന്ന് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ജി. മോഹന്‍ ഗോപാല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ വി.ആര്‍. ജോഷി, ജനറല്‍ സെക്രട്ടറി സുദേഷ് എം. രഘു, ട്രഷറര്‍ അഡ്വ. ടി.ആര്‍. രാജേഷ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പ്രസ്താവനയിൽനിന്ന്:
രക്തകലുഷിതമായ ഒരു നൂറ്റാണ്ടിനെ മുൻകണ്ട ശ്രീനാരായണഗുരു അതീവ ആശങ്കയോടെ 1925-ൽ ചോദിച്ചു: ‘ഇന്ന് ഇന്ത്യയുടെ ആവശ്യം എന്താണ്?’. ‘മതത്തിന്റെയും ജാതിയുടെയും പേരിലുള്ള മത്സരത്തിൽ നിന്നുള്ള മോചനം’ എന്ന മറുപടിയാണ് ഗുരു ആ ചോദ്യത്തിന് സ്വയം നൽകിയ ഉത്തരം.
എന്നാൽ ഇന്ന് നമ്മൾ മുന്നിൽ കാണുന്നത് എന്താണ്?
ഗുരുവരുൾ അനുസരിച്ച് മതത്തിന്റെ പേരിലുള്ള മത്സരത്തിൽ നിന്നു സമൂഹത്തെ വിമോചിപ്പിക്കുന്നതിന് പകരം, ഗുരുവിന്റെ നാമത്തിലൂടെ മാത്രം സാമൂഹിക അംഗീകാരം കിട്ടുന്ന, വെള്ളാപ്പള്ളി നടേശൻ, ഭീഷണിപ്പെടുത്തുന്നതും ഹിംസാത്മകവും സംഘർഷഭരിതവുമായ ഭാഷ ഉപയോഗിച്ച്, യോഗനാദത്തിലും എസ്.എൻ.ഡി.പി സംഘടനാ യോഗങ്ങളിലും പൊതുമാധ്യമങ്ങളിലും ഗുരുവചനത്തെ പൂർണമായി തിരസ്കരിച്ച്, വലിയ തോതിൽ മതവിദ്വേഷം പ്രചരിപ്പിക്കുകയും മതസംഘർഷം വർധിപ്പിക്കുകയും ചെയ്യുകയാണ്. ഇതിനെ ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ് ശക്തമായി അപലപിക്കുന്നു.

കേരളത്തിൽ ‘അതിരുവിട്ട മുസ്‍ലിം പ്രീണനവും’ ഹിന്ദുക്കൾക്കെതിരെ അന്യായവും നടക്കുന്നു എന്നത് ​വെള്ളാപ്പള്ളി നടേശന്റെ ഒറിജിനൽ വാദമല്ല. നിത്യം നമ്മൾ കേൾക്കുന്ന, സംഘ്പരിവാറിന്റെ വ്യാജമായ വാദം മാത്രമാണത്. അനുസരണയുള്ള ദാസനെപ്പോലെ നടേശൻ ഈ സംഘ്പരിവാർ വാദത്തെ ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നത്. ഇ.ഡി / സി.ബി.ഐ / ഐ.ടി തുടങ്ങിയ ഏജൻസികളെ ഭയപ്പെട്ട് ജീവിക്കുന്ന നടേശൻ, യഥാർത്ഥത്തിൽ നടത്തുന്നത് ‘ഇ.ഡി / സി.ബി.ഐ / ഐ.ടി പ്രീണനം’ മാത്രമാണെന്ന് നമ്മൾ മനസിലാക്കണം. നടേശന്റെ പ്രസ്താവനക്ക് അതിനപ്പുറം യാതൊരു പ്രസ്താവനക്ക് അതിനപ്പുറം യാതൊരു പ്രാധാന്യവും നൽകേണ്ട ആവശ്യമില്ല.
കേരളത്തിൽ നിന്നുള്ള 9 രാജ്യസഭാ അംഗങ്ങളിൽ, ആനുപാതികമായി 2 ഈഴവരും ഇതര ഒ.ബി.സി-ദലിത്-സവർണ വിഭാഗക്കാരിൽ നിന്ന് 3 പേരും 2 മുസ്‍ലിംകളും 2 ക്രിസ്ത്യാനികളുമാണ് ഉണ്ടാകേണ്ടത്.

കേന്ദ്രമന്ത്രിസഭയിൽ, 20 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്ന ഒരൊറ്റ മുസ്‍ലിം അംഗം പോലും ഇല്ല. ആനുപാതികമായി, കുറഞ്ഞത് 80 മുസ്‍ലിം എംപിമാരുണ്ടാകേണ്ട ലോക്സഭയിൽ വെറും 24 മുസ്‍ലിം എംപിമാർ (4%) ആണുള്ളത്. ആനുപാതികമായി, കുറഞ്ഞത് 37 മുസ്‍ലിം എം.പിമാരുണ്ടാകേണ്ട രാജ്യസഭയിൽ നിലവിൽ 13 എം.പിമാർ (5%) മാത്രമേയുള്ളു.

ഇന്ത്യൻ പാർലമെൻറിൽ ഒരു വിഭാഗം ജനതയുടെ പ്രതിനിധ്യത്തിൽ വലിയ തോതിലുള്ള അഭാവം, സംഘപരിവാർ ഉണ്ടാക്കിയിരിക്കുകയാണ്. ഏതു സമുദായത്തിന്റെയും ആനുപാതിക പ്രാതിനിധ്യക്കുറവ് രാജ്യത്ത് അപകടകരമായ പ്രതിസന്ധിയാണ് ഉണ്ടാക്കുക. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ 20 കോടി മുസ്‍ലിംകൾക്ക് രാജ്യസഭയിൽ മൂന്ന് സ്ഥാനങ്ങൾ കേരളം കൊടുക്കുന്നത് മുസ്‍ലിം ശബ്ദം പാർലമെൻറിൽ ഒരല്പം ശക്തിപ്പെടുത്താനും ഇന്ത്യൻ ജനാധിപത്യത്തിന്റെയും സാമൂഹികനീതിയെയും സംരക്ഷിക്കാനുമുള്ള കേരളത്തിന്റെ എളിമ സംഭാവന മാത്രമാണ്. അതൊരിക്കലും പ്രീണനമല്ല.

ലോക്സഭയിലും രാജ്യസഭയിലും പാർട്ടിഭേദമില്ലാതെ എം.പിമാർ സവർണാധികാര ഒളിഗാർക്കി നിലനിർത്തുന്നതിനുവേണ്ടി, സാമുദായിക സംവരണം ഇല്ലാതാക്കണം എന്ന ഉദ്ദേശ്യത്തോടെ, ഇ.ഡബ്ല്യു.എസ് (EWS- ‘Exclusively and Wholly for Savarnas’) സംവരണം, 103-ാം ഭരണഘടന ഭേദഗതിയിലൂടെ പാസാക്കിയപ്പോൾ, പിന്നാക്കക്കാർക്കുവേണ്ടി അതിനെ എതിർക്കാൻ മുസ്‍ലിം എം.പിമാർ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന വസ്തുത വെള്ളാപ്പള്ളി മറന്നുപോയെങ്കിലും പിന്നാക്ക സമുദായങ്ങൾ മറക്കുകയില്ല.

കഴിഞ്ഞ കേന്ദ്രമന്ത്രിസഭയിൽ തീയ്യ സമുദായത്തിൽ പെട്ട വി. മുരളീധരൻ മന്ത്രിയായിരുന്നു. ഇത്തവണ ഒരു നായരെയും സുറിയാനി ക്രിസ്ത്യാനിയെയുമാണ് തിരഞ്ഞെടുത്തത്. എൻ.ഡി.എ മുന്നണി, 'നായർ-സുറിയാനി (ക്രിസ്ത്യൻ) പ്രീണനം' നടത്തുകയാണെന്ന ആരോപണം വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ചിട്ടില്ലല്ലോ. രാജ്യസഭാ സീറ്റിൽ 5 മുസ്‍ലിംകൾക്കുശേഷം 5 ഹിന്ദുക്കളെ നിശ്ചയിച്ച് അതു മുഴുവൻ നായന്മാർക്കു നൽകിയാൽ വെള്ളാപ്പള്ളി നടേശന് തൃപ്തിയാകുമോ? ഇദ്ദേഹം ഹിന്ദുക്കളുടെ നേതാവാണോ അതോ ഈഴവ- തിയ്യ സമുദായ നേതാവാണോ?

‘ഹിന്ദു പ്രാതിനിനിധ്യം’ അവർണ സമുദായങ്ങളുടെ പ്രാതിനിധ്യം അല്ല. ‘ഹിന്ദു പ്രാതിനിധ്യം’, സവർണ പ്രാതിനിധ്യം മാത്രമാണ്. ​വെള്ളാപ്പള്ളി നടേശൻ യഥാർത്ഥത്തിൽ പ്രശ്നവൽക്കരിക്കേണ്ടത് ‘ഹിന്ദു പ്രാതിനിനിധ്യം’ എന്നു വേഷം കെട്ടി, സവർണാധിപത്യത്തെ സംരക്ഷിക്കുന്ന തന്ത്രത്തിനെതിരെയാണ്.

Comments