കോൺഗ്രസിന്റെ ചരിത്രം പറയും, അനിൽ ആൻറണിമാർ ഒരപവാദമല്ല

ഹിന്ദുത്വവാദികൾ പ്രതിസ്ഥാനത്ത് വരുമ്പോഴെല്ലാം അവരുടെ രക്ഷക്കായി ഒരു വിഭാഗം കോൺഗ്രസുകാരെന്നും അവർക്കൊപ്പമുണ്ടായിരുന്നുവെന്നതാണ് ചരിത്രം. അതിനാൽ, അനിൽ ആന്റണി ഒരപവാദമല്ലതന്നെ.

നിൽ ആൻറണി ഒരപവാദമല്ല. പ്രതിസന്ധി ഘട്ടങ്ങളിൽ ഹിന്ദുത്വവാദികളുടെ രക്ഷക്കെത്തുന്ന ഒരു വിഭാഗം കോൺഗ്രസുകാരുടെ ചരിത്രമാണ് അനിൽ ആന്റണിമാരിലൂടെ ഭംഗം വരാതെ ആവർത്തിക്കപ്പെടുന്നത്.

ഹിന്ദുമഹാസഭക്കാരും ആർ.എസ്.എസുകാരും പ്രതിസ്ഥാനത്ത് വരുന്ന എല്ലാ ചരിത്രസന്ദർഭങ്ങളിലും അവരെ രക്ഷിക്കാനും സഹായിക്കാനും കോൺഗ്രസിലൊരുവിഭാഗം രംഗത്തിറങ്ങിയിട്ടുണ്ട്. രഹസ്യമായി മാത്രമല്ല പരസ്യമായും കോൺഗ്രസിലൊരു വിഭാഗം ഹിന്ദുത്വവാദികളുടെ രക്ഷക്കായി കരുനീക്കം നടത്തിയിട്ടുണ്ടെന്നതാണ് ചരിത്രം. ആർ.എസ്.എസുകാരെ പോലെ കോൺഗ്രസിലൊരു വിഭാഗം പങ്കിടുന്ന ദേശീയതയെയും ഭൂരിപക്ഷ- ന്യൂനപക്ഷ വിഷയങ്ങളെയും സംബന്ധിച്ച അങ്ങേയറ്റം സങ്കുചിതവും മുൻവിധികളോട് കൂടിയതുമായ നിലപാടുകളാണ് ഈ ബാന്ധവത്തിന്റെ അന്തർചോദനയായി വർത്തിക്കുന്നത്.

അനിൽ ആന്റണി മാത്രമല്ല, അദ്ദേഹത്തിന്റെ പിതാവും പല ഘട്ടങ്ങളിലും ഈ വിഷയങ്ങളിൽ ഈയൊരു നിലപാട് പങ്കുവെക്കുന്ന കോൺഗ്രസിലെ ഹിന്ദുത്വാനുകൂലിയാന്നെന്ന കാര്യം പലപ്പോഴായി വിവാദപരമായി ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ‘മോദി - ദ ഇന്ത്യൻ ക്വസ്റ്റ്യൻ' എന്ന ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം വിലക്കിയ കേന്ദ്രസർക്കാർ നീക്കങ്ങളോടൊപ്പം ചേർന്ന്​, രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും കൊളോണിയൽ മനോഭാവത്തെയൊക്കെ സംബന്ധിച്ച് ‘സംഘി’കളുടെ അസംബന്ധ സിദ്ധാന്തങ്ങൾ വിളിച്ചുപറഞ്ഞ്​ മോദിയുടെ രക്ഷകനായി രംഗത്ത് വന്നിരിയ്ക്കുകയാണല്ലോ കെ.പി.സി.സിയുടെ ഐ.ടി സെൽ മേധാവിയായ അനിൽ ആന്റണി. സാക്ഷാൽ എ.കെ. ആന്റണിയുടെ പുത്രനും കൂടിയാണല്ലോ ഈ അനിൽ ആന്റണിയെന്നതുകൊണ്ടുതന്നെ ഇത്തരം നീക്കങ്ങൾ ഒരു പുത്തൻ കോൺഗ്രസുകാരന്റെ വിവരക്കേടായി ലഘൂകരിച്ച് തള്ളിക്കളയാനുമനുവദിക്കുന്നതല്ല.

എ.കെ. ആന്റണി

വാദങ്ങളൊക്കെ കേൾക്കുമ്പോൾ എ.ഐ.സി.സി വക്താവായിരുന്ന ടോം വടക്കന്റെ പാതയിലേക്കാണ് അനിൽ ആന്റണിയും ചാഞ്ഞിരിക്കുന്നതെന്നാണ് അനുമാനിക്കേണ്ടത്. ബി.ജെ.പിയിലേക്കുള്ള പുറപ്പാടിന്റെ നാണം കെട്ട സൂചനകളാകാം, ‘രാഷ്ട്രത്തെ അപമാനിക്കുന്ന പാശ്ചാത്യ മാധ്യമ നീക്കങ്ങൾ’ക്കെതിരായ അനിൽ ആന്റണിയുടെ ദേശാഭിമാന ഉദ്ഘോഷണങ്ങൾ!

ആർ.എസ്.എസ്- ബി.ജെ.പിക്കാരെ പോലെ അനിലും പറയുന്നത്, ഇന്ത്യയെ ലോകരാജ്യങ്ങൾക്കു മുമ്പിൽ താഴ്ത്തിക്കാണിക്കാനാണ് ബി ബി സി ഇപ്പോൾ ഇങ്ങനെയൊരു ഡോക്യുമെന്ററി ഇറക്കിയിരിക്കുന്നതെന്നാണല്ലോ​. എത്ര പരിഹാസ്യമാണീ വാദം. ഗുജറാത്ത് വംശഹത്യയിൽ മോദി പ്രതിസ്ഥാനത്താണെന്ന്​ സ്ഥാപിക്കുന്ന ഡോക്യുമെന്ററിയാണ് ബി ബി സി നിർമിച്ച് സംപ്രേക്ഷണം ചെയ്തിരിക്കുന്നത്. അത് മോദിയെയും കൂട്ടരെയും പ്രകോപിതരാക്കുന്നതും ഭയപ്പെടുത്തുന്നതും മനസിലാക്കാവുന്നതേയുള്ളു. എന്നാൽ ആന്റണിയുടെ മകനായതുകൊണ്ടുമാത്രം കെ.പി.സി.സിയുടെ ഐ.ടി സെൽ ചുമതലക്കാരനായി മാറിയ അനിലിനെ ഇത്​ എന്തുകൊണ്ടാണ്​പ്രകോപിതനാക്കുന്നത്​?

അനിൽ കെ. ആന്റണി

2002- ലെ ഗുജറാത്ത് വംശഹത്യയെ കുറിച്ച് ബ്രിട്ടീഷ് സർക്കാർ നടത്തിയ അന്വേഷണങ്ങൾ നൽകുന്ന തെളിവുകളുടെ ബലത്തിലാണ്​ അന്താരാഷ്ട്ര മാധ്യമ രംഗത്ത് വലിയ ചരിത്രവും സ്ഥാനവുമുള്ള ബി ബി സി ഡോക്യുമെൻററി നിർമിച്ചിരിക്കുന്നത്​. ആ വംശഹത്യയുടെ ചോരക്കറ പുരണ്ട പ്രതിച്ഛായയിൽ നിന്ന്​ വികാസ് പുരുഷനും ലോകനേതാവുമായി മാറാൻ നടത്തിയ സർവ പബ്ലിക്ക് റിലേഷൻസ് വർക്കുകളും സഹസ്രകോടികളൊഴുക്കിയുള്ള വ്യാജ ബിംബനിർമിതികളും തകർന്നുപോയിരിക്കുന്നു. അത് മോദിയെയും ബി.ജെ.പിയെയും അങ്ങേയറ്റം പ്രകോപിതരാക്കുക മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ വംശഹത്യാ കുറ്റവാളിയായി ‘വികാസ് പുരുഷൻ’ വിചാരണ ചെയ്യപ്പെടുകയാണല്ലോയെന്ന ഭയം അവരെ നിലവിട്ടവരാക്കി മാറ്റിയിരിക്കുന്നു. അതാണവരിൽ പലരുടെയും പ്രസ്താവനകളും ബി ബി സിക്കെതിരായ ഉറഞ്ഞു തുള്ളലും കാണിക്കുന്നത്.

ജന്മകാലം മുതൽ ബ്രിട്ടീഷുകാരുടെ ഏജൻസിപ്പണിയെടുത്തവർ കൊളോണിയൽ മനോഭാവത്തെ കുറിച്ചൊക്കെ പറയുമ്പോൾ കേൾക്കാനൊരു രസമുണ്ട്. അവരുടെ വാദങ്ങളുടെ പരിഹാസ്യത ആസ്വദിക്കാതിരിക്കാനുമാവില്ലല്ലോ. കൊളോണിയൽ മനോഭാവം ബ്രിട്ടീഷുകാർക്കുണ്ട് എന്ന് പറയുന്നതൊക്കെ വളരെ ശരിയാണ്. ആർ.എസ്.എസ് പണ്ട് ചെയ്തതും ബി.ജെ.പി ഇപ്പോൾ ചെയ്യുന്നതും കൊളോണിയൽ മനോഭാവമുള്ളവരുടെ ദാസ്യവേല എടുക്കുക എന്നതാണല്ലോ.

വിദേശ കുത്തകകൾക്ക് നാടിന്റെ സകല സ്വത്തും വിറ്റുകൊടുക്കുന്നതാണ് കൊളോണിയൽ ശക്തികൾക്കുവേണ്ടി അവർ ചെയ്യുന്ന ഏറ്റവും വലിയ പണി. സ്വാതന്ത്ര്യസമരത്തിലവർ ബ്രിട്ടീഷുകാർക്കൊപ്പം നിന്ന്, ബ്രിട്ടീഷുകാരല്ല മുസ്​ലിംകളാണ് യഥാർത്ഥ ശത്രുക്കളെന്ന് പറഞ്ഞ് നാടെങ്ങും വർഗീയ കലാപങ്ങൾക്ക് തീകൊളുത്താൻ ഓടി നടന്നവരാണല്ലോ. 2014 നുശേഷം കഴിഞ്ഞ ഒമ്പതുവർഷമായി അവരുടെ കൊളോണിയൽ വിധേയത്വമെന്തെന്ന് രാജ്യം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. മോദിയെ പ്രശംസിച്ച് യു.എസ്- യു.കെ പത്രങ്ങളിൽ വാർത്ത വന്നാൽ അത് പ്രചരിപ്പിക്കുന്നതിൽ കൊളോണിയൽ മനോഭാവമൊന്നും ഇവരെ അലട്ടാറില്ലല്ലോ. ടൈം മാഗസിനിൽ കവർ വന്നാൽ അത് എല്ലാവരെയും അറിയിക്കുന്നതും ഇവരുടെ പബ്ലിക് റിലേഷൻസ് കമ്പനികൾ തന്നെയാണല്ലോ.

2020 ൽ ഇന്ത്യയിൽ അതിദാരിദ്ര്യം ഏകദേശം തുടച്ചുമാറ്റപ്പെട്ടു എന്ന പരിഹാസ്യമായ വാദവുമായി ഐ.എം.എഫ് എക്സിക്യൂട്ടീവ് ഡയറക്ടർ സുർജിത്ത് ബല്ല വന്നപ്പോൾ ഐ.എം.എഫിന്റെ സർട്ടിഫിക്കറ്റ് കിട്ടി എന്നും പറഞ്ഞ്, രാജ്യത്ത് പട്ടിണികൊണ്ട് മനുഷ്യർ ചാകുമ്പോഴും തുള്ളിച്ചാടിയത് ഇവർ തന്നെയായിരുന്നല്ലോ. ഇങ്ങനെ എന്തെല്ലാം പ്രചാരവേലകളിറക്കിയവരാണിപ്പോൾ ബി ബി സിയുടെ കൊളോണിയൽ മനോഭാവത്തെ കുറിച്ച് രോഷം കൊള്ളുന്നത്! ഇത് സത്യത്തെ ഭയപ്പെടുന്ന ഭീരുക്കളുടെ മുക്രയിടൽ മാത്രമാണ്.

2013-ൽ മോദി പറഞ്ഞത് ദൂരദർശനിലും ആകാശവാണിയിലും ജനങ്ങൾക്ക് വിശ്വാസമില്ല, ബി ബി സിയിലാണ് വിശാസം എന്നായിരുന്നല്ലോ. ഇതെല്ലാം കാണിക്കുന്നത്‌, കൊളോണിയൽ ശക്തികൾക്കായി ദാസ്യവേല എടുക്കുന്നതും അതിലഭിരമിക്കുന്നതും മോദിയും സംഘവുമാണെന്നാണ്.

ഇതൊന്നും മനസിലാക്കാതെ ബി ബി സി ഡോക്യുമെന്ററിക്കെതിരെ ബി.ജെ.പിക്കാരുടെ വാദങ്ങൾ ഏറ്റുപിടിച്ച് വംശഹത്യാകുറ്റവാളികളെ ന്യായീകരിക്കുന്ന കെ.പി.സി.സി ഐ.ടി സെൽ മേധാവിയുടെ നീക്കമെന്തുകൊണ്ടാവാം. കോൺഗ്രസിന്റെ ചരിത്രമറിയാവുന്നവർക്കതിൽ അസ്വാഭാവികതയൊന്നും തോന്നേണ്ട കാര്യവുമില്ല. ഗുജറാത്ത് വംശഹത്യയുടെ നാളുകളിൽ മുസ്​ലിം വേട്ടക്കിറങ്ങിയ വി.എച്ച്.പിക്കാർക്കൊപ്പം മുസ്​ലിംകളെ ഒരു പാഠം പഠിപ്പിക്കാനിറങ്ങിയവരായിരുന്നു ഗുജറാത്തിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ.

ഗുൽബർഗ്ഗ കോളനിയിലെ നരഹത്യകളിൽ പ്രാദേശിക കോൺഗ്രസുകാരും പങ്കാളിയാവുകയായിരുന്നല്ലോ. കോൺഗ്രസ് നേതാവും മുൻ എം.പിയുമായ ഇസ്​ഹാൻ ജഫ്രിയെ നിഷ്ഠൂരമായി വധിക്കാനെത്തിയ സംഘത്തിൽ ഗുൽബർഗ മുൻസിപ്പലിലെ കോൺഗ്രസുകാരനായ മുൻ കൗൺസിലർ ജഗരൂപ് സിംഗ് രജുപുത്തുമുണ്ടായിരുന്നു. കുത്തുബുദ്ദീൻ അൻസാരി തന്റെ ആത്മകഥാപരമായ പുസ്തകത്തിൽ ഇക്കാര്യങ്ങളൊക്കെ വിശദീകരിക്കുന്നുണ്ട്. വംശഹത്യയിൽ മോദി പ്രതിസ്ഥാനത്താണെന്ന് ബി ബി സി ഡോക്യുമെന്ററി തെളിവുകൾ നിരത്തി സ്ഥാപിക്കുന്നുവെന്നതാണ് സംഘപരിവാറിനെ പേടിപ്പെടുത്തുന്നത്. മോദിയുടെ പങ്ക് മാത്രമല്ല, കുറ്റകരമായ മൗനവും നിഷ്‌ക്രിയത്വവും കൊണ്ട് വംശഹത്യയിൽ കോൺഗ്രസ് വഹിച്ച പങ്കും അനാവരണം ചെയ്യുന്നുണ്ട്. ജാഫ്രിയുടെ അന്ത്യനിമിഷങ്ങളിൽ ആ കോൺഗ്രസ് നേതാവ് ഉന്നത കോൺഗ്രസ് നേതാക്കളെ ബന്ധപ്പെടാൻ നടത്തിയ നിഷ്ഫലമായ ശ്രമങ്ങളും സാക്ഷിമൊഴികളായി ഡോക്യുമെന്ററിയിൽ കാണിക്കുന്നുണ്ട്​.
അത് കോൺഗ്രസുകാരെയും ഭയപ്പെടുത്തുന്നുണ്ടാവാം.

കോൺഗ്രസിലെ ഒരു വിഭാഗം എന്നും എല്ലാ ദേശീയ ദുരന്തങ്ങളിലും ഹിന്ദുത്വ വാദികൾക്കൊപ്പം നിന്നവരാണ്. ആർ.എസ്.എസ്- ഹിന്ദു മഹാസഭക്കാർ പ്രതിസ്ഥാനത്ത് വരുമ്പോഴെല്ലാം രഹസ്യമായി അവരെ രക്ഷപ്പെടുത്താൻ സഹായിച്ചവരാണ്. അതാണ് ചരിത്രം.

1948 ൽ ഗാന്ധിയെ കൊന്നതിന്റെ പേരിൽ നിരോധനം നേരിട്ട ആർ.എസ്.എസിന്റെ നിരോധനം നീക്കാൻ ബദ്ധപ്പെട്ടവർ അന്നത്തെ എ.ഐ.സി.സി തലപ്പത്തുള്ളവരായിരുന്നല്ലോ. ഗാന്ധിവധത്തെ തുടർന്നു ഹിന്ദു മഹാസഭ, ആർ.എസ്.എസ് അംഗങ്ങൾക്ക് കോൺഗ്രസിൽ അംഗത്വം കൊടുക്കരുതെന്ന തീരുമാനം നെഹ്റു​വിന്റെ അധ്യക്ഷതയിൽ ചേർന്ന വർക്കിംഗ് കമ്മിറ്റി എടുത്തതാണ്. മാസങ്ങൾക്കകം നെഹ്റു​വിനെ വെട്ടിച്ച് ആ തീരുമാനം മാറ്റിക്കാനും കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ശ്രമിച്ചതും നെഹ്റു​ അവരെ ശാസിച്ചതുമെല്ലാം കോൺഗ്രസുകാരുടെ ഹിന്ദുത്വബാന്ധവത്വത്തിന്റെ ലജ്ജാകരമായ ചരിത്രം.

ബാബറി മസ്ജിദ്

1949 ൽ ബാബറി മസ്ജിദിലേക്ക്​ ഒളിച്ചുകടത്തിവെച്ച വിഗ്രഹങ്ങൾ അവിടെ തന്നെ നിലനിർത്തി പള്ളിയെ തർക്കസ്ഥലമാക്കി പൂട്ടിയിട്ടതും യു.പിയിലെ ഗോവിന്ദ വല്ലഭായ് പന്ത് എന്ന കോൺഗ്രസുകാരനായിരുന്ന മുഖ്യമന്ത്രിയായിരുന്നല്ലോ. അതിൽ പ്രതിഷേധിച്ച് അയോധ്യയിൽ നിരാഹാര സമരമാരംഭിച്ച ഫൈസാബാദ് ഡി.സി.സി സെക്രട്ടറിയായിരുന്ന അക്ഷയ് ബ്രഹ്മചാരിയെ സമരപന്തലിൽ കയറി മർദ്ദിച്ച് നഗ്‌നനാക്കി ഓടിച്ചത് പന്തിന്റെ അനുകൂലികളായ കോൺഗ്രസുകാരും ഹിന്ദുസഭാക്കാരുമായിരുന്നല്ലോ.
പള്ളിക്കകത്ത് അതിക്രമിച്ച് കടന്ന് വിഗ്രഹങ്ങൾ സ്ഥാപിച്ച ഹിന്ദുമഹാസഭാ നേതാവ് ബാബാ രാഘവദാസിനെ പിന്നീട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മത്സരിപ്പിക്കുകയും ചെയ്തു​. 1986 മുതൽ പള്ളി ഹിന്ദുക്കൾക്ക് തുറന്നുകൊടുത്തതും 1989-ൽ ശിലാന്യാസം അനുവദിച്ചതും 1992 ൽ റാവു സർക്കാറിന്റെ നിഷ്‌ക്രിയത്വം മുതലാക്കി പള്ളി തകർത്തതും സമകാലീന ചരിത്രം.

ഹിന്ദുത്വവാദികൾ പ്രതിസ്ഥാനത്ത് വരുമ്പോഴെല്ലാം അവരുടെ രക്ഷക്കായി ഒരു വിഭാഗം കോൺഗ്രസുകാരെന്നും അവർക്കൊപ്പമുണ്ടായിരുന്നുവെന്നതാണ് ചരിത്രം. അതിനാൽ, അനിൽ അനിൽ ആന്റണി ഒരപവാദമല്ലതന്നെ.

Comments