വയോജന സൗഹൃദ നഗരമായി
കോഴിക്കോടിന് WHO പട്ടികയിൽ ഇടം

കോർപറേഷൻ നടപ്പാക്കിയ വയോജന സൗഹൃദനടപടികളാണ് കോഴിക്കോടിന് അംഗീകാരം നേടിക്കൊടുത്തത്. നഗരത്തിലെ പകൽവീടുകൾ, വയോജനങ്ങൾക്ക് വിശ്രമിക്കാനുള്ള തണലിടങ്ങൾ, മറ്റു സാമൂഹിക കൂട്ടായ്മകൾ എന്നിവയാണ് അംഗീകാരത്തിനായി പരിഗണിച്ചത്.

News Desk

ലോകാരോഗ്യ സംഘടനയുടെ (WHO) വയോജന സൗഹൃദനഗരങ്ങളുടെയും സമൂഹങ്ങളുടെയും ആഗോള പട്ടികയിൽ കോഴിക്കോട് നഗരം ഇടം പിടിച്ചു. കോർപറേഷൻ നടപ്പാക്കിയ വയോജന സൗഹൃദനടപടികളാണ് കോഴിക്കോടിന് അംഗീകാരം നേടിക്കൊടുത്തത്. നഗരത്തിലെ പകൽവീടുകൾ, വയോജനങ്ങൾക്ക് വിശ്രമിക്കാനുള്ള തണലിടങ്ങൾ, മറ്റു സാമൂഹിക കൂട്ടായ്മകൾ എന്നിവയാണ് അംഗീകാരത്തിനായി പരിഗണിച്ചത്. വയോജനങ്ങൾക്ക് സൗകര്യപ്രദമായ ഗതാഗതസംവിധാനം, താമസസൗകര്യങ്ങൾ, ആരോഗ്യസേവനം, ആശയവിനിമയമാർഗങ്ങൾ, സാമൂഹിക പങ്കാളിത്തത്തിനുള്ള സംവിധാനങ്ങൾ, പൗരപങ്കാളിത്തം എന്നീ മാനദണ്ഡങ്ങളും അംഗീകാരത്തിനായി പരിഗണിച്ചു.

2024-ൽ കൊച്ചിയെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ വയോജനസൗഹൃദ നഗരമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു.

കോഴിക്കോടിനെ വയോജന സൗഹൃദ നഗരമാക്കാനുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാർത്ഥികളും അധ്യാപകരും ഗവേഷണവും സർവേയും നടത്തിയിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ ആർക്കിടെക്ചർ ആന്റ് പ്ലാനിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ് വകുപ്പുകളാണ് പഠനറിപ്പോർട്ടുകൾ തയാറാക്കിയത്. പാളയം, പുതിയ ബസ് സ്റ്റാന്റ്, വലിയങ്ങാടി, കോടതി കോംപ്ലക്‌സ്, മലാപ്പറമ്പ്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടന്നത്. പൊതുസ്ഥലങ്ങളിൽ വയോജന സൗഹൃദമായ നടപ്പാതകൾ, ബസ് സ്‌റ്റോപ്പുകൾ, ശുചിമുറികൾ, വിശ്രമ സ്ഥാനങ്ങൾ, ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ എന്നിവയാണ് പഠനത്തിലുണ്ടായിരുന്നത്. വീടുകളും വയോജനസൗഹൃദരീതിയിൽ മാറ്റുന്നതിനെക്കുറിച്ചുള്ള നിർദേശങ്ങളും സമർപ്പിച്ചിരുന്നു.

നമ്മുടെ നഗരങ്ങൾ പ്രായമായവരുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തമാണോ? നഗരാസൂത്രണം എങ്ങനെയാണ് എല്ലാത്തരം മനുഷ്യരേയും ഉൾക്കൊള്ളാനുള്ള തരത്തിൽ മാറേണ്ടത്? കോഴിക്കോട് എൻ.ഐ.ടിയിലെ ആർക്കിടെക്ചർ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികൾ ഈ വിഷയത്തിൽ, കോഴിക്കോട് നഗരത്തെ മുൻനിർത്തി നടത്തിയ പഠനം നഗരങ്ങൾ വയോജന സൗഹൃദമാക്കേണ്ടതിന്റെ അക്കാദമികവും രാഷ്ട്രീയവുമായ ഉൾക്കാഴ്ച പകരുന്ന ഒന്നായിരുന്നു. ഒരു ഇൻസ്റ്റിറ്റ്യൂട്ട് എങ്ങനെ സമൂഹത്തിൽ ക്രിയാത്മകമായി ഇടപെടുന്നു എന്നതിന്റെ നല്ല ഉദാഹരണവും.

Comments