കുവൈത്ത് തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക

മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.

Think

കുവൈത്തിലെ മംഗഫിലിൽ എൻ.ബി.ടി.സി കമ്പനിയിലെ തൊഴിലാളികൾ താമസിച്ചിരുന്ന ലേബർക്യാമ്പിൽ നടന്ന തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി ഉയർന്നതായി ‘നോർക്ക’ സി.ഇ.ഒ അജിത് കോളശേരി അറിയിച്ചു. 15 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ നടക്കുകയാണ്. ഇതിനായി കേന്ദ്ര സർക്കാർ പ്രത്യേക വിമാനസർവീസ് നടത്തും. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത നിലയിലായതുകൊണ്ടാണ് നടപടി വൈകുന്നത്. ഡി.എൻ.എ പരിശോധന അടക്കമുള്ളവ പുരോഗമിക്കുകയാണ്.

അപകടത്തിൽ ഗുരുതരാവസ്ഥയിലുളള എഴുപേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിലാണ്. ആകെ 49 പേർ മരിച്ചതായാണ് വിവരം.
ചെങ്ങന്നൂർ പാണ്ടനാട് വൻമഴി മണക്കണ്ടത്തിൽ മാത്യു തോമസ് (53), മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി. ബാഹുലേയൻ (36), ചങ്ങനാശേരി സ്വദേശി ശ്രീഹരി പ്രദീപ്, ചാവക്കാട് സ്വദേശി ബിനോയ് തോമസ് എന്നിവരുടെ മരണമാണ് പുതുതായി സ്ഥിരീകരിച്ചത്.

മരിച്ചവരിലേറെയും കൊല്ലം, കോട്ടയം, പത്തനംതിട്ട, കാസർകോഡ് ജില്ലക്കാരാണ്. പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ് (56), വാഴമുട്ടം സ്വദേശി മുരളീധരൻ നായർ, കൊല്ലം സ്വദേശികളായ വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (48), പുനലൂർ നരിക്കൽ വാഴവിളി സ്വദേശി സാജൻ ജോർജ്, കൊല്ലം ഓയൂർ സ്വദേശി ഷമീർ, പന്തളം സ്വദേശി ആകാശ് എസ്. നായർ, പാമ്പാടി സ്വദേശി ഇടിമാലിൽ സ്‌റ്റെഫിൻ അബ്രഹാം സാബു, തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി എന്നിവരുടെ മരണം ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം നൽകുമെന്ന് വ്യവസായി എം.എ. യൂസഫലിയും രണ്ടു ലക്ഷം രൂപ വീതം നൽകുമെന്ന് രവി പിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചു. നോർക്ക മുഖേനയാണ് ഈ സഹായങ്ങൾ നൽകുകയെന്ന് സർക്കാർ അറിയിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് കുവൈത്തിലെത്തി. പരിക്കേറ്റ മലയാളികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള എകോപനത്തിനുമായി ആരോഗ്യമന്ത്രി വീണാ ജോർജ് ഉടൻ കുവൈത്തിലേക്ക് പോകും.

വിവരങ്ങൾ അറിയാനുള്ള നോർക്ക ഹെൽപ് ഡെസ്ക് നമ്പറുകൾ:

അനുപ് മങ്ങാട്ട് - +965 90039594
ബിജോയ് - +965 66893942
റിച്ചി കെ. ജോർജ് - +965 60615153
അനിൽ കുമാർ- +965 66015200
തോമസ് ശെൽവൻ- +965 51714124
രഞ്ജിത്ത്-+965 55575492
നവീൻ- +965 99861103
അൻസാരി- +965 60311882
ജിൻസ് തോമസ്- +965 65589453
സുഗതൻ - +965 55464554
കെ. സജി - + 965 99122984.

24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെൻറർ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവീസ്) ബന്ധപ്പെടാം.

Comments