പല സമുദായ സംഘടനാ നേതാക്കളും പച്ചയ്ക്ക് ​​​​​​​വർഗീയത പറഞ്ഞ് കയ്യടി നേടാൻ ശ്രമിക്കുന്നു

പല സമുദായ സംഘടനാ നേതാക്കളും- എല്ലാവരും എന്ന് ഞാൻ പറയുന്നില്ല- പച്ചയ്ക്ക് വർഗീയത പറഞ്ഞ് കയ്യടി നേടാൻ ശ്രമിക്കുകയാണ്. കേരളത്തിന്റെ മണ്ണിലും കുടിവെള്ളത്തിലും വിഷം കലക്കുന്നതു പോലുള്ള നടപടിയാണത്. ഇക്കാര്യത്തിൽ രാഷ്ട്രീയ ലാഭത്തിനോ വോട്ടിനോ വേണ്ടിയല്ലാതെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ ബാധ്യതയാണ്. യു.ഡി.എഫ്. ആ ബാധ്യത നിറവേറ്റാനുള്ള നിലപാടുകൾ എക്കാലത്തും സ്വീകരിക്കുന്നുണ്ട്. അതിൽ വെള്ളം ചേർക്കുന്ന നടപടികളൊന്നും യു.ഡി.എഫോ കോൺഗ്രസോ സ്വീകരിക്കില്ല.

ഞാൻ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം നടത്തിയ ആദ്യത്തെ പത്രസമ്മേളനത്തിൽ തന്നെ വളരെ വ്യക്തമായി ഒരു നിലപാട് പറഞ്ഞിരുന്നു. യു.ഡി.എഫാകട്ടെ, കോൺഗ്രസ്സാകട്ടെ, മതേതര നിലപാടിൽ വെള്ളം ചേർക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല. അത് ഭൂരിപക്ഷ വർഗീയതയുടെ കാര്യമായാലും ന്യൂനപക്ഷ വർഗീയതയുടെ കാര്യമായാലും. രണ്ടിനെയും ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്ന പ്രശ്‌നമില്ല. അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. സൗകര്യത്തിനു വേണ്ടി തിരഞ്ഞെടുപ്പുകാലത്ത് ഒരു നിലപാട്, തിരഞ്ഞെടുപ്പ് കഴിഞ്ഞ് മറ്റൊരു നിലപാട് എന്ന രീതി ഉണ്ടാവില്ല. തിരഞ്ഞെടുപ്പിന്റെ സമയത്തായാലും അതിനു ശേഷമായാലും വർഗീയതയോടുള്ള നിലപാടിൽ ഒരു വ്യത്യാസവും പാടില്ല. തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നതിലുപരി, വർഗീയതയെ കേരളത്തിന്റെ മണ്ണിൽ കുഴിച്ചുമൂടുക എന്നതാണ് ഞങ്ങളുടെ ആശയം.

നേരത്തേ ഇവിടെ മതേതരത്വത്തെ എതിർക്കാൻ ഭയപ്പെട്ടിരുന്നവർ ഇപ്പോൾ പച്ചയ്ക്ക് വർഗീയത പറയുന്നു. ഒരു ഉദാഹരണം പറയാം. 33 കൊല്ലം മുൻപാണ് ഐ.വി.ശശിയും ടി.ദാമോദരനും ചേർന്ന് മലയാളത്തിൽ 1921 എന്ന സിനിമയെടുത്തത്. അന്ന് കേരളത്തിലെ എല്ലാ ജാതിമത വിഭാഗങ്ങളിൽ പെട്ടവരും പോയി ആ സിനിമ കണ്ടു. മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിലെടുത്ത ആ സിനിമ അന്ന് കേരളം വേറൊരു തലത്തിൽ ചർച്ച ചെയ്തില്ല. എന്നാൽ ആഷിക് അബുവും പൃഥ്വിരാജും വാരിയംകുന്നൻ എന്ന പേരിൽ സിനിമയെടുക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോളേക്കും ഇവിടെ വർഗീയമായ ചേരിതിരിവുണ്ടായി. 33 കൊല്ലം കൊണ്ട് കേരളത്തിനുണ്ടായ ഈ മാറ്റം വളരെ shocking ആയ കാര്യമാണ്. ഈ 33 കൊല്ലത്തിനിടയിൽ കേരളത്തിന്റെ മതേതര മനസ്സിന് മങ്ങലേറ്റിട്ടുണ്ട് എന്നത് സത്യമാണ്. അപകടകരമായ വിധം മങ്ങലേറ്റിട്ടുണ്ട്. വലിയൊരു അസ്വസ്ഥതയിലേക്ക് കേരളം പോകുന്ന സ്ഥിതിയുണ്ട്. വർഗീയമായ ഭിന്നിപ്പ് കൂടുതൽ വർധിച്ചുവരുന്നു.

പണ്ടൊക്കെ സമുദായ സംഘടനകളുടെ നേതാക്കൾ പോലും സംസാരത്തിൽ ഒരു മതേതര സ്വഭാവം പ്രകടിപ്പിക്കാൻ ശ്രമിച്ചിരുന്നു. സമുദായ സംഘടനകൾക്കൊന്നും ഞാൻ എതിരല്ല. സമുദായ സംഘടനകൾ നേരത്തേയും ഇവിടെ ഉണ്ടായിരുന്നു. പക്ഷേ ആ സംഘടനകളെല്ലാം അതാത് സമുദായത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന, വളരെ പ്രയാസമനുഭവിക്കുന്ന ആളുകളെ കൈപിടിച്ചുയർത്താനുള്ള പ്രവർത്തനങ്ങളും, സമുദായത്തിനകത്തെ പുരോഗമന പ്രവർത്തനങ്ങളുമൊക്കെയാണ് നടത്തിക്കൊണ്ടിരുന്നത്. പക്ഷേ ഇപ്പോൾ പല സമുദായ സംഘടനാ നേതാക്കളും- എല്ലാവരും എന്ന് ഞാൻ പറയുന്നില്ല- പച്ചയ്ക്ക് വർഗീയത പറഞ്ഞ് കയ്യടി നേടാൻ ശ്രമിക്കുകയാണ്. കേരളത്തിന്റെ മണ്ണിലും കുടിവെള്ളത്തിലും വിഷം കലക്കുന്നതു പോലുള്ള നടപടിയാണത്. ഇക്കാര്യത്തിൽ രാഷ്ട്രീയ ലാഭത്തിനോ വോട്ടിനോ വേണ്ടിയല്ലാതെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ ബാധ്യതയാണ്. യു.ഡി.എഫ്. ആ ബാധ്യത നിറവേറ്റാനുള്ള നിലപാടുകൾ എക്കാലത്തും സ്വീകരിക്കുന്നുണ്ട്. അതിൽ വെള്ളം ചേർക്കുന്ന നടപടികളൊന്നും യു.ഡി.എഫോ കോൺഗ്രസോ സ്വീകരിക്കില്ല.

മതനിരപേക്ഷത ഉൾപ്പെടെയുള്ള സാമൂഹികനീതി ഉറപ്പുവരുത്തുന്നതിൽ യുവജന സംഘടനകൾക്കും വലിയ പങ്ക് വഹിക്കാനുണ്ട്. ഒരു സമൂഹം പരിഷ്‌കൃതവും പ്രബുദ്ധവുമാണോ എന്നു വിലയിരുത്തേണ്ടത് ആ സമൂഹം സ്ത്രീകളോടും കുട്ടികളോടും പ്രായമായവരോടും ദുർബലരോടും എങ്ങനെ പെരുമാറുന്നു എന്നു നോക്കിയാണ്. നമ്മളൊരു പരിഷ്‌കൃതസമൂഹമാണോ എന്നു സംശയം തോന്നുന്ന രീതിയിലേക്ക് കേരളം മാറിയിട്ടുണ്ട്.

ഞാനൊക്കെ വിവാഹം ചെയ്യുന്ന കാലത്ത്, സ്ത്രീധനം വേണമെന്ന് പറയാൻ പോലും ആളുകൾ പേടിച്ചിരുന്നു. അന്നും സ്ത്രീധനം വാങ്ങുന്നവർ ഉണ്ടായിരുന്നിരിക്കാം. എങ്കിലും സ്ത്രീധനത്തെക്കുറിച്ച് പരസ്യമായി പറയുന്നത് നാണക്കേടായി മലയാളികൾ കരുതിയിരുന്നു എന്നതാണ് സത്യം. പക്ഷേ ഇന്ന് പലരും സ്ത്രീധനമായി ഇത്ര ലക്ഷം രൂപ കിട്ടി, ബെൻസ് കാർ കിട്ടി എന്നൊക്കെ അഭിമാനത്തോടെ വലിയ കാര്യമായി പറയുന്ന സ്ഥിതിയാണ്.

യുവജന സംഘടനകളും ബഹുജന പ്രസ്ഥാനങ്ങളും കഴിഞ്ഞ കാലങ്ങളിൽ നടത്തിയ ധീരമായ പ്രവർത്തനങ്ങളിലൂടെയാണ് കേരളം പിൽക്കാലത്ത് ഒരു പുരോഗമന സമൂഹമായി അറിയപ്പെട്ടത്. ബഹുജന പ്രസ്ഥാനങ്ങൾ, പ്രത്യേകിച്ച് യുവജന സംഘടനകൾ, മുഴുവൻ സമയവും കക്ഷിരാഷ്ട്രീയ പ്രവർത്തനം മാത്രം നടത്തുന്നവരായി മാറാതെ സാമൂഹിക വിഷയങ്ങളും ഏറ്റെടുക്കണം. അതു കൊണ്ടാണ് ഞാൻ മുൻകയ്യെടുത്ത് 'മകൾക്കൊപ്പം' എന്ന ക്യാംപെയിൻ തുടങ്ങിയത്. തിരുവനന്തപുരത്ത് എന്റെ ഓഫീസിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ഹെൽപ് ലൈനും തുടങ്ങി. എല്ലാ സംഘടനകളും ഇത്തരം പ്രവർത്തനം ഏറ്റെടുക്കണം.

പ്രത്യേകിച്ച് സ്ത്രീധനത്തിനെതിരെ ശക്തമായ പ്രവർത്തനം ആവശ്യമാണ്. കല്യാണം നടത്തി കടക്കെണിയിലായ വീട്ടുകാരുടെ കഷ്ടപ്പാടും, വീട്ടിലേക്കു മടങ്ങി വരുന്നതു കൊണ്ടുള്ള ബുദ്ധിമുട്ടുകളും ഓർത്താണ് പല കുട്ടികളും ആത്മഹത്യ ചെയ്യുന്നത്. അവർക്ക് സംരക്ഷണത്തിന്റെ കുട ചൂടിക്കൊടുക്കാനും, അവഹേളനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ ചെറുത്തുനിൽക്കാൻ അവർക്ക് ധൈര്യം പകരാനും സംഘടനകൾക്ക് കഴിയണം. യു.ഡി.എഫും കോൺഗ്രസും അതിന് മുൻപന്തിയിൽ തന്നെയുണ്ടാവും

ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 41 പ്രസിദ്ധീകരിച്ച രണ്ട് ചോദ്യങ്ങൾ എന്ന പംക്തിയിൽ നിന്ന്

Comments