പിണറായിയുടെ കിറ്റും
കിറ്റെക്‌സിന്റെ കിറ്റും ഒന്നല്ല
പിണറായിയുടെ കിറ്റും കിറ്റെക്‌സിന്റെ കിറ്റും ഒന്നല്ല
മുതലാളിത്ത വിപണിയുക്തിയുടെ കാലത്ത്. ആളുകള്‍ക്ക് ജീവിക്കാന്‍ പലവിധത്തിലുള്ള ക്ഷാമം നേരിടുമ്പോള്‍ അവര്‍ക്ക് സൗജന്യമായി ഭക്ഷണമെത്തിക്കാനും മഹാമാരിയില്‍ ചികിത്സ നല്‍കാനും പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുത്താനുമൊക്കെയാണ് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ശ്രമിക്കേണ്ടത് എന്ന രാഷ്ട്രീയബോധത്തെ ഒട്ടും ചെറുതാക്കിക്കണ്ടുകൂടാ. അതാകട്ടെ കേരളം അതിന്റെ ചരിത്രസമരങ്ങളിലൂടെ നേടിയെടുത്ത സാമൂഹ്യതുല്യതയുടെ രാഷ്ട്രീയബോധത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്
20 Dec 2020, 10:07 AM
കേരളത്തിലെ തദ്ദേശ ഭരണസ്ഥാപന തെരഞ്ഞെടുപ്പിന്റെ ഫലം സവിശേഷമായ പല രാഷ്ട്രീയ സ്വഭാവങ്ങളും പ്രകടിപ്പിക്കുന്നതാണ്. ഏറ്റവും പ്രധാനം, ആറുമാസക്കാലമായി നടന്ന അതിരൂക്ഷമായ മാധ്യമ വിചാരണയെ അതിജീവിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ വലിയ വിജയമാണ്. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി മന്ത്രിസഭക്കെതിരെ (1957 ഏപ്രില്‍ 5 - 1959, ജൂലൈ 31) നടന്ന വിമോചന സമരക്കാലത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണിയും ബി.ജെ.പി നേതൃത്വത്തിലുള്ള സംഘപരിവാര്‍ ശക്തികളും മറ്റ് സാമുദായിക സംഘങ്ങളും ഇടതുപക്ഷത്തിനെതിരെ ഒന്നിച്ചത്. സ്വാഭാവികമായും 1957-ല്‍ നിന്ന് വ്യത്യസ്തമായ ഒരു രാഷ്ട്രീയ-സാമൂഹികാന്തരീക്ഷമാണ് അറുപതു കൊല്ലങ്ങള്‍ക്കിപ്പുറം കേരളത്തിലുള്ളത് എന്നതുകൊണ്ട് ഈ പുത്തന്‍ വിമോചന സമരത്തിന് ഒന്നാം വിമോചന സമരത്തിന്റെ നേര്‍പ്പകര്‍പ്പാകാന്‍ കഴിയില്ല. അത്തരത്തിലുള്ള ചില വ്യത്യാസങ്ങള്‍ അതിനുണ്ട്. എന്നാല്‍ പ്രത്യക്ഷത്തിലും ഉള്ളടക്കത്തിലും അതിന്റെ ലക്ഷ്യം ഇടതുപക്ഷ രാഷ്ട്രീയത്തെ ഇല്ലാതാക്കുക എന്നതാണ്. അത് കേവലം സി.പി.എം വിരുദ്ധതയോ പിണറായി വിജയന്‍ വിരുദ്ധതയോ അല്ല എന്നതാണ് വസ്തുത.
വിധിയെഴുത്തിന് ദേശീയ രാഷ്ട്രീയവും
ഇന്ത്യയുടെ ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ഈ തെരഞ്ഞെടുപ്പിനേയോ അതിന്റെ ഫലത്തെയോ കാണാനാകില്ല. രാജ്യത്ത് രണ്ടാം തവണയും അധികാരത്തില്‍ വന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ഹിന്ദുത്വ രാഷ്ട്രീയവും കോര്‍പ്പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങളും ഒന്നാം മോദി സര്‍ക്കാരിനേക്കാള്‍ തീവ്രമായി നടപ്പാക്കുകയാണ്. അയോധ്യയിലെ രാമക്ഷേത്രവും പുതുതായി പണിയുന്ന പാര്‍ലമെന്റ് മന്ദിരവും ഏതാണ്ട് ഒരേ ഹൈന്ദവ സ്വാഭിമാന ചിഹ്നങ്ങളായി അവതരിപ്പിക്കപ്പെടുന്നു. സങ്കുചിത ദേശീയവാദം രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താനുള്ള ആയുധമായി ഉപയോഗിക്കുന്നു. ഭീമ കോരേഗാവ് കേസില്‍ ഒന്നിനുപിറകെ ഒന്നായി മനുഷ്യാവകാശ രാഷ്ട്രീയ പ്രവര്‍ത്തകരെ തടവിലാക്കിക്കൊണ്ടിരിക്കുന്നു.

ഭരണഘടനാസ്ഥാപനങ്ങള്‍ കേവലം കേന്ദ്രസര്‍ക്കാര്‍ ജിഹ്വകളായി മാറുന്നു.
സുപ്രീംകോടതി ഭരണഘടനാപരമായ ചുമതലകള്‍ കയ്യൊഴിഞ്ഞ് സര്‍ക്കാര്‍ ഉത്തരവുകളുടെ നടത്തിപ്പ് സ്ഥാപനമായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന വിമര്‍ശനമുയരുന്നു. ഇത്തരത്തിലൊരു ദേശീയ രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലത്തിലായിരുന്നു കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ്. സ്വാഭാവികമായും ഈ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലം കേരളത്തില്‍ ചര്‍ച്ചാവിഷയമായിരുന്നു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഡല്‍ഹി ഉപരോധിച്ച് ഐതിഹാസിക സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടാം മോദി സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ ജനകീയ പ്രതിഷേധം എതിരാളികളില്ലാത്ത ഹിന്ദു സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയെക്കുറിച്ചുള്ള ബി.ജെ.പി പ്രചാരണത്തിനൊപ്പം ജനം ഓര്‍ത്തു എന്നതും വസ്തുതയാണ്.

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ദേശീയ സാഹചര്യങ്ങള്‍ക്ക് സ്വാധീനമില്ല എന്നത് ശരിയായ വിലയിരുത്തലല്ല. ഒരു പക്ഷെ മുമ്പെന്നത്തേക്കാളും കൂടുതലായി ദേശീയ സാഹചര്യത്തോട് വളരെ സൂക്ഷ്മമായി പ്രതികരിക്കേണ്ട രാഷ്ട്രീയ ജാഗ്രത തങ്ങള്‍ കാണിക്കേണ്ടതുണ്ട് എന്ന് കേരളത്തിലെ ജനങ്ങള്‍ മനസിലാക്കിക്കൊണ്ടിരിക്കുന്ന കാലം കൂടിയാണിത്. ദേശീയ വിമോചന സമരത്തിന്റെ നാനാവിധ ധാരകളുടെ ആശയങ്ങളുടെ സ്വാധീനം ചെലുത്തിയ ഇന്ത്യ എന്ന ആശയം ഒരു ദേശ-രാഷ്ട്ര രൂപത്തിലേക്കും ഒരു ജനാധിപത്യ മതേതര ഭരണഘടനാ റിപ്പബ്ലിക് എന്ന രാഷ്ട്രീയ രൂപത്തിലേക്കും വന്നതിനുശേഷം മുക്കാല്‍ നൂറ്റാണ്ടിലെത്തുമ്പോള്‍ അത്തരത്തിലൊരു രാഷ്ട്രീയ ആശയം അവസാനിക്കുന്നതിന് ആരംഭമായിരിക്കുന്നു. ഏതെല്ലാം രാഷ്ട്രീയ മൂല്യങ്ങളാണോ കൊളോണിയല്‍ വിരുദ്ധ വിമോചന പോരാട്ടം നടത്തിയത് അതിന്റെയെല്ലാം എതിര്‍ധ്രുവത്തില്‍ നിന്നിരുന്ന ഹിന്ദുത്വ സങ്കുചിത ദേശീയതയുടെ പ്രത്യയശാസ്ത്ര രാഷ്ട്രീയം ഇന്ത്യയെന്ന ആശയത്തെ അതിന്റെ ഉള്ളില്‍ നിന്ന് തകര്‍ത്തുകൊണ്ടിരിക്കുകയാണ്.
കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മരണം
ഇതിനോടൊപ്പം കാണേണ്ടത്, ഈ ദേശീയ സാഹചര്യത്തോട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന, കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കക്ഷി, ദേശീയതലത്തിലും കേരളത്തിലും എങ്ങനെയാണ് പ്രതികരിച്ചത് എന്നാണ്. നരേന്ദ്ര മോദിയെ നേരിടാന്‍ പ്രചാരണത്തിനിടെ പരമാവധി ക്ഷേത്രസന്ദര്‍ശനം നടത്തുക എന്ന മൃദു ഹിന്ദുത്വ തന്ത്രമാണ് രാഹുല്‍ ഗാന്ധി പ്രയോഗിച്ചത്. തെരഞ്ഞെടുപ്പ് മാത്രമായി രാഷ്ട്രീയത്തെ ചുരുക്കുകയും അധികാരം ജന്മാവകാശമായി കരുതുകയും ചെയ്യുന്ന കോണ്‍ഗ്രസ് അതിന്റെ രാഷ്ട്രീയ മരണത്തെപ്പോലും തിരിച്ചറിയുന്നില്ല എന്നിടത്തോളം അത് ദേശീയതലത്തില്‍ സ്വയം അപ്രസക്തമാവുകയാണ്.

വാസ്തവത്തില്‍ കോണ്‍ഗ്രസിന്റെ ശോഷണം 1960-കളുടെ അവസാനത്തില്‍ത്തന്നെ പ്രകടമായിത്തുടങ്ങി. പിന്നീട് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള അടുത്ത ഒന്നര പതിറ്റാണ്ട് ബംഗ്‌ളാദേശ് യുദ്ധവും അടിയന്തരാവസ്ഥയും കവര്‍ന്ന ദേശീയ സാഹചര്യത്തിലായിരുന്നു കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയത്. അടിയന്തരാവസ്ഥ കഴിഞ്ഞുള്ള ജനതാപരീക്ഷണം തകര്‍ന്നശേഷമുള്ള ഇന്ദിരാഗാന്ധിയുടെ തിരിച്ചുവരവ് കൂടുതല്‍ മോശമായ സാമ്പത്തിക-ആഭ്യന്തര സംഘര്‍ഷങ്ങളുടെ കാലത്തേക്കാണ് ഇന്ത്യയെ നയിച്ചത്. ഒട്ടും രാഷ്ട്രീയമല്ലാത്ത, ഇന്ത്യന്‍ ജനതയുടെ ഫ്യൂഡല്‍ സാമൂഹ്യാവസ്ഥയുടെ പ്രതിഫലനമായ സഹതാപതരംഗത്തിലായിരുന്നു ഇന്ദിര വധത്തിനുശേഷമുള്ള തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി അധികാരത്തിലെത്തിയത്.
അതുകൊണ്ടുതന്നെ അഞ്ചു വര്‍ഷം കഴിഞ്ഞ് 1989-ആയപ്പോള്‍ പിന്നീടൊരിക്കലും തിരിച്ചുപോകാനോ ശക്തിയാര്‍ജിക്കാനോ ആകാത്ത വിധത്തില്‍ ദുര്‍ബലമായിരുന്നു കോണ്‍ഗ്രസ്. അയോദ്ധ്യയിലെ ശിലാന്യാസം മുതല്‍ രാമായണ-മഹാഭാരത ടെലിവിഷന്‍ പരമ്പരകള്‍ വരെ നിറഞ്ഞ, ഇന്ത്യന്‍ രാഷ്ട്രീയത്തിലും പൗരസമൂഹത്തിലും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് മേല്‍ക്കൈ നേടിക്കൊടുക്കാന്‍ സഹായിച്ച വലതുപക്ഷ നയങ്ങള്‍ കൂടിയായപ്പോള്‍ കോണ്‍ഗ്രസ് ചരിത്രപരമായ ഇല്ലായ്മയിലേക്ക് അതിവേഗം നടന്നടുത്തു. പിന്നീട് കൂട്ടുകക്ഷി, പ്രവിശ്യാ രാഷ്ട്രീയത്തിന്റെ പിന്തുണയോടെ രണ്ടു തവണ അധികാരത്തില്‍ എത്തിയെങ്കിലും തീര്‍ത്തും ജനവിരുദ്ധമായ നവ-ഉദാരീകരണ സാമ്പത്തിക നയങ്ങളും Operation Green Hunt പോലുള്ള ഭരണകൂട ഭീകരതയുമായി തങ്ങളുടെ പതനത്തില്‍ സഹതപിക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയിലേക്ക് വാശിയോടെ ഓടിക്കയറി കോണ്‍ഗ്രസ്. ഇന്ന് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന മിക്ക സാമ്പത്തിക നയങ്ങളും കോണ്‍ഗ്രസ് കുത്തിയിട്ട വിത്തുകളാണ് എന്നതൊരു വാസ്തവമാണ്. അതായത്, ഇന്ത്യയിലെ ധനിക ഭരണവര്‍ഗം തങ്ങള്‍ക്കു വേണ്ടി ഭരിക്കാന്‍ ജനപിന്തുണ നഷ്ടപ്പെട്ട കോണ്‍ഗ്രസിനെ മാറ്റി, അതിദേശീയതയുടെയും ഹിന്ദുത്വ മതഭീകരതയുടെയും ഉന്മാദവുമായി ജനങ്ങളെ അണിചേര്‍ക്കുന്ന ഫാസിസ്റ്റുകളെ തെരഞ്ഞെടുത്തു എന്നുമാത്രം.
Related Story: തദ്ദേശ തെരഞ്ഞെടുപ്പ്സമഗ്ര അവലോകനംകണക്കുകൾ സഹിതം
ഈ ഫാസിസ്റ്റ് വാഴ്ചയുടെ വരവറിയിക്കലിനോട് ഉദാര ജനാധിപത്യ മൂല്യങ്ങളുടെ പേരിലെങ്കിലും കാമ്പുള്ളൊരു കലാപമുയര്‍ത്താന്‍ കോണ്‍ഗ്രസിനായില്ല. ഭരണഘടനാസ്ഥാപനങ്ങള്‍ ഒന്നൊന്നായി മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ ജിഹ്വയായി മാറിയപ്പോള്‍ രാജ്യത്തെ തെരുവുകള്‍ ഒന്നും സംഭവിക്കാത്തതുപോലെ ആ 'പുതിയ സ്വാഭാവികതയെ'' (New Normal ) സ്വീകരിച്ചത് അതിന്റെ തെളിവായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ UAPA നിയമത്തില്‍ കൊണ്ടുവന്ന തീര്‍ത്തും ജനാധിപത്യവിരുദ്ധമായ ഭേദഗതികളെപ്പോലും കോണ്‍ഗ്രസ് പിന്തുണച്ചു.

ഈയൊരു സാഹചര്യത്തിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം പടര്‍ന്നുപിടിച്ചത്. രാജ്യത്തെ പൗരത്വം മതാടിസ്ഥാനത്തിലാക്കുന്ന, ഹിന്ദു രാഷ്ട്രമെന്ന സംഘപരിവാര്‍ ലക്ഷ്യത്തിന് സാധുത നല്‍കുന്ന ഈ നീക്കത്തിനെതിരെ രാജ്യത്തെങ്ങും ഉയര്‍ന്ന പ്രതിഷേധങ്ങളുടെ മുന്നില്‍ നില്‍ക്കാന്‍ കോണ്‍ഗ്രസിനായില്ല എന്നതാണ് വാസ്തവം. അതുകൊണ്ടാണ് ഷാഹീന്‍ബാഗിലേതു പോലുള്ള ചെറുത്തുനില്‍പ്പ് സമരങ്ങളില്‍ മാത്രമായി അത് ചുരുങ്ങിപ്പോയത്. പൊതുബോധമെന്ന പേരില്‍ സംഘപരിവാര്‍ ഉയര്‍ത്തിക്കാട്ടിയ ഹിന്ദുത്വ പ്രത്യയശാസ്ത്ര ബോധത്തോടും അതുയര്‍ത്തുന്ന വെല്ലുവിളിയോടും നേര്‍ക്കുനേര്‍ എതിരിടാനുള്ള രാഷ്ട്രീയാര്‍ജ്ജവം കോണ്‍ഗ്രസ് ഒരു കാലത്തും കാണിച്ചില്ല.
ഇതിന്റെ മറ്റൊരു പ്രതിഫലനമെന്നോണം നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച മധ്യപ്രദേശിലടക്കമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേര്‍ന്നുകൊണ്ടിരുന്നു. ബി.ജെ.പിയിലേക്കുള്ള പ്രവേശന പരീക്ഷയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം എന്ന മട്ടിലെത്തി കാര്യങ്ങള്‍. 1980-കളുടെ അവസാനത്തോടെ ആരംഭിച്ച മണ്ഡല്‍ രാഷ്ട്രീയം പരമ്പരാഗത വോട്ടുബാങ്കുകളെ അപ്പാടെ റാഞ്ചിയെടുത്തതോടെ ഇതുവരേക്കും തിരിച്ചുവരാനാകാത്ത വിധത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ഇല്ലാതായ കോണ്‍ഗ്രസ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഏതാണ്ട് അലിഞ്ഞില്ലാതാവുകയാണ്.
Related Story: തദ്ദേശ തെരഞ്ഞെടുപ്പ്ഫലത്തിൽ ആഹ്ളാദിക്കാംപക്ഷേ...
ചരിത്രപരമായ കോണ്‍ഗ്രസിന്റെ പതനത്തെ പുത്തന്‍ രാഷ്ട്രീയസാധ്യതകളിലേക്ക് സംക്രമിപ്പിക്കാവുന്ന നേതൃത്വമോ പരിപാടികളോ അവര്‍ക്കില്ലതാനും. ഇപ്പോഴും നെഹ്റു കുടുംബവും ഇന്ദിര- രാജീവ് കാലത്ത് അധികാരരാഷ്ട്രീയത്തിന്റെ ചുറ്റുവട്ടത്ത് പരിലസിച്ച നേതാക്കളുമാണ് പ്രശ്‌നപരിഹാര സമിതി. തിരിച്ചുവരവില്ലാത്തവിധം തകര്‍ന്നിരിക്കുകയാണ് കോണ്‍ഗ്രസ് എന്ന ദേശീയ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് കേരളത്തിലെ കോണ്‍ഗ്രസിന് ഒഴിഞ്ഞുനില്‍ക്കണമെങ്കില്‍ അതിനുവേണ്ടത് ചെറിയ പരിശ്രമമല്ല.
പരസ്പരം മാറിപ്പോകുന്ന കോണ്‍ഗ്രസും ബി.ജെ.പിയും
എന്നാല്‍ അത്തരത്തിലൊരു ബോധപൂര്‍വ ശ്രമമല്ല കേരളത്തിലെ കോണ്‍ഗ്രസ് നടത്തിയത് എന്നുമാത്രമല്ല, ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടയെ തങ്ങള്‍ക്കു കൂടി അനുകൂലമാക്കാന്‍ സാധിക്കുമെന്ന ദുഷ്ടലാക്കായിരുന്നു അവര്‍ കാണിച്ചത്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു ശബരിമല സമരം. സ്ത്രീകളെ ശബരിമലയില്‍ കയറ്റുന്നതിനെതിരെ, സുപ്രീം കോടതി വിധിക്കെതിരായി സംഘപരിവാറിനും എന്‍.എസ്.എസ് പോലുള്ള സവര്‍ണ ജാതി സംഘടനകള്‍ക്കുമൊപ്പം ചേര്‍ന്നുനിന്ന് തീര്‍ത്തും പിന്തിരിപ്പനായ ലഹള സംഘടിപ്പിക്കുകയായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ചെയ്തത്. വിമോചന സമരത്തിനുശേഷം കേരളത്തെ ഇത്ര മത, ജാതി പിന്തിരിപ്പന്‍ മൂല്യങ്ങളുടെ നുകത്തില്‍ കെട്ടിയ മറ്റൊരു പ്രത്യക്ഷ സമരം ഉണ്ടായിട്ടില്ല.
സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര അജണ്ടകള്‍ പൊതുസമൂഹത്തിലേക്ക് പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ കേവലം ഒരു തെരഞ്ഞെടുപ്പ് വിജയം എന്നതിലൂന്നിയ ആ നിലപാട് വാസ്തവത്തില്‍ കോണ്‍ഗ്രസിന്റെ മതേതര കക്ഷിയെന്ന വിശ്വാസ്യതയെയാണ് തകര്‍ത്തുകളഞ്ഞത്. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ എളുപ്പം മാറിപ്പോകുന്നത് എന്തുകൊണ്ടാണെന്ന് മലയാളികളെ അത് മനസിലാക്കിക്കൊടുത്തു. അതുകൊണ്ടുതന്നെ മതേതരത്വത്തിനെതിരായ സംഘപരിവാര്‍ അജണ്ടയെ പ്രതിരോധിക്കാനോ തോല്‍പിക്കാനോ കോണ്‍ഗ്രസിനാകില്ല എന്ന വസ്തുത കേരളീയ പൊതുസമൂഹത്തിന്റെ ബോധാബോധങ്ങളിലേക്ക് അതിവേഗം പടര്‍ന്നു. അത് വാസ്തവവുമാണ്.
അന്വേഷണ ഏജന്‍സികളുടേത് ഒരു ആക്രമണമായിരുന്നു
ഇത്തരത്തിലൊരു രാഷ്ട്രീയ കാലാവസ്ഥയിലാണ് തദ്ദേശ ഭരണസ്ഥാപന തെരഞ്ഞെടുപ്പ് വരുന്നത്. അഞ്ചുമാസം കേരളത്തില്‍ നിലനില്‍ക്കുന്ന പൊതു രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ നിന്ന് ഇടതുപക്ഷത്തെ ഇല്ലാതാക്കാനുള്ള സകല ചേരുവകളും ചേര്‍ന്നതായിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ ഒരു സമാന്തര സര്‍ക്കാരിനെപ്പോലെയാണ് ഇടപെട്ടുകൊണ്ടിരുന്നത്. ഫെഡറല്‍ സംവിധാനത്തെ നോക്കുകുത്തിയാക്കി സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാനുസൃതമായ നയരൂപവത്ക്കരണ അധികാരത്തെയടക്കം കേന്ദ്ര ഏജന്‍സികള്‍ റദ്ദാക്കുന്ന അവസ്ഥയിലെത്തി. അഴിമതി എന്നൊരു പൊതുതലക്കെട്ടിന്റെ മറവില്‍ കേരളം എന്ന രാഷ്ട്രീയ അസ്തിത്വത്തിനു മുകളില്‍ ഒരു അധിനിവേശം നടക്കുന്നുവെന്ന് മലയാളികള്‍ തിരിച്ചറിഞ്ഞു. ഇത്തരമൊരു തിരിച്ചറിവ് കേരളീയ സമൂഹത്തില്‍ ഉണ്ടാകുന്നു എന്നത് മനസിലാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.

വാസ്തവത്തില്‍ കേരളത്തിലേക്കുള്ള അന്വേഷണ ഏജന്‍സികളുടെ വരവ് അഴിമതിവിരുദ്ധതയാല്‍ പ്രചോദിതമായിരുന്നില്ല. അത് സംഘപരിവാറിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനും മോദിയുടെ ഹിന്ദു സാമ്രാട്ട് പദവിക്കും ഇപ്പോഴും കീഴടക്കാന്‍ കഴിയാത്തൊരു ജനതയെ കീഴടക്കാനുള്ള ആക്രമണമായിരുന്നു. ഒരു ജനതയുടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക അസ്തിത്വത്തിന് അഴിമതിയുടെ നിരന്തര ശീലത്തേക്കാള്‍ പ്രാധാന്യമുണ്ട്. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരം സംഘപരിവാറിന്റെ പിന്തുണയോടെ നടന്നത് ചരിത്രത്തിന്റെ ഓര്‍മയാകണം.
മാധ്യമ രാഷ്ട്രീയം വെളിപ്പെടുന്നു
ഇതോടോപ്പമാണ് മലയാള വാര്‍ത്താ മാധ്യമങ്ങള്‍ തങ്ങളുടെ ഇടതുപക്ഷ വിരോധത്തിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രമായ ആക്രമണം അഴിച്ചുവിട്ടത്. വസ്തുതകളുടെ കുഴമറിച്ചില്‍ മാത്രമല്ല, ഇടതുപക്ഷത്തെ ഇല്ലാതാക്കുക എന്ന ഒരൊറ്റ അജണ്ടയിലായിരുന്നു അത് നടന്നത്. ഇത് സംഘപരിവാറിന്റെ ദേശീയ അജണ്ടയാണ്. അതുകൊണ്ടാണ് സംഘപരിവാറിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കാര്യമായ വെല്ലുവിളിയൊന്നും അല്ലാതിരുന്നിട്ടും ഇടതുപക്ഷത്തെ വിട്ടുവീഴ്ചയില്ലാതെ ആക്രമിക്കാന്‍ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും മറക്കാത്തത്. അവരാക്രമിക്കുന്നത് ഇടതുപക്ഷം എന്ന ആശയത്തെയാണ്. ഇത്തരത്തിലൊരു ആശയത്തിനെ എന്നെന്നേക്കുമായി അവസാനിപ്പിക്കുക എന്ന മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും അതേ ആവശ്യമാണ് അവരുടെ വിശ്വസ്തരായ ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ക്കുമുള്ളത്.
Related Story: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞല്ലോ,ഇനിയൊന്ന് പരിശോധിക്കാം‘വിവാദ വ്യവസായ’ത്തെക്കുറിച്ച്
ഇതിന്റെ ഭാഗമായാണ് urban -naxal എന്ന പുതിയ ശത്രുവിനെ വരെ ഉണ്ടാക്കിയത്. ആ പുത്തന്‍ ആഖ്യാനത്തിനു അവര്‍ ഉപയോഗിച്ചത് വാര്‍ത്താ മാധ്യമങ്ങളെയായിരുന്നു. ഇന്ത്യയിലെ വാര്‍ത്താ മാധ്യമങ്ങള്‍ ഏതാണ്ടെല്ലാം മോദി സര്‍ക്കാരിന്റെ അജണ്ടകള്‍ക്കപ്പുറം പോകുന്നില്ല എന്നുറപ്പുവരുത്തിയ കാലത്ത് മലയാള മാധ്യമങ്ങളുടെ കഥയും വ്യത്യസ്തമല്ല. ബി.ജെ.പി എം.പിയുടെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ്, കമ്യൂണിസ്റ്റ് വിരോധം പ്രാരംഭകാലം മുതല്‍ക്കേ കൊണ്ടുനടക്കുന്ന മലയാള മനോരമ, ചരിത്രപരമായ കമ്യൂണിസ്റ്റ് വിരോധത്തിനൊപ്പം സംഘപരിവാര്‍ അജണ്ടയിലേക്ക് വ്രതമെടുത്ത മാതൃഭൂമി, ജമാ അത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മീഡിയ വണ്‍/മാധ്യമം തുടങ്ങിയ വാര്‍ത്ത മാധ്യമങ്ങള്‍ ഇടതുപക്ഷവിരുദ്ധത ഒരു രാഷ്ട്രീയ അജണ്ടയായി കൊണ്ടുനടക്കുന്നു എന്നും അത് സകല മാധ്യമ നൈതികതകളേയും ലംഘിക്കുന്നു എന്നും ജനങ്ങള്‍ക്ക് മനസിലാകില്ല എന്ന് കരുതിയിടത്താണ്, ഈ മാധ്യമങ്ങളുടെ എതിര്‍പക്ഷത്തുള്ള ഒരു രാഷ്ട്രീയം കേരളത്തില്‍ വേരൂന്നിയത് സുദീര്‍ഘമായ സമരങ്ങളിലൂടെയും മനുഷ്യരുടെ ജീവിതത്തിലൂടെയുമാണെന്ന വാസ്തവം അവര്‍ വിസ്മരിച്ചത്.
അതുകൊണ്ടുതന്നെതദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മാധ്യമങ്ങള്‍ക്ക് സ്വയം വിമര്ശനത്തിനുള്ള സമയമല്ല, മറിച്ച് മലയാളിക്ക് പുതിയ മാധ്യമ രാഷ്ട്രീയത്തെ ഒന്നുകൂടി മനസിലാക്കാനുള്ള സമയമാണ്. എന്തെങ്കിലും തിരിച്ചടികൊണ്ട് തങ്ങളുടെ വര്‍ഗസ്വഭാവം മാറ്റുക എന്നത് അവര്‍ക്ക് ഒരിക്കലും സാധിക്കാത്ത കാര്യമാണ്. ഗതികെട്ടാല്‍ പുല്ലുതിന്നുക എന്നത് പുലിയുടെ ദിനചര്യയാക്കാന്‍ കഴിയില്ല, അത് ചോരയുള്ള ഇരയെത്തേടി വേട്ട തുടരും.
സംഘ്പരിവാറിന്റെ ‘പന്തളം മോഡല്‍'
ഇപ്പോഴുള്ള ദേശീയ രാഷ്ട്രീയ സാഹചര്യം തുടര്‍ന്നാല്‍ കേരളത്തിന് അതിന്റേതായ നിലനില്‍പ്പ് സ്വന്തം നിലയില്‍ ഉറപ്പുവരുത്തേണ്ടിവരും എന്നതൊരു അടിയന്തര സാധ്യതയാണ്. കാല്‍ ഭാഗത്തിലേറെ മുസ്ലിം ജനസംഖ്യയും ശക്തമായ ഇടതുപക്ഷ രാഷ്ട്രീയവും മതേതര സാമൂഹ്യബോധവുമുള്ള കേരളം എന്ന ഭൂപ്രദേശം സംഘപരിവാറിന്റെയും മോദിയുടെയും ഇന്ത്യയുടെ പുറത്താണ്. ആ പുറത്താകലിന് കേരളം നല്‍കുന്ന വില ചെറുതല്ല. അത്തരത്തിലൊരു രാഷ്ട്രീയ ചെറുത്തുനില്‍പ്പ് കേരളം സാധ്യമാക്കുന്നു എന്നുതന്നെയാണ് തദ്ദേശ തെരഞ്ഞെപ്പ് ഫലം സൂചിപ്പിക്കുന്നത്. ബി.ജെ.പിയുടെ വോട്ടു ശതമാനം 14% എന്ന ദീര്‍ഘനാളായുള്ള അവസ്ഥയില്‍ നിന്ന് മുന്നോട്ടു പോകുന്നില്ല എന്നത് ഇതാണ് കാണിക്കുന്നത്.
പക്ഷെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ദൗര്‍ബല്യം സ്വാഭാവികമായും ബി.ജെ.പിയെ ശക്തിപ്പെടുത്തും. ഒപ്പം കേരളത്തിലെ സവര്‍ണ ഹിന്ദുക്കള്‍ക്കൊപ്പം ധനിക ക്രിസ്ത്യന്‍ സഭകളേയും കൂടെനിര്‍ത്താനുള്ള ബി.ജെ.പി ശ്രമം വളരെ ചെറുതാണെങ്കിലും ഫലം കണ്ടേക്കാം എന്നൊരു സാധ്യതയാണ് പന്തളം നഗരസഭയില്‍ ഓര്‍ത്തഡോക്‌സ് സഭ നേതൃത്വത്തിന്റെ പിന്തുണയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളായി നിന്ന് ജയിച്ച ക്രിസ്ത്യാനികള്‍ കാണിക്കുന്നത്. ലൗ ജിഹാദ് പോലെ സംഘപരിവാറിന്റെ മുസ്ലിം വിരുദ്ധ പ്രചാരണങ്ങളെ ക്രിസ്ത്യന്‍ സഭകള്‍ ഏറ്റുപിടിക്കുന്നു എന്നതും കാണേണ്ടതുണ്ട്. മുസ്ലിം വിരുദ്ധതയില്‍ സംഘപരിവാറിന്റെ സഖ്യകക്ഷിയാകാന്‍ ക്രിസ്ത്യന്‍ സഭകള്‍ തയ്യാറാക്കുന്നതിന് മതത്തിനപ്പുറം വ്യാപകമായ സാമ്പത്തിക താത്പര്യങ്ങള്‍ കൂടിയുണ്ടെങ്കിലും ഫലത്തില്‍ ബി.ജെ.പിക്ക് കേരളത്തില്‍ ലഭിക്കാവുന്ന സഖ്യകക്ഷി ക്രിസ്ത്യന്‍ സഭകളില്‍ ചിലതാണ്.
ബി.ജെ.പി താരതമ്യേന ശക്തമായ മത്സരം നടത്തിയ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പോലുള്ള പ്രദേശങ്ങളിലെല്ലാം കോണ്‍ഗ്രസിന്റെ സവര്‍ണ വോട്ടുകള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറുകയാണ് ചെയ്തത്. ഇത് തിരിച്ചുപിടിക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. കാരണം താരതമ്യേന സമ്പന്നരും മധ്യവര്‍ഗക്കാരുമായ സവര്‍ണ ഹിന്ദുക്കള്‍ ബി.ജെ.പിക്കൊപ്പമാണ് നില്‍ക്കുക. അവരുടെ സാമൂഹ്യ സുരക്ഷിതത്വത്തെ അതൊട്ടും മുറിവേല്‍പ്പിക്കില്ല എന്നതുതന്നെയാണ് കാര്യം. അവരെ ആകര്‍ഷിക്കാവുന്ന ഒന്നുംതന്നെ ഇപ്പോള്‍ കോണ്‍ഗ്രസിനിന്റെ പക്കല്‍ ഇല്ല തന്നെ. തങ്ങളുടെ സ്വന്തം കക്ഷിയായി ബി.ജെ.പിയുള്ളപ്പോള്‍ കോണ്‍ഗ്രസുമായി ഒരു ഏച്ചുകെട്ടലിന് ഇപ്പോള്‍ ബി.ജെ.പിയിലേക്ക് കൂറുമാറിയ സവര്‍ണര്‍ തയ്യാറാകില്ല.
ഇടതുപക്ഷ വിരുദ്ധതക്ക് മതവര്‍ഗീയ രാഷ്ട്രീയം
ഇത്ര ആക്രമണമുണ്ടായിട്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണി എങ്ങനെ വലിയൊരു വിജയം നേടി എന്നതിന് പ്രതിപക്ഷ നിരയുടെ മേല്‍പ്പറഞ്ഞ ശക്തിദൗര്‍ബല്യമല്ലാത്ത കാരണങ്ങള്‍ ഇടതുപക്ഷത്തു നിന്നും വിലയിരുത്തേണ്ടതുണ്ട്. വിട്ടുവീഴ്ചയില്ലാത്തവിധം മതേതര രാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കുന്നു എന്ന് കൃത്യമായി ഇടതുമുന്നണിക്ക് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. അതുകൊണ്ടുതന്നെ മതേതര സമൂഹത്തോട് പ്രതിബദ്ധതയുള്ള വലിയൊരു ജനസമൂഹം, തങ്ങളുടെ രാഷ്ട്രീയ തെരഞ്ഞെടുപ്പില്‍ ബി.ജെ. പിയുടെ വെല്ലുവിളി നേരിടാന്‍ കോണ്‍ഗ്രസിനേക്കാള്‍ എന്തുകൊണ്ടും മെച്ചം ഇടതുമുന്നണിയാണെന്ന തീരുമാനത്തില്‍ എത്തി. ശബരിമല സമരം മാത്രമല്ല, തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യു.ഡി.എഫ് ബന്ധം എത്ര അപകടകരമായ രീതിയിലാണ് കോണ്‍ഗ്രസ് മതവര്‍ഗീയ രാഷ്ട്രീയത്തെ ഉപയോഗിക്കുന്നത് എന്നതിന്റെ തെളിവായിരുന്നു. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ എതിര്‍ക്കുമ്പോഴും ഇസ്ലാമിക രാഷ്ട്രീയത്തെ ഇടതുപക്ഷ വിരുദ്ധതയുടെ ചെലവില്‍ വളര്‍ത്തിവലുതാക്കാനുള്ള അപകടകരമായ ശ്രമത്തോട് കേരള സമൂഹം വളരെ ശക്തമായാണ് പ്രതികരിച്ചത്.

ഇസ്ലാമിക തീവ്രവാദ രാഷ്ട്രീയം ഉയര്‍ത്തുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്.ഡി.പി.ഐയും പോലുള്ള കക്ഷികള്‍ ഈ തെരഞ്ഞെടുപ്പിലുണ്ടാക്കിയ ചെറിയ നേട്ടങ്ങളെ നിസാരമായി കാണേണ്ടതല്ല. ഫാസിസ്റ്റ് വിരുദ്ധ മുന്നണിയില്‍ ഇസ്ലാമിക മതവര്‍ഗീയ രാഷ്ട്രീയം ഒറ്റുകാരുടെ പണിയാണ് എടുക്കുക എന്ന ചരിത്രബോധം ഉണ്ടാക്കിയെടുക്കുക എന്നതുമാത്രമാണ് ഇതിനുള്ള മറുപടി.
ട്വന്റി 20 എന്ന അപകടം
കിഴക്കമ്പലം പഞ്ചായത്തില്‍ കിറ്റെക്‌സ് ഗ്രൂപ്പ് എന്ന വ്യവസായ സ്ഥാപനം ചെല്ലും ചെലവും നടത്തിക്കൊണ്ടു പഞ്ചായത്ത് ഭരണം നടത്തിയ ഒരു സംഘം ഇപ്പോള്‍ അടുത്ത മൂന്നു പഞ്ചയാത്തുകളിലേക്കും തങ്ങളുടെ ഭരണം നീട്ടിയിരിക്കുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും അപകടകരമായ മറ്റൊരു രാഷ്ട്രീയ സൂചന. നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ വിജയിച്ചാലെന്താണ് കുഴപ്പം എന്ന മട്ടില്‍ വലതുപക്ഷ രാഷ്ട്രീയക്കാര്‍ മാത്രമല്ല, പൊതുരാഷ്ട്രീയകക്ഷികളെ അപഹസിച്ചുകൊണ്ട് കിഴക്കമ്പലം മാതൃകയെ പ്രകീര്‍ത്തിക്കുന്ന നിഷ്പക്ഷ നാട്യക്കാര്‍ ധാരാളം പ്രത്യക്ഷപ്പെടുന്നുണ്ട്.

എങ്ങനെയാണ് ഒരു വ്യവസായ സ്ഥാപനം അഥവാ മുതലാളി ജനാധിപത്യ പ്രക്രിയയെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ മധ്യസ്ഥതയില്ലാതെ നേരിട്ട് നിയന്ത്രിക്കുന്നത് എന്നതിന്റെ സൂക്ഷ്മ മാതൃകയാണ് ട്വന്റി 20 എന്ന് വേണമെങ്കില്‍ ലളിതവത്കരിക്കാം. അദാനിയും അംബാനിയും വിലക്കെടുക്കുന്ന രാഷ്ട്രീയക്കാര്‍ ഭരിക്കുന്ന നാട്ടില്‍ അംബാനി നേരിട്ട് ഭരണം നടത്തിയാലെന്താണ് കുഴപ്പം എന്ന മട്ടില്‍. പക്ഷെ അത് വലിയൊരു കുഴപ്പമാണെന്ന് മനസിലാക്കാനുള്ള രാഷ്ട്രീയത്തെയാണ് ചുരുങ്ങിയത് ജനാധിപത്യ രാഷ്ട്രീയം എന്നുവിളിക്കുന്നത്.
ഇടതുപക്ഷത്തിനുമുണ്ട് പിഴവുകള്‍
കഴിഞ്ഞ തെരഞ്ഞെടുപ്പ് കേരളത്തിലെ ഇടതുപക്ഷത്തെ അതിന്റെ രാഷ്ട്രീയ പാളിച്ചകളില്‍ നിന്ന് മുക്തരാക്കുന്ന ഒന്നല്ല. ഉമ്മന്‍ചാണ്ടിയുടെ അദാനി-വിഴിഞ്ഞം പദ്ധതി പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തും ഒരു തടസ്സവുമില്ലാതെ എല്ലാ പാരിസ്ഥിതിക-സാമ്പത്തിക ക്രമക്കേടുകളേയും നിസാരമാക്കി മുന്നോട്ടു പോകുന്നത് കോര്‍പ്പറേറ്റ് മൂലധനത്തോടുള്ള ഈ സര്‍ക്കാരിന്റെയും അതിനു നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തിന്റെയും അടിസ്ഥാനപരമായ പിഴവുകളുടെ ഭാഗമാണ്. UAPA ചുമത്തി തടവിലിടലും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും അടക്കമുള്ള ഭരണകൂട അമിതാധികാര പ്രകടനം ഈ സര്‍ക്കാരിന്റെ നിഴലാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങളോട് തികഞ്ഞ അവഗണനയാണ് സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. അത് മാത്രമല്ല, മിക്കപ്പോഴും പരിസ്ഥിതി വിഷയങ്ങളില്‍ മൂലധനത്തിന്റെ താല്‍പര്യത്തിനൊത്താണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതും. വികസന പദ്ധതികളില്‍ പലപ്പോഴും കേവലമായ മുതലാളിത്ത വികസന മാനദണ്ഡങ്ങളാണ് ഇപ്പോഴും സര്‍ക്കാര്‍ പുലര്‍ത്തുന്നത്.

കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് അധികമിടത്തുനിര്‍ത്താതെ പാഞ്ഞുപോകുന്ന ഒരു തീവണ്ടിപ്പാതയുടെ കൂടെയാണ് ഇപ്പോഴും വികസനത്തെക്കുറിച്ചുള്ള ഇടതുപക്ഷ കാഴ്ചപ്പാട് സഞ്ചരിക്കുന്നത് എന്നത് ഇതാണ് കാണിക്കുന്നത്. പ്രളയാനന്തരമുള്ള കേരളനിര്‍മ്മാണവും ഇത്തരത്തിലുള്ള വികസന പരിപ്രേക്ഷ്യങ്ങളുടെ കീഴിലായിരുന്നു.
എന്നാല്‍, ഇതിനൊന്നുമുള്ള പ്രതിരാഷ്ട്രീയം ഐക്യജനാധിപത്യ മുന്നണിയോ ബി.ജെ.പിയോ അല്ല എന്നൊരു രാഷ്ട്രീയബോധ്യം കേരള സമൂഹത്തിനുണ്ടെങ്കില്‍ അതൊരു ചെറിയ കാര്യമല്ല. ഭരണഘടന നല്‍കുന്ന പരിമിത ജനാധിപത്യ സാധ്യതകളെ നിലനിര്‍ത്തുക എന്നൊരു അടിയന്തര കടമയാണ് ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ മുന്നണിക്കുണ്ടാകേണ്ടത്. അത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പ്രതിഫലിക്കും. താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി ദീര്‍ഘകാല ലക്ഷ്യങ്ങളെ ബലികൊടുക്കാതിരിക്കുക എന്നതുപോലെ സുപ്രധാനമാണ് ദീര്‍ഘകാല ലക്ഷ്യങ്ങളെന്ന ഒഴിവുകഴിവ് പറഞ്ഞുകൊണ്ട് അടിയന്തര രാഷ്ട്രീയ കടമകളെ തള്ളിപ്പറയുക എന്നത്. അത് യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. എപ്പോള്‍ വേണമെങ്കിലും നമ്മുടെ രാഷ്ട്രീയം പറയാന്‍ പാകത്തില്‍ സമൂഹം ഇതുപോലെ നിലനില്‍ക്കും എന്ന അബദ്ധധാരണയില്‍ നിന്നാണ് അതുണ്ടാകുന്നത്. നിരന്തരമായി ഇടപെട്ടുകൊണ്ട് മാത്രമേ സാമൂഹ്യമാറ്റത്തിനായുള്ള ഏതൊരു രാഷ്ട്രീയത്തിനും മുന്നോട്ടുപോകാനാകൂ.
അതൊരു അരാഷ്ട്രീയ പുച്ഛം
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കോവിഡ് കാലത്തും പ്രളയ കാലത്തും നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ അവര്‍ക്കനുകൂലമായി പ്രതിഫലിച്ചു എന്നതൊരു വാസ്തവമാണ്. അതൊരു മോശം കാര്യവുമല്ല. സര്‍ക്കാര്‍ കിറ്റും കിറ്റക്‌സ് മുതലാളിയുടെ സൗജന്യങ്ങളും സമീകരിച്ചുകൊണ്ടുള്ള അരാഷ്ട്രീയ പുച്ഛം ഉത്തരവാദിത്തരഹിതമായ അരാഷ്ട്രീയ വാചാടോപം മാത്രമാണ്. നവ-ഉദാരീകരണ കാലം ലോകത്ത് ശക്തിപ്രാപിച്ചതു തന്നെ എല്ലാവിധത്തിലുള്ള ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വലിഞ്ഞുകൊണ്ടാണ്. ക്ഷേമ പെന്‍ഷനുകള്‍ ഇല്ലാതാക്കുക എന്നത് താച്ചര്‍-റീഗന്‍ കാലത്തിന്റെ തുടര്‍ച്ചയായിരുന്നു. സബ്സിഡി എന്നത് നഷ്ടമാണ് എന്നത് അക്കാലത്തു നിന്നും കയറിവന്നതാണ്. പൊതുവിതരണ സമ്പ്രദായത്തിന് പകരം പണം നേരിട്ട് നല്‍കിയാല്‍ മതി എന്നത് വിപണിയെ സമ്പൂര്‍ണമായി സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായിരുന്നു. സര്‍ക്കാര്‍ ആശുപത്രി ഇല്ലെങ്കിലും കുഴപ്പമില്ല, പകരം സൗജന്യമായി ആരോഗ്യ ഇന്‍ഷുറന്‍സ് ജനങ്ങള്‍ക്ക് നല്‍കിയാല്‍ മതിയെന്നതും ഇതേ യുക്തിയുടെ ഒളിച്ചുകടത്തലായിരുന്നു. ഇത്തരത്തിലൊരു മുതലാളിത്ത വിപണിയുക്തിയുടെ കാലത്ത്, ആളുകള്‍ക്ക് ജീവിക്കാന്‍ പലവിധത്തിലുള്ള ക്ഷാമം നേരിടുമ്പോള്‍ അവര്‍ക്ക് സൗജന്യമായി ഭക്ഷണമെത്തിക്കാനും മഹാമാരിയില്‍ ചികിത്സ നല്‍കാനും പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുത്താനുമൊക്കെയാണ് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ശ്രമിക്കേണ്ടത് എന്ന രാഷ്ട്രീയബോധത്തെ ഒട്ടും ചെറുതാക്കിക്കണ്ടുകൂടാ. അതാകട്ടെ കേരളം അതിന്റെ ചരിത്രസമരങ്ങളിലൂടെ നേടിയെടുത്ത സാമൂഹ്യതുല്യതയുടെ രാഷ്ട്രീയബോധത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് ഇത്തരത്തിലൊരു സര്‍ക്കാര്‍ ഇടപെടലിനെ കേവലമായ സൗജന്യം എന്നതിനപ്പുറം കേരളത്തിന്റെ ക്ഷേമ രാഷ്ട്രീയ സങ്കല്പത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നായി ജനങ്ങള്‍ കണ്ടത്.
അത്തരത്തിലൊരു രാഷ്ട്രീയ ഇടപെടലിനോട് സക്രിയമായി പ്രതികരിക്കേണ്ടതുണ്ട് എന്നാണവര്‍ തീരുമാനിച്ചത്. ഈ രാഷ്ട്രീയ ഇടപെടലിന്റെ ഗുണഭോക്താക്കളാകട്ടെ സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരും വര്‍ഗ രാഷ്ട്രീയത്തില്‍ ഇടതുപക്ഷമാകുന്നവരും ആയിരുന്നു. തങ്ങളെ കണക്കിലെടുക്കുന്ന ഒരു രാഷ്ട്രീയത്തിന്റെ പരാജയമായിട്ടാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെടുന്നത് എന്ന് കേരളത്തിലെ ഈ സാമാന്യ ജനവിഭാഗം കണക്കാക്കി. തെരഞ്ഞെടുപ്പിന് ശേഷമുള്ള വിജയയാഹ്ളാദങ്ങളുടെ ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇത് കാണാനാകും. ഇതിനുമുമ്പുള്ള ഇടതുപക്ഷ വിജയത്തിലെ ആഹ്‌ളാദപ്രകടനങ്ങള്‍ പോലെയല്ല അത്. ഇപ്പഴല്ലെങ്കില്‍ ഒരിക്കലുമില്ല എന്ന മട്ടില്‍ നടത്തിയ ഒരു തെരഞ്ഞെടുപ്പായിരുന്നു അവര്‍ക്കുള്ളില്‍ അതെന്ന് കാണിച്ചുതരുന്നു ആ ദൃശ്യങ്ങള്‍. തങ്ങളുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍, കണ്ടുമടുത്ത പ്രഹസനങ്ങളായി ആവര്‍ത്തിക്കുമ്പോള്‍ താരതമ്യേന തങ്ങള്‍ക്ക് കൂടി ഇടമുള്ളൊരു സാധ്യതയെ തെരഞ്ഞെടുക്കുകയായിരുന്നു വലിയൊരു വിഭാഗം ജനങ്ങള്‍.g
ഐക്യജനാധിപത്യ മുന്നണിയും ബി ജെ പിയും നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇനി ഇതായിരിക്കാനാണ് സാധ്യത. ജനങ്ങള്‍ ഒരു രാഷ്ട്രീയപക്ഷത്തെ തങ്ങളുടെ ഇടം എന്ന നിലയില്‍ തെരഞ്ഞെടുക്കുക എന്നത് വലിയൊരു മാറ്റമാണ്. അത് ഗുണപരമായൊരു മാറ്റമാണ്. അത്തരമൊരു മാറ്റത്തിന്റെ ഗുണഭോക്താവാകാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടുണ്ട് ഈ തെരഞ്ഞെടുപ്പില്‍ എന്നത് ചെറിയ കാര്യമല്ല. നേരത്തെ സൂചിപ്പിച്ച നിരവധിയായ പ്രശ്‌നങ്ങള്‍ക്കൊപ്പവും തങ്ങള്‍ക്ക് വ്യവഹാരത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള ഒരേയൊരിടം ഇടതുപക്ഷമാണ് എന്നാണ് ആ രാഷ്ട്രീയ ബോധ്യം. കൂടുതല്‍ ഇടതുപക്ഷമായിക്കൊണ്ടാണ് ആ രാഷ്ട്രീയ സാധ്യതയെ ഉപയോഗിക്കാനാവുക.
കേരളത്തിന് എങ്ങനെ ബദലാകാം?
ഒരു മതേതര, ഇടതുപക്ഷ സമൂഹം എന്ന നിലയില്‍ ഇനി കേരളത്തിന് മോദിയുടെ ഇന്ത്യയുമായുള്ള കൊടുക്കല്‍ വാങ്ങലുകള്‍ വളരെ കുറവായിരിക്കും. ജി.എസ്.ടി വന്നതോടെ നികുതി വരുമാനത്തെക്കുറിച്ചുള്ള ഫെഡറല്‍ അധികാരം നഷ്ടപ്പെട്ട സംസ്ഥാനത്തിന് ഇനി നിലനില്‍പ്പിന് പുതിയ സാദ്ധ്യതകള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ഇവിടെയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി കേരളത്തിന്റെ ഉത്പാദന, വിപണന മേഖലയില്‍ നടത്തേണ്ട ഇടപെടലുകളുടെ പ്രാധാന്യം.ജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ സൗജന്യമായി നല്‍കുക എന്നതാണ് ഒരു പൊതുസ്ഥാപനത്തിന്റെ ഏക ഉത്തരവാദിത്തം എന്ന ലളിതവത്ക്കരണത്തിലാണ് നാമിപ്പോഴും നില്‍ക്കുന്നത്. ഈ ധാരണയെ പൊളിക്കുകയും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഇടപെടാന്‍ കഴിയുന്ന വിധത്തിലുള്ള ഉത്പാദന, വിപണന മേഖലകളിലേക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കടക്കുകയും വേണം.

കൃഷി, ഊര്‍ജം, നിത്യജീവിതത്തിനു വേണ്ട സാമഗ്രികളുടെ നിര്‍മാണം തുടങ്ങിയ മേഖലകളില്‍ ഇത്തരം പദ്ധതികള്‍ ഉണ്ടാകണം. ഇതിനു വേണ്ടത് ഉല്‍പാദനത്തിന് മാത്രമല്ല ഉപഭോഗത്തിനു കൂടി തയ്യാറാകുന്ന ഒരു രാഷ്ട്രീയ ബോധമാണ്. ഉദാഹണത്തിന്, മലയാളി നിത്യം രണ്ടുനേരം ധൂര്‍ത്തടിച്ചു പതച്ചുകളയുന്ന സോപ്പിന്റെ കാര്യമെടുക്കാം. കേരളത്തിലെ ഒന്നിലേറെയുള്ള പഞ്ചായത്തുകളുടെ ഒരു കൂട്ടത്തിന് ഒരു സംയുക്ത പദ്ധതിയെന്ന നിലയില്‍ സോപ്പ് നിര്‍മ്മിക്കാം. അങ്ങനെ പ്രാദേശികമായി തൊഴില്‍ നല്‍കുന്ന ഇത്തരം നിര്‍മ്മാണശാലകളില്‍ നിന്നുള സോപ്പ് ഉപയോഗിക്കാന്‍ ആ പ്രദേശത്തെ ജനം തയ്യാറാവുക എന്നതൊരു രാഷ്ട്രീയ തീരുമാനം കൂടിയാണ്. ഒപ്പം, ഈ യൂണിറ്റുകള്‍ക്ക് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം സൗജന്യമായിത്തന്നെ ആദ്യഘട്ടത്തില്‍ സര്‍ക്കാരിന് ഉറപ്പുവരുത്താനാകണം. ഗുണനിലവാരമുള്ള പല തരം സോപ്പുകള്‍ ഇത്തരം പഞ്ചായത്ത് സംഘങ്ങള്‍ക്ക് ഉണ്ടാക്കാനാകും. അതിനുള്ള വിപണിയാകട്ടെ ഒരിക്കലും ആവശ്യക്കാരില്ലാതെ വരുന്ന ഒന്നല്ല താനും. എന്തിനാണ് മലയാളി കുളിക്കാന്‍ ഏതോ മുതലാളിമാര്‍ക്ക് കേരളത്തിന് പുറത്തേക്ക് പണം കൊടുക്കുന്നത് എന്ന രാഷ്ട്രീയ ചോദ്യത്തിന്റെ ഉത്തരം ഒരു സമൂഹം എന്ന നിലയില്‍ നാം പറഞ്ഞാല്‍ മാത്രം മതി.
ഇത്തരത്തില്‍ നമ്മള്‍ നിത്യജീവിതത്തില്‍ ഒഴിവാക്കാനാകാത്തവിധം ഉപയോഗിക്കുന്ന നിരവധി വസ്തുക്കള്‍ നിസാര സാങ്കേതികവിദ്യയുടെ ആവശ്യം മാത്രമുള്ളതാണ്. അത്തരം ഉല്‍പന്നങ്ങളുടെ നിര്‍മ്മാണ യൂണിറ്റുകള്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ തുടങ്ങണം. ഇത്തരം സംരംഭങ്ങളുടെ ഉടമസ്ഥതയും അതിനാവശ്യമുള്ള മൂലധനത്തിന്റെ ഒരു ഭാഗം കണ്ടെത്തലും അത്തരം സംരഭങ്ങളില്‍ പങ്കാളികളാകുന്ന ജനങ്ങളുടെ സഹകരണ സംഘങ്ങള്‍ വഴി കണ്ടെത്തണം. മറ്റൊരു പങ്ക് മൂലധനം പൊതുവായ്പകള്‍ വഴി ഉണ്ടാക്കാം. ഇത്തരത്തിലുള്ള സംരഭങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിപണി കണ്ടെത്തലും ഗുണമേന്മ ഉറപ്പാക്കലുമാണ്. ആദ്യത്തേതിന് ഒരു രാഷ്ട്രീയ തീരുമാനവും രണ്ടാമത്തേതിന് ഒരു സര്‍ക്കാര്‍ ഉത്തരവാദിത്തവും ഉണ്ടാകേണ്ടതുണ്ട്.
തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തരമായി കടന്നുചെല്ലേണ്ട ഒന്നാണ് സൗരോര്‍ജ വൈദ്യുതി ഉല്‍പാദനം. കേരളത്തില്‍ ഇപ്പോള്‍ ഉണ്ടാക്കിയതും ഇനി ഉണ്ടാക്കാന്‍ പോകുന്നതുമായ വീടുകളില്‍ അവയുടെ വിസ്തീര്‍ണവും നിര്‍മ്മാണച്ചെലവും ഉടമയുടെ വരുമാനവും കണക്കിലെടുത്ത് അതിന് ആനുപാതികമായി സൗരോര്‍ജ്ജ ഫലകങ്ങള്‍ സ്ഥാപിക്കേണ്ടത് നിയമപരമായി ഉറപ്പാക്കണം. പഞ്ചായത്തീ രാജ് സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലാകണം ഇതിനുള്ള സബ്സിഡി അടക്കമുള്ളവ നല്‍കേണ്ടത്.
കാര്‍ഷിക മേഖലയിലും ഇതേ മാതൃകയില്‍ ഉത്പാദന, വിപണന സംരഭങ്ങള്‍ ഉണ്ടാകണം. കൃഷി മാത്രമല്ല കാര്‍ഷികോല്‍പ്പന്ന വിപണിയും ഉറപ്പാക്കേണ്ടതുണ്ട്. ഇതിനു പ്രാദേശിക സംഭരണ കേന്ദ്രങ്ങള്‍, ശീതീകൃത സംഭരണ ശാലകള്‍ എന്നിവ തുടങ്ങണം. ഇത് കാര്‍ഷിക ഉല്‍പാദന, വിപണന സഹകരണ സംഘങ്ങളുമായി ചേര്‍ന്നുകൊണ്ട് ഒന്നിലേറെ പഞ്ചായത്തുകള്‍ക്ക് കൂട്ടമായി ചെയ്യാം.
കേവലമായ സേവന ദാതാക്കളും സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളെ പ്രാദേശികമായി കണ്ടെത്തുന്ന, അല്ലെങ്കില്‍ ഏത് റോഡ് പണിയണം എന്ന് തീരുമാനിക്കുന്ന തരം വികേന്ദ്രീകൃത അധികാരങ്ങളില്‍ നിന്ന് ഉത്പാദന, വിപണന മേഖലയിലെ വൈവിധ്യമാര്‍ന്ന ജനകീയ സംരഭങ്ങളിലേക്ക് കടന്നില്ലെങ്കില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കേരളത്തിന് കേരളമായിരിക്കാനുള്ള രാഷ്ട്രീയ സമരത്തില്‍ ഏറെയൊന്നും സംഭാവന ചെയ്യാന്‍ കഴിയില്ല.
ജനങ്ങളുടെ രാഷ്ട്രീയ തീരുമാനത്തിന് വിലയുണ്ട്
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് വിജയത്തെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വിജയമായി മാറ്റേണ്ടത് കേരളമെന്ന ഭാഷാഭൂപ്രദേശവും അവിടുത്തെ സാധാരണക്കാരായ വലിയൊരു വിഭാഗം ജനങ്ങളും ആത്മാഭിമാനത്തോടെ ജീവിക്കാന്‍ വേണ്ടി നല്‍കിയ രാഷ്ട്രീയ തീരുമാനമായി ഈ തെരഞ്ഞെടുപ്പിനെ കാണുമ്പോഴാണ്. അത്തരത്തില്‍ അതിനെ മുന്നോട്ട് കൊണ്ടുപോയില്ലെങ്കില്‍ അമ്പരപ്പിക്കുന്ന വേഗത്തില്‍ വലതുപക്ഷവത്കരണത്തിലേക്ക് ജനസമൂഹം എത്തിപ്പെടും എന്നതിന് യു.എസും ബ്രസീലും ഇന്ത്യയുമടക്കമുള്ള പുതുകാല വലതുപക്ഷ രാഷ്ട്രീയ മാറ്റങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
അടുത്ത ദശാബ്ദങ്ങളിലൊന്നും കാണാത്ത വിധം ഇടതുപക്ഷം എന്ന ആശയം തന്നെ ആക്രമിക്കപ്പെട്ടപ്പോള്‍, അതിന്റെ സംഘടനാ രൂപങ്ങളുടെ വലിയ പാളിച്ചകളെ തിരുത്താനുള്ള സന്നദ്ധതയ്ക്കായി വീണ്ടും മാറ്റിവെച്ചുകൊണ്ട്, വാര്‍ത്താമാധ്യമങ്ങളുടെ വിവരവിനിമയത്തിന് വലിയ സ്വാധീനമുള്ള ഈ നാട്ടില്‍, അതിനെയെല്ലാം പ്രതിരോധിച്ച് സാധ്യമായ വലിയൊരു രാഷ്ട്രീയ തീരുമാനമാണ് കേരളജനത എടുത്തത്. അതിനെ കേവലം കിറ്റിനുള്ള നന്ദിയായി ചുരുക്കുന്നവരെ ഗൗനിക്കേണ്ടതില്ല. പക്ഷെ ആ രാഷ്ട്രീയ തീരുമാനത്തെ, അതിന്റെ ഇടതുപക്ഷ സത്തയെ പ്രായോഗികമാക്കേണ്ട ഭാരിച്ച രാഷ്ട്രീയചുമതല കേരളത്തിലെ ഇടതുപക്ഷ കക്ഷികള്‍ക്ക് മാത്രമല്ല, ഇടതുപക്ഷ രാഷ്ട്രീയ സമൂഹത്തിനുകൂടിയുണ്ട്.
AJITHAN RADHAKRISHNAN
23 Dec 2020, 12:29 AM
ഇടതു പക്ഷത്തിന്റെ പരിസ്ഥിതി രാഷ്ട്രീയം എന്താണ്? പോലീസ് നയം എന്താണ്? സാമൂഹ്യ നിർമ്മിതികളെ സംശയത്തോടെ മാത്രം വീക്ഷിക്കാൻ പ്രേരിപ്പിക്കുന്ന അനവധി സംഭവങ്ങൾ കഴിഞ്ഞ നാലര കൊല്ലത്തിനിടയിൽ ഇടതു പക്ഷം അവതരിപ്പിച്ചിട്ടുണ്ട്. അതൊക്കെ ഒന്ന് മറിച്ചു നോക്കിയിട്ടു പോരെ ഈ അരിയിട്ട് വാഴ്ച?
Seshan
21 Dec 2020, 11:55 AM
നല്ല ഉൾക്കാഴ്ചയുള്ള പ്രതികരണം.മഹത്തായ ജനവിധിയെപ്പറ്റി ആഴത്തിൽ പഠിക്കാൻ സഹായകരമായ വിശകലനം.നന്ദി.
ജയൻ നീലേശ്വരം
20 Dec 2020, 04:24 PM
തെരെഞ്ഞെടുപ്പിനെ ശരിയായി വിലയിരുത്തി.
ടി.എസ്.രവീന്ദ്രൻ
20 Dec 2020, 03:44 PM
ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ കലാപം നടത്തിയവരും നൂറ്കണക്കിന് ക്വോറികൾ അനുവദിച്ചവരും സൃഷ്ടിക്കുന്ന നവകേരളം എങ്ങിനെയായിരിക്കും? മദ്യഷാപ്പിന് അനുവാദം നൽകാനുള്ള പഞ്ചായത്തിന്റെ അധികാരം എടുത്തു കളഞ്ഞവർക്ക് അധികാരവികേന്ദ്രീകരണത്തെപറ്റി പറയാൻ അർഹതയുണ്ടോ? കോർപ്പറേറ്റുകൾ പാർട്ടിയെ വിലക്കെടുക്കുന്നതും ജനങ്ങളെ വിലക്കെടുക്കുന്നതും തമ്മിലെന്തൊ വ്യത്യാസം?
വി എൻ ജയചന്ദ്രൻ
20 Dec 2020, 03:18 PM
👍
Prakas.K.A
20 Dec 2020, 01:56 PM
Very good and deep analysis .congatulations.
എതിർദിശ സുരേഷ്
20 Dec 2020, 12:24 PM
യാഥാർത്ഥ്യബോധത്തോടെയുള്ള വിശകലനം.
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
ടി.എന്‍. പ്രതാപന്‍
Mar 23, 2023
3 Minutes Read
പി.കെ. ജയലക്ഷ്മി
Mar 12, 2023
34 Minutes Watch
Think
Mar 11, 2023
3 Minutes Read
ഷിബു മുഹമ്മദ്
Mar 10, 2023
2 Minutes Read
കെ.കെ. കൊച്ച്
Mar 09, 2023
3 Minutes Read
കെ.ജെ. ജേക്കബ്
Mar 04, 2023
3 Minutes Read
കെ. കണ്ണന്‍
Mar 02, 2023
8 minutes read
Muthu koya
27 Dec 2020, 01:24 AM
കൃത്യമായ നിരീക്ഷണം പഠിക്കാനും മനസ്സിലാക്കാനും ഏറെയുണ്ട് ഇടതു പക്ഷമുന്നണിയുടെ പരിസ്ഥിതിയുമായി ബന്ധെപ്പെട്ട നിലപാടുകൾ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായിയുടെ ചില അധികാര കേന്ദ്രീകരണ പ്രവണതകൾ കാണേണ്ടതുണ്ട്