ചെറുപ്പകാലത്ത് ഞാനേറ്റവുമധികം പരിഹസിക്കപ്പെട്ടത് യേശുദാസിനോടുള്ള ആരാധനയുടെ പേരിലാണ്

യേശുദാസ് പാടിയതൊക്കെ യേശുദാസിന്റെ ശബ്ദത്തിൽ മാത്രം കേൾക്കാൻ ഇഷ്ടപ്പെടുന്നു ഇന്നും. യേശുദാസ് പാടിയ പാട്ട് മറ്റൊരാൾ പാടി കേൾക്കുന്നതെന്തിന്, യേശുദാസ് പാടിയത് അവിടെത്തന്നെ ഉണ്ടെന്നിരിക്കെ എന്നൊരു വാശി എനിക്കിന്നുമുണ്ട്. യേശുദാസിനെ കുറ്റം പറയുന്നവരുടെ മുന്നിൽ നാഗവല്ലി ഡോ. സണ്ണിയോടെന്ന പോലെ മതിഭ്രമം ബാധിച്ച് തർക്കിച്ചിരുന്നു. ട്രൂകോപ്പി വെബ്‌സീൻ 104 -ാം പക്കറ്റിൽ എസ്. ശാരദക്കുട്ടി എഴുതിയ ഉള്ളിന്റെയുള്ളിലെയുന്മാദങ്ങൾ എന്ന ലേഖനത്തിൽ നിന്ന്.

സെലിബ്രിറ്റികളോടുള്ള ആരാധന വിവരമില്ലായ്മയുടെ ലക്ഷണമായി പരിഹസിക്കപ്പെടാറുണ്ട്. ചെറുപ്പകാലത്ത് ഞാനേറ്റവുമധികം പരിഹസിക്കപ്പെട്ടത് യേശുദാസിനോടുള്ള ആരാധനയുടെ പേരിലാണ്. അടക്കമില്ലാത്ത ആ ആരാധനയുടെ പേരിൽ എന്റെ സംഗീതാസ്വാദന നിലവാരം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ജന്മദിനങ്ങൾ ആരുടേതായാലും, എത്ര വേണ്ടപ്പെട്ടവരുടേതായാലും മറന്നുപോകുന്ന ഞാൻ ജനുവരി പത്ത് യേശുദാസിന്റെ ജന്മദിനമെന്നത് ഒരിക്കലും മറക്കുന്നില്ല. ഈ ദിവസം കൃത്യമായി ഓർത്തുവെച്ച് മനസ്സിൽ പ്രാർഥനകൾ ഉരുവിട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്രക്ക് ആ പാട്ടുകളിൽ നിന്ന് ജീവവായു സ്വീകരിച്ചിരുന്ന അനേകരിലൊരാൾ മാത്രം.

യേശുദാസ് പാടിയതൊക്കെ യേശുദാസിന്റെ ശബ്ദത്തിൽ മാത്രം കേൾക്കാൻ ഇഷ്ടപ്പെടുന്നു ഇന്നും. യേശുദാസ് പാടിയ പാട്ട് മറ്റൊരാൾ പാടി കേൾക്കുന്നതെന്തിന്, യേശുദാസ് പാടിയത് അവിടെത്തന്നെ ഉണ്ടെന്നിരിക്കെ എന്നൊരു വാശി എനിക്കിന്നുമുണ്ട്. യേശുദാസിനെ കുറ്റം പറയുന്നവരുടെ മുന്നിൽ നാഗവല്ലി ഡോ. സണ്ണിയോടെന്ന പോലെ മതിഭ്രമം ബാധിച്ച് തർക്കിച്ചിരുന്നു.

എന്നെ തോൽപിക്കാൻ തർക്കിക്കുന്നവരുടെ മുന്നിൽ ഞാൻ അവസാനം ആ ബ്രഹ്മാസ്ത്രം തന്നെ എടുക്കുമായിരുന്നു. ആദരണീയനായ ദേവരാജൻ മാസ്റ്ററെ പോലൊരാളുടെ വാക്കുകൾ എന്റെ തുണക്കെത്തും, ‘ക്ലാസിക്കൽ രാഗങ്ങളുടെ സൂക്ഷ്മഛായകളെ സാധാരണ മാനുഷികവികാരങ്ങളുമായി ചേർത്തിണക്കി സാധാരണക്കാർക്കുപോലും ആസ്വാദ്യമാക്കി മാറ്റിയ യേശുദാസുള്ളതുകൊണ്ട് എനിക്ക് ഗാനങ്ങൾ ചിട്ടപ്പെടുത്തുമ്പോൾ മറ്റൊരാളെക്കുറിച്ചാലോചിക്കേണ്ടതില്ല' എന്ന്.
ആഹാ, എനിക്ക് പിടിച്ചുനിൽക്കാൻ ആ റഫറൻസ് മാത്രം മതി.

പൊളിറ്റിക്കലി കറക്ടാകാൻ നിർബ്ബന്ധിതയാകുന്നതൊക്കെ പിന്നീടാണല്ലോ. അപ്പോൾ നമുക്ക് എത്ര പ്രിയപ്പെട്ടതെങ്കിലും നമ്മുടെ വിഗ്രഹങ്ങളെ തള്ളിപ്പറയേണ്ടതായിവരും. അങ്ങനെ യേശുദാസെന്ന ഗായകനിലെ വ്യക്തിയുടെ നിലപാടുകളോട് വെറുപ്പുണ്ടായ ഒട്ടേറെ സന്ദർഭങ്ങളുണ്ട് . എനിക്കേറ്റവുമിഷ്ടമുള്ള ശബ്ദവുമായി ഈ മനുഷ്യന് മിണ്ടാതിരുന്നു കൂടേ എന്ന് ശപിച്ചുപോവുക പോലും ചെയ്ത സന്ദർഭങ്ങൾ.

വീണ്ടും ജനുവരി പത്ത്​ വരും.
അന്ന് യേശുദാസിന്റെ പിറന്നാളാണ്.
എനിക്ക് കുറിപ്പെഴുതണം. ആശംസകൾ അർപ്പിക്കണം.
അപ്പോൾ ഞാനിങ്ങനെയൊക്കെയെഴുതി എന്നെത്തന്നെ സമാധാനിപ്പിക്കും: ‘‘പോകെപ്പോകെ പുകയെല്ലാം മായും. യേശുദാസ് അദ്ദേഹത്തിന്റെ പാട്ടും ശബ്ദവും മാത്രമായി അടയാളപ്പെടുന്ന ഒരു കാലം വരും. അവ മാത്രമേ അന്ന് നിലനിൽക്കൂ. ആ കാലത്ത് അദ്ദേഹം ഇന്നത്തേക്കാൾ തിളക്കത്തോടെ ഓർമിക്കപ്പെടട്ടെ. കാരണം, കഠിനമായ ജീവിത സന്ദർഭങ്ങളിലൊക്കെ എന്നെപ്പോലെ എത്രയധികം ആളുകളെ എന്നും ആശ്വസിപ്പിച്ചിരുന്ന ശബ്ദമായിരുന്നു യേശുദാസിന്റേത്.’’

എന്നിട്ട്, ഇന്നും കേട്ടാൽ ഏതൊക്കെയോ ഓർമകളിൽ കണ്ണു നിറയുന്ന, വികാരം കൊള്ളുന്ന, ഉന്മാദത്തിൽ പെട്ടുപോകുന്ന യേശുദാസിന്റെ ചില പ്രിയ ഗാനങ്ങൾ ഞാൻ തിരഞ്ഞെടുത്തു വെക്കും.

അനുരാഗലോല ഗാത്രി
വരവായി നീലരാത്രി
നിനവിൻ മരന്ദ ചഷകം
നെഞ്ചിൽ പതഞ്ഞ രാത്രി

അനുരാഗിണി ഇതാ എൻ
കരളിൽ വിരിഞ്ഞ പൂക്കൾ...

സീമന്തിനീ നിൻ ചൊടികളിലാരുടെ
പ്രേമമൃദുസ്‌മേരത്തിൻ സിന്ദൂരം...

ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ...

ചന്ദനലേപ സുഗന്ധം
ചാർത്തിയതാരോ
കാറ്റോ കാമിനിയോ

ഇനിയുമെത്രയെത്ര...

അങ്ങനെ ഒരാളിലൊന്നും നിൽക്കുന്നതല്ല എന്റെ ആരാധനകൾ.
യേശുദാസിന്റെ ഗാനങ്ങൾ പ്രണയമധുരമായിരിക്കുമ്പോൾ തന്നെ യേശുദാസിന്റെ ചിന്തകൾക്ക് വാർധക്യം ബാധിച്ചു തുടങ്ങുകയും അദ്ദേഹം അസംബന്ധങ്ങൾ പറഞ്ഞു തുടങ്ങുകയും ചെയ്തതോടെയാണ് ഞാൻ ജയചന്ദ്രന്റെ യൗവന സുരഭിലമായ ആ ശബ്ദത്തെ കൂടുതലായി ആരാധിച്ചുതുടങ്ങുന്നത്. ജയചന്ദ്രൻ പാടിയ പണ്ടേയിഷ്ടമുള്ള ചില ഗാനങ്ങൾ മൂളിയാണ് യേശുദാസുണ്ടാക്കി വെച്ച ആ സ്തംഭനത്തെ ഞാൻ അതിജീവിച്ചത്.

(ട്രൂകോപ്പി വെബ്‌സീൻ 104 -ാം പക്കറ്റിൽ എസ്. ശാരദക്കുട്ടി എഴുതിയ
ഉള്ളിന്റെയുള്ളിലെയുന്മാദങ്ങൾഎന്ന ലേഖനത്തിൽ നിന്ന്)


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments