ഈ അശാന്തിയുടെ ദിനങ്ങളില്‍ പോലും കര്‍ഷകരും തൊഴിലാളികളും ജീവിതസമരത്തില്‍ ഏര്‍പ്പെടേണ്ട അവസ്ഥ വന്നിരിക്കുന്നു. മഹാമാരി തീര്‍ത്ത സാമൂഹിക അകലങ്ങള്‍ അവരുടെ ശവക്കുഴികളാകുന്ന അവസ്ഥയാണ്. ലക്ഷക്കണക്കിന് കര്‍ഷകര്‍ ഇന്ന് ഇന്ത്യയില്‍ സമരരംഗത്താണ്. കര്‍ഷക ശാക്തീകരണമെന്ന പേരില്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന പുതിയ നിയമങ്ങള്‍ മേഖലയില്‍ നിന്നുള്ള കര്‍ഷകരുടെ ആത്യന്തിക ഉന്മൂലനത്തിനേ സഹായിക്കൂ എന്ന് അവര്‍ ഒരേ ശബ്ദത്തില്‍ പറയുന്നു. അവര്‍ പറയുന്നത് നമ്മള്‍ കേള്‍ക്കുക തന്നെ വേണം
4 Oct 2020, 12:07 PM
ലോകം ഇന്ന് വല്ലാത്തൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. ഒരു മഹാമാരി തീര്‍ത്ത അനിശ്ചിതത്വവും ആശങ്കകളും എന്ന് നമ്മെ വിട്ടുപോകും എന്നു ഊഹിക്കാന്‍ പോലും കഴിയുന്നില്ല.
ആരോഗ്യം ഇന്ന് കേവലം മനുഷ്യന്റെ പൗരാവകാശം മാത്രമല്ല, ലോകത്തിന്റെ തന്നെ നിലനില്‍പ്പും മുന്നോട്ടുപോക്കും നിര്‍ണായകമാക്കുന്ന ഒരു ഘടകമായി മാറിയിരിക്കുന്നു. സമ്പദ്‌വ്യവസ്ഥകള്‍ തകിടം മറിയുകയും ആരോഗ്യത്തിനു തന്നെ ഭീഷണിയാകുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥ നമ്മെ തുറിച്ചു നോക്കുകയും ചെയ്യുന്നു.
ആരോഗ്യമാണ് നമ്മുടെ യഥാര്‍ത്ഥ സമ്പത്തെന്നും കേവലം സ്വര്‍ണ-വെള്ളി നാണയങ്ങള്‍ അല്ലെന്നും നമ്മെ ഓര്‍മപ്പടുത്തിയ ക്രാന്തദര്‍ശിയാണ് മഹാത്മാഗാന്ധി. ആരോഗ്യത്തെക്കുറിച്ചുള്ള മഹാത്മജിയുടെ കാഴ്ചപ്പാടുകള്‍, പ്രത്യേകിച്ച് ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ വളരെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍ അദ്ദേഹം അടിവരയിട്ടു പറഞ്ഞ ഒരു കാര്യം ഇന്ന് നമ്മളെല്ലാം നേരിട്ട് അനുഭവിക്കുകയാണ്. ജീവിതശൈലി മനുഷ്യന്റെ ആത്യന്തിക നിലനില്‍പ്പിനെ ഗൗരവതരമായി നിര്‍ണയിക്കുമെന്ന് ഗാന്ധിജി പറഞ്ഞത് ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരിക്കുകയാണ്, ജീവിതശൈലീ രോഗങ്ങള്‍ കൊണ്ട് വേദന അനുഭവിക്കുന്നവരാണ് കോവിഡിന്റെ പ്രധാന ഇരകള്‍. ഈ മഹാമാരികൊണ്ട് കൊല്ലപ്പെട്ട ലക്ഷങ്ങള്‍ ഇത്തരം രോഗങ്ങള്‍ക്കിരയായവരാണ്. വാര്‍ദ്ധക്യത്തിലെ രോഗാതുരമായ സാഹചര്യങ്ങള്‍ പതിന്മടങ്ങു മരണത്തിലേക്ക് നയിക്കുന്നതും ഈ ജീവിതശൈലികളാണ്.
ഇതാണ് ഗാന്ധിജി പറഞ്ഞത്, ഭക്ഷണം കഴിക്കേണ്ടത് മരുന്ന് കഴിക്കുന്നത് പോലെയാകണമെന്ന്. നമ്മളോ, ഏതു ഭക്ഷണവും വാരിവലിച്ചു കഴിച്ചു മരുന്നിലേക്കു പോകും. ഇന്ന് ലോകാരോഗ്യ സംഘടനപറയുന്ന ആഹാരക്രമം എത്രയോ കാലം മുമ്പ് ഗാന്ധിജി നമ്മോടു പറഞ്ഞതാണ്. ഉപഭോഗ സംസ്‌കാരം വളര്‍ത്തിയെടുത്ത ഭക്ഷണക്രമമാണ് ഇന്ന് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു.
നമ്മെ ഇല്ലാതാക്കാന്‍ പോകുന്നത് രോഗമല്ല, കാലാവസ്ഥയാണ്
ഇന്ന് നമ്മുടെ മുന്നിലുള്ള പ്രതിസന്ധി, നാം ആരോഗ്യത്തോടെ ജീവിക്കണോ അതോ രോഗാതുരമായ അവസ്ഥയില്‍ മരണത്തോട് നേര്‍ക്കുനേര്‍ പോരാടണമോ എന്നതാണ്. ആരോഗ്യത്തെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ രചനകളും പ്രഭാഷണങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണെങ്കിലും അതെല്ലാം ഇന്ന് നമുക്ക് അന്യമാണ്. പ്രകൃതിയോട് ഇണങ്ങിയും ഇഴചേര്‍ന്നും ജീവിക്കേണ്ട മനുഷ്യന്‍ അതിനോടെല്ലാം ഹിംസാത്മകമായി ഇടപെടുന്നതാണ് പൊതുരീതി. ഇതിനെ അങ്ങേയറ്റം എതിര്‍ത്ത ഒരാളാണ് മഹാത്മാഗാന്ധി.

അടുത്ത മുപ്പതുവര്‍ഷത്തിനുള്ളില്‍ മനുഷ്യനെ കാത്തിരിക്കുന്നത് മറ്റൊരു വലിയ മഹാദുരന്തമാണെന്നു പ്രവചിക്കുന്നവര്‍ പറയുന്നത്, ഇനി നമ്മെ ഇല്ലാതാക്കാന്‍ പോകുന്നത് രോഗമല്ല, നമ്മുടെ സ്വന്തം കാലാവസ്ഥ തന്നെയായിരിക്കുമെന്നാണ്. ഇത് ബില്‍ ഗേറ്റ്‌സ് പറയുന്നതുകൊണ്ടല്ല പ്രസക്തമാകുന്നത്. എത്രയോ ശാസ്ത്രപ്രതിഭകള്‍ ഇത് പലവട്ടം പറഞ്ഞു കഴിഞ്ഞു.
പ്രകൃതിയെയും മണ്ണിനെയും മറന്നുകൊണ്ടുള്ള ഉല്‍പാദന വ്യവസ്ഥ മനുഷ്യന്റെ ആവാസവ്യവസ്ഥയുടെ അടിത്തറയിളക്കുമെന്ന് പ്രവചിച്ച ഒരാളാണ് ഗാന്ധിജി. ആഗോളീകരണത്തിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ എല്ലാം ഇന്ന് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. തുറന്ന കമ്പോളവും, അതിര്‍ത്തികളില്ലാത്ത വ്യാപാരവും തകിടം മറിഞ്ഞിരിക്കുന്നു. വിധിവൈപരീത്യമെന്നു പറയട്ടെ ഒരു മഹാമാരിയുടെ ആഗോളീകരണത്തിന്റെ നടുവിലാണ് നാം. ഇതെന്ന് തീരുമെന്നോ, ഇതിന്റെ പ്രത്യാഘാതങ്ങള്‍ എത്രത്തോളം നീളുമെന്നോ ആര്‍ക്കും പ്രവചിക്കാന്‍ വയ്യാത്ത കാലം.
എന്നാല്‍ ഈ അശാന്തിയുടെ ദിനങ്ങളില്‍ പോലും കര്‍ഷകരും തൊഴിലാളികളും ജീവിതസമരത്തില്‍ ഏര്‍പ്പെടേണ്ട അവസ്ഥ വന്നിരിക്കുന്നു.
മഹാമാരി തീര്‍ത്ത സാമൂഹിക അകലങ്ങള്‍ അവരുടെ ശവക്കുഴികളാകുന്ന അവസ്ഥയാണ്. ലക്ഷക്കണക്കിന് കര്‍ഷകര്‍ ഇന്ന് ഇന്ത്യയില്‍ സമരരംഗത്താണ്. കര്‍ഷക ശാക്തീകരണമെന്ന പേരില്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിച്ച പുതിയ നിയമങ്ങള്‍ മേഖലയില്‍ നിന്നുള്ള കര്‍ഷകരുടെ ആത്യന്തിക ഉന്മൂലനത്തിനേ സഹായിക്കൂ എന്ന് അവര്‍ ഒരേ ശബ്ദത്തില്‍ പറയുന്നു. അവര്‍ പറയുന്നത് നമ്മള്‍ കേള്‍ക്കുക തന്നെ ചെയ്യണം.
സമരം, പ്രതിഷേധം; അല്‍ഭുതകരമായ സാമ്യങ്ങള്‍
മഹാത്മാഗാന്ധിയുടെ ചരിത്രപ്രസിദ്ധമായ ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം മൂന്നു വര്‍ഷം മുമ്പ് ആഘോഷിച്ചവര്‍ തന്നെയാണ് ഇത് ചെയ്തതെന്നത് ആകസ്മികമായ കാര്യമല്ല. വെറും ചരിത്രാഭാസവുമല്ല. കാപട്യത്തിന്റെ കൊടുമുടിയാണെന്നു തന്നെ ഇതിനെ പറയേണ്ടിവരും.
ചമ്പാരന്‍ സത്യാഗ്രഹം ശ്രദ്ധേയമാകുന്നത് അതിന്റെ ഉള്ളടക്കം കൊണ്ടുതന്നെയാണ്. അത് കര്‍ഷകരുടെ അവകാശങ്ങളുടെ നേര്‍രേഖ വരച്ചു കാട്ടുന്നതാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബംഗാളിലെ നീലം കര്‍ഷകര്‍ നേരിട്ട അനുഭവങ്ങള്‍ ചമ്പാരനിലെ ജനങ്ങള്‍ മറന്നിട്ടില്ല. എത്ര ജീവനുകളാണ് അവര്‍ക്കു ബലികൊടുക്കേണ്ടിവന്നത്.
ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ച് ഇന്ത്യയിലെത്തിയ കാലം. രാജ്യം മുഴുവന്‍ ചുറ്റിനടന്ന് ജനങ്ങളുടെ പ്രശ്ങ്ങളും വേദനകളും തിരിച്ചറിയുന്ന സന്ദര്‍ഭം. പെട്ടെന്നാണ് ഇന്നത്തെ ബീഹാറില്‍ പെട്ട ചമ്പാരനിലെ കര്‍ഷക പ്രശ്‌നങ്ങള്‍ അദ്ദേഹം കേട്ടറിയുന്നത്. യൂറോപ്യന്‍ വ്യാപാരികളുടെയും ബ്രിട്ടീഷ് സര്‍ക്കാരിന്റെയും നിര്‍ബന്ധത്തിനും പ്രേരണകള്‍ക്കും വഴങ്ങി നീലം കൃഷി ചെയ്യാന്‍ വിധിക്കപ്പെട്ട ചമ്പാരനിലെ ആയിരക്കണക്കിന് കര്‍ഷകര്‍ നേരിട്ട ദുരന്തം മനസ്സിലാക്കണമെന്ന് ഗാന്ധിജിയോട് പ്രദേശത്തെ പ്രമുഖര്‍ അഭ്യര്‍ത്ഥിച്ചു. അദ്ദേഹം അത് സമ്മതിച്ചു.
എന്നാല്‍ ഗാന്ധിജിയുടെ ചമ്പാരനിലെ പ്രവേശനം പോലും തടയാന്‍ പൊലീസും പ്രാദേശിക ഭരണകൂടവും ശ്രമിച്ചു. ഒടുവില്‍ അദ്ദേഹത്തിന്റെ നിലപാടിലും ആയിരക്കണക്കിന് വരുന്ന കര്‍ഷകരുടെ പ്രതിഷേധത്തിലും ഭരണകൂടം ഇളകി. അവര്‍ക്കു ഗാന്ധിജിയെ തടവിലാക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് നീലം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അദ്ദേഹം ആഴത്തില്‍ പഠിച്ചു.
മാസങ്ങള്‍ അവരോടൊത്തു താമസിച്ചു. ആയിരക്കണക്കിന് നീലം കര്‍ഷകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. യൂറോപ്യന്‍ വ്യാപാരികള്‍ രാജ്യാന്തരതലത്തില്‍ നീലം വ്യാപാരത്തിലൂടെ നേടിയിരുന്ന കൊള്ളലാഭത്തിന്റെ ചെറുവിഹിതം പോലും പാവപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കിയിരുന്നില്ല. ഭക്ഷ്യവിളകളില്‍ നിന്ന് നാണ്യവിളകളിലേക്കുള്ള അവരുടെ പറിച്ചു മാറ്റം പോലും അവരുടെ ആവശ്യപ്രകാരമായിരുന്നില്ല.
പ്രാദേശിക ജമീന്ദാര്‍മാരും ബ്രിട്ടീഷ് അധികാരികളും ഈ പാവപ്പെട്ട കര്‍ഷകരെ വലിയൊരു ദുരന്തത്തിലേക്ക് തള്ളിവിടുകയായിരുന്നു. നീലം വ്യാപാരം പ്രതിസന്ധി അതിന്റെ ബാധ്യത ഈ വ്യാപാരികള്‍ പാവപ്പെട്ട കര്‍ഷകരുടെ മേല്‍ക്കാണ് കെട്ടിവെച്ചത്. അങ്ങനെയാണ് പ്രസിദ്ധമായ ചമ്പാരന്‍ സത്യാഗ്രഹം തുടങ്ങുന്നത്.
ഗാന്ധിജിയുടെ ശക്തമായ ഇടപെടല്‍ കൊണ്ട് ഒടുവില്‍ കര്‍ഷകപ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹാരം കാണാനും ബ്രിട്ടീഷ് അധികാരികള്‍ തയ്യാറായി. ഈ സമരകാലത്താണ് ഗാന്ധിജി ചമ്പാരനില്‍ നിരവധി വിദ്യാലയങ്ങള്‍ ആരംഭിക്കുന്നത്. കര്‍ഷകരുടെ അജ്ഞതയും നിരക്ഷതയും ജമീന്ദാര്‍മാരും ബ്രിട്ടീഷുകാരും മുതലെടുക്കുന്നു എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഗാന്ധിജിക്ക് ‘ബാപ്പു,' ‘മഹാത്മാ' എന്നീ പേരുകള്‍ കിട്ടുന്നത് ഈ സമരകാലത്താണ്. ഇന്ത്യയിലെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ആദ്യ നിയമലംഘന പ്രസ്ഥാനവും ആരംഭിച്ചത് ചമ്പാരനിലാണ്.
പിന്നീടു നടന്ന നിയമലംഘന സമരങ്ങള്‍ എല്ലാം കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ക്കു വേണ്ടിയായിരുന്നു. ഒരു നൂറ്റാണ്ടു മുമ്പ് നടന്ന റൗലറ്റ് നിയമത്തിനെതിരെ നടത്തിയ പ്രക്ഷോഭം ശ്രദ്ധേയമാണ്. ഈ നിയമത്തിലൂടെ സംശയിക്കപ്പെടുന്ന ഏതൊരാളെയും ഭീകരവാദിയായി മുദ്രകുത്തി വിചാരണ കൂടാതെ തടവിൽ വെക്കാം. ഇതിനെതിരായ പ്രക്ഷോഭം പഞ്ചാബിലും മറ്റും പടര്‍ന്നു പിടിച്ചതിന്റെ പരിണിതഫലമാണ് 1919ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല.
സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും സമകാലീന സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ അദ്ഭുതകരമായ സമാനതകള്‍ കാണാം. പ്രതിഷേധിക്കുന്നവരെ പ്രതിരോധത്തിലാക്കുകയും ഒടുവില്‍ അവരെ ജാമ്യം പോലും നിഷേധിക്കുന്ന നിയമങ്ങള്‍ കൊണ്ട് മൂടുകയും ചെയ്യുന്ന പുതിയ സാഹചര്യം ഗാന്ധിജിയുടെ ഇന്ത്യയിലാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇന്ത്യയെന്ന ആശയത്തിന്റെ അടിസ്ഥാനം തന്നെ സഹിഷ്ണതയും സഹവര്‍ത്തിത്വവുമാണ്. ഈ ആശയത്തിനാണ് ഇപ്പോള്‍ വിങ്ങല്‍ ബാധിച്ചിരിക്കുന്നത്. അത് വെറും മങ്ങലല്ല.
വിദേശ മൂലധനം നിലനിര്‍ത്തുന്നത് നമ്മള്‍ തന്നെ
മഹാത്മാഗാന്ധിയെ നാം ഇന്നും ആദരിക്കുന്നത് അദ്ദേഹം ഇന്ത്യയുടെ ഒരു പ്രത്യേക ചരിത്രസന്ധിയില്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശാത്മകമായ നിലപാടുകള്‍ കൊണ്ടും, അതിന്‍മേല്‍ അദ്ദേഹം നടത്തിയ മൗലിക ഇടപെടലുകള്‍ കൊണ്ടുമാണ്. നമ്മുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അകലം പ്രകടമായ ഒരു കാലഘട്ടത്തില്‍ അതു രണ്ടും പരസ്പരപൂരകമായിരിക്കേണ്ട ഒരു കാര്യമായി നമുക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അതിന് ഒരു പ്രധാന കാരണം മഹാത്മാഗാന്ധി തന്നെയാണ്.
ദേശീയതയുടെ അതിരുകള്‍ മറികടന്നു പോകുന്ന അദ്ദേഹത്തിന്റെ മാനവികതയും സഹജീവിബോധവും ഗാന്ധിജിയെ ഒരു വിശ്വപൗരനാക്കുന്നു. ഗാന്ധിജിയുടെ ഓരോ വാക്കും മറ്റൊരു ലോകസൃഷ്ടിക്കുള്ള ഊര്‍ജമാണ്, സന്ദേശമാണ്. ആ ലോകം എന്തെന്ന് മറ്റുള്ളവര്‍ക്കേ സംശയമുണ്ടായിരുന്നുള്ളൂ. ഗാന്ധിജിക്കു അക്കാര്യത്തില്‍ ഒരു ഉറച്ച നിലപാടുണ്ടായിരുന്നു.
ഗാന്ധിജിയുടെ രാഷ്ട്രീയചിന്തകളും ലോകവീക്ഷണവും ആവിഷ്‌കൃതമാകുന്നത് അദ്ദേഹത്തിന്റെ പ്രവാസജീവിതത്തില്‍ നിന്നാണെന്നു നിസ്സംശയം പറയാം. പ്രവാസജീവിതത്തിന്റെ ഒരു മേന്മ, അതു നല്‍കുന്ന സാംസ്‌കാരിക-രാഷ്ട്രീയ ജീവിതാനുഭവങ്ങളാണ്. ഇന്ത്യയുടെ അധിനിവേശ കാലഘട്ടത്തില്‍ തന്നെയാണ് ഗാന്ധിജിക്ക് തന്റെ പ്രവാസജീവിതം അനുഭവങ്ങളുടെ വ്യത്യസ്ത പാഠങ്ങള്‍ നല്‍കിയത്.
അദ്ദേഹത്തിന്റെ പ്രസിദ്ധമായ ‘ഹിന്ദ്‌സ്വരാജ്' അഥവ ‘ഇന്ത്യന്‍ ഹോംറൂള്‍’ ഈ പ്രവാസകാലത്തു തന്നെയാണ് പുറത്തിറങ്ങുന്നത്. പാശ്ചാത്യ ആധുനികതയെയും പാശ്ചാത്യ വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ നയങ്ങള്‍ക്കെതിരെയുമുള്ള നിശിത വിമര്‍ശനമായിരുന്നു ‘ഹിന്ദ്‌സ്വരാജി'ലൂടെ നാം കേട്ടത്.
അധിനിവേശ- സാമ്ര്യാജ്യത്വത്തിന്റെ ശക്തിസ്രോതസ്സായിട്ടാണ് മുതലാളിത്വത്തെ അദ്ദേഹം വിലയിരുത്തിയത്. തന്റെ ദക്ഷിണാഫ്രിക്കന്‍ പ്രവാസ ജീവിതം സമ്മാനിച്ച ജീവിതാനുഭവങ്ങള്‍ തന്നെയാണ് അധിനിവേശ വിരുദ്ധ സമരങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നതെന്ന് പിന്നീട് അദ്ദേഹം എഴുതി. ഇന്ത്യക്കു സംഭവിച്ച അടിമത്വത്തിന്റെ അടിസ്ഥാനം സ്വയം വിമര്‍ശനത്തിലൂടെ മനസ്സിലാക്കണമെന്ന് പറഞ്ഞ ഗാന്ധിജി ‘ഹിന്ദ്‌സ്വരാജി'ല്‍ ഇങ്ങനെ കുറിച്ചു: ‘ഇംഗ്ലീഷുകാര്‍ ഇന്ത്യയെ കൊണ്ടുപോയതല്ല. നമ്മള്‍ അവര്‍ക്കു കൊടുത്തതാണ്. ശക്തികൊണ്ടല്ല ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ നില്‍ക്കുന്നത്; നമ്മളാണ് അവരെ ഇവിടെ നിര്‍ത്തിയിരിക്കുന്നത്.'
നവകോളനീകരണകാലത്തും ഇത് ഇങ്ങനെ പറയാം: ‘വിദേശ മുതലാളിത്തശക്തികള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കൊണ്ടുപോയതല്ല; നമ്മള്‍ അവര്‍ക്കു കൊടുത്തതാണ്. ശക്തികൊണ്ടല്ല വിദേശമൂലധനം ഇന്ത്യയില്‍ നില്‍ക്കുന്നത്; നമ്മളാണ് അതിനെ ഇവിടെ നിര്‍ത്തിയിരിക്കുന്നത്.' ‘സ്വരാജിന്' ഇന്ന് പുതിയ അര്‍ഥങ്ങള്‍ ചമയ്ക്കുന്ന നമ്മള്‍ വാസ്തവത്തില്‍ ഗാന്ധിജിയെ അപകീര്‍ത്തിപ്പെടുത്തുകയാണ്.
സമാധാനത്തിന്റെ ഉപാസകനായ ഗാന്ധിജി ജീവിതത്തിലുടനീളം സംഘര്‍ഷങ്ങളും സങ്കടങ്ങളും നേരിട്ടനുഭവിച്ച വ്യക്തിയായിരുന്നു. അഹിംസ തന്റെ മൗലിക രാഷ്ട്രീയനിലപാടെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത് അതുകൊണ്ടുതന്നെയാണ്. അദ്ദേഹത്തിന്റെ ജീവിതം ഒരു സന്ദേശമാകുന്നതും ഈ ജീവത്യാഗം കൊണ്ടാണ്.
നീണ്ട വര്‍ങ്ങള്‍ക്കു ശേഷം ഐക്യരാഷ്ട്ര സംഘടന ഒക്ടോബര്‍ രണ്ട് സാര്‍വദേശീയ അഹിംസാ ദിനമായി പ്രഖ്യാപിച്ചപ്പോള്‍ വൈകിയെങ്കിലും അദ്ദേഹത്തോട് നീതികാണിക്കുകയായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഒട്ടുമിക്ക രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും ഗാന്ധിജി വലിയ വെളിച്ചമായിരുന്നു, വഴികാട്ടിയായിരുന്നു. ആ വെളിച്ചവും വഴിയടയാളവും കേവലം ‘വാര്‍ഷികാചാരങ്ങള്‍'ക്കപ്പുറം നിലനില്‍ക്കുന്ന ശക്തമായ രാഷ്ട്രീയ ഊര്‍ജ്ജമായിരിക്കാനാണ് ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ ആഗ്രഹിക്കുന്നത്.
കെ.എം. സീതി
Jan 01, 2021
10 Minutes Read
കെ. എസ്. ഇന്ദുലേഖ
Dec 18, 2020
6 Minutes Read
കെ. സഹദേവന്‍
Dec 05, 2020
20 Minutes Listening
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Nov 10, 2020
35 Minutes Read
കെ.എം. സീതി
Nov 09, 2020
9 Minutes Read
M N Karassery
24 Dec 2020, 04:29 AM
Very good article