‘താലിബാന് 2.0' :
കാപട്യങ്ങളുടെ അവതാരം
‘താലിബാന്‍ 2.0' : കാപട്യങ്ങളുടെ അവതാരം
കാബൂള്‍ വിമാനത്താവളം തീര്‍ത്താല്‍ തീരാത്ത കണ്ണീരിന്റെയും ആശങ്കയുടെയും ഭയപ്പാടിന്റെയും താവളം കൂടിയായി മാറിയിരിക്കുന്നു. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ കഴിയുന്ന ഒരു ശബ്ദവും ഇപ്പോള്‍ കേള്‍ക്കുന്നില്ല. ചൈനയും റഷ്യയും എല്ലാം തന്ത്രപൂര്‍വം കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ്. ഐക്യരാഷ്ട്ര സംഘടന ഒരു സമാധാന പരിപാലന സേനയെ അയച്ചു കാര്യങ്ങള്‍ സുഗമമാക്കണമെന്നു ആരും ഗൗരവമായി പരിഗണിച്ചില്ല, നിര്‍ദ്ദേശിച്ചില്ല. ഇനി പ്രമേയങ്ങള്‍ പാസ്സാക്കിയതുകൊണ്ടു കാര്യമില്ല. മഹാമാരിക്കാലത്തെ മറ്റൊരു ദുരന്തമായി മാറുകയാണ് അഫ്ഘാനിസ്ഥാന്‍.
16 Aug 2021, 05:00 PM
മതരാഷ്ട്രവാദം അപകടകരമാംവിധം ശക്തി പ്രാപിച്ച ഒരു കാലഘട്ടത്തിലെ ഇസ്‌ലാമിക മതമൗലിക/തീവ്രവാദ രാഷ്ട്രീയത്തിന്റെ വലിയൊരു ദൃഷ്ടാന്തമാണ് താലിബാന്‍. കാബൂള്‍ രണ്ടു പതിറ്റാണ്ടു കാലത്തെ ഇടവേളക്കുശേഷം താലിബാന് കീഴ്പ്പെടുമ്പോള്‍ തകര്‍ന്നു വീഴുന്നത് വലിയ കാപട്യങ്ങളുടെ എടുപ്പുകളാണ്.
ഒരു ഭാഗത്ത് ഭീകരവാദത്തിനെതിരെ അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യ ശക്തികള്‍ ആരംഭിച്ച ‘കുരിശുയുദ്ധം' അവസാനിക്കുന്നത് ‘വിശുദ്ധ യുദ്ധ' വാദികളുടെ വിജയത്തിലാണ്! അമേരിക്കയും സഖ്യരാജ്യങ്ങളും അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് പ്രഖ്യാപിക്കുമ്പോള്‍ തന്നെ അത് വലിയൊരു പരാജയകഥയുടെ തുടക്കമാണെന്നു പലരും തിരിച്ചറിഞ്ഞിരുന്നു.
വിയറ്റ്‌നാം യുദ്ധം സമ്മാനിച്ച അനുഭവങ്ങള്‍ പല രാജ്യാന്തര പാഠങ്ങളും നല്‍കിയെങ്കിലും അത് സോവിയറ്റ് യൂണിയനും കൂടി അനുഭവിക്കണമെന്ന ശാഠ്യം അമേരിക്കയ്ക്ക് ഉണ്ടായിരുന്നു.
കാര്‍ട്ടര്‍ ഭരണകൂടത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രെസെന്‍സ്‌കി ഒരു ഫ്രഞ്ച് പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖം ഇത് വ്യക്തമാക്കുന്നുണ്ട്. 1979 ഡിസംബറില്‍ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് സേനയുടെ ഇടപെടലിന് മാസങ്ങള്‍ക്കുമുമ്പുതന്നെ കാബൂളിലെ സോഷ്യലിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന മുജാഹിദ് ശക്തികള്‍ക്ക് പിന്തുണ കൊടുക്കാന്‍ കാര്‍ട്ടര്‍ ഉത്തരവിട്ടിരുന്നു എന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയത്. ഇത് സോവിയറ്റ് യൂണിയന്റെ ഇടപെടലിലും അതിലൂടെ അതിന്റെ തന്നെ പതനത്തിലും കലാശിക്കുമെന്നു സൂചന നല്‍കിയത്രെ.

സെപ്റ്റംബര്‍ 11-ന്റെ ഭീകരാക്രമണത്തിനുശേഷം ഈ അഭിമുഖം വളരെയേറെ വാര്‍ത്താ പ്രാധാന്യം നേടിയപ്പോള്‍ കാര്‍ട്ടറുടെ ‘അഫ്ഘാന്‍ കെണി' വാദത്തിന് ബദല്‍ വാദങ്ങള്‍ ഒരുക്കാന്‍ ഒട്ടുവളരെപ്പേര്‍ ശ്രമിച്ചു. സി.ഐ.എ മേധാവിയായിരുന്ന റോബര്‍ട്ട് ഗേറ്റ്‌സ് ഇത് നേരത്തെ തന്നെ ഓര്‍മക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയത് ബ്രെസെന്‍സ്‌കി ശരി വെക്കുകയായിരുന്നു (Robert M. Gates, From the Shadows: The Ultimate Insider's Story of Five Presidents and How They Won the Cold War (New York: Simon & Schuster, 1996).
ബ്രെസെന്‍സ്‌കിയുടെ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ ഇങ്ങനെ:
That secret operation was an excellent idea. It had the effect of drawing the Russians into the Afghan trap and you want me to regret it? The day that the Soviets officially crossed the border, I wrote to President Carter, essentially: 'We now have the opportunity of giving to the USSR its Vietnam war.' Indeed, for almost 10 years, Moscow had to carry on a war that was unsustainable for the regime, a conflict that bought about the demoralization and finally the breakup of the Soviet empire (The Brzezinski Interview with Le Nouvel Observateur 1998).
ബ്രെസെന്‍സ്‌കി അഭിമുഖം നല്‍കുമ്പോള്‍ താലിബാന്‍ അധികാരത്തിലേറിയിട്ട് രണ്ടു വര്‍ഷമായിട്ടില്ല. ഇസ്‌ലാമിക മതമൗലിക വാദത്തെ പിന്തുണച്ചതില്‍ ഖേദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ:
What is more important in world history? The Taliban or the collapse of the Soviet empire? Some agitated Moslems or the liberation of Central Europe and the end of the cold war?

ഈ മറുചോദ്യത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ടെന്നു പലരും അന്നുതന്നെ അഭിപ്രായപ്പെട്ടിരുന്നു. ഇസ്‌ലാമിക തീവ്രവാദ ശക്തികള്‍ക്ക് അമേരിക്ക കാലാകാലങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും നല്‍കിയ പിന്തുണയാണ് ഒടുവില്‍ സെപ്റ്റംബര്‍-11 ഭീകരാക്രമണത്തില്‍ കലാശിച്ചതെന്ന് അതിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമീഷന്‍ വിലയിരുത്തി. തങ്ങളുടെ തന്ത്ര- പ്രധാന പങ്കാളിയായ സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ നിര്‍ലോഭം നല്‍കിയ സഹായം അല്‍-ഖൊയ്ദ ഉള്‍പ്പടെയുള്ള ഭീകര വാദികള്‍ക്ക് ഊര്‍ജം നല്‍കിയതായി കമീഷന്‍ ചൂണ്ടിക്കാട്ടി.
സെപ്റ്റംബര്‍-11 ആക്രമണത്തില്‍ പങ്കാളികളായിരുന്ന 19 ല്‍ 15 പേരും സൗദി പൗരന്മാരും രണ്ടുപേര്‍ യു.എ.ഇ പൗരന്മാരും ഓരോ ആള്‍ വീതം ലെബനീസ്, ഈജിപ്ഷ്യന്‍ പൗരന്മാരുമായിരുന്നു. എന്നാല്‍ അല്‍-ഖൊയ്ദയുടെ തന്ത്രപ്രധാനമായ താവളം അഫ്ഘാനിസ്ഥാന്‍ ആണെന്ന വിലയിരുത്തലിലാണ് 'ഭീകരതയ്ക്കെതിരെയുള്ള യുദ്ധം' കാബൂളില്‍ ആരംഭിക്കുന്നത്.
വിരോധാഭാസമെന്നു പറയട്ടെ, ആ യുദ്ധത്തിന്റെ പരിസമാപ്തിയില്‍ തങ്ങള്‍ ആരെയാണോ 2001-ല്‍ അധികാരത്തില്‍ നിന്നിറക്കിയത് അവരെ തന്നെ കാബൂളില്‍ അധികാരം കൈയ്യാളാന്‍ സൗകര്യമൊരുക്കി പിന്‍വാങ്ങുന്ന കാഴ്ചയാണ് ലോകം കണ്ടത്. മാത്രമല്ല ‘ദൗത്യം' ഒരു വലിയ ‘വിജയ'മാണെന്നുകൂടി പ്രഖ്യാപിക്കാന്‍ അമേരിക്കന്‍ ഭരണകൂടം മറന്നില്ല. ഒസാമ ബിന്‍ ലാദനെ വധിച്ചത് ചൂണ്ടിക്കാട്ടിയാണ് ഈ ‘വിജയം' ഉറപ്പിച്ചിരിക്കുന്നത്. എന്നാല്‍ ലാദനെ വധിച്ചിട്ടു പത്തുവര്‍ഷമായി! അതും അഫ്ഘാനിസ്ഥാനില്‍ വെച്ചല്ല. അമേരിക്കയുടെ തന്നെ സൈനിക പങ്കാളിയായിരുന്ന പാകിസ്ഥാന്റെ ഭൂമിയില്‍ വെച്ചാണ് ആ വധം നടന്നത്. പത്തുവര്‍ഷം കഴിഞ്ഞാണ് ‘വിജയം' അവകാശപ്പെട്ടിരിക്കുന്നതെന്നത് വലിയൊരു തമാശയായി തോന്നാം.
അഫ്ഘാനിസ്ഥാന്‍ അമേരിക്കയുടെ രണ്ടാം വിയറ്റ്‌നാം എന്ന് പലരും വിശേഷിപ്പിച്ചത് അതിശയോക്തിയല്ല. 1979-ല്‍ തുടങ്ങിയ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇടപെടലുകള്‍ക്കു ചെലവായത് ചെറിയ തുകയൊന്നുമല്ല. പലരും 20-വര്‍ഷത്തെ കണക്കുകളാണ് പറയുന്നത്. എന്നാല്‍ 40-വര്‍ഷത്തെ കണക്കുകളാണ് അമേരിക്കന്‍ ജനതയ്ക്ക് അറിയേണ്ടത്. ഇതിന്റെയെല്ലാം ആത്യന്തിക ഫലമോ? മേഖലയ്ക്കും ലോകത്തിനു തന്നെയും ഭീഷണിയാകുന്ന മതതീവ്രശക്തികളെ കാബൂളില്‍ കുടിയിരുത്തിക്കൊണ്ടുള്ള "കൈകഴുകല്‍ '.
ഇതിന്റെ പ്രത്യാഘാതം ഒരു രാജ്യത്തോ, ഒരു മേഖലയിലോ ഒതുങ്ങുന്നതല്ല. പാകിസ്താനിലെയും മധ്യേഷ്യയിലെയും ജിഹാദി പ്രസ്ഥാനങ്ങള്‍ക്ക് ഇത് ഇന്ധനം പകരും. പാക്കിസ്ഥാന്‍ തന്നെ ഇത് തന്ത്രപരമായി ഉപയോഗിക്കും. ഇന്ത്യക്കെതിരെയുള്ള ‘നല്ലൊരു' ആയുധമാണ് അഫ്ഘാനിസ്ഥാന്‍. രാജ്യത്തിനുള്ളിലെ താലിബാന്‍ (തെഹ്രിക് ഇ താലിബാന്‍), പാക്കിസ്ഥാന് ഇപ്പോള്‍ ഭീഷണിയാണെങ്കിലും അയല്‍പക്കത്തെ താലിബാന്‍ ശത്രുവിനെതിരെയുള്ള വലിയ ‘സാധ്യത'യാണ്. പാക്കിസ്ഥാന്‍ ഭരണകൂടത്തിലെ സൈനിക-രഹസ്യാന്വേഷണ കൂട്ടുകെട്ടുകള്‍ ഇത് നല്ലവണ്ണം മനസ്സിലാക്കിയിട്ടുണ്ട്.

കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ പുതിയ തന്ത്രങ്ങള്‍ മെനയാന്‍ ഇത് സഹായിക്കുമെന്ന് അവര്‍ സ്വാഭാവികമായും വിശ്വസിക്കുന്നു. അസ്വസ്ഥമായ കശ്മീരിലെ എരിതീയിലേയ്ക്ക് എണ്ണയൊഴിക്കാന്‍ ആരെല്ലാം എത്തുമെന്ന് മാത്രമേ നോക്കിയിരിക്കേണ്ടതുള്ളൂ. ഇന്ത്യ ഇപ്പോള്‍ ഇത് മനസ്സിലാക്കികൊണ്ടാണ് തന്ത്രങ്ങള്‍ മെനയുന്നത്.
കൂട്ടത്തില്‍, ഇന്ത്യന്‍ ഭരണകൂടത്തിന് പുതിയൊരു പ്രശനം കൂടി "വീണു കിട്ടി' എന്ന് കരുതുന്നവരും ഉണ്ട് - ജനശ്രദ്ധ സുരക്ഷാപ്രശ്ങ്ങളിലേക്കു തിരിച്ചു വിടാന്‍ ഇതില്‍പരം എന്ത് വേണം?
താലിബാന്റെ രണ്ടാം വരവ് ‘‘സാമ്രാജ്യത്വത്തിനെതിരെയുള്ള വിജയ''മായി ആഘോഷിക്കുന്നവരും നമ്മുടെയിടയിലുണ്ട്. വാസ്തവത്തില്‍, അവര്‍ അത്യന്തം അപകടം പിടിച്ച മതതീവ്രവാദത്തെയാണ് ആശ്ലേഷിക്കുന്നത്, താലോലിക്കുന്നത്.
ഇതര മത- വംശീയ വിദ്വേഷവും, പകയും, സ്ത്രീ വിരുദ്ധമായ നടപടികളും മനുഷ്യാവകാശ ലംഘനങ്ങളും കൊണ്ട് കലുഷിതമായ ഒന്നാം താലിബാന്‍ സര്‍ക്കാര്‍ (1996-2001-) ലോകമനസ്സക്ഷിക്കു മുമ്പില്‍ കുറെയേറെ ചോദ്യങ്ങള്‍ ബാക്കി വെച്ചാണ് പുറത്താകുന്നത്.
‘താലിബാന്‍ 2.0' പുതിയ അവതാരമാണെന്നും കാലഘട്ടം ആവശ്യപ്പെടുന്ന കൊടുക്കല്‍-വാങ്ങലുകള്‍ക്കു തങ്ങള്‍ തയ്യാറാണെന്നും വക്താക്കള്‍ അവകാശപ്പെടുന്നെങ്കിലും അതെല്ലാം താല്‍ക്കാലികമായി പുതിയ ഭരണസംവിധാനത്തിന്റെ രാജ്യാന്തര സമ്മതി നേടാനുള്ള തന്ത്രങ്ങളാണെന്നു വിലയിരുത്തപ്പെടുന്നു. കാബൂളില്‍ എത്തുന്നതുവരെ അക്രമവും കൊലയും എല്ലാം അഴിച്ചുവിട്ടവര്‍ ഭരണ സിരാകേന്ദ്രത്തില്‍ പ്രവേശിക്കുമ്പോള്‍ ‘സമാധാന'പ്രിയരും ‘ക്ഷമ'യോടെ ‘അധികാരകൈമാറ്റ'ത്തിന് കാത്തിരിക്കുന്നവരുമാകുന്നത്തിലെ വൈരുധ്യം നോക്കുക.
താലിബാന്റെ ക്രൂരതകളില്‍ ഭയന്നു ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട ലക്ഷക്കണക്കിന് മനുഷ്യര്‍ ഇന്ന് രാജ്യത്തിനുള്ളിലും പുറത്തുമായുണ്ട്. കാബൂള്‍ ഇപ്പോള്‍ പലായനം കാത്തുകിടക്കുന്ന ഒരു വലിയ ജനസഞ്ചയത്തിനു സാക്ഷ്യം വഹിക്കുന്നു. കാബൂള്‍ വിമാനത്താവളം തീര്‍ത്താല്‍ തീരാത്ത കണ്ണീരിന്റെയും ആശങ്കയുടെയും ഭയപ്പാടിന്റെയും താവളം കൂടിയായി മാറിയിരിക്കുന്നു. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ കഴിയുന്ന ഒരു ശബ്ദവും ഇപ്പോള്‍ കേള്‍ക്കുന്നില്ല.
ചൈനയും റഷ്യയും എല്ലാം തന്ത്രപൂര്‍വം കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ്. ഐക്യരാഷ്ട്ര സംഘടന ഒരു സമാധാന പരിപാലന സേനയെ അയച്ചു കാര്യങ്ങള്‍ സുഗമമാക്കണമെന്നു ആരും ഗൗരവമായി പരിഗണിച്ചില്ല, നിര്‍ദ്ദേശിച്ചില്ല. ഇനി പ്രമേയങ്ങള്‍ പാസ്സാക്കിയതുകൊണ്ടു കാര്യമില്ല. മഹാമാരിക്കാലത്തെ മറ്റൊരു ദുരന്തമായി മാറുകയാണ് അഫ്ഘാനിസ്ഥാന്‍.

മഹാത്മാഗാന്ധി സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് ആന്‍ഡ് റിസേര്‍ച്ചിന്റെ ഡയറക്ടർ
Kurian Pampadi
16 Aug 2021, 10:19 PM
Prof. Seethy's answer to why the Soviet Union distntegrated is telling. I have been lisening to many expert commentaries. But this stands out as the best. I would like to share one carried by NYT this morning. Thanks .
എ.എം. ഷിനാസ്
Dec 30, 2022
31 Minutes Watch
ഡോ. പി.എം. സലിം
Dec 26, 2022
4 Minutes Read
പ്രമോദ് പുഴങ്കര
Nov 01, 2022
6 Minute Read
കെ.എം. സീതി
Oct 16, 2022
6 Minutes Read
സുദീപ് സുധാകരന്‍
Aug 31, 2022
12 Minutes Read
സി.പി. ജോൺ
Aug 31, 2022
7 Minutes Read
മുസാഫിര്‍
Aug 03, 2022
6 Minutes Read
K M Venugopalan
17 Aug 2021, 11:18 AM
ഏറെ പ്രസക്തമായ വിശകലനം. ഇതോടൊപ്പം , ഇന്ത്യയിലെ ബിജെപി ഭരണകൂടം പുതിയ സംഭവവികസങ്ങളോട് നയതന്ത്ര പരമായി എന്തു നിലപാട് സ്വീകരിക്കും എന്ന ചോദ്യം ഉയർന്നു വന്നിരിക്കുന്നു. . അഫ് ഗാനിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പൗരരെ സുരക്ഷിതമായി തിരിച്ചു കൊണ്ടുവരുന്നതുപോലെ മറ്റൊരു പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ് ഇവിടെ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി വന്ന് നാട്ടിലേക്ക് മടങ്ങാൻ പറ്റാതായ അഫ്ഗാൻ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയെന്നതും. പൗരത്വ നിയമ ഭേദഗതിയുടെ വർഗ്ഗീയ യുക്തി ഇന്ത്യയിൽ പ്രാവർ തികമാക്കുന്ന പക്ഷം മുസ്ലീങ്ങളായ അഭയാർത്ഥികൾക്ക് യാതൊരു പരിരക്ഷയും കിട്ടാൻ സാധ്യതയില്ലെന്ന് മാത്രമല്ല, അവരെ സംഘപരിവാർ ആൾ ക്കൂ ട്ടങ്ങളുടെ മുന്നിലേക്ക് എറിഞ്ഞുകൊടുക്കുന്ന നയവും കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കാം. https://cpimlmalayalam.blogspot.com/2021/08/16-2021.html?spref=fb&m=1