കേരളത്തില്‍ ബി.ജെ.പിക്കെതിരായി നില്‍ക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയമാണ്. കോണ്‍ഗ്രസാണ് കേരളത്തില്‍ ഇടതുപക്ഷ ദൗത്യം നിര്‍വഹിക്കുന്നത് എന്ന് വി.ഡി. സതീശനുപോലും അവകാശപ്പെടാനാകുന്ന ഒരു പൊളിറ്റിക്കല്‍ സ്‌പെയ്‌സ്, ഇടതുപക്ഷത്തിന് ഇപ്പോഴും കേരളത്തില്‍ നിലനിര്‍ത്തിപ്പോരാനാകുന്നുമുണ്ട്. സംഘ്പരിവാര്‍ ഐഡിയോളജിയെ സ്വാംശീകരിക്കുന്നതിലൂടെ ബി.ജെ.പി വിരുദ്ധ പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമിനെ തകര്‍ത്തുകളയുകയാണ് കെ. സുധാകരന്റെ പാര്‍ട്ടി ചെയ്യുന്നത്.
16 Nov 2022, 06:53 PM
ശ്യാമപ്രസാദ് മുഖര്‍ജി ആദ്യ നെഹ്‌റു മന്ത്രിസഭയില്‍ അംഗമായ കഥ, കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്‍ ഇപ്പോള്‍ വലിച്ചുപുറത്തിട്ടത്, ജവഹര്‍ലാല്‍ നെഹ്‌റുവിനുണ്ടായിരുന്ന ഉന്നതമായ ജനാധിപത്യബോധത്തിന് തെളിവു നല്‍കാനാണ് എന്നാണല്ലോ സുധാകരനും അദ്ദേഹത്തിന്റെ കോണ്‍ഗ്രസും പറയുന്നത്.
തന്റെ മേലുള്ള ആര്‍.എസ്.എസ് കറയെ, നെഹ്‌റുവിനെ മുന്‍നിര്‍ത്തി, "കറ നല്ലതാണ്' എന്നുറപ്പിക്കുകയാണ് യഥാര്‍ഥത്തില്‍ സുധാകരന്‍ ചെയ്യുന്നത്. അതിനാണ്, 75 വര്‍ഷംമുമ്പ്, രാജ്യത്തിന്റെ രൂപീകരണഘട്ടത്തില്‍ നടന്നതും ഇപ്പോള്‍ താരതമ്യങ്ങള്‍ അപ്രസക്തമായതുമായ ഒരു സംഭവത്തെ രാഷ്ട്രീയകൗശലത്തോടെ ഉദാഹരിക്കുന്നത്. സുധാകരന്റെ ആ കൗശലത്തെ പാര്‍ട്ടി നേതൃത്വം അപ്പടി സ്വീകരിക്കുകയും "സുധാകരന്‍ തികഞ്ഞ മതേതരവാദിയാണ്' എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിരിക്കുന്നു.
ആര്‍.എസ്.എസിനുമുന്നില്‍ കെ.പി.സി.സി പ്രസിഡന്റിന്റെ നാവ് എന്തുകൊണ്ടാണ് നിരന്തരമിങ്ങനെ പിഴച്ചുപോകുന്നത്? പ്രത്യേകിച്ച്, ബി.ജെ.പിയുടെ വര്‍ഗീയ- വിഭജന രാഷ്ട്രീയത്തിനെതിരെ, പാര്‍ട്ടിയുടെ ദേശീയനേതാവ് പദയാത്ര നടത്തികൊണ്ടിരിക്കുമ്പോള്‍.
ബി.ജെ.പിയോട് മത്സരിച്ച് ദേശീയതലത്തില്‍ കോണ്‍ഗ്രസ് പയറ്റുന്ന ഹൈന്ദവവര്‍ഗീയതയുടെ അവശിഷ്ടങ്ങള്‍ കൂടിയാണ്, രണ്ട് സംസ്ഥാനങ്ങള്‍ ഒഴിച്ചുള്ളിടങ്ങളിലെ പാര്‍ട്ടി ഘടകങ്ങള്‍. വര്‍ഗീയതയുടേതടക്കമുള്ള കാര്യങ്ങളില്‍ കേരളത്തിലെ കോണ്‍ഗ്രസ്, ഉത്തരേന്ത്യന്‍ കോണ്‍ഗ്രസിനോളം വരില്ല എന്നൊരു തോന്നല്‍ പലപ്പോഴും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ പാര്‍ട്ടിയില്‍ "തലമുറമാറ്റ'ത്തിലൂടെ രൂപപ്പെട്ട പുതുനേതൃത്വം, പ്രത്യേകിച്ച്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ അങ്ങനെയൊരു നിലപാട് പ്രകടിപ്പിക്കാറുമുണ്ട്.
വര്‍ഗീയവാദികളുടെ വോട്ട് വേണ്ട എന്നും സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കില്ല എന്നുമൊക്കെ, എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടിയായി കഴിഞ്ഞദിവസവും സതീശന്‍ ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, വി.ഡി. സതീശനെ കേരളത്തിലെ പാര്‍ട്ടിയില്‍ ന്യൂനപക്ഷമാക്കുന്ന ഒരു വലതുപക്ഷ രാഷ്ട്രീയം, സുധാകരന്റെ നേതൃത്വത്തില്‍ പ്രബലമായി വരുന്നുണ്ട്.
ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന്‍ പറഞ്ഞതുപോലെ, ആ ആര്‍.എസ്.എസ് അനുകൂല രാഷ്ട്രീയം കേരളത്തിലെ കോണ്‍ഗ്രസുകാരുടെയാകെ മനസ്സാക്കിയെടുക്കുകയെന്ന സംഘ്പരിവാര്‍ ലക്ഷ്യമാണ് കെ. സുധാകരനിലൂടെ എളുപ്പം സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. സംഘ്പരിവാര്‍ രാഷ്ട്രീയത്തെ നിര്‍വീര്യമാക്കാന്‍ ഏറ്റവും ശേഷിയുള്ള നെഹ്‌റു എന്ന പൊളിറ്റിക്കല്‍ ഐഡന്റിറ്റിയെ, വര്‍ഗീയ ഫാഷിസവുമായി കൂട്ടിക്കെട്ടുന്ന സുധാകരസൂത്രം, അംബേദ്കറെ വരെ സ്വാംശീകരിക്കാന്‍ കഴിഞ്ഞ സംഘ്പരിവാറിനുപോലും സാധ്യമാകാത്ത ഒന്നാണ്.
കേരളത്തില്‍, എല്‍.ഡി.എഫും യു.ഡി.എഫും നിയന്ത്രിക്കുന്ന മുഖ്യധാരാ രാഷ്ട്രീയം വര്‍ഗീയതയുമായി പലതരം ഒത്തുതീര്‍പ്പുകള്‍ നടത്താറുണ്ടെന്നത് വാസ്തവമാണ്. സി.പി.എമ്മിലൂടെയും കോണ്‍ഗ്രസിലൂടെയും പുലരുന്ന ഈ ഒത്തുതീര്‍പ്പുരാഷ്ട്രീയത്തിലൂടെ, അടിത്തട്ടില്‍ പ്രബലസാന്നിധ്യമുള്ള ഹിന്ദുത്വ വര്‍ഗീയത മുഖ്യധാരയിലേക്കുള്ള അതിന്റെ ദൂരം കുറച്ചുകൊണ്ടുവരികയുമാണ്. ബി.ജെ.പിയുടെ സംഘടനാപരമായ ശേഷിക്കുറവുകൊണ്ടാണ് കേരളം ഈ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടുനില്‍ക്കുന്നതെന്ന് ഒരു അതിവായനയില്‍ പറയുകയും ചെയ്യാം.
കേരളത്തെ ഇന്നും ബി.ജെ.പിക്ക് അപ്രാപ്യമാക്കി നിര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ പക്ഷത്തെ ബലപ്പെടുത്താനുള്ള വലിയ ഉത്തരവാദിത്തം കോണ്‍ഗ്രസിനുമുണ്ട് എന്ന് ഓര്‍മിപ്പിക്കേണ്ട ഒരു ഘട്ടം കൂടിയാണിത്.
കേരളത്തില്‍ ബി.ജെ.പിക്കെതിരായി നില്‍ക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയമാണ്. കോണ്‍ഗ്രസാണ് കേരളത്തില്‍ ഇടതുപക്ഷ ദൗത്യം നിര്‍വഹിക്കുന്നത് എന്ന് വി.ഡി. സതീശനുപോലും അവകാശപ്പെടാനാകുന്ന ഒരു പൊളിറ്റിക്കല്‍ സ്‌പെയ്‌സ്, ഇടതുപക്ഷത്തിന് ഇപ്പോഴും കേരളത്തില്‍ നിലനിര്‍ത്തിപ്പോരാനാകുന്നുമുണ്ട്. ആ പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമാണ്, കേരളം ബി.ജെ.പിക്ക് അസാധ്യമാക്കുന്നതും. എന്നാല്‍, സംഘ്പരിവാര്‍ ഐഡിയോളജിയെ സ്വാംശീകരിക്കുന്നതിലൂടെ ബി.ജെ.പി വിരുദ്ധ പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമിനെ തകര്‍ത്തുകളയുകയാണ് കെ. സുധാകരന്റെ പാര്‍ട്ടി ചെയ്യുന്നത്. കേരളത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമായ മതേതര- ജനാധിപത്യ രാഷ്ട്രീയത്തെ, സി.പി.എമ്മിനെതിരായ കായികമത്സരമായി ചുരുക്കുകയാണ് സുധാകരന്‍ ചെയ്തുവരുന്നത്.
തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ താല്‍ക്കാലിക ലാഭമുണ്ടാക്കാന്‍ സഹായിക്കുമെങ്കിലും, ഫലത്തില്‍, ആര്‍.എസ്.എസിന്റെ സൗത്തിന്ത്യന്‍ പ്ലാനിലേക്കുള്ള വേഗം കൂട്ടലാണിത്. ബി.ജെ.പിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ യാത്ര, കേരളത്തില്‍ സി.പി.എം വിരുദ്ധയാത്രയായി മാറ്റിയതിനുപുറകിലെ സൂത്രം സുധാകരന്റേതായിരുന്നുവെന്ന് ഓര്‍ക്കുക. അതിലൂടെ, കേരളത്തെ ലക്ഷ്യം വച്ച് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും പയറ്റുന്ന ആക്രമണരാഷ്ട്രീയം മറച്ചുപിടിക്കാനായി.
സുധാകരന്‍ പ്രതിനിധാനം ചെയ്യുന്ന ഫ്യൂഡലും വര്‍ഗീയവും സ്വേച്ഛാധിപത്യപരവുമായ രാഷ്ട്രീയത്തിന് കേരളത്തിലെ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാനാകുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം. അത്, വെറും നാക്കുപിഴയല്ലെന്നും കോണ്‍ഗ്രസിനെ മാത്രമല്ല അത് നാമാവശേഷമാക്കുക എന്നും തിരിച്ചറിയാന്‍ ശേഷിയുള്ളവര്‍, ആ പാര്‍ട്ടിയില്‍നിന്നുതന്നെ ഉണ്ടായിവരേണ്ടതുണ്ട്.
അതൊരു സ്വപ്‌നമായി അവശേഷിക്കാതിരിക്കട്ടെ.
കെ. കണ്ണന്‍
Jan 26, 2023
6 Minutes Watch
കെ. കണ്ണന്‍
Jan 25, 2023
3 Minute Read
ഡോ. രാജേഷ് കോമത്ത്
Jan 25, 2023
8 Minutes Read
കെ. കണ്ണന്‍
Jan 20, 2023
5 Minutes Watch
കെ. കണ്ണന്‍
Jan 14, 2023
8 Minutes Read
വി. ഡി. സതീശന്‍
Jan 11, 2023
3 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Jan 10, 2023
3 Minutes Read