കെ.എസ്​.ആർ.ടി.സിയിലെ 12 മണിക്കൂർ ഡ്യൂട്ടിയും ഇടതുസർക്കാർ മറന്നുപോയ തൊഴിലവകാശവും

1886 ലാണ് ചിക്കാഗോയുടെ തെരുവുകളിൽ എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദം എന്നീ മുദ്രാവാക്യങ്ങളുയർത്തി തൊഴിലാളികൾ സംഘടിക്കുന്നത്. വ്യാവസായിക വിപ്ലവ കാലത്ത് സാർവദേശീയമായി ഉയർന്നുവന്ന തൊഴിലാളിമുന്നേറ്റങ്ങൾ രക്തരൂക്ഷിതമായ കലാപങ്ങൾ നടത്തി ജീവൻ വെടിഞ്ഞ് നേടിയെടുത്തതാണ് എട്ട് മണിക്കൂർ ജോലി എന്ന അന്താരാഷ്ട്ര തൊഴിലവകാശം. എന്നിട്ടും, ചിക്കാഗോ സമരത്തിന്റെ 136 വർഷങ്ങൾക്കിപ്പുറം, കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഒരു തീരുമാനമെടുത്തിരിക്കുന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാർ ഇനി മുതൽ 12 മണിക്കൂർ ജോലി ചെയ്യണമെന്ന്. ലോകത്തിലെ തൊഴിലാളി വർഗ മുന്നേറ്റങ്ങളുടെ ഏറ്റവും അടിസ്ഥാന മുദ്രാവാക്യമാണ് ഇവിടെ പരസ്യമായി കശാപ്പ് ചെയ്യപ്പെടുന്നത്.

എട്ട് മണിക്കൂർ ജോലി കഴിച്ച്, ബാക്കി സമയം വിശ്രമത്തിനും വിനോദത്തിനും നീക്കിവെക്കാൻ സാധിക്കണമെന്ന് തൊഴിലാളിവർഗം ആവശ്യപ്പെടുന്നതിലേക്ക് അവരെ നയിച്ച പ്രധാന കാരണം ജോലിസ്ഥലത്തിനപ്പുറം മനുഷ്യർക്ക് സാമൂഹികജീവിതം എന്നൊന്നിന് അർഹതയുണ്ട് എന്ന ബോധ്യമായിരുന്നു. എന്നാൽ ആഴ്ചയിൽ 6 X 12 എന്ന അവസ്ഥയിലേക്ക് വരുമ്പോൾ തൊഴിലാളികളുടെ സാമൂഹിക ജിവിതം പൂർണമായും തകർക്കപ്പെടും. അതുകൊണ്ടുതന്നെ തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് വന്ന അവസ്ഥയക്ക് തങ്ങളുടെ ജീവിതം തന്നെ ബലികഴിക്കണം എന്ന് മാനേജ്‌മെന്റ് പറഞ്ഞാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.

Comments